Saturday, May 23, 2009

1707077 അഥവാ ചാനലിലെ ഒരു ദിവസം

"ആരുമെത്തിയില്ല ക്രിസ്റ്റി..." .കാലത്തെ ഫ്രഷായിട്ട്‌ കൊടുത്ത ഗുഡ്മോര്‍ണിംഗിനും ഒരു പുഞ്ചിരിയ്ക്കുമുള്ള റിസ്പ്ഷനിലെ ഹരിയേട്ടന്റെ മറുപടിയായിരുന്നു ഇത്‌.ക്യാബിന്റെ കീ നീട്ടിയാണു ഹരിയേട്ടന്‍ ഇതു പറഞ്ഞത്‌.അതു വാങ്ങാതെ ഞാന്‍ അവിടെയിട്ടിരുന്ന സോഫയില്‍ പോയിരുന്നു.ഞാന്‍ ചെന്നു തുറന്നു കയറിയാല്‍ അവിടെ വെറുതെയിരിക്കേണ്ടി വരും അര മണിക്കൂര്‍.ഇതാകുമ്പോള്‍ ടി.വി എങ്കിലും കാണാം.ചാനല്‍ റിസ്പഷനിലെ ടിവിയ്ക്കു ഒരു പ്രത്യേകതയുണ്ട്‌,എന്താണേലും നമ്മുടെ ചാനലുകളേ കാണൂ.ഇന്നലത്തെ ലൈവ്‌ ഫോണ്‍ ഇനിന്റെ റിപ്പീറ്റാണു.ഞാനതും കണ്ടു അവിടെയിരുന്നു.ഇതാദ്യമല്ല ഈ കാത്തിരിപ്പ്‌.മിക്കവാറും ഇതു തന്നെയാ സംഭവിക്കാറുള്ളത്‌.

"കാലത്തെ ഏഴരയ്ക്ക്‌ ഷൂട്ട്‌,ഏഴിനു നീ മേക്കപ്പ്‌ റൂമിലുണ്ടാകണം."എല്ലാ തവണയും വരുന്നതിന്റെ തലേന്ന് പ്രൊഡ്യൂസര്‍ ചേട്ടായി വിളിച്ചു പറയും.ഞാന്‍ കാലത്തെ കസിന്‍ ചേട്ടനെയും കുത്തിപ്പൊക്കി അവിടെയെത്തുമ്പോള്‍,പ്രൊഡ്യൂസറുമുണ്ടാകില്ല,മേക്കപ്പ്‌ മാനും കാണില്ല.ക്യാമറമാന്‍ ജോയി ചേട്ടന്‍ മാത്രം കൃത്യസമയത്ത്‌ അവിടെ കാണും.

ടിവിയില്‍ രഞ്ജിയുടെ ചളുകള്‍ നിര്‍ബാധം തുടരുന്നുണ്ട്‌.എത്ര പറഞ്ഞാലും ആ ചെക്കന്‍ അതു മാത്രം കുറയ്കില്ല.പറഞ്ഞിട്ടു കാര്യമില്ല,ആരാധകരുണ്ടേ അതിനും.ഞാന്‍ പതിയെ മയങ്ങി തുടങ്ങി.ഇന്നലെ രാത്രിയാ നാട്ടില്‍ നിന്നു തിരുവനന്തപുരം എത്തിയത്‌.കസിനുമായി കത്തി വച്ച്‌ കിടന്നത്‌ ഒന്നരയ്ക്ക്‌,എഴുന്നേറ്റത്‌ അഞ്ചരയ്ക്ക്‌.തീരാത്ത ഉറക്കം മുഴുവന്‍ കണ്ണില്‍ തൂങ്ങി നില്‍ക്കുന്നുണ്ട്‌.

"എന്തുവാടേ വന്നിരുന്നു ഉറങ്ങുന്നേ?".പ്രൊഡ്യൂസര്‍ ചേട്ടായിയുടെ ശബ്ദം കേട്ടാണു ഞെട്ടിയെഴുന്നേറ്റത്‌.കണ്ണു തുറന്നപ്പോള്‍ മുന്നില്‍ നില്‍ക്കുന്നു രഞ്ജിത്ത്‌ മേനോന്‍ എന്ന സുമുഖനും സുന്ദരനുമായ എന്റെ പ്രൊഡ്യൂസര്‍.

"ഞാന്‍ പല തവണ പറഞ്ഞിട്ടുണ്ട്‌,വരുന്ന സമയമേ പറയാവൂ എന്നു.ഇതെന്തു കഷ്ടമാന്നേ,എന്നും ഞാനാദ്യം വരണം.എന്നിട്ട്‌ ഇവിടെയിരുന്നുറങ്ങണം.ഈ പരിപാടി ശരിയാവത്തില്ല..."

