Sunday, October 14, 2007

വീണ്ടും,ഒരുമിച്ച്, ഒരിക്കല്‍ കൂടി....

ആദി

നമ്മള്‍ വീണ്ടും ഒരുമിച്ചു കൂടുന്നു . സന്തോഷങ്ങളും ദുഖങ്ങളും നമുക്ക്‌ സമ്മാനിച്ച,നമ്മുടെ ആ ക്യാമ്പസില്‍,ഓര്‍മ്മകളുടെ സുഗന്ധമുള്ള ആ ക്ലാസ്സ്‌ മുറിയില്‍ ഈ വരുന്ന ഡിസംബര്‍ ഇരുപതിനാലാം തീയതി എല്ലാവരും ഒരുമിച്ചു , ഒരിക്കല്‍ കൂടി.

നീ വരണം.

ശേഷം കാഴ്ചയില്‍

അനൂപ്‌

ഒരിക്കല്‍ കൂടി ഞാന്‍ കത്തു വായിച്ചു.കോഴ്സ്‌ കഴിഞ്ഞു ഉപരിപഠനത്തിനായി കടല്‍ കടന്നു ഇവിടെ എത്തിയിട്ടു നീണ്ട ആറു വര്‍ഷങ്ങളാകുന്നു.ഇതിനിടയ്ക്കു രണ്ടോ മൂന്നോ തവണ മാത്രം നാട്ടില്‍ അതും ഒന്നോ രണ്ടോ ആഴചകളിലേയ്ക്കായി മാത്രം . അന്നൊക്കെ , നാലു വര്‍ഷങ്ങള്‍ ചിലവഴിച്ച ആ കോളെജില്‍ പോകണമെന്നു തോന്നിയിരുന്നെങ്കിലും നടന്നില്ല.പഠിക്കുന്ന സമയത്തു കരുതിയിരുന്നു,അവിടെ നിന്നു പോയാലും മിക്കവാറും അവിടെ പോകണം,ഒരുപാട് സമയം ചിലവഴിക്കണെമെന്നൊക്കെ..പക്ഷേ പിന്നീടെപ്പോഴോ,ആ ക്യാമ്പസ് എനിക്കു വേദനിപ്പിക്കുന്ന ഒരോര്‍മ്മയായി മാറുകയായിരുന്നു

നീണ്ട ആറു വര്‍ഷങ്ങള്‍ ,പലരെയും മറന്നിരിക്കുന്നു .ചിലരുടെ പേരുകള്‍ മാത്രം ഓര്‍ക്കുന്നു,മറ്റു ചിലരുടെ അവ്യക്തമായ മുഖങ്ങള്‍ മാത്രം.ആ കാലത്തു ഒരിക്കല്‍ പോലും പ്രതീക്ഷിച്ചില്ല , ഇവരില്ലാതെ,ഇവരെ മറന്നു ഒരു ജീവിതം ഉണ്ടാക്കുമെന്നു.പക്ഷേ,ഇന്നിവിടെ ഏഴു കടലുകള്‍ക്കപ്പുറം , മറ്റൊരു ലോകത്തു,ശരിക്കും ഒറ്റപ്പെട്ട്,ഞാനൊരിക്കലും ഇഷ്ടപ്പെടാത്ത ഒരു ജീവിതശൈലിയില്‍,തികച്ചും യാന്ത്രികമായി എന്റെ ദിനരാത്രങ്ങള്‍ കടന്നു പോകുന്നു . എന്തെ ഞാന്‍ എല്ലാവരിലും നിന്നകന്നതു,ഒറ്റയ്ക്കായതു?എന്നോടു തന്നെ ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്‌. . ഇന്നും ഉത്തരമില്ലാത്ത ഒരു ചോദ്യമായി അതു മനസ്സിലുണ്ട്‌.അതോ ഉത്തരം കിട്ടിയിട്ടും ഞാന്‍ തിരിച്ചറിയാത്തതോ .

ഒരു പക്ഷേ ഈ ഒത്തുകൂടല്‍ എനിക്കാ ചോദ്യത്തിന്റെ ഉത്തരം തരുമായിരിക്കുമെന്നെനിക്കു വെറുതെ തോന്നി...

