Sunday, February 21, 2010

കോഫീ @ ബാല്‍ക്കണി.

Build Successful,0 Errors

സ്ക്രീനില്‍ തെളിഞ്ഞു വന്ന ഈ വാചകം തന്ന ആശ്വാസം ചെറുതല്ല.മൂന്നു ദിവസമായി ഈ ഒരു സന്ദേശം കാണാന്‍ കൊതിക്കുന്നു.സിസ്റ്റം ക്ലോക്കില്‍ അപ്പോള്‍ സമയം 2.30 A.M.ഞാന്‍ മോണിട്ടര്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ സീറ്റില്‍ നിന്നു എഴുന്നേറ്റു.കോഫീ മഗുമായി പാന്റ്രിയിലേയ്ക്കു നടന്നു.അപ്പോഴാണു ആ യാഥാര്‍ത്ഥ്യം മനസ്സില്ലായതു.എന്റെ വിംഗ്‌ വിജനമാണു.എല്ലാവരും തന്നെ പല സമയത്തായി തങ്ങളുടെ ജോലികള്‍ തീര്‍ത്തു വീടണഞ്ഞിരിക്കുന്നു.കാത്തിരിക്കാന്‍ വീട്ടില്‍ ആരുമില്ലാത്തതു കൊണ്ടാകണം,നേരത്തേ ഓഫീസില്‍ നിന്നിറങ്ങണമെന്നോ,വീട്ടിലെത്തണമെന്നോ തോന്നാത്തത്‌.

വെന്‍ഡിംഗ്‌ മെഷിനില്‍ നിന്നു കാപ്പിയും എടുത്തു ഞാന്‍ ബാല്‍ക്കണിയിലേയ്ക്കു നടന്നു.പത്തൊന്‍പതാമെത്തെ നിലയില്‍ നിന്നും,രാത്രിയില്‍ ഉറങ്ങുന്ന നഗരത്തെ കാണുന്നത്‌ ഒരു പ്രത്യേക രസമാണു.ഒപ്പം തണുത്ത നനുത്ത കാറ്റും,ആവി പറക്കുന്ന കാപ്പിയും.ഉറങ്ങുന്ന നഗരം എന്നു പറഞ്ഞു കൂടാ,ഇപ്പോഴും കാണാം നഗരവീഥികളില്‍ ആളനക്കങ്ങള്‍.നേരം കെട്ട നേരത്തു,നഗരത്തില്‍ വന്നിറങ്ങിയ യാത്രക്കാര്‍,അത്തരത്തിലുള്ളവരെ പ്രതീക്ഷിച്ചു നില്‍ക്കുന്ന ഓട്ടോറിക്ഷകള്‍,തട്ടുകടകള്‍,ലഹരിയുടെ നിറവില്‍ ഉറക്കെ ബൈക്കു റേസു ചെയ്തു പോകുന്ന ചെത്തു പയ്യന്മാര്‍,ഈ കെട്ടിടത്തിലെ തന്നെ മറ്റു സ്ഥാപനങ്ങളില്‍ നിന്നു നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു പോകുന്നവര്‍.അങ്ങനെ പലരും.നിശബ്ദമായ നഗരം,വിജനമായ നഗരം എന്നതൊക്കെ ഇന്നലെകളുടെ ഓര്‍മ്മകള്‍ മാത്രമായെന്നു തോന്നുന്നു.ചിന്തകളുടെ അകമ്പടിയോടെ കുടിച്ചതു കൊണ്ടാകണം കാപ്പി പെട്ടന്നു തീര്‍ന്നു.വീണ്ടും ഒന്നു കുൂടി എടുക്കുന്നതിനു വേണ്ടി ഞാന്‍ പ്രാന്റ്രിയിലേയ്ക്കു പോയി.തിരിച്ചു വന്നപ്പോള്‍ ഞാന്‍ നിന്നിരുന്ന സ്ഥലത്ത്‌ മറ്റൊരാള്‍,ഒരു പെണ്‍കുട്ടി.മുഖം കാണാന്‍ വയ്യാത്തതു കൊണ്ട്‌ ആരാണെന്നു മനസ്സില്ലായില്ല.കണ്ടാലും മനസ്സില്ലാകണമെന്നില്ല.ഈ ഒരു കെട്ടിടത്തില്‍ മാത്രം ഏകദേശം രണ്ടായിരത്തിനടുത്തു ആളുകള്‍ ജോലി ചെയ്യുന്നുണ്ട്‌.പക്ഷെ പത്തൊന്‍പതാമത്തെ നിലയില്‍ എന്റെ സ്ഥാപനം മാത്രമാണുള്ളത്‌,അപ്പോള്‍ സഹപ്രവര്‍ത്തക തന്നെയായിരിക്കണം.പക്ഷേ ഇവിടെയും ഉണ്ട്‌ മുന്നൂറിനടുത്ത്‌ ആളുകള്‍.പണ്ടത്തെ ഞാനായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ മുന്നൂറു പേരേയും പരിചയമുണ്ടായിരുന്നേനെ.ആ എന്നെ ഞാന്‍ തന്നെ മറന്നു.എന്റെ മൊബെയില്‍ അവിടെ വച്ചിരുന്നതു കൊണ്ട്‌ അതെടുക്കുന്നതിനു വേണ്ടി ഞാന്‍ അവരുടെ അടുത്തേയ്ക്ക്‌ ചെന്നു.

