Tuesday, August 21, 2007

അമ്മുവിന്റെ ചോദ്യങ്ങള്‍

"അശ്വിന്‍,യൂ ഹാവ്‌ ഗോട്ട്‌ എ ലെറ്റര്‍"

ഞാന്‍ ലാപ്പ്‌ ടോപ്പില്‍ നിന്നു കണ്ണുയര്‍ത്തി.ഒരു കത്തും പൊക്കി പിടിച്ചോണ്ട്‌ എന്റെ പഞ്ചാബി സഹപ്രവര്‍ത്തക ജസ്പ്രീത്‌ എന്റെ ഡെസ്കിലേയ്ക്കു വന്നു.ഇ മെയിലിന്റേം എസ്‌.എം.എസിന്റെയും കാലത്തു,ഒരു കത്തു വന്നതിന്റെ അത്ഭുതം അവളുടെ മുഖത്തുണ്ട്‌.

"letters,in this e-age ,unbelivable",ഇതു പറഞ്ഞുകൊണ്ടാണു അവള്‍ കത്തു കൈയ്യിലേയ്ക്കു തന്നതു.ഞാന്‍ ചിരിച്ചു കൊണ്ട്‌ കത്തു വാങ്ങി.ഇംഗ്ലീഷും ഹിന്ദിയും പിന്നെ ഇതെല്ലാം ചേര്‍ന്ന വേറൊരു ഭാഷയും നിറഞ്ഞു നില്‍ക്കുന്ന ഇവിടെയിരുന്നു നാലു വരി മലയാളം വായിക്കുന്നതിന്റെ സുഖം ഇവളുണ്ടോ അറിയുന്നു...

അമ്മുവിന്റെ കത്താണു...കത്തില്‍ പുതുതായി ഒന്നും കാണില്ല.കുറേ നാട്ടു വിശേഷങ്ങള്‍,വീട്ടു വിശേഷങ്ങള്‍,പരിഭവങ്ങള്‍....

"എന്നെ വിളിക്കണ്ടാ,എഴുതിയാല്‍ മതി"..എന്നു നാട്ടില്‍ ചെന്നാലും അവളുടെ സ്ഥിരം ഡയലോഗാണു.പക്ഷേ ഈ തിരക്കില്‍ വിളി പോലും കുറവാ.എങ്കിലും അവള്‍ എഴുത്തു മുടക്കാറില്ല.പറഞ്ഞാല്‍ എല്ലാം പെട്ടന്നു തീരും,എഴുതിയാല്‍ പിന്നേം പിന്നേം വായിക്കാല്ലോ.ഇതാണു അവളുടെ തിയറി.ഒന്നോര്‍ത്താല്‍ അതും ശരിയാ,മനം മടുപ്പിക്കുന്ന ഏകാന്തതയില്‍ ഈ എഴുതുകളായിരിക്കും അവളുടെ ആശ്വാസം..ഞാന്‍ കത്തു പൊട്ടിച്ചു..

പ്രിയപ്പെട്ട അച്ചുവേട്ടനു,

സുഖമല്ലേ?കഴിഞ്ഞ കത്തിനു മറുപടി കണ്ടില്ല.തിരക്കായിരിക്കും അല്ലേ..സാരമില്ല.ഇവിടെ പ്രത്യേകിച്ചു വിശേഷം ഒന്നുമില്ല.ഓണം വരുന്നു,അതിന്റെ തിരക്കാണു എല്ലാവര്‍ക്കും.കഴിഞ്ഞ ഓണത്തിനു ഓര്‍ത്തു ,ഈ ഓണം കാണില്ലാന്നു.അമ്മു അത്ര ഭാഗ്യമില്ലാത്ത കുട്ടിയല്ലാല്ലേ അച്ചുവേട്ടാ.പക്ഷേ,ഇനിയും ഒരു വര്‍ഷം കൂടി ഈ ഭാഗ്യം ഉണ്ടാകുവോ എന്നറിയില്ല...

