Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Monday, December 4, 2017

മൂവാറ്റുപുഴക്കാരനായ ഹബീബ് മുഹമ്മദ് എന്ന അബി

മൂവാറ്റുപുഴക്കാരനാണു ഹബീബ് മുഹമ്മദ് എന്ന അബി..
ഒന്നര കിലോമീറ്റര്‍ മാറിയാണു വീടെങ്കിലും കൂടുതലും കണ്ടിട്ടുള്ളത് വേദികളിലും,സ്ക്രീനിലുമാണു.കാരണം ഓര്‍മ്മ വയ്ക്കുന്ന കാലത്തേ അദ്ദേഹം തിരക്കുള്ള താരമാണു.പരിചയമൊന്നുമില്ലെങ്കിലും ടീവിയിലും സ്ക്രീനിലുമൊക്കെ കാണുമ്പോള്‍ അന്നും ഇന്നും "അബി മൂവാറ്റുപുഴക്കാരനാട്ടോ" എന്നു അഭിമാനത്തോടെയും സന്തോഷത്തോടെയും പറയുന്ന ഒരുപാട് പേരുണ്ട് മൂവാറ്റുപുഴയില്‍ ,ഞാനുള്‍പ്പെടെ.

Monday, May 29, 2017

സച്ചിന്‍ : എ ബില്യണ്‍ ഡ്രീംസ്

സച്ചിന്‍ : എ ബില്യണ്‍ ഡ്രീംസ്

കാണുന്നതിനു മുന്‍പ് വായിച്ച് ഒരുപാട് നിരൂപണങ്ങളില്‍ തീയറ്ററിലിരുന്നു കോരിത്തരിച്ചതിന്റെയും കണ്ണു നിറഞ്ഞതിന്റെയും വിവരണങ്ങള്‍ ഉണ്ടായിരുന്നു.എഴുതുന്ന കുറിപ്പിന്റെ ഭംഗി കൂട്ടുന്നതിനു വേണ്ടി ചേര്‍ത്തതായിരിക്കും ആ വിവരണങ്ങള്‍ എന്നായിരുന്നു എന്റെ ധാരണ.കാരണം തന്റെ കരിയറിലൂടെ കോരിത്തരിപ്പിച്ചതിനും കണ്ണു നിറച്ചതിനുമപ്പുറം എന്താണു ഇനി അയാള്‍ക്ക് ഒരു ഡോക്യുമെന്ററിയിലൂടെ പറയാനും കാണിക്കാനുമുള്ളതു എന്നായിരുന്നു സംശയം മുഴുവന്‍.

Friday, January 6, 2017

ഭൂതം ഭാവി വര്‍ത്തമാനം

ചുറ്റിലും നടക്കുന്ന സംഭവങ്ങളും കാഴ്ച്ചകളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ ഒരുക്കിയ ഹൃസ്വചിത്രമാണു 'ഭൂതം ഭാവി വര്‍ത്തമാനം'.അതിദേശീയതയുടെ പൊള്ളത്തരങ്ങളും,കാലഘട്ടങ്ങള്‍ മാറുമ്പോള്‍ ഉണ്ടാകുന്ന നിലപാടു മാറ്റങ്ങളും ഒപ്പം വര്‍ത്തമാനക്കാലത്തിന്റെ രീതികള്‍ ഭാവിയെ എങ്ങനെയാക്കിയേക്കാം എന്ന ചിന്തയുമൊക്കെയാണു എട്ടു മിനിറ്റിനു തൊട്ടു മുകളില്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ പ്രതിപാദ്യം.


മൃദുല്‍ മോഹന്‍,സിജോ ജോണി,സുബിന്‍ കെ പോള്‍,രാഹുല്‍ ആര്‍ നായര്‍,ഉല്ലാസ് ടി.എസ് എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആന്റണി ക്രിസ്റ്റഫറാണു.സുനീഷ് സെബാസ്റ്റ്യന്‍ ചിത്രസംയോജനം നടത്തിയ ഭൂതം ഭാവി വര്‍ത്തമാനത്തിന്റെ പശ്ചാത്തലസംഗീതം,ശബ്ദലേഖനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അനൂപ് കമ്മാരന്‍.വീക്കെന്‍ഡ് സിനിമാസിന്റെ സഹകരണത്തോടെ ചായക്കൂട്ടം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഈയുള്ളവനാണു :)

കാണുക,അഭിപ്രായങ്ങള്‍ അറിയിക്കുക,മറ്റുള്ളവരെ കാണിച്ചു കൊടുത്ത് ഞങ്ങളുടെ ഈ അമച്വര്‍ ശ്രമത്തെ പ്രോത്സാഹിപ്പിക്കുക !!



Tuesday, July 5, 2016

മറ്റൊരു കഥ | Yet Another Story

സിനിമ സംബന്ധിയായ പോസ്റ്റുകള്‍ പലപ്പോഴായി ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട് - സുഹൃത്തുകളൊരുക്കിയ ഹൃസ്വചിത്രങ്ങളും, സ്വയം കുറിച്ച തിരക്കഥാരൂപത്തിലുള്ള ചില കഥകളും,സ്പിന്‍ ഓഫ് കഥകളുമൊക്കെയായി.രണ്ടാഴച്ച മുന്‍പ് യൂട്യൂബ് വഴി റിലീസ് ചെയ്ത ഒരു ഹൃസ്വചിത്രത്തെ പരിചയപ്പെടുത്താന്‍ ഈ ഇടം ഒരിക്കല്‍ കൂടി ഉപയോഗപ്പെടുത്തുന്നു.

ഒരു ടെലിഫോണ്‍ സംഭാഷണവും,അതിന്റെ തുടര്‍ച്ചയായി നടക്കുന്ന ഒരു സംഭവവുമാണു ചിത്രത്തിന്റെ ഇതിവൃത്തം.മറ്റൊരു കഥ എന്ന പേരില്‍ ,വീക്കെന്‍ഡ് സിനിമാസിന്റെ ബാനറില്‍ റിലീസ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അരുണ്‍ ബോസാണു.ചെന്നൈ ആസ്ഥാനമായുള്ള കോക്രോച്ച് ഇന്‍ കോക്ക്ടെയില്‍ സിനിമാസ് എന്ന സ്ഥാപനമാണു ചിത്രത്തിന്റെ പ്രൊഡക്ഷന്‍ സപ്പോര്‍ട്ട്.കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സോഫ്റ്റ്വയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അലന്‍ ജെയിംസാണു പശ്ചാത്തല സംഗീതവും,ശബ്ദലേഖനവും കൈകാര്യം ചെയ്തിരിക്കുന്നത്.ചിത്രത്തിനു ആവശ്യമായ പരസ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് ജിതിന്‍ വി മോഹനും,സബ്ടൈറ്റില്‍സ് ഒരുക്കിയിരിക്കുന്നത് ഗീതു പൗലോസുമാണു.
അഞ്ചു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജ് എന്ന ഞാന്‍ തന്നെയാണു.





നിങ്ങളുടെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്നും ഒരു ചായ കുടിക്കാനുള്ള സമയം ഉപയോഗിച്ച് ഈ ചിത്രം കാണുക,ചായ തീരുന്നതിനു മുന്‍പ് സിനിമ തീര്‍ന്നിരിക്കും :) നാളിതു വരെ ഈ ബ്ലോഗിനും, ഇതില്‍ കുത്തിക്കുറിച്ച കാര്യങ്ങള്‍ക്കും നിങ്ങള്‍ നല്‍കിയ പ്രോത്സാഹനമാണു ഇത്തരത്തില്‍ ഒരു പരീക്ഷണത്തിനുള്ള ധൈര്യം നല്‍കിയത്.

'മറ്റൊരു കഥ' കണ്ടാല്‍ ഒരുപാട് സന്തോഷം,കണ്ടിട്ട് അഭിപ്രായം പറഞ്ഞാല്‍ അതിലേറെ സന്തോഷം,മറ്റുള്ളവരെ കാണിച്ചു കൊടുത്താല്‍ അതിലും സന്തോഷം :)


Saturday, October 11, 2014

എംബ്ലിക - ഒരു നെല്ലിക്ക പ്രണയകഥ

ഷോര്‍ട്ട് ഫിലിംസ് അഥവ ഹൃസ്വചിത്രങ്ങള്‍ എന്ന സിനിമാ സങ്കേതവുമായി ആദ്യമായി പരിചയപ്പെടുന്നത് ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഒരു സെപ്റ്റംബര്‍ മാസമാണു.പ്രിയ സുഹൃത്ത് ബേസില്‍ ജോസഫ് ഒരുക്കിയ 'പ്രിയംവദ കാതരയാണോ ?' എന്നതായിരുന്നു ആ ചിത്രം.ഒരു സുഹ്രൃത്ത് സ്വംഘത്തിന്റെ കൂട്ടായ്മയില്‍ നിന്നൊരുങ്ങിയ ആ കൊച്ചു ചിത്രം നാളിതു വരെ കണ്ടത് ആറുലക്ഷത്തി അയ്യായിരത്തി എണൂറ്റി പതിനാലു പേരാണു.ബ്ലോഗില്‍ ആദ്യമായി സിനിമയെ കുറിച്ച് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതും അന്നാണു.

രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം സുഹൃത്തുകള്‍ ഒറ്റൊരു മറ്റൊരു കൊച്ചു ചിത്രം നല്ലൊരു കാഴച്ചാനുഭവം സമ്മാനിച്ചിരിക്കുന്നു.'എംബ്ളിക' എന്നാണു ഈ ഷോര്‍ട്ട് ഫിലിമിന്റെ പേര്‌ . പത്തു മിനിറ്റ് കൊണ്ട് കുറച്ച് നല്ല നര്‍മ്മവും,ഹൃദ്യമായ പ്രണയവും ഒക്കെ ഈ ചിത്രം കാഴച്ചക്കാര്‍ക്ക് സമ്മാനിക്കുന്നുണ്ട്.സാങ്കേതിക വശങ്ങളില്‍ അപ്രതീക്ഷിതമായ മികവ് പുലര്‍ത്തുന്ന എംബ്ളിക അതഭുതപ്പെടുന്നത് അഭിനേതാക്കളുടെ പ്രകടനങ്ങളിലാണു. മിഥുനും,അലക്സും, വിനീതും ,ലക്ഷ്മിയും,അല്പനയും,ശബരീഷും,ആരതിയും,അശ്വതിയും,സിസിയും,ദീപക്കും,ദീപ്തിയും,ജിതേഷും പരിചയക്കുറവിന്റെ പതര്‍ച്ചകളില്ലാതെ തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കിയിരിക്കുന്നു.എടുത്തു പറയേണ്ട പേര് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തിരിക്കുന്ന വിഷ്ണു സോമന്റേതാണു. പ്രിയംവദയിലെ പ്രകാശനില്‍ നിന്നും,എംബ്ലികയിലെ ശങ്കുവിലേയ്ക്ക് എത്തുമ്പോഴേയ്ക്കും അഭിനേതാവ് എന്ന നിലയില്‍ വിഷ്ണു ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു.ഹാസ്യം അനയാസമായി കൈകാര്യം ചെയ്യുന്ന, സൂക്ഷ്മമായ ഭാവങ്ങളിലൂടെ അത് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന  വിഷ്ണുവിനെയാണു എംബ്ലികയില്‍ കാണാന്‍ കഴിയുക. ഒന്നു രാകി മിനുക്കിയെടുത്താല്‍ വിഷ്ണുവിനെ തിരശ്ശീലയില്‍ കാണാന്‍ കഴിയുന്ന കാലം അധികം ദൂരെയായിരിക്കില്ലെന്നു തോന്നുന്നു..

രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഗോകുല്‍ നാരയണന്‍,പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്ന ശരത്ത്,കേള്‍ക്കാന്‍ രസമുളള എന്‍ നെഞ്ചിലേ എന്ന ഗാനത്തിനും സംഗീതം നല്‍കിയ രമേശ് കൃഷ്ണനും,ക്യാമറ ചലിപ്പിച്ച ബിലുവും ,ദൃശ്യങ്ങള്‍ വെട്ടിയൊരുക്കിയ രാജ്കുമാറുമൊക്കെ എംബ്ലികയെ സുഖമുളള ഒരു കാഴച്ചാനുഭവമാക്കിയിരിക്കുന്നു.

നെല്ലിക്ക പോലെ ആദ്യം കയ്ച്ച് പിന്നീട് മധുരിക്കുന്ന പ്രണയത്തിന്റെ കഥ പറയുന്ന ഈ കൊച്ചു 'എംബ്ലിക' സമയം കിട്ടുന്നത് പോലെ നിങ്ങളൊക്കെ കാണുക,ഇവരെ പ്രൊഹത്സാഹിപ്പിക്കുക ..നാളത്തെ ചലച്ചിത്ര വാഗദ്ധാനങ്ങള്‍ ഇവരാകട്ടെ.. എല്ലാവിധ ഭാവുകങ്ങളും..


Saturday, September 28, 2013

അന്‍പത്തിയൊന്നു-51-തിരക്കഥ

ടെക്സ്റ്റ്:ഇന്നലെ.

സീൻ 1

ടി.വി കണ്ടു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി.ഏഴ്-എട്ട് വയസ്സ് പ്രായം.ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത് അവളുടെ മുഖത്തേയ്ക്കാണു.പിന്നണിയിലെ ശബ്ദത്തിൽ നിന്നും അവൾ കാണുന്നത് കാർട്ടൂൺ ആണെന്നു തിരിച്ചറിയാം.വളരെ ആസ്വദിച്ചാണു അവൾ ആ പ്രോഗ്രാം കാണുന്നതെന്നു മുഖഭാവങ്ങളിൽ നിന്നു വ്യക്തം.നിഷ്കളങ്കമായ കൗതുകവും,സന്തോഷവും,പൊട്ടിച്ചിരികളും ഒക്കെ അവളുടെ മുഖത്തു മാറി മറിയുന്നുണ്ട്.


പിന്നണിയിൽ നിന്നവളുടെ അമ്മയുടെ ശബ്ദം(ഈ കഥാപാത്രം ശബ്ദത്തിലൂടെ മാത്രമാണു ഇനിയങ്ങോട്ട് സംവദിക്കുന്നത്)


അമ്മ:ദിയാ..നീ അവിടെ എന്തെടുക്കുവാ ??


ദിയ:ഞാൻ കാർട്ടൂൺ കാണുവാ അമ്മാ..


അമ്മ:നീ ഹോംവർക്ക് ചെയ്തു തീർത്തോ..??


ദിയ:തീർത്തു അമ്മ


അമ്മ:നാളത്തെ ജി.കെ ടെസ്റ്റിനുള്ളതു പഠിച്ചോ നീ ??


(ഇതു കേൾക്കുമ്പോൾ ദിയാ അസ്വസ്ഥ ആകുന്നുണ്ട്.)



ദിയ:പഠിച്ചോളാമമ്മേ..ഇപ്പോ ഞാനിതു കാണുവാ..


അമ്മ:കുറേ നേരായല്ലോ നീ കാണാൻ തുടങ്ങിയിട്ട്..ഓഫ് ചെയ്തിട്ടു പഠിക്കാൻ നോക്കിയേ..


ദിയ:പ്ലീസ് അമ്മാ..5 മിനിറ്റ്സ്..


അമ്മ:നോ..പ്ലീസ് ഒന്നുമില്ല..ഓഫ് ചെയ്യ് ഓഫ് ചെയ്യ്.


(മനസ്സില്ലാ മനസ്സോടെ ദിയാ റിമോട്ട് എടുത്ത് ഓഫ് ബട്ടൺ അമർത്തുന്നു.അവിടെ ഇരിക്കുന്ന പുസ്തകം വലിയ താത്പര്യമില്ലാതെ എടുത്ത് വായിക്കുന്നു.)

ഓടിച്ചു വായിച്ചതിനു ശേഷം .


ദിയ:പഠിച്ചു കഴിഞ്ഞു അമ്മാ..


അമ്മ:ഇത്ര പെട്ടന്നോ.എങ്കി ഞാൻ ക്വസ്റ്റ്യൻസ് ചോദിക്കട്ടെ.


ദിയ:വേണ്ടാ അമ്മ..ഞാൻ ശരിക്കും പഠിച്ചു.


അമ്മ:എങ്കി അതൊന്നു നോക്കണ്ടേ..കൗണ്ട്സ് ആൻഡ് ഫിഗേഴ്സ് അല്ലേ നാളത്തെ ടെസ്റ്റ്.


ദിയ:ഉം..ചോദിക്കുവൊന്നും വേണ്ടമ്മ.


അമ്മ:ഒൺലി 5 ക്വസ്റ്റ്യന്സ്.ഹൗ മെനി സ്റ്റേറ്റ്സ് ആർ ദെയർ ഇൻ അവർ കണ്ട്രി.?


ദിയ:28.


അമ്മ:ഒ.കെ .ഹൗ മെനി ഡിസ്ട്രിക്ട്സ് ആർ ദെയർ ഇൻ കേരള?


ദിയ:12..അല്ല അല്ല 14


അമ്മ:ഉം..ഹൗ മെനി കളേഴ്സ് ആർ ദെയർ ഇൻ എ റെയ്ന്ബോ?


ദിയ:7


അമ്മ:ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ ഇംഗ്ലീഷ് അൽഫബെറ്റ്സ്.?


ദിയ:26


അമ്മ.ഗുഡ്.ലാസ്റ്റ് ചോദ്യം.ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ യുവർ മദർ ടംഗ്,മലയാളം?


ദിയ:ഉം...(സംശയത്തോടെ)..ഫിഫ്റ്റി..വൺ..51


-ഫ്രീസ്-ഫേയ്ഡ് ടു ബ്ലാക്ക്


ടെക്സ്റ്റ്:ഇന്ന്.


സീൻ 2:


ടെക്സ്റ്റ്:സീന്‍ രണ്ട്


(മറ്റൊരു ദിവസം കഴിഞ്ഞ് സീനിന്റെ അതേ ലോക്കേഷന്‍.കുട്ടിയുടെ മുഖം മാത്രം ഫോക്ക്സ് ചെയ്യുന്ന ക്യാമറ.സോഫയില്‍ ഇരുന്നു കുട്ടി,മുന്നിലെ ടീ പോയിയില്‍ കമിഴ്ന്ന് കിടന്നു എന്തോ വരയ്ക്കുന്നു,ചായം  തേക്കുന്നു.പശ്ചാത്തലത്തില്‍ ടിവിയില്‍ നിന്നുള്ള ശബദം.ഏതോ കോമഡി പ്രോഗ്രാം.ഇടയ്ക്ക് ആ പ്രോഗ്രം ബ്രേക്ക് ചെയ്ത് ന്യൂസിലേയ്ക്കു മാറുന്നു.ന്യൂസ് റീഡറുടെ ശബ്ദം.)


നമസ്കാരം,ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.


[റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാറ്ട്ടി സ്ഥാപക  നേതാവും,മുന്‍ ഡി.വൈ.ഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ടി.പി ചന്ദ്രശേഖരന്‍ ഇന്നു പുലറ്ച്ചെ അഞ്ജാതരുടെ വെട്ടേറ്റ് കൊല്ലപ്പെട്ടു.സ്വന്തം ഗ്രാമമായ ഓഞ്ചിയത്തു വച്ചാണു അതി ദാരുണമായ ഈ സംഭവം അരങ്ങേറിയത്.അന്‍പത്തിയൊന്നു വെട്ടുകള്‍ ഏറ്റ് മുഖം വികൃതമായ രീതിയിലാണു ടി.പിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്.ഓഞ്ചിയത്ത് നിന്നും കോഴിക്കോട് നിന്നുമുള്ള ആദ്യ ദൃശ്യങ്ങളിലേയ്ക്ക്.


എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ടി.പി,ഓഞ്ചിയത്ത് ആശയപരമായ ഭിന്നതകള്‍ മൂലം സ്വന്തം പാറ്ട്ടിയ്ക്കെതിരെ വിമത സ്വരം ഉയര്‍ത്തുകയും,പാറ്ട്ടി വിട്ട് സ്വന്തം സ്വംഘടനയ്ക്കു രൂപം കൊടുക്കുകയായിരുന്നു.മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകയാ രമയാണു ടി.പിയുടെ ഭാര്യ.അഭിനവ് ഏകമകനാണു.


കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി അരങ്ങേറുമ്പോള്‍,വരും ദിവസങ്ങളില്‍ ഇതു വലിയ ചര്‍ച്ചകള്‍ക്കും വന്‍ പ്രത്യഘാതങ്ങളിലേയ്ക്കും വഴി വയ്ക്കാനാണു സാദ്ധ്യത.അന്‍പത്തിയൊന്നു വെട്ടുകള്‍ കൊണ്ട് ടിപിയുടെ മുഖം മാത്രമേ വികൃതമാക്കാന്‍ സാധിക്കൂ,ടിപിയുടെ ആശയങ്ങള്‍ ഇല്ലാതെയാക്കാന്‍ സാധിക്കില്ല എന്ന്‍ തന്നെയാണു രാഷട്രീയ കേരളത്തിന്റെ ആദ്യ പ്രതികരണം.


പ്രത്യേക ബുളറ്റിന്‍ അവസാനിക്കുന്നു,കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.]


ഈ വാര്‍ത്ത പശ്ചാത്തലത്തില്‍ കേള്‍ക്കുമ്പോള്‍,കുട്ടിയുടെ കണ്ണുകള്‍ സ്ര്കീനിലേയ്ക്കു പോകുന്നു.ആദ്യ ദൃശയങ്ങളിലേയ്ക്കു പോകുമ്പോള്‍ കുട്ടിയുടെ മുഖം മാറുന്നു.ആ ദൃശ്യങ്ങളിലെ ഭീകരത കുട്ടിയുടെ കണ്ണുകളില്‍ വ്യക്തമാണു.വികൃതമായ മുഖം കാണുമ്പോള്‍ ഞെട്ടി തരിക്കുന്ന കുട്ടി പതിയെ കരഞ്ഞു കൊണ്ട് മുഖം പൊത്തി കമിഴ്ന്നു കിടക്കുന്നു.


ഫ്രീസ്.ഫെയ്ഡ് ടു ബ്ലാക്ക്


സീന്‍ മൂന്ന്.


ടെക്സ്റ്റ്:നാളെ.


(മറ്റൊരു ദിവസം കഴിഞ്ഞ്  സീനിന്റെ അതേ ലോക്കേഷന്‍.കുട്ടിയുടെ മുഖം മാത്രം ഫോക്ക്സ് ചെയ്യുന്ന ക്യാമറ.സോഫയില്‍ ഇരുന്നു കുട്ടി,മുന്നിലെ ടീ പോയിയില്‍ കമിഴ്ന്ന് കിടന്നു എന്തോ വരയ്ക്കുന്നു,ചായം  തേക്കുന്നു.പശ്ചാത്തലത്തില്‍ ടിവിയില്‍ നിന്നുള്ള ശബദം.ആദ്യ സീന്‍ പോലെ കാറ്ട്ടൂണാണു സ്ക്രീനില്‍.)


അമ്മ:ദിയാ..


ദിയ:എന്താ അമ്മാ...


അമ്മ:ഹോം വര്‍ക്ക് എന്തായി??


ദിയ:ഇന്ന് ഹോം വര്‍ക്ക് ഇല്ലാ അമ്മാ


അമ്മ:പഠിക്കാനോ ??


ദിയ ഒന്നും മിണ്ടുന്നില്ല


അമ്മ:ദിയാ..


ദിയ:എല്ലാം പഠിച്ചു  അമ്മാ..


അമ്മ:എങ്കി,ക്വസ്റ്റ്യന്‍സ് ചോദിക്കട്ടെ.


ദിയ:പഠിച്ചൂ അമ്മാ...


അമ്മ:പഠിച്ചെങ്കില്‍ പിന്നെന്നാ പ്രശ്നം,ചോദിക്കാം.ഇന്നും ഒൺലി 5 ക്വസ്റ്റ്യന്സ്.ഒ.ക്കെ??


ദിയ:ഉം.ഒക്കെ..


അമ്മ:ഹൗ മെനി സ്റ്റേറ്റ്സ് ആർ ദെയർ ഇൻ അവർ കണ്ട്രി.?


ദിയ:28.


അമ്മ:ഒ.കെ .ഹൗ മെനി ഡിസ്ട്രിക്ട്സ് ആർ ദെയർ ഇൻ കേരള?


ദിയ:14


അമ്മ:ഉം..ഹൗ മെനി കളേഴ്സ് ആർ ദെയർ ഇൻ എ റെയ്ന്ബോ?


ദിയ:7


അമ്മ:ഗുഡ്,ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ ഇംഗ്ലീഷ് അൽഫബെറ്റ്സ്.?


ദിയ:26


അമ്മ:ലാസ്റ്റ് ചോദ്യം.ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ യുവർ മദർ ടംഗ്,മലയാളം?


ദിയ:അന്‍പത്തി..(പശ്ചാത്തലത്തില്‍ പഴയ ന്യൂസില്‍ നിന്നുള്ള ഭാഗങ്ങള്‍ ,

അന്‍പത്തിയൊന്നു വെട്ടുകള്‍ ഏറ്റ് മുഖം വികൃതമായ രീതിയിലാണു ടി.പിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്.ഓഞ്ചിയത്ത് നിന്നും കോഴിക്കോട് നിന്നുമുള്ള ആദ്യ ദൃശ്യങ്ങളിലേയ്ക്ക്.കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി അരങ്ങേറുമ്പോള്‍,വരും ദിവസങ്ങളില്‍ ഇതു വലിയ ചര്‍ച്ചകള്‍ക്കും വന്‍ പ്രത്യഘാതങ്ങളിലേയ്ക്കും വഴി വയ്ക്കാനാണു സാദ്ധ്യത.അന്‍പത്തിയൊന്നു വെട്ടുകള്‍ കൊണ്ട് ടിപിയുടെ മുഖം മാത്രമേ വികൃതമാക്കാന്‍ സാധിക്കൂ,ടിപിയുടെ ആശയങ്ങള്‍ ഇല്ലാതെയാക്കാന്‍ സാധിക്കില്ല എന്ന്‍ തന്നെയാണു രാഷട്രീയ കേരളത്തിന്റെ ആദ്യ പ്രതികരണം.


ഇതെല്ലാ മനസ്സിലോടെ കടന്നു പോകുന്ന കുട്ടിയുടെ മുഖം മാറുന്നു.ആ ഭീകര ദൃശ്യം ഓര്‍ത്തു കുട്ടി ഞെട്ടി അലറുന്നു.ആ ബഹളത്തില്‍ മേശപ്പുറത്തുള്ള സാധനങ്ങള്‍ മറിഞ്ഞു വീഴുന്നു.ചുവന്ന ചായം വച്ചിരുന്ന ചെറിയ കുപ്പി ചെരിഞ്ഞു വീണു,അതില്‍ നിന്നുള്ള ചായം കുട്ടി കളര്‍ ചെയ്തു കൊണ്ടിരുന്ന കേരളത്തിന്റെ മാപ്പില്‍ പടരുന്നു.)

ഫെയ്ഡ് ഔട്ട്

ടെക്സ്റ്റ്‌:

"ഒറ്റവെട്ടിന്‌ കഴിയുമായിരുന്നല്ലോ,

ടി.പി.ചന്ദ്രശേഖരന്‍,

പിന്നെയെന്തിനായിരുന്നു ഇത്രയേറെ?…”


-കെ.ജി ശങ്കരപ്പിള്ള.

Monday, June 3, 2013

തിരക്കഥയിലില്ലാത്തത്

സീന്‍ 1

Int

[പ്രമുഖ സംവിധായകന്‍ അനിരുദ്ധന്റെ കൊച്ചിയിലെ ഫ്ളാറ്റിലെ നന്നായി സജ്ജീകരിച്ചിരിക്കുന്ന സ്വീകരണമുറി.ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന 72 ഇഞ്ചിന്റെ എല്‍ സി ഡി എച്ച് ഡി ടി.വി.മ്യൂട്ട് ചെയ്തിരിക്കുന്ന ടി.വിയില്‍ സൂപ്പര്‍സ്റ്റാര്‍ നിരഞ്ജന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ഗാനരംഗം.ഇപോര്‍ട്ടഡ് ലെതര്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന സോഫയില്‍ കണ്ണകളടച്ച് ചാരിയിരിക്കുന്ന അനിരുദ്ധന്‍.. ........എതിര്‍ വശത്തുള്ള ചെയറില്‍ അല്പം പരിഭ്രമത്തോടെ സംസാരിക്കുന്ന,സിനിമയ്ക്കു തിരക്കഥയെഴുത്തണമെന്നാഗ്രഹിക്കുന്ന ചെറുപ്പക്കാരന്‍ സിറില്‍ ഔസേപ്പ്.താന്‍ പൂര്‍ത്തിയാക്കിയ തിരക്കഥ അനിരുദ്ധനെ വായിച്ചു കേള്‍പ്പിക്കുകയാണയാള്‍ ]

സിറില്‍ : ലോംഗ് ഷോട്ടില്‍,മൂടല്‍ മഞ്ഞു വീണു തുടങ്ങിയ വയനാടന്‍ ചുരം.വളഞ്ഞു പുളഞ്ഞു താഴേയ്ക്കു വരുന്ന വഴികളിലൂടെ ഒരാള്‍ ബൈക്കില്‍ യാത്ര ചെയ്യുന്നു.ക്ലോസപ്പ് ഷോട്ടില്‍,ആര്‍മി ഗ്രീന്‍ നിറത്തിലുള്ള 66 മോഡല്‍ ബുള്ളറ്റ് ഓടിച്ചു കൊണ്ട് വരുന്ന നായകന്‍ ക്രിസ്റ്റി.മഞ്ഞിനെ വകഞ്ഞു മാറ്റി,ചുണ്ടില്‍ ഗൂഡമായ ഒരു പുഞ്ചിരിയോടെ ആണവന്‍ യാത്ര ചെയ്യുന്നത്.അവന്റെ ശബ്ദത്തില്‍ ഉള്ള വിവരണം

"വിജയം അരികിലുണ്ടായിരുന്നു.ദൂരങ്ങള്‍ താണ്ടിയത് അതു നേടാന്‍ വേണ്ടിയുമായിരുന്നു.പക്ഷേ മനസ്സറിഞ്ഞു വിട്ടു കൊടുക്കുന്നത് വിജയമാണെന്നു പറഞ്ഞു തന്നത് അച്ഛനാണു,ആ പാഠപുസ്തകത്തിനുള്ള സമര്‍പ്പണമാണു പരാജയത്തിലൂടെ നേടിയ ഈ വിജയം.യാത്ര അവസാനിക്കുന്നില്ല.പുതിയൊരു ലക്ഷ്യത്തിലേയ്ക്ക്,പുതിയ ആളുകളിലേയ്ക്ക് ,അറിയാത്ത ദിക്കുകളിലേയ്ക്ക് അതു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.സീ യു വെന്‍ ഐ സീ യു."

