Friday, May 6, 2011

ബ്രിട്ടാസും കൈരളിയും പിന്നെ വി.എസും

ദുഖവെള്ളിയാഴ്ച്ച കാലത്തെ കേരളത്തില്‍ ഇറങ്ങുന്ന മിക്ക ദിനപത്രങ്ങളും കൗതുകരവും,മാദ്ധ്യമലോകവുമായി ബന്ധമുള്ളവര്‍ക്ക്‌ അല്‍പം ഞെട്ടലുള്ളവാക്കുന്നതുമായ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ മാനേജിംഗ്‌ ഡയറക്ടറും,കൈരളി ടിവിയുടെ ചീഫ്‌ എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ്‌ രാജി വച്ചു / രാജിയ്ക്കൊരുങ്ങുന്നു എന്നൊക്കെയായിരുന്നു ആ വാര്‍ത്തകള്‍.ഏറ്റവുമധികം വളര്‍ച്ച നേടി കൊണ്ടിരിക്കുന്ന ചാനല്‍ വ്യവസായവും.അതു കൊണ്ടു തന്നെ ഒരോ ദിവസവും പുതിയ ചാനലുകള്‍ ഉണ്ടായിക്കൊണ്ടുമിരിക്കുന്ന നമ്മുടെ നാട്ടില്‍ അത്‌ വലിയൊരു വാര്‍ത്തയാകേണ്ടതല്ല.കാരണം,കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക്‌ തന്നെ ഒരുപാട്‌ വ്യക്തികള്‍,ഒരുപാട്‌ മുഖങ്ങള്‍ ചാനലുകളില്‍ മാറി മാറി വരുന്ന കാഴച്ച നാം കണ്ടു കഴിഞ്ഞതാണു.പക്ഷേ ബ്രിട്ടാസിന്റെ രാജി കുറച്ചു കൂടി ശ്രദ്ധ പിടിച്ചു പറ്റി.കാരണങ്ങള്‍ പലതാണു,കഴിഞ്ഞ എട്ടു വര്‍ഷകാലങ്ങളായി കൈരളിയുടെ മുഖമാണു ബ്രിട്ടാസ്‌,സി.പി.ഐ(എം) പ്രൊമോട്ട്‌ ചെയ്യുന്ന ഒരു ചാനാലാണു കൈരളി,വിഭാഗീയത എന്ന കാന്‍സര്‍ ബാധിച്ച്‌ പാര്‍ട്ടി ഏറ്റവും തളര്‍ന്നിരിക്കുന്ന സമയം,ഇതൊക്കെയായിരിക്കാണം ആ കാരണങ്ങള്‍.ഊഹാപോഹങ്ങള്‍ ഒരുപാട്‌ വന്നു പോയി.ബ്രിട്ടാസ്‌ മാറുന്നത്‌ നികേഷിനൊപ്പം പുതിയ ചാനലിലേയ്ക്ക്‌,റൂപര്‍ട്ട്‌ മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പിലേയ്ക്ക്‌ എന്നിങ്ങനെ 1000 കോടി മുതല്‍മുടക്കില്‍ ആരംഭിക്കുന്ന പുതിയ ചാനലിന്റെ തലപ്പതേയ്ക്കാണു ബ്രിട്ടാസ്‌ പോകുന്നത്‌ എന്നു വരെയെത്തി ഊഹങ്ങളും വാര്‍ത്തകളും.ആദ്യ വാര്‍ത്ത വന്നു ഏകദേശം ഒരാഴച്ചയ്ക്കുള്ളില്‍ തന്നെ കാര്യങ്ങളുടെ വ്യക്തമായ ചിത്രം പുറത്തു വന്നു.ബ്രിട്ടാസ്‌ കൈരളിയില്‍ നിന്നു രാജി വച്ചു,കൈരളിയുടെ തലപ്പത്ത്‌ പുതിയ സാരഥികളെത്തി,മലയാള മാദ്ധ്യമലോകം ഒരിക്കലും കണ്ടിട്ടില്ലത്തതു പോലെയുള്ള ഹൃദ്യവും വികാരനിര്‍ഭരവുമായ ഒരു യാത്രയപ്പും ബ്രിട്ടസിനു കൈരളി നല്‍കി.അടുത്ത ദിവസങ്ങളില്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ സൗത്ത്‌ ഇന്ത്യ ബിസിനസ്സ്‌ ഹെഡ്‌ ആയി ബ്രിട്ടാസ്‌ ചുമതലയേല്‍ക്കുകയും ചെയ്തു.