Friday, November 7, 2014

ഞാന്‍ കണ്ട സച്ചിന്‍ ...

കൊച്ചീലെ കളിയ്ക്ക് പാസ് വേണോ എന്നു ചേട്ടായി ചോദിച്ചപ്പോ രണ്ടാമതൊന്നു ആലോചിക്കാതെ വേണം എന്നു പറയിപ്പിച്ചത് കാല്‍പ്പന്തു കളിയോടുളള സ്നേഹത്തേക്കാള്‍, അന്ന് അവിടെ വന്നേക്കാന്‍ സാദ്ധ്യതയുളള ഒരാളെ ഒന്നു നേരില്‍ കാണാമെന്ന പ്രതീക്ഷയാണു.അല്ലെങ്കിലും ഭാരതീയര്‍ക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയുമൊക്കെ മറ്റൊരു പേരാണല്ലോ സച്ചിന്‍ !
ബക്കറ്റ് ലിസ്റ്റിലെ ഏറ്റവും മുന്‍പന്തിയിലുളള കാര്യങ്ങളില്‍ ഒന്നായിരുന്നു അയാള്‍ ഇന്ത്യയ്ക്ക് വേണ്ടി പത്താം നംബര്‍ ഇളം നീല ജഴ്സിയില്‍ കളിക്കുന്നത് കാണുക എന്നത്.സജീവ ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്ന എന്നറിഞ്ഞപ്പോള്‍ ആദ്യം ദേഷ്യം തോന്നി,പിന്നെ ആ ലിസ്റ്റ് ഇങ്ങനെ തിരുത്തി 'സച്ചിനെ ഒരിക്കല്‍ നേരില്‍ കാണുക'.

ഈ-2 , ബ്ലോക്ക് 7 ഗേറ്റിലേയ്ക്ക് നടന്നത് , സ്റ്റേഡിയത്തിന്റെ വി.വി.ഐ.പി കവാടത്തിന്റെ മുന്നിലൂടെയാണു.ആയിരങ്ങളാണു പോലീസിന്റെ നിര്‍ദ്ദേശങ്ങളേയും,ലാത്തിയേയുമൊക്കെ അവഗണിച്ച് അവിടെ തടിച്ചു കൂടിയിരുന്നത്,അതിലൂടെ ആയിരിക്കും സച്ചിന്‍ അകത്തേയ്ക്ക് കയറുക എന്ന പ്രതീക്ഷയില്‍.

അകത്തേയ്ക്ക് കയറിയപ്പോള്‍ അല്പം നിരാശ തോന്നി, വി.വി.ഐ.പി ഗ്യാലറിയുടെയും , ഡഗ് ഔട്ടുകളുടേയും ഒക്കെ നേരെ എതിര്‍ വശത്താണു എന്റെ ഇരിപ്പിടം.എങ്കിലും അവിടെയ്ക്ക് കടന്നു വരുന്ന ഒരോ ആളുകളിലും ഒരായിരം കണ്ണുകള്‍ സച്ചിനെ തിരഞ്ഞു കൊണ്ടിരുന്നു,അവിടെത്തെ ഒരോ അനക്കത്തിനും ആളുകള്‍ അയാളെ പ്രതീക്ഷിച്ചു .കാത്തിരിപ്പിനു വിരാമിമിട്ട് , ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ ടീം ഡഗ് ഔട്ടുകള്‍ക്കു പിന്നില്‍,കേരളാ ബ്ലാസ്റ്റേഴ്സിന്റെ പത്താം നംബര്‍ ജഴിസിയില്‍ ആ കുറിയ മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു. കാഴച്ച കണ്ടവര്‍ കാണത്തവരെ വിളിച്ചു കാണിച്ചു കൊടുത്തു കൊണ്ടിരുന്നു, അര ലക്ഷം ആളുകള്‍ നിറഞ്ഞ ഗ്യാലറികള്‍ ഇളകി മറിഞ്ഞു,ഒരേ സ്വരത്തില്‍ ഒരേ ആവേശത്തില്‍ അവര്‍ ആര്‍ത്തു വിളിച്ചു,മരണം വരെ കാതില്‍ മുഴങ്ങുമെന്നു സച്ചിന്‍ പറഞ്ഞ അതേ വിളി .. സച്ചീഈഈഈന്‍, സച്ചിന്‍ !!!

കളി തുടങ്ങി, പലപ്പോഴും എന്റെ കണ്ണുകള്‍ മൈതാനത്തില്‍ നിന്നും എതിര്‍ വശത്തുളള വി.വി.ഐ.പി ഗ്യാലറിയിലേയ്ക്ക് പോയി,അവിടെ ഇരുന്നിരുന്ന അവ്യക്തമായ രൂപത്തിന്റെ ചലനങ്ങള്‍ കാണാന്‍. ജയിന്റ് സ്ക്രീനില്‍ ആ മുഖം തെളിഞ്ഞപ്പോഴൊക്കെ ആളുകള്‍ കളി കാണുന്നത് ഉപേക്ഷിക്കുന്നുണ്ടായിരുന്നു.അവര്‍ക്ക് അങ്ങനെയെ ചെയ്യാന്‍ കഴിയുമായിരുന്നുളളു.ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഒട്ടനവധി അവസരങ്ങള്‍ ഗോള്‍മുഖത്ത് പാഴാക്കി കൊണ്ടിരുന്നപ്പോള്‍ , തൊട്ടടുത്ത് ഇരുന്ന് കളി കണ്ടിരുന്ന ഒരു കോഴിക്കോടന്‍ ചങ്ങാതി വിളിച്ചു പറഞ്ഞു, " സച്ചിനെ ഇറക്കി കളിപ്പിക്ക്,ഇപ്പോള്‍ ഗോളു വീഴുന്നത് കാണാം " . അദ്ഭുതങ്ങളില്‍ കുറഞ്ഞത്, ആസാദ്ധ്യങ്ങളില്‍ കുറഞ്ഞതൊന്നും ഇന്നും ആളുകള്‍ അയാളില്‍ നിന്നു ആഗ്രഹിക്കുന്നില്ല.അല്ലെങ്കില്‍ സച്ചിനെ അവര്‍ അദ്ഭുതങ്ങളുടെയും പര്യായമായി മാറ്റിയിരിക്കുന്നു.

തൊണ്ണൂറ്റു മിനിറ്റുകള്‍ക്കൊടുവില്‍ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ ഹോം മാച്ച് അവിസ്മരണീയമാക്കിയപ്പോള്‍,ജയം ലോകത്തെ അറിയിച്ചു മൈതാനത്തിനു ചുറ്റും കരിമരുന്ന്‍ കാഴച്ചകള്‍ ഉയര്‍ന്നു പൊങ്ങി.ഉയര്‍ന്നു പൊങ്ങിയ പുക കാഴച്ചകളെ മറക്കാന്‍ തുടങ്ങി,പുകമറയ്ക്ക് അകത്ത് നിന്ന് ഒരു വിസ്മയം പോലെ അയാള്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്നു പ്രതീക്ഷിച്ച് പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ ജനക്കൂട്ടം വീണ്ടും കാത്തു നിന്നു ഒരുപാട് നേരം.ചില കാഴച്ചകള്‍ അങ്ങനെയാണു,കാണുംന്തോറും കൊതിപ്പിച്ചു കൊണ്ടേയിരിക്കും,വീണ്ടും കാണാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.
ഞങ്ങളുടെ ഗ്യാലറിയില്‍ ഉയര്‍ന്നു പൊങ്ങിയ ഒരു ബാനര്‍ പറഞ്ഞതിങ്ങനെയാണു, "ഞാന്‍ ഒരു ഫുട്ബോള്‍ ആരാധകനല്ല,എന്നെ ഇവിടെ എത്തിച്ചത് സച്ചിന്‍ എന്ന വികാരമാണു, ആ വ്യക്തിയാണു" .. അവിടെ കൂടിയ ഒരായിരം മനസ്സുകളുടെ ചുവരെഴുത്തായിരുന്നു ആ വാക്കുകള്‍.

സച്ചിന്‍, എന്റെ ബക്കറ്റ് ലിസ്റ്റില്‍ നിന്നു താങ്കളെ ഇറക്കി വിടാന്‍ കഴിയുന്നില്ല.അതിലെ പഴയ എണ്ട്രി ഞാന്‍ ഇങ്ങനെ തിരുത്തുന്നു, "സച്ചിനെ കണ്ട്,സംസാരിച്ച് പരിചയപ്പെടണം" . ഒരിക്കലും നടക്കിലായിരിക്കും ,പക്ഷേ സച്ചിന്‍ എന്നത് പ്രതീക്ഷയുടെ,പ്രത്യാശയുടെ മറ്റൊരു പേരാണല്ലോ !!!

Saturday, October 11, 2014

എംബ്ലിക - ഒരു നെല്ലിക്ക പ്രണയകഥ

ഷോര്‍ട്ട് ഫിലിംസ് അഥവ ഹൃസ്വചിത്രങ്ങള്‍ എന്ന സിനിമാ സങ്കേതവുമായി ആദ്യമായി പരിചയപ്പെടുന്നത് ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഒരു സെപ്റ്റംബര്‍ മാസമാണു.പ്രിയ സുഹൃത്ത് ബേസില്‍ ജോസഫ് ഒരുക്കിയ 'പ്രിയംവദ കാതരയാണോ ?' എന്നതായിരുന്നു ആ ചിത്രം.ഒരു സുഹ്രൃത്ത് സ്വംഘത്തിന്റെ കൂട്ടായ്മയില്‍ നിന്നൊരുങ്ങിയ ആ കൊച്ചു ചിത്രം നാളിതു വരെ കണ്ടത് ആറുലക്ഷത്തി അയ്യായിരത്തി എണൂറ്റി പതിനാലു പേരാണു.ബ്ലോഗില്‍ ആദ്യമായി സിനിമയെ കുറിച്ച് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതും അന്നാണു.

രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം സുഹൃത്തുകള്‍ ഒറ്റൊരു മറ്റൊരു കൊച്ചു ചിത്രം നല്ലൊരു കാഴച്ചാനുഭവം സമ്മാനിച്ചിരിക്കുന്നു.'എംബ്ളിക' എന്നാണു ഈ ഷോര്‍ട്ട് ഫിലിമിന്റെ പേര്‌ . പത്തു മിനിറ്റ് കൊണ്ട് കുറച്ച് നല്ല നര്‍മ്മവും,ഹൃദ്യമായ പ്രണയവും ഒക്കെ ഈ ചിത്രം കാഴച്ചക്കാര്‍ക്ക് സമ്മാനിക്കുന്നുണ്ട്.സാങ്കേതിക വശങ്ങളില്‍ അപ്രതീക്ഷിതമായ മികവ് പുലര്‍ത്തുന്ന എംബ്ളിക അതഭുതപ്പെടുന്നത് അഭിനേതാക്കളുടെ പ്രകടനങ്ങളിലാണു. മിഥുനും,അലക്സും, വിനീതും ,ലക്ഷ്മിയും,അല്പനയും,ശബരീഷും,ആരതിയും,അശ്വതിയും,സിസിയും,ദീപക്കും,ദീപ്തിയും,ജിതേഷും പരിചയക്കുറവിന്റെ പതര്‍ച്ചകളില്ലാതെ തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കിയിരിക്കുന്നു.എടുത്തു പറയേണ്ട പേര് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തിരിക്കുന്ന വിഷ്ണു സോമന്റേതാണു. പ്രിയംവദയിലെ പ്രകാശനില്‍ നിന്നും,എംബ്ലികയിലെ ശങ്കുവിലേയ്ക്ക് എത്തുമ്പോഴേയ്ക്കും അഭിനേതാവ് എന്ന നിലയില്‍ വിഷ്ണു ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു.ഹാസ്യം അനയാസമായി കൈകാര്യം ചെയ്യുന്ന, സൂക്ഷ്മമായ ഭാവങ്ങളിലൂടെ അത് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന  വിഷ്ണുവിനെയാണു എംബ്ലികയില്‍ കാണാന്‍ കഴിയുക. ഒന്നു രാകി മിനുക്കിയെടുത്താല്‍ വിഷ്ണുവിനെ തിരശ്ശീലയില്‍ കാണാന്‍ കഴിയുന്ന കാലം അധികം ദൂരെയായിരിക്കില്ലെന്നു തോന്നുന്നു..

രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഗോകുല്‍ നാരയണന്‍,പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്ന ശരത്ത്,കേള്‍ക്കാന്‍ രസമുളള എന്‍ നെഞ്ചിലേ എന്ന ഗാനത്തിനും സംഗീതം നല്‍കിയ രമേശ് കൃഷ്ണനും,ക്യാമറ ചലിപ്പിച്ച ബിലുവും ,ദൃശ്യങ്ങള്‍ വെട്ടിയൊരുക്കിയ രാജ്കുമാറുമൊക്കെ എംബ്ലികയെ സുഖമുളള ഒരു കാഴച്ചാനുഭവമാക്കിയിരിക്കുന്നു.

നെല്ലിക്ക പോലെ ആദ്യം കയ്ച്ച് പിന്നീട് മധുരിക്കുന്ന പ്രണയത്തിന്റെ കഥ പറയുന്ന ഈ കൊച്ചു 'എംബ്ലിക' സമയം കിട്ടുന്നത് പോലെ നിങ്ങളൊക്കെ കാണുക,ഇവരെ പ്രൊഹത്സാഹിപ്പിക്കുക ..നാളത്തെ ചലച്ചിത്ര വാഗദ്ധാനങ്ങള്‍ ഇവരാകട്ടെ.. എല്ലാവിധ ഭാവുകങ്ങളും..


Wednesday, June 11, 2014

നിറകണ്‍ച്ചിരി..

"ഓര്‍മ്മയുടെ താളുകളിലൂടെ ഇടയ്ക്ക് പുറകോട്ട് നടക്കുക.ആ ഓര്‍മ്മകള്‍ നിങ്ങളുടെ കണ്ണുകള്‍ നിറയ്ക്കട്ടെ."

രണ്ടാഴച്ച മുന്‍പ് ബോബി ജോസ് എന്ന കപ്പൂച്ചിന്‍ വൈദികന്റെ ഒരു വീഡിയോയിലാണു ഈ വാക്കുകള്‍ കേട്ടത്.സുവിശേഷ പ്രസംഗങ്ങള്‍ ഇരുന്നു കേള്‍ക്കുന്ന ഒരു ശീലമില്ല,പക്ഷേ ബോബിയച്ചന്റെ സംഭാഷണങ്ങളെ ആ കൂട്ടത്തില്‍ പെടുത്താന്‍ തോന്നാറില്ലാത്തതു കൊണ്ട് കേള്‍ക്കാനുള്ള അവസരം കിട്ടുമ്പോള്‍ ഒഴിവാക്കറില്ല.

കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവിടെ അടുത്തുള്ള ആശുപത്രി വരെ പോകുകയുണ്ടായി.അതിന്റെ ആവശ്യങ്ങളൊക്കെ കഴിഞ്ഞ് അവിടെ നിന്നു തിരിച്ചു പോരുന്ന സമയത്താണു മാതാശ്രീ പറഞ്ഞത്, എന്നെ പഠിപ്പിച്ച മരിയാ സിസ്റ്റര്‍ ഒരു സര്‍ജറി കഴിഞ്ഞ് അവിടെ വിശ്രമിക്കുന്നുണ്ട്,ഒന്നു കണ്ടിട്ടു പോയാലോ എന്നു.

മൂവാറ്റുപുഴ നിര്‍മ്മല ജൂനിയര്‍ സ്കൂളിലാണു ഞാനെന്റെ എല്‍.പി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.അവിടെ നാലാം ക്ളാസ്സ് സി ഡിവിഷനിലെ എന്റെ ക്ലാസ്സ് ടീച്ചറായിരുന്നു സി.മരിയാ കുന്നേക്കാട്ട് എഫ്.സി.സി. എയ്ഡഡ് സ്കൂളുകളിലെ സേവനത്തില്‍ നിന്നു വിരമിച്ചതിനു ശേഷം അവിടെ ജോലി നോക്കുകയായിരുന്നു സിസ്റ്റര്‍ ആ കാലത്ത്.മലയാളം ആയിരുന്നു സിസ്റ്റര്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത്.നല്ല കണിശക്കാരിയായ ഒരു അദ്ധ്യാപികയായിരുന്നു സിസ്റ്റര്‍.ഇഷ്ടം പോലെ വഴക്ക് പറയും,ദേഷ്യപ്പെടും,നല്ല അടിയും തരും.പക്ഷേ ഒരാള്‍ക്ക് പോലും സിസ്റ്ററിനോട് ഒരു ദേഷ്യം തോന്നിയിരുന്നതായി ഓര്‍മ്മയില്ല.ഉകാര ചിഹ്നം ഇടുന്നതിന്റെ പേരിലായിരുന്നു സിസ്റ്റര്‍ ഏറ്റവും കൂടുതല്‍ വഴക്കു പറഞ്ഞിട്ടുള്ളത്.മുകളില്‍ നിന്നു തുടങ്ങി ഇടത്തേക്കു തിരിച്ച് വലത്തേയ്ക്കു വട്ടം വരയ്ക്കുന്ന രീതിയിലാണു ഞങ്ങളെല്ലാവരും തന്നെ ആ ചിഹ്നം ഇട്ടു കൊണ്ടിരുന്നത്.പക്ഷേ സിസ്റ്ററുടെ അഭിപ്രായത്തില്‍ വട്ടം വരയ്ക്കുന്നത് നേരെ എതിര്‍ വശത്തേയ്ക്കാണു വേണ്ടത്.വളരെ ശരിയായ ഒരു കാരണവും അതിന്റെ പിന്നിലുണ്ടായിരുന്നു.ഉ എന്ന അക്ഷരത്തിന്റെ അകത്തേയ്ക്കുള്ള കുനിപ്പാണു ഉകാര ചിഹ്നത്തിലെ വട്ടം.അപ്പോള്‍ ആ അക്ഷരം എഴുതുന്ന അതേ രീതിയില്‍ വേണം ആ ചിഹ്നം ഇടേണ്ടതും.ഒരുപാട് വഴക്കു പറഞ്ഞും ദേഷ്യപ്പെട്ടുമൊക്കെയാണു അന്ന് സിസ്റ്റര്‍ ഞങ്ങളുടെ എഴുത്ത് ഈ രീതിയിലേക്ക് മാറ്റിയെടുത്തത് . പക്ഷേ പിന്നീട് നാളിതു വരെ അതിനൊരു മാറ്റം വന്നിട്ടില്ലെന്നു മാത്രമല്ല,പിന്നീട് ബുദ്ധി ഉറച്ച കാലത്ത്, സിസ്റ്റര്‍ അന്ന് പറഞ്ഞതില്‍ കാര്യമുണ്ടായിരുന്നു എന്നു തോന്നുകയും ചെയ്തിട്ടുണ്ട്.

സിസ്റ്റര്‍ വിശ്രമിച്ചിരുന്ന മുറി കണ്ട് പിടിച്ച് ഞാന്‍ അങ്ങോട്ടേയ്ക്ക് നടന്നു.പയ്യെ വാതിലില്‍ മുട്ടി,ഒപ്പമുണ്ടായിരുന്ന സിസ്റ്റര്‍ വാതില്‍ തുറന്നു തന്നു.പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ട് മരിയാ സിസ്റ്റര്‍ അവിടെയുള്ള മേശയ്ക്കരികില്‍ ഇരിക്കുന്നുണ്ടായിരുന്നു.കയറി വന്നത് ആരാണു എന്നു സൂക്ഷിച്ച് നോക്കി ബുദ്ധിമുട്ടിയ സിസ്റ്ററിനോട് "സിസ്റ്ററേ,മൃദുലാ" എന്നു പറഞ്ഞപ്പോള്‍ ആദ്യമുണ്ടായിരുന്ന സംശയം വലിയൊരു സന്തോഷത്തിലേയ്ക്ക് വഴി മാറുന്നത് ഞാന്‍ കണ്ടു."നീയെന്നാടാ ഇവിടെ" എന്നു നിറഞ്ഞ ചിരിയോടെ ചോദിച്ച സിസ്റ്ററിനോട് പാതി തമാശയായി "സിസ്റ്റര്‍ ഇവിടെയുണ്ടെന്നറിഞ്ഞ് വന്നതല്ലേ" എന്ന് ഞാന്‍ മറുപടി പറഞ്ഞു.അല്പം അകന്ന ഒരു ബന്ധുതയുള്ളത് കൊണ്ട് ആ പറഞ്ഞതില്‍ വലിയ സംശയം സിസ്റ്ററിനു തോന്നി കാണില്ല.കൂടെയുള്ള സിസ്റ്ററിനു "ഇതെന്റെ കൊച്ചാ,ഞാന്‍ പഠിപ്പിച്ചതാ" എന്നു പറഞ്ഞു എന്നെ പരിചയപ്പെടുത്തി.കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് അമ്മയെ കണ്ട കാര്യവും,ഞാന്‍ നാട്ടില്‍ ഇല്ല എന്നറിഞ്ഞ കാര്യവും,അന്നൊപ്പം പഠിച്ച പലരുടെ കാര്യവുമൊക്കെ സിസ്റ്റര്‍ നിര്‍ത്താതെ പറഞ്ഞു കൊണ്ടിരുന്നു.എല്ലാം കേട്ടും,മറുപടികള്‍ പറഞ്ഞും സിസ്റ്ററിരുന്നിരുന്ന മേശയ്ക്ക് എതിര്‍ വശമുള്ള കട്ടിലില്‍ ഞാനിരുന്നു.ഇടയ്ക്ക് സംസാരം നിര്‍ത്തി സിസ്റ്റര്‍ എന്നെ അടുത്തേയ്ക്ക് വിളിപ്പിച്ചു.എഴുന്നേല്‍ക്കാന്‍ ഒരു കൈ സഹായത്തിനായിരിക്കും എന്നു കരുതി അടുത്തേയ്ക്ക് ചെന്ന എന്ന സിസ്റ്റര്‍ വാരിപ്പുണര്‍ന്നു.പ്രായം കാഴ്ചകളെ മറച്ചു തുടങ്ങിയ ആ കണ്ണുകളില്‍ ഒരു നനവ് കണ്ട പോലെ.എന്നെ കെട്ടിപിടിച്ചു കൊണ്ട് തന്നെ ഒപ്പമുള്ള സിസ്റ്ററിനോട് "ഇതെന്റെ കൊച്ചാ,ഒരുപാട് വലുതായി" എന്നൊക്കെ സന്തോഷത്തോടെ പറഞ്ഞു കൊണ്ടേയിരുന്നു.ഇറങ്ങാന്‍ നേരം ഇപ്പോള്‍ ഉള്ള തേവര മഠത്തിലേയ്ക്ക് ഇടയ്ക്ക് ചെല്ലണം എന്നു പറഞ്ഞു,"എന്താണെങ്കിലും വരാം സിസ്റ്ററെ" എന്നുറപ്പു കൊടുത്തപ്പോള്‍ ആ മുഖത്ത് സന്തോഷവും വാത്സല്യവും അഭിമാനവുമൊക്കെ മിന്നി മറയുന്നത് ഞാന്‍ കണ്ടു.അമ്മയോട് പഴയ ഉകാര കഥയൊക്കെ പറഞ്ഞാണു ഞാന്‍ ഇറങ്ങി നടന്നത്.കണ്ണുകള്‍ നിറഞ്ഞിരുന്നിരിക്കണം,ഞാന്‍ ഓര്‍ക്കുന്നില്ല.പക്ഷേ മനസ്സ് നിറഞ്ഞിരുന്നു എന്നത് തീര്‍ച്ച.

ഒറ്റയ്ക്കായി പോയ കഴിഞ്ഞ ഓണക്കാലത്താണു,ഓര്‍മ്മകള്‍ എന്നെ കൊണ്ട് ഇങ്ങനെ എഴുതിച്ചത്.

"ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല,മുന്നോട് നടക്കാന്‍ പറയുന്നു ഒരോ ഓര്‍മ്മയും,കാരണം പിന്നിടേണ്ട വഴികളില്‍ എവിടെയോ ഈ ഓര്‍മ്മകള്‍ ഇന്ദ്രജാലങ്ങളൊരുക്കി കാത്തിരിക്കുന്നുണ്ട്,വീണ്ടും ആവര്‍ത്തിക്കാന്‍,സന്തോഷിപ്പിക്കാന്‍".

കാത്തിരിക്കുന്ന ഓര്‍മ്മകളെ നമ്മള്‍ തിരിച്ചറിയണമെന്നില്ല,ഓര്‍മ്മകള്‍ നമ്മളെയും.നമ്മള്‍ തിരിച്ചറിയുന്നവരെ,നമ്മളെ തിരിച്ചറിയാത്തവരെ അങ്ങോട്ട് പോയി പരിചയം പുതുക്കുക.ഓര്‍മ്മകളിലൂടെ പുറകോട്ട് ഒരല്പ ദൂരം ഒരുമിച്ച് നടക്കുക.കണ്ണുകളെ നിറയാനനുവദിക്കുക,മനസ്സു കൊണ്ട് ആ ഓര്‍മ്മകളോട് നന്ദി പറയുക

Sunday, March 16, 2014

ഞാനിഷ്ടപ്പെട്ട ആമിയുടെ ഇഷ്ടങ്ങൾ

സ്ഥലം കുറവാണെങ്കിലും ഞാൻ അകത്തേയ്ക്ക് കയറി നിന്നു.ഇപ്പോൾ എനിക്ക് ആമിയെ നന്നായി കാണാം.ഞാൻ വരുമെന്നു അവൾ പ്രതീക്ഷിച്ചിരിന്നിരിക്കുമോ,അറിയില്ല.അവളുടെ ജീവിതത്തിലേയ്ക്ക് കടന്നു ചെല്ലണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നെങ്കിലും, അത്തരത്തിലുളള എന്തെങ്കിലും ഒരു താത്പര്യം എന്നെങ്കിലും അവൾക്കുണ്ടായിരുന്നു എന്നു തോന്നിയിട്ടില്ല.അതു കൊണ്ടു തന്നെ ഇഷടം പറയാതെ പോയതിന്റ്റെ പതിവ് പരാതികളും പരിവേദനങ്ങളും എനിക്കില്ല.അന്നും ഇന്നും നല്ല സുഹൃത്തുകൾ ,ഇനിയെന്നും.

ഇവിടെ നിന്നു നോക്കുമ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരിയുണ്ട്.തോന്നലാണോയെന്നറിയില്ല.ആവാൻ വഴിയില്ല.കാരണം ചിരിച്ചു കൊണ്ടല്ലാതെ ആരും അവളെ കണ്ടിട്ടില്ല. ഞങ്ങളുടെ ഓഫീസ് ഫുഡ്കോർട്ടിൽ വച്ച് ഒന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു ബ്രേക്ക്ഫാസ്റ്റ് സമയത്ത് പത്ത് അഞ്ഞൂറാളുകൾക്കിടയിൽ അവളുടെ മുഖത്തേയ്ക്ക് മാത്രം നോട്ടമെത്തിച്ചത് ഈ പുഞ്ചിരിയാണു.പിന്നീടിങ്ങോട്ട് എത്രയോ വട്ടം ഈ ചിരി കണ്ടിരിക്കുന്നു,എന്റെ എത്രയോ ദിവസങ്ങൾ ഈ ചിരി കൊണ്ടു മാത്രം മുന്നോട്ട് പോയിരിക്കുന്നു.

ഇപ്പോഴാണു ശ്രദ്ധിച്ചത്,തൂവെളള നിറത്തിലുളള ഒരു ഗൗണിലാണവൾ.അത് ഞാൻ പ്രതീക്ഷിച്ചില്ല.കാരണം മറ്റൊന്നുമല്ല,സാരിയായിരുന്നു എന്നും അവളുടെ പ്രിയപ്പെട്ട വേഷം. അരികുകളിൽ സ്വർണ്ണ നിറമുളള ഡിസൈനുകൾ തുന്നി ചേർത്ത,മറ്റു ആർഭാടങ്ങളോ അലങ്കാരങ്ങളോ ഇല്ലാത്ത ഒരു ഓഫ് വൈറ്റ് സാരീ.ഇതായിരിക്കും അവളുടെ ഇന്നത്തെ വേഷം എന്നാണു ഞാൻ പ്രതീക്ഷിച്ചത്.ആഗ്രഹിക്കുന്നത് പോലെയും പ്രതീക്ഷിക്കുന്നത് പോലെയുമാണു ജീവിതത്തിന്റെ യാത്രാവഴികൾ എങ്കിൽ അവളുടെ ഒരുപാട് സുഹൃത്തുകളിൽ ഒരാൾ മാത്രമായി ഞാനിവിടെ മാറി നിൽക്കില്ലായിരുന്നു,മറിച്ച് അവളുടെ തൊട്ടരികിൽ ഉണ്ടായിരുന്നേനെ.

കാലം ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് നമ്മുടെ ചുറ്റിലും, നമ്മളിലും,നല്ലതും ചീത്തയും.ചില ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ, പിടിവാശികൾ ,ഇവയൊക്കെ മരിച്ചാലും മാറില്ല എന്നു നമ്മൾ പറയാറില്ലേ .പക്ഷേ എല്ലാം വെറുതെയാണു.ജീവിതം ഓടി തീർക്കാനോ മത്സരിക്കാനോ ഒന്നുമുളളതല്ല എന്നു തിരിച്ചറിയുന്ന ഒരു നിമിഷം വരെയേ നമ്മുടെ ഈ പിടിവാശികൾക്ക് ആയുസുളളു എന്നതാണു സത്യം.ആമിയിൽ ഞാൻ കാണുന്ന കാഴച്ചകൾ അതെന്നെ പഠിപ്പിക്കുകയാണു.സാരി ഉടുക്കാൻ ഇഷടപ്പെട്ടിരുന്നവൾ ഒരു വെസ്റ്റേൺ ഗൗണിൽ.അവിടെ മാത്രം തീരുന്നില്ല മാറ്റങ്ങൾ.ചുവന്ന റോസാപ്പൂക്കളുടെ ഒരാരാധികയായിരുന്നു അവൾ.വെറും ചുവപ്പല്ല,കടും ചുവപ്പ് പൂക്കൾ.എത്രയോ വട്ടം,പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതിരുന്നിട്ട് കൂടി കടും ചുവപ്പ് പൂക്കളുടെ ഒരു ചെണ്ട് വാങ്ങി അവളുടെ ഓഫീസ് ഡെസ്കിൽ വച്ചിട്ടുണ്ട്. പക്ഷേ എന്നിട്ടിന്ന് അവളുടെ കൈകളിൽ ഉളളത് വെളള പൂക്കൾ കൊണ്ടുളള ഒരു ബൊക്കെയാണു. കുറ്റം പറഞ്ഞതല്ല,വാശികളുടെയും ഇഷ്ടങ്ങളുടെയും അൽപ്പായുസിനെ സൂചിപ്പിച്ചെന്നു മാത്രം. ഇതു തന്നെയാണു മേക്കപ്പിന്റെ കാര്യവും. ഇന്നാണു ആദ്യമായി അവളെ ഇത്രയും മേക്കപ്പിൽ കാണുന്നത്.വെയിലും പൊടിയും പറ്റാതിരിക്കാൻ ഒരു നേർത്ത ആവരണം.ഇതായിരുന്നു എനിക്കറിയാവുന്ന ആമിയുടെ മേക്കപ്പ് .പക്ഷേ ഇതിപ്പോൾ മറ്റാരെയോ പോലെ.ചേരുന്നില്ല ഇതൊന്നും അവൾക്ക്.