ഇന്നലെ അച്ചുവേട്ടന്റെ അമ്മ വന്നിരുന്നു.കുറേ നേരം എന്റെ മുറീലിരുന്നു വര്‍ത്തമാനം പറഞ്ഞിട്ടാ പോയേ.അമ്മയ്ക്കു എന്നെ കാണുമ്പോ നിറയെ വിഷമമാ...അതു കാണുമ്പോ എനിക്കും സങ്കടം വരും.എന്റെ കുട്ടിയ്ക്കു ഒന്നും വരില്ലായെന്നും പറഞ്ഞ്‌ ഇന്നലേം ഒരുപാടു കരഞ്ഞു.ഇതു പോലെ തന്നാ എല്ലാവരും.അവരൊക്കെ വിചാരിചിരിക്കുന്നേ,എനിക്കു ഭയങ്കര സങ്കടമാണെന്നാ.അച്ചുവേട്ടനറിയമോ,ഇപ്പോള്‍ എന്റെ മനസ്സ്‌ ശാന്തമാ,ഒന്നിനെക്കുറിച്ചും ഞാന്‍ അങ്ങനെ ആലോചിക്കാറില്ല.ഇന്നലെ കുറേ നാള്‍ കൂടി മുറിയില്‍ നിന്നു പുറത്തിറങ്ങി,അത്തമല്ലായിരുന്നോ.അമ്പലത്തില്‍ പോകണമെന്നുണ്ടായിരുന്നെങ്കിലും,സാധിച്ചില്ല..മുറ്റത്തു ഞാനും ഒരു പൂക്കളമിട്ടു.നമ്മള്‍ പണ്ടിട്ടിരുന്നതു പോലെയൊന്നുമല്ലാട്ടോ,ചെറുതൊരെണ്ണം..അപ്പോള്‍ മുത്തശ്ശി പറയുവാ,ഇപ്പോഴത്തെ ഓണം ഒന്നും ഒന്നുമല്ല.പണ്ടത്തെ ഒാണം ആയിരുന്നു നല്ലതെന്നു.ഞാന്‍ കുറേ തര്‍ക്കിച്ചു,അല്ലെങ്കില്‍ അച്ചുവേട്ടന്‍ പറ,ഇന്നത്തെ ഓണമല്ലേ നല്ലത്‌.ഇന്നാണേല്‍ എല്ലാവരും നല്ല നിലയില്‍,പണ്ടത്തെ അത്രേം ബുദ്ധിമുട്ട്‌ ഒരു വീട്ടിലും ഇല്ല,യാത്ര സൗകര്യമുണ്ട്‌,വെളിച്ചമുണ്ട്‌..അന്നിട്ടും മുത്തശ്ശി പറയുന്നതു കേട്ടില്ലേ,ഇന്നത്തെ ഓണം കൊള്ളില്ലാന്നു....

എന്റെ അസുഖത്തിനു കുറവൊന്നുമില്ല.ഇന്നിയൊന്നും ചെയ്യാനില്ലാന്നു അച്ചനോട്‌ R.C.C ലെ മേനോന്‍ ഡോക്ടര്‍ പറയുന്നതു കേട്ടു.രക്ഷയില്ലാത്തതു കൊണ്ടാകും റേഡിയഷന്‍ നിര്‍ത്തി.അതു കൊണ്ടു ഇപ്പോള്‍ എന്റെ മുടിയൊക്കെ വീണ്ടും വന്നു തുടങ്ങി.പണ്ടു ആദ്യമായി മുടി വെട്ടിപ്പോ അച്ചുവേട്ടന്‍ വിളിച്ചില്ലേ മൊട്ടച്ചീന്നു,ഇപ്പോഴാ അതെനിക്കു ചേരുന്നേ....

