Friday, October 11, 2013

നഗരം പറയുന്നു..

നിസംഗതയാണു ഈ നഗരത്തിന്റെ മുഖമുദ്ര എന്നു പലപ്പോഴും തോന്നാറുണ്ട്.പുറമേയ്ക്ക് ആഡംബരങ്ങളുടേയും ആഘോഷങ്ങളുടേയും ഭ്രമിപ്പിക്കുന്ന കാഴച്ചകള്‍ കാണിക്കുമ്പോഴും, ഉള്ളിലെവിടെയ്ക്കെയോ ഒരു അപ്പൂര്‍ണത.ഔദ്യോഗിക കൂടിക്കാഴച്ചകളില്‍ പരിചയപ്പെടുന്ന ഹൈ പ്രോഫൈല്‍ ഉദ്യോഗസ്ഥരുടേയും, വൈകുന്നേരങ്ങളില്‍ മെട്രോ ട്രെയിനില്‍ ജനാലച്ചിലില്‍ തല ചായ്ച്ചുറങ്ങുന്ന ഫിലിപ്പൈന്‍ സുന്ദരിമാരുടെ തളര്‍ന്ന മുഖങ്ങളിലും, മിന്നി മറയുന്ന ഭാവങ്ങള്‍ പലപ്പോഴും ഒന്നു തന്നെയാണ്‌, ഒരുതരം നിസംഗത,ഒരു അപരിചിതത്വം.ഒരു പക്ഷേ, എത്രയൊക്കെ അടുപ്പം തോന്നിയാലും, അടുക്കാന്‍ ശ്രമിച്ചാലും ഈ നഗരം ഒരിക്കലും തന്റേതും, താന്‍ ഈ നഗരത്തിന്റേതുമാകില്ല എന്ന തിരിച്ചറിവിന്റെ പ്രതിഫലനമായിരിക്കണം ഈ ഭാവങ്ങളെല്ലാം.ഇതിനെല്ലാം ഒരല്പം വത്യാസമുണ്ടാക്കുന്നത് വ്യാഴാഴച്ചയുടെ സന്ധ്യകളിലും രാത്രികളിലുമാണു.ആകുലതകളും,വിഷമങ്ങളും, ഒക്കെ അറിഞ്ഞു കൊണ്ട് മറന്ന് ആഴച്ചയവധിയ്ക്ക് തയ്യാറെടുക്കുന്ന വൈകുന്നേരങ്ങള്‍.ഒരോ അണുവിലും അദ്ഭുതങ്ങള്‍ ഒരുക്കി വച്ചിരിക്കുന്ന അല്ലെങ്കില്‍ വച്ചിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന ഈ പ്രദേശത്തിനു ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന, അപൂര്‍വ്വമായ അത്തരത്തിലുള്ള ഒരു സന്ധ്യയിലാണു, ദുബായിയുടെ ജീവനാഡിയായ ഷേയ്ക്ക് സായിദ് റോഡിലൂടെ സുഹൃത്ത് ജോണിനോടൊപ്പം ഞാനിപ്പോള്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്.

ഞങ്ങള്‍ സഹപാഠികളാണു.കൃത്യമായി പറഞ്ഞാല്‍ പ്ലസ്-ടൂ മേറ്റസ്.മുന്നിലും പിന്നിലുമുള്ള ബെഞ്ചുകളിലിരുന്നാണു പഠിച്ചത്.ഞങ്ങള്‍ 5-8 പേരുടെ ഒരു ഗ്യാംഗ് ഉണ്ടായിരുന്നു അന്നു.ലോകത്തിന്റെ പല കോണുകളിലാണെങ്കിലും ഇന്നും ഞങ്ങളെല്ലാവരും ഇന്‍-ടച്ച് ആണു.ഫെയ്സ്ബുക്കിനും വാട്ട്സാപ്പിനും ഒക്കെ നന്ദി.ഇവിടെ ഇവനും കൂടെയില്ലായിരുന്നെങ്കില്‍..ആ വാചകം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട് പലപ്പോഴും,പക്ഷേ ആലോചിക്കാനുള്ള ധൈര്യം കിട്ടിയിട്ടില്ല ഇതു വരെ.

ദീപാലംകൃതമായ അംബരച്ചുംബികളാണു ഇരു വശവും.ഞങ്ങളുടെ കാറിന്റെ ഇരുവശത്തുടെയും കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ആഡംബരം കാറുകള്‍.മിക്കതും നഗരത്തിലെ എണമറ്റ നൈറ്റ് ക്ലബുകളിലേയ്ക്കോ,പബ്ബുകളിലേയ്ക്കോ ഒക്കെ ആണു.മുന്നില്‍ പോകുന്ന പോര്‍ഷെ എങ്ങോട്ടാണെന്നു ചുമ്മാ ഊഹിക്കാന്‍ ശ്രമിച്ചു, ഉത്തരം അടുത്ത സിഗ്നല്‍ കഴിഞ്ഞപ്പോള്‍ ആ വണ്ടി തന്നെ പറഞ്ഞു തന്നു,പ്രശസ്തമായ ഒരു യൂറോപ്പ്യന്‍ ക്ലബിന്റെ ആ വാഹനം നിര്‍ത്തി.

പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെയുള്ള യാത്രയിലൂടെയാണു ഞങ്ങള്‍ ആഴച്ചയവധി ആരംഭിക്കുന്നത്.അത്താഴം കഴിക്കാന്‍ വേണ്ടി ഇറങ്ങും, ഏതു ഹോട്ടലില്‍ പോകണം എന്നു ചര്‍ച്ച ചെയ്തു കൊണ്ട് ഒരു ഒന്നര മണിക്കൂര്‍ ചുമ്മാ ഡ്രൈവ് ചെയ്യും, പഴയ സ്കൂള്‍ കഥകളും, ഓഫീസ് കഥകളും, ഭാവി പരിപാടികളുമൊക്കെ സംസാരിച്ച് അവസാനം റൂമിന്റെ അടുത്ത് തന്നെയുള്ള ഏതെങ്കിലും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കും.

"അപ്പോള്‍ ഇന്നും പതിവ് പരിപാടി തന്നെ ?"

ജോണിന്റെ ചോദ്യം കേട്ടപ്പോഴാണു റൂമില്‍ നിന്നു ഒരുപാട് ദൂരെയെത്തി എന്ന ബോധമുണ്ടാക്കുന്നത്.'എക്സിറ്റ് ടു ദുബായ് മാള്‍' എന്ന ബോര്‍ഡ് നേരെ കാണുന്നുണ്ട്.

"നമുക്ക് ദുബായ് മാളില്‍ പോയാലോ?"

ഞാനെന്തോ അപരാധം പറഞ്ഞു എന്ന മട്ടില്‍ അവനെന്നെ നോക്കി.

"ഞാന്‍ പോയിട്ടില്ല ടീമേ അവിടെ,അതു കൊണ്ടാണു.ഇപ്പോള്‍ പോയാല്‍ മ്യൂസിക്കല്‍ ഫൊഉണ്ടന്‍ ഒരു ഷോയു കണ്ട് തിരിച്ചു പോരാം" .ഇതു വരെ അവിടെ പോയിട്ടില്ല എന്ന എന്റെ സ്റ്റേറ്റ്മെന്റില്‍ അവന്റെ മനസ്സ്ലലിഞ്ഞു.അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എന്റെ അറിവില്‍ തന്നെ അവനൊരു 4-5 തവണ അവിടെ പോയിട്ടുണ്ട്.എന്നാലും അവനടുത്ത എക്സിറ്റ് എടുത്തു.അങ്ങനെ ഞാന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളില്‍ ഞങ്ങളെത്തി.ആളുകളെ തട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥ.ഒബറോണും,ന്യൂക്ലിയസും അങ്ങറ്റം ബാംഗ്ലൂര്‍ ഫോറം മാളും വരെ കൈയിലിട്ട് അമ്മാനം ആടിയുണ്ടെങ്കിലും ഇതിലൂടെ നടന്നിട്ട് ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ.ഒരു ചിരപരിചിതനെ പോലെ, ജോണ്‍ എന്നെയും കൊണ്ട് മ്യൂസിക്കല്‍ ഫോഉണ്ടന്‍ നടക്കുന്ന സ്ഥലത്തേയ്ക്ക് പോയി.അകത്തു കണ്ട അത്രയും ആളുകള്‍ അവിടെയും.വിരസമായ ഒരു ഷോ കഴിഞ്ഞതും ഞങ്ങളിരുവരും പരസ്പരം പറഞ്ഞു

"ഇതിനേക്കാളും കിടു വീഗാലാന്‍ഡ് ഷോ തന്നെ"

വളരെ അടുത്തു കാണാവുന്ന ബുര്‍ജ് കലീഫയുടെ 1-2 പടങ്ങള്‍ എടുത്തു ഞാന്‍.ഇടയ്ക്ക് എടുത്ത് കാണാന്‍ വേണ്ടി അല്ല.ഈ കെട്ടിടത്തിന്റെ ക്ലോസ്പ്പ് ഫോട്ടോ വേണമെന്നു പറഞ്ഞ നാട്ടിലെ ഒരു പ്രിയപ്പെട്ട സുഹൃത്ത് ഉണ്ട്. "ഇനി ക്ലോസപ്പ് കിട്ടീല്ലാന്നു വേണ്ടാ" എന്ന ഒരു സന്ദേശവും ചേര്‍ത്ത് അപ്പോള്‍ തന്നെ വാട്ട്സാപ്പില്‍ സംഭവം അയച്ചു.തിരിച്ചൊരു സ്മൈലിയും കിട്ടി.അവള്‍ക്കും സന്തോഷം എനിക്കും സന്തോഷം.

തിരിച്ചു പോരുന്ന വഴി, നഗരത്തിന്റെ തിരക്കുകള്‍ ഒഴിവാക്കിയേക്കാം എന്നു പറഞ്ഞ് അവന്‍ എമിറേറ്റ്സ് റോഡ് എക്സിറ്റ് എടുത്തു.അപ്പോഴാണു റോഡിന്റെ ഷോള്‍ഡറില്‍ ആക്സിഡന്റില്‍ തകര്‍ന്നു കിടക്കുന്ന ഒരു വണ്ടി കണ്ടത്.അധികം സമയമായെന്നു തോന്നുന്നില്ല, പോലീസും ആംബുലന്‍സും ഒക്കെ ചുറ്റിലും ഉണ്ട്.ആക്സിഡന്റ് കാണാന്‍ വേണ്ടി വണ്ടികള്‍ സ്ലോ ചെയ്യുന്നത് കൊണ്ട് പതിവില്ലാത്ത ഒരു ട്രാഫിക്ക് ബ്ലോക്ക്.

