Monday, November 24, 2008

അവന്‍ രാഹുല്‍,രാഹുല്‍ രാജ്

ഓടി കിതച്ച്‌ സ്റ്റേഷനിലെത്തിയപ്പോഴേക്കും മണി പതിനൊന്ന്.ട്രെയിന്‍ എത്തുന്നതേയുള്ളു.വൈശാലിയിലെ കാഴച്ചകള്‍ കണ്ട്‌ കഴിഞ്ഞ്‌ ഇന്നലെ പാറ്റ്നയില്‍ തിരിച്ചെത്തിയപ്പോ നന്നെ വൈകിയിരുന്നു.അതു കൊണ്ട്‌ തന്നെ കാലത്തേ എഴുന്നേല്‍ക്കാനും വൈകി.രാജേന്ദ്രനഗര്‍-LTT സൂപ്പര്‍ എക്സ്പ്രസ്‌,അതിലാണു പോകേണ്ടത്‌.ഏതു പ്ലാറ്റ്‌ ഫോമിലേക്കാണു വരുന്നത്‌ എന്നു നോക്കിയപ്പോഴേക്കും അനൗണ്‍സ്മെന്റെത്തി,"രാജേന്ദ്രനഗര്‍ സേ ഹോകര്‍ മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസ്‌ തക്ക്‌ ജാനേവാലി ട്രെയിന്‍ നംബര്‍ 2142 രാജേന്ദ്രനഗര്‍-LTT സൂപ്പര്‍ എക്സ്പ്രസ്‌ പ്ലാറ്റ്ഫോം നംബര്‍ ഏക്‌ മേം ആ രഹി ഹേ".ഭാഗ്യം ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ തന്നെയാണു.ലഗേജും കൊണ്ട്‌ നടക്കേണ്ടി വരുമോ എന്ന ടെന്‍ഷനിലായിരുന്നു.അനൗണ്‍സ്‌മന്റ്‌ വന്നതിന്റെയാണെന്നു തോന്നുന്നു പെട്ടന്ന് ഒരു ഒച്ചപ്പാടും ബഹളവുമൊക്കെ.ഞാന്‍ ചുറ്റും നോക്കി,നല്ല തിരക്കുണ്ട്‌.

പതിനൊന്നേകാലോടെ ട്രെയിന്‍ എത്തി.എന്റെ കോച്ച്‌ കുറച്ചു പിന്നിലാണു നിര്‍ത്തിയത്‌.ഞാന്‍ പെട്ടിയും പിടിച്ച്‌ നടന്നു.ഇപ്പോ തട്ടി വീഴ്ത്തും എന്ന മട്ടില്‍ ആളുകള്‍ ചുറ്റും ഓടുന്നുണ്ട്‌.പത്തു മിനിറ്റുണ്ടിവിടെ,പക്ഷേ അതൊന്നും ആരും നോക്കുന്നില്ല.എല്ലാവരും ട്രെയിനില്‍ കയറി പറ്റാനുള്ള തിരക്കിലാണു.എസ്‌ 5-43,സൈഡ്‌ സീറ്റാണു,അപ്പര്‍ ബര്‍ത്തും.രണ്ടും എനിക്കു സന്തോഷമുള്ള കാര്യമാണു.ഞാന്‍ പെട്ടിയൊക്കെ ഒതുക്കി വച്ചു സീറ്റില്‍ ഇരുന്നപ്പോഴേക്കും ട്രെയിന്‍ പതിയെ അനങ്ങി തുടങ്ങി.അങ്ങനെ ഏകദേശം പതിനൊന്നരയോടെ 4 ദിവസത്തെ എന്റെ ബീഹാര്‍ പര്യടനം അവസാനിച്ചു.