ഞാന്‍ ഒരുങ്ങിക്കഴിഞ്ഞു..ഇപ്പോള്‍ മനസ്സില്‍ ഒരു സന്തോഷമുണ്ട്‌..അങ്ങനെ വേദന തോന്നാറില്ല..നേരത്തെ പറഞ്ഞില്ലേ,ശാന്തത..പക്ഷേ എനിക്കൊരു ആഗ്രഹമുണ്ട്‌ അച്ചുവേട്ടാ,മരിക്കുന്നതിനു മുന്‍പ്‌ ഒരിക്കല്‍,ശാസ്താവിനെ കാണണം.പമ്പയില്‍ മുങ്ങിക്കുളിച്ചു,കരിമലയും നീലിമലയും കേറി,പതിനെട്ടു പടികളും ചവിട്ടി ,ശാസ്താവിനെ തൊഴണം.ഇവിടെ ആരോട്‌ പറഞ്ഞിട്ടും സമ്മതിക്കുന്നില്ല.പക്ഷേ എനിക്കു പോകണം...ഒരിക്കല്‍ മാത്രം...അച്ചുവേട്ടാ,എനിക്കു ആ ആഗ്രഹം സാധിച്ചു തരണം.പട്ടണങ്ങളിലൊക്കെ മരിക്കാന്‍ കിടക്കുന്നവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്ന സംഘടനകളുണ്ടത്രേ.അന്വേഷിച്ചെനിക്കെഴുതുവോ...???

തല വേദനിക്കുന്നു...ഒന്നു കിടക്കട്ടെ...മറുപടി പ്രതീക്ഷിച്ചു കൊണ്ടു നിര്‍ത്തുന്നു.

സ്വന്തം അമ്മു.

കത്തു മടക്കി മേശപ്പുറത്തിയ്ക്കിട്ട്‌ ഞാന്‍ കഫേയിലേയ്ക്ക്‌ പോയി...മനസ്സ്‌ മുഴുവന്‍ അമ്മുവും ,അവളുടെ കത്തുമായിരുന്നു.ആദ്യമായിയാണു അവളുടെ ഇങ്ങനെയൊരു കത്ത്‌.എല്ലാവരും ഭയപ്പെട്ടതു സംഭവിക്കാറായെന്നു തോന്നുന്നു...എന്റെ ഓര്‍മ്മയുടെ ആദ്യ താള്‍ മുതല്‍ അവളുണ്ട്‌,അവളുടെ ചിണുങ്ങുന്ന മുഖവും,കൊഞ്ചലുകളുമുണ്ട്‌.അടുത്തടുത്ത്‌ വീടുകള്‍,ആശാന്‍ കളരി മുതല്‍ ഒരുമിച്ചുള്ള പഠനം..ഏകദേശം ഒരേ പ്രായമാണെങ്കിലും ഞാനവള്‍ക്കു അച്ചുവേട്ടന്‍ ആയിരുന്നു.പെങ്ങന്മാരില്ലാത്ത എനിക്കവള്‍ സ്വന്തം അനിയത്തിയും.അങ്ങനെ എല്ലാം സന്തോഷത്തോടെ പോകുമ്പോഴാണു,തലവേദനയുടെ രൂപത്തില്‍ നിര്‍ഭാഗ്യം അവളുടെ ജീവിതത്തിലേയ്ക്കു വരുന്നതു.ആദ്യമൊന്നും ആരും തീരെ ഗൗനിച്ചില്ല..പിന്നീട്‌ അതു സഹിക്കാന്‍ കഴിയാവുന്നതിലപ്പുറമായി..നാട്ടു വൈദ്യവും ആയുര്‍വേദവും ഒക്കെയായി ഒരുപാടു മരുന്നുകള്‍...ഒടുവില്‍ തലച്ചോറിനുള്ളിലെ ആവശ്യമില്ലാത്ത ആ വളര്‍ച്ച കണ്ടെത്തിയപ്പോഴേക്കും ഒരുപാട്‌ വൈകിയിരുന്നു....പിന്നെ കണ്ടിട്ടൂം കേട്ടിട്ടുമില്ലാത്ത എന്തൊക്കെയൊ,മരുന്നുകള്‍,കീമോതെറാപ്പി,റേഡിയഷന്‍..അവളുടെ രൂപം തന്നെ മാറി.ഒരിക്കല്ലേ അതു ഞാന്‍ കണ്ടുള്ളു.പിന്നീട്‌ നാട്ടിലേയ്ക്കുള്ള യാത്രകള്‍ വരെ ഒഴിവാക്കി..അഥവാ പോയാല്‍ അവളുമായുള്ള കൂടിക്കാഴ്‌ച്ചകള്‍ ഒഴിവാക്കി.