എല്ലാം കണ്ടിട്ട് ഈ ദിവസമോർത്ത് ആദ്യമായി മനസ്സിൽ ഒരു വിഷമം തോന്നുന്നു. ഇഷ്ടമാണു ആമി എനിക്കു നിന്നെ,നിന്റെ ഇഷ്ടങ്ങളെ എന്നു പറയാൻ തോന്നുന്നു.ഒരുപക്ഷേ സാഹചര്യങ്ങളും ചുറ്റുപാടുകളും മറന്നു ഞാനങ്ങനെ പറയുമോ എന്നു എനിക്ക് തന്നെ പേടി തോന്നി തുടങ്ങിയിരിക്കുന്നു.ഇനിയിവിടെ നിൽക്കാൻ വയ്യ,പോകണം ഇവിടെ നിന്നു.അവളോട് യാത്ര പറയാൻ നിന്നാൽ ചിലപ്പോൾ ഞാൻ എന്നെ മറന്നേക്കും,എന്റെ നിയന്ത്രണങ്ങളേയും.
ഞാൻ തിരക്കിലൂടെ പുറത്തേയ്ക്കിറങ്ങി നടന്നു.ആരൊക്കെയോ എന്നെ ശ്രദ്ധിക്കുന്നതു പോലെ.ചടങ്ങുകൾ അവസാനിക്കാറായിട്ടുണ്ട്,കാരണം ആ പാട്ട് കേട്ടു തുടങ്ങി.


'മരണം വരുമൊരു നാള്‍
ഓര്‍ക്കുക മര്‍ത്ത്യാ നീ
കൂടെ പോരും നിന്‍ ജീവിത ചെയ്തികളും
സല്‍കൃത്യങ്ങള്‍ ചെയ്യുക,അലസത കൂടാതെ..'

Friday, October 11, 2013

നഗരം പറയുന്നു..

നിസംഗതയാണു ഈ നഗരത്തിന്റെ മുഖമുദ്ര എന്നു പലപ്പോഴും തോന്നാറുണ്ട്.പുറമേയ്ക്ക് ആഡംബരങ്ങളുടേയും ആഘോഷങ്ങളുടേയും ഭ്രമിപ്പിക്കുന്ന കാഴച്ചകള്‍ കാണിക്കുമ്പോഴും, ഉള്ളിലെവിടെയ്ക്കെയോ ഒരു അപ്പൂര്‍ണത.ഔദ്യോഗിക കൂടിക്കാഴച്ചകളില്‍ പരിചയപ്പെടുന്ന ഹൈ പ്രോഫൈല്‍ ഉദ്യോഗസ്ഥരുടേയും, വൈകുന്നേരങ്ങളില്‍ മെട്രോ ട്രെയിനില്‍ ജനാലച്ചിലില്‍ തല ചായ്ച്ചുറങ്ങുന്ന ഫിലിപ്പൈന്‍ സുന്ദരിമാരുടെ തളര്‍ന്ന മുഖങ്ങളിലും, മിന്നി മറയുന്ന ഭാവങ്ങള്‍ പലപ്പോഴും ഒന്നു തന്നെയാണ്‌, ഒരുതരം നിസംഗത,ഒരു അപരിചിതത്വം.ഒരു പക്ഷേ, എത്രയൊക്കെ അടുപ്പം തോന്നിയാലും, അടുക്കാന്‍ ശ്രമിച്ചാലും ഈ നഗരം ഒരിക്കലും തന്റേതും, താന്‍ ഈ നഗരത്തിന്റേതുമാകില്ല എന്ന തിരിച്ചറിവിന്റെ പ്രതിഫലനമായിരിക്കണം ഈ ഭാവങ്ങളെല്ലാം.ഇതിനെല്ലാം ഒരല്പം വത്യാസമുണ്ടാക്കുന്നത് വ്യാഴാഴച്ചയുടെ സന്ധ്യകളിലും രാത്രികളിലുമാണു.ആകുലതകളും,വിഷമങ്ങളും, ഒക്കെ അറിഞ്ഞു കൊണ്ട് മറന്ന് ആഴച്ചയവധിയ്ക്ക് തയ്യാറെടുക്കുന്ന വൈകുന്നേരങ്ങള്‍.ഒരോ അണുവിലും അദ്ഭുതങ്ങള്‍ ഒരുക്കി വച്ചിരിക്കുന്ന അല്ലെങ്കില്‍ വച്ചിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന ഈ പ്രദേശത്തിനു ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന, അപൂര്‍വ്വമായ അത്തരത്തിലുള്ള ഒരു സന്ധ്യയിലാണു, ദുബായിയുടെ ജീവനാഡിയായ ഷേയ്ക്ക് സായിദ് റോഡിലൂടെ സുഹൃത്ത് ജോണിനോടൊപ്പം ഞാനിപ്പോള്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്.

ഞങ്ങള്‍ സഹപാഠികളാണു.കൃത്യമായി പറഞ്ഞാല്‍ പ്ലസ്-ടൂ മേറ്റസ്.മുന്നിലും പിന്നിലുമുള്ള ബെഞ്ചുകളിലിരുന്നാണു പഠിച്ചത്.ഞങ്ങള്‍ 5-8 പേരുടെ ഒരു ഗ്യാംഗ് ഉണ്ടായിരുന്നു അന്നു.ലോകത്തിന്റെ പല കോണുകളിലാണെങ്കിലും ഇന്നും ഞങ്ങളെല്ലാവരും ഇന്‍-ടച്ച് ആണു.ഫെയ്സ്ബുക്കിനും വാട്ട്സാപ്പിനും ഒക്കെ നന്ദി.ഇവിടെ ഇവനും കൂടെയില്ലായിരുന്നെങ്കില്‍..ആ വാചകം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട് പലപ്പോഴും,പക്ഷേ ആലോചിക്കാനുള്ള ധൈര്യം കിട്ടിയിട്ടില്ല ഇതു വരെ.

ദീപാലംകൃതമായ അംബരച്ചുംബികളാണു ഇരു വശവും.ഞങ്ങളുടെ കാറിന്റെ ഇരുവശത്തുടെയും കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ആഡംബരം കാറുകള്‍.മിക്കതും നഗരത്തിലെ എണമറ്റ നൈറ്റ് ക്ലബുകളിലേയ്ക്കോ,പബ്ബുകളിലേയ്ക്കോ ഒക്കെ ആണു.മുന്നില്‍ പോകുന്ന പോര്‍ഷെ എങ്ങോട്ടാണെന്നു ചുമ്മാ ഊഹിക്കാന്‍ ശ്രമിച്ചു, ഉത്തരം അടുത്ത സിഗ്നല്‍ കഴിഞ്ഞപ്പോള്‍ ആ വണ്ടി തന്നെ പറഞ്ഞു തന്നു,പ്രശസ്തമായ ഒരു യൂറോപ്പ്യന്‍ ക്ലബിന്റെ ആ വാഹനം നിര്‍ത്തി.

പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെയുള്ള യാത്രയിലൂടെയാണു ഞങ്ങള്‍ ആഴച്ചയവധി ആരംഭിക്കുന്നത്.അത്താഴം കഴിക്കാന്‍ വേണ്ടി ഇറങ്ങും, ഏതു ഹോട്ടലില്‍ പോകണം എന്നു ചര്‍ച്ച ചെയ്തു കൊണ്ട് ഒരു ഒന്നര മണിക്കൂര്‍ ചുമ്മാ ഡ്രൈവ് ചെയ്യും, പഴയ സ്കൂള്‍ കഥകളും, ഓഫീസ് കഥകളും, ഭാവി പരിപാടികളുമൊക്കെ സംസാരിച്ച് അവസാനം റൂമിന്റെ അടുത്ത് തന്നെയുള്ള ഏതെങ്കിലും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കും.

"അപ്പോള്‍ ഇന്നും പതിവ് പരിപാടി തന്നെ ?"

ജോണിന്റെ ചോദ്യം കേട്ടപ്പോഴാണു റൂമില്‍ നിന്നു ഒരുപാട് ദൂരെയെത്തി എന്ന ബോധമുണ്ടാക്കുന്നത്.'എക്സിറ്റ് ടു ദുബായ് മാള്‍' എന്ന ബോര്‍ഡ് നേരെ കാണുന്നുണ്ട്.

"നമുക്ക് ദുബായ് മാളില്‍ പോയാലോ?"

ഞാനെന്തോ അപരാധം പറഞ്ഞു എന്ന മട്ടില്‍ അവനെന്നെ നോക്കി.

"ഞാന്‍ പോയിട്ടില്ല ടീമേ അവിടെ,അതു കൊണ്ടാണു.ഇപ്പോള്‍ പോയാല്‍ മ്യൂസിക്കല്‍ ഫൊഉണ്ടന്‍ ഒരു ഷോയു കണ്ട് തിരിച്ചു പോരാം" .ഇതു വരെ അവിടെ പോയിട്ടില്ല എന്ന എന്റെ സ്റ്റേറ്റ്മെന്റില്‍ അവന്റെ മനസ്സ്ലലിഞ്ഞു.അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എന്റെ അറിവില്‍ തന്നെ അവനൊരു 4-5 തവണ അവിടെ പോയിട്ടുണ്ട്.എന്നാലും അവനടുത്ത എക്സിറ്റ് എടുത്തു.അങ്ങനെ ഞാന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളില്‍ ഞങ്ങളെത്തി.ആളുകളെ തട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥ.ഒബറോണും,ന്യൂക്ലിയസും അങ്ങറ്റം ബാംഗ്ലൂര്‍ ഫോറം മാളും വരെ കൈയിലിട്ട് അമ്മാനം ആടിയുണ്ടെങ്കിലും ഇതിലൂടെ നടന്നിട്ട് ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ.ഒരു ചിരപരിചിതനെ പോലെ, ജോണ്‍ എന്നെയും കൊണ്ട് മ്യൂസിക്കല്‍ ഫോഉണ്ടന്‍ നടക്കുന്ന സ്ഥലത്തേയ്ക്ക് പോയി.അകത്തു കണ്ട അത്രയും ആളുകള്‍ അവിടെയും.വിരസമായ ഒരു ഷോ കഴിഞ്ഞതും ഞങ്ങളിരുവരും പരസ്പരം പറഞ്ഞു

"ഇതിനേക്കാളും കിടു വീഗാലാന്‍ഡ് ഷോ തന്നെ"

വളരെ അടുത്തു കാണാവുന്ന ബുര്‍ജ് കലീഫയുടെ 1-2 പടങ്ങള്‍ എടുത്തു ഞാന്‍.ഇടയ്ക്ക് എടുത്ത് കാണാന്‍ വേണ്ടി അല്ല.ഈ കെട്ടിടത്തിന്റെ ക്ലോസ്പ്പ് ഫോട്ടോ വേണമെന്നു പറഞ്ഞ നാട്ടിലെ ഒരു പ്രിയപ്പെട്ട സുഹൃത്ത് ഉണ്ട്. "ഇനി ക്ലോസപ്പ് കിട്ടീല്ലാന്നു വേണ്ടാ" എന്ന ഒരു സന്ദേശവും ചേര്‍ത്ത് അപ്പോള്‍ തന്നെ വാട്ട്സാപ്പില്‍ സംഭവം അയച്ചു.തിരിച്ചൊരു സ്മൈലിയും കിട്ടി.അവള്‍ക്കും സന്തോഷം എനിക്കും സന്തോഷം.

തിരിച്ചു പോരുന്ന വഴി, നഗരത്തിന്റെ തിരക്കുകള്‍ ഒഴിവാക്കിയേക്കാം എന്നു പറഞ്ഞ് അവന്‍ എമിറേറ്റ്സ് റോഡ് എക്സിറ്റ് എടുത്തു.അപ്പോഴാണു റോഡിന്റെ ഷോള്‍ഡറില്‍ ആക്സിഡന്റില്‍ തകര്‍ന്നു കിടക്കുന്ന ഒരു വണ്ടി കണ്ടത്.അധികം സമയമായെന്നു തോന്നുന്നില്ല, പോലീസും ആംബുലന്‍സും ഒക്കെ ചുറ്റിലും ഉണ്ട്.ആക്സിഡന്റ് കാണാന്‍ വേണ്ടി വണ്ടികള്‍ സ്ലോ ചെയ്യുന്നത് കൊണ്ട് പതിവില്ലാത്ത ഒരു ട്രാഫിക്ക് ബ്ലോക്ക്.

"ഇവിടെയെങ്ങാനും വച്ച് തട്ടി പോയാ പിന്നെ പറയണ്ടടാ" . ഞാന്‍ ആക്സിഡന്റ് സൈറ്റില്‍ നിന്നും നോട്ടം പിന്‍ വലിച്ച് അവനെ നോക്കി.

"അതെന്താ ? ഇവിടെ ഒരു പ്രത്യേകത, എവിടെ വച്ചാണെങ്കിലും പോയാല്‍ പോയതു തന്നെ അല്ലെ?"

ഒരു തര്‍ക്കത്തിനു വേണ്ടി ചോദിച്ചതായിരുന്നില്ല ഞാന്‍.എന്താ അവന്‍ ഉദ്ദേശിച്ചതെന്നു മനസ്സില്ലാവതെ തന്നെ ചോദിച്ചതാണു.

"സംഭവം പോയാല്‍ പോയത് തന്നെയാ,പക്ഷേ നാട്ടില്‍ കിടന്നാണെങ്കില്‍ വീട്ടുകാര്‍ക്ക് അടക്കിനും,മരിപ്പ് കഴിഞ്ഞുള്ള ചായയ്ക്കും വടയ്ക്കുമൊക്കെ കാശ് മുടക്കിയ മതിയല്ലോ." ഇത്രയും പറഞ്ഞ് അവന്‍ സംഭവം നിര്‍ത്തി.വീണ്ടും ഒരെത്തും പിടിയും കിട്ടാതെ ഞാന്‍ അവനെ തന്നെ നോക്കി.

"എടാ പോത്തേ,ഇവിടെ വച്ചു തട്ടി പോയാല്‍, മിനിമം ഒരാഴ്ച്ചയെടുക്കും ഒഫീഷ്യല്‍ കാര്യങ്ങള്‍ കഴിഞ്ഞ് ക്ലിയറന്‍സ് കിട്ടണമെങ്കില്‍.ഹോസ്പിറ്റല്‍,പോലീസ് സ്റ്റേഷന്‍,കോണ്‍സുലേറ്റ്,മിനിസ്ട്രി ഓഫ് ലേബര്‍,എയര്‍ലൈന്‍സ്,എയര്‍പോര്‍ട്ട് കാര്‍ഗോ,ഇതെല്ലാറ്റിന്റേയും കുടെ മിനിമം ഒരു രണ്ട് ലക്ഷം ഇന്ത്യന്‍ റുപ്പിയും.അതു കൊണ്ടൊക്കെ കുറേ പേരൊക്കെ ഇവിടെ തന്നെ അങ്ങു മണ്ണടിയും"

ഒരു തമാശയുടെ ആവരണത്തില്‍ അവനതു പറഞ്ഞു തീര്‍ത്തെങ്കിലും, ഉള്ളിലെവിടെയോ ഒന്നു കൊണ്ടു, ഒരു വേദന, ഒരു വിങ്ങല്‍.കൂടുതല്‍ ആലോചനയിലേയ്ക്കു പോകുന്നതിനു മുന്‍പ് ഒരു മെസേജ് ടോണ്‍ ചിന്തകളെ മുറിച്ചു.വന്നത് ഒരു പിക്ചര്‍ മെസേജ് ആണു.അതിലെഴുതിയിരുന്നതു വായിച്ചപ്പോള്‍ യാദൃശ്ചികതയായി തോന്നി.

"As soon as you die, Your identity becomes a 'body'. People use phrases like: 'bring the body' , 'lower the body in the grave' , 'take the body to the grave yard' etc.People don't even call by your name whom you tried to impress whole life..live a life to impress the creator not the creation."

ഒരു ശരീരം അല്ലെങ്കില്‍ ശവം എന്ന ഒരു സത്വത്തില്ലേയ്ക്ക് ഒതുങ്ങാനുള്ള ചെറിയ യാത്രയ്ക്കും ഉണ്ട് ലക്ഷങ്ങളുടെ കണക്ക്.രാവണപ്രഭുവില്‍ മംഗലശ്ശേരി നീലകണ്ഠന്‍ പറയുന്നതു പോലെ "നേടിയതും വെട്ടി പിടിച്ചതും ദാനം കിട്ടിയതും വീണു കിട്ടിയതും സ്വപനം കണ്ടതും കണ്ണില്‍ കണ്ടതും,എല്ലാം പിന്നില്‍ ഉപേക്ഷിച്ചുള്ള യാത്ര".മനസ്സ് അറിയാതെ പ്രാര്‍ത്ഥിച്ചു പോയി

"ദൈവമേ, കിടത്തരുതേ ആ തണുത്ത ശവമുറിയില്‍, ഞാന്‍ കാരണം ബുദ്ധിമുട്ടിക്കരുതേ ആരെയും"

പുറത്തേയ്ക്ക് നോക്കിയപ്പോള്‍ പരിചയമില്ലാത്ത ഒരു സ്ഥലം.ചിന്തിച്ചു കൊണ്ട് ഇരുന്നതിനിടെയില്‍ എവിടെയോ അവന്‍ വണ്ടിയുടെ വഴി മാറ്റിയിരുന്നു.എവിടെയാണെന്നു ചോദിക്കാന്‍ ഒരുങ്ങിയപ്പോഴേയ്ക്കും പുറത്തേയ്ക്ക് ചൂണ്ടി അവന്‍ പറഞ്ഞു

"മോനേ, അതാണു ഇവിടുത്തെ സെമിത്തേരി.ആ കാണുന്നത് ക്രിസ്ത്യന്‍ സെമിത്തേരി അതിന്റെ അപ്പുറം ഹിന്ദു ശ്മശാനം."

അവന്‍ കൈ ചൂണ്ടിയ ദിശയിലേയ്ക്ക് നോക്കി.പുറത്തെ നിലാവില്‍ ഞാന്‍ കണ്ടു,നാലു വെളുത്ത കുരിശുകളും തുരുമ്പിച്ച ഒരു ഗേറ്റും അതിര്‍ത്തി തിരിച്ചിരിക്കുന്ന മണലാരണ്യത്തിലെ ഒരു ഭാഗം,അവിടെ മണലില്‍ പുതഞ്ഞ ഒരു കൂട്ടം കുരിശുകള്‍,നിര തെറ്റിയ കട്ടകള്‍ , ഉരുകി തീര്‍ന്ന മെഴുകുതിരികള്‍..വല്ലാതെ മനം മടുപ്പിക്കുന്ന ഒരു പറ്റം കാഴ്ച്ചകള്‍.

"നമുക്ക് പോകാം".തിരിച്ചൊന്നും പറയാതെ ജോണ്‍ വണ്ടിയെടുത്തു.അടഞ്ഞ കണ്ണുകളില്‍ നനവ് പടരുന്നത് ഞാന്‍ അറിയുന്നുണ്ട്.ഞങ്ങള്‍ പരസ്പരം ഒന്നും പറഞ്ഞില്ല.ആഴച്ചയവധിയുടെ ആലസ്യത്തിലേയ്ക്കു നഗരം ഉറങ്ങി വീഴുന്നതിനെ കുറിച്ച് എഫ്.എമില്‍ ആര്‍.ജെ നിര്‍ത്താതെ പറയുന്നുണ്ടായിരുന്നു.ഇവിടുത്തെ മുഖങ്ങളില്‍ കാണുന്ന നിസംഗതയും,ഇപ്പോള്‍ കണ്ട കാഴച്ചകളും ചേര്‍ത്തു വായിക്കുമ്പോള്‍ എവിടെയൊക്കെയോ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു.തന്റേതാണെന്നു ഒരിക്കലും തോന്നിപ്പിക്കാത്ത,താന്‍ ഇവിടെ ഒരു സന്ദര്‍ശകന്‍ മാത്രമാണെന്നു വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്ന ഈ മഹാനഗരത്തിലെ മണലിന്റെ ആഴങ്ങളില്‍ ഒടുങ്ങി തീരുമോ അവസാനം എന്നു അവരാരെങ്കിലും ഒക്കെ ചിന്തിക്കുന്നാണ്ടാവില്ലേ ?

കാറിന്റെ മുന്‍ വശത്തെ സണ്‍ ഷേഡിലെ ഗ്ലാസില്‍ കാണുന്ന എന്റെ മുഖത്തും ഞാന്‍ കാണുന്നത് അതേ നിസംഗതയാണോ ? കാലം പറയട്ടെ.

Saturday, September 28, 2013

അന്‍പത്തിയൊന്നു-51-തിരക്കഥ

ടെക്സ്റ്റ്:ഇന്നലെ.

സീൻ 1

ടി.വി കണ്ടു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി.ഏഴ്-എട്ട് വയസ്സ് പ്രായം.ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത് അവളുടെ മുഖത്തേയ്ക്കാണു.പിന്നണിയിലെ ശബ്ദത്തിൽ നിന്നും അവൾ കാണുന്നത് കാർട്ടൂൺ ആണെന്നു തിരിച്ചറിയാം.വളരെ ആസ്വദിച്ചാണു അവൾ ആ പ്രോഗ്രാം കാണുന്നതെന്നു മുഖഭാവങ്ങളിൽ നിന്നു വ്യക്തം.നിഷ്കളങ്കമായ കൗതുകവും,സന്തോഷവും,പൊട്ടിച്ചിരികളും ഒക്കെ അവളുടെ മുഖത്തു മാറി മറിയുന്നുണ്ട്.


പിന്നണിയിൽ നിന്നവളുടെ അമ്മയുടെ ശബ്ദം(ഈ കഥാപാത്രം ശബ്ദത്തിലൂടെ മാത്രമാണു ഇനിയങ്ങോട്ട് സംവദിക്കുന്നത്)


അമ്മ:ദിയാ..നീ അവിടെ എന്തെടുക്കുവാ ??


ദിയ:ഞാൻ കാർട്ടൂൺ കാണുവാ അമ്മാ..


അമ്മ:നീ ഹോംവർക്ക് ചെയ്തു തീർത്തോ..??


ദിയ:തീർത്തു അമ്മ


അമ്മ:നാളത്തെ ജി.കെ ടെസ്റ്റിനുള്ളതു പഠിച്ചോ നീ ??


(ഇതു കേൾക്കുമ്പോൾ ദിയാ അസ്വസ്ഥ ആകുന്നുണ്ട്.)



ദിയ:പഠിച്ചോളാമമ്മേ..ഇപ്പോ ഞാനിതു കാണുവാ..


അമ്മ:കുറേ നേരായല്ലോ നീ കാണാൻ തുടങ്ങിയിട്ട്..ഓഫ് ചെയ്തിട്ടു പഠിക്കാൻ നോക്കിയേ..


ദിയ:പ്ലീസ് അമ്മാ..5 മിനിറ്റ്സ്..


അമ്മ:നോ..പ്ലീസ് ഒന്നുമില്ല..ഓഫ് ചെയ്യ് ഓഫ് ചെയ്യ്.


(മനസ്സില്ലാ മനസ്സോടെ ദിയാ റിമോട്ട് എടുത്ത് ഓഫ് ബട്ടൺ അമർത്തുന്നു.അവിടെ ഇരിക്കുന്ന പുസ്തകം വലിയ താത്പര്യമില്ലാതെ എടുത്ത് വായിക്കുന്നു.)

ഓടിച്ചു വായിച്ചതിനു ശേഷം .


ദിയ:പഠിച്ചു കഴിഞ്ഞു അമ്മാ..


അമ്മ:ഇത്ര പെട്ടന്നോ.എങ്കി ഞാൻ ക്വസ്റ്റ്യൻസ് ചോദിക്കട്ടെ.


ദിയ:വേണ്ടാ അമ്മ..ഞാൻ ശരിക്കും പഠിച്ചു.


അമ്മ:എങ്കി അതൊന്നു നോക്കണ്ടേ..കൗണ്ട്സ് ആൻഡ് ഫിഗേഴ്സ് അല്ലേ നാളത്തെ ടെസ്റ്റ്.


ദിയ:ഉം..ചോദിക്കുവൊന്നും വേണ്ടമ്മ.


അമ്മ:ഒൺലി 5 ക്വസ്റ്റ്യന്സ്.ഹൗ മെനി സ്റ്റേറ്റ്സ് ആർ ദെയർ ഇൻ അവർ കണ്ട്രി.?


ദിയ:28.


അമ്മ:ഒ.കെ .ഹൗ മെനി ഡിസ്ട്രിക്ട്സ് ആർ ദെയർ ഇൻ കേരള?


ദിയ:12..അല്ല അല്ല 14


അമ്മ:ഉം..ഹൗ മെനി കളേഴ്സ് ആർ ദെയർ ഇൻ എ റെയ്ന്ബോ?


ദിയ:7


അമ്മ:ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ ഇംഗ്ലീഷ് അൽഫബെറ്റ്സ്.?


ദിയ:26


അമ്മ.ഗുഡ്.ലാസ്റ്റ് ചോദ്യം.ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ യുവർ മദർ ടംഗ്,മലയാളം?


ദിയ:ഉം...(സംശയത്തോടെ)..ഫിഫ്റ്റി..വൺ..51


-ഫ്രീസ്-ഫേയ്ഡ് ടു ബ്ലാക്ക്


ടെക്സ്റ്റ്:ഇന്ന്.


സീൻ 2:


ടെക്സ്റ്റ്:സീന്‍ രണ്ട്


(മറ്റൊരു ദിവസം കഴിഞ്ഞ് സീനിന്റെ അതേ ലോക്കേഷന്‍.കുട്ടിയുടെ മുഖം മാത്രം ഫോക്ക്സ് ചെയ്യുന്ന ക്യാമറ.സോഫയില്‍ ഇരുന്നു കുട്ടി,മുന്നിലെ ടീ പോയിയില്‍ കമിഴ്ന്ന് കിടന്നു എന്തോ വരയ്ക്കുന്നു,ചായം  തേക്കുന്നു.പശ്ചാത്തലത്തില്‍ ടിവിയില്‍ നിന്നുള്ള ശബദം.ഏതോ കോമഡി പ്രോഗ്രാം.ഇടയ്ക്ക് ആ പ്രോഗ്രം ബ്രേക്ക് ചെയ്ത് ന്യൂസിലേയ്ക്കു മാറുന്നു.ന്യൂസ് റീഡറുടെ ശബ്ദം.)


നമസ്കാരം,ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.


[റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാറ്ട്ടി സ്ഥാപക  നേതാവും,മുന്‍ ഡി.വൈ.ഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ടി.പി ചന്ദ്രശേഖരന്‍ ഇന്നു പുലറ്ച്ചെ അഞ്ജാതരുടെ വെട്ടേറ്റ് കൊല്ലപ്പെട്ടു.സ്വന്തം ഗ്രാമമായ ഓഞ്ചിയത്തു വച്ചാണു അതി ദാരുണമായ ഈ സംഭവം അരങ്ങേറിയത്.അന്‍പത്തിയൊന്നു വെട്ടുകള്‍ ഏറ്റ് മുഖം വികൃതമായ രീതിയിലാണു ടി.പിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്.ഓഞ്ചിയത്ത് നിന്നും കോഴിക്കോട് നിന്നുമുള്ള ആദ്യ ദൃശ്യങ്ങളിലേയ്ക്ക്.


എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ടി.പി,ഓഞ്ചിയത്ത് ആശയപരമായ ഭിന്നതകള്‍ മൂലം സ്വന്തം പാറ്ട്ടിയ്ക്കെതിരെ വിമത സ്വരം ഉയര്‍ത്തുകയും,പാറ്ട്ടി വിട്ട് സ്വന്തം സ്വംഘടനയ്ക്കു രൂപം കൊടുക്കുകയായിരുന്നു.മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകയാ രമയാണു ടി.പിയുടെ ഭാര്യ.അഭിനവ് ഏകമകനാണു.


കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി അരങ്ങേറുമ്പോള്‍,വരും ദിവസങ്ങളില്‍ ഇതു വലിയ ചര്‍ച്ചകള്‍ക്കും വന്‍ പ്രത്യഘാതങ്ങളിലേയ്ക്കും വഴി വയ്ക്കാനാണു സാദ്ധ്യത.അന്‍പത്തിയൊന്നു വെട്ടുകള്‍ കൊണ്ട് ടിപിയുടെ മുഖം മാത്രമേ വികൃതമാക്കാന്‍ സാധിക്കൂ,ടിപിയുടെ ആശയങ്ങള്‍ ഇല്ലാതെയാക്കാന്‍ സാധിക്കില്ല എന്ന്‍ തന്നെയാണു രാഷട്രീയ കേരളത്തിന്റെ ആദ്യ പ്രതികരണം.


പ്രത്യേക ബുളറ്റിന്‍ അവസാനിക്കുന്നു,കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.]