"Excuse me,That's my mobile."

"I didnt say that it's mine." ഇതായിരുന്നു അവരുടെ മറുപടി.ഒപ്പം ഒരു പുഞ്ചിരിയും.

ചിരിച്ചു കൊണ്ടു ഞാന്‍ എന്റെ ഫോണ്‍ എടുത്തു വേറെ ഒരു കസേരയിലേയ്ക്കു നടന്നു.

"Are you a malayalee".അവളുടെ ചോദ്യം കേട്ട്‌ ഞാന്‍ തിരിഞ്ഞു നോക്കി.

"Yes,I'm"

"ആശ്വാസമായി,ഇവിടെ ഒരു മലയാളിയെ കണ്ട കാലം മറന്നു.അതു കൊണ്ടു തന്നെ മലയാളവും മറന്നു എന്നൊരു തോന്നല്‍ "

അവരിതു പറഞ്ഞപ്പോഴാണു ആ മുഖത്തേയ്ക്കു നോക്കിയത്‌.ഒരു മലയാളിയാണെന്നു ഒറ്റ നോട്ടത്തില്‍ പറയില്ല.സുന്ദരിയാണു,ഒരു ക്യൂട്ട്‌ മുഖം.ചിരിക്കുമ്പോള്‍ തെളിയുന്ന നുണക്കുഴികള്‍.എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ.

"എവിടെയോ കണ്ടിട്ടുണ്ടല്ലോ,നമ്മള്‍ തമ്മില്‍ പരിചയമുണ്ടെന്നു തോന്നുന്നു." ഞാന്‍ ചോദിച്ചു.

"പിന്നെ ചോദിക്കാനുണ്ടോ,വിടു മാഷേ.ഈ ചോദ്യം കുറേ കേട്ടതാ കോളേജില്‍ പഠിക്കുന്ന സമയത്തു." ചിരിച്ചു കൊണ്ടാണു അവള്‍ മറുപടി പറഞ്ഞത്‌.നുണക്കുഴികള്‍ക്കു കുറച്ചു കൂടി ആഴം വച്ചതു പോലെ.മറുപടി കേട്ട്‌ ഒരു ചമ്മല്‍ തോന്നിയെങ്കിലും,ഒരു രസം.അവളെ കുറ്റം പറയാന്‍ പറ്റില്ല,അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ കുറേ കേട്ടിടുള്ള ഒരു ചോദ്യം തന്നെയാണു ഞാന്‍ ചോദിച്ചത്‌.