"ഇവിടെയെങ്ങാനും വച്ച് തട്ടി പോയാ പിന്നെ പറയണ്ടടാ" . ഞാന്‍ ആക്സിഡന്റ് സൈറ്റില്‍ നിന്നും നോട്ടം പിന്‍ വലിച്ച് അവനെ നോക്കി.

"അതെന്താ ? ഇവിടെ ഒരു പ്രത്യേകത, എവിടെ വച്ചാണെങ്കിലും പോയാല്‍ പോയതു തന്നെ അല്ലെ?"

ഒരു തര്‍ക്കത്തിനു വേണ്ടി ചോദിച്ചതായിരുന്നില്ല ഞാന്‍.എന്താ അവന്‍ ഉദ്ദേശിച്ചതെന്നു മനസ്സില്ലാവതെ തന്നെ ചോദിച്ചതാണു.

"സംഭവം പോയാല്‍ പോയത് തന്നെയാ,പക്ഷേ നാട്ടില്‍ കിടന്നാണെങ്കില്‍ വീട്ടുകാര്‍ക്ക് അടക്കിനും,മരിപ്പ് കഴിഞ്ഞുള്ള ചായയ്ക്കും വടയ്ക്കുമൊക്കെ കാശ് മുടക്കിയ മതിയല്ലോ." ഇത്രയും പറഞ്ഞ് അവന്‍ സംഭവം നിര്‍ത്തി.വീണ്ടും ഒരെത്തും പിടിയും കിട്ടാതെ ഞാന്‍ അവനെ തന്നെ നോക്കി.

"എടാ പോത്തേ,ഇവിടെ വച്ചു തട്ടി പോയാല്‍, മിനിമം ഒരാഴ്ച്ചയെടുക്കും ഒഫീഷ്യല്‍ കാര്യങ്ങള്‍ കഴിഞ്ഞ് ക്ലിയറന്‍സ് കിട്ടണമെങ്കില്‍.ഹോസ്പിറ്റല്‍,പോലീസ് സ്റ്റേഷന്‍,കോണ്‍സുലേറ്റ്,മിനിസ്ട്രി ഓഫ് ലേബര്‍,എയര്‍ലൈന്‍സ്,എയര്‍പോര്‍ട്ട് കാര്‍ഗോ,ഇതെല്ലാറ്റിന്റേയും കുടെ മിനിമം ഒരു രണ്ട് ലക്ഷം ഇന്ത്യന്‍ റുപ്പിയും.അതു കൊണ്ടൊക്കെ കുറേ പേരൊക്കെ ഇവിടെ തന്നെ അങ്ങു മണ്ണടിയും"

ഒരു തമാശയുടെ ആവരണത്തില്‍ അവനതു പറഞ്ഞു തീര്‍ത്തെങ്കിലും, ഉള്ളിലെവിടെയോ ഒന്നു കൊണ്ടു, ഒരു വേദന, ഒരു വിങ്ങല്‍.കൂടുതല്‍ ആലോചനയിലേയ്ക്കു പോകുന്നതിനു മുന്‍പ് ഒരു മെസേജ് ടോണ്‍ ചിന്തകളെ മുറിച്ചു.വന്നത് ഒരു പിക്ചര്‍ മെസേജ് ആണു.അതിലെഴുതിയിരുന്നതു വായിച്ചപ്പോള്‍ യാദൃശ്ചികതയായി തോന്നി.

"As soon as you die, Your identity becomes a 'body'. People use phrases like: 'bring the body' , 'lower the body in the grave' , 'take the body to the grave yard' etc.People don't even call by your name whom you tried to impress whole life..live a life to impress the creator not the creation."

ഒരു ശരീരം അല്ലെങ്കില്‍ ശവം എന്ന ഒരു സത്വത്തില്ലേയ്ക്ക് ഒതുങ്ങാനുള്ള ചെറിയ യാത്രയ്ക്കും ഉണ്ട് ലക്ഷങ്ങളുടെ കണക്ക്.രാവണപ്രഭുവില്‍ മംഗലശ്ശേരി നീലകണ്ഠന്‍ പറയുന്നതു പോലെ "നേടിയതും വെട്ടി പിടിച്ചതും ദാനം കിട്ടിയതും വീണു കിട്ടിയതും സ്വപനം കണ്ടതും കണ്ണില്‍ കണ്ടതും,എല്ലാം പിന്നില്‍ ഉപേക്ഷിച്ചുള്ള യാത്ര".മനസ്സ് അറിയാതെ പ്രാര്‍ത്ഥിച്ചു പോയി

"ദൈവമേ, കിടത്തരുതേ ആ തണുത്ത ശവമുറിയില്‍, ഞാന്‍ കാരണം ബുദ്ധിമുട്ടിക്കരുതേ ആരെയും"

പുറത്തേയ്ക്ക് നോക്കിയപ്പോള്‍ പരിചയമില്ലാത്ത ഒരു സ്ഥലം.ചിന്തിച്ചു കൊണ്ട് ഇരുന്നതിനിടെയില്‍ എവിടെയോ അവന്‍ വണ്ടിയുടെ വഴി മാറ്റിയിരുന്നു.എവിടെയാണെന്നു ചോദിക്കാന്‍ ഒരുങ്ങിയപ്പോഴേയ്ക്കും പുറത്തേയ്ക്ക് ചൂണ്ടി അവന്‍ പറഞ്ഞു

"മോനേ, അതാണു ഇവിടുത്തെ സെമിത്തേരി.ആ കാണുന്നത് ക്രിസ്ത്യന്‍ സെമിത്തേരി അതിന്റെ അപ്പുറം ഹിന്ദു ശ്മശാനം."

അവന്‍ കൈ ചൂണ്ടിയ ദിശയിലേയ്ക്ക് നോക്കി.പുറത്തെ നിലാവില്‍ ഞാന്‍ കണ്ടു,നാലു വെളുത്ത കുരിശുകളും തുരുമ്പിച്ച ഒരു ഗേറ്റും അതിര്‍ത്തി തിരിച്ചിരിക്കുന്ന മണലാരണ്യത്തിലെ ഒരു ഭാഗം,അവിടെ മണലില്‍ പുതഞ്ഞ ഒരു കൂട്ടം കുരിശുകള്‍,നിര തെറ്റിയ കട്ടകള്‍ , ഉരുകി തീര്‍ന്ന മെഴുകുതിരികള്‍..വല്ലാതെ മനം മടുപ്പിക്കുന്ന ഒരു പറ്റം കാഴ്ച്ചകള്‍.

"നമുക്ക് പോകാം".തിരിച്ചൊന്നും പറയാതെ ജോണ്‍ വണ്ടിയെടുത്തു.അടഞ്ഞ കണ്ണുകളില്‍ നനവ് പടരുന്നത് ഞാന്‍ അറിയുന്നുണ്ട്.ഞങ്ങള്‍ പരസ്പരം ഒന്നും പറഞ്ഞില്ല.ആഴച്ചയവധിയുടെ ആലസ്യത്തിലേയ്ക്കു നഗരം ഉറങ്ങി വീഴുന്നതിനെ കുറിച്ച് എഫ്.എമില്‍ ആര്‍.ജെ നിര്‍ത്താതെ പറയുന്നുണ്ടായിരുന്നു.ഇവിടുത്തെ മുഖങ്ങളില്‍ കാണുന്ന നിസംഗതയും,ഇപ്പോള്‍ കണ്ട കാഴച്ചകളും ചേര്‍ത്തു വായിക്കുമ്പോള്‍ എവിടെയൊക്കെയോ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു.തന്റേതാണെന്നു ഒരിക്കലും തോന്നിപ്പിക്കാത്ത,താന്‍ ഇവിടെ ഒരു സന്ദര്‍ശകന്‍ മാത്രമാണെന്നു വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്ന ഈ മഹാനഗരത്തിലെ മണലിന്റെ ആഴങ്ങളില്‍ ഒടുങ്ങി തീരുമോ അവസാനം എന്നു അവരാരെങ്കിലും ഒക്കെ ചിന്തിക്കുന്നാണ്ടാവില്ലേ ?

കാറിന്റെ മുന്‍ വശത്തെ സണ്‍ ഷേഡിലെ ഗ്ലാസില്‍ കാണുന്ന എന്റെ മുഖത്തും ഞാന്‍ കാണുന്നത് അതേ നിസംഗതയാണോ ? കാലം പറയട്ടെ.

Saturday, September 28, 2013

അന്‍പത്തിയൊന്നു-51-തിരക്കഥ

ടെക്സ്റ്റ്:ഇന്നലെ.

സീൻ 1

ടി.വി കണ്ടു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി.ഏഴ്-എട്ട് വയസ്സ് പ്രായം.ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത് അവളുടെ മുഖത്തേയ്ക്കാണു.പിന്നണിയിലെ ശബ്ദത്തിൽ നിന്നും അവൾ കാണുന്നത് കാർട്ടൂൺ ആണെന്നു തിരിച്ചറിയാം.വളരെ ആസ്വദിച്ചാണു അവൾ ആ പ്രോഗ്രാം കാണുന്നതെന്നു മുഖഭാവങ്ങളിൽ നിന്നു വ്യക്തം.നിഷ്കളങ്കമായ കൗതുകവും,സന്തോഷവും,പൊട്ടിച്ചിരികളും ഒക്കെ അവളുടെ മുഖത്തു മാറി മറിയുന്നുണ്ട്.


പിന്നണിയിൽ നിന്നവളുടെ അമ്മയുടെ ശബ്ദം(ഈ കഥാപാത്രം ശബ്ദത്തിലൂടെ മാത്രമാണു ഇനിയങ്ങോട്ട് സംവദിക്കുന്നത്)


അമ്മ:ദിയാ..നീ അവിടെ എന്തെടുക്കുവാ ??


ദിയ:ഞാൻ കാർട്ടൂൺ കാണുവാ അമ്മാ..