കേരളത്തില്‍ നിന്നുള്ള ഒരു മാദ്ധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം തികച്ചും സ്വപ്നതുല്യമായ ഒരു അംഗീകാരം.ബ്രിട്ടാസിന്റെ കഴിവുകളെ അടുത്തറിയാവുന്നവര്‍ പറയുന്നതു പോലെ,അര്‍ഹിക്കുന്ന സ്ഥാനത്തേയ്ക്ക്‌ തന്നെയാണു ബ്രിട്ടാസ്‌ പോയത്‌.കാര്യങ്ങള്‍ എല്ലാം ശുഭമായി അവസാനിച്ചിരിക്കുന്ന സമയത്താണു ബഹു.മുഖ്യമന്ത്രി ശ്രീ.വി.എസ്‌.അച്യുതനാന്ദനോട്‌ മാദ്ധ്യമപ്രവര്‍ത്തകര്‍ ഈ കാര്യത്തെ കുറിച്ചു ചോദിക്കുന്നതു.ബ്രിട്ടാസിനെതിരെയും ബ്രിട്ടാസിന്റെ തീരുമാനത്തിനെതിരെയും നിശിതമായ വിമര്‍ശനങ്ങളായിരുന്നു ശ്രീ വി.എസ്‌ തൊടുത്തു വിട്ടത്‌.വി.എസിനെ സംബന്ധിച്ചിടത്തോളം സ്വഭാവികമായ ഒരു പ്രതികരണം തന്നെയായിരുന്നു അത്‌.കാരണം രണ്ടാണു,തനിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു എന്നു വി.എസ്‌ തെറ്റിദ്ധരിക്കുന്നവരെ സമൂഹത്തില്‍ താറടിച്ചു കാണിക്കുക എന്നും,അവരുടെ പ്രവര്‍ത്തികളെ തികച്ചും നിലവാരം കുറഞ്ഞ ഭാഷ കൊണ്ട്‌ വിമര്‍ശിക്കുക എന്നതു അദ്ദേഹം പതിവായി ചെയ്യുന്ന കാര്യങ്ങളിലൊന്നാണു.മറ്റൊരു കാരണം പാര്‍ട്ടിയുടെ അപചയത്തിനു തന്നെ കാരണമായി കൊണ്ടിരിക്കുന്ന വിഭാഗീയത ഒന്നു കൂടി ഊട്ടിയുറപ്പിച്ച്‌ തന്റെ സ്ഥാനം കുറച്ചു കൂടി ബലപ്പെടുത്താന്‍ അദ്ദേഹത്തിനു ലഭിച്ച അവസരം,സാധാരണ ഭാഷയില്‍ "പുര കത്തുമ്പോള്‍ വാഴ വെട്ടുക" എന്നതു തന്നെ.ബ്രിട്ടാസ്‌ എന്ന സാധരണ ജേര്‍ണ്ണലിസ്റ്റില്‍ നിന്നും ഇന്നത്തെ അവസ്ഥയിലേയ്ക്കുള്ള ബ്രിട്ടാസിന്റെ വളര്‍ച്ചയിലും,നഷ്ടത്തിലായിരുന്ന മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ നേടിയ വളര്‍ച്ചയിലും അസ്വസ്ഥരായ്‌ ചില മാദ്ധ്യമസ്ഥാപനങ്ങളും,മാദ്ധ്യമപ്രവര്‍ത്തകരും ഈ സംഭവങ്ങള്‍ക്ക്‌ അല്‍പം എരിവു പകരുകയും ചെയ്തു.പക്ഷേ ഇത്രയേറെ വിമര്‍ശിക്കപ്പെടേണ്ട ഒരു വ്യക്തിയാണോ ബ്രിട്ടാസ്‌ എന്നതും,ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടേണ്ട ഒരു സംഭവമാണോ ഇത്‌ എന്നും,ഒരു പ്രൊഫഷണലിന്റെ കരിയറിലെ മാറ്റങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടേണ്ടതാണോ എന്നുമുള്ള ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു


ആരാണ്‌ ജോണ്‍ ബ്രിട്ടാസ്‌ ?