"പരിചയമില്ലെങ്കില്‍,ഇപ്പോള്‍ പരിചയപ്പെടാം.ഞാന്‍ റോയി,റോയി തോമസ്‌.നാട്‌ കോട്ടയം.ഇവിടെ InFlex Technologies ല്‍ ജോലി ചെയ്യുന്നു."

"ആഹാ,ഞാനും അവിടെ തന്നെയാണല്ലോ.പേര്‌ ആഗ്നസ്‌ മാത്യു.വീട്‌ ആലുവാ."

"എന്റെ തീരെ ചെറുപ്പത്തില്‍,ഞാന്‍ അവിടെയുണ്ടായിരുന്നു കുറച്ചു നാള്‍.വലിയ ഓര്‍മ്മയൊന്നുമില്ല.അപ്പന്‍ ഒരു വര്‍ഷം അവിടെ ജോലി ചെയ്തിട്ടുണ്ട്‌." ഞാന്‍ പറഞ്ഞു.

"ആലുവയില്‍ എവിടെയായിരുന്നു എന്നറിയുവോ.?"

"ഒരോര്‍മ്മയുമില്ല..ടൗണ്‍ ഒന്നുമായിരുന്നില്ലായെന്നു തോന്നുന്നു."

അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.പല വിംഗുകളിലായിരുന്നതു കൊണ്ട്‌ പകലുകളില്‍ തമ്മില്‍ കാണല്‍ കുറവായിരുന്നു.കണ്ടിട്ടേയില്ല എന്നു തന്നെ പറയാം.അതിനുള്ള ഒരു കാരണം അവള്‍ സ്ഥിരമായി എടുക്കുന്ന നൈറ്റു ഷിഫ്റ്റുകളായിരുന്നു. പക്ഷേ ഇതു പോലെ വൈകി ഇരിക്കുന്ന ദിവസങ്ങളില്‍,അവളെ പലപ്പോഴും കണ്ടു.ഇതേ ബാല്‍ക്കണിയില്‍.ഒരു കപ്പ്പ്‌ കാപ്പിയുമായി,ഉണര്‍ന്നിരിക്കുന്ന നഗരത്തെ കണ്ട്‌,ഒരുപാട്‌ സംസാരിച്ചു.

പ്രത്യേകതകള്‍ ഒരുപാടുണ്ടായിരുന്നു അവള്‍ക്ക്‌.എല്ലാവരും ഉറങ്ങുമ്പോള്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെട്ടവള്‍,നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തെ നോക്കി,ഒരു കപ്പു കാപ്പിയും നുണഞ്ഞ്‌,ജഗ്ജീത്‌ സിംഗിന്റെ ഗസലുകള്‍ മൂളിയിരുന്നവള്‍,അതേ ആവേശത്തോടെ ഡപ്പാം കൂത്ത്‌ തമിഴ്‌ പാട്ടുകള്‍ കേട്ടിരുന്നവള്‍,ക്ലാസ്സിക്ക്‌ സിനിമകളെ കുറിച്ചും,ലാലേട്ടന്റെ നരസിംഹത്തെ കുറിച്ചും ഒരേ താത്പര്യത്തോടെ സംസാരിച്ചിരുന്നവള്‍.കുടൂതല്‍ അടുക്കന്തോറും,പരിചയപ്പെടുന്തോറും അവള്‍ എന്നെയും മാറ്റുകയായിരുന്നു.വിദ്യാര്‍ത്ഥിയില്‍ നിന്നും ഉദ്യോഗസ്ഥനിലേയ്ക്കുള്ള വേഷപ്പകര്‍ച്ചയില്‍ ഞാന്‍ എവിടെയോ കൈവിട്ട എഴുത്തും വായനയും സിനിമകളും ചിന്തകളും എല്ലാം എന്നിലേയ്ക്കു അവള്‍ തിരിച്ചു കൊണ്ടു വന്നു.പക്ഷേ,ഇപ്പോഴും ആ ഒരു തോന്നല്‍ എന്നെ അലട്ടി കൊണ്ടിരുന്നു.ഇവളെ എനിക്കറിയാം,എവിടെയോ ഞാന്‍ കണ്ടിട്ടുണ്ട്‌.ഒരു പക്ഷേ അതൊരു വെറും തോന്നല്‍ മാത്രമാകാം എന്നു മനസ്സിനെ വിശ്വസിപ്പിക്കാന്‍ ആയിരുന്നു എന്റെ ശ്രമം.