മനസ്സ്‌ കത്തിലെ വരികളിലൂടെ നീങ്ങി.എന്തൊക്കെയോ മുന്നറിയപ്പുകള്‍ ആ വാക്കുകളില്‍ ഉണ്ടായിരുന്നു..എല്ലാം പൂര്‍ത്തിയാക്കാന്‍ പോകുന്നു എന്നവള്‍ക്കു മനസ്സിലായതു പോലെ.അതു കൊണ്ടായിരിക്കാം ശബരിമലയില്‍ പോകണം എന്ന അവളുടെ ആഗ്രഹം അവള്‍ അറിയിച്ചതു.എനിക്കു പലപ്പോഴും തോന്നീട്ടുണ്ട്‌,ഒരു വര്‍ഷത്തിനപ്പുറം ആയുസ്സില്ലന്നു വിധിയെഴുതിയ വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തി കൊണ്ട്‌ അവള്‍ ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പാലത്തിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷം നടന്നു നീങ്ങിയതു,അല്ലെങ്കില്‍ നീങ്ങാന്‍ അവളെ പ്രേരിപ്പിച്ചതു അവളുടെ ഈ ആഗ്രഹമാണെന്നു.കാരണം ഈ ആഗ്രഹം അവള്‍ക്കു തോന്നി തുടങ്ങിയതു ഇന്നോ ഇന്നലെയോ അല്ല..കൃത്യമായി പറഞ്ഞാല്‍ ഞാന്‍ ആദ്യമായി മല ചവുട്ടിയിട്ടു വന്ന നാള്‍ മുതല്‍..എനിക്കന്നു ഏഴോ എട്ടോ വയസ്സാണു പ്രായം.ആ യാത്രയെക്കുറിച്ചു വിശദീകരിച്ച നാള്‍ മുതല്‍,ശബരിമല അവളുടെ സ്വപന്മാണു.അതിനടുത്ത വര്‍ഷം അവള്‍ പോകാന്‍ ഒരുങ്ങിയതാണെങ്കിലും അപ്രതീക്ഷിതമായി വന്ന പനി അവളെ അയ്യപ്പസ്വാമിയുടെ അടുത്തെന്നിക്കുന്നതില്‍ നിന്നു തടഞ്ഞു..പിന്നീട്‌ അങ്ങനെ പലവിധ തടസ്സങ്ങള്‍..പിന്നെ അവളും ആചാരങ്ങളുടെ ചങ്ങലക്കെട്ടുകളില്‍ ബന്ധിതയായി.....പിന്നീട്‌ എന്റെ ശബരിമല യാത്രകള്‍ക്കായി എന്നെക്കാള്‍ കൊതിച്ചതു അവളാണ്‌...എല്ലാ വര്‍ഷവും പറയുന്നതു ഒരേ കാര്യങ്ങളായിരുന്നെങ്കിലും എന്റെ വാക്കുകളിലൂടെ അവള്‍ മനസ്സില്‍ ഒരു ശബരിമല സൃഷ്ടിക്കുകയായിരുന്നു.ഞങ്ങളുടെ സംഭാഷണങ്ങളുടെ ഭൂരിഭാഗം സമയവും പമ്പയും ,മാളികപ്പുറവും,ശരംകുത്തിയും,പതിനെട്ടാം പടിയുമൊക്കെയായി കടന്നു പോയി....

“നോക്കീക്കോ അച്ചുവേട്ടാ,ഞാനും പോകും എന്റെ ശാസ്താവിനെ കാണാന്‍.പേട്ട തുള്ളി,പമ്പയില്‍ മുങ്ങി,കരിമലയും നീലിമലയും ചവിട്ടി..."...ഞങ്ങളുടെ സംഭാഷണങ്ങള്‍ മിക്കപ്പോഴും അവസാനിച്ചിരുന്നതു ഇങ്ങനെയായിരുന്നു....