നാട്ടിലേയ്ക്കു പോകാന്‍ തന്നെ തീരുമാനിച്ചു.പിന്നീടെല്ലാം പെട്ടന്നായിരുന്നു.ദിവസങ്ങള്‍ കടന്നു പോയതും , ഒരുക്കങ്ങള്‍ പൂര്‍ത്തിയായതും . മനസ്സ്‌ പലതവണ എന്നെ വീണ്ടും ആ കോളേജിന്റെ ഇടനാഴികളിലൂടെ നടത്തി,ക്ലാസ്സ്‌ മുറികളില്‍ ഞാന്‍ ആ പഴയ എന്നെ കണ്ടു.ആരൊക്കെയോ എന്നെ "ആദി പൂയ്‌ " എന്നു വിളിക്കുന്നതു ഞാന്‍ കേട്ടു.അവ്യകതമായ മുഖങ്ങള്‍,ആരുടെയൊക്കെയോ പൊട്ടിച്ചിരികള്‍,വളിപ്പുകള്‍,തേങ്ങലുകള്‍.പക്ഷേ,അതിനിടയ്ക്കെവിടെയോ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ കേട്ട ആ ശബ്ദങ്ങള്‍,മീരയുടേതായിരുന്നില്ലേ ?

23/12/2010

എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തേയ്ക്കു വരുമ്പോള്‍,പ്രതീക്ഷിച്ച പോലെ അനൂപും സ്മിതയും കാത്തു നില്‍ക്കുന്നുണ്ടായിരിന്നു."ആദി പൂയ്‌" രണ്ടു പേരും ഒരുമിച്ചാണു വിളിച്ചതു. ഇവിടെ നിന്നു പോയതിനു ശേഷം അനൂപുമായി മാത്രമായിരുന്നു contact ഉണ്ടായിരുന്നതു

അനൂപും സ്മിതയും ഞങ്ങളുടെ ക്ലാസ്സിലെ പ്രണയജോടികളായിരുന്നു.തനി പൈങ്കിളി ലൈന്‍,.എന്നും ഫോണ്‍ കോളുകള്‍,കൃത്യമായ കത്തുകള്‍,ലഞ്ചു ബ്രേക്കിലെ നീണ്ട സംഭാഷണങ്ങള്‍.ആരുടെയും കളിയാക്കലുകള്‍ അവര്‍ക്കൊരു പ്രശനമേ ആയിരുന്നില്ല.കല്യാണക്കാര്യം പറയാന്‍ വേണ്ടി വിളിച്ചപ്പോഴാണു ഞാന്‍ പോലും അറിയുന്നതു,രണ്ടു പേരുടെയും വീട്ടില്‍ ഈക്കാര്യം അറിയാമായിരുന്നുവെന്നു.

"എടാ,നീ എന്നാ കല്യാണത്തിനു വരാതെയിരുന്നെ??"

അനൂപിന്റെ ചോദ്യം കേട്ടാണു , ഓര്‍മ്മകളില്‍ നിന്നു തിരിച്ചെത്തിയതു,

"അതോ,അന്നു ലീവ്‌ ശരിയായില്ലെടാ,പിന്നെ സ്മിതേ എങ്ങനെയുണ്ട്‌ പോസ്റ്റ്‌ ലവ്‌ ലൈഫ്‌"

"എന്നാ പറയാനാ ആദി,പറ്റിപ്പോയെന്നു പറഞ്ഞാല്‍ മതിയല്ലോ" ഇതും പറഞ്ഞു സ്മിത അനൂപിനെ ഇടംകണ്ണിട്ടു നോക്കി.

"അതേടി പറ്റിയതു എനിക്കല്ലേ???"

കാറില്‍ മുഴുവന്‍ പൊട്ടിച്ചിരിയുടെ മുഴക്കമായി.ഞാന്‍ പുറത്തേയ്ക്കു നോക്കി.കഴിഞ്ഞ തവണ വന്നതിനെക്കാള്‍ നഗരം ഏറെ മാറിയിരിക്കുന്നു.

"അനുപേ,നാളെ എല്ലാവരും എത്തില്ലെ?"

"വരണ്ടതാണു,പിന്നെ നമ്മുടെ ജോര്‍ജ്ജ്‌ ഉണ്ടാകില്ല,കാര്യങ്ങളൊക്കെ നീ അറിഞ്ഞു കാണുമല്ലോ?'

"ഇല്ല , അവനെന്തു പറ്റി.ഇങ്ങനെയൊരു പ്രോഗ്രാം ഉണ്ടെങ്കില്‍ ആദ്യം എത്തേണ്ടതു അവനാണല്ലോ?"

