Saturday, September 29, 2012

പ്രിയംവദ കാതരയാണോ ??? ഒരു ചലച്ചിത്ര ഭാഷ്യം




പൊതുവേ ടെക്കികളെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ മലയാളികൾക്ക് ഉണ്ട്.പ്രത്യേകിച്ച് സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗങ്ങളിൽ.ജീവിതത്തിന്റെ ഏറിയ പങ്കും കമ്പ്യൂട്ടർ സ്ക്രീനിനു മുന്നിൽ വെറുതെയിരിക്കുന്നവർ,മിക്ക ദിവസങ്ങളും പാർട്ടിയിൽ പങ്കെടുത്ത് വെള്ളമടിച്ച് കോൺ തെറ്റുന്നവർ,വലിയ പണിയൊന്നും ചെയ്യാതെ മാസവസാനം നല്ല അടിപൊളി അഞ്ച്-ആറ്‌ അക്ക ശമ്പളം വാങ്ങുന്നവർ,ജോലിയ്ക്കു കയറി ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ വിദേശത്തേയ്ക്കു പറക്കുന്നവർ,ഭൂമിയിൽ നിന്നു ഒരു അഞ്ച്-അഞ്ചര അടി മുകളിൽ നില്ക്കുന്നവർ എന്നിവ അവയിൽ ചിലതാണു.കേൾക്കാനെന്തൊരു സുഖം.മൂന്നു വർഷമായി കണ്ടു കൊണ്ടിരിക്കുന്ന ടെക്കി ലൈഫിൽ സത്യമായിട്ടും ഇതിന്റെ ഏഴയലത്തു നില്ക്കുന്ന കാര്യങ്ങൾ കണ്ടിട്ടില്ല എന്നതാണു സത്യം.എന്നാൽ ഈ തെറ്റിദ്ധാരണകളുടെ പ്രാക്ടിക്കൽ ബുദ്ധിമുട്ടുകൾ ഇഷടം പോലെ കാണുകയും ചെയ്തു.ഉദാഹരണത്തിനു ഐ.ടി കമ്പനിയുടേയൊ,പാർക്കിന്റെയോ മുന്നിൽ നിന്നു വിളിക്കുന്ന ഓട്ടോറിക്ഷകൾ കേരളത്തിലെ താരിഫിൽ ഒരിക്കലും ഓടി കണ്ടിട്ടില്ല,ഹോട്ടലുകളും ഏകദേശം ഇതേ റേഞ്ചിൽ തന്നെ വരും.സ്വന്തം പരാധീനതകളും വിളിച്ചു പറയുക എന്നതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം.

ഇങ്ങനെയുള്ള അനേകം തെറ്റിദ്ധാരണകളിൽ ഒന്നിനെ പൊളിച്ചടുക്കുക എന്നതാണു ഈ പോസ്റ്റിന്റെ അവതാരോദ്ദേശ്യം.പ്രോഗ്രാമിംഗ് ഭാഷകളുടേയും അത്യാധുനിക ടെക്നോളജികളുടേയും നവീന ഗാഡ്ജറ്റ്സുകളുടെയും ലോകത്തിന്റെ അപ്പുറം ടെക്കികൾക്കൊന്നുമറിയില്ല,കലയും രാഷ്ട്രീയവും ഒന്നും ഇവരുടെ തട്ടകമല്ല എന്നു വിശ്വസിക്കുന്നവർ ആ വിശ്വാസം അങ്ങു മാറ്റിയേക്കുക.ഇവരുടെ ലോകത്തിൽ കലയുണ്ട്,ചൂടേറിയ രാഷ്ട്രീയ ചർച്ചകളുണ്ട്,സിനിമയും സാഹിത്യവും കവിതയുമൊക്കെയുണ്ട്.