അമ്മ:നീ ഹോംവർക്ക് ചെയ്തു തീർത്തോ..??


ദിയ:തീർത്തു അമ്മ


അമ്മ:നാളത്തെ ജി.കെ ടെസ്റ്റിനുള്ളതു പഠിച്ചോ നീ ??


(ഇതു കേൾക്കുമ്പോൾ ദിയാ അസ്വസ്ഥ ആകുന്നുണ്ട്.)



ദിയ:പഠിച്ചോളാമമ്മേ..ഇപ്പോ ഞാനിതു കാണുവാ..


അമ്മ:കുറേ നേരായല്ലോ നീ കാണാൻ തുടങ്ങിയിട്ട്..ഓഫ് ചെയ്തിട്ടു പഠിക്കാൻ നോക്കിയേ..


ദിയ:പ്ലീസ് അമ്മാ..5 മിനിറ്റ്സ്..


അമ്മ:നോ..പ്ലീസ് ഒന്നുമില്ല..ഓഫ് ചെയ്യ് ഓഫ് ചെയ്യ്.


(മനസ്സില്ലാ മനസ്സോടെ ദിയാ റിമോട്ട് എടുത്ത് ഓഫ് ബട്ടൺ അമർത്തുന്നു.അവിടെ ഇരിക്കുന്ന പുസ്തകം വലിയ താത്പര്യമില്ലാതെ എടുത്ത് വായിക്കുന്നു.)

ഓടിച്ചു വായിച്ചതിനു ശേഷം .


ദിയ:പഠിച്ചു കഴിഞ്ഞു അമ്മാ..


അമ്മ:ഇത്ര പെട്ടന്നോ.എങ്കി ഞാൻ ക്വസ്റ്റ്യൻസ് ചോദിക്കട്ടെ.


ദിയ:വേണ്ടാ അമ്മ..ഞാൻ ശരിക്കും പഠിച്ചു.


അമ്മ:എങ്കി അതൊന്നു നോക്കണ്ടേ..കൗണ്ട്സ് ആൻഡ് ഫിഗേഴ്സ് അല്ലേ നാളത്തെ ടെസ്റ്റ്.


ദിയ:ഉം..ചോദിക്കുവൊന്നും വേണ്ടമ്മ.


അമ്മ:ഒൺലി 5 ക്വസ്റ്റ്യന്സ്.ഹൗ മെനി സ്റ്റേറ്റ്സ് ആർ ദെയർ ഇൻ അവർ കണ്ട്രി.?


ദിയ:28.


അമ്മ:ഒ.കെ .ഹൗ മെനി ഡിസ്ട്രിക്ട്സ് ആർ ദെയർ ഇൻ കേരള?


ദിയ:12..അല്ല അല്ല 14


അമ്മ:ഉം..ഹൗ മെനി കളേഴ്സ് ആർ ദെയർ ഇൻ എ റെയ്ന്ബോ?


ദിയ:7


അമ്മ:ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ ഇംഗ്ലീഷ് അൽഫബെറ്റ്സ്.?


ദിയ:26


അമ്മ.ഗുഡ്.ലാസ്റ്റ് ചോദ്യം.ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ യുവർ മദർ ടംഗ്,മലയാളം?


ദിയ:ഉം...(സംശയത്തോടെ)..ഫിഫ്റ്റി..വൺ..51


-ഫ്രീസ്-ഫേയ്ഡ് ടു ബ്ലാക്ക്


ടെക്സ്റ്റ്:ഇന്ന്.


സീൻ 2:


ടെക്സ്റ്റ്:സീന്‍ രണ്ട്


(മറ്റൊരു ദിവസം കഴിഞ്ഞ് സീനിന്റെ അതേ ലോക്കേഷന്‍.കുട്ടിയുടെ മുഖം മാത്രം ഫോക്ക്സ് ചെയ്യുന്ന ക്യാമറ.സോഫയില്‍ ഇരുന്നു കുട്ടി,മുന്നിലെ ടീ പോയിയില്‍ കമിഴ്ന്ന് കിടന്നു എന്തോ വരയ്ക്കുന്നു,ചായം  തേക്കുന്നു.പശ്ചാത്തലത്തില്‍ ടിവിയില്‍ നിന്നുള്ള ശബദം.ഏതോ കോമഡി പ്രോഗ്രാം.ഇടയ്ക്ക് ആ പ്രോഗ്രം ബ്രേക്ക് ചെയ്ത് ന്യൂസിലേയ്ക്കു മാറുന്നു.ന്യൂസ് റീഡറുടെ ശബ്ദം.)


നമസ്കാരം,ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.


[റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാറ്ട്ടി സ്ഥാപക  നേതാവും,മുന്‍ ഡി.വൈ.ഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ടി.പി ചന്ദ്രശേഖരന്‍ ഇന്നു പുലറ്ച്ചെ അഞ്ജാതരുടെ വെട്ടേറ്റ് കൊല്ലപ്പെട്ടു.സ്വന്തം ഗ്രാമമായ ഓഞ്ചിയത്തു വച്ചാണു അതി ദാരുണമായ ഈ സംഭവം അരങ്ങേറിയത്.അന്‍പത്തിയൊന്നു വെട്ടുകള്‍ ഏറ്റ് മുഖം വികൃതമായ രീതിയിലാണു ടി.പിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്.ഓഞ്ചിയത്ത് നിന്നും കോഴിക്കോട് നിന്നുമുള്ള ആദ്യ ദൃശ്യങ്ങളിലേയ്ക്ക്.


എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ടി.പി,ഓഞ്ചിയത്ത് ആശയപരമായ ഭിന്നതകള്‍ മൂലം സ്വന്തം പാറ്ട്ടിയ്ക്കെതിരെ വിമത സ്വരം ഉയര്‍ത്തുകയും,പാറ്ട്ടി വിട്ട് സ്വന്തം സ്വംഘടനയ്ക്കു രൂപം കൊടുക്കുകയായിരുന്നു.മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകയാ രമയാണു ടി.പിയുടെ ഭാര്യ.അഭിനവ് ഏകമകനാണു.


കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി അരങ്ങേറുമ്പോള്‍,വരും ദിവസങ്ങളില്‍ ഇതു വലിയ ചര്‍ച്ചകള്‍ക്കും വന്‍ പ്രത്യഘാതങ്ങളിലേയ്ക്കും വഴി വയ്ക്കാനാണു സാദ്ധ്യത.അന്‍പത്തിയൊന്നു വെട്ടുകള്‍ കൊണ്ട് ടിപിയുടെ മുഖം മാത്രമേ വികൃതമാക്കാന്‍ സാധിക്കൂ,ടിപിയുടെ ആശയങ്ങള്‍ ഇല്ലാതെയാക്കാന്‍ സാധിക്കില്ല എന്ന്‍ തന്നെയാണു രാഷട്രീയ കേരളത്തിന്റെ ആദ്യ പ്രതികരണം.


പ്രത്യേക ബുളറ്റിന്‍ അവസാനിക്കുന്നു,കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.]


ഈ വാര്‍ത്ത പശ്ചാത്തലത്തില്‍ കേള്‍ക്കുമ്പോള്‍,കുട്ടിയുടെ കണ്ണുകള്‍ സ്ര്കീനിലേയ്ക്കു പോകുന്നു.ആദ്യ ദൃശയങ്ങളിലേയ്ക്കു പോകുമ്പോള്‍ കുട്ടിയുടെ മുഖം മാറുന്നു.ആ ദൃശ്യങ്ങളിലെ ഭീകരത കുട്ടിയുടെ കണ്ണുകളില്‍ വ്യക്തമാണു.വികൃതമായ മുഖം കാണുമ്പോള്‍ ഞെട്ടി തരിക്കുന്ന കുട്ടി പതിയെ കരഞ്ഞു കൊണ്ട് മുഖം പൊത്തി കമിഴ്ന്നു കിടക്കുന്നു.


ഫ്രീസ്.ഫെയ്ഡ് ടു ബ്ലാക്ക്


സീന്‍ മൂന്ന്.


ടെക്സ്റ്റ്:നാളെ.


(മറ്റൊരു ദിവസം കഴിഞ്ഞ്  സീനിന്റെ അതേ ലോക്കേഷന്‍.കുട്ടിയുടെ മുഖം മാത്രം ഫോക്ക്സ് ചെയ്യുന്ന ക്യാമറ.സോഫയില്‍ ഇരുന്നു കുട്ടി,മുന്നിലെ ടീ പോയിയില്‍ കമിഴ്ന്ന് കിടന്നു എന്തോ വരയ്ക്കുന്നു,ചായം  തേക്കുന്നു.പശ്ചാത്തലത്തില്‍ ടിവിയില്‍ നിന്നുള്ള ശബദം.ആദ്യ സീന്‍ പോലെ കാറ്ട്ടൂണാണു സ്ക്രീനില്‍.)


അമ്മ:ദിയാ..


ദിയ:എന്താ അമ്മാ...


അമ്മ:ഹോം വര്‍ക്ക് എന്തായി??


ദിയ:ഇന്ന് ഹോം വര്‍ക്ക് ഇല്ലാ അമ്മാ


അമ്മ:പഠിക്കാനോ ??


ദിയ ഒന്നും മിണ്ടുന്നില്ല


അമ്മ:ദിയാ..


ദിയ:എല്ലാം പഠിച്ചു  അമ്മാ..


അമ്മ:എങ്കി,ക്വസ്റ്റ്യന്‍സ് ചോദിക്കട്ടെ.


ദിയ:പഠിച്ചൂ അമ്മാ...


അമ്മ:പഠിച്ചെങ്കില്‍ പിന്നെന്നാ പ്രശ്നം,ചോദിക്കാം.ഇന്നും ഒൺലി 5 ക്വസ്റ്റ്യന്സ്.ഒ.ക്കെ??


ദിയ:ഉം.ഒക്കെ..


അമ്മ:ഹൗ മെനി സ്റ്റേറ്റ്സ് ആർ ദെയർ ഇൻ അവർ കണ്ട്രി.?


ദിയ:28.


അമ്മ:ഒ.കെ .ഹൗ മെനി ഡിസ്ട്രിക്ട്സ് ആർ ദെയർ ഇൻ കേരള?