" അതെ അവനായിരുന്നു ഇതിന്റെ ഓര്‍ഗനൈസര്‍ , കഴിഞ്ഞ ആഴ്ച്ച അവന്‍ ഓഫീസില്‍ വച്ചു ഒന്നു തലകറങ്ങി വീണു,ഒപ്പം മൂക്കില്‍ നിന്നു ബ്ലീഡിംഗും.ഹോസ്പിറ്റിലില്‍ ചെന്നപ്പോള്‍,ബ്ലഡ്‌ ക്യാന്‍സര്‍,ലാസ്റ്റ്‌ സ്റ്റേജ്‌.ഇന്നലെ വെല്ലൂര്‍ക്കു കൊണ്ടു പോയി. "

എന്റെ കോളേജ്‌ ലൈഫില്‍ ,എനിക്കു ഇത്രയും ദേഷ്യം തോന്നിയ മറ്റൊരാള്‍ ഇല്ലായിരുന്നു.കാരണം മറ്റൊന്നുമല്ല, വല്ലാത്ത ഒരു ക്യാരക്ടര്‍ ആയിരുന്നു കക്ഷി.ആളുടെ മനസ്സ്‌ ശുദ്ധമായിരുന്നു,പക്ഷേ അതു പുറത്തു വന്നിരുന്നതു മറ്റൊരു രൂപത്തിലായിരുന്നു.കോഴ്സ്‌ തീരറായപ്പോഴേക്കും ആളു ഒരുപാട്‌ മാറിയിരുന്നു.ഇക്കുറി കാണുമ്പോള്‍,അന്നു വിളിച്ച ചീത്തകള്‍ക്ക്‌ ക്ഷമ പറയണമെന്നു കരുതിയിരുന്നതാ.....

"നമ്മള്‍ സീക്രട്ട്‌ സെവന്‍ എല്ലാവരും കാണില്ലേ??"

"സീക്രട്ട്‌ സെവന്‍",എല്ലാത്തിനും ഒരുമിച്ചു നടന്ന ഏഴെണ്ണത്തിനു അദ്ധ്യാപകര്‍ ഇട്ട പേരു.കോളേജിലെ എന്തു പ്രോഗ്രാം നടത്താനും ഏറ്റവും മുന്നില്‍ ഉണ്ടായിരുന്നത്‌ ഞങ്ങളായിരുന്നു.അദ്ധ്യാപകര്‍ ധൈര്യമായി അതു ഞങ്ങളെ ഏല്‍പ്പിച്ചിരുന്നു എന്നതാണു സത്യം.ഞാന്‍,അനൂപ്‌,സ്മിത,മരിയ,മീര,പ്രവീണ്‍,ചാക്കോച്ചന്‍,ഇതായിരുന്നു അന്നത്തെ സീക്രട്ട്‌ സെവന്‍

"മീര വരില്ല,ബാക്കി എല്ലാവരും ഉണ്ടാകും.നാളെ മീരയുടെ കല്യാണം ഉറപ്പിക്കലാണു,പയ്യന്‍ ഓസ്ട്രേലിയിലാണു,ഇപ്പോള്‍ ഉറപ്പിച്ചിട്ടിട്ടു ആറു മാസം കഴിഞ്ഞു കല്യാണം" സ്മിതയാണു ഉത്തരം പറഞ്ഞതു .മനസ്സു ഒന്നു വിങ്ങിയതു പോലെ

"എന്താടാ ഒന്നും മിണ്ടാത്തതു??" ചോദിച്ചതു അനൂപാണു.ഞാന്‍ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നു,.

കാരണം മറ്റൊന്നുമല്ല.മീര എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.ഒരു പക്ഷേ സൗഹൃദത്തിനുമപ്പുറമുള്ള എന്തോ ഒന്നു.അതിനെ പ്രണയമായി കാണാന്‍ ഒരുപാടു പേര്‍ ആഗ്രഹിച്ചിരുന്നു.സുഹൃത്തുകള്‍, അദ്ധ്യാപകര്‍ എങ്ങനെ പലരും.പക്ഷേ,ഒന്നും ഉണ്ടായില്ല,ഞങ്ങള്‍ പിടി കൊടുത്തില്ല എന്നു പറയുന്നതാകും ശരി.പക്ഷേ,പിന്നീട്‌ പലപ്പോഴും ആലോച്ചിട്ടുണ്ടു,സാഹചര്യങ്ങള്‍ അത്രയും അനുകൂലമായിട്ടും അന്നു ആ ബന്ധം സൗഹൃദത്തില്‍ ഒതുങ്ങിയതെന്തേ എന്നു??എന്റെ ഓട്ടോഗ്രാഫില്‍ അവള്‍ കുറിച്ച വാക്കുകള്‍ അവളുടെ സമ്മതമല്ലായിരുന്നോ?എതോ ബ്ലോഗില്‍ കണ്ടതാണെന്നു പറഞ്ഞു അവള്‍ കുറിച്ചതു ഇങ്ങനെയായിരുന്നു