അനിരുദ്ധന്‍ :(ഒരു ധ്യാനത്തില്‍ നിന്നെഴുന്നേല്‍ക്കുന്നതു പോലെ കണ്ണുകള്‍ തുറന്നു സിറിലിനെ നോക്കുന്നു.അതിനു ശേഷം സിറിലിനു നേരെ കൈകള്‍ നീട്ടുന്നു) കൊള്ളാമെടാ മോനേ.ഇതു കലക്കി.നിന്നെ പോലെയുള്ളവരെയാണു ഇവിടെ ഇപ്പോള്‍ അത്യാവശ്യം.ഒന്നും നോക്കാനില്ല,ഈ പടം നമ്മള്‍ ചെയ്യുന്നു.

സിറില്‍ : (സന്തോഷത്തിന്റെ തള്ളല്‍ ആണവന്റെ മുഖത്ത്,നിറഞ്ഞിരിക്കുന്ന കണ്ണുകള്‍ .തന്റെ സ്വപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ,തന്നിലെ എഴുത്തുകാരന്‍ അംഗീകരിക്കപ്പെടുന്നതിന്റെ,തന്റെ അദ്ധ്വാനത്തിനു ഫലം കാണുന്നതിന്റെയെല്ലാം സന്തോഷം അവന്റെ മുഖത്തുണ്ട്) താങ്ക്യൂ സാര്‍,താങ്ക്യൂ സോ സോ മച്ച്.എനിക്കറിയില്ല എന്താ ഇപ്പോള്‍ പറയണ്ടെതെന്നു.ഒരുപാട് നന്ദിയുണ്ട് സാര്‍

അനിരുദ്ധന്‍ : നന്ദിയൊക്കെ പിന്നെ പറയാം.നമ്മുക്കിതിന്റെ ബാക്കി കാര്യങ്ങളൊക്കെ ശരിയാക്കണം പെട്ടന്ന്.ഇപ്പോള്‍ തന്നെ കാര്യങ്ങളൊക്കെ തുടങ്ങിയാല്‍ വിത്തിന്‍ 2 മന്ത്സ് നമ്മുക്ക് പടമിറക്കാം.നീ നില്‍ക്ക്,ഞാന്‍ പ്രൊഡ്യൂസറിനെയൊന്നു വിളിച്ചു പറഞ്ഞേക്കട്ടെ. (ഫോണ്‍ എടുത്തു വിളിച്ച് സംസാരിക്കുന്നു).ഭായി, സ്ക്രിപ്ട് ഡബിള്‍ ഒക്കെ.ഫണ്ട് ഒക്കെ റെഡിയാക്കിക്കോ,നമ്മുക്ക് ഉടനെ തുടങ്ങേണ്ടി വരും.

എഴുതുന്നതോ?? നമ്മുടെ ഒരു സ്വന്തം പയ്യനാ.സംഭവമൊക്കെ അവന്‍ എഴുതി തീര്‍ത്ത് വച്ചേക്കുവാ.

വിജയനെ വിളിക്കാം..അതെ വിജയന്‍ വര്‍ക്കല തന്നെ.

അതല്ല,എന്റെ കഴിഞ്ഞ ഒരു മൂന്നു പടത്തിനും അവന്‍ തന്നെയായിരുന്നു കണ്ട്രോളര്‍ . അവനാകുമ്പോ എനിക്കൊരു ധൈര്യമാ.

ഡേറ്റസൊക്കെ കണ്‍ഫേം ചെയ്തിട്ടു ഞാന്‍ വിളിക്കാം.(ഫോണ്‍ കട്ട് ചെയ്യുന്നു)

സിറിലേ,നിരഞ്ജനെ ക്രിസ്റ്റിയാക്കിയല്ലോ. ??

സിറില്‍ : എല്ലാം സാറിന്റെ ഇഷ്ടം.ഞാന്‍ ആരെയും മനസ്സില്‍ കണ്ടല്ല എഴുതിയേ.അതു കൊണ്ടു ആരായാലും എനിക്ക് വിരോധമില്ല.

അനിരുദ്ധന്‍ : അങ്ങനെ വേണം എഴുത്തുകാരയാല്‍ . ഇവിടെ ഒരോരുത്തന്മാര്‍ എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ തീരുമാനിക്കും ആരൊക്കെ അഭിനയിക്കണമെന്നു.പിന്നെങ്ങെനെ നന്നാവനാ മലയാളം സിനിമ.സ്ക്രിപ്റ്റ് ഇവിടെ ഇരിക്കട്ടെ.ഞാന്‍ രാത്രി നിരഞ്ജനെ പോയി കണ്ട് വായിച്ചു കേള്‍പ്പിക്കാം.നീ സിറ്റിയില്‍ തന്നെ കാണണം.അവനു ഇഷ്ടപ്പെട്ടാല്‍ രാത്രി നീ അവിടെ വരെ ഒന്നു വരേണ്ടി വരും.

സിറില്‍ :അതൊന്നും സാരമില്ല സാര്‍ .സാറൊന്നു വിളിച്ചാല്‍ മതി.എങ്കില്‍ ഞാനിറങ്ങട്ടെ.

അനിരുദ്ധന്‍ : ഒ.കെ മോനെ.നീ ചെല്ലു.

(സിറില്‍ പുറത്തേയ്ക്കും,അനിരുദ്ധന്‍ മുറിയിലേയ്ക്കും പോകുന്നു.ഒഴിഞ്ഞ സ്വീകരണമുറിയിലെ ടീപ്പോയില്‍ ഇരിക്കുന്ന തിരക്കഥയുടെ ഫയലിന്റെ പുറത്ത് എഴുതിയിരിക്കുന്ന പേരിലേയ്ക്ക് സൂം ഇന്‍ ചെയ്യുന്ന ക്യാമറ "തിരക്കഥയിലില്ലാത്തത്"‌)

സീന്‍ 2

Int

(നിരഞ്ജന്റെ കൊട്ടാര സദ്യശ്യമായ ബംഗ്ലാവിന്റെ അകത്തെ അരണ്ട വെളിച്ചമുള്ള പ്രൈവറ്റ് ബാര്‍ .വെള്ള മുണ്ടും വെള്ള കോട്ടണ്‍ ജുബ്ബയുമാണു അയാളുടെ വേഷം.കൈയില്‍ ഗ്ലാസുകളുമായി നിരഞ്ജനും,അനിരുദ്ധനും.പാതി നിറഞ്ഞിരിക്കുന്ന ഗ്ലാസ്സില്‍ നിന്ന് ആദ്യത്തെ സിപ്പെടുക്കുന്ന നിരഞ്ജന്‍ )

നിര:(എടുത്തു കൊടുക്കുന്ന പയ്യനെ നോക്കി). എന്നാ മോനെ,ഇതങ്ങു തണുത്തില്ലല്ലോ.ഒരു ഐസ് ക്യൂബ് കൂടി ഇങ്ങെടുത്തേ.(അനിരുദ്ധനോടായി) കേട്ടൊ അനിയേട്ടാ,എനിക്കീ വെള്ളം ചേര്‍ക്കുന്ന പരിപാടി ഇഷ്ടമേയല്ല.സ്കോച്ച് അടിക്കുവാണേല്‍ അത് ഓണ്‍ ദ് റോക്സ് തന്നെ വേണം.അതിങ്ങനെ സിപ് ചെയ്തു സിപ് ചെയ്തു.ഇവിടെത്തെ പരിപാടി എന്നാ,ഒരു കണക്കുമില്ലാതെ വെള്ളോം മിക്സ് ചെയ്തു ഒറ്റ വലിയാ.അതൊക്കെ സായിപ്പുമാരെ കണ്ടു പഠിക്കാണം.ഒരു ദിവസം ഒന്നോ രണ്ടോ പെഗോ അടിക്കത്തുള്ളു.പക്ഷേ അത് അതിന്റെ സമയമൊക്കെ എടുത്ത് ,മൂന്നു നാലു മണിക്കൂര്‍ കൊണ്ട്.ഹാ,എന്താ രസം

അനിരുദ്ധന്‍ ഒന്നു ചിരിക്കുന്നു.

നിര:അപ്പോ അനിയേട്ടാ,നമ്മുക്ക് കാര്യത്തിലേയ്ക്ക് വരാം.സംഭവം എനിക്ക് ഇഷ്ടപ്പെട്ടു.നമ്മുക്കത് ചെയ്യാം.വയനാടന്‍ ചുരം ഒക്കെ വിട്ട്,ഒരു ലഢാക്ക്,മണാലി ലൈനില്‍ ഒരു റോഡ് മൂവി പോലെ.ഭായി വിളിച്ചപ്പോ ഞാനതു പറയുകയും ചെയ്തു.പുള്ളി ഒ.കെ ആണു,ബിസിനസ്സ് നടന്നാ മതിയെന്നെയുള്ളു പുള്ളിയ്ക്ക്.

അനിരുദ്ധന്‍ : പുള്ളി ഒ.കെ ആണെങ്കില്‍ എനിക്കെന്താ പ്രശ്നം.ഞാനാ പയ്യനെ വിളിച്ച് ഇങ്ങോട്ട് വരാന്‍ പറയാം.അവനാകെ ത്രിലില്‍ ആണു.കൊള്ളം കേട്ടൊ ചെക്കന്‍

നിര:(ക്ലോസപ്പില്‍ ) വിളിക്കാന്‍ വരട്ടെ അനിയേട്ടാ.പുതിയ പയ്യന്‍ എഴുതുന്ന പടമെന്നൊക്കെ വന്നാല്‍ ബിസിനസ്സ് നടക്കുവോ ? തിരക്കഥാകൃത്തുകള്‍ക്ക് സൂപ്പര്‍ സ്റ്റാര്‍സിനെക്കളും ബിസിനസ്സ് വാല്യൂ ഉള്ള ടൈമല്ലേ അണ്ണാ.