ഈ വാര്‍ത്ത പശ്ചാത്തലത്തില്‍ കേള്‍ക്കുമ്പോള്‍,കുട്ടിയുടെ കണ്ണുകള്‍ സ്ര്കീനിലേയ്ക്കു പോകുന്നു.ആദ്യ ദൃശയങ്ങളിലേയ്ക്കു പോകുമ്പോള്‍ കുട്ടിയുടെ മുഖം മാറുന്നു.ആ ദൃശ്യങ്ങളിലെ ഭീകരത കുട്ടിയുടെ കണ്ണുകളില്‍ വ്യക്തമാണു.വികൃതമായ മുഖം കാണുമ്പോള്‍ ഞെട്ടി തരിക്കുന്ന കുട്ടി പതിയെ കരഞ്ഞു കൊണ്ട് മുഖം പൊത്തി കമിഴ്ന്നു കിടക്കുന്നു.


ഫ്രീസ്.ഫെയ്ഡ് ടു ബ്ലാക്ക്


സീന്‍ മൂന്ന്.


ടെക്സ്റ്റ്:നാളെ.


(മറ്റൊരു ദിവസം കഴിഞ്ഞ്  സീനിന്റെ അതേ ലോക്കേഷന്‍.കുട്ടിയുടെ മുഖം മാത്രം ഫോക്ക്സ് ചെയ്യുന്ന ക്യാമറ.സോഫയില്‍ ഇരുന്നു കുട്ടി,മുന്നിലെ ടീ പോയിയില്‍ കമിഴ്ന്ന് കിടന്നു എന്തോ വരയ്ക്കുന്നു,ചായം  തേക്കുന്നു.പശ്ചാത്തലത്തില്‍ ടിവിയില്‍ നിന്നുള്ള ശബദം.ആദ്യ സീന്‍ പോലെ കാറ്ട്ടൂണാണു സ്ക്രീനില്‍.)


അമ്മ:ദിയാ..


ദിയ:എന്താ അമ്മാ...


അമ്മ:ഹോം വര്‍ക്ക് എന്തായി??


ദിയ:ഇന്ന് ഹോം വര്‍ക്ക് ഇല്ലാ അമ്മാ


അമ്മ:പഠിക്കാനോ ??


ദിയ ഒന്നും മിണ്ടുന്നില്ല


അമ്മ:ദിയാ..


ദിയ:എല്ലാം പഠിച്ചു  അമ്മാ..


അമ്മ:എങ്കി,ക്വസ്റ്റ്യന്‍സ് ചോദിക്കട്ടെ.


ദിയ:പഠിച്ചൂ അമ്മാ...


അമ്മ:പഠിച്ചെങ്കില്‍ പിന്നെന്നാ പ്രശ്നം,ചോദിക്കാം.ഇന്നും ഒൺലി 5 ക്വസ്റ്റ്യന്സ്.ഒ.ക്കെ??


ദിയ:ഉം.ഒക്കെ..


അമ്മ:ഹൗ മെനി സ്റ്റേറ്റ്സ് ആർ ദെയർ ഇൻ അവർ കണ്ട്രി.?


ദിയ:28.


അമ്മ:ഒ.കെ .ഹൗ മെനി ഡിസ്ട്രിക്ട്സ് ആർ ദെയർ ഇൻ കേരള?


ദിയ:14


അമ്മ:ഉം..ഹൗ മെനി കളേഴ്സ് ആർ ദെയർ ഇൻ എ റെയ്ന്ബോ?


ദിയ:7


അമ്മ:ഗുഡ്,ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ ഇംഗ്ലീഷ് അൽഫബെറ്റ്സ്.?


ദിയ:26


അമ്മ:ലാസ്റ്റ് ചോദ്യം.ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ യുവർ മദർ ടംഗ്,മലയാളം?


ദിയ:അന്‍പത്തി..(പശ്ചാത്തലത്തില്‍ പഴയ ന്യൂസില്‍ നിന്നുള്ള ഭാഗങ്ങള്‍ ,

അന്‍പത്തിയൊന്നു വെട്ടുകള്‍ ഏറ്റ് മുഖം വികൃതമായ രീതിയിലാണു ടി.പിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്.ഓഞ്ചിയത്ത് നിന്നും കോഴിക്കോട് നിന്നുമുള്ള ആദ്യ ദൃശ്യങ്ങളിലേയ്ക്ക്.കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി അരങ്ങേറുമ്പോള്‍,വരും ദിവസങ്ങളില്‍ ഇതു വലിയ ചര്‍ച്ചകള്‍ക്കും വന്‍ പ്രത്യഘാതങ്ങളിലേയ്ക്കും വഴി വയ്ക്കാനാണു സാദ്ധ്യത.അന്‍പത്തിയൊന്നു വെട്ടുകള്‍ കൊണ്ട് ടിപിയുടെ മുഖം മാത്രമേ വികൃതമാക്കാന്‍ സാധിക്കൂ,ടിപിയുടെ ആശയങ്ങള്‍ ഇല്ലാതെയാക്കാന്‍ സാധിക്കില്ല എന്ന്‍ തന്നെയാണു രാഷട്രീയ കേരളത്തിന്റെ ആദ്യ പ്രതികരണം.


ഇതെല്ലാ മനസ്സിലോടെ കടന്നു പോകുന്ന കുട്ടിയുടെ മുഖം മാറുന്നു.ആ ഭീകര ദൃശ്യം ഓര്‍ത്തു കുട്ടി ഞെട്ടി അലറുന്നു.ആ ബഹളത്തില്‍ മേശപ്പുറത്തുള്ള സാധനങ്ങള്‍ മറിഞ്ഞു വീഴുന്നു.ചുവന്ന ചായം വച്ചിരുന്ന ചെറിയ കുപ്പി ചെരിഞ്ഞു വീണു,അതില്‍ നിന്നുള്ള ചായം കുട്ടി കളര്‍ ചെയ്തു കൊണ്ടിരുന്ന കേരളത്തിന്റെ മാപ്പില്‍ പടരുന്നു.)

ഫെയ്ഡ് ഔട്ട്

ടെക്സ്റ്റ്‌:

"ഒറ്റവെട്ടിന്‌ കഴിയുമായിരുന്നല്ലോ,

ടി.പി.ചന്ദ്രശേഖരന്‍,

പിന്നെയെന്തിനായിരുന്നു ഇത്രയേറെ?…”


-കെ.ജി ശങ്കരപ്പിള്ള.

Monday, June 3, 2013

തിരക്കഥയിലില്ലാത്തത്

സീന്‍ 1

Int

[പ്രമുഖ സംവിധായകന്‍ അനിരുദ്ധന്റെ കൊച്ചിയിലെ ഫ്ളാറ്റിലെ നന്നായി സജ്ജീകരിച്ചിരിക്കുന്ന സ്വീകരണമുറി.ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന 72 ഇഞ്ചിന്റെ എല്‍ സി ഡി എച്ച് ഡി ടി.വി.മ്യൂട്ട് ചെയ്തിരിക്കുന്ന ടി.വിയില്‍ സൂപ്പര്‍സ്റ്റാര്‍ നിരഞ്ജന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ഗാനരംഗം.ഇപോര്‍ട്ടഡ് ലെതര്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന സോഫയില്‍ കണ്ണകളടച്ച് ചാരിയിരിക്കുന്ന അനിരുദ്ധന്‍.. ........എതിര്‍ വശത്തുള്ള ചെയറില്‍ അല്പം പരിഭ്രമത്തോടെ സംസാരിക്കുന്ന,സിനിമയ്ക്കു തിരക്കഥയെഴുത്തണമെന്നാഗ്രഹിക്കുന്ന ചെറുപ്പക്കാരന്‍ സിറില്‍ ഔസേപ്പ്.താന്‍ പൂര്‍ത്തിയാക്കിയ തിരക്കഥ അനിരുദ്ധനെ വായിച്ചു കേള്‍പ്പിക്കുകയാണയാള്‍ ]

സിറില്‍ : ലോംഗ് ഷോട്ടില്‍,മൂടല്‍ മഞ്ഞു വീണു തുടങ്ങിയ വയനാടന്‍ ചുരം.വളഞ്ഞു പുളഞ്ഞു താഴേയ്ക്കു വരുന്ന വഴികളിലൂടെ ഒരാള്‍ ബൈക്കില്‍ യാത്ര ചെയ്യുന്നു.ക്ലോസപ്പ് ഷോട്ടില്‍,ആര്‍മി ഗ്രീന്‍ നിറത്തിലുള്ള 66 മോഡല്‍ ബുള്ളറ്റ് ഓടിച്ചു കൊണ്ട് വരുന്ന നായകന്‍ ക്രിസ്റ്റി.മഞ്ഞിനെ വകഞ്ഞു മാറ്റി,ചുണ്ടില്‍ ഗൂഡമായ ഒരു പുഞ്ചിരിയോടെ ആണവന്‍ യാത്ര ചെയ്യുന്നത്.അവന്റെ ശബ്ദത്തില്‍ ഉള്ള വിവരണം

"വിജയം അരികിലുണ്ടായിരുന്നു.ദൂരങ്ങള്‍ താണ്ടിയത് അതു നേടാന്‍ വേണ്ടിയുമായിരുന്നു.പക്ഷേ മനസ്സറിഞ്ഞു വിട്ടു കൊടുക്കുന്നത് വിജയമാണെന്നു പറഞ്ഞു തന്നത് അച്ഛനാണു,ആ പാഠപുസ്തകത്തിനുള്ള സമര്‍പ്പണമാണു പരാജയത്തിലൂടെ നേടിയ ഈ വിജയം.യാത്ര അവസാനിക്കുന്നില്ല.പുതിയൊരു ലക്ഷ്യത്തിലേയ്ക്ക്,പുതിയ ആളുകളിലേയ്ക്ക് ,അറിയാത്ത ദിക്കുകളിലേയ്ക്ക് അതു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.സീ യു വെന്‍ ഐ സീ യു."

അനിരുദ്ധന്‍ :(ഒരു ധ്യാനത്തില്‍ നിന്നെഴുന്നേല്‍ക്കുന്നതു പോലെ കണ്ണുകള്‍ തുറന്നു സിറിലിനെ നോക്കുന്നു.അതിനു ശേഷം സിറിലിനു നേരെ കൈകള്‍ നീട്ടുന്നു) കൊള്ളാമെടാ മോനേ.ഇതു കലക്കി.നിന്നെ പോലെയുള്ളവരെയാണു ഇവിടെ ഇപ്പോള്‍ അത്യാവശ്യം.ഒന്നും നോക്കാനില്ല,ഈ പടം നമ്മള്‍ ചെയ്യുന്നു.

സിറില്‍ : (സന്തോഷത്തിന്റെ തള്ളല്‍ ആണവന്റെ മുഖത്ത്,നിറഞ്ഞിരിക്കുന്ന കണ്ണുകള്‍ .തന്റെ സ്വപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ,തന്നിലെ എഴുത്തുകാരന്‍ അംഗീകരിക്കപ്പെടുന്നതിന്റെ,തന്റെ അദ്ധ്വാനത്തിനു ഫലം കാണുന്നതിന്റെയെല്ലാം സന്തോഷം അവന്റെ മുഖത്തുണ്ട്) താങ്ക്യൂ സാര്‍,താങ്ക്യൂ സോ സോ മച്ച്.എനിക്കറിയില്ല എന്താ ഇപ്പോള്‍ പറയണ്ടെതെന്നു.ഒരുപാട് നന്ദിയുണ്ട് സാര്‍

അനിരുദ്ധന്‍ : നന്ദിയൊക്കെ പിന്നെ പറയാം.നമ്മുക്കിതിന്റെ ബാക്കി കാര്യങ്ങളൊക്കെ ശരിയാക്കണം പെട്ടന്ന്.ഇപ്പോള്‍ തന്നെ കാര്യങ്ങളൊക്കെ തുടങ്ങിയാല്‍ വിത്തിന്‍ 2 മന്ത്സ് നമ്മുക്ക് പടമിറക്കാം.നീ നില്‍ക്ക്,ഞാന്‍ പ്രൊഡ്യൂസറിനെയൊന്നു വിളിച്ചു പറഞ്ഞേക്കട്ടെ. (ഫോണ്‍ എടുത്തു വിളിച്ച് സംസാരിക്കുന്നു).ഭായി, സ്ക്രിപ്ട് ഡബിള്‍ ഒക്കെ.ഫണ്ട് ഒക്കെ റെഡിയാക്കിക്കോ,നമ്മുക്ക് ഉടനെ തുടങ്ങേണ്ടി വരും.

എഴുതുന്നതോ?? നമ്മുടെ ഒരു സ്വന്തം പയ്യനാ.സംഭവമൊക്കെ അവന്‍ എഴുതി തീര്‍ത്ത് വച്ചേക്കുവാ.

വിജയനെ വിളിക്കാം..അതെ വിജയന്‍ വര്‍ക്കല തന്നെ.

അതല്ല,എന്റെ കഴിഞ്ഞ ഒരു മൂന്നു പടത്തിനും അവന്‍ തന്നെയായിരുന്നു കണ്ട്രോളര്‍ . അവനാകുമ്പോ എനിക്കൊരു ധൈര്യമാ.

ഡേറ്റസൊക്കെ കണ്‍ഫേം ചെയ്തിട്ടു ഞാന്‍ വിളിക്കാം.(ഫോണ്‍ കട്ട് ചെയ്യുന്നു)

സിറിലേ,നിരഞ്ജനെ ക്രിസ്റ്റിയാക്കിയല്ലോ. ??

സിറില്‍ : എല്ലാം സാറിന്റെ ഇഷ്ടം.ഞാന്‍ ആരെയും മനസ്സില്‍ കണ്ടല്ല എഴുതിയേ.അതു കൊണ്ടു ആരായാലും എനിക്ക് വിരോധമില്ല.

അനിരുദ്ധന്‍ : അങ്ങനെ വേണം എഴുത്തുകാരയാല്‍ . ഇവിടെ ഒരോരുത്തന്മാര്‍ എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ തീരുമാനിക്കും ആരൊക്കെ അഭിനയിക്കണമെന്നു.പിന്നെങ്ങെനെ നന്നാവനാ മലയാളം സിനിമ.സ്ക്രിപ്റ്റ് ഇവിടെ ഇരിക്കട്ടെ.ഞാന്‍ രാത്രി നിരഞ്ജനെ പോയി കണ്ട് വായിച്ചു കേള്‍പ്പിക്കാം.നീ സിറ്റിയില്‍ തന്നെ കാണണം.അവനു ഇഷ്ടപ്പെട്ടാല്‍ രാത്രി നീ അവിടെ വരെ ഒന്നു വരേണ്ടി വരും.

സിറില്‍ :അതൊന്നും സാരമില്ല സാര്‍ .സാറൊന്നു വിളിച്ചാല്‍ മതി.എങ്കില്‍ ഞാനിറങ്ങട്ടെ.

അനിരുദ്ധന്‍ : ഒ.കെ മോനെ.നീ ചെല്ലു.

(സിറില്‍ പുറത്തേയ്ക്കും,അനിരുദ്ധന്‍ മുറിയിലേയ്ക്കും പോകുന്നു.ഒഴിഞ്ഞ സ്വീകരണമുറിയിലെ ടീപ്പോയില്‍ ഇരിക്കുന്ന തിരക്കഥയുടെ ഫയലിന്റെ പുറത്ത് എഴുതിയിരിക്കുന്ന പേരിലേയ്ക്ക് സൂം ഇന്‍ ചെയ്യുന്ന ക്യാമറ "തിരക്കഥയിലില്ലാത്തത്"‌)

സീന്‍ 2

Int

(നിരഞ്ജന്റെ കൊട്ടാര സദ്യശ്യമായ ബംഗ്ലാവിന്റെ അകത്തെ അരണ്ട വെളിച്ചമുള്ള പ്രൈവറ്റ് ബാര്‍ .വെള്ള മുണ്ടും വെള്ള കോട്ടണ്‍ ജുബ്ബയുമാണു അയാളുടെ വേഷം.കൈയില്‍ ഗ്ലാസുകളുമായി നിരഞ്ജനും,അനിരുദ്ധനും.പാതി നിറഞ്ഞിരിക്കുന്ന ഗ്ലാസ്സില്‍ നിന്ന് ആദ്യത്തെ സിപ്പെടുക്കുന്ന നിരഞ്ജന്‍ )

നിര:(എടുത്തു കൊടുക്കുന്ന പയ്യനെ നോക്കി). എന്നാ മോനെ,ഇതങ്ങു തണുത്തില്ലല്ലോ.ഒരു ഐസ് ക്യൂബ് കൂടി ഇങ്ങെടുത്തേ.(അനിരുദ്ധനോടായി) കേട്ടൊ അനിയേട്ടാ,എനിക്കീ വെള്ളം ചേര്‍ക്കുന്ന പരിപാടി ഇഷ്ടമേയല്ല.സ്കോച്ച് അടിക്കുവാണേല്‍ അത് ഓണ്‍ ദ് റോക്സ് തന്നെ വേണം.അതിങ്ങനെ സിപ് ചെയ്തു സിപ് ചെയ്തു.ഇവിടെത്തെ പരിപാടി എന്നാ,ഒരു കണക്കുമില്ലാതെ വെള്ളോം മിക്സ് ചെയ്തു ഒറ്റ വലിയാ.അതൊക്കെ സായിപ്പുമാരെ കണ്ടു പഠിക്കാണം.ഒരു ദിവസം ഒന്നോ രണ്ടോ പെഗോ അടിക്കത്തുള്ളു.പക്ഷേ അത് അതിന്റെ സമയമൊക്കെ എടുത്ത് ,മൂന്നു നാലു മണിക്കൂര്‍ കൊണ്ട്.ഹാ,എന്താ രസം

അനിരുദ്ധന്‍ ഒന്നു ചിരിക്കുന്നു.

നിര:അപ്പോ അനിയേട്ടാ,നമ്മുക്ക് കാര്യത്തിലേയ്ക്ക് വരാം.സംഭവം എനിക്ക് ഇഷ്ടപ്പെട്ടു.നമ്മുക്കത് ചെയ്യാം.വയനാടന്‍ ചുരം ഒക്കെ വിട്ട്,ഒരു ലഢാക്ക്,മണാലി ലൈനില്‍ ഒരു റോഡ് മൂവി പോലെ.ഭായി വിളിച്ചപ്പോ ഞാനതു പറയുകയും ചെയ്തു.പുള്ളി ഒ.കെ ആണു,ബിസിനസ്സ് നടന്നാ മതിയെന്നെയുള്ളു പുള്ളിയ്ക്ക്.

അനിരുദ്ധന്‍ : പുള്ളി ഒ.കെ ആണെങ്കില്‍ എനിക്കെന്താ പ്രശ്നം.ഞാനാ പയ്യനെ വിളിച്ച് ഇങ്ങോട്ട് വരാന്‍ പറയാം.അവനാകെ ത്രിലില്‍ ആണു.കൊള്ളം കേട്ടൊ ചെക്കന്‍

നിര:(ക്ലോസപ്പില്‍ ) വിളിക്കാന്‍ വരട്ടെ അനിയേട്ടാ.പുതിയ പയ്യന്‍ എഴുതുന്ന പടമെന്നൊക്കെ വന്നാല്‍ ബിസിനസ്സ് നടക്കുവോ ? തിരക്കഥാകൃത്തുകള്‍ക്ക് സൂപ്പര്‍ സ്റ്റാര്‍സിനെക്കളും ബിസിനസ്സ് വാല്യൂ ഉള്ള ടൈമല്ലേ അണ്ണാ.

അനിരുദ്ധന്‍ :നീയെന്താ ഉദ്ദേശിക്കുന്നേ ? എന്റെയും നിന്റെയും പേരുണ്ടെങ്കില്‍ ബിസിനസ്സ് നടക്കില്ലേ.

നിര :അല്ല അനിയേട്ടാ,അതിനു ഒരു ലിമിറ്റ് ഇല്ലേ.നേരെ മറിച്ച് സൂപ്പര്‍ സ്റ്റാര്‍ നിരഞ്ജന്‍ ആദ്യമായി തിരക്കഥ എഴുതി അഭിനയിക്കുന്ന,സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അനിരുദ്ധന്‍ ഒരുക്കുന്ന ചിത്രം എന്നൊക്കെയാണെങ്കില്‍ വരുന്ന ആ ഒരു തള്ള് ഒന്നോര്‍ത്ത് നോക്കിയേ.

അനിരുദ്ധന്‍ :(ഞെട്ടലോടെ)എടാ,അപ്പോള്‍ അവന്‍ ?

നിര : അവനുണ്ടല്ലോ,അവനെ നമ്മള്‍ ഒഴിവാക്കുന്നൊന്നും ഇല്ല.അവനൊരു അഞ്ച് ഞാന്‍ കൊടുക്കാം.വേണെമെങ്കില്‍ ഒരു താങ്ക്സ് കാര്‍ഡും.ചേട്ടന്‍ അവനെ അങ്ങു ഡീല്‍ ചെയ്താ മതി.

അനിരുദ്ധന്‍ :ഏയ്,അതൊന്നും ശരിയാവില്ല.അവന്‍ വല്ല കേസിനും പരിപാടിയ്ക്കും ഒക്കെ പോയാല്‍ പണിയാകും.

നിര:നിര:എന്തു കേസ് അണ്ണാ.ഒറിജിനല്‍ കോപ്പി നമ്മുടെ കൈയ്യില്‍ ഇല്ലേ.മോര്‍ ഓവര്‍ ,അവനെ ആരറിയും.(സ്വരം മാറുന്നു) ഇതു നടക്കും,നടക്കണം.ഇനി മുതല്‍ ഞാന്‍ ആക്ടര്‍ നിരഞ്ജന്‍ അല്ല,സ്ക്രീന്‍ റൈറ്റര്‍ - ആക്ടര്‍ നിരഞ്ജന്‍ .വഴി മാറി നടക്കുന്ന താരം,ചിന്തിക്കുന്ന അഭിനേതാവ് എന്നൊക്കെ ആയിരിക്കണം എന്നെ മലയാള സിനിമ ഓര്‍ക്കേണ്ടത്.ഒപ്പം ബിസിനസ്സും,അനിയേട്ടന്‍ പറയുന്നതാണു അനിയേട്ടന്റെ പ്രതിഫലം.അതു ഭായി തരുന്നതല്ല,എന്നെ എഴുത്തുകാരനാക്കാന്‍ സഹായിച്ച,സഹോദരതുല്യനായ അനിരുദ്ധന്‍ എന്ന അനുഗ്രഹീത ചലച്ചിത്ര പ്രതിഭയ്ക്ക് ഞാന്‍ തരുന്ന സമ്മാനം.

ഇരുവര്‍ക്കുമിടയിലെ മേശയില്‍ കിടക്കുന്ന തിരക്കഥയുടെ ഫയലിന്റെ പുറത്ത് എഴുതിയിരിക്കുന്ന പേരിലേയ്ക്ക് സൂം ഇന്‍ ചെയ്യുന്ന ക്യാമറ.

"തിരക്കഥയിലില്ലാത്തത്"‌

Fade Out

സീന്‍ 3 - സോംഗ്

ദൃശ്യങ്ങളില്‍

അനിരുദ്ധന്‍ - സിറില്‍ - നിരഞ്ജന്‍ മീറ്റിംഗ് . അവര്‍ നീട്ടുന്ന ചെക്ക് തട്ടി മാറ്റുന്ന സിറില്‍ . അവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ - ദേഷ്യത്തോടെ ഒച്ച വയ്ക്കുന്ന സിറിലിന്റെ മുന്നില്‍ വന്നു നിന്നു നീട്ടിയ ചെക്ക് കീറി അവന്റെ മുഖത്തേയ്ക്ക് എറിയുന്ന നിരഞ്ജന്‍ - സിനിമയുടെ പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്ന അനിരുദ്ധന്റെയും,നിരഞ്ജന്റെയും പേരുകള്‍ - പൂജ - ഷൂട്ടിംഗ് ദൃശ്യങ്ങള്‍ - സിറില്‍ നടത്തുന്ന പത്രസമ്മേളനം -പുറത്തിറങ്ങുന്ന സിറിലിനെ കൈകാര്യം ചെയ്യുന്ന ഫാന്‍സ് അസ്സോസിയേഷന്‍ അംഗങ്ങള്‍ - ഷൂട്ടിംഗ് സമാപനം-ഡംബിഗ് ദ്യശ്യങ്ങള്‍ - റിലീസ് ദിവസം

സീന്‍ 4 

Ext

(തിരക്കഥയിലില്ലാത്തത് റിലീസ് ചെയ്യുന്ന തീയറ്റര്‍ .ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നു വന്നു ക്യൂവില്‍ ഇടം പിടിക്കുന്ന സിറില്‍ .അയാള്‍ക്ക് ടിക്കറ്റ് കിട്ടുന്നതിനു മുന്‍പേ വില്പന അവസാനിക്കുന്നു.ബ്ളാക്കില്‍ ടിക്കറ്റ് വില്‍ക്കുന്നവരില്‍ നിന്നു ഇരട്ടി തുകയ്ക്കു ടിക്കറ്റ് വാങ്ങി അയാള്‍ അകത്തു കയറി പടം കാണുന്നു.സ്ക്രീനില്‍ മാറുന്ന ദൃശ്യങ്ങള്‍ക്കൊപ്പം അയാളുടെ മുഖഭാവങ്ങളും മാറുന്നു.ചിത്രം അവസാന ദൃശ്യത്തിലേയ്ക്കെത്തുന്നു )

"വിജയം അരികിലുണ്ടായിരുന്നു.ദൂരങ്ങള്‍ താണ്ടിയത് അതു നേടാന്‍ വേണ്ടിയുമായിരുന്നു.പക്ഷേ മനസ്സറിഞ്ഞു വിട്ടു കൊടുക്കുന്നത് വിജയമാണെന്നു പറഞ്ഞു തന്നത് അച്ഛനാണു,ആ പാഠപുസ്തകത്തിനുള്ള സമര്‍പ്പണമാണു പരാജയത്തിലൂടെ നേടിയ ഈ വിജയം.യാത്ര അവസാനിക്കുന്നില്ല.പുതിയൊരു ലക്ഷ്യത്തിലേയ്ക്ക്,പുതിയ ആളുകളിലേയ്ക്ക് ,അറിയാത്ത ദിക്കുകളിലേയ്ക്ക് അതു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.സീ യു വെന്‍ ഐ സീ യു."

(

സ്ക്രീനില്‍ ഇങ്ങനെ തെളിഞ്ഞു വരുന്നു.

A Journey Directed By Anirduhan

Written By : Niranjan

ഉച്ചത്തില്‍ കേള്‍ക്കുന്ന ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും കരഘോഷങ്ങള്‍ക്കുമിടയില്‍ ഇരിപ്പിടത്തില്‍ നിന്നേഴുന്നേല്‍ക്കാതെ ഇരിക്കുന്ന സിറിലിന്റെ മുഖത്തേയ്ക്കു ചാര്‍ജ് ചെയ്യുന്ന ക്യാമറ.അയാള്‍ പൊട്ടികരയുകയാണു,പക്ഷേ അയാളുടെ തേങ്ങലുകള്‍ക്കു അവിടെ ശബ്ദം നഷ്ടപ്പെടുന്നു.)

സീന്‍ 5 - ക്ലൈമാക്സ്

Int

(ഒരു വാര്‍ത്ത ചാനലിന്റെ സ്റ്റുഡിയോ ഫ്ലോര്‍‌ ‌)

അവതാരിക:എന്റര്‍ടെയ്ന്മെന്റ് ന്യൂസിലേയ്ക്കു എല്ലാ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും സ്വാഗതം.മലയാള സിനിമയില്‍ മാറ്റത്തിന്റെ കാറ്റു വീശി കൊണ്ടേയിരിക്കുന്നു.ഒരു പിടി മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ശ്രീ.അനിരുദ്ധന്‍ സംവിധാനം ചെയ്ത്,നമ്മുടെ പ്രിയപ്പെട്ട നടനും,ഇപ്പോള്‍ തിരക്കഥാക്രുത്തും ആയി തീര്‍ന്നിരിക്കുന്ന ശ്രീ നിരഞ്ജന്‍ രചനയും നിര്‍വഹിച്ചിരിക്കുന്ന തിരക്കഥയിലില്ലാത്തത് ഇന്നു റിലീസ് ചെയ്തിരിക്കുന്നു.മികച്ച പ്രതികരണങ്ങളാണു എല്ലാ സ്ഥലങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇവരിരുവരുമാണു ഇന്നു നമ്മുടെ അതിഥികളായെത്തിയിരിക്കുന്നത്.സ്വാഗതം,ഒപ്പം അഭിനനന്ദനങ്ങളും.

(ഫ്രെയിമില്‍ അനിരുദ്ധനും നിരഞ്ജനും)

ഇരുവരും:നന്ദി

അവതാരിക : ശ്രീ.അനിരുദ്ധന്‍.,വിവാദങ്ങളോടെയാണു ചിത്രം ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്.ഇപ്പോള്‍ ഇതാ വന്‍ വിജയത്തിലൂടെ വീണ്ടും.എന്തു തോന്നുന്നു?

അനി:ഒരുപാട് സന്തോഷം.സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നതാണല്ലോ ഒരു ഫിലിം മേക്കറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം.പിന്നെ,വിവാദങ്ങള്‍ .ചിത്രീകരണത്തിന്റെ ഇടയ്ക്കായിരുന്നതു കൊണ്ട് അതിനെ കുറിച്ചു അധികം ശ്രദ്ധിച്ചില്ല എന്നതാണു സത്യം.ഒരു കഥ പറയട്ടെ എന്നു ചോദിച്ചു എന്നെ പല തവണ വിളിച്ചിട്ടുള്ള ഒരാളാണു ആ പയ്യന്‍ . ചിലപ്പോള്‍ അതിനൊരു അവസരം കിട്ടാത്തതിന്റെ വിഷമം കൊണ്ട് ആയിരിക്കും അയാളൊക്കെ ഇങ്ങനെയൊക്കെ പറഞ്ഞത്.അല്ലെങ്കില്‍ ആരെങ്കിലും ചേര്‍ന്നു എനിക്കും നിരഞ്ജനുമെതിരെ ഇളക്കി വിട്ടതും ആവാം.പരാതികളില്ല പരിഭവങ്ങളില്ല.ഈ സിനിമയാണു എല്ലാവര്‍ക്കും ഉള്ള മറുപടി.