കണ്ണൂരിലെ യാതൊരു രാഷട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരു കുടിയേറ്റ കര്‍ഷക കുടുംബത്തില്‍ ജനനം.ഏഴു വയസ്സില്‍ പിതാവിനെ നഷടപ്പെട്ടു.പിന്നിടങ്ങോട്ട്‌ തികച്ചും സാധരണമായ ബാല്യം.കോളേജ്‌ വിദ്യഭ്യാസ കാലത്ത്‌ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ സജീവം.റാങ്കോടു കൂടി ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനു ശേഷം,ഭാരതത്തിലെ ഏറ്റവും Prestigious ആയ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴസിറ്റിയില്‍ നിന്നു M.Phil.ഇതിനു ശേഷമാണു ബ്രിട്ടാസ്‌ മാദ്ധ്യമപ്രവര്‍ത്തനത്തിലേയ്ക്കു തിരിയുന്നത്‌.ആദ്യം ദേശാഭിമാനി ഡല്‍ ഹി ബ്യൂറോയില്‍,പിന്നീട്‌ കൈരളി ആരംഭിച്ചപ്പോള്‍ പ്രിന്റ്‌ മീഡിയയില്‍ നിന്നും വിഷ്വല്‍ മീഡിയിലേയ്ക്ക്‌.ദേശാഭിമാനിയ്ക്കു വേണ്ടിയും കൈരളിയ്ക്ക്‌ വേണ്ടിയും ഒട്ടേറെ ശ്രദ്ധേയമായ റിപ്പ്പോര്‍ട്ടുകള്‍ ചെയ്ത ബ്രിട്ടാസ്‌ തികച്ചും ആക്സമികമായി ആണു മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ തലപ്പേത്തയ്കെത്തുന്നതു,അതും കൈരളി ആരംഭിച്ചതിന്റെ മൂന്നാം വര്‍ഷം,വെരും 38 വയസ്സുള്ളപ്പോള്‍.ആദ്യത്തെ വര്‍ഷങ്ങളില്‍ ബാലന്‍സ്‌ ഷീറ്റില്‍ നഷടങ്ങള്‍ മാത്രമായി,മാനേജിംഗ്‌ ഡയറക്ടേഴ്സായി വന്ന രണ്ടും പേരും ഒരു വര്‍ഷം പോലും തികയ്ക്കാതെ സ്ഥനങ്ങള്‍ ഒഴിഞ്ഞപ്പോഴാണു ബോര്‍ഡ്‌ ബ്രിട്ടാസിനെ തേടിയെത്തിയത്‌.കൈരളിയുടെ നഷ്ടം കുറയ്ക്കുക,കാഴച്ചകാരുടെ എണ്ണം കൂട്ടുക,എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെ,അഞ്ചു വര്‍ഷത്തെ ഒരു കരാറില്‍ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ മാനേജിംഗ്‌ ഡയറക്ടറായി ബ്രിട്ടാസ്‌ ചുമതലയേറ്റു.പിന്നിടങ്ങോട്ട്‌ നടന്നതെല്ലാം ചരിത്രമാണു.നഷടങ്ങളുടെ വലുപ്പം പതിയെ കുറഞ്ഞു,ലാഭത്തിന്റെ കണക്കുകള്‍ കൂടി,മലയാളത്തിലെ ഏറ്റവും മികച്ച ചാനല്‍ എന്ന പദവി,ബ്രിട്ടാസ്‌ അവതരിപ്പിച്ചിരുന്ന ക്രോസ്‌ ഫയറും,ക്വസ്റ്റ്യന്‍ ടൈമും ഏറെ ശ്രദ്ധിക്കപ്പെട്ടു,ചാനലുകളുടെ എണ്ണം ഒന്നില്‍ നിന്നു മൂന്നായി അവസാനം തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്‌,ചരിത്രമുറങ്ങുന്ന പാളയത്ത്‌ കൈരളിയ്ക്ക്‌ മനോഹരമായ ഒരു ആസ്ഥാന മന്ദിരവും.