ക്രിസ്തുമസിനു ലീവെടുത്തു പത്തു ദിവസം നാട്ടിലേയ്ക്കു പോകുന്നു എന്നു പറഞ്ഞപ്പോള്‍ പാതി തമാശയായും കാര്യമായും എന്നെ ഒറ്റക്കിട്ടേച്ചു പോകുവാലേ എന്ന അവളുടെ ചോദ്യം ചെറിയൊരു വിഷമമുണ്ടാക്കി.നാട്ടിലേയ്ക്കുള്ള അടുത്ത യാത്ര ഒരുമിച്ചാക്കാം എന്നവള്‍ക്ക്‌ ഉറപ്പും കൊടുത്തു.യാത്രയ്ക്കു മുന്‍പ്‌ ഒരു കാര്യം അവള്‍ ആവശ്യപ്പെട്ടു.ആ അവശ്യം എന്നെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.നഷടപ്പെട്ട സൗഹൃദങ്ങള്‍ തിരിച്ചു നേടണം.എന്നോ ഒരിക്കല്‍ സംസാരത്തിനിടയ്ക്ക്‌ ഞാന്‍ പറഞ്ഞിരുന്നു അവളോട്‌,ഇവിടെ വന്നു കഴിഞ്ഞു പഴയ സുഹൃത്തുകളെ ആരേയും വിളിച്ചിട്ടില്ല,ആരുമായും കോണ്ടാക്റ്റ്‌ ഇല്ല എന്നൊക്കെ.അതു കൊണ്ടായിരിക്കണം ഇങ്ങനെ ഒരാവശ്യം.ഇവള്‍ എന്നെ വീണ്ടും അതുഭുതപ്പെടുത്തുന്നു.അല്ല,എനിക്കായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

നാട്ടിലെത്തി കഴിഞ്ഞു ആഗ്നസിനെ അധികം ഓര്‍ത്തില്ല,പക്ഷേ അവള്‍ക്കു കൊടുത്ത വാക്കു മറന്നില്ല.എല്ലാവരെയും വിളിച്ചു പലരെയും കണ്ടു.ചിലര്‍ കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചു,മറ്റു ചിലരുടെ കണ്ണുകള്‍ നിറഞ്ഞു.യാത്രയില്‍ എവിടെയോ ഞാന്‍ മറന്ന ആ പഴയ ഞാന്‍ വീണ്ടും തിരിച്ചു വന്നതു പോലെ ഒരു തോന്നല്‍.ഒരു നിറഞ്ഞ സന്തോഷം മനസ്സു നിറയെ.ക്രിസ്തുമസ്സിന്റെ തലേന്നു എങ്ങും പോകാതെ വീട്ടില്‍ തന്നെയിരുന്നു.ചെറിയ അടുക്കി പെറുക്കലുകളുമൊക്കെയായി.അമ്മയുമുണ്ട്‌ ഒപ്പം.പഴയ ഡയറികളും,ഫയലുകളും,ഷെല്‍ഫില്‍ ഇനി സ്ഥലം ബാക്കിയില്ലാതായിരിക്കുന്നു.കളയാന്‍ വേണ്ടി ഇട്ടിരുന്ന സാധനങ്ങള്‍ അമ്മ വീണ്ടും എടുത്ത്‌ നോക്കുന്നുണ്ട്‌.ചിലതൊക്കെ മാറ്റി വയ്ക്കുന്നുമുണ്ട്‌.

"എടാ,ദേ നിന്റെ നേഴസറിയിലെ ഫോട്ടോ.."