"നീ ചീത്ത മുഴുവന്‍ ഒരുമിച്ചു വിളിക്കല്ലേ,ഒരു കാര്യം കൂടി പറയട്ടെ,അതു കഴിഞ്ഞു ബാക്കി വിളിച്ചാല്‍ മതി." എന്നെ പറഞ്ഞു മുഴുവനാക്കാന്‍ സമ്മതിക്കാതെ രഞ്ജിത്ത്‌ ചേട്ടന്‍ പറഞ്ഞു.

"നമ്മുടെ ഷൂട്ട്‌,ഒന്‍പതരയ്ക്കത്തേയ്ക്ക്‌ മാറ്റി.ന്യൂസുകാരുടെ ഒരു സ്പെഷ്യല്‍ പ്രോഗ്രാമിനു ഫ്ലോര്‍ വേണമെന്ന് രാത്രിയാണു ശേഖര്‍ സാറു വിളിച്ചു പറഞ്ഞത്‌.നിന്നെ വിളിക്കാന്‍ നോക്കിയപ്പോള്‍ ഔട്ട്‌ ഒഫ്‌ റേഞ്ച്‌.പിന്നെ വിളിക്കാമെന്നു വിചാരിച്ചിരുന്നത,പക്ഷേ ഇന്നലെ ഫ്ലാറ്റില്‍ അബിയുടെ ട്രീറ്റ്‌ ആയിരുന്നു.അവസ്ഥ എന്തായിരിക്കുമെന്നു നിനക്ക്‌ ഊഹിക്കാലോ.." എന്നിട്ട്‌ ജഗതി സ്റ്റ്യിലില്‍ ഒരു ഡയലോഗും പ്ലീസ്‌ ഡോണ്ട്‌ മിസ്ണ്ഡര്‍സ്റ്റാന്റ്‌ മീ..ഓകെ.

ഞങ്ങള്‍ രണ്ടു പേരും അകത്തേയ്ക്ക്‌ പോയി യൂത്ത്‌ ചാനലിന്റെ ക്യാബിന്‍ തുറന്നു ഇരിപ്പായി.മണി ഏഴരയാകുന്നേയുള്ളു.ഇനിയുമുണ്ട്‌ രണ്ടു മണിക്കൂര്‍.എനിക്കാണേല്‍ പതിവില്ലാത്ത പോലെ ഉറക്കവും വരുന്നുണ്ട്‌.എങ്ങനെയെങ്കിലും ഷൂട്ട്‌ തീരുവാരുന്നേല്‍ പോകുന്ന വഴി ട്രെയിനില്‍ ഇരുന്ന് ഉറങ്ങാമായിരുന്നു.കാര്യം ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയുമെങ്കിലും ഷൂട്ട്‌ കഴിഞ്ഞാല്‍ അവിടെ നിന്നു പോരാന്‍ മടിയാണു.മാസത്തിലൊരിക്കല്‍ മാത്രം ചെല്ലുന്നതു കൊണ്ടാകും.കഴിഞ്ഞ തവണ ഷൂട്ട്‌ കഴിഞ്ഞു,എഡിറ്റിനും കൂടെയിരുന്നിട്ടാണു പോയത്‌.ഞങ്ങളുടെ ചാനലിന്റെ ഇന്‍ ചാര്‍ജ്‌ ജ്യോതി ചേച്ചി അന്നു കളിയാക്കുകയും ചെയ്തു "ഇവനു വരാന്‍ ഭയങ്കര മടി,വന്നാല്‍ പോകാന്‍ അതിലേറെ മടി."

മയക്കം തെളിഞ്ഞ്‌ വാച്ചില്‍ നോക്കിയപ്പോള്‍ മണി ഒന്‍പതാകുന്നു.ഞാന്‍ എഴുന്നേറ്റ്‌ ക്യാന്റീനിലേയ്ക്ക്‌ പോയി.രെഞ്ജിത്ത്‌ അവിടെയിരിക്കുന്നുണ്ട്‌.ഒരു ഗ്ലാസില്‍ ചായയും എടുത്ത്‌ ഞാനും ഇരുന്നു ഒപ്പം.

"എടാ,നമുക്ക്‌ ഇതിന്റെ രൂപം ഒന്നു മാറ്റണം"

"എന്തിന്റെ,ചായ ഗ്ലാസിന്റേയോ" ഞാന്‍ ചോദിച്ചു.

"അല്ലടാ മണ്ടാ,നമ്മുടെ പ്രോഗ്രാമിന്റെ.രണ്ടു മൂന്നു പ്രൊമോ ഒക്കെ ചെയ്യണം."രഞ്ജിത്ത്‌ അപ്പോള്‍ സീരിയസാണു.ഞങ്ങള്‍ കുറച്ചു നേരം അവിടെയിരുന്നു അതിനെക്കുറിച്ചൊക്കെ പറഞ്ഞു.