വീട്ടില്‍ നിന്നു യാത്ര തിരിച്ചിട്ട്‌ ദിവസം കുറച്ചായി.ഒറ്റയ്ക്കൊരു,Unplanned ഇന്ത്യാ പര്യടനം.കുറേ നാളായി കൊണ്ടു നടക്കുന്ന സ്വപന്മായിരുന്നു.പഠനം കഴിഞ്ഞുള്ള ബ്രേക്കിലേയ്ക്ക്‌ മാറ്റി വച്ചിരിക്കുകയായിരുന്നു.നോര്‍ത്ത്‌ ഈസ്റ്റില്‍ നിന്നാണു തുടങ്ങിയത്‌,മേഘാലയ,മണിപ്പൂര്‍ ,അവിടെ നിന്നു കൊല്‍ക്കത്ത,പിന്നെ ബീഹാര്‍.യാത്രയ്ക്ക്‌ ഒരു ഇടവേള വേണം,അതാണു മുംബൈയ്ക്ക്‌ പോകാമെന്നു വച്ചത്‌,അവിടെയുള്ള ചേട്ടനും കുടുംബത്തോടുമൊപ്പം ഒരാഴച്ച.വീണ്ടും യാത്ര.ഇതാണു ഇപ്പ്പ്പൊഴത്തെ പദ്ധതി.ട്രെയിന്‍ പാറ്റ്നയുടെ നഗരകാഴച്ചകള്‍ വിട്ട്‌,ബീഹാറിന്റെ ഗ്രാമങ്ങളിലേക്ക്‌ കയറി.നമ്മുടെ നാട്‌ ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാണെന്നു തോന്നുന്നത്‌ ഈ കാഴച്ചകള്‍ കാണുമ്പോഴാണു.വികസനം എന്തെന്നു കൂടി അറിഞ്ഞിടില്ലാത്ത ഗ്രാമങ്ങള്‍.വരണ്ട കൃഷി സ്ഥലങ്ങള്‍,പൊടി പറക്കുന്ന ചെമ്മണ്‍ പാതകള്‍,കുടിലുകള്‍..പുറത്തെ കാഴച്ചകള്‍ മനം മടുപ്പിച്ചു തുടങ്ങി.വായിക്കാമെന്നു കരുതി,മുന്നിലെ ട്രേയില്‍ വച്ചിരുന്ന പുസ്തകം നോക്കിയപ്പോള്‍ അതവിടെയില്ല.സാധനം അതാം എന്റെ എതിര്‍വശത്തിരിക്കുന്ന യാത്രക്കാരന്റെ കൈയ്യിലിരിക്കുന്നു.

"എക്സ്ക്യുസ്‌ മീ" ഞാന്‍ അയാളെ ഒന്നു തോണ്ടി.

പുസ്തകം മുഖത്ത്‌ നിന്നു മാറ്റി അയാള്‍ എന്നെ നോക്കി.ബുക്കിനായി ഞാന്‍ ആഗ്യം കാണിച്ചപ്പോള്‍ ഒരു ക്ഷമാപണത്തൊടെ അയാള്‍ അതു തിരിച്ചു നല്‍കി.പുസ്തകം വാങ്ങി കൊണ്ട്‌ ഞാന്‍ അയാളെ ഒന്നു നോക്കി.നന്നായി വേഷം ധരിച്ച സുമുഖനായ ഒരു ചെറുപ്പക്കാരന്‍,കണ്ടാല്‍ അറിയാം പഠിച്ച ആളാണെന്നു.കൂടിയാല്‍ ഒരു ഇരുപത്തിയഞ്ചു വയസ്സ്‌.ഞാന്‍ അയാളെ നോക്കി ഒന്നു ചിരിച്ചു,തിരിച്ചയാളും.ട്രെയിനില്‍ വച്ച സൗഹൃദങ്ങള്‍ പാടില്ലയെന്നാണു എല്ലാവരും പറയുന്നതെങ്കിലും,ഞാന്‍ നേരെ തിരിച്ചാണു.കാരണം ട്രെയിനിലെ സൗഹൃദങ്ങള്‍ എനിക്കെന്നും നന്മ മാത്രമേ സമ്മാനിച്ചിട്ടുള്ളു.ഇയാളെയും പരിചയപ്പെടണമെന്നു തോന്നി.

"ഗോയിംഗ്‌ റ്റു മുംബൈ?" ഞാന്‍ അയാളോട്‌ ചോദിച്ചു.

"യേസ്‌ ബ്രോ,ഹാവ്‌ റ്റു സേര്‍ച്ച്‌ ഫോര്‍ ഏ ജോബ്‌"

ഇതായിരുന്നു ഞങ്ങള്‍ തമ്മില്‍ കൈമാറിയ ആദ്യ വാചകങ്ങള്‍.സുഖകരമായ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്‌.പിന്നീട്‌ ഒരുപാട്‌ നേരം ഞങ്ങള്‍ സംസാരിച്ചു.എവിടെയൊക്കെയോ അയാളില്‍ എനിക്ക്‌ എന്നെ കാണാന്‍ കഴിയുന്നുണ്ടായിരുന്നു.ഏകദേശം ഒരേ പ്രായം,വിദ്യാഭ്യാസം,നാടിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഉയര്‍ന്ന പ്രതീക്ഷകള്‍ സ്വപനങ്ങള്‍.യുവത്വം ചിന്തിക്കുന്നത്‌ ഒരു പോലെയാണെന്നെനിക്ക്‌ വെറുതെ തോന്നി.