കീറി പറിഞ്ഞ ഒരാല്‍ബത്തില്‍ നിന്നു അമ്മ ആ ഫോട്ടൊയെടുത്തു എന്റെ നേരേ നീട്ടി.ഒരു കൗതുകത്തോടെ ഞാനതു വാങ്ങി നോക്കി.ചിരി വന്നു എനിക്കെനെ കണ്ടിട്ട്‌.കവിളൊക്കെ ചാടിയ ഒരു ഗുണ്ടുമണി.എന്റെ കൈ പിടിച്ചു തൊട്ടപ്പറുത്തു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത്‌ എന്റെ കണ്ണുകളുടക്കി,ഒപ്പം ആ മുഖത്തു തെളിഞ്ഞു നിന്നിരുന്ന നുണക്കുഴികളിലും.

"ഇതാരാണെന്നു ഓര്‍മ്മയുണ്ടൊ അമ്മേ.." ആ മുഖം ചൂണ്ടി കാണിച്ചു കൊണ്ട്‌ ഞാന്‍ ചോദിച്ചു.

"ഇതു റേച്ചല്‍ അല്ലേ,നിന്റെ ആദ്യത്തെ ഗേള്‍ ഫ്രണ്ട്‌.നിനക്കോര്‍മ്മയില്ലേ അവളെ.അപ്പന്റെ ഫ്രണ്ട്‌ ജോര്‍ജങ്കളിന്റെ മോള്‌.ആലുവയില്‍ അവരുടെ വീടിന്റെ അടുത്തായിരുന്നു നമ്മള്‍ താമസിച്ചിരുന്നേ.ഇതു പോലെ ഒരുമിച്ചല്ലാതെ നിങ്ങളെ അന്നു കണ്ടിട്ടേയില്ല.നീ ഓര്‍ക്കുന്നില്ലേ,നമ്മള്‍ അവിടുന്നു പോരുന്ന നേരം,കരഞ്ഞോണ്ട്‌ അവള്‍ നമ്മുടെ വണ്ടിയുടെ പിറകേ ഓടിയത്‌.ചാടി ഇറങ്ങാന്‍ തുടങ്ങിയ നിന്നെ പിടിച്ചു വണ്ടിയില്‍ ഇരുത്താന്‍ പെട്ട പാട്‌ എനിക്കറിയാം."

റേച്ചല്‍,ജോര്‍ജ്ജങ്കിള്‍,ആലുവാ,അവ്യക്തമായ ഏതോക്കെയോ മുഖങ്ങള്‍ തെളിഞ്ഞു വരുന്നുണ്ട്‌ മനസ്സില്‍.ഞാന്‍ ആ ഫോട്ടോയിലേയ്ക്കു ഒന്നു കൂടി നോക്കി.ആ നുണക്കുഴികള്‍,മനസ്സില്‍ ഇപ്പോള്‍ തെളിയുന്നത്‌ ആഗ്ന്‍സിന്റെ മുഖമാണു.ആഗ്നസ്‌ തന്നെയായിരിക്കുമോ എന്റെ പഴയ കളിക്കൂട്ടുകാരി റേച്ചല്‍.അറിയാമെന്നും,പരിചയമുണ്ടെന്നും എനിക്കുണ്ടായ തോന്നലുകള്‍.പക്ഷേ,ആഗ്ന്‍സ്‌ എങ്ങനെ റേച്ചലാകും.

"നീ എന്താ ആലോചിക്കുന്നേ.." അമ്മയുടെ ചോദ്യമാണു തിരിച്ചെന്നെ ബോധത്തിലേയ്കെത്തിച്ചത്‌.

"ഇതു പോലെയൊരു കുട്ടി എന്റെ ഓഫീസിലുണ്ട്‌.പക്ഷേ പേര്‌ ആഗ്ന്‍സ്‌ എന്നാ.നാടു ആലുവാ തന്നെയാ..."

"എടാ പൊട്ടാ,നിനക്കൊരോര്‍മ്മയുമില്ല,അവളുടെ മുഴുവന്‍ പേര്‌ അതായിരുന്നു ആഗ്ണസ്‌ റേച്ചള്‍ ജോര്‍ജ്ജ്‌."