"ഗുഡ്‌ മോര്‍ണിംഗുണ്ട്‌.." ജ്യോതി ചേച്ചിയാണു."എന്താണു പ്രൊഡ്യൂസറും ആങ്കറും കൂടെ ഒരു കൊച്ചു വര്‍ത്തമാനം?" ചേച്ചി ചോദിച്ചു.

"ചേച്ചി എന്താ നേരത്തെ..ന്യൂസുണ്ടോ കാലത്തെ? "

"ഉണ്ട്‌,പത്തിനു.മണി ഒന്‍പതു കഴിഞ്ഞല്ലോ,നീ മേക്കപ്പ്‌ ചെയ്തില്ലേ." ചേച്ചി പറഞ്ഞപ്പോഴാണു ഞാനതോര്‍ത്തത്‌.ഞാന്‍ നേരെ മേക്കപ്പിലേയ്ക്കോടി.അവിടെ ചെന്നപ്പോള്‍ മേക്കപ്പ്‌ മാന്‍ ചേട്ടനില്ല.പിന്നെ അവിടെയുള്ള സംഭവങ്ങളൊക്കെ വച്ച്‌ ഞാനൊരു അലക്ക്‌ അലക്കി താഴെ ഫ്ലോറിലെത്തി.എനിക്ക്‌ ഇഷ്ടമുള്ള ഒരു പരിപാടിയാണു ഫ്ലോറിലെ ഷൂട്ട്‌.എന്റെ ഷോയ്ടെ കുറേ എപ്പിസോഡുകള്‍ ഔട്ട്‌ ഡോറായിരുന്നു.സംഭവം രസമാണെങ്കിലും മടുത്തു പോകുമായിരുന്നു.നാലു എപ്പിസോഡ്‌ എടുക്കാന്‍ ഏകദേശം ഒരു 3-4 മണിക്കൂര്‍ എന്താണെങ്കിലും ആകും.ഇതാണേല്‍ ഏറിപ്പോയാല്‍ ഒന്നര-രണ്ടു മണിക്കൂര്‍.പിന്നെ വേറൊരു ഗുണമെന്താന്നു വച്ചാല്‍ ചെയ്യുന്നതു മുന്നില്‍ ഇരിക്കുന്ന സ്ക്രീനില്‍ കാണുകയും ചെയ്യാം.ഇരിപ്പിലോ,നോട്ടത്തിലോ എന്തേലും വൃത്തിക്കേട്‌ ഉണ്ടെങ്കില്‍ പെട്ടന്നു കണ്ടു പിടിക്കാം.മാത്രമല്ല,എ.സിയുമാണു.സുഖവഴി.

ഷൂട്ട്‌ തുടങ്ങി.സ്വന്തം സ്ക്രിപ്റ്റ്‌ തന്നെ ആയതു കൊണ്ട്‌ അധികം നേരമെടുത്തില്ല.രണ്ടു മണിക്കൂറില്‍ നാലു എപ്പിസോഡ്‌ തീര്‍ത്തു,മണി പന്ത്രണ്ട്‌ ആകുന്നതേയുള്ളു.ഇപ്പോള്‍ പിടിച്ചാല്‍ പ്ന്ത്രണ്ടേ മുക്കാലിന്റെ ബാംഗ്ലൂര്‍ എക്സ്പ്രസ്‌ കിട്ടും.വല്ലാത്ത ക്ഷീണവുമുണ്ട്‌,അല്ലെങ്കില്‍ വൈകുന്നേരം പോയാല്‍ മതിയായിരുന്നു.ഞാന്‍ മേക്കപ്പ്‌ റിമൂവ്‌ ചെയ്തു,ബാഗെടുക്കാന്‍ ക്യാബിനിലെത്തി.

"എടാ,നിനക്ക്‌ പോയിട്ട്‌ തിരക്കുണ്ടോ?" ജ്യോതി ചേച്ചിയാണു.

"പ്രത്യേകിച്ച്‌ തിരക്കൊന്നുമില്ല.പക്ഷേ നല്ല ഉറക്കം വരുന്നുണ്ട്‌.അതാ പോകാമെന്നു വച്ചത്‌.എന്താ ചേച്ചി?" ഞാന്‍ ചോദിച്ചു.