ദിയ:14


അമ്മ:ഉം..ഹൗ മെനി കളേഴ്സ് ആർ ദെയർ ഇൻ എ റെയ്ന്ബോ?


ദിയ:7


അമ്മ:ഗുഡ്,ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ ഇംഗ്ലീഷ് അൽഫബെറ്റ്സ്.?


ദിയ:26


അമ്മ:ലാസ്റ്റ് ചോദ്യം.ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ യുവർ മദർ ടംഗ്,മലയാളം?


ദിയ:അന്‍പത്തി..(പശ്ചാത്തലത്തില്‍ പഴയ ന്യൂസില്‍ നിന്നുള്ള ഭാഗങ്ങള്‍ ,

അന്‍പത്തിയൊന്നു വെട്ടുകള്‍ ഏറ്റ് മുഖം വികൃതമായ രീതിയിലാണു ടി.പിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്.ഓഞ്ചിയത്ത് നിന്നും കോഴിക്കോട് നിന്നുമുള്ള ആദ്യ ദൃശ്യങ്ങളിലേയ്ക്ക്.കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി അരങ്ങേറുമ്പോള്‍,വരും ദിവസങ്ങളില്‍ ഇതു വലിയ ചര്‍ച്ചകള്‍ക്കും വന്‍ പ്രത്യഘാതങ്ങളിലേയ്ക്കും വഴി വയ്ക്കാനാണു സാദ്ധ്യത.അന്‍പത്തിയൊന്നു വെട്ടുകള്‍ കൊണ്ട് ടിപിയുടെ മുഖം മാത്രമേ വികൃതമാക്കാന്‍ സാധിക്കൂ,ടിപിയുടെ ആശയങ്ങള്‍ ഇല്ലാതെയാക്കാന്‍ സാധിക്കില്ല എന്ന്‍ തന്നെയാണു രാഷട്രീയ കേരളത്തിന്റെ ആദ്യ പ്രതികരണം.


ഇതെല്ലാ മനസ്സിലോടെ കടന്നു പോകുന്ന കുട്ടിയുടെ മുഖം മാറുന്നു.ആ ഭീകര ദൃശ്യം ഓര്‍ത്തു കുട്ടി ഞെട്ടി അലറുന്നു.ആ ബഹളത്തില്‍ മേശപ്പുറത്തുള്ള സാധനങ്ങള്‍ മറിഞ്ഞു വീഴുന്നു.ചുവന്ന ചായം വച്ചിരുന്ന ചെറിയ കുപ്പി ചെരിഞ്ഞു വീണു,അതില്‍ നിന്നുള്ള ചായം കുട്ടി കളര്‍ ചെയ്തു കൊണ്ടിരുന്ന കേരളത്തിന്റെ മാപ്പില്‍ പടരുന്നു.)

ഫെയ്ഡ് ഔട്ട്

ടെക്സ്റ്റ്‌:

"ഒറ്റവെട്ടിന്‌ കഴിയുമായിരുന്നല്ലോ,

ടി.പി.ചന്ദ്രശേഖരന്‍,

പിന്നെയെന്തിനായിരുന്നു ഇത്രയേറെ?…”


-കെ.ജി ശങ്കരപ്പിള്ള.

Monday, June 3, 2013

തിരക്കഥയിലില്ലാത്തത്

സീന്‍ 1

Int

[പ്രമുഖ സംവിധായകന്‍ അനിരുദ്ധന്റെ കൊച്ചിയിലെ ഫ്ളാറ്റിലെ നന്നായി സജ്ജീകരിച്ചിരിക്കുന്ന സ്വീകരണമുറി.ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന 72 ഇഞ്ചിന്റെ എല്‍ സി ഡി എച്ച് ഡി ടി.വി.മ്യൂട്ട് ചെയ്തിരിക്കുന്ന ടി.വിയില്‍ സൂപ്പര്‍സ്റ്റാര്‍ നിരഞ്ജന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ഗാനരംഗം.ഇപോര്‍ട്ടഡ് ലെതര്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന സോഫയില്‍ കണ്ണകളടച്ച് ചാരിയിരിക്കുന്ന അനിരുദ്ധന്‍.. ........എതിര്‍ വശത്തുള്ള ചെയറില്‍ അല്പം പരിഭ്രമത്തോടെ സംസാരിക്കുന്ന,സിനിമയ്ക്കു തിരക്കഥയെഴുത്തണമെന്നാഗ്രഹിക്കുന്ന ചെറുപ്പക്കാരന്‍ സിറില്‍ ഔസേപ്പ്.താന്‍ പൂര്‍ത്തിയാക്കിയ തിരക്കഥ അനിരുദ്ധനെ വായിച്ചു കേള്‍പ്പിക്കുകയാണയാള്‍ ]

സിറില്‍ : ലോംഗ് ഷോട്ടില്‍,മൂടല്‍ മഞ്ഞു വീണു തുടങ്ങിയ വയനാടന്‍ ചുരം.വളഞ്ഞു പുളഞ്ഞു താഴേയ്ക്കു വരുന്ന വഴികളിലൂടെ ഒരാള്‍ ബൈക്കില്‍ യാത്ര ചെയ്യുന്നു.ക്ലോസപ്പ് ഷോട്ടില്‍,ആര്‍മി ഗ്രീന്‍ നിറത്തിലുള്ള 66 മോഡല്‍ ബുള്ളറ്റ് ഓടിച്ചു കൊണ്ട് വരുന്ന നായകന്‍ ക്രിസ്റ്റി.മഞ്ഞിനെ വകഞ്ഞു മാറ്റി,ചുണ്ടില്‍ ഗൂഡമായ ഒരു പുഞ്ചിരിയോടെ ആണവന്‍ യാത്ര ചെയ്യുന്നത്.അവന്റെ ശബ്ദത്തില്‍ ഉള്ള വിവരണം

"വിജയം അരികിലുണ്ടായിരുന്നു.ദൂരങ്ങള്‍ താണ്ടിയത് അതു നേടാന്‍ വേണ്ടിയുമായിരുന്നു.പക്ഷേ മനസ്സറിഞ്ഞു വിട്ടു കൊടുക്കുന്നത് വിജയമാണെന്നു പറഞ്ഞു തന്നത് അച്ഛനാണു,ആ പാഠപുസ്തകത്തിനുള്ള സമര്‍പ്പണമാണു പരാജയത്തിലൂടെ നേടിയ ഈ വിജയം.യാത്ര അവസാനിക്കുന്നില്ല.പുതിയൊരു ലക്ഷ്യത്തിലേയ്ക്ക്,പുതിയ ആളുകളിലേയ്ക്ക് ,അറിയാത്ത ദിക്കുകളിലേയ്ക്ക് അതു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.സീ യു വെന്‍ ഐ സീ യു."

അനിരുദ്ധന്‍ :(ഒരു ധ്യാനത്തില്‍ നിന്നെഴുന്നേല്‍ക്കുന്നതു പോലെ കണ്ണുകള്‍ തുറന്നു സിറിലിനെ നോക്കുന്നു.അതിനു ശേഷം സിറിലിനു നേരെ കൈകള്‍ നീട്ടുന്നു) കൊള്ളാമെടാ മോനേ.ഇതു കലക്കി.നിന്നെ പോലെയുള്ളവരെയാണു ഇവിടെ ഇപ്പോള്‍ അത്യാവശ്യം.ഒന്നും നോക്കാനില്ല,ഈ പടം നമ്മള്‍ ചെയ്യുന്നു.

സിറില്‍ : (സന്തോഷത്തിന്റെ തള്ളല്‍ ആണവന്റെ മുഖത്ത്,നിറഞ്ഞിരിക്കുന്ന കണ്ണുകള്‍ .തന്റെ സ്വപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ,തന്നിലെ എഴുത്തുകാരന്‍ അംഗീകരിക്കപ്പെടുന്നതിന്റെ,തന്റെ അദ്ധ്വാനത്തിനു ഫലം കാണുന്നതിന്റെയെല്ലാം സന്തോഷം അവന്റെ മുഖത്തുണ്ട്) താങ്ക്യൂ സാര്‍,താങ്ക്യൂ സോ സോ മച്ച്.എനിക്കറിയില്ല എന്താ ഇപ്പോള്‍ പറയണ്ടെതെന്നു.ഒരുപാട് നന്ദിയുണ്ട് സാര്‍

അനിരുദ്ധന്‍ : നന്ദിയൊക്കെ പിന്നെ പറയാം.നമ്മുക്കിതിന്റെ ബാക്കി കാര്യങ്ങളൊക്കെ ശരിയാക്കണം പെട്ടന്ന്.ഇപ്പോള്‍ തന്നെ കാര്യങ്ങളൊക്കെ തുടങ്ങിയാല്‍ വിത്തിന്‍ 2 മന്ത്സ് നമ്മുക്ക് പടമിറക്കാം.നീ നില്‍ക്ക്,ഞാന്‍ പ്രൊഡ്യൂസറിനെയൊന്നു വിളിച്ചു പറഞ്ഞേക്കട്ടെ. (ഫോണ്‍ എടുത്തു വിളിച്ച് സംസാരിക്കുന്നു).ഭായി, സ്ക്രിപ്ട് ഡബിള്‍ ഒക്കെ.ഫണ്ട് ഒക്കെ റെഡിയാക്കിക്കോ,നമ്മുക്ക് ഉടനെ തുടങ്ങേണ്ടി വരും.

എഴുതുന്നതോ?? നമ്മുടെ ഒരു സ്വന്തം പയ്യനാ.സംഭവമൊക്കെ അവന്‍ എഴുതി തീര്‍ത്ത് വച്ചേക്കുവാ.

വിജയനെ വിളിക്കാം..അതെ വിജയന്‍ വര്‍ക്കല തന്നെ.

അതല്ല,എന്റെ കഴിഞ്ഞ ഒരു മൂന്നു പടത്തിനും അവന്‍ തന്നെയായിരുന്നു കണ്ട്രോളര്‍ . അവനാകുമ്പോ എനിക്കൊരു ധൈര്യമാ.

ഡേറ്റസൊക്കെ കണ്‍ഫേം ചെയ്തിട്ടു ഞാന്‍ വിളിക്കാം.(ഫോണ്‍ കട്ട് ചെയ്യുന്നു)

സിറിലേ,നിരഞ്ജനെ ക്രിസ്റ്റിയാക്കിയല്ലോ. ??