"അറിയില്ല ഒന്നുമെനിക്കത്രമാത്രം
അറിവുള്ള കാര്യങ്ങള്‍ ഇത്ര മാത്രം
എന്‍ സിരകളില്‍ ഒഴുകുന്ന സ്നേഹത്തിനു
വറ്റാത്ത ഉറവ ആകണം നീയെന്നു
എന്നുള്ളം ശഠിച്ചിടുന്നെന്നു മാത്രം"

പക്ഷേ,ഞാന്‍ അതന്നു മനസ്സിലാക്കിയില്ല,അല്ല, മനസ്സിലായിട്ടും ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ഒരു പക്ഷേ ആ ഒരു കുറ്റബോധമല്ലെ എന്നെ എല്ലാവരില്ലും നിന്നകറ്റിയതു . ഇന്നു അതു തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാടു വൈകിയിരിക്കുന്നു.

24/12/2010

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആ പഴയ സങ്കേതത്തില്‍.ഓര്‍മ്മകളുടെ സുഖമുള്ള വേദനകളുമായി.എല്ലാവരും എത്തുന്നതെയുള്ളു.ഞാന്‍ വെറുതെ ആ ക്ലാസ്സ്‌ മുറിയിലേയ്ക്കു നോക്കി.അവിടെ ഏതോ ഏഴു പേര്‍ വട്ടം കൂടിയിരുന്നു എന്തോ പറയുന്നതു ഞാന്‍ കണ്ടു.അതു ഞങ്ങളായിരുന്നു.അവര്‍ അവിടെയിരുന്നു എന്റെ നേര്‍ക്ക്‌ കൈവീശി.തിരിച്ചു വീശാന്‍ തുടങ്ങിയപ്പോഴാണു ആരോ തോളത്തു തട്ടിയതു.

"ഓര്‍മ്മയുണ്ടോ മാഷേ? "

തിരിച്ചു നോക്കിയപ്പോള്‍ മരിയ ആണു.ഞങ്ങളുടെ കൂട്ടത്തിലെ ചാറ്റര്‍ ബോക്സ്‌.പണ്ടു പലപ്പോഴും ഓര്‍ത്തിട്ടുണ്ട്‌ ഇവളുടെ വായ അടഞ്ഞിരിക്കില്ലേയെന്നു."പൊന്നാങ്ങാളെ" എന്നു വിളിച്ചു കൊണ്ടു അവള്‍ വരുമ്പൊഴെ ഉറപ്പായിരുന്നു എന്തോ പ്രശ്നം ഒപ്പിച്ചിട്ടുണ്ടെന്നു.

പത്തരയോടെ എല്ലാവരും എത്തി.പലരും ഒരുപാടു മാറിയിരുന്നു.ചിലര്‍ രൂപത്തില്‍,മറ്റ്‌ ചിലര്‍ ഭാവത്തില്‍ .കുറച്ചു അദ്ധ്യാപകരും എത്തിയിരുന്നു.ചെറിയ ഒരു മീറ്റിംഗ്‌ നടത്തി.എല്ലാവരും പഴയ ഓര്‍മ്മകളും പുതിയ കാര്യങ്ങളും പങ്കു വച്ചു.ജോര്‍ജ്ജിന്റെയും മീരയുടെയും കുറവ്‌ ആരും ശ്രദ്ധിച്ചില്ല എന്നെനിക്കു തോന്നി.ഉച്ചയോടെ എല്ലാവരും പിരിഞ്ഞു.വീണ്ടും അടുത്ത വര്‍ഷം കാണമെന്ന പ്രതീക്ഷയോടെ.ഞാന്‍ ആരൊടും അങ്ങനെ പറഞ്ഞില്ല.കാരണം ഇനിയൊരു തിരിച്ചു വരവു ഉണ്ടാകില്ല എന്നു ഞാന്‍ ഉറപ്പിച്ചിരുന്നു.

എല്ലവരും പിരിഞ്ഞു ഞങ്ങള്‍ ആറു പേര്‍ മാത്രമായി.