"നമ്മുടെ രഞ്ജിയ്ക്ക്‌ വരാന്‍ പറ്റില്ലെന്നു പറഞ്ഞു ഇപ്പോള്‍ വിളിച്ചു.ഒരു മണിയ്ക്ക്‌ ലൈവ്‌ ഉള്ളതാ.കാലത്തെ പറഞ്ഞിരുന്നെങ്കില്‍ ആശയെയോ,ലെനയെയോ വിളിക്കാമായിരുന്നു.ഇപ്പോള്‍ വിളിച്ചപ്പോല്‍ അവരൊക്കെ കോളേജിലാ.നീ ഫ്രീയാണെങ്കില്‍ അതൊന്നു ചെയ്തിട്ട്‌ പോകാമോ..."

"ലൈവോ ..ഞാനോ.അതും രഞ്ജിയുടേയും ആശയുടേയും ഒക്കെ പ്രോഗ്രാം.നല്ല രസായിരിക്കും."

"അതൊന്നും കുഴപ്പമില്ലെടാ.നീ തന്നെ ചെയ്താ മതി.ഇതാ ഇന്നു വായിക്കാനുള്ള മെയില്‍സ്‌.കാള്‍ എടുക്കണ്ട പരിപാടിയൊക്കെ ഞാന്‍ പറഞ്ഞു തരാം." എനിക്ക്‌ ഒന്നു തര്‍ക്കിക്കാന്‍ പോലുമുള്ള അവസാരം തരാതെ ചേച്ചി അത്‌ എന്റെ തലയി്ലാക്കി.

ഞാന്‍ അവിടെയിരുന്നു മെയില്‍ ഒരോന്ന് വായിച്ചു നോക്കി.ഈ ലൈവ്‌ പരിപാടി ഞാന്‍ ചെയ്തിട്ടില്ലെങ്കിലും രസമുള്ള ഒരേര്‍പാടാ.ശരിക്കും ഒരാങ്കറിന്റെ യഥാര്‍ത്ഥ മെറ്റല്‍ കാണാനും കാണിക്കാനും പറ്റുന്ന സംഭവം.അതിന്റെ ഒരു ടെന്‍ഷന്‍ കൊണ്ടാണെന്നു തോന്നുന്നു,ഉറക്കം ഒക്കെ പോയ വഴി പോയി.

ഒന്നാകാന്‍ പത്തു മിനിട്ട്‌ ഉളപ്പോള്‍ ഞാന്‍ ഫ്ലോറില്‍ കയറി.ക്യാമറ പരിപാടികളൊക്കെ എന്റെ ഷോയുടേതു പോലെ തന്നെ.ഒരു വത്യാസമുള്ളത്‌ സാധരണം ലേപല്‍ മൈക്ക്‌ * മാത്രമേ ഉണ്ടാകാറുള്ളു.ഇതൊരു ഇയര്‍ പീസ്‌* കൂടിയുണ്ട്‌.അതു വച്ചു കഴിഞ്ഞപ്പോള്‍ തന്നെ മനസ്സില്ലായി സംഭവം എന്തിനാണെന്നു.അതിനകത്തൂടെ ജ്യോതി ചേച്ചിയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്‌.

"എടാ,നിനക്കു കേള്‍ക്കാമോ?" ചേച്ചി ചോദിച്ചു.

"കേള്‍ക്കാം."ലൈവിന്റെ ഒരു പിരിമുറുക്കം കൊണ്ടാണെന്നു തോന്നുന്നു,ശബ്ദം ഒന്നും അങ്ങനെ പുറത്തേയ്ക്ക്‌ വരണില്ല.

"ക്രിസ്റ്റി,നീ പേടിക്കണ്ടാ.കാര്യങ്ങളൊക്കെ ഞാന്‍ ഇതിലൂടെ പറഞ്ഞേക്കാം.നീ ഒന്നു ഉറക്കെ സംസാരിക്കണേ.സാധരണ നീ ഫോണില്‍ ഒരാളോട്‌ പറയുന്ന പോലെ പറഞ്ഞാല്‍ മതി.ബീ കൂള്‍.നിന്റെ താഴെ വച്ചിരിക്കുന്ന കണ്‍സോളില്‍ കോള്‍ ഉളപ്പോള്‍ ചുവന്ന ലൈറ്റ്‌ തെളിയും.കോള്‍ എടുക്കാന്‍ ഞാന്‍ പറയുമ്പോള്‍ മാത്രം അതിലെ ബട്ടന്‍ അമര്‍ത്തിയിട്ട്‌ സംസാരിച്ചാല്‍ മതി.അല്ലാത്ത സമയം,മെയില്‍ വായിക്കണം,ഇന്റ്രോയൊക്കെ അറിയാമല്ലോ..ഫോണ്‍ നമ്പര്‍,0471-1707077.അതോര്‍ത്തു ടെന്‍ഷന്‍ അടിക്കണ്ടാ.അതു മുന്നിലെ സ്ക്രീനില്‍ വരും.പിന്നെ കോളേഴ്സിനോട്‌ ടിവിൂടെ വോളിയം കുറച്ചു വച്ചു സംസാരിക്കാന്‍ പറയണേ..അപ്പോള്‍ ശരി.ഓള്‍ ദ്‌ ബെസ്റ്റ്‌.".ഒറ്റശ്വാസത്തിലാണു ചേച്ചി ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്‌.പതിയെ പറഞ്ഞിരുന്നെങ്കിലും കാര്യമുണ്ടാകത്തില്ലായിരുന്നു.പറഞ്ഞ അത്രയും കാര്യങ്ങള്‍ ഞാന്‍ മറന്നു കഴിഞ്ഞു.ക്യാമറ സെറ്റ്‌ ചെയ്തിട്ട്‌ ജോയി ചേട്ടനും പുറത്തേയ്ക്ക്‌ പോയി.ഫ്ലോറില്‍ ഞാന്‍ മാത്രം.