അനിരുദ്ധന്‍ :നീയെന്താ ഉദ്ദേശിക്കുന്നേ ? എന്റെയും നിന്റെയും പേരുണ്ടെങ്കില്‍ ബിസിനസ്സ് നടക്കില്ലേ.

നിര :അല്ല അനിയേട്ടാ,അതിനു ഒരു ലിമിറ്റ് ഇല്ലേ.നേരെ മറിച്ച് സൂപ്പര്‍ സ്റ്റാര്‍ നിരഞ്ജന്‍ ആദ്യമായി തിരക്കഥ എഴുതി അഭിനയിക്കുന്ന,സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അനിരുദ്ധന്‍ ഒരുക്കുന്ന ചിത്രം എന്നൊക്കെയാണെങ്കില്‍ വരുന്ന ആ ഒരു തള്ള് ഒന്നോര്‍ത്ത് നോക്കിയേ.

അനിരുദ്ധന്‍ :(ഞെട്ടലോടെ)എടാ,അപ്പോള്‍ അവന്‍ ?

നിര : അവനുണ്ടല്ലോ,അവനെ നമ്മള്‍ ഒഴിവാക്കുന്നൊന്നും ഇല്ല.അവനൊരു അഞ്ച് ഞാന്‍ കൊടുക്കാം.വേണെമെങ്കില്‍ ഒരു താങ്ക്സ് കാര്‍ഡും.ചേട്ടന്‍ അവനെ അങ്ങു ഡീല്‍ ചെയ്താ മതി.

അനിരുദ്ധന്‍ :ഏയ്,അതൊന്നും ശരിയാവില്ല.അവന്‍ വല്ല കേസിനും പരിപാടിയ്ക്കും ഒക്കെ പോയാല്‍ പണിയാകും.

നിര:നിര:എന്തു കേസ് അണ്ണാ.ഒറിജിനല്‍ കോപ്പി നമ്മുടെ കൈയ്യില്‍ ഇല്ലേ.മോര്‍ ഓവര്‍ ,അവനെ ആരറിയും.(സ്വരം മാറുന്നു) ഇതു നടക്കും,നടക്കണം.ഇനി മുതല്‍ ഞാന്‍ ആക്ടര്‍ നിരഞ്ജന്‍ അല്ല,സ്ക്രീന്‍ റൈറ്റര്‍ - ആക്ടര്‍ നിരഞ്ജന്‍ .വഴി മാറി നടക്കുന്ന താരം,ചിന്തിക്കുന്ന അഭിനേതാവ് എന്നൊക്കെ ആയിരിക്കണം എന്നെ മലയാള സിനിമ ഓര്‍ക്കേണ്ടത്.ഒപ്പം ബിസിനസ്സും,അനിയേട്ടന്‍ പറയുന്നതാണു അനിയേട്ടന്റെ പ്രതിഫലം.അതു ഭായി തരുന്നതല്ല,എന്നെ എഴുത്തുകാരനാക്കാന്‍ സഹായിച്ച,സഹോദരതുല്യനായ അനിരുദ്ധന്‍ എന്ന അനുഗ്രഹീത ചലച്ചിത്ര പ്രതിഭയ്ക്ക് ഞാന്‍ തരുന്ന സമ്മാനം.

ഇരുവര്‍ക്കുമിടയിലെ മേശയില്‍ കിടക്കുന്ന തിരക്കഥയുടെ ഫയലിന്റെ പുറത്ത് എഴുതിയിരിക്കുന്ന പേരിലേയ്ക്ക് സൂം ഇന്‍ ചെയ്യുന്ന ക്യാമറ.

"തിരക്കഥയിലില്ലാത്തത്"‌

Fade Out

സീന്‍ 3 - സോംഗ്

ദൃശ്യങ്ങളില്‍

അനിരുദ്ധന്‍ - സിറില്‍ - നിരഞ്ജന്‍ മീറ്റിംഗ് . അവര്‍ നീട്ടുന്ന ചെക്ക് തട്ടി മാറ്റുന്ന സിറില്‍ . അവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ - ദേഷ്യത്തോടെ ഒച്ച വയ്ക്കുന്ന സിറിലിന്റെ മുന്നില്‍ വന്നു നിന്നു നീട്ടിയ ചെക്ക് കീറി അവന്റെ മുഖത്തേയ്ക്ക് എറിയുന്ന നിരഞ്ജന്‍ - സിനിമയുടെ പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്ന അനിരുദ്ധന്റെയും,നിരഞ്ജന്റെയും പേരുകള്‍ - പൂജ - ഷൂട്ടിംഗ് ദൃശ്യങ്ങള്‍ - സിറില്‍ നടത്തുന്ന പത്രസമ്മേളനം -പുറത്തിറങ്ങുന്ന സിറിലിനെ കൈകാര്യം ചെയ്യുന്ന ഫാന്‍സ് അസ്സോസിയേഷന്‍ അംഗങ്ങള്‍ - ഷൂട്ടിംഗ് സമാപനം-ഡംബിഗ് ദ്യശ്യങ്ങള്‍ - റിലീസ് ദിവസം

സീന്‍ 4 

Ext

(തിരക്കഥയിലില്ലാത്തത് റിലീസ് ചെയ്യുന്ന തീയറ്റര്‍ .ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നു വന്നു ക്യൂവില്‍ ഇടം പിടിക്കുന്ന സിറില്‍ .അയാള്‍ക്ക് ടിക്കറ്റ് കിട്ടുന്നതിനു മുന്‍പേ വില്പന അവസാനിക്കുന്നു.ബ്ളാക്കില്‍ ടിക്കറ്റ് വില്‍ക്കുന്നവരില്‍ നിന്നു ഇരട്ടി തുകയ്ക്കു ടിക്കറ്റ് വാങ്ങി അയാള്‍ അകത്തു കയറി പടം കാണുന്നു.സ്ക്രീനില്‍ മാറുന്ന ദൃശ്യങ്ങള്‍ക്കൊപ്പം അയാളുടെ മുഖഭാവങ്ങളും മാറുന്നു.ചിത്രം അവസാന ദൃശ്യത്തിലേയ്ക്കെത്തുന്നു )

"വിജയം അരികിലുണ്ടായിരുന്നു.ദൂരങ്ങള്‍ താണ്ടിയത് അതു നേടാന്‍ വേണ്ടിയുമായിരുന്നു.പക്ഷേ മനസ്സറിഞ്ഞു വിട്ടു കൊടുക്കുന്നത് വിജയമാണെന്നു പറഞ്ഞു തന്നത് അച്ഛനാണു,ആ പാഠപുസ്തകത്തിനുള്ള സമര്‍പ്പണമാണു പരാജയത്തിലൂടെ നേടിയ ഈ വിജയം.യാത്ര അവസാനിക്കുന്നില്ല.പുതിയൊരു ലക്ഷ്യത്തിലേയ്ക്ക്,പുതിയ ആളുകളിലേയ്ക്ക് ,അറിയാത്ത ദിക്കുകളിലേയ്ക്ക് അതു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.സീ യു വെന്‍ ഐ സീ യു."

(

സ്ക്രീനില്‍ ഇങ്ങനെ തെളിഞ്ഞു വരുന്നു.

A Journey Directed By Anirduhan

Written By : Niranjan

ഉച്ചത്തില്‍ കേള്‍ക്കുന്ന ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും കരഘോഷങ്ങള്‍ക്കുമിടയില്‍ ഇരിപ്പിടത്തില്‍ നിന്നേഴുന്നേല്‍ക്കാതെ ഇരിക്കുന്ന സിറിലിന്റെ മുഖത്തേയ്ക്കു ചാര്‍ജ് ചെയ്യുന്ന ക്യാമറ.അയാള്‍ പൊട്ടികരയുകയാണു,പക്ഷേ അയാളുടെ തേങ്ങലുകള്‍ക്കു അവിടെ ശബ്ദം നഷ്ടപ്പെടുന്നു.)

സീന്‍ 5 - ക്ലൈമാക്സ്

Int

(ഒരു വാര്‍ത്ത ചാനലിന്റെ സ്റ്റുഡിയോ ഫ്ലോര്‍‌ ‌)

അവതാരിക:എന്റര്‍ടെയ്ന്മെന്റ് ന്യൂസിലേയ്ക്കു എല്ലാ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും സ്വാഗതം.മലയാള സിനിമയില്‍ മാറ്റത്തിന്റെ കാറ്റു വീശി കൊണ്ടേയിരിക്കുന്നു.ഒരു പിടി മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ശ്രീ.അനിരുദ്ധന്‍ സംവിധാനം ചെയ്ത്,നമ്മുടെ പ്രിയപ്പെട്ട നടനും,ഇപ്പോള്‍ തിരക്കഥാക്രുത്തും ആയി തീര്‍ന്നിരിക്കുന്ന ശ്രീ നിരഞ്ജന്‍ രചനയും നിര്‍വഹിച്ചിരിക്കുന്ന തിരക്കഥയിലില്ലാത്തത് ഇന്നു റിലീസ് ചെയ്തിരിക്കുന്നു.മികച്ച പ്രതികരണങ്ങളാണു എല്ലാ സ്ഥലങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇവരിരുവരുമാണു ഇന്നു നമ്മുടെ അതിഥികളായെത്തിയിരിക്കുന്നത്.സ്വാഗതം,ഒപ്പം അഭിനനന്ദനങ്ങളും.

(ഫ്രെയിമില്‍ അനിരുദ്ധനും നിരഞ്ജനും)

ഇരുവരും:നന്ദി

അവതാരിക : ശ്രീ.അനിരുദ്ധന്‍.,വിവാദങ്ങളോടെയാണു ചിത്രം ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്.ഇപ്പോള്‍ ഇതാ വന്‍ വിജയത്തിലൂടെ വീണ്ടും.എന്തു തോന്നുന്നു?