അവതാരിക:ശ്രീ.നിരഞ്ജന്‍,ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള ഒരാളാണു താങ്കള്‍ .ഇപ്പോഴിതാ എഴുത്തിലൂടെയും,രഞ്ജിത്തിന്റെ കഥാപാത്രം ചോദിക്കുന്നതു പോലെ "നിരഞ്ജന്‍ എന്ന എഴുത്തുകാരന്‍ ഇത്രയും നാള്‍ എവിടെയായിരുന്നു.? "

നിരഞ്ജന്‍ : ഹ ഹ ഹ .. എഴുത്തുകാരന്‍ എന്നൊക്കെ പറയണോ.ബേസിക്കിലി ഞാന്‍ ഒരു ചലച്ചിത്രകാരനാണു.അഭിനയം എന്ന ഒരു സങ്കേതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു ചലച്ചിത്രകാരന്‍ .എല്ലാം അതിന്റേതായ കാലത്തില്‍,സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ സംഭവിക്കുമെന്നു വിശ്വസിക്കാനാണു എനിക്കിഷ്ടം.ഇതും സംഭവിച്ചതു അതിന്റെ സമയമായപ്പോഴാണു.ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണു ഞാന്‍ ഈ കഥയെ കുറിച്ചു ആദ്യം ആലോചിക്കുന്നതും ,കുറിച്ചു തുടങ്ങുന്നതും.അനിയേട്ടനോടാണു ആദ്യം ഇതിനെ കുറിച്ചു പറഞ്ഞതും.തിരക്കു കൂട്ടാതെ,സമയമെടുത്ത് എഴുതിയതു കൊണ്ടാവണം ഇതിത്രയും ബ്യൂട്ടിഫുളായി രൂപപ്പെട്ടത്.പിന്നെ എല്ലാം എവിടെയോ ഇരുന്നു എല്ലാം നിയന്ത്രിക്കുന്നവന്റെ അനുഗ്രഹം,ഗുരുക്കന്മാരുടെ മാതാപിതാക്കളുടെ പ്രാര്‍ത്ഥന.ഒപ്പം പ്രേക്ഷകരുടെ സ്നേഹം.

അവതാരിക:വളരെ നന്ദി,ശ്രീ അനിരുദ്ധന്‍,ശ്രീ നിരഞ്ജന്‍ ഞങ്ങളോട് സംസാരിച്ചതിനു എല്ലാ വിധ ആശംസകളും.ഒപ്പം നിരഞ്ജന്റെ തൂലികത്തുമ്പില്‍ നിന്നു ഇനിയും മികച്ച ഒരുപിടി രചനകള്‍ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു.

ഇരുവരും:ഒരുപാട് നന്ദി.(നിരഞ്ജന്‍ ഇടയ്ക്കു കയറി:ചിലപ്പോള്‍ ഞാന്‍ ഇനി എഴുതിയില്ലെന്നേ വരാം,ഒരു പക്ഷേ ഇതു നിങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രമായിരുന്നിരിക്കണം എന്നിലെ രചയിതാവിന്റെ നിയോഗം

-Fade Out-

-Text Fade In-

യാത്ര അവസാനിക്കുന്നില്ല.പുതിയൊരു ലക്ഷ്യത്തിലേയ്ക്ക്,പുതിയ ആളുകളിലേയ്ക്ക് ,അറിയാത്ത ദിക്കുകളിലേയ്ക്ക് അതു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.സീ യു വെന്‍ ഐ സീ യു.
A Film Written & Directed By Mridul George.

Saturday, February 2, 2013

പുല്‍ക്കൊടിയായി ഉയര്‍ത്തേല്‍ക്കുവാന്‍"......


കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഗാനം ഹൃദയത്തെ വല്ലാതെ തൊടുകയുണ്ടായി.ഒരു മടുപ്പും തോന്നാതെ ആ ഗാനം മാത്രം ലൂപ്പിലിട്ട് ഒരുപാട് തവണ കേട്ടു.ഈണത്തെക്കാള്‍ കൂടുതല്‍ അതിലെ വരികളെയാണു അന്നു നെഞ്ചോട് ചേര്‍ത്തത്.അതെങ്ങനെയേ കഴിയുമായിരുന്നുള്ളു.പക്ഷേ പിന്നീടെപ്പോഴോ ഓര്‍മ്മപ്പുസ്തകത്തിന്റെ മറിഞ്ഞു പോയ താളുകളിലെവിടെയോ ഒതുങ്ങി ആ ഗാനവും,വരികളും,അതുണ്ടാക്കിയ ചിന്തകളും.ഈക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ആ ഗാനം മനസ്സിലേയ്ക്ക്,കാതുകളിലേയ്ക്ക്,നാവിന്റെ തുമ്പിലേയ്ക്ക് തിരിച്ചെത്തി.ആദ്യം കേട്ടപ്പോള്‍ എഴുതാന്‍ ബാക്കി വച്ചത് ഇനി വൈകിക്കണ്ട എന്നു തോന്നിയതും അതു കൊണ്ട് തന്നെ.

സ്പിരിറ്റ് എന്ന ചിത്രത്തിലേതാണു ഈ ഗാനം.'മരണമെത്തുന്ന നേരത്ത്' എന്നു തുടങ്ങുന്ന വരികള്‍ രചിച്ചത് അനുഗ്രഹീതനായ കവി/ഗാനരചയിതാവ് റഫീഖ് അഹമ്മദ് ആണു.സംഗീതം നല്‍കിയത് ഷഹബാസ് അമാന്‍.ചിത്രം കണ്ടിട്ടുള്ളവര്‍ക്ക് അറിയാം,ആകസ്മികമായ,ദാരുണമായ ഒരു മരണത്തിന്റെ ബാക്കിപത്രമായിട്ടാണു ഈ ഗാനം സ്ക്രീനില്‍ കടന്നു വരുന്നത്.ആദ്യ ദിവസങ്ങളില് ഈ ഗാനത്തോട് അടുപ്പിച്ചതും ഈ മരണമായിരുന്നിരിക്കണം.മനസ്സില്‍ തോന്നുന്നത് കുത്തികുറിച്ചു തുടങ്ങിയ ദിവസങ്ങളിലെ സ്ഥിരം വിഷയമായിരുന്നു മരണവും,അതിന്റെ വത്യസ്ത തലങ്ങളുമൊക്കെ.അത്തരം കഥകള്‍ മാത്രമുള്ള ഒരു സമാഹാരം ഇറക്കണെമെന്നൊക്കെ ആയിരുന്നു അന്നതെ അഹങ്കാരങ്ങളിലൊന്ന്‍.വീണ്ടും വീണ്ടും കേട്ടു തുടങ്ങിയതോടെ മരണത്തിനുമപ്പുറം,അതേല്പ്പിക്കുന്ന അഘാതങ്ങള്‍ക്കും,ജനിപ്പിക്കുന്ന ചിന്തകള്‍ക്കുമപ്പുറം എന്തൊക്കെയോ ആണു ഈ ഗാനം പറയുന്നതെന്നു തോന്നി തുടങ്ങി.പിന്നീടെപ്പോഴോ ആണു ആ വരികള്‍ എന്നോട് പറഞ്ഞത്,"മൃദുല്‍ നീ ചിന്തിക്കുന്നതു പോലെ ഞാന്‍ പാടുന്നത് മരണത്തിന്റെ വിലാപമല്ല,മറിച്ച്
ഭ്രാന്തമായ പ്രണയത്തിന്റെയും,അഗാധമായ സനേഹത്തിന്റെയും ആഘോഷഗീതങ്ങളാണു"

ഗാനത്തിലെ വരികളുടെ അര്‍ത്ഥം ഇത്രമാത്രം

എന്നു വരുമെന്നോ,എങ്ങനെ വരുമെന്നോ അറിയാത്ത മരണം എന്നെ തേടിയെത്തുന്ന നിമിഷം എന്റെ അരികില്‍ നീ ഉണ്ടാകണം,എന്റെ കണ്ണുകള്‍ കാണുന്ന അവസാന കാഴച്ചയും,കാതുകള്‍ കേള്‍ക്കുന്ന അവസാന ശബ്ദവീചിയും,എന്റെ നാസാദ്വാരങ്ങളില്‍ നിലനില്‍ക്കുന്ന ഗന്ധവും,തലച്ചോറിന്റെ കോശങ്ങളിലെ മായ്ക്കപ്പെടാത്ത സ്മരണയും ,ചുണ്ടുകളിലെ പൂര്‍ത്തിയാകത്ത നാമവും നിന്റേതായിരിക്കണം.

ഒരു പക്ഷേ റഫീഖ് അഹമ്മദിലെ ഗാനരചയിതാവ് മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ന്ന് ഒരു യഥാര്‍ത്ഥ കവിയാകുന്നതു ഇവിടെയാണു.എപ്പോഴാണെന്നറിയാത്ത ,ഭൂമിയിലെ അവസാന നിമിഷത്തില്‍ അരികില്‍,കാഴച്ചയില്‍,കേള്‍ വിയില്‍,ശ്വാസത്തില്‍,ചിന്തകളില്‍‍,ഓര്‍മ്മകളില്‍ എല്ലാം‍ ഒരാള്‍ ആയിരിക്കണമെന്നു ആഗ്രഹിക്കുമ്പോള്‍ ജീവിതത്തിലെ എല്ലാ നിമിഷവും കൂടെ അയാള്‍ ഉണ്ടായിരിക്കണെമെന്നു കൂടി പറയാതെ പറയുന്നു റഫീഖ്.അതിനുമപ്പുറം ഒരു പ്രണയമോ സ്നേഹമോ ഉണ്ടോ ? അതു കൊണ്ടു തന്നെയാണു ഗാനം ഇങ്ങനെ അവസാനിക്കുന്നത്

"അതുമതിയുടല്‍ മൂടിയ മണ്ണില്‍ നിന്നിവനു
പുല്‍ക്കൊടിയായി ഉയര്‍ത്തേല്‍ക്കുവാന്‍"

ആ പ്രണയം മതി,ആ സ്നേഹം മതി,മരണത്തെയും തോല്പിച്ച് അവനു തിരിച്ചു വരാന്‍.ഒരു പുല്‍ക്കൊടിയായി എങ്കിലും അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുവാന്‍.

Wednesday, January 23, 2013

ഒരു ഒന്നാം ക്ളാസ്സ് പ്രണയക്കഥ

വെളുത്ത ഡാലിയ പുഷ്പങ്ങളും,പ്രണയം തുളുമ്പുന്ന കടുംചുവപ്പ് റോസാപ്പൂക്കളും കൊണ്ട് അലങ്കരിച്ചിരുന്ന ആ പരിശുദ്ധ അള്‍ത്താര എന്റെ ഇന്നലെകളിലെ സുഖമുള്ള ഓര്‍മ്മകളിലൊന്നാണു.ഈ ദേവലായത്തിലേയ്ക്ക് വന്നിട്ട് നാളുകള്‍ ഏറെയായി.കാരണങ്ങള്‍ പലതായിരുന്നു.പക്ഷേ ഒരു കാരണവും ഇന്നിവിടെ എത്തുന്നതില്‍ നിന്നു എന്നെ തടഞ്ഞില്ല.കാരണം ഇന്നവളുടെ മനസ്സമതമാണു.ഞാന്‍ ഇവിടെ ആയിരിക്കേണ്ടതും,ഇതില്‍ പങ്കെടുക്കേണ്ടതും ദൈവനിയോഗം,അല്ലെങ്കില്‍ എവിടെയോ ഇരുന്നു നമ്മെളെയും നമ്മുക്ക് ചുറ്റുമുള്ളതിനെയും നിയന്ത്രിക്കുന്നവന്റെ ഒരു വികൃതി.

അള്‍ത്താരയ്ക്കു മുന്നില്‍ നില്‍ക്കുന്ന അവളുടെ മുഖം ശരിക്കും കാണുന്നില്ല.പക്ഷേ ആ കടും ചുവപ്പ് ലെഹംഗയില്‍,ഫോട്ടോഗ്രാഫേഴസിന്റെ ആര്‍ക്ക് ലൈറ്റിന്റെ തിളക്കത്തില്‍,ആ ചെറിയ മേക്കപ്പിന്റെ ആവരണത്തില്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.അവള്‍ തിരിഞ്ഞു നോക്കുമെന്ന പ്രതീക്ഷയില്‍ ഞാന് അങ്ങോട്ടേയ്ക്ക് നോക്കി.പ്രതീക്ഷ തെറ്റിയില്ല.അവള്‍ കണ്ടു എന്നെ,എന്നും എന്നെയും ഒരുപാട് പേരെയും കൊതിപ്പിച്ചിരുന്ന ആ ചിരിയും സമ്മാനിച്ചു.

ഇനിയും അവള്‍ ആരെണെന്ന ചോദ്യം നിങ്ങളുടെ മനസ്സിലുണ്ടെങ്കില്‍..

അവള്‍ എന്റെ ആദ്യപ്രണയമാണു.കണ്ട ആദ്യ കാഴച്ചയില്‍ ഞാന്‍ ഇഷ്ടപ്പെട്ടവള്‍.
അന്നു കണ്ടപ്പോള്‍‍ മനസ്സില്‍ തെളിഞ്ഞ ഒരു ചിത്രം ഇന്നും ഓര്‍മ്മകള്‍ മായ്ക്കാതെ അവിടെ തന്നെയുണ്ട്.ഇതു പോലെ ഭംഗിയുള്ള ഒരു അള്‍ത്താരയ്ക്കു മുന്നില്‍ വധുവിന്റെ വേഷമണിഞ്ഞവളും,തൊട്ടപ്പുറത്തു വരന്റെ വേഷത്തില്‍ ഞാനും.ഇന്നോര്‍ക്കുമ്പോള്‍ ചിരിയാണു വരുന്നത്.കാരണം അവളെ ആദ്യം കണ്ട ദിവസം ഞങ്ങളിരുവരുടെയും പ്രായം 6 വയസ്സായിരുന്നു.

ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസങ്ങളിലൊന്നു.ക്ലാസ്സ് ടീച്ചറായിരുന്നു സിസ്റ്റര്‍ വന്നു പേരു വിളിച്ച് അറ്റന്ഡന്‍സ് എടുക്കുന്നു.കാലത്തെ സ്കൂളിലെത്തിയതിന്റെ കരച്ചില്‍ തോരാതെ നിറക്കണ്ണുകളുമായി മുന്നില്‍ നിന്നു രണ്ടാമത്തെ ബെഞ്ചില് ഞാന്‍ ഇരിക്കുന്നു.എനിക്കും മുന്‍പ് വിളിച്ച പേരുകളും,അതിനു ശേഷം വിളിച്ച പേരുകളും ശ്രദ്ധിക്കാതെ ഇരുന്ന ഞാന്‍ ഒരു പേര്‌ കേട്ടപ്പോള്‍ അറിയാതെ പിറകിലേയ്ക്ക് ഒന്നു തിരിഞ്ഞു.ഇന്നുമറിയില്ല,എന്താണു എന്നെ അതിനു പ്രേരിപ്പിച്ചെതെന്നു.പെണ്‍കുട്ടികളുടെ വശത്ത് പിറകില്‍ നിന്നു രണ്ടാമത്തെ ബെഞ്ചില്‍ നിന്നും മെലിഞ്ഞ് നീണ്ട് ഒരു കുട്ടി എഴുന്നേറ്റു 'പ്രസന്റ് സിസ്റ്റര്‍' എന്നു പറഞ്ഞു.സിനിമാ സ്റ്റൈലില്‍ ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കിയില്ല,ചുറ്റും നിന്നു ആരും വയലിന്‍ വായിച്ചില്ല,പക്ഷേ ആ ഒരു നിമിഷാര്‍ദ്ധം കൊണ്ട് സിനിമക്കഥയെ വെല്ലുന്ന മുകളില്‍ കുറിച്ച ആ കാഴച്ച ഞാന്‍ മനസ്സില്‍ കണ്ടു.എന്താ കഥ !

പക്ഷേ പിന്നീടതിനു അത്ര വലിയ പുരോഗതി ഒന്നും ഉണ്ടായില്ല,ഒരു ഒന്‍പതാം ക്ലാസ്സ് വരെ.അതിനു മുന്നെയുള്ള എട്ടു വര്‍ഷങ്ങളും ഞങ്ങള്‍ മിക്ക വര്‍ഷവും ഒരേ ക്ലാസ്സില്‍ തന്നെയാണു പഠിച്ചിരുന്നത്,പോരാത്തതിനു വേദോപദേശ ക്ലാസ്സുകളും.തമ്മില്‍ പരിചയപ്പെട്ടു,സംസാരിച്ചു,സുഹൃത്തുകളായി എന്നതിനപ്പുറം ഈ എട്ടു വര്‍ഷങ്ങള്‍ നല്ല വേസ്റ്റായിരുന്നു എന്നതാണു സത്യം.പിന്നീട് സീന്‍ മാറുന്നത് ഒന്‍പതാം ക്ലാസ്സിനു മുന്നിലെ വരാന്തയിലേയ്ക്കാണു.ഇഷ്ടങ്ങളും പ്രണയങ്ങളും സ്കൂള്‍ പരിസരത്ത് നിറഞ്ഞു പൂവിട്ടിരിക്കുന്ന കാലം.കണ്ട ചെമ്മാനും ചെരുപ്പ് കുത്തിയും വരെ ആഘോഷമായി ലൈന്‍ അടിക്കുന്നു.അത്യാവശ്യം പോപ്പുലര്‍ ആയിരുന്നിട്ടും,പെണ്‍കുട്ടികളുടെ ഇടയില്‍ നല്ല പേര്‌ ഉണ്ടായിരുന്നിട്ടും,നമ്മളന്നും ഇന്നത്തെ പോലെ 'സിംഗിള്‍,റെഡി ടു മിംഗള്‍' കാറ്റഗറി തന്നെ.അപ്പൂപ്പന്‍ ആനപ്പുറത്തിരുന്നപ്പോ ഉണ്ടായ തഴമ്പ് പോലെ എനിക്ക് പറയാന്‍ ആകെയുള്ളത് ഒന്നാം ക്ലാസിലെ ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് മാത്രം.ഒരു ദുര്‍ബല നിമിഷത്തില്‍ എന്റെ കൂടെയിരുന്നിരുന്ന ആത്മാര്‍ത്ഥ സുഹൃത്തിനോട് ഞാനാക്കഥ പറഞ്ഞു.പറഞ്ഞു തീര്‍ന്നതും കാര്യങ്ങള്‍ കൈവിട്ട് പോയെന്നു എനിക്ക് മനസ്സിലായി.ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ഇടുന്നത് പോലെ അവനതിനു നല്ല പബ്ളിസിറ്റി കൊടുത്ത് ഒരു ബ്രേക്കിംഗ് ന്യൂസ് ആക്കി,സംഭവം അവളുടെ ചെവിയിലുമെത്തി.അവള്‍ അതു വിശ്വസിച്ചിരുന്നോ എന്നോ,അവള്‍ക്കതൊരു പ്രശ്നമായിരുന്നോ എന്നോ ഇന്നും എനിക്കറിയില്ല.ഏതൊരു ടിനേജ് പ്രണയവും പോലെ കൂട്ടുകാരുടെ കളിയാക്കലുകളും,അതു പേടിച്ച് പരസ്പരമുള്ള ഒഴിഞ്ഞു മാറലുമൊക്കെയായി അതവിടെ അവസാനിച്ചു.സ്കൂള്‍ ജീവിതം അവസാനിക്കുന്നതിനു തൊട്ടു മുന്നെയുള്ള ദിവസങ്ങളിലൊന്നില്‍ ഒരു ഓട്ടോഗ്രാഫിന്റെ താളിലൂടെ നഷടപ്പെട്ട് പോയ ആ സുഹൃത്തുബന്ധം തിരികെ വന്നു,അതു മാത്രം.പിന്നീട് ഞങ്ങള്‍ ഒരുമിച്ച് പഠിച്ചിട്ടില്ല.യാത്രയില്‍ എപ്പോഴോ അവള്‍ പുതിയ നഗരത്തിലേയ്ക്ക് കൂടു മാറി.വല്ലപ്പോഴും സംഭവിച്ചിരുന്ന തമ്മിലുള്ള കാഴച്ചകളും അതോടെ അവസാനിച്ചു.

അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍,ഒന്നാം ക്ലാസ്സിലെ ആദ്യ കാഴച്ചയിലേയ്ക്ക് മാത്രമായി ഒതുങ്ങി തുടങ്ങിയ നാളുകളിലൊന്നിലാണു അവളെ ഞാന്‍ വീണ്ടും കണ്ടത്.പുതിയൊരു നഗരത്തിന്റെ തിരക്കുകളില്‍,ജീവിതം കരു പിടിപ്പിക്കുവാനുള്ള യാത്രകളിലായിരുന്നു ഞങ്ങളിരുവരും.കണ്ടു,പരിചയം പുതുക്കി, സംസാരിച്ചു,പഴയ കാര്യങ്ങള്‍ പറഞ്ഞ് ചിരിച്ചു,അവസാനം അത് എന്നെ ഒട്ടും പ്രതീക്ഷിക്കാതെ ഈ ചടങ്ങില്‍ പങ്കെടുക്കുന്നിടം വരെയെത്തിച്ചു.കാലത്തിന്റെ ഒരോരോ വികൃതികള്‍.

"മിശിഹായുടെ നിയമവും തിരുസഭയുടെ കല്പനകളും അനുസരിച്ച് ഈ നില്‍ക്കുന്ന
ആനിയെ ഭാര്യയായി സ്വീകരിക്കാമെന്നു വാഗ്ദ്ധാനം ചെയ്യുന്നുവോ?"

പുരോഹിതന്റെ ശബ്ദമാണു ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്.ചടങ്ങ് അവസാനിക്കാറായി.ഇനി ഈ ഓര്‍മ്മകള്‍ എന്റേതു മാത്രം.ഞാന്‍ അവളെ നോക്കി,തിരിഞ്ഞവള്‍ എന്നെയും.അതു ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല.ഇക്കുറിയും പുഞ്ചിരി സമ്മാനിക്കാന്‍ അവള്‍ മറന്നില്ല.കണ്ണുകളില്‍ നിറഞ്ഞ കണ്ണുനീര്‍ എന്റെ കാഴച്ചകളെ മറച്ചു.

ഞാന്‍ തിരിഞ്ഞ് അള്‍ത്താരയിലേയ്ക്കു നോക്കി,പുരോഹിതന്റെ അവ്യക്തമായ മുഖത്തേയ്ക്കു നോക്കി പറഞ്ഞു.

"വാഗ്ദ്ധാനം ചെയ്യുന്നു."

പിന്നീടുള്ള പ്രാര്‍ത്ഥനകള്‍ ഞാന്‍ കേട്ടില്ല.വര്‍ഷങ്ങള്‍ക്കു മുന്‍പ് അവളുടെ പേരു കേട്ടപ്പോള്‍ മാത്രം എനിക്ക് തിരിഞ്ഞു നോക്കാന്‍ തോന്നിയത് ഇന്നീ അള്‍ത്താരയ്ക്കു മുന്നില്‍ നിന്നു അവളെ വിവാഹം ചെയ്യാന്‍ സമ്മതമാണു എന്നു പറയുന്നതിനു വേണ്ടി ആയിരുന്നു എന്നു കാലം എനിക്കു  പറഞ്ഞു തരികയായിരുന്നു അപ്പോള്‍.

Saturday, September 29, 2012

പ്രിയംവദ കാതരയാണോ ??? ഒരു ചലച്ചിത്ര ഭാഷ്യം




പൊതുവേ ടെക്കികളെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ മലയാളികൾക്ക് ഉണ്ട്.പ്രത്യേകിച്ച് സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗങ്ങളിൽ.ജീവിതത്തിന്റെ ഏറിയ പങ്കും കമ്പ്യൂട്ടർ സ്ക്രീനിനു മുന്നിൽ വെറുതെയിരിക്കുന്നവർ,മിക്ക ദിവസങ്ങളും പാർട്ടിയിൽ പങ്കെടുത്ത് വെള്ളമടിച്ച് കോൺ തെറ്റുന്നവർ,വലിയ പണിയൊന്നും ചെയ്യാതെ മാസവസാനം നല്ല അടിപൊളി അഞ്ച്-ആറ്‌ അക്ക ശമ്പളം വാങ്ങുന്നവർ,ജോലിയ്ക്കു കയറി ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ വിദേശത്തേയ്ക്കു പറക്കുന്നവർ,ഭൂമിയിൽ നിന്നു ഒരു അഞ്ച്-അഞ്ചര അടി മുകളിൽ നില്ക്കുന്നവർ എന്നിവ അവയിൽ ചിലതാണു.കേൾക്കാനെന്തൊരു സുഖം.മൂന്നു വർഷമായി കണ്ടു കൊണ്ടിരിക്കുന്ന ടെക്കി ലൈഫിൽ സത്യമായിട്ടും ഇതിന്റെ ഏഴയലത്തു നില്ക്കുന്ന കാര്യങ്ങൾ കണ്ടിട്ടില്ല എന്നതാണു സത്യം.എന്നാൽ ഈ തെറ്റിദ്ധാരണകളുടെ പ്രാക്ടിക്കൽ ബുദ്ധിമുട്ടുകൾ ഇഷടം പോലെ കാണുകയും ചെയ്തു.ഉദാഹരണത്തിനു ഐ.ടി കമ്പനിയുടേയൊ,പാർക്കിന്റെയോ മുന്നിൽ നിന്നു വിളിക്കുന്ന ഓട്ടോറിക്ഷകൾ കേരളത്തിലെ താരിഫിൽ ഒരിക്കലും ഓടി കണ്ടിട്ടില്ല,ഹോട്ടലുകളും ഏകദേശം ഇതേ റേഞ്ചിൽ തന്നെ വരും.സ്വന്തം പരാധീനതകളും വിളിച്ചു പറയുക എന്നതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം.

ഇങ്ങനെയുള്ള അനേകം തെറ്റിദ്ധാരണകളിൽ ഒന്നിനെ പൊളിച്ചടുക്കുക എന്നതാണു ഈ പോസ്റ്റിന്റെ അവതാരോദ്ദേശ്യം.പ്രോഗ്രാമിംഗ് ഭാഷകളുടേയും അത്യാധുനിക ടെക്നോളജികളുടേയും നവീന ഗാഡ്ജറ്റ്സുകളുടെയും ലോകത്തിന്റെ അപ്പുറം ടെക്കികൾക്കൊന്നുമറിയില്ല,കലയും രാഷ്ട്രീയവും ഒന്നും ഇവരുടെ തട്ടകമല്ല എന്നു വിശ്വസിക്കുന്നവർ ആ വിശ്വാസം അങ്ങു മാറ്റിയേക്കുക.ഇവരുടെ ലോകത്തിൽ കലയുണ്ട്,ചൂടേറിയ രാഷ്ട്രീയ ചർച്ചകളുണ്ട്,സിനിമയും സാഹിത്യവും കവിതയുമൊക്കെയുണ്ട്.



 പ്രിയംവദ കാതരയാണോ ?? ബൂലോകത്തിനു ഏറെ പ്രിയപ്പെട്ട അരുണ്‍ കായംകുളത്തിന്റെ കായകുളം സൂപ്പറ്ഫാസ്റ്റ് എന്ന ബ്ലോഗിൽ പ്രത്യക്ഷപ്പെടുകയും ഒരു വൈറസ് പോലെ പടരുകയും ചെയ്ത ആ അനുഭവകുറിപ്പ്.അതിനൊരു ചലച്ചിത്ര ഭാഷ്യം ഇന്നു യൂട്യൂബിൽ ലഭ്യമാണു.ആ ഭാഷ്യം രചിച്ചതാവട്ടെ സിനിമ ശ്വസിക്കുന്ന ഒരു പറ്റം ടെക്കികൾ.വീനിഷിന്റെ കാശും,ബേസിലിന്റെ സംവിധാനവും,നിതിന്റെ ഛായാഗ്രഹണവും,വിഷ്ണുവിന്റെയും ബാസിലിന്റെയും മുരളിയുടെയും തകർപ്പൻ അഭിനയവും ചേർന്നപ്പോൾ ഈ കൊച്ചു ചലച്ചിത്രം ചരിത്രമായി.റിലീസായി ഇരുപത്തിനാലു മണിക്കൂറുകൾ പിന്നിടുമ്പോൾ ഏകദേശം പതിനോരായിരം ആളുകളാണു പതിനെട്ട് മിനിട്ട് ദൈർഘ്യമുള്ള ഈ ചിത്രം കണ്ടിരിക്കുന്നത്. 

   ഏറെ അഭിമാനവും സന്തോഷവുമുണ്ട് ഈ സുഹൃത്തുകളെയോർത്ത്,ഇവരുടെ ഈ ഉദ്യമത്തിൽ നാമമാത്രമാണെങ്കിലും   ഒരു പങ്കു വഹിക്കാൻ കഴിഞ്ഞതിനെയോർത്ത്.ഇവരെ അഭിനന്ദിക്കൂ,പ്രോഹത്സാഹിപ്പിക്കൂ.വെള്ളിത്തിരയിലെ നാളത്തെ താരങ്ങൾ ഇവരൊക്കെയാകട്ടെ !!!

                              





Tuesday, September 11, 2012

വരി തെറ്റാത്ത നിര


തുടയില്‍ ആഞ്ഞു വീണ ചൂരലിന്റെ വേദനിപ്പിക്കുന്ന ചൂടാണു പതിവു പോലെ അവന്റെ ഉറക്കംഅവസാനിപ്പിച്ചത്.കണ്ണിന്റെ മുന്നില്‍ കൂമന്റെ കണ്ണുകളുമായി അയാള്‍.


നെറുകയില്‍ താഴുന്ന എണ്ണയുടെ തണുപ്പിനൊപ്പം അയാളുടെ പരുക്കന്‍ കൈകള്‍ അവന്റെ തലയോട്ടിയില് ‍താളം പിടിച്ചു.ഇഷ്ടമായിരുന്നില്ല അവന് അയാളെ,അയാളുടെ കണ്ണുകളെ,വിരലുകളെ.ദേഹത്തു വന്നു വീണ തണുത്ത വെള്ളം അയാളോടുള്ള അവന്റെ വെറുപ്പ് ഇരട്ടിയാക്കി.ഉണങ്ങിയ തോര്‍ത്തു കൊണ്ട് ,അവന്റെശരീരത്തിലെ നനവ് അയാള്‍ തുടക്കുന്ന നേരത്ത് പുറത്തെ ഇരുട്ട് വെളിച്ചത്തിനു വഴി മാറുന്നതെഉണ്ടായിരുന്നുള്ളു.