അവന്‍ രാഹുല്‍,രാഹുല്‍ രാജ്‌.ജനിച്ചതും വളര്‍ന്നതും പാറ്റ്നയിലെ ഒരു ഇടത്തരം കുടുംബത്തില്‍.അവിടെയുള്ള ഒട്ടു മിക്ക എല്ലാ യുവാക്കളേയും പോലെ തന്റെ നാടിന്റെ അവസ്ഥയില്‍ അവനും ദുഖിച്ചിരുന്നു.അഴിമതിയില്‍ നിന്നും കെടുകാര്യസ്ഥതയില്‍ നിന്നും തന്റെ നാടും ഒരു നാള്‍ രക്ഷപ്പേടുമെന്നു അവന്‍ സ്വപനം കണ്ടിരുന്നു.വീടിനേയും വീട്ടുകാരേയും ഒരുപാട്‌ സ്നേഹിച്ചിരുന്നു.നല്ല ഒരു ജോലി നേടി അഛ്കനും അമ്മയ്ക്കും സഹോദരിക്കും കുറച്ചു കൂടി നല്ല സൗകര്യങ്ങള്‍ നല്‍കണമെന്നതായിരുന്നു അവന്റെ ആഗ്രഹം.അതു കോണ്ടു തന്നെയാണു ഡിപ്ലോമ പൂര്‍ത്തിയാക്കിയുടനെ തന്റെ സ്വപനങ്ങള്‍ പൂര്‍ത്തീകരിക്കാനായി അവന്‍ സ്വപനങ്ങളുടെ നഗരത്തിലേയ്ക്ക്‌ പോകാന്‍ തീരുമാനിച്ചതും.

രാത്രി ഒരുപാട്‌ വൈകും വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു.ജീവിതത്തെക്കുറിച്ചു,സ്വപനങ്ങളെക്കുറിച്ചു.ഞാന്‍ കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ പിന്നെ സംസാരം ഇവിടുത്തെ കാര്യങ്ങളെക്കുറിച്ചായി.കേരളം കാണണമെന്നും,ഇവിടെ താമസിക്കണെമെന്നുമൊക്കെ പറഞ്ഞു പറഞ്ഞു എപ്പോഴോ ഞങ്ങള്‍ ഉറങ്ങി.പതിവു പോലെ ഞാന്‍ വൈകിയാണെഴുന്നേറ്റത്‌.ട്രെയിന്‍ മഹാരാഷ്ടയിലൂടെ ആയിരുന്നു ഓടി കൊണ്ടിരുന്നത്‌.ഞാന്‍ ബെര്‍ത്തില്‍ നിന്നിറങ്ങി താഴെയിറങ്ങിയപ്പോള്‍ രാഹുലിനെ കണ്ടില്ല.കുറച്ചു കഴിഞ്ഞ്‌ ആളൊരു പത്രവും പിടിച്ചു കൊണ്ട്‌ അങ്ങോട്ടേയ്ക്ക്‌ വന്നു.ഇന്നലെ കണ്ട രാഹുലായിരുന്നില്ല അത്‌.മുഖത്ത്‌ വല്ലാത്ത ഒരു മ്ലാനത.ഒന്നും മിണ്ടാതെ അവന്‍ എന്റെ എതിര്‍വശത്തു വന്നിരുന്നു.

"ക്യാ ഹുവാ ഭായി?" ഞാന്‍ ചോദിച്ചു.

ഒന്നും മിണ്ടാതെ അവന്‍ ആ പത്രം എന്റെ നേര്‍ക്ക്‌ നീട്ടി.