മുന്നിലിരിക്കുന്ന ടി.വിയില്‍ ഷോയുടെ മൊണ്ടാഷ്‌ കാണിച്ചു തുടങ്ങി.അതു തീരുന്ന സമയം കാതില്‍ ചേച്ചിയുടെ ശബ്ദമെത്തി"ക്രിസ്റ്റി,യൂ ആര്‍ ഓണ്‍ എയര്‍"

"ഹല്ലോ,ഹായി ഫ്രണ്‍സ്‌.വെല്‍ക്കം ടു യെറ്റ്‌ അനദര്‍ ബ്രാന്റ്‌ ന്യൂ എപ്പിസോഡ്‌ ഓഫ്‌ ഫ്രീക്ക്‌ ഔട്ട്‌.സ്ഥിരം കാണുന്ന മുഖങ്ങള്‍ക്കു പകരം,എന്താ ഒരു പുതിയ മുഖം എന്നാലോചിച്ചു ഇരിക്കണ്ടാ.അതിന്റെ കഥ വഴിയേ പറയാം.ഇന്നും നിങ്ങള്‍ക്കു വേണ്ടി ഒരുപാട്‌ നല്ല പാട്ടുകള്‍ ഇവിടെ റെഡിയാണു.നിങ്ങള്‍ അയച്ച കുറേ മെയില്‍സ്‌ ഇവിടെയുണ്ട്‌.അപ്പോള്‍ പെട്ടന്ന് എല്ലാവരും ഫോണ്‍ എടുത്ത്‌ വിളിച്ചേ..വിളിക്കണ്ട നമ്പര്‍:0471 1707077.നമുക്ക്‌ ആദ്യം ഒരു മെയിലിലേയ്ക്ക്‌ പോകാം." ഒറ്റശ്വാസത്തിലാണു പറഞ്ഞു നിര്‍ത്തിയത്‌.ഇയര്‍ പീസിലൂടെ ചേച്ചി,സ്പീഡ്‌ കുറയ്ക്കാന്‍ പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല.ഞാന്‍ ആദ്യത്തെ മെയില്‍ എടുത്തു വായിച്ചു തുടങ്ങി..വായിച്ചു പകുതിയായപ്പോഴേക്കും കോളുണ്ടെന്ന അറിയിപ്പ്‌ വന്നു.എന്താണെന്നു അറിയില്ല,അതു കേട്ടപ്പോള്‍ നെഞ്ചിടിപ്പിന്റെ സ്പീഡ്‌ ഇരട്ടിയായ പോലെ.

"ഹല്ലോ..നമസ്കാരം.വെല്‍ക്കം ടു ഫ്രീക്ക്‌ ഔട്ട്‌."

"നമോവാകം".സ്ത്രീ ശബ്ദമാണു.മാത്രമല്ല സ്മാര്‍ട്ട്‌ മറുപടിയും.പണിയായെന്ന തോന്നുന്നേ...

"ആഹാ,ആരാണിത്‌?"

"ഞാന്‍,അഞ്ജു."

ഇത്രയുമായപ്പോഴേയ്ക്കും ഞാന്‍ ഏകദേശം ഒക്കെയായി.പിന്നെ സാധാരണം പോലെ സംസാരിച്ചു തുടങ്ങി.പക്ഷേ ആ കുട്ടി നല്ല സ്മാര്‍ട്ടായിരുന്നു.അത്യാവശ്യം നന്നായി തന്നെ സംസാരിച്ചു.ഡെഡിക്കേഷന്‍ ഒക്കെ പറഞ്ഞ്‌ പാട്ട്‌ പ്ലേ ചെയ്തു തുടങ്ങിയതും,ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു.

