Saturday, June 19, 2010

വീണ്ടും ഞാന്‍ , എന്റെ ക്യാമ്പസില്‍ ......

ഈ കലാലയത്തിന്റെ കവാടം കടക്കുന്നത്‌ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു.അവസാനമായി എന്നായിരുന്നു.മറക്കാന്‍ കഴിയാത്ത ഒരു മിഴിവുള്ള ചിത്രമായി ആ ദിനം മനസ്സിലുണ്ട്‌.പഠനം കഴിഞ്ഞുള്ള ആദ്യ ഒത്തു ചേരല്‍,അവസാന പരീക്ഷയും കഴിഞ്ഞു ഒരു വര്‍ഷത്തിനു ശേഷമുള്ള ഒരു നനുത്ത ഡിസംബറില്‍,ഞങ്ങള്‍ അന്‍പതിയൊന്‍പതു പേരും ഒരുമിച്ചു കൂടിയിരുന്നു.ആ ഒരു വര്‍ഷത്തെ വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍,പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞു തീര്‍ക്കാന്‍,സൗഹൃദങ്ങള്‍ ഒരാഘോഷമാക്കാന്‍.പിന്നീടെല്ലാ വര്‍ഷവും ഒരുമിച്ചു കൂടണം എന്ന തീരുമാനവുമായി ആണു അന്നു പിരിഞ്ഞത്‌,പക്ഷേ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നാണു അതിനുള്ള ഒരവസരം ഒത്തു വന്നത്‌.വിദ്യാര്‍ത്ഥിയില്‍ നിന്നും,കുറച്ചു കൂടി ഉത്തരവാദിതങ്ങളിലേയ്ക്കുള്ള വേഷപ്പകര്‍ച്ചയില്‍ എല്ലാവരും തിരക്കുകളുടെ ലോകത്തായി,അല്ലെങ്കില്‍ ലോകം അവരിലേയ്ക്കും അവരുടെ കുടുംബങ്ങളിലേയ്ക്കും മാത്രമായി ഒതുങ്ങി.പക്ഷേ,എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും,കാരണങ്ങളുണ്ടെങ്കിലും,ഇന്നിവിടെ എത്താതിരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല,എനിക്കെന്നല്ല,ഞങ്ങളാര്‍ക്കും...ഞാനും എന്റെ സുഹൃത്തുകളും,എന്റെ ബാച്ചും,ഇന്നു ഈ കലാലയത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകും.എനിക്കു മുന്‍പേ കടന്നു പോയവരുടേയും,എനിക്കൊപ്പമുണ്ടായിരുന്നവരുടേയും,എനിക്കു ശേഷം വന്നവരുടേയും,വന്നു കൊണ്ടിരിക്കുന്നവരുടേയും ഓര്‍മ്മകളില്‍ I.T 2009 എന്ന ബാച്ച്‌ ഇനി എന്നും ജീവിക്കും.പിന്നെങ്ങെനെ എനിക്കു വരാതിരിക്കാന്‍ കഴിയും.

എ ബ്ലോക്കിലേയ്ക്കുള്ള കല്‍പ്പടവുകള്‍ കയറുമ്പോള്‍,ഞാന്‍ ആ വലിയ ക്ലോക്കിലേയ്ക്കു നോക്കി,സമയം ഒന്‍പതാകുന്നു.പത്തരയ്ക്കാണു ചടങ്ങുകള്‍ ആരംഭിക്കുക.ക്യാമ്പസ്‌ വിജനമാണു.പത്തു മണിയെങ്കിലും ആകാതെ ആരും വരില്ലെന്നു അറിയാമായിരുന്നു.ഒറ്റയ്ക്കു വീണ്ടും ഒരു ക്യാമ്പസ്‌ ടൂര്‍ നടത്താന്‍ വേണ്ടി തന്നെയാണു നേരത്തെ എത്തിയത്‌.

"ചേട്ടാ,ഒന്നു മാറിക്കേ,ക്ലാസിപ്പോ തുടങ്ങും" ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍,ഒരു പയ്യന്‍സ്‌ കോളേജ്‌ യൂണിഫോമില്‍,ഓടി നടകള്‍ കയറുന്നു.