പക്ഷേ,ഇനിയത്‌...ഈ പ്രായത്തില്‍..എന്തൊക്കെ അസുഖങ്ങളുടെ കാര്യം പറഞ്ഞാലും,ആചാരങ്ങള്‍,വിശ്വാസങ്ങള്‍...Make a Wish ഫൗണ്ടേഷനു മെയില്‍ അയക്കുമ്പോഴും അത്ഭുതങ്ങള്‍ ഒന്നും പ്രതീക്ഷിച്ചില്ല.ക്ഷമാപണവും,പ്രാര്‍ത്ഥനകളും നേര്‍ന്നു കൊണ്ടുള്ള ഒരു മറുപടി ലഭിച്ചു.അസാദ്ധ്യമായതു ചെയ്യാന്‍ അവര്‍ ദൈവങ്ങളൊന്നുമല്ലല്ലോ..കാര്യങ്ങള്‍ എല്ലാം കാണിച്ചു ഞാനവള്‍ക്കു മറുപടി അയച്ചു...കത്തെഴുതി താഴെ ഒപ്പിടുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍....

വൈകിയാണു മറുപടി വന്നതു...സ്ഥിരം പല്ലവി ആവര്‍ത്തിച്ചു കൊണ്ടു ജസ്പ്രീത്‌ കത്തു കൊണ്ടു തന്നപ്പോള്‍ ഇക്കുറി ചിരിക്കാന്‍ കഴിഞ്ഞില്ല...അമ്മുവല്ല കത്തെഴുതിയിരിക്കുന്നതെന്നു കയ്യക്ഷരം കണ്ടപ്പോള്‍ മനസ്സില്ലായി... പറഞ്ഞു കൊടുത്താണു എഴുതിച്ചിരിക്കുന്നതു..കഴിഞ്ഞ ആഴ്‌ച്ച അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു അവള്‍ക്കു തീരെ വയ്യാതെയായി എന്നു.ഞാന്‍ കത്തു വായിച്ചു

പ്രിയപ്പെട്ട അച്ചുവേട്ടനു,

സുഖമല്ലേ?ജോലിക്കൂടുതലുണ്ടോ???..സാരമില്ല.ഇവിടെ പ്രത്യേകിച്ചു വിശേഷം ഒന്നുമില്ല.തീരെ വയ്യാതെയായി.തലയ്ക്കത്തു ആയിരം തേനിച്ചകള്‍ മൂളുന്നതു പോലെ തോന്നും.തല വെട്ടി പൊളിക്കുന്ന വേദനയാണ്‌.ഇനി അധികം നാള്‍ വേദന സഹിക്കേണ്ടി വരുമെന്നു തോന്നുന്നില്ല.ഞാന്‍ ഇന്നലെ മരിച്ചു പോയ മുത്തച്ഛനെ സ്വപനം കണ്ടു.മരിച്ചവരെ സ്വപനം കണ്ടാല്‍,മരണം അടുത്തെത്താറായീന്നാ അര്‍ത്ഥമെന്നു അച്ചുവേട്ടന്‍ തന്നെയല്ലേ ഒരിക്കല്‍ എന്നോട്‌ പറഞ്ഞിട്ടുള്ളത്‌....