സിറില്‍ : എല്ലാം സാറിന്റെ ഇഷ്ടം.ഞാന്‍ ആരെയും മനസ്സില്‍ കണ്ടല്ല എഴുതിയേ.അതു കൊണ്ടു ആരായാലും എനിക്ക് വിരോധമില്ല.

അനിരുദ്ധന്‍ : അങ്ങനെ വേണം എഴുത്തുകാരയാല്‍ . ഇവിടെ ഒരോരുത്തന്മാര്‍ എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ തീരുമാനിക്കും ആരൊക്കെ അഭിനയിക്കണമെന്നു.പിന്നെങ്ങെനെ നന്നാവനാ മലയാളം സിനിമ.സ്ക്രിപ്റ്റ് ഇവിടെ ഇരിക്കട്ടെ.ഞാന്‍ രാത്രി നിരഞ്ജനെ പോയി കണ്ട് വായിച്ചു കേള്‍പ്പിക്കാം.നീ സിറ്റിയില്‍ തന്നെ കാണണം.അവനു ഇഷ്ടപ്പെട്ടാല്‍ രാത്രി നീ അവിടെ വരെ ഒന്നു വരേണ്ടി വരും.

സിറില്‍ :അതൊന്നും സാരമില്ല സാര്‍ .സാറൊന്നു വിളിച്ചാല്‍ മതി.എങ്കില്‍ ഞാനിറങ്ങട്ടെ.

അനിരുദ്ധന്‍ : ഒ.കെ മോനെ.നീ ചെല്ലു.

(സിറില്‍ പുറത്തേയ്ക്കും,അനിരുദ്ധന്‍ മുറിയിലേയ്ക്കും പോകുന്നു.ഒഴിഞ്ഞ സ്വീകരണമുറിയിലെ ടീപ്പോയില്‍ ഇരിക്കുന്ന തിരക്കഥയുടെ ഫയലിന്റെ പുറത്ത് എഴുതിയിരിക്കുന്ന പേരിലേയ്ക്ക് സൂം ഇന്‍ ചെയ്യുന്ന ക്യാമറ "തിരക്കഥയിലില്ലാത്തത്"‌)

സീന്‍ 2

Int

(നിരഞ്ജന്റെ കൊട്ടാര സദ്യശ്യമായ ബംഗ്ലാവിന്റെ അകത്തെ അരണ്ട വെളിച്ചമുള്ള പ്രൈവറ്റ് ബാര്‍ .വെള്ള മുണ്ടും വെള്ള കോട്ടണ്‍ ജുബ്ബയുമാണു അയാളുടെ വേഷം.കൈയില്‍ ഗ്ലാസുകളുമായി നിരഞ്ജനും,അനിരുദ്ധനും.പാതി നിറഞ്ഞിരിക്കുന്ന ഗ്ലാസ്സില്‍ നിന്ന് ആദ്യത്തെ സിപ്പെടുക്കുന്ന നിരഞ്ജന്‍ )

നിര:(എടുത്തു കൊടുക്കുന്ന പയ്യനെ നോക്കി). എന്നാ മോനെ,ഇതങ്ങു തണുത്തില്ലല്ലോ.ഒരു ഐസ് ക്യൂബ് കൂടി ഇങ്ങെടുത്തേ.(അനിരുദ്ധനോടായി) കേട്ടൊ അനിയേട്ടാ,എനിക്കീ വെള്ളം ചേര്‍ക്കുന്ന പരിപാടി ഇഷ്ടമേയല്ല.സ്കോച്ച് അടിക്കുവാണേല്‍ അത് ഓണ്‍ ദ് റോക്സ് തന്നെ വേണം.അതിങ്ങനെ സിപ് ചെയ്തു സിപ് ചെയ്തു.ഇവിടെത്തെ പരിപാടി എന്നാ,ഒരു കണക്കുമില്ലാതെ വെള്ളോം മിക്സ് ചെയ്തു ഒറ്റ വലിയാ.അതൊക്കെ സായിപ്പുമാരെ കണ്ടു പഠിക്കാണം.ഒരു ദിവസം ഒന്നോ രണ്ടോ പെഗോ അടിക്കത്തുള്ളു.പക്ഷേ അത് അതിന്റെ സമയമൊക്കെ എടുത്ത് ,മൂന്നു നാലു മണിക്കൂര്‍ കൊണ്ട്.ഹാ,എന്താ രസം

അനിരുദ്ധന്‍ ഒന്നു ചിരിക്കുന്നു.

നിര:അപ്പോ അനിയേട്ടാ,നമ്മുക്ക് കാര്യത്തിലേയ്ക്ക് വരാം.സംഭവം എനിക്ക് ഇഷ്ടപ്പെട്ടു.നമ്മുക്കത് ചെയ്യാം.വയനാടന്‍ ചുരം ഒക്കെ വിട്ട്,ഒരു ലഢാക്ക്,മണാലി ലൈനില്‍ ഒരു റോഡ് മൂവി പോലെ.ഭായി വിളിച്ചപ്പോ ഞാനതു പറയുകയും ചെയ്തു.പുള്ളി ഒ.കെ ആണു,ബിസിനസ്സ് നടന്നാ മതിയെന്നെയുള്ളു പുള്ളിയ്ക്ക്.

അനിരുദ്ധന്‍ : പുള്ളി ഒ.കെ ആണെങ്കില്‍ എനിക്കെന്താ പ്രശ്നം.ഞാനാ പയ്യനെ വിളിച്ച് ഇങ്ങോട്ട് വരാന്‍ പറയാം.അവനാകെ ത്രിലില്‍ ആണു.കൊള്ളം കേട്ടൊ ചെക്കന്‍

നിര:(ക്ലോസപ്പില്‍ ) വിളിക്കാന്‍ വരട്ടെ അനിയേട്ടാ.പുതിയ പയ്യന്‍ എഴുതുന്ന പടമെന്നൊക്കെ വന്നാല്‍ ബിസിനസ്സ് നടക്കുവോ ? തിരക്കഥാകൃത്തുകള്‍ക്ക് സൂപ്പര്‍ സ്റ്റാര്‍സിനെക്കളും ബിസിനസ്സ് വാല്യൂ ഉള്ള ടൈമല്ലേ അണ്ണാ.

അനിരുദ്ധന്‍ :നീയെന്താ ഉദ്ദേശിക്കുന്നേ ? എന്റെയും നിന്റെയും പേരുണ്ടെങ്കില്‍ ബിസിനസ്സ് നടക്കില്ലേ.

നിര :അല്ല അനിയേട്ടാ,അതിനു ഒരു ലിമിറ്റ് ഇല്ലേ.നേരെ മറിച്ച് സൂപ്പര്‍ സ്റ്റാര്‍ നിരഞ്ജന്‍ ആദ്യമായി തിരക്കഥ എഴുതി അഭിനയിക്കുന്ന,സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അനിരുദ്ധന്‍ ഒരുക്കുന്ന ചിത്രം എന്നൊക്കെയാണെങ്കില്‍ വരുന്ന ആ ഒരു തള്ള് ഒന്നോര്‍ത്ത് നോക്കിയേ.

അനിരുദ്ധന്‍ :(ഞെട്ടലോടെ)എടാ,അപ്പോള്‍ അവന്‍ ?

നിര : അവനുണ്ടല്ലോ,അവനെ നമ്മള്‍ ഒഴിവാക്കുന്നൊന്നും ഇല്ല.അവനൊരു അഞ്ച് ഞാന്‍ കൊടുക്കാം.വേണെമെങ്കില്‍ ഒരു താങ്ക്സ് കാര്‍ഡും.ചേട്ടന്‍ അവനെ അങ്ങു ഡീല്‍ ചെയ്താ മതി.

അനിരുദ്ധന്‍ :ഏയ്,അതൊന്നും ശരിയാവില്ല.അവന്‍ വല്ല കേസിനും പരിപാടിയ്ക്കും ഒക്കെ പോയാല്‍ പണിയാകും.

നിര:നിര:എന്തു കേസ് അണ്ണാ.ഒറിജിനല്‍ കോപ്പി നമ്മുടെ കൈയ്യില്‍ ഇല്ലേ.മോര്‍ ഓവര്‍ ,അവനെ ആരറിയും.(സ്വരം മാറുന്നു) ഇതു നടക്കും,നടക്കണം.ഇനി മുതല്‍ ഞാന്‍ ആക്ടര്‍ നിരഞ്ജന്‍ അല്ല,സ്ക്രീന്‍ റൈറ്റര്‍ - ആക്ടര്‍ നിരഞ്ജന്‍ .വഴി മാറി നടക്കുന്ന താരം,ചിന്തിക്കുന്ന അഭിനേതാവ് എന്നൊക്കെ ആയിരിക്കണം എന്നെ മലയാള സിനിമ ഓര്‍ക്കേണ്ടത്.ഒപ്പം ബിസിനസ്സും,അനിയേട്ടന്‍ പറയുന്നതാണു അനിയേട്ടന്റെ പ്രതിഫലം.അതു ഭായി തരുന്നതല്ല,എന്നെ എഴുത്തുകാരനാക്കാന്‍ സഹായിച്ച,സഹോദരതുല്യനായ അനിരുദ്ധന്‍ എന്ന അനുഗ്രഹീത ചലച്ചിത്ര പ്രതിഭയ്ക്ക് ഞാന്‍ തരുന്ന സമ്മാനം.

ഇരുവര്‍ക്കുമിടയിലെ മേശയില്‍ കിടക്കുന്ന തിരക്കഥയുടെ ഫയലിന്റെ പുറത്ത് എഴുതിയിരിക്കുന്ന പേരിലേയ്ക്ക് സൂം ഇന്‍ ചെയ്യുന്ന ക്യാമറ.