 പ്രിയംവദ കാതരയാണോ ?? ബൂലോകത്തിനു ഏറെ പ്രിയപ്പെട്ട അരുണ്‍ കായംകുളത്തിന്റെ കായകുളം സൂപ്പറ്ഫാസ്റ്റ് എന്ന ബ്ലോഗിൽ പ്രത്യക്ഷപ്പെടുകയും ഒരു വൈറസ് പോലെ പടരുകയും ചെയ്ത ആ അനുഭവകുറിപ്പ്.അതിനൊരു ചലച്ചിത്ര ഭാഷ്യം ഇന്നു യൂട്യൂബിൽ ലഭ്യമാണു.ആ ഭാഷ്യം രചിച്ചതാവട്ടെ സിനിമ ശ്വസിക്കുന്ന ഒരു പറ്റം ടെക്കികൾ.വീനിഷിന്റെ കാശും,ബേസിലിന്റെ സംവിധാനവും,നിതിന്റെ ഛായാഗ്രഹണവും,വിഷ്ണുവിന്റെയും ബാസിലിന്റെയും മുരളിയുടെയും തകർപ്പൻ അഭിനയവും ചേർന്നപ്പോൾ ഈ കൊച്ചു ചലച്ചിത്രം ചരിത്രമായി.റിലീസായി ഇരുപത്തിനാലു മണിക്കൂറുകൾ പിന്നിടുമ്പോൾ ഏകദേശം പതിനോരായിരം ആളുകളാണു പതിനെട്ട് മിനിട്ട് ദൈർഘ്യമുള്ള ഈ ചിത്രം കണ്ടിരിക്കുന്നത്. 

   ഏറെ അഭിമാനവും സന്തോഷവുമുണ്ട് ഈ സുഹൃത്തുകളെയോർത്ത്,ഇവരുടെ ഈ ഉദ്യമത്തിൽ നാമമാത്രമാണെങ്കിലും   ഒരു പങ്കു വഹിക്കാൻ കഴിഞ്ഞതിനെയോർത്ത്.ഇവരെ അഭിനന്ദിക്കൂ,പ്രോഹത്സാഹിപ്പിക്കൂ.വെള്ളിത്തിരയിലെ നാളത്തെ താരങ്ങൾ ഇവരൊക്കെയാകട്ടെ !!!

                              





Tuesday, September 11, 2012

വരി തെറ്റാത്ത നിര


തുടയില്‍ ആഞ്ഞു വീണ ചൂരലിന്റെ വേദനിപ്പിക്കുന്ന ചൂടാണു പതിവു പോലെ അവന്റെ ഉറക്കംഅവസാനിപ്പിച്ചത്.കണ്ണിന്റെ മുന്നില്‍ കൂമന്റെ കണ്ണുകളുമായി അയാള്‍.


നെറുകയില്‍ താഴുന്ന എണ്ണയുടെ തണുപ്പിനൊപ്പം അയാളുടെ പരുക്കന്‍ കൈകള്‍ അവന്റെ തലയോട്ടിയില് ‍താളം പിടിച്ചു.ഇഷ്ടമായിരുന്നില്ല അവന് അയാളെ,അയാളുടെ കണ്ണുകളെ,വിരലുകളെ.ദേഹത്തു വന്നു വീണ തണുത്ത വെള്ളം അയാളോടുള്ള അവന്റെ വെറുപ്പ് ഇരട്ടിയാക്കി.ഉണങ്ങിയ തോര്‍ത്തു കൊണ്ട് ,അവന്റെശരീരത്തിലെ നനവ് അയാള്‍ തുടക്കുന്ന നേരത്ത് പുറത്തെ ഇരുട്ട് വെളിച്ചത്തിനു വഴി മാറുന്നതെഉണ്ടായിരുന്നുള്ളു.


ആ വലിയ വീട്ടില്‍,അവനും അയാളും തനിച്ചാണു.ഇന്നലെകളുടെ ഓര്‍മ്മചിത്രങ്ങളില്‍ എപ്പോഴോ അവനൊപ്പംഅവന്‍ സ്നേഹിച്ചിരുന്നവരുമുണ്ടായിരുന്നു.യാത്രയില്‍ എപ്പോഴോ മനസ്സ് അവന്റെ വരുതിയില്‍ നില്‍ക്കാതെവന്നപ്പോള്‍ അവനെ അയാളെ ഏല്പിച്ച് ഒപ്പമുണ്ടായിരുന്നവര്‍ ജീവിതത്തിന്റെ നിറകാഴച്ചകളലേയ്ക്കുള്ള യാത്ര തുടര്‍ന്നു.