അച്ചുവേട്ടന്‍ വരുന്നുണ്ടോ അടുത്തെങ്ങാനും..വേണ്ടാ,വരണ്ടാ..എന്തിനാ വെറുതെ എന്റെ രൂപം കണ്ടു വിഷമിക്കുന്നെ...ഞാന്‍ മരിച്ചു എന്നറിഞ്ഞാലും വരരുത്‌...എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി..അച്ചുവേട്ടനു വിഷമമുണ്ടൊ,എന്റെ ആഗ്രഹം സാധിച്ചു തരാന്‍ പറ്റാത്തതില്‍.വിഷമിക്കണ്ടാട്ടോ.അതു നടക്കാത്തതു അച്ചുവേട്ടന്റെയോ എന്റെയോ കുഴപ്പം കൊണ്ടല്ല.ആരെ പഴിക്കണം,ആരെ കുറ്റം പറയണം എന്നെനിക്കറിയില്ല...സമൂഹത്തിനെയോ,ആചാരങ്ങളെയോ,ഐതീഹ്യങ്ങളെയോ,..അതോ വേറെ ആരെയെങ്കില്ലുമോ???ഈ കാര്യങ്ങളെല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞതു അങ്ങനെ ഒന്നും ചിന്തിച്ചു ദൈവകോപം വരുത്തിവയ്ക്കണ്ടാ എന്നാണ്‌...ഭക്തര്‍ കാണണമെന്നാഗ്രഹിച്ചാല്‍ ദൈവം കോപിക്കുമോ..ദൈവത്തിനു കോപിക്കാന്‍ കഴിയുമോ????കോപിക്കുന്നതും അസ്വസ്ഥത കാണിക്കുന്നതും മറ്റു പലരുമല്ലേ...!!!!പിന്നെ പെണ്ണായി പോയതാണു എന്റെ കുറ്റമെങ്കില്‍,ദൈവത്തിനും കാണില്ലേ ഒരു അമ്മ...പെണ്ണായി പോയതു കൊണ്ട്‌ ആ അമ്മയോട്‌ തന്റെ മകനെ കാണാന്‍ കഴിയില്ല എന്നാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ..ഏതൊരു സ്ത്രീയുടേയും അടിസ്ഥാന ഭാവം അമ്മയുടേതാണു..അതു കൊണ്ടു തന്നെ മറ്റാരെയുംക്കാള്‍ ദൈവങ്ങളെ കാണാനുള്ള അവകാശവും അധികാരവും സ്ത്രീകള്‍ക്കാണു...കാരണം സ്ത്രീ അമ്മയാണു..സൃഷ്ടിയാണു...അശംവതാരമായ എന്റെ ശാസ്താവിന്റെ സൃഷ്ടിയിലും,ഒരു രൂപമായി എങ്കിലും സ്ത്രീയില്ലേ??????എന്നിട്ടും ഈ എനിക്ക്‌,എന്റെ ശാസ്താവിനെ കാണാന്‍ പറ്റിയില്ലല്ലോ....

ഇനിയും സംസാരിക്കാന്‍ വയ്യാ...എനിക്കിതെല്ലാം അച്ചുവേട്ടനോടെ പറയാന്‍ കഴിഞ്ഞുള്ളു..ഏട്ടന്‍ ഈ ചോദ്യങ്ങളെല്ലാം എന്നെങ്കിലും ഈ ലോകത്തോട്‌ ചോദിക്കണം...കാരണം അടുത്ത ജന്മമെങ്കിലും ആചാരങ്ങളുടെ ബന്ധനമില്ലാതെ,വിശ്വാസങ്ങളുടെ കെട്ടുപാടുകളില്ലാതെ ,ആരെയും ഭയക്കാതെ എനിക്കാ സന്നിധിയില്‍ പോകണം..എന്റെ ഭഗവാനെ മനം നിറയെ കാണണം....ഇനിയും ഒരു എഴുത്തുണ്ടാകുമോ എന്നറിയില്ല..ഏട്ടന്റെ മറുപടി വായിക്കാന്‍ കഴിയുമോ എന്നുമറിയില്ല..എങ്കിലും മറുപടി പ്രതീക്ഷിച്ചു കൊണ്ട്‌..

സ്വന്തം അമ്മു....

അമ്മുവിന്റെ ചോദ്യങ്ങള്‍ ഞാന്‍ എന്നോടു തന്നെ ചോദിച്ചു...എന്റെ ശബ്ദം ഉയര്‍ന്നു...പതിയെ പതിയെ അതൊരു അലര്‍ച്ചയായി...ഞാന്‍ ഉറക്കെ വിളിച്ചു ചോദിച്ചു...

"...പെണ്ണായി പോയതാണു എന്റെ അമ്മുവിന്റെ കുറ്റമെങ്കില്‍,ദൈവത്തിനും കാണില്ലേ ഒരു അമ്മ...പെണ്ണായി പോയതു കൊണ്ട്‌ ആ അമ്മയോട്‌ തന്റെ മകനെ കാണാന്‍ കഴിയില്ല എന്നാര്‍ക്കെങ്കില്ലും പറയാന്‍ കഴിയുമോ....???"