"തിരക്കഥയിലില്ലാത്തത്"‌

Fade Out

സീന്‍ 3 - സോംഗ്

ദൃശ്യങ്ങളില്‍

അനിരുദ്ധന്‍ - സിറില്‍ - നിരഞ്ജന്‍ മീറ്റിംഗ് . അവര്‍ നീട്ടുന്ന ചെക്ക് തട്ടി മാറ്റുന്ന സിറില്‍ . അവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ - ദേഷ്യത്തോടെ ഒച്ച വയ്ക്കുന്ന സിറിലിന്റെ മുന്നില്‍ വന്നു നിന്നു നീട്ടിയ ചെക്ക് കീറി അവന്റെ മുഖത്തേയ്ക്ക് എറിയുന്ന നിരഞ്ജന്‍ - സിനിമയുടെ പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്ന അനിരുദ്ധന്റെയും,നിരഞ്ജന്റെയും പേരുകള്‍ - പൂജ - ഷൂട്ടിംഗ് ദൃശ്യങ്ങള്‍ - സിറില്‍ നടത്തുന്ന പത്രസമ്മേളനം -പുറത്തിറങ്ങുന്ന സിറിലിനെ കൈകാര്യം ചെയ്യുന്ന ഫാന്‍സ് അസ്സോസിയേഷന്‍ അംഗങ്ങള്‍ - ഷൂട്ടിംഗ് സമാപനം-ഡംബിഗ് ദ്യശ്യങ്ങള്‍ - റിലീസ് ദിവസം

സീന്‍ 4 

Ext

(തിരക്കഥയിലില്ലാത്തത് റിലീസ് ചെയ്യുന്ന തീയറ്റര്‍ .ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നു വന്നു ക്യൂവില്‍ ഇടം പിടിക്കുന്ന സിറില്‍ .അയാള്‍ക്ക് ടിക്കറ്റ് കിട്ടുന്നതിനു മുന്‍പേ വില്പന അവസാനിക്കുന്നു.ബ്ളാക്കില്‍ ടിക്കറ്റ് വില്‍ക്കുന്നവരില്‍ നിന്നു ഇരട്ടി തുകയ്ക്കു ടിക്കറ്റ് വാങ്ങി അയാള്‍ അകത്തു കയറി പടം കാണുന്നു.സ്ക്രീനില്‍ മാറുന്ന ദൃശ്യങ്ങള്‍ക്കൊപ്പം അയാളുടെ മുഖഭാവങ്ങളും മാറുന്നു.ചിത്രം അവസാന ദൃശ്യത്തിലേയ്ക്കെത്തുന്നു )

"വിജയം അരികിലുണ്ടായിരുന്നു.ദൂരങ്ങള്‍ താണ്ടിയത് അതു നേടാന്‍ വേണ്ടിയുമായിരുന്നു.പക്ഷേ മനസ്സറിഞ്ഞു വിട്ടു കൊടുക്കുന്നത് വിജയമാണെന്നു പറഞ്ഞു തന്നത് അച്ഛനാണു,ആ പാഠപുസ്തകത്തിനുള്ള സമര്‍പ്പണമാണു പരാജയത്തിലൂടെ നേടിയ ഈ വിജയം.യാത്ര അവസാനിക്കുന്നില്ല.പുതിയൊരു ലക്ഷ്യത്തിലേയ്ക്ക്,പുതിയ ആളുകളിലേയ്ക്ക് ,അറിയാത്ത ദിക്കുകളിലേയ്ക്ക് അതു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.സീ യു വെന്‍ ഐ സീ യു."

(

സ്ക്രീനില്‍ ഇങ്ങനെ തെളിഞ്ഞു വരുന്നു.

A Journey Directed By Anirduhan

Written By : Niranjan

ഉച്ചത്തില്‍ കേള്‍ക്കുന്ന ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും കരഘോഷങ്ങള്‍ക്കുമിടയില്‍ ഇരിപ്പിടത്തില്‍ നിന്നേഴുന്നേല്‍ക്കാതെ ഇരിക്കുന്ന സിറിലിന്റെ മുഖത്തേയ്ക്കു ചാര്‍ജ് ചെയ്യുന്ന ക്യാമറ.അയാള്‍ പൊട്ടികരയുകയാണു,പക്ഷേ അയാളുടെ തേങ്ങലുകള്‍ക്കു അവിടെ ശബ്ദം നഷ്ടപ്പെടുന്നു.)

സീന്‍ 5 - ക്ലൈമാക്സ്

Int

(ഒരു വാര്‍ത്ത ചാനലിന്റെ സ്റ്റുഡിയോ ഫ്ലോര്‍‌ ‌)

അവതാരിക:എന്റര്‍ടെയ്ന്മെന്റ് ന്യൂസിലേയ്ക്കു എല്ലാ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും സ്വാഗതം.മലയാള സിനിമയില്‍ മാറ്റത്തിന്റെ കാറ്റു വീശി കൊണ്ടേയിരിക്കുന്നു.ഒരു പിടി മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ശ്രീ.അനിരുദ്ധന്‍ സംവിധാനം ചെയ്ത്,നമ്മുടെ പ്രിയപ്പെട്ട നടനും,ഇപ്പോള്‍ തിരക്കഥാക്രുത്തും ആയി തീര്‍ന്നിരിക്കുന്ന ശ്രീ നിരഞ്ജന്‍ രചനയും നിര്‍വഹിച്ചിരിക്കുന്ന തിരക്കഥയിലില്ലാത്തത് ഇന്നു റിലീസ് ചെയ്തിരിക്കുന്നു.മികച്ച പ്രതികരണങ്ങളാണു എല്ലാ സ്ഥലങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇവരിരുവരുമാണു ഇന്നു നമ്മുടെ അതിഥികളായെത്തിയിരിക്കുന്നത്.സ്വാഗതം,ഒപ്പം അഭിനനന്ദനങ്ങളും.

(ഫ്രെയിമില്‍ അനിരുദ്ധനും നിരഞ്ജനും)

ഇരുവരും:നന്ദി

അവതാരിക : ശ്രീ.അനിരുദ്ധന്‍.,വിവാദങ്ങളോടെയാണു ചിത്രം ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്.ഇപ്പോള്‍ ഇതാ വന്‍ വിജയത്തിലൂടെ വീണ്ടും.എന്തു തോന്നുന്നു?

അനി:ഒരുപാട് സന്തോഷം.സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നതാണല്ലോ ഒരു ഫിലിം മേക്കറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം.പിന്നെ,വിവാദങ്ങള്‍ .ചിത്രീകരണത്തിന്റെ ഇടയ്ക്കായിരുന്നതു കൊണ്ട് അതിനെ കുറിച്ചു അധികം ശ്രദ്ധിച്ചില്ല എന്നതാണു സത്യം.ഒരു കഥ പറയട്ടെ എന്നു ചോദിച്ചു എന്നെ പല തവണ വിളിച്ചിട്ടുള്ള ഒരാളാണു ആ പയ്യന്‍ . ചിലപ്പോള്‍ അതിനൊരു അവസരം കിട്ടാത്തതിന്റെ വിഷമം കൊണ്ട് ആയിരിക്കും അയാളൊക്കെ ഇങ്ങനെയൊക്കെ പറഞ്ഞത്.അല്ലെങ്കില്‍ ആരെങ്കിലും ചേര്‍ന്നു എനിക്കും നിരഞ്ജനുമെതിരെ ഇളക്കി വിട്ടതും ആവാം.പരാതികളില്ല പരിഭവങ്ങളില്ല.ഈ സിനിമയാണു എല്ലാവര്‍ക്കും ഉള്ള മറുപടി.

അവതാരിക:ശ്രീ.നിരഞ്ജന്‍,ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള ഒരാളാണു താങ്കള്‍ .ഇപ്പോഴിതാ എഴുത്തിലൂടെയും,രഞ്ജിത്തിന്റെ കഥാപാത്രം ചോദിക്കുന്നതു പോലെ "നിരഞ്ജന്‍ എന്ന എഴുത്തുകാരന്‍ ഇത്രയും നാള്‍ എവിടെയായിരുന്നു.? "

നിരഞ്ജന്‍ : ഹ ഹ ഹ .. എഴുത്തുകാരന്‍ എന്നൊക്കെ പറയണോ.ബേസിക്കിലി ഞാന്‍ ഒരു ചലച്ചിത്രകാരനാണു.അഭിനയം എന്ന ഒരു സങ്കേതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു ചലച്ചിത്രകാരന്‍ .എല്ലാം അതിന്റേതായ കാലത്തില്‍,സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ സംഭവിക്കുമെന്നു വിശ്വസിക്കാനാണു എനിക്കിഷ്ടം.ഇതും സംഭവിച്ചതു അതിന്റെ സമയമായപ്പോഴാണു.ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണു ഞാന്‍ ഈ കഥയെ കുറിച്ചു ആദ്യം ആലോചിക്കുന്നതും ,കുറിച്ചു തുടങ്ങുന്നതും.അനിയേട്ടനോടാണു ആദ്യം ഇതിനെ കുറിച്ചു പറഞ്ഞതും.തിരക്കു കൂട്ടാതെ,സമയമെടുത്ത് എഴുതിയതു കൊണ്ടാവണം ഇതിത്രയും ബ്യൂട്ടിഫുളായി രൂപപ്പെട്ടത്.പിന്നെ എല്ലാം എവിടെയോ ഇരുന്നു എല്ലാം നിയന്ത്രിക്കുന്നവന്റെ അനുഗ്രഹം,ഗുരുക്കന്മാരുടെ മാതാപിതാക്കളുടെ പ്രാര്‍ത്ഥന.ഒപ്പം പ്രേക്ഷകരുടെ സ്നേഹം.

അവതാരിക:വളരെ നന്ദി,ശ്രീ അനിരുദ്ധന്‍,ശ്രീ നിരഞ്ജന്‍ ഞങ്ങളോട് സംസാരിച്ചതിനു എല്ലാ വിധ ആശംസകളും.ഒപ്പം നിരഞ്ജന്റെ തൂലികത്തുമ്പില്‍ നിന്നു ഇനിയും മികച്ച ഒരുപിടി രചനകള്‍ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു.

ഇരുവരും:ഒരുപാട് നന്ദി.(നിരഞ്ജന്‍ ഇടയ്ക്കു കയറി:ചിലപ്പോള്‍ ഞാന്‍ ഇനി എഴുതിയില്ലെന്നേ വരാം,ഒരു പക്ഷേ ഇതു നിങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രമായിരുന്നിരിക്കണം എന്നിലെ രചയിതാവിന്റെ നിയോഗം

-Fade Out-

-Text Fade In-

യാത്ര അവസാനിക്കുന്നില്ല.പുതിയൊരു ലക്ഷ്യത്തിലേയ്ക്ക്,പുതിയ ആളുകളിലേയ്ക്ക് ,അറിയാത്ത ദിക്കുകളിലേയ്ക്ക് അതു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.സീ യു വെന്‍ ഐ സീ യു.
A Film Written & Directed By Mridul George.