"ഗുഡ്‌ വര്‍ക്ക്‌ ക്രിസ്റ്റി."ഇയര്‍ പീസിലൂടെ ചേച്ചി പറഞ്ഞു..ഒപ്പം അകത്തു നിന്നു എല്ലാവരും.എനിക്കും ആശ്വാസമായായിരുന്നു.ഇതു വലിയ പ്രശ്നമില്ല എന്നൊരു തോന്നല്‍.ഞാന്‍ കണ്ണടച്ചു അവിടെയിട്ടിരുന്ന കസേരയിലിരുന്നു പാട്ടു തീരാന്‍ വെയ്റ്റ്‌ ചെയ്തു.ഇയര്‍ പീസിലൂടെ പ്രത്യേകിച്ചു ഒന്നും കേള്‍ക്കുന്നുമില്ല.

"എത്ര കോള്‍സ്‌ കാണും ചേച്ചി."ഞാന്‍ മൈക്കിലൂടെ ചോദിച്ചു.തിരിച്ചു ഒന്നും കേട്ടില്ല.ഞാന്‍ ഉറക്കെ ഒന്നു കൂടി ചോദിച്ചു..നിശബ്ദത മാത്രം.എനിക്കെന്തോ ചെറിയ ഒരു പേടി തോന്നി തുടങ്ങി.പെട്ടന്ന് ഇയര്‍ പീസിലൂടെ വലിയ ബഹളവും കൂട്ടക്കരച്ചിലും കേട്ടു.അവ്യക്തമായ ശബ്ദങ്ങള്‍,എന്തോക്കെയോ താഴെ വീഴുന്നതു പോലെയും,തല്ലി തകര്‍ക്കുന്നതു പോലെയുമൊക്കെ..ഞാന്‍ ലേപല്‍ മൈക്ക്‌ ഊരാന്‍ തുടങ്ങുന്ന നേരം,അകത്തു നിന്നുള്ള വാതില്‍ തുറന്നു.തുറക്കുന്ന വാതിലിന്റെ വിടവിലൂടെ കണ്ട കാഴച്ച ഞെട്ടിക്കുന്നതായിരുന്നു.തകര്‍ന്നു കിടക്കുന്ന പി.സി.ആര്‍* റൂം.അവിടെയും ഇവിടെയുമൊക്കെ തെറിച്ചു കിടക്കുന്ന ചോരപ്പാടുകള്‍.ആരെയും കാണാന്‍ കഴിയുന്നില്ല.തുറക്കുന്ന വാതിലിലൂടെ ഒരാള്‍ ഫ്ലോറിലേയ്ക്ക്‌ കയറി വന്നു.മുഖം മറച്ചു കൈയ്യില്‍ A.K 47ഉം പിടിച്ചാണു അയാള്‍ വന്നത്‌.രൂപത്തില്‍ നിന്നു വലിയ പ്രായം ഉള്ളതായി തോന്നുന്നില്ല.ഈ രംഗങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലേയ്ക്ക്‌ ഓടി വന്നത്‌ 26/11 ആണു.മുംബൈയിലെ ഭീകരാക്രമണം.പക്ഷേ ഇവിടെ,കേരളത്തില്‍.????അയാള്‍ എന്റെ അടുത്തേയ്ക്ക്‌ നടന്നു വന്നു. എന്റെ സകല ധൈര്യവും ചോര്‍ന്നു പോകുന്നതു പോലെ തോന്നി.

"യെ ലൈവ്‌ ഷോ ഹെ ക്യാ?"

അതെയെന്നു പറയണെമെന്നുണ്ടായിരുന്നെങ്കിലും ശബ്ദമൊന്നും പുറത്തേയ്ക്കു വരുന്നുണ്ടായിരുന്നില്ല.ഉത്തരം കിട്ടാത്തതു കൊണ്ടാകാണം,അയാള്‍ ചോദ്യം ആവര്‍ത്തിച്ചു,ഇക്കുറി കുറച്ചു കൂടി ഉച്ചത്തില്‍ ആയിരുന്നു.

"അബേ ബോല്‍,യെ ലൈവ്‌ ഷോ ഹെ ക്യാ?".ഞാന്‍ അതെയെന്നു തല കുലുക്കി.മുന്നിലെ ടിവിയില്‍ അപ്പോഴേക്കും പാട്ടു തീര്‍ന്നിരുന്നു.അയാള്‍ എന്റെ അരികില്‍ വന്നു നിന്നു.മൊണ്ടാഷ്‌ കഴിഞ്ഞപ്പോള്‍ സ്ക്രീനില്‍ കാണിച്ചത്‌ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു നില്‍ക്കുന്നതാണു.എന്തു പറയണമെന്നു അറിയാതെ ഞാന്‍ അയാളുടെ മുഖത്തേയ്ക്ക്‌ നോക്കി.മൂടാത്ത കണ്ണുകളില്‍ ഭീകരത മാത്രം.