ആ വലിയ വീട്ടില്‍,അവനും അയാളും തനിച്ചാണു.ഇന്നലെകളുടെ ഓര്‍മ്മചിത്രങ്ങളില്‍ എപ്പോഴോ അവനൊപ്പംഅവന്‍ സ്നേഹിച്ചിരുന്നവരുമുണ്ടായിരുന്നു.യാത്രയില്‍ എപ്പോഴോ മനസ്സ് അവന്റെ വരുതിയില്‍ നില്‍ക്കാതെവന്നപ്പോള്‍ അവനെ അയാളെ ഏല്പിച്ച് ഒപ്പമുണ്ടായിരുന്നവര്‍ ജീവിതത്തിന്റെ നിറകാഴച്ചകളലേയ്ക്കുള്ള യാത്ര തുടര്‍ന്നു.

മുറിയുടെ ഒരരികിലൂടെ വരി വരിയായി നീങ്ങുന്ന ഉറുമ്പുകള്‍ അവനൊരു പ്രിയപ്പെട്ട കാഴച്ചയാണു.ആ താളത്തോടെ,അച്ചടക്കത്തോടെ അവന്റെ മനസ്സും ഒരുനാള്‍ നീങ്ങിയിരുന്നെങ്കിലെന്നു അവന് ‍ആഗ്രഹിച്ചു.അവന്റെ പാത്രത്തിലെ അവസാന വറ്റുകള്‍ പെറുക്കി ഉറുമ്പുകളുടെ വരിയ്ക്കരിക്കിലേയ്ക്കു ഇടുന്ന നേരത്താണു അയാള്‍ മുറിയിലേയ്ക്ക് കയറി വന്നത്.കണ്ട കാഴച്ച ദേഷ്യം കൂട്ടിയത് കൊണ്ടാകണംഅയാളുടെ കൂമന്‍ കണ്ണുകള്‍ കൂടുതല്‍ ചുവന്നു.

അരഞ്ഞും,അറുത്തും കിടക്കുന്ന ഉറുമ്പുകളിലേയ്ക്കും,തന്റെ കൈയ്യിലും കാലിലും തിണര്‍ത്തു കിടക്കുന്ന പാടുകളിലേയ്ക്കും അവന്‍ മാറി മാറി നോക്കി.ആ നേരത്ത് അവന്റെ കണ്ണുകളെ നിറച്ചത് വേദനയായിരുന്നില്ല,താന്‍ കാരണം തെറ്റിയ ഉറുമ്പുകളുടെ വരിയും,ചവിട്ടി അരയ്ക്കപ്പെട്ട അവരുടെ ജീവനുകളുമായിരുന്നു.


അയാള്‍ കൊണ്ടു വന്നു കൊടുത്ത ആഹാരവും മരുന്നുകളും അവന്റെ മുറിയില്‍ അതു പോലെ ഇരുന്നു.ഒരോതവണയും അയാള്‍ മുറി വിട്ടിറങ്ങിയപ്പോള്‍,അവന്റെ ദേഹത്തെ തിണര്‍പ്പുകള്‍ കൂടിയിരുന്നു.പക്ഷേ അവനന്നു പിന്നീട് കരഞ്ഞില്ല.ചോര നിറഞ്ഞ കണ്ണുകള്‍ മാത്രമായിരുന്നു അവന്റെ മനസ്സില്‍.വല്ലാത്ത പേടി തോന്നിയപ്പോള്‍,തലയിണയില്‍ അവന്‍ മുഖമമറ്ത്തി,മറ്റു ചിലപ്പോള്‍ പുതപ്പു കൊണ്ട് അവന്‍ ഇരുട്ടുണ്ടാക്കിഅതില്‍ ഒളിച്ചു.


ആ രാത്രി അവസാനിച്ച്,നേരം വെളുത്തപ്പോള്‍ അവന്റെ ഉറക്കം ആരും തടസപ്പെടുത്തിയില്ല.മുറിയുടെഅരികില്‍ ഉറുമ്പുകളുടെ നിര വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു.ആ വീടിന്റെ പല ഭാഗത്തു നിന്നും ഉറുമ്പുകള്‍ ആ നിരയോട് ചേര്‍ന്നു.

ആ നിര ചെന്ന്‍ അവസാനിച്ചിടത്ത്,ഉറുമ്പുകള്‍ പൊതിഞ്ഞ് ചോര വറ്റിയ രണ്ടു കൂമന്‍ കണ്ണുകള്‍ കിടന്നിരുന്നു.

Friday, June 1, 2012

ഒരു സിനിമാ കാഴ്ച്ച:കിത്നേ അജീബ് രിശ്തേ ഹേ യഹാം പേ



മലയാള സിനിമയുടെ ചരിത്രമുറങ്ങുന്ന നവോദയ സ്റ്റുഡിയോയില്‍ ഇക്കഴിഞ്ഞ ദിവസം ആദ്യമായി കാലു കുത്തി.

നമ്മുടെ സിനിമയെ,കാലത്തിനു മുന്നേ നടത്തിച്ച ഒരു മഹാരഥന്‍ വിഭാവനം ചെയ്ത,ഓരോ മുക്കിലും മൂലയിലും സിനിമയുടെ സ്പന്ദനങ്ങള്‍ ഉള്ള മണ്ണ്.സ്റ്റൂഡിയോ ഫ്ലോര്‍ എ അടച്ചിട്ടിരിക്കയായിരുന്നു.അടച്ചിട്ട ആ കൂറ്റന്‍ ഇരുമ്പു വാതിലിന്റെ അപ്പുറമുള്ള ഇരുട്ടില്‍ ഇന്നും ഒരുപാട് ചലച്ചിത്രങ്ങളുടെ,കഥാപാത്രങ്ങളുടെ,അതിനു പിന്നില്‍ അദ്ധ്വാനി ച്ചിരുന്നവരുടെ നിശ്വാസങ്ങള്‍,നിസ്വനങ്ങള്‍.

ബിയില്‍ തകൃതിയായി ഒരു പുതു തലമുറ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.ഒരു ഷോട്ട് കഴിഞ്ഞുള്ള ഇടവേളയില്‍ താരങ്ങള്‍ ഫ്ലോറില്‍ നിന്നു പുറത്തേയ്ക്കു വന്നു.യുവതാരങ്ങളെല്ലാം ഒരുമിച്ച് കൂടി പരസ്പരം ചിത്രങ്ങളെടുക്കുകയും,അവ തമ്മില്‍ കാണിച്ച്,തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച് സമയം ചിലവഴിക്കുന്നതിനിടയില്‍,ഒരാള്‍ അവര്‍ക്കിടയിലൂടെ ഒരു ചെറിയ പുഞ്ചിരി ചുണ്ടിലൊതുക്കി മാറി നടന്നു.ആരെയോ ഫോണ്‍ വിളിച്ചു കൊണ്ട്,ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്ലാതെ മാറി നിന്നിരുന്ന കറുത്ത താടിയുണ്ടായിരുന്ന ആ മനുഷ്യന്റെ സാന്നിദ്ധ്യം ആരെയും ബാധിച്ചതായോ,ആരും ശ്രദ്ധിച്ചതായോ തോന്നിയില്ല.

ഇന്നിന്റെ ഓര്‍മ്മകള്‍ക്കും സംഭവങ്ങള്‍ക്കും മാത്രം പ്രസ്ക്തിയുള്ള സിനിമാലോകത്ത്,അയാള്‍ ഇന്നലെകളുടെ താരമായിരുന്നു.നവോദയ അപ്പച്ചന്‍ മലയാള സിനിമയ്ക്കു ആഘോഷപൂര്‍വ്വം നല്‍കിയ ആ പുതുമുഖ ചിത്രത്തിലെ നായകന്‍,ശങ്കര്‍.അതേ അപ്പച്ചന്റെ നവോദയ സ്റ്റൂഡിയോയില്‍,താരപ്പകിട്ടുകളില്ലാതെ ഒരു സഹനടനായി.

യാദൃശ്ചികതയാകാം,ആ സമയം മനസ്സില്‍ മൂളിക്കൊണ്ടിരുന്ന വരികള്‍ ഇതായിരുന്നു.. “കിത്നേ അജീബ് രിശ്തേ ഹേ യഹാം പേ,ദോ ദിന്‌ മില്‍ത്തേ ഹേ,സാത്ത് സാത്ത് ചല്‍തേ ഹേ”(പേജ് 3,മധുര്‍ ബണ്ഡാര്‍ക്കര്‍)

Sunday, April 15, 2012

സ്റ്റാറ്റസ് അപ്ഡേറ്റ്

ഓഫീസിലേയ്ക്ക്‌ ഇറങ്ങാന്‍ നേരം,ഫേയ്സ്ബുക്കിലെ സ്റ്ററ്റാസ്‌ അവന്‍ ഇങ്ങനെ അപ്ഡേറ്റ്‌ ചെയ്തു.

Heading To Office.Hope To Have A Great Day There.

ഒട്ടും താമസിയാതെ അവന്റെ വാളില്‍ ഇങ്ങനെ തെളിഞ്ഞു വന്നു.

Project Manager and Team Lead Like This.

പോകുന്ന വഴിയ്ക്ക്‌ അവന്റെ ബൈക്കിനു ഒരാള്‍ വട്ടം ചാടി.ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്ന നേരം അവന്റെ സ്റ്റാറ്റസ്‌ ഇങ്ങനെ മാറി

Met With An Accident.Heading To Hospital

ലൈക്കുകളുടെ എണ്ണം കൂടി വരുന്നതിനിടെ ഒരാള്‍ ഇങ്ങനെ കമന്റ്‌ ചെയ്തു

Met P.M.Heading To The Meeting Room.You meant this right?

അകന്നു പോകുന്ന ജീവനെ പിടിച്ചു നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ പരിശ്രമിക്കുന്ന നേരം,വീണ്ടും അവനെ എഫ്‌.ബിയിലൂടെ വിളിച്ചു പറഞ്ഞു.

I'm Dying..

ഒരു ലൈക്ക്‌

Yamraj Likes This

ഒരു കമന്റ്‌

Time's Up.Welcome Home

Friday, October 28, 2011

ദേവാസുര കഥയ്ക്കൊരു പിന്‍കുറിപ്പ്

"ജാനകി,കാര്‍ത്തികേയനോട്‌ ഒന്നിവിടെ വരെ വരാന്‍ പറയണം.എത്ര തിരക്കുണ്ടെങ്കിലും."

അവള്‍ മറുപടി പറയുന്നതിനു മുന്‍പ്‌ ഞാന്‍ സംസാരം അവസാനിപ്പിച്ചു.അയാള്‍ വരില്ല എന്നവള്‍ പറഞ്ഞാല്‍ ഇന്നത്തെ രാത്രിയും ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്ലോ.ഇതിപ്പോള്‍ അയാള്‍ വന്നേക്കും എന്നൊരു പ്രതീക്ഷയുണ്ട്‌ അടുത്ത ഫോണ്‍ കോള്‍ വരെ,അതു മതി.ഒന്നു സംസാരിക്കണം കാര്‍ത്തികേയനോട്‌,ഇനി അതും കൂടിയേ ബാക്കിയുള്ളു.അയാളെ കണ്ടിട്ട്‌ തന്നെ നാളുകളാകുന്നു.ഞാനുള്ളതു കൊണ്ടാകും ഭാര്യവീടായിട്ടും മുണ്ടയ്ക്കലേയ്ക്ക്‌ അയാള്‍ അധികം വരാത്തത്‌.തെറ്റു പറയാന്‍ പറ്റില്ല അയാളേയും.ഒരു രീതിയില്‍ അയാളുടെ കണ്ണില്‍ സ്വന്തം അച്ഛന്റേയും അമ്മയുടേയും മരണത്തിനു കാരണക്കാരന്‍ ഞാനണല്ലോ.അവസാനം തമ്മില്‍ കണ്ടത്‌ വാര്യര്‍ മരിച്ചപ്പ്പ്പോള്‍ മംഗലശ്ശേരിയില്‍ വച്ചാണെന്നു തോന്നുന്നു.വാര്യരോടും ഒന്നും സംസാരിക്കണം എന്നുണ്ടായിരുന്നു,പക്ഷേ കഴിഞ്ഞില്ല.

വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണു മയക്കത്തില്‍ നിന്നുണര്‍ന്നത്‌.വാതില്‍ക്കല്‍ അയാളാണു,കാര്‍ത്തികേയന്‍.എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നത്‌ കണ്ടിട്ടായിരിക്കണം,അയാള്‍ അടുത്തു വന്നിരുന്നു.

"തന്റെ തിരക്കിനിടയില്‍ ബുദ്ധിമുട്ടായല്ലേ ?"
.എങ്ങനെ തുടങ്ങണമെന്നറിയാതിരുന്നതു കൊണ്ടാണു ഒരു ചോദ്യം അങ്ങോട്ടേയ്കെറിഞ്ഞത്‌.ആയെന്നും ഇല്ലെന്നും അയാള്‍ പറഞ്ഞില്ല,ഒരു ചിരിയില്‍ ഒതുക്കി ഉത്തരം.

"തനിക്കെന്നോട്‌ ഇപ്പോഴും ദേഷ്യമുണ്ടെന്നറിയാം.പരാതിയില്ലടോ,എല്ലാവരും എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കാന്‍ പാകത്തിനുള്ളതൊന്നും അല്ലല്ലോ ഞാന്‍ ചെയ്തിട്ടുള്ളത്‌ അല്ലേ? തന്നോട്‌ ഇത്രടം വരെ ഒന്നു വരാന്‍ പറഞ്ഞത്‌ ഒരു കാര്യം പറയനാണു.ഇനിയെത്ര നാളുണ്ടെന്നറിയില്ല,പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്തു തീര്‍ക്കാന്‍ ഇനി അധികം സമയമുണ്ടാകില്ല."

"ഏയ്‌,അങ്ങനെയൊന്നും കരുതണ്ടാ.വയ്യായ്ക എന്തെങ്കിലുമുണ്ടോ?"
ഏറെ നാളുകള്‍ക്കു ശേഷം അയാള്‍ എന്നോട്‌ സംസാരിച്ചു.അച്ഛന്റെ അതേ ശബ്ദം.

"അങ്ങനെയൊന്നുമില്ലടോ,സമയാമായി എന്നൊരു തോന്നല്‍.പോകാന്‍ മടിയുമില്ല,പേടിയുമില്ല.ഇരുവട്ടം ദാനം കിട്ടിയതല്ലേ,ഇത്രയുമൊക്കെ പോയില്ലേ.പിന്നെ ഒരു കടം ബാക്കിയുണ്ടെന്നൊരു തോന്നല്‍.തനോടൊരു മാപ്പും കൂടി പറഞ്ഞാല്‍,അത്‌ ഇയാള്‍ സ്വീകരിച്ചാല്‍,പിന്നെ സ്വസ്ഥം."

"മാപ്പ്‌,എന്നോട്‌..എന്തിനു?"
അയാളുടെ ശബ്ദത്തിലും മുഖത്തും നിറയെ സംശയങ്ങള്‍.

"ഭാനുമതി,തന്റെ അമ്മ,ഞാനും നീലനും തമ്മിലുള്ള പ്രശ്നങ്ങളുടെ ഇടയ്ക്ക്‌ ഒരുപാട്‌ തവണ ഉപദ്രവിച്ചിട്ടുണ്ട്‌ ആ പാവത്തിനെ.നീലനെ കിട്ടാന്‍ അമ്പലത്തിലെ പടക്കപുരയില്‍ കെട്ടിയിട്ടു ആദ്യം.പിന്നെ ചികിത്സ തേടി വന്നപ്പോള്‍ ആശുപത്രിയില്‍ നിന്നിറക്കി വിട്ടു.ചെയ്യാന്‍ പാടില്ലായിരുന്നു രണ്ടും.പ്രത്യേകിച്ച്‌ രണ്ടാമത്തേത്‌.ഒരു രീതിയില്‍ ഞാന്‍ കൊന്നതു പോലെ ആയില്ലേ.തെറ്റു പറ്റിയെടോ എനിക്ക്‌.ഒരു പക്ഷേ അന്നു അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ തനിക്ക്‌ തന്റെ അമ്മയെ നഷ്ടപ്പെടില്ലായിരുന്നു,നീലനു അവന്റെ ഭാനുവിനേയും.പൊറുക്കണം താന്‍,ക്ഷമിക്കണം.മനസ്സു കൊണ്ട്‌ ഒരായിരം തവണം ക്ഷമ ചോദിച്ചു ഞാന്‍ നീലനോടും ഭാനുമതിയോടും.പക്ഷേ തന്നോട്‌ ഒന്നു സംസാരിക്കാതെ,താന്‍ ക്ഷമിക്കാതെ മാറില്ലെടോ ഈ വിങ്ങല്‍" . മനസ്സില്‍ പലതവണ പറഞ്ഞു പഠിച്ചിരുന്നിട്ടും,വാക്കുകള്‍ കിട്ടാതെ വരുന്നു,കണ്ണില്‍ ഒരു നനവ്‌ പടരുന്നു.

"ഏയ്‌,അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ ? കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അന്നൊക്കെ,കൊല്ലാന്‍ വേണ്ടി തന്നെയാണു അന്നു ആശുപത്രി തകര്‍ത്തതും മറ്റും.പക്ഷേ,അച്ഛന്‍ തടഞ്ഞു.ചെയ്യുന്നതിനൊന്നും അമ്മയെ തിരിച്ചു കൊണ്ടു വരാന്‍ കഴിയില്ല എന്ന അച്ഛന്റെ വാക്കുകള്‍ കെടുത്തി മനസ്സിലെ പകയെ,ദേഷ്യത്തെ.ഞാന്‍ മറന്നു കഴിഞ്ഞിരിക്കുന്നു എല്ലാം,ഓര്‍ക്കാനുള്ള താത്പര്യവും നഷ്ടപ്പെടു.ഇനി ഒരു മാപ്പു പറച്ചിലും ഒന്നും വേണ്ട,മറക്കണം എല്ലാം,സമധാനമായി ഇരിക്കണം." സംസാരിക്കുന്നതു നീലനാണെന്നൊരു നിമിഷം ഓര്‍ത്തു പോയി,അതേ ഭാവം,അതേ രീതി.ഒരേ തൂലികത്തുമ്പില്‍ നിന്നു പിറന്നു വീഴുന്ന കഥാപാത്രങ്ങള്‍ പോലെ.

"മതിയെടോ കാര്‍ത്തികേയാ,അത്രയും കേട്ടാല്‍ മതി.ഒരിക്കല്‍ തന്റെ അച്ചനോട്‌ ഞാന്‍ പണ്ടു പറഞ്ഞതു പോലെ,മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന പേര്‌ മായ്ച്ചു കളയാന്‍ സമയമായി.നേരം വൈകി,ജാനകി ആശുപത്രിയില്‍ നിന്നെത്തി കാണില്ലേ,താന്‍ ഇറങ്ങിക്കോ" .ഒന്നും പറയാതെ അയാള്‍ തിരിഞ്ഞു നടന്നു.ജപിച്ചു കൊണ്ട്‌ ഞാന്‍ ഉറങ്ങാനയി കട്ടിലിലേയ്ക്കും

അനായസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹിമ കൃപയാ ശംഭോ
ത്വയി ഭക്തിം അചഞ്ചലം


ജപം കേട്ടിട്ടാവണം വാതില്‍ക്കല്‍ എത്തിയ അയാള്‍ തിരിഞ്ഞൊന്നു നോക്കി.

"നോക്കണ്ട,തന്റെ അച്ചന്‍ പഠിപ്പിച്ചതു തന്നെ,ഇങ്ങനെ പ്രാര്‍ത്ഥിക്കേണ്ട സമയമായി എന്നു പറഞ്ഞപ്പോള്‍ കേട്ടില്ല.ഇന്നിപ്പോള്‍ ഇതു മാത്രമേ ഉള്ളു ഒരു പ്രാര്‍ത്ഥന"


മയക്കം തെളിയുമ്പോള്‍ ഞാന്‍ ഏതോ ആശുപ്രതിയിലാണു.പരിചയമുള്ള മുഖങ്ങള്‍ ഒന്നും കാണുന്നില്ല.മുന്നോട്ട്‌ നീങ്ങുന്നതിനിടയില്‍ ഇടത്തു വശത്തെ ബെഞ്ചില്‍ ഒരു സ്ത്രീ രൂപം.സാരിതലപ്പു കൊണ്ടു മൂടിയാണു ഇരിക്കുന്നതെങ്കിലും മുഖത്ത്‌ ഒരു തേജസുണ്ട്‌,ഒരു ഐശ്വര്യം.എവിടെ നിന്നോ അടിച്ചു കയറിയ കാറ്റില്‍ ആ തലപ്പ്‌ മുഖത്തു നിന്നു മാറി.അതവളായിരുന്നു ഭാനുമതി,നീലന്റെ നെറുകയില്‍ വീണ പുണ്യം.ഒരു നിറഞ്ഞ ചിരിയാണു ഭാനുമതി എനിക്കു നല്‍കിയത്‌.

"ഞാന്‍ ശേഖരനെ കാത്തിരിക്കുകയായിരുന്നു.കാര്‍ത്തികേയനെ കണ്ടുവല്ലേ.നന്നായി.പക്ഷേ മാപ്പൊന്നും പറയേണ്ട കാര്യമില്ലായിരുന്നു.അച്ചനെ പോലെയാണു അവനു ശേഖരന്‍.അവന്‍ അങ്ങനെയേ കാണൂ.എന്റെ കാര്യമോര്‍ത്തു ഒരു വിഷമം വേണ്ട.എന്റെ സമയം എത്തിയിരുന്നു.അന്നവിടെ ചികിത്സിച്ചിരുന്നെങ്കിലും,ഇല്ലെങ്കിലും എന്റെ യാത്ര കഴിഞ്ഞിരുന്നേനെ.മംഗലശ്ശേരിയില്‍ വച്ചു അവസാനിക്കണം എന്നതായിരുന്നിരിക്കണം വിധി,അതിനുള്ള നിയോഗമായി ശേഖരന്‍ എന്നു മാത്രം.ശേഖരനെ കണ്ടിതു പറയാന്‍ വേണ്രി മാത്രമാണു ഈക്കാലം മുഴുവന്‍ ഞാനിവിടെ ഇരുന്നത്‌.ഇനി പോകണം,അതിനുള്ള സമയമായി."

ഒന്നു കണ്ണടച്ചു തുറന്നപ്പോഴേക്കും ഭാനുവിനെ കണ്ടില്ല.കണ്മുന്നില്‍ തെളിഞ്ഞത്‌ വിഭ്രാന്തിയുടെ ഭ്രമകല്‍പനകളാണോ,യഥാര്‍ത്ഥമായ ഒരു കണ്ടുമുട്ടല്‍ തന്നെയാണോ എന്ന് ശങ്കിച്ചു കൊണ്ടിരുന്നപ്പോഴാണു ഞാനതു ശ്രദ്ധിച്ചത്‌.ഇപ്പോള്‍ നില്‍ക്കുന്നതു ആശുപത്രിയിലല്ല,ഒരു റോഡരികിലാണു.വഴിവിളക്കുകള്‍ ഇല്ലാത്ത ചുറ്റില്ലും ഇരുട്ട്‌ മാത്രം നിറഞ്ഞ ഒരു വഴിയരികില്‍.ഇതു എങ്ങോടേയ്ക്കുള്ള വഴിയാണു,യാത്ര ചെയ്യേണ്ടത്‌ എങ്ങോട്ടാണു.ഒരെത്തും പിടിയും കിട്ടാതെ ഏതോ ഒരു വശത്തേയ്ക്കു ഞാന്‍ നടന്നു.കുറച്ചു നീങ്ങി കഴിഞ്ഞാണതു കണ്ടത്‌,അല്‍പം മാറി തീ ആളിക്കത്തുന്നു,അതും വഴിയുടെ നടുവില്‍ തന്നെ.ഞാന്‍ അല്‍പം വേഗത്തില്‍ അങ്ങോട്ടേയ്ക്ക്‌ നടന്നു.കത്തുന്നത്‌ ഒരു കാറാണെന്നു ഇപ്പോള്‍ വ്യക്തമാണു.ആരോ ഇങ്ങോട്ടേയ്ക്ക്‌ ഒാടി വരുന്നുണ്ട്‌.അടുത്തെത്തിയപ്പോഴാണു കണ്ടത്‌,അതെന്റെ അനന്തിരവനാണു.

"രാജേന്ദ്രാ.."


വിളിയ്ക്കു മറുപടി നല്‍കാതെ അവന്‍ എന്റെ അരികിലൂടെ ഒാടി മറഞ്ഞു.കത്തുന്ന കാറിന്റെ അരികില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്‌.തിരിഞ്ഞു നില്‍ക്കുന്നതു കൊണ്ടു ആരാണെന്നു മനസ്സിലാകുന്നില്ല.അടുത്തേയ്ക്ക്‌ ചെന്ന എന്റെ കാലൊച്ചകള്‍ കേട്ടിട്ടാവണം അയാള്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു.പ്രായം കൈയ്യൊപ്പു ചാര്‍ത്തിയ ആ മുഖത്ത്‌ പക്ഷേ തെളിഞ്ഞു നിന്നത്‌ ദേവന്റെ തേജസ്സാണു,കണ്ണുകളില്‍ നിറഞ്ഞു നിന്നത്‌ അസുരന്റെ വീര്യവും.ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണുന്ന ഈ വൈരുദ്ധ്യത്തെ തിരിച്ചറിയാന്‍ അധികം നേരം വേണ്ടി വന്നില്ല.മംഗലശ്ശേരി നീലകണ്ഠന്‍,എന്നെ ജയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവന്‍.
എഴുതി തയ്യറാക്കിയ ഒരു തിരക്കഥയിലെന്ന പോലെ അവനെന്ന നായകന്‍ വളര്‍ന്നത്‌,മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന ഈ വില്ലന്റെ തോല്‍ വികളിലൂടെയായിരുന്നു.അവന്‍ വളരുകയും ഞാന്‍ തളരുകയും ചെയ്യണമെന്നത്‌ കാണാമറയത്തിരുന്ന് തൂലിക ചലിപ്പിക്കുന്നവന്റെ തീരുമാനമായിരുന്നു.അതിനിടയില്‍ എന്നും തോറ്റുകൊണ്ടിരുന്നവന്റെ മനസ്സിന്റെ വ്യഥകള്‍ക്കെന്തു വില.

"നീ എത്തിയൊ ശേഖരാ.." നീലകണ്ഠന്റെ ഉറച്ച ശബ്ദമാണു ചിന്തകളില്‍ നിന്നുണര്‍ത്തിയത്‌.

"കണ്ടില്ലേ,നിന്റെ അനന്തിരവന്‍ ചെറുക്കന്റെ ഒരു വികൃതി.നീയാണല്ലോ വിളിച്ചത്‌ എന്നു കരുതി ഇറങ്ങിയതാ ഞാന്‍,എന്നിട്ട്‌ എന്റെ കാര്‍ത്തികേയനൊന്നു കാണാന്‍ കൂടി ബാക്കി വച്ചില്ല രാജേന്ദ്രന്‍.എനിക്കു പോരാന്‍ തോന്നിയത്‌ നന്നായി,അല്ലെങ്കില്‍ എന്റെ കാര്‍ത്തികേയന്‍.."
കത്തി തീരുന്ന ഒരു തുണികഷ്ണത്തെ നോക്കി നീലകണ്ഠന്‍ പറഞ്ഞു നിര്‍ത്തി.

"വിളിച്ചതു ഞാന്‍ തന്നെയാ നീലാ.കാര്‍ത്തികേയനെ വരുത്തണം,എല്ലാം സംസാരിച്ചു ഒത്തുതീര്‍പ്പാക്കാം എന്നു രാജേന്ദ്രന്‍ പറഞ്ഞപ്പോള്‍,ഞാനും ഓര്‍ത്തു,തീരുന്നെങ്കില്‍ തീരട്ടെ,കുട്ടികളുടെ ഇഷ്ടം നടക്കട്ടെ എന്നു.പക്ഷേ അവന്റെ മനസ്സില്‍ ഇതായിരുന്നു പദ്ധതി എന്നു എനിക്കറിയില്ലായിരുന്നു.അറിഞ്ഞാല്‍ സമ്മതിക്കില്ലായിരുന്നു നീലാ ഞാന്‍.മംഗലശ്ശേരിയില്‍ നീലകണ്ഠനുണ്ടെങ്കില്‍ അല്ലെടോ,മുണ്ടയ്ക്കലേ ശേഖരനു നിലനില്‍പ്പുള്ളു.താന്‍ പോയതോടെ മുണ്ടയ്ക്കല്‍ ശേഖരന്റെ കാലവും അവസാനിച്ചു.പിന്നീട്‌ നാളിതു വരെ, ചെയ്തതും പറഞ്ഞതുമായ എല്ലാറ്റിനും പരിഹാരം ചെയ്യാന്‍ ശ്രമിച്കു കൊണ്ടൊരു ജീവിതം.ഇന്നു കാര്‍ത്തികേയനെ കണ്ടു സംസാരിച്ചതോടെ ഇനി ഇവിടെ ചെയ്യാന്‍ ബാക്കിയൊന്നുമില്ല.ഒരു സ്വപ്നം പോലെ,തന്റെ ഭാനുമതിയും വന്നു കണ്മുന്നില്‍,ഇപ്പോള്‍ താനും."


"അറിയാമയിരുന്നെടോ ,താന്‍ അറിഞ്ഞല്ല ഇതു ചെയ്തെന്നു.ഞാനൊരിക്കലും അങ്ങനെ കരുതിയിട്ടില്ല എന്നു തന്നോട്‌ പറയാന്‍ വേണ്ടിയാണു ഞാനിവിടെ കാത്തു നിന്നത്‌.എനിക്കെന്റെ യാത്ര തുടരണം ഇനി,ഭാനുവും വാര്യരുമൊക്കെ കാത്തു നില്‍ക്കുന്നുണ്ടാകുമെടോ." നീലന്‍ പതിയെ മുന്നോട്ട്‌ നടന്നു തുടങ്ങി.