അനി:ഒരുപാട് സന്തോഷം.സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നതാണല്ലോ ഒരു ഫിലിം മേക്കറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം.പിന്നെ,വിവാദങ്ങള്‍ .ചിത്രീകരണത്തിന്റെ ഇടയ്ക്കായിരുന്നതു കൊണ്ട് അതിനെ കുറിച്ചു അധികം ശ്രദ്ധിച്ചില്ല എന്നതാണു സത്യം.ഒരു കഥ പറയട്ടെ എന്നു ചോദിച്ചു എന്നെ പല തവണ വിളിച്ചിട്ടുള്ള ഒരാളാണു ആ പയ്യന്‍ . ചിലപ്പോള്‍ അതിനൊരു അവസരം കിട്ടാത്തതിന്റെ വിഷമം കൊണ്ട് ആയിരിക്കും അയാളൊക്കെ ഇങ്ങനെയൊക്കെ പറഞ്ഞത്.അല്ലെങ്കില്‍ ആരെങ്കിലും ചേര്‍ന്നു എനിക്കും നിരഞ്ജനുമെതിരെ ഇളക്കി വിട്ടതും ആവാം.പരാതികളില്ല പരിഭവങ്ങളില്ല.ഈ സിനിമയാണു എല്ലാവര്‍ക്കും ഉള്ള മറുപടി.

അവതാരിക:ശ്രീ.നിരഞ്ജന്‍,ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള ഒരാളാണു താങ്കള്‍ .ഇപ്പോഴിതാ എഴുത്തിലൂടെയും,രഞ്ജിത്തിന്റെ കഥാപാത്രം ചോദിക്കുന്നതു പോലെ "നിരഞ്ജന്‍ എന്ന എഴുത്തുകാരന്‍ ഇത്രയും നാള്‍ എവിടെയായിരുന്നു.? "

നിരഞ്ജന്‍ : ഹ ഹ ഹ .. എഴുത്തുകാരന്‍ എന്നൊക്കെ പറയണോ.ബേസിക്കിലി ഞാന്‍ ഒരു ചലച്ചിത്രകാരനാണു.അഭിനയം എന്ന ഒരു സങ്കേതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു ചലച്ചിത്രകാരന്‍ .എല്ലാം അതിന്റേതായ കാലത്തില്‍,സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ സംഭവിക്കുമെന്നു വിശ്വസിക്കാനാണു എനിക്കിഷ്ടം.ഇതും സംഭവിച്ചതു അതിന്റെ സമയമായപ്പോഴാണു.ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണു ഞാന്‍ ഈ കഥയെ കുറിച്ചു ആദ്യം ആലോചിക്കുന്നതും ,കുറിച്ചു തുടങ്ങുന്നതും.അനിയേട്ടനോടാണു ആദ്യം ഇതിനെ കുറിച്ചു പറഞ്ഞതും.തിരക്കു കൂട്ടാതെ,സമയമെടുത്ത് എഴുതിയതു കൊണ്ടാവണം ഇതിത്രയും ബ്യൂട്ടിഫുളായി രൂപപ്പെട്ടത്.പിന്നെ എല്ലാം എവിടെയോ ഇരുന്നു എല്ലാം നിയന്ത്രിക്കുന്നവന്റെ അനുഗ്രഹം,ഗുരുക്കന്മാരുടെ മാതാപിതാക്കളുടെ പ്രാര്‍ത്ഥന.ഒപ്പം പ്രേക്ഷകരുടെ സ്നേഹം.

അവതാരിക:വളരെ നന്ദി,ശ്രീ അനിരുദ്ധന്‍,ശ്രീ നിരഞ്ജന്‍ ഞങ്ങളോട് സംസാരിച്ചതിനു എല്ലാ വിധ ആശംസകളും.ഒപ്പം നിരഞ്ജന്റെ തൂലികത്തുമ്പില്‍ നിന്നു ഇനിയും മികച്ച ഒരുപിടി രചനകള്‍ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു.

ഇരുവരും:ഒരുപാട് നന്ദി.(നിരഞ്ജന്‍ ഇടയ്ക്കു കയറി:ചിലപ്പോള്‍ ഞാന്‍ ഇനി എഴുതിയില്ലെന്നേ വരാം,ഒരു പക്ഷേ ഇതു നിങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രമായിരുന്നിരിക്കണം എന്നിലെ രചയിതാവിന്റെ നിയോഗം

-Fade Out-

-Text Fade In-

യാത്ര അവസാനിക്കുന്നില്ല.പുതിയൊരു ലക്ഷ്യത്തിലേയ്ക്ക്,പുതിയ ആളുകളിലേയ്ക്ക് ,അറിയാത്ത ദിക്കുകളിലേയ്ക്ക് അതു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.സീ യു വെന്‍ ഐ സീ യു.
A Film Written & Directed By Mridul George.

Friday, June 1, 2012

ഒരു സിനിമാ കാഴ്ച്ച:കിത്നേ അജീബ് രിശ്തേ ഹേ യഹാം പേ



മലയാള സിനിമയുടെ ചരിത്രമുറങ്ങുന്ന നവോദയ സ്റ്റുഡിയോയില്‍ ഇക്കഴിഞ്ഞ ദിവസം ആദ്യമായി കാലു കുത്തി.

നമ്മുടെ സിനിമയെ,കാലത്തിനു മുന്നേ നടത്തിച്ച ഒരു മഹാരഥന്‍ വിഭാവനം ചെയ്ത,ഓരോ മുക്കിലും മൂലയിലും സിനിമയുടെ സ്പന്ദനങ്ങള്‍ ഉള്ള മണ്ണ്.സ്റ്റൂഡിയോ ഫ്ലോര്‍ എ അടച്ചിട്ടിരിക്കയായിരുന്നു.അടച്ചിട്ട ആ കൂറ്റന്‍ ഇരുമ്പു വാതിലിന്റെ അപ്പുറമുള്ള ഇരുട്ടില്‍ ഇന്നും ഒരുപാട് ചലച്ചിത്രങ്ങളുടെ,കഥാപാത്രങ്ങളുടെ,അതിനു പിന്നില്‍ അദ്ധ്വാനി ച്ചിരുന്നവരുടെ നിശ്വാസങ്ങള്‍,നിസ്വനങ്ങള്‍.

ബിയില്‍ തകൃതിയായി ഒരു പുതു തലമുറ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.ഒരു ഷോട്ട് കഴിഞ്ഞുള്ള ഇടവേളയില്‍ താരങ്ങള്‍ ഫ്ലോറില്‍ നിന്നു പുറത്തേയ്ക്കു വന്നു.യുവതാരങ്ങളെല്ലാം ഒരുമിച്ച് കൂടി പരസ്പരം ചിത്രങ്ങളെടുക്കുകയും,അവ തമ്മില്‍ കാണിച്ച്,തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച് സമയം ചിലവഴിക്കുന്നതിനിടയില്‍,ഒരാള്‍ അവര്‍ക്കിടയിലൂടെ ഒരു ചെറിയ പുഞ്ചിരി ചുണ്ടിലൊതുക്കി മാറി നടന്നു.ആരെയോ ഫോണ്‍ വിളിച്ചു കൊണ്ട്,ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്ലാതെ മാറി നിന്നിരുന്ന കറുത്ത താടിയുണ്ടായിരുന്ന ആ മനുഷ്യന്റെ സാന്നിദ്ധ്യം ആരെയും ബാധിച്ചതായോ,ആരും ശ്രദ്ധിച്ചതായോ തോന്നിയില്ല.

ഇന്നിന്റെ ഓര്‍മ്മകള്‍ക്കും സംഭവങ്ങള്‍ക്കും മാത്രം പ്രസ്ക്തിയുള്ള സിനിമാലോകത്ത്,അയാള്‍ ഇന്നലെകളുടെ താരമായിരുന്നു.നവോദയ അപ്പച്ചന്‍ മലയാള സിനിമയ്ക്കു ആഘോഷപൂര്‍വ്വം നല്‍കിയ ആ പുതുമുഖ ചിത്രത്തിലെ നായകന്‍,ശങ്കര്‍.അതേ അപ്പച്ചന്റെ നവോദയ സ്റ്റൂഡിയോയില്‍,താരപ്പകിട്ടുകളില്ലാതെ ഒരു സഹനടനായി.

യാദൃശ്ചികതയാകാം,ആ സമയം മനസ്സില്‍ മൂളിക്കൊണ്ടിരുന്ന വരികള്‍ ഇതായിരുന്നു.. “കിത്നേ അജീബ് രിശ്തേ ഹേ യഹാം പേ,ദോ ദിന്‌ മില്‍ത്തേ ഹേ,സാത്ത് സാത്ത് ചല്‍തേ ഹേ”(പേജ് 3,മധുര്‍ ബണ്ഡാര്‍ക്കര്‍)

Friday, October 28, 2011

ദേവാസുര കഥയ്ക്കൊരു പിന്‍കുറിപ്പ്

"ജാനകി,കാര്‍ത്തികേയനോട്‌ ഒന്നിവിടെ വരെ വരാന്‍ പറയണം.എത്ര തിരക്കുണ്ടെങ്കിലും."

അവള്‍ മറുപടി പറയുന്നതിനു മുന്‍പ്‌ ഞാന്‍ സംസാരം അവസാനിപ്പിച്ചു.അയാള്‍ വരില്ല എന്നവള്‍ പറഞ്ഞാല്‍ ഇന്നത്തെ രാത്രിയും ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്ലോ.ഇതിപ്പോള്‍ അയാള്‍ വന്നേക്കും എന്നൊരു പ്രതീക്ഷയുണ്ട്‌ അടുത്ത ഫോണ്‍ കോള്‍ വരെ,അതു മതി.ഒന്നു സംസാരിക്കണം കാര്‍ത്തികേയനോട്‌,ഇനി അതും കൂടിയേ ബാക്കിയുള്ളു.അയാളെ കണ്ടിട്ട്‌ തന്നെ നാളുകളാകുന്നു.ഞാനുള്ളതു കൊണ്ടാകും ഭാര്യവീടായിട്ടും മുണ്ടയ്ക്കലേയ്ക്ക്‌ അയാള്‍ അധികം വരാത്തത്‌.തെറ്റു പറയാന്‍ പറ്റില്ല അയാളേയും.ഒരു രീതിയില്‍ അയാളുടെ കണ്ണില്‍ സ്വന്തം അച്ഛന്റേയും അമ്മയുടേയും മരണത്തിനു കാരണക്കാരന്‍ ഞാനണല്ലോ.അവസാനം തമ്മില്‍ കണ്ടത്‌ വാര്യര്‍ മരിച്ചപ്പ്പ്പോള്‍ മംഗലശ്ശേരിയില്‍ വച്ചാണെന്നു തോന്നുന്നു.വാര്യരോടും ഒന്നും സംസാരിക്കണം എന്നുണ്ടായിരുന്നു,പക്ഷേ കഴിഞ്ഞില്ല.

വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണു മയക്കത്തില്‍ നിന്നുണര്‍ന്നത്‌.വാതില്‍ക്കല്‍ അയാളാണു,കാര്‍ത്തികേയന്‍.എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നത്‌ കണ്ടിട്ടായിരിക്കണം,അയാള്‍ അടുത്തു വന്നിരുന്നു.

"തന്റെ തിരക്കിനിടയില്‍ ബുദ്ധിമുട്ടായല്ലേ ?"
.എങ്ങനെ തുടങ്ങണമെന്നറിയാതിരുന്നതു കൊണ്ടാണു ഒരു ചോദ്യം അങ്ങോട്ടേയ്കെറിഞ്ഞത്‌.ആയെന്നും ഇല്ലെന്നും അയാള്‍ പറഞ്ഞില്ല,ഒരു ചിരിയില്‍ ഒതുക്കി ഉത്തരം.

"തനിക്കെന്നോട്‌ ഇപ്പോഴും ദേഷ്യമുണ്ടെന്നറിയാം.പരാതിയില്ലടോ,എല്ലാവരും എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കാന്‍ പാകത്തിനുള്ളതൊന്നും അല്ലല്ലോ ഞാന്‍ ചെയ്തിട്ടുള്ളത്‌ അല്ലേ? തന്നോട്‌ ഇത്രടം വരെ ഒന്നു വരാന്‍ പറഞ്ഞത്‌ ഒരു കാര്യം പറയനാണു.ഇനിയെത്ര നാളുണ്ടെന്നറിയില്ല,പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്തു തീര്‍ക്കാന്‍ ഇനി അധികം സമയമുണ്ടാകില്ല."

"ഏയ്‌,അങ്ങനെയൊന്നും കരുതണ്ടാ.വയ്യായ്ക എന്തെങ്കിലുമുണ്ടോ?"
ഏറെ നാളുകള്‍ക്കു ശേഷം അയാള്‍ എന്നോട്‌ സംസാരിച്ചു.അച്ഛന്റെ അതേ ശബ്ദം.

"അങ്ങനെയൊന്നുമില്ലടോ,സമയാമായി എന്നൊരു തോന്നല്‍.പോകാന്‍ മടിയുമില്ല,പേടിയുമില്ല.ഇരുവട്ടം ദാനം കിട്ടിയതല്ലേ,ഇത്രയുമൊക്കെ പോയില്ലേ.പിന്നെ ഒരു കടം ബാക്കിയുണ്ടെന്നൊരു തോന്നല്‍.തനോടൊരു മാപ്പും കൂടി പറഞ്ഞാല്‍,അത്‌ ഇയാള്‍ സ്വീകരിച്ചാല്‍,പിന്നെ സ്വസ്ഥം."

"മാപ്പ്‌,എന്നോട്‌..എന്തിനു?"
അയാളുടെ ശബ്ദത്തിലും മുഖത്തും നിറയെ സംശയങ്ങള്‍.

"ഭാനുമതി,തന്റെ അമ്മ,ഞാനും നീലനും തമ്മിലുള്ള പ്രശ്നങ്ങളുടെ ഇടയ്ക്ക്‌ ഒരുപാട്‌ തവണ ഉപദ്രവിച്ചിട്ടുണ്ട്‌ ആ പാവത്തിനെ.നീലനെ കിട്ടാന്‍ അമ്പലത്തിലെ പടക്കപുരയില്‍ കെട്ടിയിട്ടു ആദ്യം.പിന്നെ ചികിത്സ തേടി വന്നപ്പോള്‍ ആശുപത്രിയില്‍ നിന്നിറക്കി വിട്ടു.ചെയ്യാന്‍ പാടില്ലായിരുന്നു രണ്ടും.പ്രത്യേകിച്ച്‌ രണ്ടാമത്തേത്‌.ഒരു രീതിയില്‍ ഞാന്‍ കൊന്നതു പോലെ ആയില്ലേ.തെറ്റു പറ്റിയെടോ എനിക്ക്‌.ഒരു പക്ഷേ അന്നു അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ തനിക്ക്‌ തന്റെ അമ്മയെ നഷ്ടപ്പെടില്ലായിരുന്നു,നീലനു അവന്റെ ഭാനുവിനേയും.പൊറുക്കണം താന്‍,ക്ഷമിക്കണം.മനസ്സു കൊണ്ട്‌ ഒരായിരം തവണം ക്ഷമ ചോദിച്ചു ഞാന്‍ നീലനോടും ഭാനുമതിയോടും.പക്ഷേ തന്നോട്‌ ഒന്നു സംസാരിക്കാതെ,താന്‍ ക്ഷമിക്കാതെ മാറില്ലെടോ ഈ വിങ്ങല്‍" . മനസ്സില്‍ പലതവണ പറഞ്ഞു പഠിച്ചിരുന്നിട്ടും,വാക്കുകള്‍ കിട്ടാതെ വരുന്നു,കണ്ണില്‍ ഒരു നനവ്‌ പടരുന്നു.

"ഏയ്‌,അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ ? കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അന്നൊക്കെ,കൊല്ലാന്‍ വേണ്ടി തന്നെയാണു അന്നു ആശുപത്രി തകര്‍ത്തതും മറ്റും.പക്ഷേ,അച്ഛന്‍ തടഞ്ഞു.ചെയ്യുന്നതിനൊന്നും അമ്മയെ തിരിച്ചു കൊണ്ടു വരാന്‍ കഴിയില്ല എന്ന അച്ഛന്റെ വാക്കുകള്‍ കെടുത്തി മനസ്സിലെ പകയെ,ദേഷ്യത്തെ.ഞാന്‍ മറന്നു കഴിഞ്ഞിരിക്കുന്നു എല്ലാം,ഓര്‍ക്കാനുള്ള താത്പര്യവും നഷ്ടപ്പെടു.ഇനി ഒരു മാപ്പു പറച്ചിലും ഒന്നും വേണ്ട,മറക്കണം എല്ലാം,സമധാനമായി ഇരിക്കണം." സംസാരിക്കുന്നതു നീലനാണെന്നൊരു നിമിഷം ഓര്‍ത്തു പോയി,അതേ ഭാവം,അതേ രീതി.ഒരേ തൂലികത്തുമ്പില്‍ നിന്നു പിറന്നു വീഴുന്ന കഥാപാത്രങ്ങള്‍ പോലെ.

"മതിയെടോ കാര്‍ത്തികേയാ,അത്രയും കേട്ടാല്‍ മതി.ഒരിക്കല്‍ തന്റെ അച്ചനോട്‌ ഞാന്‍ പണ്ടു പറഞ്ഞതു പോലെ,മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന പേര്‌ മായ്ച്ചു കളയാന്‍ സമയമായി.നേരം വൈകി,ജാനകി ആശുപത്രിയില്‍ നിന്നെത്തി കാണില്ലേ,താന്‍ ഇറങ്ങിക്കോ" .ഒന്നും പറയാതെ അയാള്‍ തിരിഞ്ഞു നടന്നു.ജപിച്ചു കൊണ്ട്‌ ഞാന്‍ ഉറങ്ങാനയി കട്ടിലിലേയ്ക്കും

അനായസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹിമ കൃപയാ ശംഭോ
ത്വയി ഭക്തിം അചഞ്ചലം


ജപം കേട്ടിട്ടാവണം വാതില്‍ക്കല്‍ എത്തിയ അയാള്‍ തിരിഞ്ഞൊന്നു നോക്കി.

"നോക്കണ്ട,തന്റെ അച്ചന്‍ പഠിപ്പിച്ചതു തന്നെ,ഇങ്ങനെ പ്രാര്‍ത്ഥിക്കേണ്ട സമയമായി എന്നു പറഞ്ഞപ്പോള്‍ കേട്ടില്ല.ഇന്നിപ്പോള്‍ ഇതു മാത്രമേ ഉള്ളു ഒരു പ്രാര്‍ത്ഥന"


മയക്കം തെളിയുമ്പോള്‍ ഞാന്‍ ഏതോ ആശുപ്രതിയിലാണു.പരിചയമുള്ള മുഖങ്ങള്‍ ഒന്നും കാണുന്നില്ല.മുന്നോട്ട്‌ നീങ്ങുന്നതിനിടയില്‍ ഇടത്തു വശത്തെ ബെഞ്ചില്‍ ഒരു സ്ത്രീ രൂപം.സാരിതലപ്പു കൊണ്ടു മൂടിയാണു ഇരിക്കുന്നതെങ്കിലും മുഖത്ത്‌ ഒരു തേജസുണ്ട്‌,ഒരു ഐശ്വര്യം.എവിടെ നിന്നോ അടിച്ചു കയറിയ കാറ്റില്‍ ആ തലപ്പ്‌ മുഖത്തു നിന്നു മാറി.അതവളായിരുന്നു ഭാനുമതി,നീലന്റെ നെറുകയില്‍ വീണ പുണ്യം.ഒരു നിറഞ്ഞ ചിരിയാണു ഭാനുമതി എനിക്കു നല്‍കിയത്‌.