അഞ്ചു വര്‍ഷങ്ങളുടെ മിഷനുമായി എത്തിയ ബ്രിട്ടാസ്‌ അഞ്ചാം വര്‍ഷം കൈരളി വിടാനൊരുങ്ങിയപ്പോള്‍ ബോര്‍ഡ്‌ പിടിച്ചു നിര്‍ത്തി എന്നതു ലോകമറിയാത്ത മറ്റൊരു സത്യം.ഇങ്ങനെ തന്നോട്‌ അവശ്യപ്പെട്ടതും അതിലധികവും ചെയ്തു ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷമാണു ബ്രിട്ടാസ്‌ കൈരളി വിടുന്നത്‌.ഒരു പക്ഷേ ഇതില്‍ കൂടുതല്‍ ഒന്നും ബ്രിട്ടാസിനു കൈരളിയില്‍,കൈരളിയ്കു വേണ്ടി ചെയ്യാനില്ല എന്ന തിരിച്ചറിവായിരിക്കും,കുറച്ചു കൂടി വലിയൊരു ദൗത്യം ഏറ്റെടുക്കാന്‍ ബ്രിട്ടാസിനെ പ്രേരിപ്പിച്ചത്‌.മാദ്ധ്യമലോകത്തും മറ്റു എല്ലാ പ്രൊഫഷണല്‍ മേഖലകളിലും സ്ഥിരമായി നടന്നു വരുന്ന ഈ പ്രവര്‍ത്തി ജോണ്‍ ബ്രിട്ടാസ്‌ എന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ ചെയ്തപ്പോള്‍ മാത്രം എന്തിനു ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നു.ബ്രിട്ടാസ്‌ ഒരു ഇടതു പക്ഷ സഹയാത്രികന്‍ ആണു എന്നതാണു കാരണമെങ്കില്‍,താന്‍ എവിടെ,എന്തു ജോലി ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും,അവകാശവും അങ്ങനെയുള്ളവര്‍ക്കോ അവരുടെ കുടുംബാഗങ്ങള്‍ക്കോ പാടില്ല എന്നുണ്ടോ? സ്റ്റാര്‍ ഗ്രൂപിലേയ്ക്കല്ല,മറിച്ച്‌ ദേശാഭിമാനിയിലേയ്ക്കോ,ചിന്തയിലേയ്ക്കോ മറ്റോ ആയിരുന്നു ഈ മാറ്റമെങ്കില്‍ ഈ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉണ്ടാകുമായിരുന്നോ?ലോകമെമ്പാടുമായി എഴുപതിലേറെ ചാനലുകള്‍ സ്വന്തമായി ഉള്ള മര്‍ഡോക്കിന്റെ പങ്കാളിയായി അല്ല മറിച്ച്‌ തൊഴിലാളിയായി ആണു എന്നതു പല്ഴപ്പോഴും വിമര്‍ശകരും മാദ്ധ്യമസുഹൃത്തുകളും മറക്കുന്നതായി തോന്നുന്നു.ഇടതു പക്ഷ സഹയാത്രികരായ മാദ്ധ്യമപ്രവര്‍ത്തകള്‍ എക്കാലവും പാര്‍ട്ടി സ്ഥാപനങ്ങളില്‍ മാത്രമേ ജോലി ചെയ്യാവൂ എന്ന് അലിഖിതമായ ഒരു നിയമമുണ്ടോ?സി.പി.ഐ(എം) പോളിറ്റ്‌ ബ്യൂറോയിലെ ഒരു പ്രമുഖ അംഗത്തിന്റെ പത്നി ജോലി ചെയ്യുന്നത്‌,പാര്‍ട്ടി തന്നെ പലപ്പോഴും പരസ്യമായും രഹസ്യമായും കുത്തക എന്നു വിശേഷിപ്പിച്ചിട്ടുള്ള റിലയന്‍സ്‌ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ എക്സ്പ്രക്സില്‍ ആണു എന്നുള്ളത്‌ പലരും മറന്നതോ,മറന്നതായി അഭിനയിക്കുന്നതോ? കാലം മാറിയിരിക്കുന്നു,കാലതിനനുസൃതമായ മാറ്റങ്ങള്‍ ചിന്താഗതികളിലും വരുത്തേണ്ടിയിരിക്കുന്നു,ഇല്ലെങ്കില്‍ അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനം കൂടുതല്‍ തകര്‍ച്ചകളിലേയ്ക്ക്‌ പോകും എന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ട്ടി അനുഭാവികളോ അവരുടെ കുടുംബാഗങ്ങളോ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്‌ ഇതു നടാടെ അല്ല.