RAJ ARRESTED,MUMBAI BURNS. ഇതായിരുന്നു ആ പത്രത്തിലെ തലക്കെട്ട്‌.മണ്ണിന്റെ മക്കള്‍ പ്രശ്നത്തില്‍ മഹാരാഷട്രാ നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ്‌ താക്കറയെ അറസ്റ്റ്‌ ചെയ്തതും,അതേ തുടര്‍ന്ന് അയാളുടെ അനുയായികള്‍ അഴിച്ചു വിട്ട അക്രമത്തെ കുറിച്ചും മറ്റുമുള്ള വാര്‍ത്തകളായിരുന്നു ആ പത്രം മുഴുവന്‍.അകത്തേ പേജില്‍ അയാള്‍ നടത്തിയ പ്രസ്താവനകളുമുണ്ടായിരുന്നു.പലതും ബീഹാറികള്‍ക്കെതിരായിരുന്നു.അവരുടെ ആചാരങ്ങളേയും,രീതികളേയും ഒക്കെ അപമാനിക്കുന്ന തരത്തിലൂള്ളത്‌.മാത്രമല്ല,എല്ലാത്തിന്റേയും തന്നെ അര്‍ത്ഥം ഒന്നു തന്നെയായിരുന്നു ബീഹാറികള്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യക്കാരെ മുംബൈയില്‍ നിന്നു ഓടിക്കുക.ഈ വാര്‍ത്തകളാണു രാഹുലിന്റെ മ്ലാനതയ്ക്കു പിന്നില്‍.

"ശവം,മുംബൈ എന്താ ഇവന്റെ തറവാട്ട്‌ സ്വത്തോ?" എന്റെ ആത്മഗതം കുറച്ചു ഉച്ചത്തിലായി.

"ക്യാ കഹാ?" ഞാന്‍ പറഞ്ഞതു കേട്ട്‌ അവന്‍ ചോദിച്ചു.

"കുച്ച്‌ നഹിം.തൂ ഫികര്‍ മത്ത്‌ കര്‍.Everything Will Be Alright"

എനിക്കറിയാമായിരുന്നു ഒന്നും നേരെയാകില്ലെന്നു.രാജ്‌ താക്കറെയും ,മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും.പ്രശ്സ്തിക്കും,മാദ്ധ്യമശ്രദ്ധയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തികള്‍,പ്രസ്താവനകള്‍.ഒരു നേരത്തെ ആഹാരത്തിനു വേണ്ടി,നാടും വീടും വിട്ട്‌ വന്നു കൂലിപ്പണി എടുക്കുന്നവന്റെ നേര്‍ക്ക്‌ ഭാഷയുടേയും സംസ്കാരത്തിന്റേയും പേര്‌ പറഞ്ഞ്‌ അക്രമം അഴിച്ചു വിടുന്ന ഭീരുക്കള്‍.ഭാരതം ഒന്നാണെന്നു എല്ലാവര്‍ക്കും പറഞ്ഞു കൊടുക്കേണ്ട നേതാവ്‌ തന്നെ ഇവിടെ ഐക്യത്തിന്റെ,അഖണ്ഡതയുടെ ആരാച്ചാരാക്കുന്നു.കഷ്ടം. !

പിന്നീട്‌ യാത്ര തീരുന്ന വരെ രാഹുല്‍ അധികം ഒന്നും മിണ്ടിയില്ല.മുംബൈ അടുക്കുന്തോറും അക്രമത്തിന്റെ കൂടുതല്‍ കൂടുതല്‍ വാര്‍ത്തകള്‍ വന്നു കൊണ്ടിരുന്നു.അതു രാഹുലിനെ അസ്വസ്ഥനാക്കുകയായിരുന്നു.പലരുടേയും സ്വപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ഈ നഗരം അവനെ വെറും കൈയ്യോടെ തിരിച്ചയക്കുമോ എന്ന ഭയം അവന്റെ മുഖത്ത്‌ നിഴലിച്ചിരുന്നതു പോലെ എനിക്കു തോന്നി.പുതിയ പുതിയ വാര്‍ത്തകള്‍ എത്തുമ്പോഴെല്ലാം അവന്‍ ആരോടെന്നില്ലാതെ ചോദിക്കുന്നുണ്ടായിരുന്നു.

"ക്യൂ കോയി കുച്ച്‌ നഹിം കര്‍ത്താ,Why No One Is Responding Against This?"

ഉത്തരം നല്‍കാന്‍ എനിക്കറിഞ്ഞു കൂടായിരുന്നു.സമയം മൂന്നു മണിയോടടുത്തു.താനെ സ്റ്റേഷന്‍ അടുക്കറായി.ഞാന്‍ അവിടെയാണിറങ്ങുന്നത്‌.ഞാന്‍ വേണ്ടെന്നു പറഞ്ഞിട്ടും അവനാണു എന്റെ ലഗേജ്‌ വാതില്‍ വരെയെത്തിച്ചത്‌.