അമ്മ അതു കഴിഞ്ഞു പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.ഇതു വരെ തിരിച്ചറിയാതെ പോയതിന്റെ സങ്കടവും,അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞതിന്റെ സന്തോഷവും ഒക്കെ ചേര്‍ന്ന് വല്ലാത്ത ഒരവസ്ഥയിലായിരുന്നു മനസ്സപ്പോള്‍.ഞാന്‍ ഫോണെടുത്തു അവളുടെ നംബര്‍ ഡയല്‍ ചെയ്തു.പക്ഷേ..നംബര്‍ നിലവില്‍ ഇല്ല എന്നായിരുന്നു മറുപടി.പറഞ്ഞിട്ടു കാര്യമില്ല,നംബര്‍ തന്നെങ്കിലും ഇതു വരെ വിളിച്ചിട്ടില്ല.ഫോണില്‍ സംസാരിക്കുന്നതില്ലും രസം നേരിട്ടും സംസാരിക്കാനാ എന്നതായിരുന്നു അവളുടെ വാദം.നോട്ട്‌ ചെയ്തപ്പോള്‍ തെറ്റി കാണും..പിന്നെ എനിക്കു തോന്നി,ഒരഞ്ചു ദിവസം കൂടി കഴിഞ്ഞാല്‍ ഈ വാര്‍ത്ത നേരിട്ടവളോടു പറയാം,ആ റിയാക്ഷന്‍ നേരിട്ടു കാണാം എന്നൊക്കെ.ആദ്യമായി,നാട്ടില്‍ നിന്നു നേരത്തേ തിരിച്ചു പോകാന്‍ തോന്നിയെനിക്ക്‌.അഞ്ചു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചുള്ള യാത്രയില്‍ ട്രെയിനിനു വേഗം പോരാ എന്നു വരെ തോന്നി.

പുതുവര്‍ഷത്തില്‍ ഓഫീസില്‍ വന്നു ആദ്യം ചെയ്തത്‌,കമ്പനി ഡയറക്ടിറിയില്‍ നിന്നും അവളുടെ നംബര്‍ തപ്പുകയായിരുന്നു.ആഗ്നസ്‌ ജോര്‍ജ്ജ്‌ എന്ന പേര്‌ കൊടുത്തപ്പോള്‍,No Results Found എന്നായിരുന്നു സന്ദേശം,ആഗ്നസ്‌ റേച്ചല്‍ ജോര്‍ജ്ജ്‌ എന്ന കൊടുത്തപ്പോഴും ഫലം തഥൈവ.സ്പെലിംഗ്‌ ആയിരിക്കും പ്രശ്നം,നേരിട്ടു കാണാന്‍ ഞാനവളുടെ വിംഗിലേയ്ക്ക്‌ ചെന്നു.പക്ഷേ അവളെ കണ്ടില്ല അവിടെ.ഇന്നും നൈറ്റ്‌ ഷിഫ്റ്റായിരിക്കും.ഇനി രാത്രി വരെ കാത്തിരിക്കണം.വിഷമം തോന്നി...

പ്രത്യേകിച്ചു ജോലികള്‍ ഇല്ലായിരുന്നെങ്കിലും,രാത്രി വരെ ഞാനവിടെയിരുന്നു.നൈറ്റ്‌ ഷിഫ്റ്റ്‌ തുടങ്ങുന്ന സമയത്ത്‌ ഞാന്‍ വീണ്ടും അവളുടെ വിംഗിലേയ്ക്ക്‌ പോയി.പക്ഷേ അവളെ കണ്ടില്ല.മനസ്സില്‍ വല്ലാത്ത ഒരു അസ്വസ്ഥത തോന്നി.

"Is Agnes Mathew on leave today?" ഞാന്‍ അവിടെയിരുന്ന ഒരാളോട്‌ ചോദിച്ചു.

"Who?"

"Agnes Rachel Mathew,From Kerala"

"Sorry,I don't know her.Are you sure that she's working here"

"Yeah,I'm.I used to meet her regularly."