"ഞങ്ങള്‍ ലഷ്കര്‍-ഇ-തൊയിബയിലെ മുജാഹിദുകളാണു.".അയാളുടെ മലയാളം കേട്ട്‌ ഞാന്‍ ശരിക്കും ഞെട്ടി.യാതൊരു ഭാവമാറ്റവും ഇല്ലാതെ അയാള്‍ തുടര്‍ന്നു.

"ഈ ചാനലിന്റെ ഓഫീസും,ഇതിലെ ആളുകളും ഇപ്പോള്‍ ഞങ്ങളുടെ നിയന്ത്രണത്തിലാണു.എതിര്‍ക്കാന്‍ ശ്രമിച്ച കുറച്ചു പേരോട്‌ ഞങ്ങള്‍ക്ക്‌ മോശമായി പെരുമാറേണ്ടി വന്നു.ബാകിയുള്ളവര്‍ സുരക്ഷിതരാണു.പക്ഷേ എത്ര നേരത്തേയ്ക്കു കൂടി അവര്‍ അങ്ങനെയായിരിക്കും എന്നു ഞങ്ങള്‍ക്കറിഞ്ഞു കൂടാ.അധികാരികള്‍ ഒരു അതി സാമര്‍ത്ഥ്യത്തിനു മുതിരരുതെന്നു എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.ഇതിനികം ഈ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചു കഴിഞ്ഞു.ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന പക്ഷം കീഴടങ്ങാന്‍ ഞങ്ങള്‍ തയ്യറാണു.ഞങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചറിയാന്‍ അധികാരികള്‍ ഇങ്ങോട്ട്‌,ഈ പ്രോഗ്രാമിലേയ്ക്ക്‌ വിളിക്കുക.വിളിക്കേണ്ട നമ്പര്‍:".ഇത്രയും പറഞ്ഞ്‌ അയാള്‍ എന്റെ മുഖത്തേയ്ക്ക്‌ നോക്കി.നമ്പര്‍ പറയാന്‍ മുഖം കൊണ്ട്‌ ആംഗ്യം കാണിച്ചു.

04..7..1.1.7..070..77.ഒരു രീതിയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.പറഞ്ഞു കഴിഞ്ഞതും എങ്ങനെയെന്നറിയില്ല,സ്ക്രീനില്‍ അടുത്ത പാട്ടെത്തി.

"എന്താ തന്റെ പേര്‌,?" അയാള്‍ ചോദിച്ചു.

"ക്രി..സ്റ്റി.."

"പേടിക്കെണ്ടെടൊ,നിങ്ങളെ ഭരിക്കുന്നവരു മര്യാദയ്ക്ക്‌ ആണെങ്കില്‍ നിങ്ങളു ജീവിക്കും.ഇല്ലെങ്കില്‍ നിങ്ങളു മരിക്കും,ഞങ്ങളും .അത്രെയെയുള്ളു .ഇതേത്‌ സിനിമയിലെ പാട്ടാ.." പുള്ളിക്കാരന്‍ സ്ക്രീനിലേയ്ക്ക്‌ നോക്കി കൊണ്ടു ചോദിച്ചു.എനിക്ക്‌ അതിലേയ്ക്ക്‌ നോക്കിയിട്ട്‌ ഒന്നും ഓര്‍മ്മ വരുന്നില്ലാ.ഞാന്‍ മിണ്ടാതെ നിന്നു.പിന്നെ പാട്ടു തീരുന്ന വരെ അയാള്‍ ഒന്നും മിണ്ടിയില്ല.പാട്ടു തീര്‍ന്നതും,സ്ക്രീനില്‍ ഞങ്ങളുടെ രൂപം തെളിഞ്ഞു.ഒപ്പം താഴത്തെ കണ്‍സോളില്‍ ചുവന്ന വെളിച്ചവും.

"കോള്‍ ഉണ്ടെന്നു തോന്നുന്നു..എടുക്ക്‌" .അയാള്‍ പറഞ്ഞു.പക്ഷേ എന്റെ കൈയും കാലുമൊന്നും അനങ്ങുന്നുണ്ടായിരുന്നില്ല.ഞാന്‍ നിന്ന പോലെ തന്നെ അവിടെ നിന്നു.