കണക്കുകള്‍ പരിശോധിച്ചാന്‍ പാര്‍ട്ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാകും കുറവ്‌.അതു കൊണ്ടു തന്നെ വിമര്‍ശിക്കുന്നവര്‍ സ്വയം പരിശോധനയ്ക്കു വിധേയരാകുകയും,വ്യക്തികള്‍ എടുക്കുന്ന വ്യ്ക്തിപരമായ തീരുമാനങ്ങളെ ബഹുമാനിക്കുകയും ചെയ്താല്‍ പൊതു ജനമധ്യത്തില്‍ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വി.എസും,ബ്രിട്ടാസും പിന്നെ ഫാരിസും

വി.എസ്‌ വെറുക്കപ്പെട്ടവന്‍ എന്നു വിശേഷിപ്പിച്ച ഫാരിസ്‌ അബൂബക്കറിനെ ബ്രിട്ടാസ്‌ അഭിമുഖം ചെയ്തതു മുതലാണു ബ്രിട്ടാസ്‌ വി.എസിനു അനഭിമതനാകുന്നത്‌.ഇക്കഴിഞ്ഞ പത്രസമ്മേളനത്തില്‍ "വെറുക്കപ്പെട്ടവനെ മഹത്വപ്പെടുത്തിയ മാന്യന്‍" എന്നാണു ശ്രീ.വി.എസ്‌ , ബ്രിട്ടാസിനെ വിശേഷിപ്പിച്ചത്‌.ആ കാലഘട്ടത്തില്‍ മാധ്യമങ്ങളിലൂടെ വി.എസ്‌ ഉയര്‍ത്തിയ അതേ ചോദ്യങ്ങള്‍ തന്നെയാണു ബ്രിട്ടാസ്‌ അന്ന് ഫാരിസിനോട്‌ ചോദിച്ചത്‌.ഫാരിസ്‌ മഹത്വപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം വി.എസ്‌ അന്നുയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക്‌ ശക്തിയില്ലായിരുന്നു എന്നതു തന്നെയാണു.നിഗൂഡതയുടെ ആള്‍ രൂപമായി വി.എസും,മറ്റു മാധ്യമങ്ങളും വിശേഷിപ്പിച്ച്‌,ആ ദിവസങ്ങളിലെ ഏറ്റവും വില പിടിപ്പുള്ള ന്യൂസ്‌ ഐറ്റമായി മാറിയ ഫാരിസിനെ കണ്ടു പിടിച്ച്‌ അഭിമുഖം ചെയ്യുക എന്ന ഏറ്റവും അടിസ്ഥാനപരമായ മാദ്ധ്യമപ്രവര്‍ത്തനമാണു അന്നു ബ്രിട്ടാസ്‌ നടത്തിയത്‌ എന്നാണു ഞാനുള്‍പ്പെടെയുള്ള സാധരണകാരായ പ്രേക്ഷകര്‍ വിശ്വസിച്ചതും ഇന്നും വിശ്വസിക്കുന്നതും.വിമര്‍ശകര്‍ അതിനു വിഭാഗീയതുടെ നിറം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ബ്രിട്ടാസ്‌ ഇന്ത്യാവിഷന്‍ ചാനലിലെ ന്യൂസ്‌ നൈറ്റില്‍ നടത്തിയ ഒരു പരാമര്‍ശം ഈ അവസരത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു."കൈരളി ചാനലിന്റെ ലോഗോയോട്‌ കൂടിയ ദൃശ്യങ്ങള്‍ കേരളത്തിലെ എല്ലാ ചാനലുകളിലും പ്രൈം ടൈമില്‍ പ്രക്ഷേപണം ചെയ്യിപ്പിക്കാന്‍ എനിക്കു സാധിച്ചു എന്നതാണു എന്റെ വിജയം" എന്നായിരുന്നു ആ പരാമര്‍ശം.