"അധികം താമസമില്ല,എന്റെ യാത്ര അവസാനിക്കാന്‍" ഞാന്‍ വിളിച്ചു പറഞ്ഞു.

"അവസാനിക്കാന്‍ അല്ലെടോ,യാത്ര തുടങ്ങാന്‍.വഴിയില്‍ ഇതു പോലെ കാത്തിരിക്കേണ്ടി വരും,പലര്‍ക്കും വേണ്ടി,പലരോടും പലതും പറയാന്‍ വേണ്ടി,ഞാനും ഭാനുമതിയും തന്നെ കാത്തിരുന്നതു പോലെ"

കാര്‍ത്തികേയനോട്‌ യാത്ര പറഞ്ഞു മയങ്ങിയ ഞാന്‍ ഇനി അവിടെ ഉണരുന്നില്ല.ആരൊ എന്നെ തേടി വരുന്നത്‌ കാത്തു ഞാന്‍ ഇവിടെ ഉണര്‍ന്നിരിക്കുന്നു.അതു കാര്‍ത്തികേയനോ,ജാനകിയോ,ശ്രീനിവാസന്‍ നമ്പ്യാരോ..കാലം വെളിപ്പെടുത്തട്ടെ.

Monday, July 18, 2011

എന്റെ മനസ്സ് എന്നോട് പറഞ്ഞത്...

കഴിഞ്ഞ ഒരാഴ്ച്ചയായി കാര്യങ്ങളൊന്നും ശരിയല്ല.ജീവിത ക്രമം തന്നെ മാറിയിരിക്കുന്നു.രാത്രികള്‍ പകലാകുന്നു,പകലുകള്‍ രാത്രികളും.മറ്റൊന്നും കൊണ്ടല്ല,ജോലി ഇപ്പോള്‍ നൈറ്റ്‌ ഷിഫ്റ്റിലാണു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഹൈസ്ക്കൂളിലെ ബയോളജി പാഠ പുസ്തകത്തില്‍ പഠിച്ച ബയോളജിക്കല്‍ ക്ലോക്ക്‌ എന്താണു എന്നത്‌ ഇപ്പോഴാണു മനസ്സില്ലാക്കുന്നത്‌.വീണു കിട്ടുന്ന രാത്രികളില്‍ വേണമെന്നു വിചാരിച്ചാല്‍ കൂടി ഉറങ്ങാന്‍ പറ്റുന്നില്ല,കിഴക്കു വെള്ള കീറിയാല്‍ പിന്നെ കണ്‍പോളകള്‍ നിവര്‍ന്നു നില്‍ക്കുന്നില്ല,ഭക്ഷണം കഴിക്കുന്നത്‌ രാത്രി ഒരു നേരം മാത്രമായിരിക്കുന്നു.ഇങ്ങനെ സാധാരണ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ കീഴ്മേല്‍ മറിഞ്ഞ അവസ്ഥ.ഈ പറഞ്ഞ ക്ലോക്കിനു മനസ്സിന്റെ മേലും ഒരു നിയന്ത്രണം ഉണ്ടെന്നു പക്ഷേ ആദ്യമായി പഠിക്കുന്നത്‌ ഇപ്പോഴാണു.മനസ്സും മാറിയിരിക്കുന്നു ഒരുപാട്‌.സുഹൃത്തുകളെ കാണുന്നില്ല,അവരെ വിളിക്കുന്നില്ല,വരുന്ന മെസേജിനും മെയിലിനും ഒന്നും മറുപടി അയക്കുന്നില്ല അഥവാ എന്തെങ്കിലും ടൈപ്പ്‌ ചെയ്തു തുടങ്ങിയാല്‍ സ്ക്രീനില്‍ തെളിയുന്ന അക്ഷരങ്ങള്‍ select * from,insert into,update table,cd /var/opt/app എന്നൊക്കെയാണു.എന്തിനേറെ,എ.ടി.എം മെഷിനില്‍ പിന്‍ ചോദിച്ചപ്പോള്‍,ഓഫീസ്‌ പിസിയുടെ പാസ്സ്‌ വേര്‍ഡാണു ആദ്യം ടൈപ്പ്‌ ചെയ്തത്‌.മനസ്സ്‌,അങ്ങനെയൊന്നുണ്ടെങ്കില്‍,അതിന്റെ താളക്രമവും തെറ്റിയിരിക്കുന്നു.അതോ എന്റെ മനസ്സ്‌ എന്നെ മടുത്ത്‌,എന്നില്‍ നിന്നു ഇറങ്ങി പോയിരിക്കുന്നതോ.മുഖത്തെ ചിരി വരെ മാഞ്ഞിരിക്കുന്നു.എന്റെ മാത്രമല്ല,എനിക്കൊപ്പം ഉള്ള ഒരുപാട്‌ പേരുടെയും.

"സാര്‍,ഓഫീസെത്തി".ചിന്തകളില്‍ നിന്നുണര്‍ന്നത്‌ ക്യാബ്‌ ഡ്രൈവറുടെ ശബ്ദം കേട്ടാണു.വളരെ പെട്ടന്ന് എത്തിയതു പോലെ,ഒരുപക്ഷേ പലതും ചിന്തിരിച്ചിരുന്നിരുന്നതു കൊണ്ടാകണം.ഓഫീസ്‌ പരിസരം വിജനമാണു.ശനിയാഴ്ച്ച അവധിയായ സ്ഥാപനത്തില്‍,അന്നേ ദിവസം രാത്രി ഒന്‍പതു മണിക്ക്‌ ഒരു ആള്‍ക്കൂട്ടത്തെ കാണേണ്ട കാര്യമില്ലല്ലോ.സെക്യൂരിറ്റി ചേട്ടന്മാരൊട്‌ ഒരു നമസ്കാരം പറഞ്ഞു,ഞാന്‍ മൂന്നാം നിലയിലെ എന്റെ ക്യുബിക്കളിലേയ്ക്ക്‌ നടന്നു.ഇന്നത്തെ രാത്രിയ്ക്കു ഒരു പ്രത്യേകതയുണ്ട്‌.ഇന്നെനിക്ക്‌ കൂട്ട്‌ ഞാനും എന്റെ സിസ്റ്റവും എനിക്കുള്ള ജോലികളും മാത്രമാണു.ഇന്നു രാത്രി വരേണ്ട സഹപ്രവര്‍ത്തകനു സുഖമില്ലാത്തതു കൊണ്ട്‌ വരില്ല എന്നു മാനേജര്‍ വിളിച്ചറിയിച്ചിരുന്നു.സിസ്റ്റം ഓണ്‍ ചെയ്ത്‌,ഞാന്‍ എന്റെ മെയില്‍ ബോക്സ്‌ തുറന്നു.ഓഫീഷ്യല്‍ അല്ലാതെയുള്ളവയെല്ലാം പേര്‍സണല്‍ എന്ന ഫോള്‍ഡറിലേയ്ക്ക്‌ മാറ്റിയിട്ടു,പിന്നീട്‌ വായിച്ചു മറുപടി കൊടുക്കാന്‍.കുറച്ചു നാളുകളായി ഇങ്ങനെയാണു.എന്നും ഒരുപാട്‌ പേര്‍ക്കൊപ്പമായിരിക്കാന്‍ ആഗ്രഹിച്ച ഞാന്‍,ഒരുപാട്‌ കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍,എന്റെ ക്യുബിക്കളിലേയ്ക്ക്‌,എന്റെ സിസ്റ്റത്തിലേയ്ക്ക്‌,എന്റെ ജോലിയിലേയ്ക്ക്‌ ഒതുങ്ങി കൊണ്ടിരിക്കുന്നു,എല്ലാറ്റിലും നിന്നും ഒഴിവാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.ഒരുപക്ഷേ ഇതിനെയാകും വിദ്യാര്‍ത്ഥിയില്‍ നിന്നും ഉദ്യോഗസ്ഥനിലേയ്ക്കുള്ള വേഷപ്പകര്‍ച്ച എന്നു പറയുന്നത്‌ അല്ലെങ്കില്‍ ടെക്നിക്കല്‍ ഭാഷയില്‍ Human Being 1.0ല്‍ നിന്ന്,Techie 2.0 ലേയ്ക്കുള്ള Upgrade Project.

ഒഫീഷ്യല്‍ മെയിലുകളിലൂടെ കണ്ണോടിച്ചു.ആത്യന്തികമായി എല്ലാറ്റിലും ഉള്ളത്‌ ഒരേ കാര്യങ്ങള്‍.ഉപയോഗിച്ചിരിക്കുന്ന വാക്കുകളും,പ്രയോഗങ്ങളും എല്ലാം ഒന്നു തന്നെ,അയച്ചിരിക്കുന്ന ആളിലും,ഘടനയിലും മാത്രമാണു വത്യാസം.രാത്രി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച്‌ ഏകദേശ ധാരണ കിട്ടി കഴിഞ്ഞപ്പോള്‍ തന്നെ മണിക്കൂറൊന്നു പോയി കഴിഞ്ഞിരിക്കുന്നു.ഞാന്‍ പെട്ടന്ന് തന്നെ ജോലികള്‍ ആരംഭിച്ചു.മൂന്നു മണിക്കൂറിലൊന്നു എന്ന കണക്കില്‍ ആണു Status Update അയക്കണ്ടത്‌.അര്‍ദ്ധരാത്രി പന്ത്രണ്ട്‌ മണിയ്ക്കു ആദ്യത്തേത്‌ അയച്ചു കഴിഞ്ഞാണു സ്ക്രീനില്‍ നിന്നു പിന്നെ കണ്ണേടുക്കുന്നത്‌.ഏകദേശം അതേ സമയത്ത്‌ തന്നെ സെക്യൂരിറ്റി ചേട്ടന്മാരില്‍ ഒരാള്‍ Night Stay Register ഒപ്പീടിക്കുന്നതിനു വേണ്ടി വന്നു.അതില്‍ നോക്കിയപ്പോള്‍ പ്രതീക്ഷിച്ചതു പോലെ ഒന്‍പതു മണിക്കും പന്ത്രണ്ടു മണിയ്ക്കും എന്റെ പേരു മാത്രം.

തുടര്‍ച്ചയായി ഉറക്കമിളക്കുന്നതിന്റെയാകണം,നല്ല തലവേദനയും ക്ഷീണവും തോന്നുന്നുണ്ട്‌.ഒരു ചെറിയ ടീ ബ്രേക്കിനുള്ള സമയമായിരിക്കുന്നു.ക്യുബിക്കളില്‍ നിന്നിറങ്ങി ഞാന്‍ നാലാം നിലയിലെ പാന്റ്രിയിലേക്കു നടന്നു,വെന്‍ഡിംഗ്‌ മെഷിനില്‍ നിന്നു ഒരു ചായയും എടുത്ത്‌ ഞാന്‍ ബാല്‍ക്കണിയില്‍ പോയി നിന്നു,ഓഫീസിന്റെ മുന്നിലൂടെ പോകുന്ന ഹൈവേ വിജനമാണു,സുന്ദരമായ കാഴച്ചകളൊന്നും പുറത്തു കാണുന്നില്ല,നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനു പോലും ഒരു സൗ ന്ദര്യ കുറവുണ്ട്‌.ഒരുപക്ഷേ ഈ കാഴച്ചകള്‍ എനിക്കു സുന്ദരമായി തോന്നാത്തതും ആകാം.ചായ തീര്‍ന്നു,തിരിച്ചു ക്യൂബിക്കളിലേയ്ക്ക്‌ പോകുമ്പോഴാണു ശ്രദ്ധിച്ചത്‌,നാലാം നിലയിലെ ഒരു വിംഗില്‍ വെളിച്ചം.Night stay register ല്‍ വേറെ ആരുടെയും പേരു കാണാത്ത സ്ഥിതിയ്ക്ക്‌ വേറെ അവിടെ ഉണ്ടാകണ്ടതല്ല.ഇനി ക്ലീനിംഗ്‌ സ്റ്റാഫ്‌ മറ്റോ ആണൊ എന്ന എന്റെ സംശയത്തിനു അധികം നേരം ആയുസ്സ്‌ ഉണ്ടായില്ല,കാരണം വെളിച്ചം മാത്രമല്ല കീബോര്‍ഡില്‍ കൈവിരലുകള്‍ ആഞ്ഞു പതിയുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്‌.ഈ രാത്രിയില്‍ ഞാനറിയാതെ എനിക്കൊപ്പമുള്ളത്‌ ആരാണെന്നു അറിയാനുള്ള കൗതുകത്തില്‍ ഞാന്‍ ആ വിംഗിലേയ്ക്ക്‌ കയറി ചെന്നു.അവിടെ വലതു വശത്തു മൂന്നാമത്തെ ക്യുബിക്കളില്‍ ഒരാള്‍ സ്ക്രീനിലേയ്ക്ക്‌ തന്നെ കണ്ണും നട്ട്‌,കീബോര്‍ഡില്‍ അതി വേഗത്തില്‍ ടൈപ്പ്‌ ചെയ്തു ഇരിക്കുന്നു.അടുത്തേയ്ക്ക്‌ ചെന്നപ്പോഴാണു മനസ്സില്ലായത്‌ അത്‌ സോളമന്‍ ആണെന്നു.മനസ്സില്ലാക്കാന്‍ കുറച്ചു പാടുപെട്ടു എന്നതാണു സത്യം.രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ ആ ഓഫീസില്‍ ജോയിന്‍ ചെയ്യുമ്പോള്‍ അവിടുത്തെ താരമായിരുന്നു സോളമന്‍.പ്രോജക്ടിലെയും,ഓഫീസിലെയും ഒക്കെ എല്ലാ കാര്യത്തിലും മുന്‍പന്തിയില്‍ നിന്നിരുന്ന ആള്‍,കള്‍ച്ചറല്‍ കമിറ്റിയിലേയും സ്പോര്‍ട്ട്സ്‌ ടീമിലെയും ഒക്കെ നിറസാന്നിദ്ധ്യം.ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്‌ ആദ്യ കാലങ്ങളില്‍,പിന്നീട്‌ എപ്പോഴോ പരിചയപ്പെട്ടു,സുഹൃത്തുകളായി.പക്ഷേ പിന്നീടെപ്പോഴോ സോളമന്‍ മാറാന്‍ തുടങ്ങി.ജോലിയുടെ തിരക്കുകള്‍,സമ്മര്‍ദ്ദങ്ങള്‍ അവനെയും മാറ്റി എന്നതാണു ശരി.പിന്നീട്‌ സോളമനെ കാണുമ്പോഴൊക്കെ അവന്‍ ഒറ്റയ്ക്കായിരുന്നു.ഒരു വര്‍ഷം മുന്‍പ്‌ വിവാഹിതനായി എന്നു ആരോ പറഞ്ഞറിഞ്ഞു,പക്ഷേ അവിടെയും എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നും,ഡിവോഴ്സിന്റെ വക്കിലാണെന്നുമൊക്കെയാണു കേള്‍ക്കുന്നത്‌.ഞാന്‍ ക്യുബിക്കളിലെത്തിയത്‌ അവന്‍ അറിഞ്ഞില്ല എന്നു തോന്നുന്നു.ശ്രദ്ധ മുഴുവന്‍ സ്ക്രീനില്‍ തന്നെയാണു.

"സോളമന്‍" .ഞാന്‍ വിളിച്ചു.പക്ഷേ അവന്‍ കേട്ടതായി ഭാവിച്ചില്ല.ഞാന്‍ തോളത്തു തട്ടി ഒരിക്കല്‍ കൂടി വിളിച്ചു.ഇക്കുറി അവന്‍ തിരിഞ്ഞു നോക്കി പക്ഷേ ഭാവമാറ്റങ്ങള്‍ ഒന്നുമുണ്ടായില്ല മരവിച്ച ആ മുഖത്ത്‌.

"എന്താ,നൈറ്റ്‌ ഷിഫിറ്റില്‍ ആണോ?" .വീണ്ടും മറുപടി മൗനമായിരുന്നു.

"സോളമാ,എന്താ പറ്റിയത്‌,What Happened?".അവന്റെ ചുണ്ടുകള്‍ എന്തോ പറയാന്‍ ശ്രമിച്ചു,പെട്ടന്ന് അവന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.സാവധാനം അതൊരു പൊട്ടിക്കരച്ചിലായി മാറി.അതിന്റെ അവസാനം അവന്‍ ഇങ്ങനെ പറഞ്ഞു

"ഞാന്‍ സോളമനല്ല,അവന്‍ എന്നോ ഇവിടെ ഉപേക്ഷിച്ച അവന്റെ മനസ്സാണു ഞാന്‍." .

കേട്ടതെല്ലാം അപ്പോള്‍ ശരിയാണു.ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ അവന്റെ സമനില തെറ്റിച്ചിരിക്കുന്നു.അവിടെ നിന്നു രക്ഷപ്പെടാനാണു പെട്ടന്നു തോന്നിയത്‌.പക്ഷേ പണ്ടു ഒരുമിച്ച്‌ ചിലവഴിച്ച സൗഹ്രദത്തിന്റെ നിമിഷങ്ങള്‍ എന്നെ അതിനു അനുവദിച്ചില്ല.

"Its Ok Soloman,എല്ലാം ശരിയാകും.നിനക്കു ഒരു പ്രശ്നവുമില്ല".ഞാന്‍ പറഞ്ഞു

"എന്നെ ഒന്നു വിശ്വസിക്കൂ,നിങ്ങള്‍ വിചാരിക്കുന്നതു പോലെ സമനില തെറ്റിയ സോളമന്‍ അല്ല ഞാന്‍.ഞാന്‍ അവന്റെ മനസ്സാണു.ഇവിടെ നിന്നു അവന്റെ ശരീരം പോയാലും,അവനെ എന്നെ ഇവിടെ ഇട്ടിരിക്കുകയാണു.ആരെങ്കിലും അവനെ അതൊന്നു പറഞ്ഞു മനസ്സിലാക്കൂ.ഞാനില്ലാതെ അവനില്ല.അവന്റെ ഭാര്യ,സുഹൃത്തുകള്‍,ബന്ധുകള്‍ എല്ലാവരും അവനെ ഇന്നു വെറുക്കുന്നു,ഉപേക്ഷിക്കുന്നു.കാരണം അവരെയൊക്കെ തിരിച്ചറിയാന്‍,അവരെ സ്നേഹിക്കാന്‍ അവനു സാധിച്ചിരുന്നത്‌ എന്നിലൂടെയാണു.എന്നെ ഇവിടെ തളച്ചിട്ട അന്നു മുതല്‍ അവന്‍ തലച്ചോറു കൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം മാത്രമാണു,ചിന്തയും വികാരങ്ങളും ഇല്ലാത്ത,Techie എന്നു നിങ്ങള്‍ വിളിക്കുന്ന വെറുമൊരു യന്ത്രം.നിങ്ങള്‍ ഒരു കാലത്ത്‌ അവന്റെ സുഹൃത്തായിരുന്നില്ലെ? അവനെ ഒന്നു കാണൂ,സംസാരിക്കൂ,എന്നെ ഇവിടെ നിന്ന് അവനൊപ്പം കൊണ്ടു പോകാന്‍ പറയൂ..പ്ലീസ്‌..പ്ലീസ്‌..ഹെല്‍പ്‌ മീ !!!" . തരിച്ചിരുന്ന എന്റെ മുഖത്ത്‌ നോക്കി ആ രൂപം അലറി.പേടിച്ചരണ്ട ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

കണ്ണു തുറക്കുമ്പോള്‍,ഞാന്‍ ആ വിംഗില്‍ തന്നെയാണു.പക്ഷേ അവിടെ വെളിച്ചമില്ല,സോളമന്റെ രൂപവുമില്ല.എല്ലാം ഒരു തോന്നല്‍ മാത്രമാണെന്നു സ്വയം ആശ്വസിച്ച്‌,ഞാന്‍ എന്റെ വിംഗിലേയ്ക്ക്‌ നടന്നു.തോന്നലാണെങ്കിലും ആ കേട്ടതില്‍ ഒരു സത്യമില്ലേ എന്ന സംശയം എന്നെ അലട്ടി കൊണ്ടിരുന്നു.സോളമന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍..?? ഇങ്ങനെ പലതും ചിന്തിച്ചു കൊണ്ട്‌ ഞാന്‍ എന്റെ വിംഗിന്റെ വാതില്‍ തുറന്നു അകത്തേയ്ക്ക്‌ ഹൃദയമിടിപ്പ്‌ നിശ്ചലമായി പോകുന്ന മറ്റൊരു കാഴച്ച എന്നെ കാത്തു അവിടെയുണ്ടായിരുന്നു,എന്റെ സീറ്റില്‍,എന്റെ മെഷിനിന്റെ മുന്നില്‍ ഇരുന്ന് ജോലിയെടുക്കുന്ന മറ്റൊരു ഞാന്‍ !!! എന്റെ മനസ്സിനെ ആ ക്യുബിക്കിളിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ തളച്ചിട്ട്‌ തുടങ്ങിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞത്‌ ഞെട്ടലോടെയാണു.ആ വിംഗിന്റെ പല കോണുകളിലും സ്ക്രീനിലേയ്ക്ക്‌ കണ്ണും നട്ട്‌ ഇരിക്കുന്ന അവ്യക്തമായ രൂപങ്ങള്‍ തെളിഞ്ഞു വന്നു കൊണ്ടേയിരുന്നു.

ഒരു ബ്ലാക്ക്‌ ഔട്ട്‌.എല്ലാം പഴയതു പോലെ തന്നെ.വിജനമായ വിംഗില്‍ ഞാന്‍ മാത്രം,എന്റെ സീറ്റ്‌ കാലിയാണ്‌.ഞാന്‍ അവിടെ ചെന്നിരുന്നു,സ്ക്രീനില്‍ ഒരു Reminder തെളിഞ്ഞു വന്നിരിക്കുന്നു.

3 Hour Status Update-Now

ഞാന്‍ പുതിയ മെയില്‍ തുറന്നു.അതില്‍ ഇങ്ങനെയെഴുതി

I QUIT !!!

Send ബട്ടണില്‍ ക്ലിക്ക്‌ ചെയ്തപ്പോള്‍ അന്നു വരെ അനുഭവിക്കാതെ ഒരു ശാന്തത. ഞാന്‍ ഇറങ്ങി അവിടെ നിന്ന്,എന്റെ ജീവിതത്തിലേയ്ക്ക്‌,എന്റെ സ്വപ്നങ്ങളിലേയ്ക്ക്‌.ആ യാത്രയില്‍ എനിക്കൊപ്പം എനിക്കു കൂട്ടായി,പ്രചോദനമായി,എന്റെ മനസ്സും...

Friday, May 6, 2011

ബ്രിട്ടാസും കൈരളിയും പിന്നെ വി.എസും

ദുഖവെള്ളിയാഴ്ച്ച കാലത്തെ കേരളത്തില്‍ ഇറങ്ങുന്ന മിക്ക ദിനപത്രങ്ങളും കൗതുകരവും,മാദ്ധ്യമലോകവുമായി ബന്ധമുള്ളവര്‍ക്ക്‌ അല്‍പം ഞെട്ടലുള്ളവാക്കുന്നതുമായ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ മാനേജിംഗ്‌ ഡയറക്ടറും,കൈരളി ടിവിയുടെ ചീഫ്‌ എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ്‌ രാജി വച്ചു / രാജിയ്ക്കൊരുങ്ങുന്നു എന്നൊക്കെയായിരുന്നു ആ വാര്‍ത്തകള്‍.ഏറ്റവുമധികം വളര്‍ച്ച നേടി കൊണ്ടിരിക്കുന്ന ചാനല്‍ വ്യവസായവും.അതു കൊണ്ടു തന്നെ ഒരോ ദിവസവും പുതിയ ചാനലുകള്‍ ഉണ്ടായിക്കൊണ്ടുമിരിക്കുന്ന നമ്മുടെ നാട്ടില്‍ അത്‌ വലിയൊരു വാര്‍ത്തയാകേണ്ടതല്ല.കാരണം,കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക്‌ തന്നെ ഒരുപാട്‌ വ്യക്തികള്‍,ഒരുപാട്‌ മുഖങ്ങള്‍ ചാനലുകളില്‍ മാറി മാറി വരുന്ന കാഴച്ച നാം കണ്ടു കഴിഞ്ഞതാണു.പക്ഷേ ബ്രിട്ടാസിന്റെ രാജി കുറച്ചു കൂടി ശ്രദ്ധ പിടിച്ചു പറ്റി.കാരണങ്ങള്‍ പലതാണു,കഴിഞ്ഞ എട്ടു വര്‍ഷകാലങ്ങളായി കൈരളിയുടെ മുഖമാണു ബ്രിട്ടാസ്‌,സി.പി.ഐ(എം) പ്രൊമോട്ട്‌ ചെയ്യുന്ന ഒരു ചാനാലാണു കൈരളി,വിഭാഗീയത എന്ന കാന്‍സര്‍ ബാധിച്ച്‌ പാര്‍ട്ടി ഏറ്റവും തളര്‍ന്നിരിക്കുന്ന സമയം,ഇതൊക്കെയായിരിക്കാണം ആ കാരണങ്ങള്‍.ഊഹാപോഹങ്ങള്‍ ഒരുപാട്‌ വന്നു പോയി.ബ്രിട്ടാസ്‌ മാറുന്നത്‌ നികേഷിനൊപ്പം പുതിയ ചാനലിലേയ്ക്ക്‌,റൂപര്‍ട്ട്‌ മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പിലേയ്ക്ക്‌ എന്നിങ്ങനെ 1000 കോടി മുതല്‍മുടക്കില്‍ ആരംഭിക്കുന്ന പുതിയ ചാനലിന്റെ തലപ്പതേയ്ക്കാണു ബ്രിട്ടാസ്‌ പോകുന്നത്‌ എന്നു വരെയെത്തി ഊഹങ്ങളും വാര്‍ത്തകളും.ആദ്യ വാര്‍ത്ത വന്നു ഏകദേശം ഒരാഴച്ചയ്ക്കുള്ളില്‍ തന്നെ കാര്യങ്ങളുടെ വ്യക്തമായ ചിത്രം പുറത്തു വന്നു.ബ്രിട്ടാസ്‌ കൈരളിയില്‍ നിന്നു രാജി വച്ചു,കൈരളിയുടെ തലപ്പത്ത്‌ പുതിയ സാരഥികളെത്തി,മലയാള മാദ്ധ്യമലോകം ഒരിക്കലും കണ്ടിട്ടില്ലത്തതു പോലെയുള്ള ഹൃദ്യവും വികാരനിര്‍ഭരവുമായ ഒരു യാത്രയപ്പും ബ്രിട്ടസിനു കൈരളി നല്‍കി.അടുത്ത ദിവസങ്ങളില്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ സൗത്ത്‌ ഇന്ത്യ ബിസിനസ്സ്‌ ഹെഡ്‌ ആയി ബ്രിട്ടാസ്‌ ചുമതലയേല്‍ക്കുകയും ചെയ്തു.കേരളത്തില്‍ നിന്നുള്ള ഒരു മാദ്ധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം തികച്ചും സ്വപ്നതുല്യമായ ഒരു അംഗീകാരം.ബ്രിട്ടാസിന്റെ കഴിവുകളെ അടുത്തറിയാവുന്നവര്‍ പറയുന്നതു പോലെ,അര്‍ഹിക്കുന്ന സ്ഥാനത്തേയ്ക്ക്‌ തന്നെയാണു ബ്രിട്ടാസ്‌ പോയത്‌.കാര്യങ്ങള്‍ എല്ലാം ശുഭമായി അവസാനിച്ചിരിക്കുന്ന സമയത്താണു ബഹു.മുഖ്യമന്ത്രി ശ്രീ.വി.എസ്‌.അച്യുതനാന്ദനോട്‌ മാദ്ധ്യമപ്രവര്‍ത്തകര്‍ ഈ കാര്യത്തെ കുറിച്ചു ചോദിക്കുന്നതു.ബ്രിട്ടാസിനെതിരെയും ബ്രിട്ടാസിന്റെ തീരുമാനത്തിനെതിരെയും നിശിതമായ വിമര്‍ശനങ്ങളായിരുന്നു ശ്രീ വി.എസ്‌ തൊടുത്തു വിട്ടത്‌.വി.എസിനെ സംബന്ധിച്ചിടത്തോളം സ്വഭാവികമായ ഒരു പ്രതികരണം തന്നെയായിരുന്നു അത്‌.കാരണം രണ്ടാണു,തനിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു എന്നു വി.എസ്‌ തെറ്റിദ്ധരിക്കുന്നവരെ സമൂഹത്തില്‍ താറടിച്ചു കാണിക്കുക എന്നും,അവരുടെ പ്രവര്‍ത്തികളെ തികച്ചും നിലവാരം കുറഞ്ഞ ഭാഷ കൊണ്ട്‌ വിമര്‍ശിക്കുക എന്നതു അദ്ദേഹം പതിവായി ചെയ്യുന്ന കാര്യങ്ങളിലൊന്നാണു.മറ്റൊരു കാരണം പാര്‍ട്ടിയുടെ അപചയത്തിനു തന്നെ കാരണമായി കൊണ്ടിരിക്കുന്ന വിഭാഗീയത ഒന്നു കൂടി ഊട്ടിയുറപ്പിച്ച്‌ തന്റെ സ്ഥാനം കുറച്ചു കൂടി ബലപ്പെടുത്താന്‍ അദ്ദേഹത്തിനു ലഭിച്ച അവസരം,സാധാരണ ഭാഷയില്‍ "പുര കത്തുമ്പോള്‍ വാഴ വെട്ടുക" എന്നതു തന്നെ.ബ്രിട്ടാസ്‌ എന്ന സാധരണ ജേര്‍ണ്ണലിസ്റ്റില്‍ നിന്നും ഇന്നത്തെ അവസ്ഥയിലേയ്ക്കുള്ള ബ്രിട്ടാസിന്റെ വളര്‍ച്ചയിലും,നഷ്ടത്തിലായിരുന്ന മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ നേടിയ വളര്‍ച്ചയിലും അസ്വസ്ഥരായ്‌ ചില മാദ്ധ്യമസ്ഥാപനങ്ങളും,മാദ്ധ്യമപ്രവര്‍ത്തകരും ഈ സംഭവങ്ങള്‍ക്ക്‌ അല്‍പം എരിവു പകരുകയും ചെയ്തു.പക്ഷേ ഇത്രയേറെ വിമര്‍ശിക്കപ്പെടേണ്ട ഒരു വ്യക്തിയാണോ ബ്രിട്ടാസ്‌ എന്നതും,ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടേണ്ട ഒരു സംഭവമാണോ ഇത്‌ എന്നും,ഒരു പ്രൊഫഷണലിന്റെ കരിയറിലെ മാറ്റങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടേണ്ടതാണോ എന്നുമുള്ള ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു


ആരാണ്‌ ജോണ്‍ ബ്രിട്ടാസ്‌ ?