പക്ഷേ,അവന്‍ അടുത്തു വന്നപ്പോള്‍,ഞാന്‍ കണ്ടത്‌ ആറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള എന്നെയാണു.എന്നെ നോക്കി ചിരിച്ചു കൊണ്ട്‌,അവന്‍,അല്ലാ,പഴയ ഞാന്‍,ആ കെട്ടിടത്തിനുള്ളിലേയ്ക്ക്‌ മറഞ്ഞു.കൃത്യം ഒന്‍പതു മണി കഴിഞ്ഞു മാത്രം ക്ലാസിലെത്തികൊണ്ടിരുന്ന ഞാന്‍.മനസ്സ്‌ ഓര്‍മ്മകളിലാണു,ആ ഓര്‍മ്മകളുടെ ഉണ്ടാക്കിയ ഒരു രൂപാമായിരുന്നു ഇപ്പോല്‍ കണ്മുന്നിലൂടെ നടന്നു നീങ്ങിയത്‌.പടികള്‍ കയറി എ ബ്ലോക്കില്‍ എത്തിയപ്പോഴേക്കും ക്ഷീണിച്ചു.അവിടെ ഇപ്പോഴും ഉണ്ട്‌ ഒരു ബ്ലൂസ്റ്റാര്‍ വാട്ടര്‍ കൂളര്‍,പുതുതായി ഉള്ളത്‌ വെള്ളം പാഴാക്കരുതെന്ന ഒരു അറിയിപ്പ്‌ മാത്രം.ആ കൂളറിനും പറയുനുണ്ടാകും,ഒരുപാട്‌ കഥകള്‍,ഓര്‍മ്മകള്‍.ഒരോ അവര്‍ കഴിഞ്ഞും,ബെല്ലടിക്കുമ്പോള്‍,ഒട്ടും ദാഹമില്ലെങ്കിലും,ക്ലാസ്‌ മുഴുവന്‍ ഒരു പ്രദക്ഷിണം പോലെ കൂളറിന്റെ അരികിലേയ്ക്ക്‌ നടക്കുന്നത്‌,ആകെയുള്ള രണ്ടു ഗ്ലാസുകള്‍ കൊണ്ട്‌,സമയമെടുത്ത്‌ എല്ലാവരും വെള്ളം കുടിക്കുന്നത്‌,അടുത്ത അവര്‍ എടുക്കുന്ന ടീച്ചര്‍ വന്ന് കന്നുകാലികളെ മേയ്ക്കുന്നതു പോലെ ഞങ്ങളെ ക്ലാസ്സിലേയ്ക്ക്‌ ഓടിക്കുന്നത്‌.ആ ഒരു രംഗം ഓര്‍ത്ത്‌ ഞാനുറക്കെ ചിരിച്ചു.ആരുമില്ലെങ്കിലും,ആരോ കൂടെ ചിരിച്ചതു പോലെ,ഒഴിഞ്ഞ ക്യാമ്പസിന്റെ ഭിത്തികളില്‍ തട്ടി അതു പ്രതിധ്വനിച്ചു.