"Alright,let me ask someone". അയാള്‍ അവിടെ നിന്നേഴുന്നേറ്റ്‌ മറ്റൊരാളോട്‌ ചോദിക്കാന്‍ വേണ്ടി പോയി.മനസ്സ്‌ വീണ്ടും അസ്വസ്ഥമാകുകയായിരുന്നു.

"I'm sorry,I was mistaken.There's one Agnes Mathew here.She's sitting right over there.Infact i came recently only.So i dont know everyone here"

ഇതും പറഞ്ഞു അയാള്‍ ആ വിംഗിന്റെ മറ്റൊരു സ്ഥലത്തേയ്ക്ക്‌ കൈ ചൂണ്ടി.

അവിടെ ഒരു ക്യുബിക്കിളില്‍,മോണിട്ടറിന്റെ സ്ക്രീനില്‍ നോക്കി അവള്‍ ഇരിക്കുന്നുണ്ടായിരുന്നു.ഞാന്‍ അങ്ങോട്ടേയ്ക്ക്‌ ചെന്നു.എന്റെ സാന്നിദ്ധ്യം അവള്‍ അറിഞ്ഞില്ലെന്നു തോന്നി.

"ആഗ്ന്‍സ്‌.." വിളി കേട്ടു അവള്‍ തിരിഞ്ഞു.പക്ഷേ,അതവളായിരുന്നില്ല.

"പക്ഷേ , I'm looking for another Agnes Mathew"

"ഓ മലയാളിയാണല്ലേ,ഇവിടെ ഞാനല്ലാതെ വേറൊരു ആഗ്ന്‍സ്‌ മാത്യു ഇല്ലല്ലോ.അങ്ങനെ തന്നെയാണു പേരെന്നു ഉറപ്പാണോ"

"ആഗ്നസ്‌ റേച്ചല്‍ മാത്യു?"

"ഇല്ല,നമ്മുടെ ഈ ബ്രാഞ്ചില്‍ ആഗ്നസ്‌ ഞാന്‍ മാത്രമേയുള്ളു."

പിന്നീട്‌ അവര്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.തരിച്ചു പോയി ഞാന്‍ ആ വെളിപ്പെടുത്തലുകള്‍ കേട്ട്‌.ഞങ്ങള്‍ സ്ഥിരമായി കണ്ടിരുന്ന ആ ബാല്‍ക്കണിയില്‍ പോയിരുന്നു ഞാന്‍.അവള്‍ ആരായിരുന്നു.എന്നോടൊപ്പം ഇവിടെയിരുന്ന് കപ്പി കുടിച്ചവള്‍,എന്റെ ഏകാന്തതയില്‍ എനിക്കു കൂട്ടായവള്‍,എന്നിലെ ഞാന്‍ മറന്ന എന്നെ തിരിച്ചറിയാന്‍ സഹായിച്ചവള്‍,നുണക്കുഴികള്‍ കാട്ടി ഒരു നിറപുഞ്ചിരി എനിക്കു സമ്മാനിച്ചിരുന്നവള്‍,നിറം മങ്ങിയ ആ ഫോട്ടോയില്‍,എന്റെ കൈ പിടിച്ചു നിന്നിരുന്ന എന്റെ കളിക്കൂട്ടുകാരി...

ഒറ്റപ്പെട്ടലിന്റെ ആഴങ്ങളില്‍ നിറം മങ്ങിയ ഓര്‍മ്മകളില്‍ നിന്നു ഞാനറിയാതെ എന്റെ മനസ്സ്‌ കല്‍പിച്ചുണ്ടാക്കിയ ഒരു രൂപമോ,അതോ എവിടെയോ ഇരുന്നു ,തന്റെ കളിക്കൂട്ടുകാരന്‍ വിഷമിക്കുന്നു എന്നറിഞ്ഞു എന്റെ അടുക്കലേയ്ക്കു വന്ന എന്റെ ബാല്യകാലസുഹൃത്തിന്റെ മനസ്സോ...