"ഞാന്‍ ശേഖരനെ കാത്തിരിക്കുകയായിരുന്നു.കാര്‍ത്തികേയനെ കണ്ടുവല്ലേ.നന്നായി.പക്ഷേ മാപ്പൊന്നും പറയേണ്ട കാര്യമില്ലായിരുന്നു.അച്ചനെ പോലെയാണു അവനു ശേഖരന്‍.അവന്‍ അങ്ങനെയേ കാണൂ.എന്റെ കാര്യമോര്‍ത്തു ഒരു വിഷമം വേണ്ട.എന്റെ സമയം എത്തിയിരുന്നു.അന്നവിടെ ചികിത്സിച്ചിരുന്നെങ്കിലും,ഇല്ലെങ്കിലും എന്റെ യാത്ര കഴിഞ്ഞിരുന്നേനെ.മംഗലശ്ശേരിയില്‍ വച്ചു അവസാനിക്കണം എന്നതായിരുന്നിരിക്കണം വിധി,അതിനുള്ള നിയോഗമായി ശേഖരന്‍ എന്നു മാത്രം.ശേഖരനെ കണ്ടിതു പറയാന്‍ വേണ്രി മാത്രമാണു ഈക്കാലം മുഴുവന്‍ ഞാനിവിടെ ഇരുന്നത്‌.ഇനി പോകണം,അതിനുള്ള സമയമായി."

ഒന്നു കണ്ണടച്ചു തുറന്നപ്പോഴേക്കും ഭാനുവിനെ കണ്ടില്ല.കണ്മുന്നില്‍ തെളിഞ്ഞത്‌ വിഭ്രാന്തിയുടെ ഭ്രമകല്‍പനകളാണോ,യഥാര്‍ത്ഥമായ ഒരു കണ്ടുമുട്ടല്‍ തന്നെയാണോ എന്ന് ശങ്കിച്ചു കൊണ്ടിരുന്നപ്പോഴാണു ഞാനതു ശ്രദ്ധിച്ചത്‌.ഇപ്പോള്‍ നില്‍ക്കുന്നതു ആശുപത്രിയിലല്ല,ഒരു റോഡരികിലാണു.വഴിവിളക്കുകള്‍ ഇല്ലാത്ത ചുറ്റില്ലും ഇരുട്ട്‌ മാത്രം നിറഞ്ഞ ഒരു വഴിയരികില്‍.ഇതു എങ്ങോടേയ്ക്കുള്ള വഴിയാണു,യാത്ര ചെയ്യേണ്ടത്‌ എങ്ങോട്ടാണു.ഒരെത്തും പിടിയും കിട്ടാതെ ഏതോ ഒരു വശത്തേയ്ക്കു ഞാന്‍ നടന്നു.കുറച്ചു നീങ്ങി കഴിഞ്ഞാണതു കണ്ടത്‌,അല്‍പം മാറി തീ ആളിക്കത്തുന്നു,അതും വഴിയുടെ നടുവില്‍ തന്നെ.ഞാന്‍ അല്‍പം വേഗത്തില്‍ അങ്ങോട്ടേയ്ക്ക്‌ നടന്നു.കത്തുന്നത്‌ ഒരു കാറാണെന്നു ഇപ്പോള്‍ വ്യക്തമാണു.ആരോ ഇങ്ങോട്ടേയ്ക്ക്‌ ഒാടി വരുന്നുണ്ട്‌.അടുത്തെത്തിയപ്പോഴാണു കണ്ടത്‌,അതെന്റെ അനന്തിരവനാണു.

"രാജേന്ദ്രാ.."


വിളിയ്ക്കു മറുപടി നല്‍കാതെ അവന്‍ എന്റെ അരികിലൂടെ ഒാടി മറഞ്ഞു.കത്തുന്ന കാറിന്റെ അരികില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്‌.തിരിഞ്ഞു നില്‍ക്കുന്നതു കൊണ്ടു ആരാണെന്നു മനസ്സിലാകുന്നില്ല.അടുത്തേയ്ക്ക്‌ ചെന്ന എന്റെ കാലൊച്ചകള്‍ കേട്ടിട്ടാവണം അയാള്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു.പ്രായം കൈയ്യൊപ്പു ചാര്‍ത്തിയ ആ മുഖത്ത്‌ പക്ഷേ തെളിഞ്ഞു നിന്നത്‌ ദേവന്റെ തേജസ്സാണു,കണ്ണുകളില്‍ നിറഞ്ഞു നിന്നത്‌ അസുരന്റെ വീര്യവും.ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണുന്ന ഈ വൈരുദ്ധ്യത്തെ തിരിച്ചറിയാന്‍ അധികം നേരം വേണ്ടി വന്നില്ല.മംഗലശ്ശേരി നീലകണ്ഠന്‍,എന്നെ ജയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവന്‍.
എഴുതി തയ്യറാക്കിയ ഒരു തിരക്കഥയിലെന്ന പോലെ അവനെന്ന നായകന്‍ വളര്‍ന്നത്‌,മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന ഈ വില്ലന്റെ തോല്‍ വികളിലൂടെയായിരുന്നു.അവന്‍ വളരുകയും ഞാന്‍ തളരുകയും ചെയ്യണമെന്നത്‌ കാണാമറയത്തിരുന്ന് തൂലിക ചലിപ്പിക്കുന്നവന്റെ തീരുമാനമായിരുന്നു.അതിനിടയില്‍ എന്നും തോറ്റുകൊണ്ടിരുന്നവന്റെ മനസ്സിന്റെ വ്യഥകള്‍ക്കെന്തു വില.

"നീ എത്തിയൊ ശേഖരാ.." നീലകണ്ഠന്റെ ഉറച്ച ശബ്ദമാണു ചിന്തകളില്‍ നിന്നുണര്‍ത്തിയത്‌.

"കണ്ടില്ലേ,നിന്റെ അനന്തിരവന്‍ ചെറുക്കന്റെ ഒരു വികൃതി.നീയാണല്ലോ വിളിച്ചത്‌ എന്നു കരുതി ഇറങ്ങിയതാ ഞാന്‍,എന്നിട്ട്‌ എന്റെ കാര്‍ത്തികേയനൊന്നു കാണാന്‍ കൂടി ബാക്കി വച്ചില്ല രാജേന്ദ്രന്‍.എനിക്കു പോരാന്‍ തോന്നിയത്‌ നന്നായി,അല്ലെങ്കില്‍ എന്റെ കാര്‍ത്തികേയന്‍.."
കത്തി തീരുന്ന ഒരു തുണികഷ്ണത്തെ നോക്കി നീലകണ്ഠന്‍ പറഞ്ഞു നിര്‍ത്തി.

"വിളിച്ചതു ഞാന്‍ തന്നെയാ നീലാ.കാര്‍ത്തികേയനെ വരുത്തണം,എല്ലാം സംസാരിച്ചു ഒത്തുതീര്‍പ്പാക്കാം എന്നു രാജേന്ദ്രന്‍ പറഞ്ഞപ്പോള്‍,ഞാനും ഓര്‍ത്തു,തീരുന്നെങ്കില്‍ തീരട്ടെ,കുട്ടികളുടെ ഇഷ്ടം നടക്കട്ടെ എന്നു.പക്ഷേ അവന്റെ മനസ്സില്‍ ഇതായിരുന്നു പദ്ധതി എന്നു എനിക്കറിയില്ലായിരുന്നു.അറിഞ്ഞാല്‍ സമ്മതിക്കില്ലായിരുന്നു നീലാ ഞാന്‍.മംഗലശ്ശേരിയില്‍ നീലകണ്ഠനുണ്ടെങ്കില്‍ അല്ലെടോ,മുണ്ടയ്ക്കലേ ശേഖരനു നിലനില്‍പ്പുള്ളു.താന്‍ പോയതോടെ മുണ്ടയ്ക്കല്‍ ശേഖരന്റെ കാലവും അവസാനിച്ചു.പിന്നീട്‌ നാളിതു വരെ, ചെയ്തതും പറഞ്ഞതുമായ എല്ലാറ്റിനും പരിഹാരം ചെയ്യാന്‍ ശ്രമിച്കു കൊണ്ടൊരു ജീവിതം.ഇന്നു കാര്‍ത്തികേയനെ കണ്ടു സംസാരിച്ചതോടെ ഇനി ഇവിടെ ചെയ്യാന്‍ ബാക്കിയൊന്നുമില്ല.ഒരു സ്വപ്നം പോലെ,തന്റെ ഭാനുമതിയും വന്നു കണ്മുന്നില്‍,ഇപ്പോള്‍ താനും."


"അറിയാമയിരുന്നെടോ ,താന്‍ അറിഞ്ഞല്ല ഇതു ചെയ്തെന്നു.ഞാനൊരിക്കലും അങ്ങനെ കരുതിയിട്ടില്ല എന്നു തന്നോട്‌ പറയാന്‍ വേണ്ടിയാണു ഞാനിവിടെ കാത്തു നിന്നത്‌.എനിക്കെന്റെ യാത്ര തുടരണം ഇനി,ഭാനുവും വാര്യരുമൊക്കെ കാത്തു നില്‍ക്കുന്നുണ്ടാകുമെടോ." നീലന്‍ പതിയെ മുന്നോട്ട്‌ നടന്നു തുടങ്ങി.

"അധികം താമസമില്ല,എന്റെ യാത്ര അവസാനിക്കാന്‍" ഞാന്‍ വിളിച്ചു പറഞ്ഞു.

"അവസാനിക്കാന്‍ അല്ലെടോ,യാത്ര തുടങ്ങാന്‍.വഴിയില്‍ ഇതു പോലെ കാത്തിരിക്കേണ്ടി വരും,പലര്‍ക്കും വേണ്ടി,പലരോടും പലതും പറയാന്‍ വേണ്ടി,ഞാനും ഭാനുമതിയും തന്നെ കാത്തിരുന്നതു പോലെ"

കാര്‍ത്തികേയനോട്‌ യാത്ര പറഞ്ഞു മയങ്ങിയ ഞാന്‍ ഇനി അവിടെ ഉണരുന്നില്ല.ആരൊ എന്നെ തേടി വരുന്നത്‌ കാത്തു ഞാന്‍ ഇവിടെ ഉണര്‍ന്നിരിക്കുന്നു.അതു കാര്‍ത്തികേയനോ,ജാനകിയോ,ശ്രീനിവാസന്‍ നമ്പ്യാരോ..കാലം വെളിപ്പെടുത്തട്ടെ.