"കോള്‍ എടുക്ക്‌.." അയാള്‍ കുറച്ചു കൂടി ഉച്ചത്തിലാണു ഇക്കുറി പറഞ്ഞത്‌.ആഗ്രഹമില്ലാഞ്ഞിട്ടല്ല ചേട്ടാ,കൈയും കാലും സത്യമായും അനക്കാന്‍ പറ്റുന്നില്ല എന്നു പറയണമെന്നുണ്ടായിരുന്നു.പക്ഷേ ശബ്ദവും തഥൈവ.എന്നെ കൊണ്ടു എടുപ്പിക്കാന്‍ നോക്കുന്ന നേരത്ത്‌ ഇയാള്‍ക്ക്‌ തന്നെ എടുത്തു കൂടെ,ഞാന്‍ മനസ്സിലോര്‍ത്തു.പക്ഷേ എന്നെ കൊണ്ട്‌ തന്നെ എടുപ്പിക്കണെമെന്നു അയാള്‍ക്ക്‌ എന്തോ വാശി പോലെ.

"കോള്‍ എടുക്ക്‌..."അയാള്‍ അലറി.ഒപ്പം എന്റെ നേരെ തോക്കും നീട്ടി.ഇതാണു അവസാനം എന്നെനിക്കു മനസ്സില്‍ തോന്നി തുടങ്ങി.ഞാന്‍ പതിയെ കണ്ണുകളടച്ചു.അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാ തെറ്റുകുറ്റങ്ങള്‍ക്കും മനസ്സു കൊണ്ടു മാപ്പു പറഞ്ഞു.എല്ലാവരുടെയും മുഖങ്ങള്‍ മനസ്സിലൂടെ ഓര്‍ത്തു..അപ്പന്‍,അമ്മ,ചേട്ടന്‍..

"കോള്‍ എടുക്ക്‌".അയാള്‍ വീണ്ടും അലറി...അയാളുടെ വിരല്‍ ട്രിഗറില്‍ അമരുന്ന ശബ്ദം ഞാന്‍ കേട്ടു..എല്ലാം പൂര്‍ത്തിയായി...നീണ്ട വെടിയൊച്ചയുടെ തുടക്കം മാത്രം ഞാന്‍ കേട്ടു.വേദനയില്‍ കണ്ണുകള്‍ അവസാനമായി അടയുമ്പോള്‍ ഞാന്‍ കണ്ടത്‌ തെറിക്കുന്ന എന്റെ രക്ത തുള്ളികളായിരുന്നു..നീണ്ട നിശബ്ദത.ജോലി ചെയ്യുന്ന ചാനലില്‍,ജോലിയ്കിടെ ആ ഫ്ലോറില്‍ മരണത്തിലേയ്ക്ക്‌ ഞാന്‍....

"കോള്‍ എടുക്കടാ പൊട്ടാ..." ..ഇയാള്‍ക്കിനിയും മതിയായില്ലെ.ഞാന്‍ കണ്ണു തുറന്നു നോക്കി.മുന്നിലെ സ്ക്രീനില്‍ എന്റെ രൂപം,ദേഹത്തു വെടിയുണ്ടകളില്ല.താഴത്തെ കണ്‍സോളില്‍ ചുവന്ന വെളിച്ചം..ഇയര്‍ പീസില്‍ ജ്യോതി ചേച്ചിയുടെ അലര്‍ച്ച..."കോള്‍ എടുക്കടാാാ...."

പെട്ടന്ന് സ്ഥലകാലബോധം വീണ്ടെടുത്ത്‌ ഞാന്‍ കോളെടുത്തു.ഹലോ,ആരാണു എന്നു ചോദിക്കുന്നതിനു പകരം ഞാന്‍ കോളറോടു ചോദിചതു ഇങ്ങനെയായിരുന്നു

"ഹലോ,നിങ്ങള്‍ സ്വപ്നം കാണാറുണ്ടോ..??????"
----------------------------------------------------------
*ലേപല്‍ മൈക്ക്:ഷര്‍ട്ടില്‍ കുത്തിവയ്ക്കാവുന്ന രീതിയിലുള്ള മൈക്ക്.ചാനല്‍ അവതാരകരും ന്യൂസ് റീഡേഴ്സും കൂടുതലായി ഉപയോഗിക്കുന്നു

*ഇയര്‍പീസ്:ചെവിയില്‍ വയ്ക്കാവുന്ന ഒരു സ്പീക്കര്‍.മൊബൈലിന്റെ ഹാന്റ്സ് ഫ്രീ പോലെ ഒന്ന്.പി.സി.ആറില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അവതാരകര്‍ക്ക് കിട്ടുന്നത് ഇതിലൂടെയാണു.

*പി.സി.ആര്‍:പ്രൊഡക്ഷന്‍ കണ്ട്രോള്‍ റൂം.സ്റ്റുഡിയോ ഫ്ലോറിനോട് ചേര്‍ന്നുള്ള ഒരു മുറി.ഇവിടെയിരുന്നാണു ആ ഫ്ലോറില്‍ നടക്കുന്ന ഷൂട്ടിനെ നിയന്ത്രിക്കുന്നത്.