കണ്ണൂരിലെ യാതൊരു രാഷട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരു കുടിയേറ്റ കര്‍ഷക കുടുംബത്തില്‍ ജനനം.ഏഴു വയസ്സില്‍ പിതാവിനെ നഷടപ്പെട്ടു.പിന്നിടങ്ങോട്ട്‌ തികച്ചും സാധരണമായ ബാല്യം.കോളേജ്‌ വിദ്യഭ്യാസ കാലത്ത്‌ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ സജീവം.റാങ്കോടു കൂടി ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനു ശേഷം,ഭാരതത്തിലെ ഏറ്റവും Prestigious ആയ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴസിറ്റിയില്‍ നിന്നു M.Phil.ഇതിനു ശേഷമാണു ബ്രിട്ടാസ്‌ മാദ്ധ്യമപ്രവര്‍ത്തനത്തിലേയ്ക്കു തിരിയുന്നത്‌.ആദ്യം ദേശാഭിമാനി ഡല്‍ ഹി ബ്യൂറോയില്‍,പിന്നീട്‌ കൈരളി ആരംഭിച്ചപ്പോള്‍ പ്രിന്റ്‌ മീഡിയയില്‍ നിന്നും വിഷ്വല്‍ മീഡിയിലേയ്ക്ക്‌.ദേശാഭിമാനിയ്ക്കു വേണ്ടിയും കൈരളിയ്ക്ക്‌ വേണ്ടിയും ഒട്ടേറെ ശ്രദ്ധേയമായ റിപ്പ്പോര്‍ട്ടുകള്‍ ചെയ്ത ബ്രിട്ടാസ്‌ തികച്ചും ആക്സമികമായി ആണു മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ തലപ്പേത്തയ്കെത്തുന്നതു,അതും കൈരളി ആരംഭിച്ചതിന്റെ മൂന്നാം വര്‍ഷം,വെരും 38 വയസ്സുള്ളപ്പോള്‍.ആദ്യത്തെ വര്‍ഷങ്ങളില്‍ ബാലന്‍സ്‌ ഷീറ്റില്‍ നഷടങ്ങള്‍ മാത്രമായി,മാനേജിംഗ്‌ ഡയറക്ടേഴ്സായി വന്ന രണ്ടും പേരും ഒരു വര്‍ഷം പോലും തികയ്ക്കാതെ സ്ഥനങ്ങള്‍ ഒഴിഞ്ഞപ്പോഴാണു ബോര്‍ഡ്‌ ബ്രിട്ടാസിനെ തേടിയെത്തിയത്‌.കൈരളിയുടെ നഷ്ടം കുറയ്ക്കുക,കാഴച്ചകാരുടെ എണ്ണം കൂട്ടുക,എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെ,അഞ്ചു വര്‍ഷത്തെ ഒരു കരാറില്‍ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ മാനേജിംഗ്‌ ഡയറക്ടറായി ബ്രിട്ടാസ്‌ ചുമതലയേറ്റു.പിന്നിടങ്ങോട്ട്‌ നടന്നതെല്ലാം ചരിത്രമാണു.നഷടങ്ങളുടെ വലുപ്പം പതിയെ കുറഞ്ഞു,ലാഭത്തിന്റെ കണക്കുകള്‍ കൂടി,മലയാളത്തിലെ ഏറ്റവും മികച്ച ചാനല്‍ എന്ന പദവി,ബ്രിട്ടാസ്‌ അവതരിപ്പിച്ചിരുന്ന ക്രോസ്‌ ഫയറും,ക്വസ്റ്റ്യന്‍ ടൈമും ഏറെ ശ്രദ്ധിക്കപ്പെട്ടു,ചാനലുകളുടെ എണ്ണം ഒന്നില്‍ നിന്നു മൂന്നായി അവസാനം തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്‌,ചരിത്രമുറങ്ങുന്ന പാളയത്ത്‌ കൈരളിയ്ക്ക്‌ മനോഹരമായ ഒരു ആസ്ഥാന മന്ദിരവും.അഞ്ചു വര്‍ഷങ്ങളുടെ മിഷനുമായി എത്തിയ ബ്രിട്ടാസ്‌ അഞ്ചാം വര്‍ഷം കൈരളി വിടാനൊരുങ്ങിയപ്പോള്‍ ബോര്‍ഡ്‌ പിടിച്ചു നിര്‍ത്തി എന്നതു ലോകമറിയാത്ത മറ്റൊരു സത്യം.ഇങ്ങനെ തന്നോട്‌ അവശ്യപ്പെട്ടതും അതിലധികവും ചെയ്തു ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷമാണു ബ്രിട്ടാസ്‌ കൈരളി വിടുന്നത്‌.ഒരു പക്ഷേ ഇതില്‍ കൂടുതല്‍ ഒന്നും ബ്രിട്ടാസിനു കൈരളിയില്‍,കൈരളിയ്കു വേണ്ടി ചെയ്യാനില്ല എന്ന തിരിച്ചറിവായിരിക്കും,കുറച്ചു കൂടി വലിയൊരു ദൗത്യം ഏറ്റെടുക്കാന്‍ ബ്രിട്ടാസിനെ പ്രേരിപ്പിച്ചത്‌.മാദ്ധ്യമലോകത്തും മറ്റു എല്ലാ പ്രൊഫഷണല്‍ മേഖലകളിലും സ്ഥിരമായി നടന്നു വരുന്ന ഈ പ്രവര്‍ത്തി ജോണ്‍ ബ്രിട്ടാസ്‌ എന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ ചെയ്തപ്പോള്‍ മാത്രം എന്തിനു ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നു.ബ്രിട്ടാസ്‌ ഒരു ഇടതു പക്ഷ സഹയാത്രികന്‍ ആണു എന്നതാണു കാരണമെങ്കില്‍,താന്‍ എവിടെ,എന്തു ജോലി ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും,അവകാശവും അങ്ങനെയുള്ളവര്‍ക്കോ അവരുടെ കുടുംബാഗങ്ങള്‍ക്കോ പാടില്ല എന്നുണ്ടോ? സ്റ്റാര്‍ ഗ്രൂപിലേയ്ക്കല്ല,മറിച്ച്‌ ദേശാഭിമാനിയിലേയ്ക്കോ,ചിന്തയിലേയ്ക്കോ മറ്റോ ആയിരുന്നു ഈ മാറ്റമെങ്കില്‍ ഈ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉണ്ടാകുമായിരുന്നോ?ലോകമെമ്പാടുമായി എഴുപതിലേറെ ചാനലുകള്‍ സ്വന്തമായി ഉള്ള മര്‍ഡോക്കിന്റെ പങ്കാളിയായി അല്ല മറിച്ച്‌ തൊഴിലാളിയായി ആണു എന്നതു പല്ഴപ്പോഴും വിമര്‍ശകരും മാദ്ധ്യമസുഹൃത്തുകളും മറക്കുന്നതായി തോന്നുന്നു.ഇടതു പക്ഷ സഹയാത്രികരായ മാദ്ധ്യമപ്രവര്‍ത്തകള്‍ എക്കാലവും പാര്‍ട്ടി സ്ഥാപനങ്ങളില്‍ മാത്രമേ ജോലി ചെയ്യാവൂ എന്ന് അലിഖിതമായ ഒരു നിയമമുണ്ടോ?സി.പി.ഐ(എം) പോളിറ്റ്‌ ബ്യൂറോയിലെ ഒരു പ്രമുഖ അംഗത്തിന്റെ പത്നി ജോലി ചെയ്യുന്നത്‌,പാര്‍ട്ടി തന്നെ പലപ്പോഴും പരസ്യമായും രഹസ്യമായും കുത്തക എന്നു വിശേഷിപ്പിച്ചിട്ടുള്ള റിലയന്‍സ്‌ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ എക്സ്പ്രക്സില്‍ ആണു എന്നുള്ളത്‌ പലരും മറന്നതോ,മറന്നതായി അഭിനയിക്കുന്നതോ? കാലം മാറിയിരിക്കുന്നു,കാലതിനനുസൃതമായ മാറ്റങ്ങള്‍ ചിന്താഗതികളിലും വരുത്തേണ്ടിയിരിക്കുന്നു,ഇല്ലെങ്കില്‍ അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനം കൂടുതല്‍ തകര്‍ച്ചകളിലേയ്ക്ക്‌ പോകും എന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ട്ടി അനുഭാവികളോ അവരുടെ കുടുംബാഗങ്ങളോ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്‌ ഇതു നടാടെ അല്ല.കണക്കുകള്‍ പരിശോധിച്ചാന്‍ പാര്‍ട്ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാകും കുറവ്‌.അതു കൊണ്ടു തന്നെ വിമര്‍ശിക്കുന്നവര്‍ സ്വയം പരിശോധനയ്ക്കു വിധേയരാകുകയും,വ്യക്തികള്‍ എടുക്കുന്ന വ്യ്ക്തിപരമായ തീരുമാനങ്ങളെ ബഹുമാനിക്കുകയും ചെയ്താല്‍ പൊതു ജനമധ്യത്തില്‍ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വി.എസും,ബ്രിട്ടാസും പിന്നെ ഫാരിസും

വി.എസ്‌ വെറുക്കപ്പെട്ടവന്‍ എന്നു വിശേഷിപ്പിച്ച ഫാരിസ്‌ അബൂബക്കറിനെ ബ്രിട്ടാസ്‌ അഭിമുഖം ചെയ്തതു മുതലാണു ബ്രിട്ടാസ്‌ വി.എസിനു അനഭിമതനാകുന്നത്‌.ഇക്കഴിഞ്ഞ പത്രസമ്മേളനത്തില്‍ "വെറുക്കപ്പെട്ടവനെ മഹത്വപ്പെടുത്തിയ മാന്യന്‍" എന്നാണു ശ്രീ.വി.എസ്‌ , ബ്രിട്ടാസിനെ വിശേഷിപ്പിച്ചത്‌.ആ കാലഘട്ടത്തില്‍ മാധ്യമങ്ങളിലൂടെ വി.എസ്‌ ഉയര്‍ത്തിയ അതേ ചോദ്യങ്ങള്‍ തന്നെയാണു ബ്രിട്ടാസ്‌ അന്ന് ഫാരിസിനോട്‌ ചോദിച്ചത്‌.ഫാരിസ്‌ മഹത്വപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം വി.എസ്‌ അന്നുയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക്‌ ശക്തിയില്ലായിരുന്നു എന്നതു തന്നെയാണു.നിഗൂഡതയുടെ ആള്‍ രൂപമായി വി.എസും,മറ്റു മാധ്യമങ്ങളും വിശേഷിപ്പിച്ച്‌,ആ ദിവസങ്ങളിലെ ഏറ്റവും വില പിടിപ്പുള്ള ന്യൂസ്‌ ഐറ്റമായി മാറിയ ഫാരിസിനെ കണ്ടു പിടിച്ച്‌ അഭിമുഖം ചെയ്യുക എന്ന ഏറ്റവും അടിസ്ഥാനപരമായ മാദ്ധ്യമപ്രവര്‍ത്തനമാണു അന്നു ബ്രിട്ടാസ്‌ നടത്തിയത്‌ എന്നാണു ഞാനുള്‍പ്പെടെയുള്ള സാധരണകാരായ പ്രേക്ഷകര്‍ വിശ്വസിച്ചതും ഇന്നും വിശ്വസിക്കുന്നതും.വിമര്‍ശകര്‍ അതിനു വിഭാഗീയതുടെ നിറം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ബ്രിട്ടാസ്‌ ഇന്ത്യാവിഷന്‍ ചാനലിലെ ന്യൂസ്‌ നൈറ്റില്‍ നടത്തിയ ഒരു പരാമര്‍ശം ഈ അവസരത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു."കൈരളി ചാനലിന്റെ ലോഗോയോട്‌ കൂടിയ ദൃശ്യങ്ങള്‍ കേരളത്തിലെ എല്ലാ ചാനലുകളിലും പ്രൈം ടൈമില്‍ പ്രക്ഷേപണം ചെയ്യിപ്പിക്കാന്‍ എനിക്കു സാധിച്ചു എന്നതാണു എന്റെ വിജയം" എന്നായിരുന്നു ആ പരാമര്‍ശം.ഇനി വി.എസും,മറ്റു മാധ്യമപ്രവര്‍ത്തകരും പറഞ്ഞതു പോലെ അതു വിഭാഗീയതയുടെ ബാക്കി പത്രമാണു എന്ന തന്നെ വിശ്വസിക്കാം,പക്ഷേ ഫാരിസ്‌ ആ അഭിമുഖത്തില്‍ വി.എസിനെ വെല്ലുവിളിച്ചിരുന്നു,തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തെളിയിക്കാന്‍.പക്ഷേ നാളിതു വരെ വി.എസിനു അതിലൊന്നു പോലും തെളിയിക്കാനോ,ഫാരിസിനെതിരെ ഒരു കേസ്‌ എടുക്കാനോ കഴിഞ്ഞിട്ടില്ല എന്നതും വി.എസ്‌ ഇപ്പോള്‍ നടത്തിയ വിമര്‍ശനങ്ങളും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ എന്തു കൊണ്ടാണു ബ്രിട്ടാസ്‌ വി.എസിനാല്‍ ഇതയേറേ വിമര്‍ശിക്കപ്പെടുന്നത്‌ എന്നതു വ്യക്തമാകും.ഒരുപക്ഷേ ഫാരിസ്‌ ഉയര്‍ത്തിയ വെല്ലുവിളീ ജോലിത്തിരക്കിനിടയില്‍ വി.എസ്‌ മറന്നതാകും.തോമസ്‌ ഐസക്ക്‌ ധനമന്ത്രിയായ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി ഭരിച്ചപ്പോള്‍,വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മലപ്പുറം സമ്മേളനത്തിന്റെ സമയത്തൊക്കെ തോമസ്‌ ഐസക്കിനെ സി.ഐ.എ ചാരന്‍ എന്നു വിശേഷിപ്പിച്ചത്‌ അദ്ദേഹം മറന്നില്ലേ,വി.ഐ.പി എന്ന പദം അദ്ദേഹം മറന്നു,അങ്ങനെയുള്ള മറവികളുടെ കൂട്ടത്തില്‍ പെട്ടു പോയതാകും ഇത്‌.അതു പോലെ തന്നെ ഇകഴിഞ്ഞ വര്‍ഷങ്ങളില്‍ പലപ്പോഴും ബ്രിട്ടാസ്‌ തന്നെ വി.എസിനെ അഭിമുഖം ചെയ്യാന്‍ പലപ്പോഴും സമീപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതിനു തയ്യറായില്ല എന്നാണു കൈരളിയോടും വി.എസിനൊടും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൈരളിയുടെ കഴിഞ്ഞ പതിനൊന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍,തളര്‍ച്ചയിലും വളര്‍ച്ചയിലും ഒരിക്കല്‍ പോലും ഇടപെടാത്ത ഒരാളാണു വി.എസ്‌.തനിക്കു തീരെ താത്പര്യമില്ലാത്ത കാര്യം എന്ന രീതിയില്‍ വി.എസ്‌ കണ്ടിരുന്ന ചാനലിന്റെ കാര്യം വി.എസ്‌ ഇപ്പോള്‍ ഇത്രയും ശ്രദ്ധിക്കുമ്പോള്‍ മനസ്സില്ലാകുന്നത്‌ ,പാര്‍ട്ടിയിലെ വൃത്തികെട്ട വിഭാഗീയത വീണ്ടും സജീവമാകുന്നതിന്റെ ലക്ഷണങ്ങളാണു.ഇക്കുറി അതിന്റെ ഇരയാകുന്നതാകട്ടെ ഏറ്റവും Graceful ആയി ചാനലിനൊടു വിട പറഞ്ഞ ബ്രിട്ടാസും‌.ഏല്‍പിച്ച്‌ ചുമതലകള്‍ വൃത്തിയാറ്റി ചെയ്തതു ആരു എന്നു സ്വയം വിലയിരുത്തുന്നതു നല്ലതാണു,മുഖ്യമന്ത്രിയായ്‌ വി.എസോ,ചാനലിന്റെ തലപ്പത്തിരുന്ന ബ്രിട്ടാസോ ?

കൈരളിയും സ്റ്റാറും പിന്നെ ബ്രിട്ടാസും

കൈരളിയില്‍ നിന്നു മാറനുള്ള ബ്രിട്ടാസിന്റെ തീരുമാനം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല എന്നാണു മനസ്സില്ലാക്കാന്‍ കഴിയുന്നത്‌.ആദ്യം അഞ്ചു വര്‍ഷത്തെ കരാര്‍ അവസാനിച്ചപ്പോള്‍ മാറാന്‍ സന്നദ്ധനായ ബ്രിട്ടാസിനെ കൈരളിയില്‍ പിടിച്ചു നിര്‍ത്തിയത്‌ ഡയറക്ടര്‍ ബോര്‍ഡായിരുന്നു.മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം,തനിക്ക്‌ അവിടെ ഇനി കൂടുതലായി ഒന്നും ചെയ്യാനില്ല എന്നു തിരിച്ചറിഞ്ഞ ബ്രിട്ടാസ്‌ വീണ്ടും ബോര്‍ഡിനെ സമീപിച്ചു,ഇക്കുറി പോകാന്‍ ബോര്‍ഡ്‌ അനുവാദം നല്‍കി പക്ഷേ സാമ്പത്തിക വര്‍ഷം അവസാനിച്ചതിനു ശേഷമേ പോകാവൂ എന്ന നിബന്ധന വച്ചു.തന്റെ മാറ്റം തിരഞ്ഞെടുപ്പില്‍ ഒരു ആയുധമകേണ്ട എന്നു കരുതിയാവണം സാമ്പത്തികവര്‍ഷം അവസാനിച്ചു ഒരു മാസം കൂടി പിന്നിടതിനു ശേഷമാണു ബ്രിട്ടാസ്‌ രാജി വയ്ക്കുന്നതും,സ്റ്റാര്‍ ഗ്രൂപ്പിന്റെ ഭാഗമായ ഏഷ്യാനെറ്റില്‍ ബിസിനസ്സ്‌ ഹെഡ്‌ ആയി ചുമതലയേല്‍ക്കുന്നതും.കാര്യങ്ങള്‍ അവിടെ അവസാനിക്കേണ്ടതായിരുന്നു.പക്ഷേ അതുണ്ടായില്ല.


പുതിയ തസ്തികയില്‍ ബ്രിട്ടാസ്‌ ചുമതലയേറ്റു,കൈരളിയ്ക്കും പുതിയ സാരഥികള്‍ എത്തി.മലയാളം കമ്മ്യൂണീക്കേഷന്‍സും,സ്റ്റാര്‍ ഗ്രൂപ്പും രണ്ടു കോര്‍പറേറ്റ്‌ സ്ഥാപനങ്ങള്‍ തന്നെയാണു.ഇനിയും അവിടെ മാറ്റങ്ങള്‍ ഉണ്ടാകും,ഉണ്ടാകണം.പക്ഷേ മാറിയതിന്റെ പേരില്‍,മാറ്റങ്ങളൂടെ പേരില്‍ ഇനി ആരും ഇവിടെ ക്രൂശിക്കപ്പെടരുത്‌.കാരണം വളരെ നിസ്സാരമാണു കാലം മുന്നോട്ടാണു പോകുന്നത്‌,മാറ്റങ്ങളെ ആഗിരണം ചെയ്തു കൊണ്ടു തന്നെയാണു ജീവിതങ്ങളും,സ്ഥാപനങ്ങളും,വ്യവസായങ്ങളും മുന്നോട്ട്‌ പോകേണ്ടത്‌.കൈരളിയേയും സ്റ്റാറിനേയും ഒപ്പം ബ്രിട്ടാസിനേയും ഇനിയെങ്കിലും നമുക്ക്‌ വെറുതെ വിടാം.എല്ലാവര്‍ക്കും ശുഭാശംസകള്‍ നേരാം.

Saturday, December 4, 2010

അവസാനിക്കുന്ന അവധിക്കാലം...

"അപ്പായിയേ...നാളെ പോണ്ടാ..."

പതിനഞ്ചു ദിവസങ്ങള്‍ക്ക്‌ ഇത്രയും വേഗം കാണുമോ.ആറ്റു നോറ്റിരുന്ന് വീടെത്തിയത്‌ ഇന്നലെയാണെന്നൊരു ചിന്തയാണു മനസ്സില്‍.അവിടം വിടുമ്പോള്‍ 2 വയസ്സായിരുന്ന മോള്‍ക്ക്‌ ഇപ്പോള്‍ വയസ്സ്‌ ഏഴ്‌.ഓര്‍മ്മ വയ്ക്കും മുന്‍പിറങ്ങിയ പോയ അച്ഛനെ പക്ഷേ അവള്‍ വെറുത്തില്ല.എന്നും കാണുന്ന അച്ഛനോടെന്ന പോലെ വാതോരാതെ അവള്‍ സംസാരിച്ചു,വാശി പിടിച്ചു,പിണങ്ങി,കരഞ്ഞു,ചിരിച്ചു.അമ്മ പഠിപ്പിച്ചതു പോലെ കൊഞ്ചലോടെ അപ്പായിയേ എന്നു വിളിച്ചു.വല്ലപ്പോഴും കിട്ടിയിരുന്ന പൊട്ടിച്ച കത്തുകളിലെ വാക്കുകളില്‍ നിന്നു മനസ്സില്‍ കോറിയിട്ടിരുന്ന രൂപത്തേക്കാള്‍ സുന്ദരിയായിരുന്നു എന്റെ ചിന്നു മോള്‍.മനസ്സു നിറയെ അവളുടെ അമ്മയെ പോലെ നന്മയും.

"അപ്പായിയേ,എന്നാ ഒന്നും മിണ്ടാത്തേ.."

ഇത്തവണയും തിരിച്ചു പറയാന്‍ ഒന്നുമില്ലായിരുന്നു,മൗനമല്ലാതെ.നാളെ എന്നല്ല ഒരിക്കലും തിരിച്ചു പോകണമെന്നില്ല മനസ്സില്‍.പക്ഷേ ആവേശത്തിന്റെ പുറത്ത്‌ ചെയ്തു പോകുന്ന കാര്യങ്ങള്‍ എളുപ്പം തിരുത്താന്‍ കഴിയില്ലല്ലോ.

"പോകണം മോളേ.അപ്പായി നാളെ തിരിച്ചു ചെന്നില്ലേല്‍,അപ്പായിനെ ജോലി സ്ഥലത്ത്‌ അന്വേഷിക്കും.എന്നാ തിരിച്ചു വരാത്തെ എന്നു ചോദിച്ച്‌ വഴക്ക്‌ പറയും.അതു കൊണ്ട്‌ അപ്പായി നാളെ പോയേച്ചു വേഗം വരാം"
.വേഗം വരാമെന്നു പറഞ്ഞത്‌ നുണയാണെങ്കിലും,അവളുടെ മുഖം കണ്ടപ്പോള്‍ അങ്ങനെ പറയനാണു തോന്നിയത്‌.

"എന്നാ,ഞാനും അമ്മേം വരാം അപ്പായിടെ ജോലി സ്ഥലത്തേയ്ക്ക്‌.എന്റെ ക്ലാസ്സിലെ ലൗലിമോളും അമ്മേം എല്ലാ അവധിയ്ക്കും അവള്‍ടെ അപ്പായിയുടെ കമ്പനി ഇരിക്കണ സ്ഥലത്ത്‌ പോകൂലോ..ചിന്നു മാത്രം എങ്ങും പോവൂലാ,ചിന്നൂനെ ആരും കൊണ്ടു പോകൂലാ.."

"അയ്യോ മോളേ,അപ്പായി പോകുന്ന സ്ഥലം ഒരുപാട്‌ ദൂരേയാ.പിന്നെ ചിന്നും അമ്മേം വന്നാല്‍ താമസിക്കാനുള്ള സ്ഥലമൊന്നും അപ്പായിയുടെ ജോലി സ്ഥലത്തില്ല.ഒരു കുഞ്ഞു മുറിയിലാ അപ്പായി താമസിക്കണ.ആ മുറിയില്‍ തന്നെ വേറെ രണ്ടു മാമന്മാരും ഉണ്ട്‌.അടുത്ത അവധിയ്കും അപ്പായി വന്നു ചിന്നു മോളെ കുറേ സ്ഥലത്തൊക്കെ കൊണ്ടു പോകാം."

"കടലു കാണിക്കാന്‍ കൊണ്ടോകാമോ??"
.കൊണ്ടു പോകാമെന്നു പറഞ്ഞപ്പോള്‍ അവള്‍ വീണ്ടും ചിരിച്ചു.ഒപ്പം കാണണ്ട സ്ഥലങ്ങളുടെ നീണ്ട ഒരു ലിസ്റ്റും.കപ്പല്‍ കാണിക്കണം,വിമാനത്താവളം കാണണം.ബിരിയാണി കഴിക്കണം.ഐസ്ക്രീം വേണം.നിര്‍ത്താതെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.ഒരോ അവധിക്കാലം കഴിഞ്ഞു വരുമ്പോഴും ഒപ്പം പഠിക്കുന്നവര്‍ പറഞ്ഞു കൊടുത്ത്‌ കൊതിപ്പിച്ചതാകാണം...പാവം.വെറുതെ മോഹിപ്പിക്കുകയാണു എന്നറിയാമെങ്കിലും,അവളുടെ സന്തോഷം കാണാന്‍ ഇതെല്ലാം അടുത്ത അവധിക്കാലത്തു സാധിച്ചു കൊടുക്കാമെന്നു അറിഞ്ഞു കൊണ്ടു കള്ളം പറഞ്ഞു.

"അപ്പായിയേ..."
എന്നു വിളിച്ചു ഒരുപിടി ചോദ്യങ്ങള്‍ ചോദിച്ചു അവള്‍ എപ്പോഴോ ഉറങ്ങി.അവളെ ഒരരികിലേയ്ക്ക്‌ കിടത്തി ഞാന്‍ എഴുന്നേറ്റ്‌ അടുക്കളയിലേയ്ക്കു പോയി.നാളെ പോകുമ്പോള്‍ തന്നു വിടാന്‍ വേണ്ടി മിനി എന്തൊക്കെയോ ഉണ്ടാകുന്നുണ്ട്‌.താമസസ്ഥലത്തിന്റെ അകത്തേയ്ക്ക്‌ പോലും അതൊന്നും കയറ്റി വിടാന്‍ സാദ്ധ്യതയില്ല.പക്ഷേ വേണ്ടാ എന്നു പറയാന്‍ തോന്നിയില്ല.എന്തെങ്കിലും ഒരു സന്തോഷം അവള്‍ക്കിതു കൊണ്ട്‌ കിട്ടുന്നെങ്കില്‍ ഞാനായിട്ട്‌ കളയണ്ട എന്നു കരുതി.വിശ്വസിച്ച്‌ ഇറങ്ങി വന്ന കാലം മുതല്‍ എനിക്കതു കൊടുക്കാന്‍ സാധിച്ചിട്ടില്ല.മുഖവും കൈയ്യുമൊക്കെ കരുവാളിച്ചു പാവത്തിന്റെ.ഞാനില്ലാതെ,ഒറ്റയ്ക്ക്‌ മോളെ വളര്‍ത്താന്‍ പാടു പെടുന്നതിന്റെ ശേഷിപ്പ്‌.ഒരിക്കലും കുടപ്പെടുത്തിയിട്ടില്ല അവളെന്നെ,ഒറ്റയ്ക്കാകിയതിനോ,വീട്ടില്‍ വരാത്തതിനോ,വിട്ടിലെ ബുദ്ധിമുട്ടുകള്‍ പറഞ്ഞോ,ഒന്നും.ഞാന്‍ ഒരിക്കലും കാണിക്കാത്ത കരുണ എന്നോടു കാണിക്കുന്നവരില്‍ ഒരാള്‍ കൂടി.

"അതിരാവിലെ പോകണോ..കഞ്ഞി കുടിച്ചിട്ട്‌ പോയാല്‍ പോരേ..."
.നാരങ്ങാ അച്ചാര്‍ കുപ്പിയില്‍ ആക്കികൊണ്ട്‌ അവള്‍ ചോദിച്ചു.

"വേണ്ടാ..രാവിലെ പോകണം.ആദ്യത്തെ ബസ്സ്‌ തന്നെ പിടിക്കണം."

അവള്‍ മറുത്തൊന്നും പറഞ്ഞില്ല,വേറൊന്നും ചോദിച്ചുമില്ല.വാക്കുകള്‍ക്ക്‌ വല്ലാത്ത ദാരിദ്യം തോന്നിയതു കൊണ്ട്‌,ഞാന്‍ അവിടെ നിന്നു പോയി കിടന്നു.പക്ഷേ ഉറങ്ങാന്‍ കഴിയുന്നില്ല.നന്നേ വൈകി അവളും വന്നു കിടന്നു ഒരരികില്‍.

"ഉറങ്ങിയില്ലേ..?"


ഞാന്‍ പതിയെ ഒന്നു മൂളി.

"എല്ലാം എടുത്തു വച്ചിട്ടുണ്ട്‌.ഇനി എന്നെങ്കിലും വേണോ?"

"ഒന്നും വേണ്ടാ,നീ ഉറങ്ങിക്കോ"

"എനിക്കും ഉറക്കം വരണില്ല.ഇനി എന്നാ വരുന്നേ ?"


അവളാ ചോദ്യം ചോദിക്കല്ലേ എന്നു എന്തു കൊണ്ടോ മനസ്സ്‌ ആഗ്രഹിച്ചിരുന്നു.പക്ഷേ..