Saturday, February 2, 2013

പുല്‍ക്കൊടിയായി ഉയര്‍ത്തേല്‍ക്കുവാന്‍"......


കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഗാനം ഹൃദയത്തെ വല്ലാതെ തൊടുകയുണ്ടായി.ഒരു മടുപ്പും തോന്നാതെ ആ ഗാനം മാത്രം ലൂപ്പിലിട്ട് ഒരുപാട് തവണ കേട്ടു.ഈണത്തെക്കാള്‍ കൂടുതല്‍ അതിലെ വരികളെയാണു അന്നു നെഞ്ചോട് ചേര്‍ത്തത്.അതെങ്ങനെയേ കഴിയുമായിരുന്നുള്ളു.പക്ഷേ പിന്നീടെപ്പോഴോ ഓര്‍മ്മപ്പുസ്തകത്തിന്റെ മറിഞ്ഞു പോയ താളുകളിലെവിടെയോ ഒതുങ്ങി ആ ഗാനവും,വരികളും,അതുണ്ടാക്കിയ ചിന്തകളും.ഈക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ആ ഗാനം മനസ്സിലേയ്ക്ക്,കാതുകളിലേയ്ക്ക്,നാവിന്റെ തുമ്പിലേയ്ക്ക് തിരിച്ചെത്തി.ആദ്യം കേട്ടപ്പോള്‍ എഴുതാന്‍ ബാക്കി വച്ചത് ഇനി വൈകിക്കണ്ട എന്നു തോന്നിയതും അതു കൊണ്ട് തന്നെ.

സ്പിരിറ്റ് എന്ന ചിത്രത്തിലേതാണു ഈ ഗാനം.'മരണമെത്തുന്ന നേരത്ത്' എന്നു തുടങ്ങുന്ന വരികള്‍ രചിച്ചത് അനുഗ്രഹീതനായ കവി/ഗാനരചയിതാവ് റഫീഖ് അഹമ്മദ് ആണു.സംഗീതം നല്‍കിയത് ഷഹബാസ് അമാന്‍.ചിത്രം കണ്ടിട്ടുള്ളവര്‍ക്ക് അറിയാം,ആകസ്മികമായ,ദാരുണമായ ഒരു മരണത്തിന്റെ ബാക്കിപത്രമായിട്ടാണു ഈ ഗാനം സ്ക്രീനില്‍ കടന്നു വരുന്നത്.ആദ്യ ദിവസങ്ങളില് ഈ ഗാനത്തോട് അടുപ്പിച്ചതും ഈ മരണമായിരുന്നിരിക്കണം.മനസ്സില്‍ തോന്നുന്നത് കുത്തികുറിച്ചു തുടങ്ങിയ ദിവസങ്ങളിലെ സ്ഥിരം വിഷയമായിരുന്നു മരണവും,അതിന്റെ വത്യസ്ത തലങ്ങളുമൊക്കെ.അത്തരം കഥകള്‍ മാത്രമുള്ള ഒരു സമാഹാരം ഇറക്കണെമെന്നൊക്കെ ആയിരുന്നു അന്നതെ അഹങ്കാരങ്ങളിലൊന്ന്‍.വീണ്ടും വീണ്ടും കേട്ടു തുടങ്ങിയതോടെ മരണത്തിനുമപ്പുറം,അതേല്പ്പിക്കുന്ന അഘാതങ്ങള്‍ക്കും,ജനിപ്പിക്കുന്ന ചിന്തകള്‍ക്കുമപ്പുറം എന്തൊക്കെയോ ആണു ഈ ഗാനം പറയുന്നതെന്നു തോന്നി തുടങ്ങി.പിന്നീടെപ്പോഴോ ആണു ആ വരികള്‍ എന്നോട് പറഞ്ഞത്,"മൃദുല്‍ നീ ചിന്തിക്കുന്നതു പോലെ ഞാന്‍ പാടുന്നത് മരണത്തിന്റെ വിലാപമല്ല,മറിച്ച്
ഭ്രാന്തമായ പ്രണയത്തിന്റെയും,അഗാധമായ സനേഹത്തിന്റെയും ആഘോഷഗീതങ്ങളാണു"

ഗാനത്തിലെ വരികളുടെ അര്‍ത്ഥം ഇത്രമാത്രം

എന്നു വരുമെന്നോ,എങ്ങനെ വരുമെന്നോ അറിയാത്ത മരണം എന്നെ തേടിയെത്തുന്ന നിമിഷം എന്റെ അരികില്‍ നീ ഉണ്ടാകണം,എന്റെ കണ്ണുകള്‍ കാണുന്ന അവസാന കാഴച്ചയും,കാതുകള്‍ കേള്‍ക്കുന്ന അവസാന ശബ്ദവീചിയും,എന്റെ നാസാദ്വാരങ്ങളില്‍ നിലനില്‍ക്കുന്ന ഗന്ധവും,തലച്ചോറിന്റെ കോശങ്ങളിലെ മായ്ക്കപ്പെടാത്ത സ്മരണയും ,ചുണ്ടുകളിലെ പൂര്‍ത്തിയാകത്ത നാമവും നിന്റേതായിരിക്കണം.

ഒരു പക്ഷേ റഫീഖ് അഹമ്മദിലെ ഗാനരചയിതാവ് മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ന്ന് ഒരു യഥാര്‍ത്ഥ കവിയാകുന്നതു ഇവിടെയാണു.എപ്പോഴാണെന്നറിയാത്ത ,ഭൂമിയിലെ അവസാന നിമിഷത്തില്‍ അരികില്‍,കാഴച്ചയില്‍,കേള്‍ വിയില്‍,ശ്വാസത്തില്‍,ചിന്തകളില്‍‍,ഓര്‍മ്മകളില്‍ എല്ലാം‍ ഒരാള്‍ ആയിരിക്കണമെന്നു ആഗ്രഹിക്കുമ്പോള്‍ ജീവിതത്തിലെ എല്ലാ നിമിഷവും കൂടെ അയാള്‍ ഉണ്ടായിരിക്കണെമെന്നു കൂടി പറയാതെ പറയുന്നു റഫീഖ്.അതിനുമപ്പുറം ഒരു പ്രണയമോ സ്നേഹമോ ഉണ്ടോ ? അതു കൊണ്ടു തന്നെയാണു ഗാനം ഇങ്ങനെ അവസാനിക്കുന്നത്

"അതുമതിയുടല്‍ മൂടിയ മണ്ണില്‍ നിന്നിവനു
പുല്‍ക്കൊടിയായി ഉയര്‍ത്തേല്‍ക്കുവാന്‍"

ആ പ്രണയം മതി,ആ സ്നേഹം മതി,മരണത്തെയും തോല്പിച്ച് അവനു തിരിച്ചു വരാന്‍.ഒരു പുല്‍ക്കൊടിയായി എങ്കിലും അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുവാന്‍.

Wednesday, January 23, 2013

ഒരു ഒന്നാം ക്ളാസ്സ് പ്രണയക്കഥ

വെളുത്ത ഡാലിയ പുഷ്പങ്ങളും,പ്രണയം തുളുമ്പുന്ന കടുംചുവപ്പ് റോസാപ്പൂക്കളും കൊണ്ട് അലങ്കരിച്ചിരുന്ന ആ പരിശുദ്ധ അള്‍ത്താര എന്റെ ഇന്നലെകളിലെ സുഖമുള്ള ഓര്‍മ്മകളിലൊന്നാണു.ഈ ദേവലായത്തിലേയ്ക്ക് വന്നിട്ട് നാളുകള്‍ ഏറെയായി.കാരണങ്ങള്‍ പലതായിരുന്നു.പക്ഷേ ഒരു കാരണവും ഇന്നിവിടെ എത്തുന്നതില്‍ നിന്നു എന്നെ തടഞ്ഞില്ല.കാരണം ഇന്നവളുടെ മനസ്സമതമാണു.ഞാന്‍ ഇവിടെ ആയിരിക്കേണ്ടതും,ഇതില്‍ പങ്കെടുക്കേണ്ടതും ദൈവനിയോഗം,അല്ലെങ്കില്‍ എവിടെയോ ഇരുന്നു നമ്മെളെയും നമ്മുക്ക് ചുറ്റുമുള്ളതിനെയും നിയന്ത്രിക്കുന്നവന്റെ ഒരു വികൃതി.

അള്‍ത്താരയ്ക്കു മുന്നില്‍ നില്‍ക്കുന്ന അവളുടെ മുഖം ശരിക്കും കാണുന്നില്ല.പക്ഷേ ആ കടും ചുവപ്പ് ലെഹംഗയില്‍,ഫോട്ടോഗ്രാഫേഴസിന്റെ ആര്‍ക്ക് ലൈറ്റിന്റെ തിളക്കത്തില്‍,ആ ചെറിയ മേക്കപ്പിന്റെ ആവരണത്തില്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.അവള്‍ തിരിഞ്ഞു നോക്കുമെന്ന പ്രതീക്ഷയില്‍ ഞാന് അങ്ങോട്ടേയ്ക്ക് നോക്കി.പ്രതീക്ഷ തെറ്റിയില്ല.അവള്‍ കണ്ടു എന്നെ,എന്നും എന്നെയും ഒരുപാട് പേരെയും കൊതിപ്പിച്ചിരുന്ന ആ ചിരിയും സമ്മാനിച്ചു.

ഇനിയും അവള്‍ ആരെണെന്ന ചോദ്യം നിങ്ങളുടെ മനസ്സിലുണ്ടെങ്കില്‍..