"മീരയുടെ ഫോണ്‍ ഉണ്ടായിരുന്നു,മെയ്‌ എട്ടിനാണു കല്യാണം" സ്മിത ഇതു പറഞ്ഞപ്പോള്‍ എല്ലാവരുടെയും നോട്ടം എന്റെ മുഖത്തെക്കായി.ആരും ഒന്നു മിണ്ടുന്നില്ല.

"എടാ സത്യം പറ,നിനക്കു വിഷമമില്ലേ?" ചാക്കോച്ചന്‍ ചോദിച്ചു.

"ഞാന്‍ എന്തിനാ വിഷമിക്കുന്നേ?മീരയുടെ കല്യാണം ഉറപ്പിച്ചു ,അതൊരു നല്ല വാര്‍ത്തയല്ലേ"

"ഞങ്ങള്‍ക്കറിയാം നിനക്കവളെ ഇഷ്ടമായിരുന്നു എന്നു,അവള്‍ക്ക്‌ നിന്നെയും.അതവള്‍ നേരിട്ട്‌ അല്ലെങ്കിലും നിന്നോടു പറഞ്ഞിട്ടുമുണ്ട്‌.ഇനിയെങ്കിലും നിനക്കതു സമ്മതിച്ചാലെന്നാ??" ചാക്കോച്ചന്‍ വിടാനുള്ള ഭാവമില്ല

"നമുക്ക്‌ വേറെ എന്തെങ്കിലും സംസാരിക്കാം" ഞാന്‍ പറഞ്ഞു.

"ഇതു പറഞ്ഞിട്ടു,നമുക്കു വേറെ എന്തെങ്കിലും സംസാരിക്കാം" പ്രവീണും ചാക്കോച്ചന്റെ കൂട്ടത്തില്‍ കൂടി.

"അപ്പോള്‍ അങ്ങനെയാണല്ലേ,ശരി കേട്ടോ,മീര ഒരു നല്ല കുട്ടിയാണു.ഞാന്‍ പരിച്ചയപ്പെട്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും നല്ല കുട്ടി.പിന്നെ ഇനി ഞാന്‍ എന്താ അവള്‍ പറഞ്ഞത്‌ കാര്യമാക്കത്തതു എന്നു ചോദിച്ചാല്‍,ചില ചോദ്യങ്ങള്‍ക്കു ഉത്തരമില്ല എന്നു കേട്ടിട്ടില്ലേ,ഇനിയും ഒരു ഉത്തരം കൂടിയേ തീരുവെങ്കില്‍, ദി ആന്‍സര്‍ ഇസ്‌ സിമ്പിള്‍,ഐ ഡോണ്ട്‌ ഡിസേര്‍വ്‌ ഹെര്‍ ! അല്ലാതെ എനിക്കവളെ ഇഷ്ടമല്ലാഞ്ഞിട്ടോ , അവള്‍ പറഞ്ഞതു മനസ്സിലാകഞ്ഞിട്ടൊ അല്ല." .

ആരും ഒന്നും പറഞ്ഞില്ല.സ്മിതയുടെ ഫോണ്‍ വീണ്ടും ബെല്ലടിച്ചു.

"ഹല്ലോ മീര"

"ആദിയോ,ഇവിടെയുണ്ട്‌,കൊടുക്കാം" സ്മിത ഫോണ്‍ എനിക്കു തന്നു

"ഹല്ലോ മീര,കണ്‍ഗ്രാറ്റസ്‌"

"താങ്ക്സ്‌"

"പിന്നെ,എന്തു ചെയ്യുന്നു വുഡ്ബി?"

"ഓസ്ട്രേയിലിയയിലാണു,സോഫ്റ്റവേര്‍ എന്‍ഞ്ചിനീയര്‍"

"എന്നതേക്കാ മാര്യേജ്‌"

"മെയ്‌"

പിന്നെ അല്‍പനേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല.എന്റെ ചോദ്യങ്ങള്‍ അവസാനിച്ചിരുന്നു.കൂടുതല്‍ സംസാരിച്ചാല്‍ അവളുടെ മുന്നില്‍ ഞാന്‍ വച്ചിരിക്കുന്ന മുഖം മൂടി അഴിഞ്ഞു പോകും എന്നെനിക്കു തോന്നി.ഞാന്‍ ഫോണ്‍ അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പൊഴാണു അവള്‍ ആ ചോദ്യം എന്നോട്‌ ചോദിച്ചതു

"ആദി,നിനക്കൊരു വിഷമവുമില്ലേ,എന്റെ കല്യാണക്കാര്യം കേട്ടിട്ടു"

"നൊ,നെവര്‍,നീയെന്താ അങ്ങനെ ചോദിച്ചതു?"