മുറിയുടെ ഒരരികിലൂടെ വരി വരിയായി നീങ്ങുന്ന ഉറുമ്പുകള്‍ അവനൊരു പ്രിയപ്പെട്ട കാഴച്ചയാണു.ആ താളത്തോടെ,അച്ചടക്കത്തോടെ അവന്റെ മനസ്സും ഒരുനാള്‍ നീങ്ങിയിരുന്നെങ്കിലെന്നു അവന് ‍ആഗ്രഹിച്ചു.അവന്റെ പാത്രത്തിലെ അവസാന വറ്റുകള്‍ പെറുക്കി ഉറുമ്പുകളുടെ വരിയ്ക്കരിക്കിലേയ്ക്കു ഇടുന്ന നേരത്താണു അയാള്‍ മുറിയിലേയ്ക്ക് കയറി വന്നത്.കണ്ട കാഴച്ച ദേഷ്യം കൂട്ടിയത് കൊണ്ടാകണംഅയാളുടെ കൂമന്‍ കണ്ണുകള്‍ കൂടുതല്‍ ചുവന്നു.

അരഞ്ഞും,അറുത്തും കിടക്കുന്ന ഉറുമ്പുകളിലേയ്ക്കും,തന്റെ കൈയ്യിലും കാലിലും തിണര്‍ത്തു കിടക്കുന്ന പാടുകളിലേയ്ക്കും അവന്‍ മാറി മാറി നോക്കി.ആ നേരത്ത് അവന്റെ കണ്ണുകളെ നിറച്ചത് വേദനയായിരുന്നില്ല,താന്‍ കാരണം തെറ്റിയ ഉറുമ്പുകളുടെ വരിയും,ചവിട്ടി അരയ്ക്കപ്പെട്ട അവരുടെ ജീവനുകളുമായിരുന്നു.


അയാള്‍ കൊണ്ടു വന്നു കൊടുത്ത ആഹാരവും മരുന്നുകളും അവന്റെ മുറിയില്‍ അതു പോലെ ഇരുന്നു.ഒരോതവണയും അയാള്‍ മുറി വിട്ടിറങ്ങിയപ്പോള്‍,അവന്റെ ദേഹത്തെ തിണര്‍പ്പുകള്‍ കൂടിയിരുന്നു.പക്ഷേ അവനന്നു പിന്നീട് കരഞ്ഞില്ല.ചോര നിറഞ്ഞ കണ്ണുകള്‍ മാത്രമായിരുന്നു അവന്റെ മനസ്സില്‍.വല്ലാത്ത പേടി തോന്നിയപ്പോള്‍,തലയിണയില്‍ അവന്‍ മുഖമമറ്ത്തി,മറ്റു ചിലപ്പോള്‍ പുതപ്പു കൊണ്ട് അവന്‍ ഇരുട്ടുണ്ടാക്കിഅതില്‍ ഒളിച്ചു.


ആ രാത്രി അവസാനിച്ച്,നേരം വെളുത്തപ്പോള്‍ അവന്റെ ഉറക്കം ആരും തടസപ്പെടുത്തിയില്ല.മുറിയുടെഅരികില്‍ ഉറുമ്പുകളുടെ നിര വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു.ആ വീടിന്റെ പല ഭാഗത്തു നിന്നും ഉറുമ്പുകള്‍ ആ നിരയോട് ചേര്‍ന്നു.

ആ നിര ചെന്ന്‍ അവസാനിച്ചിടത്ത്,ഉറുമ്പുകള്‍ പൊതിഞ്ഞ് ചോര വറ്റിയ രണ്ടു കൂമന്‍ കണ്ണുകള്‍ കിടന്നിരുന്നു.