"I'll be here for one week.Call me for any help and do call me once you get a job.Next time see you in Kerala".

ഞാന്‍ എന്റെ ഫോണ്‍ നംബര്‍ അവനു നല്‍കികൊണ്ട്‌ പറഞ്ഞു.

അവന്‍ മറുപടി ഒരു ചെറുപ്പുഞ്ചിരിയിലൊതുക്കി.കൂടുതല്‍ ഒന്നും പറയാതെ ഞാന്‍ ട്രെയിനില്‍ നിന്നിറങ്ങി നടന്നു.മനസ്സിന്റെ ഒരു കോണില്‍ ഒരു വേദനയായി മാറിയിരുന്നു അപ്പോഴേക്കും രാഹുല്‍.

മൂന്നു ദിവസങ്ങള്‍ക്കു ശേഷം....

രാഹുലിനെ ഞാന്‍ പതിയെ മറന്നു തുടങ്ങിയിരുന്നു.അവനു ഒരു ജോലി കിട്ടി കാണും എന്ന പ്രതീക്ഷയില്‍ ഞാന്‍ തല്‍ക്കാലത്തേയ്ക്ക്‌ അവനെ മറന്നു എന്നതായിരുന്നു സത്യം.ചേട്ടനും ചേട്ടത്തിയും കാലത്തെ തന്നെ ഓഫിസിലേയ്ക്ക്‌ പോയി.അവരുടെ രണ്ടരവയസ്സുകാരി ദിയക്കുട്ടി പ്ലേസ്കൂളിലേക്കും.ഞാന്‍ ടിവിയുടെ മുന്നില്‍ തന്നെ ചടഞ്ഞു കൂടി.ചാനലുകള്‍ മാറ്റുന്നതിനിടയിലാണു ശ്രദ്ധിച്ചത്‌,എല്ലാം ന്യൂസ്‌ ചാനലുകളിലും ഭയങ്കര ഒച്ചപ്പാടും ബഹളവും.എന്തൊക്കെയോ ഫ്ലാഷ്‌ ന്യൂസുകള്‍.വ്യ്ക്തതയില്ലാത്ത ദൃശ്യങ്ങള്‍.

"രാജ്‌ താക്കറെയെ കൊല്ലും എന്നു ഭീഷണിപ്പെടുത്തി,ബെസ്റ്റ്‌ ബസ്‌ റാഞ്ചിയ ബീഹാറി യുവാവിനെ പോലീസ്‌ വെടി വച്ചു കൊന്നു എന്ന വാര്‍ത്തയായിരുന്നു ചാനലുകള്‍ ആഘോഷിച്ചു കൊണ്ടിരുന്നിരുന്നത്‌.

അവ്യക്തമായ ദൃശ്യങ്ങളിലൂടെ ഞാന്‍ ആ മുഖം കണ്ടു.ഇരുപതിനാലു മണിക്കൂര്‍ എന്റെയൊപ്പം യാത്ര ചെയ്തവന്‍,നിഷകളങ്കമായ ഒരു ചെറുപ്പുഞ്ചിരി എനിക്കു സമ്മാനിച്ചു എന്നെ യാത്രയാക്കിയവന്‍.ഈ സ്വപനനഗരത്തില്‍,തന്റെ സ്വപനങ്ങള്‍ ബാക്കി വച്ചു കൊണ്ട്‌ അവന്‍ യാത്രയായി എന്നെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ എനിക്കു കുറച്ച്‌ സമയമെടുത്തു.

"ക്യൂ കോയി കുച്ച്‌ നഹിം കര്‍ത്താ,Why No One Is Responding Against This?"

ഇതവന്റെ ചോദ്യമായിരുന്നു.അവന്‍ തന്നെ ഈ ചോദ്യത്തിനു ഒരുത്തരമായി.തന്റെ സ്വപനങ്ങളെക്കുറിച്ചു പറഞ്ഞ കൂട്ടത്തില്‍ അവന്‍ പറഞ്ഞ ഒരു വാചകം ഞാന്‍ ഓര്‍ത്തു.

"Its Easy To Become An Unmentioned Part Of History.But Its Difficult To Create History & To Change The World..."

അതെ രാഹുല്‍,ഒരുപക്ഷേ,നിന്റെ ജീവന്‍ ഒരു മാറ്റത്തിനു കാരണമായേക്കാം.

P.S:ഇതില്‍ 'ഞാന്‍' ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രം.