"വെറുതെ , അന്നു ഞാന്‍ ഓട്ടൊഗ്രാഫില്‍ എഴുതിയതു നിനക്കോര്‍മ്മയുണ്ടോ?"

"ഉണ്ട്‌"


"അന്നിട്ടും നിനക്കൊരു വിഷമവുമില്ല.?"

"മീര,ഐ ആം ലിറ്റില്‍ ബിസി.ഐ വില്‍ കാള്‍ യു ലേറ്റര്‍"

"അതിന്റെ ആവശ്യമില്ല.അപ്പോള്‍ നിനക്കൊരു വിഷമവുമില്ല അല്ലേ,അപ്പോള്‍ ഇനി സംസാരിച്ചിട്ടു കാര്യമില്ല.നീ എന്താണെങ്കിലും കല്യാണത്തിനു വരില്ലല്ലോ?

“യാ മീര,ഞാനതു പറയാന്‍ തുടങ്ങുവായിരുന്നു.ഇപ്പോള്‍ വന്ന സ്ഥിതിക്കു ഇനി ആറു മാസം കഴിഞ്ഞു ഒരിക്കല്‍ കൂടി വരാന്‍ ബുദ്ധിമുട്ടാണു.എനിവേ,മൈ അഡ്വാന്‍സ്ഡ് വിഷസ്”

“താങ്ക്സ്,നിനക്കു ഒന്നും പറയാന്‍ ഇല്ലല്ലോ അല്ലേ?”

“ഇല്ല മീര,ഞാന്‍ വയ്ക്കട്ടെ.” വാക്കുകള്‍ക്ക് വല്ലാത്ത ക്ഷാമം പോലെ

“എങ്കില്‍ എനിക്കു പറയാനുണ്ട്, ടേണ്‍ ടു യുവര്‍ ബാക്ക്‌"

ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍,വാതില്‍ക്കല്‍ മീര.നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷം .ദേഷ്യം കൊണ്ടാകാണം അവളുടെ മുഖമാകെ ചുവന്നിരുന്നു.ഞാന്‍ അവളെ നോക്കി ഒന്നു ചിരിക്കാന്‍ ശ്രമിച്ചു.അവളുടെ കണ്ണുകള്‍ നിറഞ്ഞു

"എന്താടാ,ഐ ഡോണ്ട്‌ ഡിസേര്‍വ്‌ ഹെര്‍" അല്ലേ,എനിക്കെന്താടാ കൊമ്പുണ്ടൊ? ആറു വര്‍ഷം, നിനക്കെന്നെ വിളിക്കാന്‍ പോലും തോന്നിയില്ലാല്ലോ?"

"മീര,അതു ,...ഐ ആം സോറി മീര"

"പോടാ.. "

ഇത്രയും പറഞ്ഞപ്പോഴെയ്ക്കും അവള്‍ കരഞ്ഞു തുടങ്ങിയിരുന്നു.

"നീ പേടിക്കണ്ട ആദി , അവളുടെ കല്യാണം ഒന്നും ഉറപ്പിച്ചില്ല..നിന്റെ വായില്‍ നിന്നു തന്നെ ഇതൊന്നു വീഴാന്‍ വേണ്ടി ഞങ്ങള്‍ ഇറക്കിയ ഒരു നംബര്‍ അല്ലേ ഇതു.കഥ,തിരക്കഥ,സംഭാഷണം,സംവിധാനം:അനൂപ്‌-സ്മിത,ഞങ്ങളൊക്കെ സഹനടന്മാന്‍ ആണെ" ഇതും പറഞ്ഞു പ്രവീണ്‍ പൊട്ടിച്ചിരിച്ചു.ഒപ്പം എല്ലാവരും....

ഞങ്ങള്‍ ക്ലാസ്സിനു പുറത്തേയ്ക്കിറങ്ങി...വണ്ടിയുടെ അടുത്തേയ്ക്കു നടന്നു പോകുന്ന വഴി മീരയും ഞാനും ഒരിക്കല്‍ കൂടി ആ ക്ലാസ്സിലേയ്ക്കു നോക്കി,അവിടെ ഇപ്പോള്‍ ഏഴു പേരില്ല,ഉള്ളതു പഴയ ആദിയും മീരയും മാത്രം..അവര്‍ അവിടെ ഇരുന്നു എന്തൊ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.....