ഇനി വി.എസും,മറ്റു മാധ്യമപ്രവര്‍ത്തകരും പറഞ്ഞതു പോലെ അതു വിഭാഗീയതയുടെ ബാക്കി പത്രമാണു എന്ന തന്നെ വിശ്വസിക്കാം,പക്ഷേ ഫാരിസ്‌ ആ അഭിമുഖത്തില്‍ വി.എസിനെ വെല്ലുവിളിച്ചിരുന്നു,തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തെളിയിക്കാന്‍.പക്ഷേ നാളിതു വരെ വി.എസിനു അതിലൊന്നു പോലും തെളിയിക്കാനോ,ഫാരിസിനെതിരെ ഒരു കേസ്‌ എടുക്കാനോ കഴിഞ്ഞിട്ടില്ല എന്നതും വി.എസ്‌ ഇപ്പോള്‍ നടത്തിയ വിമര്‍ശനങ്ങളും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ എന്തു കൊണ്ടാണു ബ്രിട്ടാസ്‌ വി.എസിനാല്‍ ഇതയേറേ വിമര്‍ശിക്കപ്പെടുന്നത്‌ എന്നതു വ്യക്തമാകും.ഒരുപക്ഷേ ഫാരിസ്‌ ഉയര്‍ത്തിയ വെല്ലുവിളീ ജോലിത്തിരക്കിനിടയില്‍ വി.എസ്‌ മറന്നതാകും.തോമസ്‌ ഐസക്ക്‌ ധനമന്ത്രിയായ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി ഭരിച്ചപ്പോള്‍,വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മലപ്പുറം സമ്മേളനത്തിന്റെ സമയത്തൊക്കെ തോമസ്‌ ഐസക്കിനെ സി.ഐ.എ ചാരന്‍ എന്നു വിശേഷിപ്പിച്ചത്‌ അദ്ദേഹം മറന്നില്ലേ,വി.ഐ.പി എന്ന പദം അദ്ദേഹം മറന്നു,അങ്ങനെയുള്ള മറവികളുടെ കൂട്ടത്തില്‍ പെട്ടു പോയതാകും ഇത്‌.അതു പോലെ തന്നെ ഇകഴിഞ്ഞ വര്‍ഷങ്ങളില്‍ പലപ്പോഴും ബ്രിട്ടാസ്‌ തന്നെ വി.എസിനെ അഭിമുഖം ചെയ്യാന്‍ പലപ്പോഴും സമീപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതിനു തയ്യറായില്ല എന്നാണു കൈരളിയോടും വി.എസിനൊടും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൈരളിയുടെ കഴിഞ്ഞ പതിനൊന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍,തളര്‍ച്ചയിലും വളര്‍ച്ചയിലും ഒരിക്കല്‍ പോലും ഇടപെടാത്ത ഒരാളാണു വി.എസ്‌.തനിക്കു തീരെ താത്പര്യമില്ലാത്ത കാര്യം എന്ന രീതിയില്‍ വി.എസ്‌ കണ്ടിരുന്ന ചാനലിന്റെ കാര്യം വി.എസ്‌ ഇപ്പോള്‍ ഇത്രയും ശ്രദ്ധിക്കുമ്പോള്‍ മനസ്സില്ലാകുന്നത്‌ ,പാര്‍ട്ടിയിലെ വൃത്തികെട്ട വിഭാഗീയത വീണ്ടും സജീവമാകുന്നതിന്റെ ലക്ഷണങ്ങളാണു.ഇക്കുറി അതിന്റെ ഇരയാകുന്നതാകട്ടെ ഏറ്റവും Graceful ആയി ചാനലിനൊടു വിട പറഞ്ഞ ബ്രിട്ടാസും‌.ഏല്‍പിച്ച്‌ ചുമതലകള്‍ വൃത്തിയാറ്റി ചെയ്തതു ആരു എന്നു സ്വയം വിലയിരുത്തുന്നതു നല്ലതാണു,മുഖ്യമന്ത്രിയായ്‌ വി.എസോ,ചാനലിന്റെ തലപ്പത്തിരുന്ന ബ്രിട്ടാസോ ?