"അറിയില്ല,മുകളില്‍ ഉള്ളവര്‍ തീരുമാനിക്കുമ്പോള്‍,എല്ലെങ്കില്‍ എല്ലാം തീര്‍ത്ത്‌ ഒരു ദിവസം"

"പോകാതിരുന്നു കൂടേ..."
എല്ലാം അറിയാമെങ്കിലും,ഒരു സാധാരണ ഭാര്യയെ പോലെ അവള്‍ ചോദിച്ചു

ഒന്നും ഞാന്‍ പറഞ്ഞില്ല,അവളും.ഇടയ്ക്കെപ്പോഴോ അടക്കി പിടിച്ച തേങ്ങലുകള്‍ മാത്രം കേട്ടു.

ഉറങ്ങാതിരുന്നതു കൊണ്ട്‌,ഇറങ്ങേണ്ട സമയത്തിനും ഒരുപാട്‌ മുന്‍പ്‌ ഞങ്ങള്‍ രണ്ടു പേരും എഴുന്നേറ്റു.മോളെ ഉണര്‍ത്താമെന്നു അവള്‍ പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല.പുറത്തു നല്ല മഴ പെയ്യുന്നുണ്ട്‌.വേണ്ടെന്നു പറഞ്ഞെങ്കിലും അവള്‍ ഒരു കട്ടന്‍ കാപ്പി ഇട്ടു തന്നു.അതും കുടിച്ച്‌,അവള്‍ നീട്ടിയ ബാഗും പിടിച്ച്‌,ഞാന്‍ ഉമ്മറത്തേയ്ക്ക്‌ ഇറങ്ങി.

"ഇറങ്ങട്ടെ."

മറുപടിയായി അവള്‍ ഒന്നും പറഞ്ഞില്ല,ഒന്നു കരഞ്ഞില്ല.പതിയെ ഒന്നു മൂളി.പറയാന്‍ എന്തൊക്കെയോ ബാക്കി നിര്‍ത്തി കൊണ്ട്‌ ഞാന്‍ ആ മഴയത്തേയ്ക്ക്‌ ഇറങ്ങി.മുറ്റത്തിന്റെ പടി കടക്കുമ്പോള്‍,അറിയാതെ മനസ്സ്‌ ഒന്നു പിടച്ചു,പോകാതിരുന്നാലോ??.പക്ഷേ,ഞാന്‍ എന്ന കുറ്റവാളിയ്ക്കു അനുവദിച്ചിരുന്ന പതിനഞ്ചു ദിവസത്തെ പരോള്‍ ഇന്നവസാനിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എന്നെ ശക്തിയായി പടിയ്ക്കു പുറത്തേയ്ക്കു തള്ളി.തിരിഞ്ഞു നോക്കാതെ മുന്നോട്ട്‌ നടക്കുകയേ എനിക്കു നിര്‍വ്വാഹമുണ്ടായിരുന്നുള്ളു.ഞാന്‍ നടന്നു,അടുത്ത പരോള്‍ മനസ്സില്‍ കണ്ടു കൊണ്ട്‌.

Saturday, June 19, 2010

വീണ്ടും ഞാന്‍ , എന്റെ ക്യാമ്പസില്‍ ......

ഈ കലാലയത്തിന്റെ കവാടം കടക്കുന്നത്‌ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു.അവസാനമായി എന്നായിരുന്നു.മറക്കാന്‍ കഴിയാത്ത ഒരു മിഴിവുള്ള ചിത്രമായി ആ ദിനം മനസ്സിലുണ്ട്‌.പഠനം കഴിഞ്ഞുള്ള ആദ്യ ഒത്തു ചേരല്‍,അവസാന പരീക്ഷയും കഴിഞ്ഞു ഒരു വര്‍ഷത്തിനു ശേഷമുള്ള ഒരു നനുത്ത ഡിസംബറില്‍,ഞങ്ങള്‍ അന്‍പതിയൊന്‍പതു പേരും ഒരുമിച്ചു കൂടിയിരുന്നു.ആ ഒരു വര്‍ഷത്തെ വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍,പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞു തീര്‍ക്കാന്‍,സൗഹൃദങ്ങള്‍ ഒരാഘോഷമാക്കാന്‍.പിന്നീടെല്ലാ വര്‍ഷവും ഒരുമിച്ചു കൂടണം എന്ന തീരുമാനവുമായി ആണു അന്നു പിരിഞ്ഞത്‌,പക്ഷേ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നാണു അതിനുള്ള ഒരവസരം ഒത്തു വന്നത്‌.വിദ്യാര്‍ത്ഥിയില്‍ നിന്നും,കുറച്ചു കൂടി ഉത്തരവാദിതങ്ങളിലേയ്ക്കുള്ള വേഷപ്പകര്‍ച്ചയില്‍ എല്ലാവരും തിരക്കുകളുടെ ലോകത്തായി,അല്ലെങ്കില്‍ ലോകം അവരിലേയ്ക്കും അവരുടെ കുടുംബങ്ങളിലേയ്ക്കും മാത്രമായി ഒതുങ്ങി.പക്ഷേ,എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും,കാരണങ്ങളുണ്ടെങ്കിലും,ഇന്നിവിടെ എത്താതിരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല,എനിക്കെന്നല്ല,ഞങ്ങളാര്‍ക്കും...ഞാനും എന്റെ സുഹൃത്തുകളും,എന്റെ ബാച്ചും,ഇന്നു ഈ കലാലയത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകും.എനിക്കു മുന്‍പേ കടന്നു പോയവരുടേയും,എനിക്കൊപ്പമുണ്ടായിരുന്നവരുടേയും,എനിക്കു ശേഷം വന്നവരുടേയും,വന്നു കൊണ്ടിരിക്കുന്നവരുടേയും ഓര്‍മ്മകളില്‍ I.T 2009 എന്ന ബാച്ച്‌ ഇനി എന്നും ജീവിക്കും.പിന്നെങ്ങെനെ എനിക്കു വരാതിരിക്കാന്‍ കഴിയും.

എ ബ്ലോക്കിലേയ്ക്കുള്ള കല്‍പ്പടവുകള്‍ കയറുമ്പോള്‍,ഞാന്‍ ആ വലിയ ക്ലോക്കിലേയ്ക്കു നോക്കി,സമയം ഒന്‍പതാകുന്നു.പത്തരയ്ക്കാണു ചടങ്ങുകള്‍ ആരംഭിക്കുക.ക്യാമ്പസ്‌ വിജനമാണു.പത്തു മണിയെങ്കിലും ആകാതെ ആരും വരില്ലെന്നു അറിയാമായിരുന്നു.ഒറ്റയ്ക്കു വീണ്ടും ഒരു ക്യാമ്പസ്‌ ടൂര്‍ നടത്താന്‍ വേണ്ടി തന്നെയാണു നേരത്തെ എത്തിയത്‌.

"ചേട്ടാ,ഒന്നു മാറിക്കേ,ക്ലാസിപ്പോ തുടങ്ങും" ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍,ഒരു പയ്യന്‍സ്‌ കോളേജ്‌ യൂണിഫോമില്‍,ഓടി നടകള്‍ കയറുന്നു.

പക്ഷേ,അവന്‍ അടുത്തു വന്നപ്പോള്‍,ഞാന്‍ കണ്ടത്‌ ആറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള എന്നെയാണു.എന്നെ നോക്കി ചിരിച്ചു കൊണ്ട്‌,അവന്‍,അല്ലാ,പഴയ ഞാന്‍,ആ കെട്ടിടത്തിനുള്ളിലേയ്ക്ക്‌ മറഞ്ഞു.കൃത്യം ഒന്‍പതു മണി കഴിഞ്ഞു മാത്രം ക്ലാസിലെത്തികൊണ്ടിരുന്ന ഞാന്‍.മനസ്സ്‌ ഓര്‍മ്മകളിലാണു,ആ ഓര്‍മ്മകളുടെ ഉണ്ടാക്കിയ ഒരു രൂപാമായിരുന്നു ഇപ്പോല്‍ കണ്മുന്നിലൂടെ നടന്നു നീങ്ങിയത്‌.പടികള്‍ കയറി എ ബ്ലോക്കില്‍ എത്തിയപ്പോഴേക്കും ക്ഷീണിച്ചു.അവിടെ ഇപ്പോഴും ഉണ്ട്‌ ഒരു ബ്ലൂസ്റ്റാര്‍ വാട്ടര്‍ കൂളര്‍,പുതുതായി ഉള്ളത്‌ വെള്ളം പാഴാക്കരുതെന്ന ഒരു അറിയിപ്പ്‌ മാത്രം.ആ കൂളറിനും പറയുനുണ്ടാകും,ഒരുപാട്‌ കഥകള്‍,ഓര്‍മ്മകള്‍.ഒരോ അവര്‍ കഴിഞ്ഞും,ബെല്ലടിക്കുമ്പോള്‍,ഒട്ടും ദാഹമില്ലെങ്കിലും,ക്ലാസ്‌ മുഴുവന്‍ ഒരു പ്രദക്ഷിണം പോലെ കൂളറിന്റെ അരികിലേയ്ക്ക്‌ നടക്കുന്നത്‌,ആകെയുള്ള രണ്ടു ഗ്ലാസുകള്‍ കൊണ്ട്‌,സമയമെടുത്ത്‌ എല്ലാവരും വെള്ളം കുടിക്കുന്നത്‌,അടുത്ത അവര്‍ എടുക്കുന്ന ടീച്ചര്‍ വന്ന് കന്നുകാലികളെ മേയ്ക്കുന്നതു പോലെ ഞങ്ങളെ ക്ലാസ്സിലേയ്ക്ക്‌ ഓടിക്കുന്നത്‌.ആ ഒരു രംഗം ഓര്‍ത്ത്‌ ഞാനുറക്കെ ചിരിച്ചു.ആരുമില്ലെങ്കിലും,ആരോ കൂടെ ചിരിച്ചതു പോലെ,ഒഴിഞ്ഞ ക്യാമ്പസിന്റെ ഭിത്തികളില്‍ തട്ടി അതു പ്രതിധ്വനിച്ചു.

ഇടനാഴികളിലൂടെ ഞാന്‍ നടന്നു നീങ്ങി.ആളും അരങ്ങുമില്ലെങ്കിലും,കണ്മുന്നില്‍ തെളിഞ്ഞു വന്നത്‌ ഞാനും എനിക്കൊപ്പമുള്ളവരുമാണു.പൊട്ടിചിരികള്‍,തേങ്ങലുകള്‍,വെട്ടി തിരിഞ്ഞുള്ള നോട്ടങ്ങള്‍,അടക്കിയ പുഞ്ചിരികള്‍,സൗഹൃദങ്ങള്‍,പ്രണയങ്ങള്‍,ഒളികണ്ണേറുകള്‍,എല്ലാം നിറഞ്ഞു നിന്ന ഇടനാഴികള്‍,പഠിക്കുന്ന കാലത്തും ആ നീണ്ട വരാന്തങ്ങളോട്‌ അടങ്ങാത്ത ഒരാവേശമായിരുന്നു.ഒരുപാട്‌ പേരുടെ സ്വപ്നങ്ങള്‍ക്കു ചിറകുകള്‍ വച്ചതും,ഉയരത്തില്‍ പറക്കാന്‍ ആഗ്രഹിച്ചവര്‍ എരിഞ്ഞൊടുങ്ങിയതും,പ്രതീക്ഷകള്‍ പങ്കു വച്ചതും നഷ്ടങ്ങള്‍ മനസ്സു കൊണ്ട്‌ കരഞ്ഞു തീര്‍ത്തതുമായ ഇടനാഴി.പരീക്ഷയ്ക്കും പരീക്ഷണങ്ങള്‍ക്കും മുന്‍പായിരുന്നു ഈ വരാന്തകള്‍ സജീവമായത്‌.ഒരു കുന്നു ഫോട്ടോകോപ്പികളുടെ നടുവില്‍,ഭാരമുള്ള പുസ്തകകളുമായി,അവസാന വട്ട ഒരുക്കങ്ങള്‍ നടത്തുമ്പോള്‍,യുദ്ധതന്ത്രങ്ങള്‍ ഉറപ്പിക്കുന്ന ഒരു യുദ്ധമുറി പോലെ ആയ്‌ ഇടനാഴി.ഈ ഇടനാഴിയുടെ ഒരരികിലായിരുന്നു എന്റെ ക്ലാസ്‌ മുറിയും.ഞാന്‍ അതിന്റെ വാതില്‍ക്കലേയ്ക്ക്‌ നടന്നു.പ്രതീക്ഷിച്ചതു പോലെ അതു പൂട്ടി കിടന്നിരുന്നി.ബ്രൗണ്‍ ചായം പൂശിയ ആ വാതിലിലൂടെ പക്ഷേ എനിക്കാ ക്ലാസ്‌ മുറിയുടെ ഉള്‍വശം കാണാമായിരുന്നു.ഓര്‍മ്മകള്‍ ഒരുക്കിയ മറ്റൊരു ഇന്ദ്രജാലം.ശരീരം പുറത്തും,മനസ്സ്‌ അകത്തുമായി,ഞാന്‍ ആ ക്ലാസ്‌ മുറിയിലൂടെ നടന്നു.ഒന്നും മാറിയിട്ടില്ല അവിടെ.എല്ലാം പഴയതു പോലെ തന്നെ.ഡസ്കുകളില്‍ ഞങ്ങള്‍ കോറിയിട്ട വാക്കുകള്‍ മായാതെ അവിടെ കിടന്നിരുന്നതു കണ്ടപ്പോള്‍ ഒരു സന്തോഷം.എന്റെയും ഒപ്പമുള്ളവരുടേയും പേരുകള്‍,ശരിയായതും വിളിച്ചു കൊണ്ടിരുന്നതും..ഒരു ഡസ്കില്‍ കണ്ടത്‌,വൈറ്റ്‌ മാര്‍ക്കര്‍ കൊണ്ടുള്ള ഒരു വാചകം."സാഗര്‍ എന്ന മിത്രത്തെയേ നിനക്കറിയൂ,ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല." താരാരാധനയുടെ പാരമ്യത്തില്‍ ആ വാക്കുകള്‍ അവിടെ കോറിയിട്ടത്‌,സാന്റിയോ സിപിയോ അങ്കുവോ.പഠിക്കുന്ന കാലത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രത്തിലെ സംഭാഷണം.ഞാന്‍ എന്റെ സ്വന്തം ബാക്ക്‌ ബഞ്ചിലേയ്ക്ക്‌ അരികിലേയ്ക്കു നടന്നു.ഭാഗ്യം ആ ഡസ്ക്‌ തന്നെയാണു.ഇപ്പോഴുമുണ്ട്‌,എന്റെയും എന്റെ ബെഞ്ച്‌ മേറ്റിന്റേയും പേര്‌.ഒട്ടും മായാതെ,തെളിഞ്ഞു തന്നെ.അവിടെയിരുന്ന് ഒപ്പിച്ചു കൂട്ടിയ കുസൃതികള്‍ക്കു കണക്കില്ല.സന്ദേശങ്ങള്‍ എഴുതിയ തുണ്ടുപേപ്പറുകള്‍,സഹപാഠികളെ നായകരാക്കി എഴുതിയ കഥകള്‍,കവിതകള്‍,പലപ്പോഴും ശബ്ദം കൂടി പോയ കമന്റുകള്‍...Truly,heaven was here...

കോളേജ്‌ കെട്ടിടത്തിന്റെ മുകളിലുള്ള ആ വലിയ ക്ലോക്ക്‌ ഉച്ചത്തില്‍ ഒരു മണി മുഴക്കി,വാച്ചില്‍ നോക്കിയപ്പോള്‍ സമയം പത്തായിരിക്കുന്നു.എല്ലാവരും വരുന്നതിനു മുന്‍പേ കോളേജ്‌ മുഴുവന്‍ കാണണം.നടത്തതിനു ഞാന്‍ വേഗത കൂട്ടി,കാലമേറെ കഴിഞ്ഞിട്ടും ഓര്‍മ്മയില്‍ നിന്നു മറയാന്‍ കൂട്ടാക്കത്ത സ്ഥലങ്ങള്‍,മുറികള്‍,എല്ലാം ഞാന്‍ മതി വരുവോളം വീണ്ടും കണ്ടു,ഓര്‍മ്മകളുടെ കൂടുകളാണു ഒരോ സ്ഥലവും.നാലവു വര്‍ഷങ്ങളില്‍ എപ്പോഴൊക്കൊയോ എന്നൊക്കെയോ ,കോളേജിന്റെ ഒരോ മുക്കും മൂലയും ജീവിതത്തിന്റെ പ്രധാനപ്പെട്ട പല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു.ആദ്യ ദിവസം വന്നു കയറിയ ക്ലാസ്‌ മുറി,ആദ്യത്തെ യൂണിവേഴ്സിറ്റി പരീക്ഷ എഴുതിയ ഹാള്‍,ക്യാമ്പസ്‌ ഉന്റര്‍വ്യൂ നടന്ന സ്ഥലം,സ്റ്റഡിലീവുകള്‍ ആഘോഷിച്ച ലൈബ്രറി,ഒരു പരിപ്പുവടയില്‍ മണിക്കൂറുകള്‍ തള്ളി നീക്കിയ ക്യാന്റീന്‍,എല്ലാം ഇന്നും എന്നും എന്റെ സ്വന്തമാണെന്നൊരു തോന്നല്‍ ,അഭിമാനം,അഹങ്കാരം...

ഓഡിറ്റോറിയത്തില്‍ നിന്നും ശബ്ദങ്ങള്‍ കേട്ടു തുടങ്ങിയപ്പോഴാണു ഇന്നത്തെ ചടങ്ങിനെ കുറിച്ചോര്‍ത്തതു തന്നെ.ഓര്‍മ്മകള്‍ മികച്ച സമയം കൊല്ലികളാണു.കഴിഞ്ഞ രണ്ടു മണിക്കൂറുകള്‍ കടന്നു പോയത്‌ ഒരു പാട്‌ വേഗത്തിലാണു.പത്തേ മുക്കാലായിരിക്കുന്നു.പരിപാടി തുടങ്ങിയിരിക്കണം.ഞാന്‍ അങ്ങോട്ടേയ്ക്കു നടന്നു,മുറ്റം നിറയെ കാറുകളുണ്ട്‌,സുഹൃത്തുകളുടേയും അദ്ധ്യാപകരുടേയും.ഓര്‍മ്മ വന്നത്‌ ലാലേട്ടന്റെ ചന്ദ്രോത്സവത്തിലെ സംഭഷാണമാണു."ദൈവമേ നീ എന്റെ സുഹൃത്തുകള്‍ക്കു സമൃദ്ധിയും ഐശ്വര്യവും നല്‍കിയല്ലോ..".അകത്തു മുഴങ്ങുന്ന ശബ്ദം..ഊചിച്ചതു തെറ്റിയില്ല,കണ്ണപ്പന്റേതു തന്നെയാണു,ഇരട്ടപ്പേരാണു,ഞങ്ങളുടെ സ്വന്തം കോര്‍ഡിനേറ്ററിന്റെ.ഞാന്‍ അകത്തേയ്ക്കു കയറി,അവസാന നിരയില്‍ ഇരിപ്പുറപ്പിച്ചു,ഒപ്പം സദസ്സിലൂടെ ഒരു സ്കാനിംഗും നടത്തി.എല്ലാവരും തന്നെയുണ്ട്‌.പെണ്‍കുട്ടികളില്‍ മിക്കവരുടേയും ഒപ്പം ഭര്‍ത്താവും കുട്ടികളും.ആണ്‍കുട്ടികളു മോശക്കാരല്ല,പലരും വിവാഹിതരായിരിക്കുന്നു.നല്ല പാതികളേയും കൊണ്ടാണു അവരും വന്നിരിക്കുന്നത്‌.ഞാന്‍ മുഖങ്ങളിലൂടെ കണ്ണോടിച്ചു,ചെന്നുടക്കിയത്‌ ശ്രീലുവിന്റെ മുഖത്താണു.ഒരനിയത്തിയെ പോലെ എനിക്കൊപ്പം ഉണ്ടായിരുന്നവള്‍.അവള്‍ക്കൊപ്പവുമുണ്ട്‌,സുന്ദരനായ ഒരു ഭര്‍ത്താവും,സുന്ദരിയായ ഒരു കൊച്ചു മിടുക്കിയും.ജീവിതത്തില്‍ അവളുടെ ഏറ്റവു വലിയ മൂന്നാഗ്രഹങ്ങളായിരുന്നു,ഉറങ്ങണം,ഭക്ഷണം കഴിക്കണം,കല്യാണം കഴിക്കണം എന്നിവ.ആദ്യ രണ്ടും അന്നേ നടന്നിരുന്നു,മൂന്നാമത്തേതും സമംഗളം നടന്നിരിക്കുന്നു.അവള്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞപ്പോള്‍ ഞാന്‍ കൈകള്‍ വീശി കാണിച്ചു,പക്ഷേ കണ്ടില്ലെന്നു തോന്നുന്നു..ഒരുമിച്ചായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ച ചിലരെ കണ്ടത്‌ ഒരുമിച്ചല്ല.ചെറിയൊരു വിഷമം തോന്നി അവര്‍ക്കൊപ്പം അപരിചിതരെ കണ്ടപ്പോള്‍.തീര്‍ത്തും ശരിയായ കാരണങ്ങളും,ന്യായങ്ങളും ഉണ്ടാകാം,സംഭവിച്ചതിനെല്ലാം.മനസ്സ്‌ പറയുന്നത്‌,അവര്‍ക്ക്‌ ആശംസകള്‍ നേരാനാണു,എല്ലാം നന്നായി വരട്ടെ.ചെറിയൊരു സന്തോഷം തോന്നി,ജെറിനൊപ്പം അവന്റെ പഴയ കൂട്ടുകാരിയെ തന്നെ കണ്ടപ്പോള്‍ .പലരുടേയും മുഖങ്ങള്‍ കാണുമ്പോള്‍ പലതും ഓര്‍മ്മ വരുന്നു,സൌഹൃദവും,പ്രണയവും,ദേഷ്യവും,സഹതാപവും,എന്നോടു തോന്നിയ,എനിക്കു തോന്നിയ ഒരുപാട്‌ മുഖങ്ങള്‍.എല്ലാവരും എന്നെ സ്വാധീനിച്ചവരാണു,ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എന്നെ രൂപപ്പെടുത്തിയവര്‍ .

കുറച്ച്‌ അപ്പുറത്ത്‌ മാറി അവര്‍ ഇരിക്കുന്നുണ്ടായിരുന്നു,എന്റെ അദ്ധ്യാപകര്‍ .അവരേയും കാലം മാറ്റിയിട്ടുണ്ട്‌,പക്ഷേ ഒരുപാടില്ല.എന്നെ ഞാനാക്കിയവര് ‍,അറിവു പകര്‍ന്നു തന്നവര്‍ ,തുണയായവര്‍ .അവരില്‍ പലരുമില്ലായിരുന്നെങ്കില് ‍,വാക്കുകളും ഓര്‍മ്മകളും മുറിഞ്ഞു പോകുന്നു.ഒരു അദ്ധ്യാപകനും അദ്ധ്യാപികയ്ക്കും അപ്പുറം,അവരില്‍ പലരും എന്റെ അച്ചനും അമ്മയും ചേട്ടനും ചേച്ചിയും സുഹൃത്തും ഒക്കെ ആയിരുന്നു,ഇപ്പോഴുമാണു.

ശ്രീലുവിന്റെ അടുത്തുള്ള കസേര ഒഴിഞ്ഞാണു കിടക്കുന്നത്‌.അതിനപ്പുറം അപരിചിതനായ ഒരു യുവാവ്‌.ഒഴിഞ്ഞ കസേര പ്രീതിയുടേതാകണം,ആ യുവാവ്‌ അവളുടെ ഭര്‍ത്താവും.പക്ഷേ അവളെവിടെ...കോളേജിലേയ്ക്കു ഒന്നാം റാങ്കിന്റെ തിളക്കം കൊണ്ടു വന്നവള്‍.അതിനെല്ലാം മേലെ,എന്റെ ഏറ്റവുമടുത്ത സുഹൃത്ത്‌,വഴികാട്ടി.ക്ഷമയോടെ എനിക്കു പാഠങ്ങള്‍ പറഞ്ഞു തന്നവള്‍ , തെറ്റുകള്‍ കാണിച്ചപ്പോള്‍ വഴക്കു പറഞ്ഞവള് ‍.സദസ്സിലെ മുഴുവന്‍ ആളുകളിലും അവളില്ലായിരുന്നു.പക്ഷേ വേദിയിലേയ്ക്ക്‌ നോക്കിയപ്പോള്‍ അവിടെ അവളുണ്ട്‌,അപ്പോഴാണോര്‍ത്തത്‌,ഇവിടെ അവള്‍ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിയും ഞങ്ങളുടെ സഹപാഠിയും മാത്രമല്ല,ജില്ല ഭരിക്കുന്നവള്‍ കൂടിയാണു.,കോളേജിന്റെ പെരുമ വീണ്ടും ഉയര്‍ത്തിയവള്‍ . .സദസ്സിലിരിക്കുന്ന എന്നെ അവള്‍ കണ്ടോ ആവോ..

"നമ്മളൊന്നും വെറുതെയങ്ങു പഠിച്ചു പാസായി പോയാല്‍ പോരാ,ഈ കോളേജിന്റെ ചരിത്രത്തിന്റെ ഭാഗമാകണം,ചരിത്രം സൃഷ്ടിക്കണം,ഇവിടെ വരുന്നവരും പോകുന്നവരും,എന്നെയും നിങ്ങളെയുമൊക്കെ ഓര്‍ക്കണം..ഇതെന്റെ വാക്കുകളല്ല,ഇതവന്‍ പറഞ്ഞതാണു"

കണ്ണപ്പന്റെ ഈ വാക്കുകള്‍ കേട്ടാണു ഞാന്‍ പ്രസംഗം ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌.

"വീണ്ടും ഒരുമിച്ചു കൂടാന്‍ ഞങ്ങള്‍ക്കു അഞ്ചു വര്‍ഷങ്ങള്‍ വേണ്ടി വന്നു.അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌,ഇതു പോലെയൊരു ഒത്തു ചേരലിനു ശേഷമുള്ള യാത്രയിലാണു അവന്‍ നമ്മളെ വിട്ടു പോയത്‌.ഇനി കൂടുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം അവനുണ്ടാകില്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം,എല്ലറ്റിനും തുണയായി എനിക്കൊപ്പം അവനുണ്ടാകില്ല എന്ന തിരിച്ചറിവ്‌,ധൈര്യമില്ലായിരുന്നു എനിക്ക്‌,ഞങ്ങള്‍ക്കു വീണ്ടും ഒരിക്കല്‍ കൂടി ഒരുമിക്കാന്‍."

"അവനാഗ്രഹിച്ചതു പോലെ,അവനും ഞങ്ങളും,ഞങ്ങളുടെ ബാച്ചും,ഈ കോളേജിന്റെ ചരിത്രത്തിന്റെ ഭാഗമാകുന്നു.അതിനു അവന്‍ ഒരു കാരണമാകുന്നു.ഇനി ഈ ഓഡിറ്റോറിയത്തില്‍ അവനുണ്ടാകും എന്നും,ജീവനുള്ള ഒരു ചിത്രമായി.ഒപ്പം അവന്‍ പേരിട്ട,ദൃശ്യ എന്ന കോളേജ്‌ ആര്‍ട്ട്സ്‌ ഫെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റസ്‌ നേടുന്ന ഒരു വിദ്യാര്‍ത്ഥിക്കും,വിദ്യാര്‍ത്ഥിനിക്കും,ഞങ്ങളുടെ ബാച്ചിന്റെ പേരില്‍,അവന്റെ പേരില്‍ ഒരോ സ്വര്‍ണ്ണമെഡലും.അവന്റെ ഛായചിത്രത്തിന്റെ അനാച്ഛാദനം നിര്‍വഹിക്കുന്നത്‌ വിശിഷ്ടാത്ഥികള്‍ അല്ല.ഞങ്ങളെല്ലാവരു ചേര്‍ന്നാണു.അതിനു വേണ്ടി I.T 2009 ബാച്ചിലെ എന്റെ എല്ലാ പ്രിയപ്പെട്ടവരേയും വേദിയിലേയ്ക്കു ക്ഷണിക്കുന്നു."

ഒരു നിമിഷത്തെ നിശബ്ദതയ്ക്കും,നെടുവീര്‍പ്പിനും ശേഷം എല്ലാവരും എഴുന്നേറ്റു വേദിയിലേയ്ക്ക്‌ നടന്നു.

58 പേരേയും ഒരുമിച്ച്‌ ആ വേദിയില്‍ കണ്‍നിറയെ കണ്ടു ഞാന്‍ ‍.അവര്‍ക്കൊപ്പം അന്‍പതിയൊന്‍പതാമനായി അവര്‍ അനാച്ഛാദനം ചെയ്ത എന്റെ ചിത്രവും.

"എടാ പൊട്ടന്‍ കണ്ണപ്പാ,ഞാനുണ്ടടാ ഇവിടെ.നിങ്ങളെല്ലാവരും ഇവിടെ ഒരുമിച്ചു കൂടുമ്പോള്‍,എനിക്കു വരാതെയിരിക്കാന്‍ പറ്റുവോ" .സദസ്സിന്റെ പിന്‍ നിരയിലിരുന്ന് ഞാന്‍ വിളിച്ചു കൂവി.പക്ഷേ ആരും കേട്ടില്ല.

ഞാന്‍ ,ഞങ്ങള്‍ ഈ കലാലയത്തിന്റെ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു.ഇനിയും ഇവര്‍ ഇവിടെ ഒരുമിച്ചു കൂടും,ഇവര്‍ക്കൊപ്പം എന്നും ഇവരറിയാതെ ഞാനുമുണ്ടാകും.കാരണം ഞാന്‍ സ്നേഹിക്കുന്നവരും,എന്നെ സ്നേഹിക്കുന്നവരും ഒരുമിച്ചു കൂടുമ്പോള്‍ ഞാന്‍ എങ്ങനെയാ വരാതെയിരിക്കുന്നേ...


കുറിപ്പ്:ഞാന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രം.