അവള്‍ എന്റെ ആദ്യപ്രണയമാണു.കണ്ട ആദ്യ കാഴച്ചയില്‍ ഞാന്‍ ഇഷ്ടപ്പെട്ടവള്‍.
അന്നു കണ്ടപ്പോള്‍‍ മനസ്സില്‍ തെളിഞ്ഞ ഒരു ചിത്രം ഇന്നും ഓര്‍മ്മകള്‍ മായ്ക്കാതെ അവിടെ തന്നെയുണ്ട്.ഇതു പോലെ ഭംഗിയുള്ള ഒരു അള്‍ത്താരയ്ക്കു മുന്നില്‍ വധുവിന്റെ വേഷമണിഞ്ഞവളും,തൊട്ടപ്പുറത്തു വരന്റെ വേഷത്തില്‍ ഞാനും.ഇന്നോര്‍ക്കുമ്പോള്‍ ചിരിയാണു വരുന്നത്.കാരണം അവളെ ആദ്യം കണ്ട ദിവസം ഞങ്ങളിരുവരുടെയും പ്രായം 6 വയസ്സായിരുന്നു.

ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസങ്ങളിലൊന്നു.ക്ലാസ്സ് ടീച്ചറായിരുന്നു സിസ്റ്റര്‍ വന്നു പേരു വിളിച്ച് അറ്റന്ഡന്‍സ് എടുക്കുന്നു.കാലത്തെ സ്കൂളിലെത്തിയതിന്റെ കരച്ചില്‍ തോരാതെ നിറക്കണ്ണുകളുമായി മുന്നില്‍ നിന്നു രണ്ടാമത്തെ ബെഞ്ചില് ഞാന്‍ ഇരിക്കുന്നു.എനിക്കും മുന്‍പ് വിളിച്ച പേരുകളും,അതിനു ശേഷം വിളിച്ച പേരുകളും ശ്രദ്ധിക്കാതെ ഇരുന്ന ഞാന്‍ ഒരു പേര്‌ കേട്ടപ്പോള്‍ അറിയാതെ പിറകിലേയ്ക്ക് ഒന്നു തിരിഞ്ഞു.ഇന്നുമറിയില്ല,എന്താണു എന്നെ അതിനു പ്രേരിപ്പിച്ചെതെന്നു.പെണ്‍കുട്ടികളുടെ വശത്ത് പിറകില്‍ നിന്നു രണ്ടാമത്തെ ബെഞ്ചില്‍ നിന്നും മെലിഞ്ഞ് നീണ്ട് ഒരു കുട്ടി എഴുന്നേറ്റു 'പ്രസന്റ് സിസ്റ്റര്‍' എന്നു പറഞ്ഞു.സിനിമാ സ്റ്റൈലില്‍ ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കിയില്ല,ചുറ്റും നിന്നു ആരും വയലിന്‍ വായിച്ചില്ല,പക്ഷേ ആ ഒരു നിമിഷാര്‍ദ്ധം കൊണ്ട് സിനിമക്കഥയെ വെല്ലുന്ന മുകളില്‍ കുറിച്ച ആ കാഴച്ച ഞാന്‍ മനസ്സില്‍ കണ്ടു.എന്താ കഥ !

പക്ഷേ പിന്നീടതിനു അത്ര വലിയ പുരോഗതി ഒന്നും ഉണ്ടായില്ല,ഒരു ഒന്‍പതാം ക്ലാസ്സ് വരെ.അതിനു മുന്നെയുള്ള എട്ടു വര്‍ഷങ്ങളും ഞങ്ങള്‍ മിക്ക വര്‍ഷവും ഒരേ ക്ലാസ്സില്‍ തന്നെയാണു പഠിച്ചിരുന്നത്,പോരാത്തതിനു വേദോപദേശ ക്ലാസ്സുകളും.തമ്മില്‍ പരിചയപ്പെട്ടു,സംസാരിച്ചു,സുഹൃത്തുകളായി എന്നതിനപ്പുറം ഈ എട്ടു വര്‍ഷങ്ങള്‍ നല്ല വേസ്റ്റായിരുന്നു എന്നതാണു സത്യം.പിന്നീട് സീന്‍ മാറുന്നത് ഒന്‍പതാം ക്ലാസ്സിനു മുന്നിലെ വരാന്തയിലേയ്ക്കാണു.ഇഷ്ടങ്ങളും പ്രണയങ്ങളും സ്കൂള്‍ പരിസരത്ത് നിറഞ്ഞു പൂവിട്ടിരിക്കുന്ന കാലം.കണ്ട ചെമ്മാനും ചെരുപ്പ് കുത്തിയും വരെ ആഘോഷമായി ലൈന്‍ അടിക്കുന്നു.അത്യാവശ്യം പോപ്പുലര്‍ ആയിരുന്നിട്ടും,പെണ്‍കുട്ടികളുടെ ഇടയില്‍ നല്ല പേര്‌ ഉണ്ടായിരുന്നിട്ടും,നമ്മളന്നും ഇന്നത്തെ പോലെ 'സിംഗിള്‍,റെഡി ടു മിംഗള്‍' കാറ്റഗറി തന്നെ.അപ്പൂപ്പന്‍ ആനപ്പുറത്തിരുന്നപ്പോ ഉണ്ടായ തഴമ്പ് പോലെ എനിക്ക് പറയാന്‍ ആകെയുള്ളത് ഒന്നാം ക്ലാസിലെ ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് മാത്രം.ഒരു ദുര്‍ബല നിമിഷത്തില്‍ എന്റെ കൂടെയിരുന്നിരുന്ന ആത്മാര്‍ത്ഥ സുഹൃത്തിനോട് ഞാനാക്കഥ പറഞ്ഞു.പറഞ്ഞു തീര്‍ന്നതും കാര്യങ്ങള്‍ കൈവിട്ട് പോയെന്നു എനിക്ക് മനസ്സിലായി.ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ഇടുന്നത് പോലെ അവനതിനു നല്ല പബ്ളിസിറ്റി കൊടുത്ത് ഒരു ബ്രേക്കിംഗ് ന്യൂസ് ആക്കി,സംഭവം അവളുടെ ചെവിയിലുമെത്തി.അവള്‍ അതു വിശ്വസിച്ചിരുന്നോ എന്നോ,അവള്‍ക്കതൊരു പ്രശ്നമായിരുന്നോ എന്നോ ഇന്നും എനിക്കറിയില്ല.ഏതൊരു ടിനേജ് പ്രണയവും പോലെ കൂട്ടുകാരുടെ കളിയാക്കലുകളും,അതു പേടിച്ച് പരസ്പരമുള്ള ഒഴിഞ്ഞു മാറലുമൊക്കെയായി അതവിടെ അവസാനിച്ചു.സ്കൂള്‍ ജീവിതം അവസാനിക്കുന്നതിനു തൊട്ടു മുന്നെയുള്ള ദിവസങ്ങളിലൊന്നില്‍ ഒരു ഓട്ടോഗ്രാഫിന്റെ താളിലൂടെ നഷടപ്പെട്ട് പോയ ആ സുഹൃത്തുബന്ധം തിരികെ വന്നു,അതു മാത്രം.പിന്നീട് ഞങ്ങള്‍ ഒരുമിച്ച് പഠിച്ചിട്ടില്ല.യാത്രയില്‍ എപ്പോഴോ അവള്‍ പുതിയ നഗരത്തിലേയ്ക്ക് കൂടു മാറി.വല്ലപ്പോഴും സംഭവിച്ചിരുന്ന തമ്മിലുള്ള കാഴച്ചകളും അതോടെ അവസാനിച്ചു.

അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍,ഒന്നാം ക്ലാസ്സിലെ ആദ്യ കാഴച്ചയിലേയ്ക്ക് മാത്രമായി ഒതുങ്ങി തുടങ്ങിയ നാളുകളിലൊന്നിലാണു അവളെ ഞാന്‍ വീണ്ടും കണ്ടത്.പുതിയൊരു നഗരത്തിന്റെ തിരക്കുകളില്‍,ജീവിതം കരു പിടിപ്പിക്കുവാനുള്ള യാത്രകളിലായിരുന്നു ഞങ്ങളിരുവരും.കണ്ടു,പരിചയം പുതുക്കി, സംസാരിച്ചു,പഴയ കാര്യങ്ങള്‍ പറഞ്ഞ് ചിരിച്ചു,അവസാനം അത് എന്നെ ഒട്ടും പ്രതീക്ഷിക്കാതെ ഈ ചടങ്ങില്‍ പങ്കെടുക്കുന്നിടം വരെയെത്തിച്ചു.കാലത്തിന്റെ ഒരോരോ വികൃതികള്‍.

"മിശിഹായുടെ നിയമവും തിരുസഭയുടെ കല്പനകളും അനുസരിച്ച് ഈ നില്‍ക്കുന്ന
ആനിയെ ഭാര്യയായി സ്വീകരിക്കാമെന്നു വാഗ്ദ്ധാനം ചെയ്യുന്നുവോ?"

പുരോഹിതന്റെ ശബ്ദമാണു ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്.ചടങ്ങ് അവസാനിക്കാറായി.ഇനി ഈ ഓര്‍മ്മകള്‍ എന്റേതു മാത്രം.ഞാന്‍ അവളെ നോക്കി,തിരിഞ്ഞവള്‍ എന്നെയും.അതു ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല.ഇക്കുറിയും പുഞ്ചിരി സമ്മാനിക്കാന്‍ അവള്‍ മറന്നില്ല.കണ്ണുകളില്‍ നിറഞ്ഞ കണ്ണുനീര്‍ എന്റെ കാഴച്ചകളെ മറച്ചു.

ഞാന്‍ തിരിഞ്ഞ് അള്‍ത്താരയിലേയ്ക്കു നോക്കി,പുരോഹിതന്റെ അവ്യക്തമായ മുഖത്തേയ്ക്കു നോക്കി പറഞ്ഞു.

"വാഗ്ദ്ധാനം ചെയ്യുന്നു."

പിന്നീടുള്ള പ്രാര്‍ത്ഥനകള്‍ ഞാന്‍ കേട്ടില്ല.വര്‍ഷങ്ങള്‍ക്കു മുന്‍പ് അവളുടെ പേരു കേട്ടപ്പോള്‍ മാത്രം എനിക്ക് തിരിഞ്ഞു നോക്കാന്‍ തോന്നിയത് ഇന്നീ അള്‍ത്താരയ്ക്കു മുന്നില്‍ നിന്നു അവളെ വിവാഹം ചെയ്യാന്‍ സമ്മതമാണു എന്നു പറയുന്നതിനു വേണ്ടി ആയിരുന്നു എന്നു കാലം എനിക്കു  പറഞ്ഞു തരികയായിരുന്നു അപ്പോള്‍.