കൈരളിയും സ്റ്റാറും പിന്നെ ബ്രിട്ടാസും

കൈരളിയില്‍ നിന്നു മാറനുള്ള ബ്രിട്ടാസിന്റെ തീരുമാനം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല എന്നാണു മനസ്സില്ലാക്കാന്‍ കഴിയുന്നത്‌.ആദ്യം അഞ്ചു വര്‍ഷത്തെ കരാര്‍ അവസാനിച്ചപ്പോള്‍ മാറാന്‍ സന്നദ്ധനായ ബ്രിട്ടാസിനെ കൈരളിയില്‍ പിടിച്ചു നിര്‍ത്തിയത്‌ ഡയറക്ടര്‍ ബോര്‍ഡായിരുന്നു.മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം,തനിക്ക്‌ അവിടെ ഇനി കൂടുതലായി ഒന്നും ചെയ്യാനില്ല എന്നു തിരിച്ചറിഞ്ഞ ബ്രിട്ടാസ്‌ വീണ്ടും ബോര്‍ഡിനെ സമീപിച്ചു,ഇക്കുറി പോകാന്‍ ബോര്‍ഡ്‌ അനുവാദം നല്‍കി പക്ഷേ സാമ്പത്തിക വര്‍ഷം അവസാനിച്ചതിനു ശേഷമേ പോകാവൂ എന്ന നിബന്ധന വച്ചു.തന്റെ മാറ്റം തിരഞ്ഞെടുപ്പില്‍ ഒരു ആയുധമകേണ്ട എന്നു കരുതിയാവണം സാമ്പത്തികവര്‍ഷം അവസാനിച്ചു ഒരു മാസം കൂടി പിന്നിടതിനു ശേഷമാണു ബ്രിട്ടാസ്‌ രാജി വയ്ക്കുന്നതും,സ്റ്റാര്‍ ഗ്രൂപ്പിന്റെ ഭാഗമായ ഏഷ്യാനെറ്റില്‍ ബിസിനസ്സ്‌ ഹെഡ്‌ ആയി ചുമതലയേല്‍ക്കുന്നതും.കാര്യങ്ങള്‍ അവിടെ അവസാനിക്കേണ്ടതായിരുന്നു.പക്ഷേ അതുണ്ടായില്ല.


പുതിയ തസ്തികയില്‍ ബ്രിട്ടാസ്‌ ചുമതലയേറ്റു,കൈരളിയ്ക്കും പുതിയ സാരഥികള്‍ എത്തി.മലയാളം കമ്മ്യൂണീക്കേഷന്‍സും,സ്റ്റാര്‍ ഗ്രൂപ്പും രണ്ടു കോര്‍പറേറ്റ്‌ സ്ഥാപനങ്ങള്‍ തന്നെയാണു.ഇനിയും അവിടെ മാറ്റങ്ങള്‍ ഉണ്ടാകും,ഉണ്ടാകണം.പക്ഷേ മാറിയതിന്റെ പേരില്‍,മാറ്റങ്ങളൂടെ പേരില്‍ ഇനി ആരും ഇവിടെ ക്രൂശിക്കപ്പെടരുത്‌.കാരണം വളരെ നിസ്സാരമാണു കാലം മുന്നോട്ടാണു പോകുന്നത്‌,മാറ്റങ്ങളെ ആഗിരണം ചെയ്തു കൊണ്ടു തന്നെയാണു ജീവിതങ്ങളും,സ്ഥാപനങ്ങളും,വ്യവസായങ്ങളും മുന്നോട്ട്‌ പോകേണ്ടത്‌.കൈരളിയേയും സ്റ്റാറിനേയും ഒപ്പം ബ്രിട്ടാസിനേയും ഇനിയെങ്കിലും നമുക്ക്‌ വെറുതെ വിടാം.എല്ലാവര്‍ക്കും ശുഭാശംസകള്‍ നേരാം.