ഇടനാഴികളിലൂടെ ഞാന്‍ നടന്നു നീങ്ങി.ആളും അരങ്ങുമില്ലെങ്കിലും,കണ്മുന്നില്‍ തെളിഞ്ഞു വന്നത്‌ ഞാനും എനിക്കൊപ്പമുള്ളവരുമാണു.പൊട്ടിചിരികള്‍,തേങ്ങലുകള്‍,വെട്ടി തിരിഞ്ഞുള്ള നോട്ടങ്ങള്‍,അടക്കിയ പുഞ്ചിരികള്‍,സൗഹൃദങ്ങള്‍,പ്രണയങ്ങള്‍,ഒളികണ്ണേറുകള്‍,എല്ലാം നിറഞ്ഞു നിന്ന ഇടനാഴികള്‍,പഠിക്കുന്ന കാലത്തും ആ നീണ്ട വരാന്തങ്ങളോട്‌ അടങ്ങാത്ത ഒരാവേശമായിരുന്നു.ഒരുപാട്‌ പേരുടെ സ്വപ്നങ്ങള്‍ക്കു ചിറകുകള്‍ വച്ചതും,ഉയരത്തില്‍ പറക്കാന്‍ ആഗ്രഹിച്ചവര്‍ എരിഞ്ഞൊടുങ്ങിയതും,പ്രതീക്ഷകള്‍ പങ്കു വച്ചതും നഷ്ടങ്ങള്‍ മനസ്സു കൊണ്ട്‌ കരഞ്ഞു തീര്‍ത്തതുമായ ഇടനാഴി.പരീക്ഷയ്ക്കും പരീക്ഷണങ്ങള്‍ക്കും മുന്‍പായിരുന്നു ഈ വരാന്തകള്‍ സജീവമായത്‌.ഒരു കുന്നു ഫോട്ടോകോപ്പികളുടെ നടുവില്‍,ഭാരമുള്ള പുസ്തകകളുമായി,അവസാന വട്ട ഒരുക്കങ്ങള്‍ നടത്തുമ്പോള്‍,യുദ്ധതന്ത്രങ്ങള്‍ ഉറപ്പിക്കുന്ന ഒരു യുദ്ധമുറി പോലെ ആയ്‌ ഇടനാഴി.ഈ ഇടനാഴിയുടെ ഒരരികിലായിരുന്നു എന്റെ ക്ലാസ്‌ മുറിയും.ഞാന്‍ അതിന്റെ വാതില്‍ക്കലേയ്ക്ക്‌ നടന്നു.പ്രതീക്ഷിച്ചതു പോലെ അതു പൂട്ടി കിടന്നിരുന്നി.ബ്രൗണ്‍ ചായം പൂശിയ ആ വാതിലിലൂടെ പക്ഷേ എനിക്കാ ക്ലാസ്‌ മുറിയുടെ ഉള്‍വശം കാണാമായിരുന്നു.ഓര്‍മ്മകള്‍ ഒരുക്കിയ മറ്റൊരു ഇന്ദ്രജാലം.ശരീരം പുറത്തും,മനസ്സ്‌ അകത്തുമായി,ഞാന്‍ ആ ക്ലാസ്‌ മുറിയിലൂടെ നടന്നു.ഒന്നും മാറിയിട്ടില്ല അവിടെ.എല്ലാം പഴയതു പോലെ തന്നെ.ഡസ്കുകളില്‍ ഞങ്ങള്‍ കോറിയിട്ട വാക്കുകള്‍ മായാതെ അവിടെ കിടന്നിരുന്നതു കണ്ടപ്പോള്‍ ഒരു സന്തോഷം.എന്റെയും ഒപ്പമുള്ളവരുടേയും പേരുകള്‍,ശരിയായതും വിളിച്ചു കൊണ്ടിരുന്നതും..ഒരു ഡസ്കില്‍ കണ്ടത്‌,വൈറ്റ്‌ മാര്‍ക്കര്‍ കൊണ്ടുള്ള ഒരു വാചകം."സാഗര്‍ എന്ന മിത്രത്തെയേ നിനക്കറിയൂ,ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല." താരാരാധനയുടെ പാരമ്യത്തില്‍ ആ വാക്കുകള്‍ അവിടെ കോറിയിട്ടത്‌,സാന്റിയോ സിപിയോ അങ്കുവോ.പഠിക്കുന്ന കാലത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രത്തിലെ സംഭാഷണം.ഞാന്‍ എന്റെ സ്വന്തം ബാക്ക്‌ ബഞ്ചിലേയ്ക്ക്‌ അരികിലേയ്ക്കു നടന്നു.ഭാഗ്യം ആ ഡസ്ക്‌ തന്നെയാണു.ഇപ്പോഴുമുണ്ട്‌,എന്റെയും എന്റെ ബെഞ്ച്‌ മേറ്റിന്റേയും പേര്‌.ഒട്ടും മായാതെ,തെളിഞ്ഞു തന്നെ.അവിടെയിരുന്ന് ഒപ്പിച്ചു കൂട്ടിയ കുസൃതികള്‍ക്കു കണക്കില്ല.സന്ദേശങ്ങള്‍ എഴുതിയ തുണ്ടുപേപ്പറുകള്‍,സഹപാഠികളെ നായകരാക്കി എഴുതിയ കഥകള്‍,കവിതകള്‍,പലപ്പോഴും ശബ്ദം കൂടി പോയ കമന്റുകള്‍...Truly,heaven was here...

കോളേജ്‌ കെട്ടിടത്തിന്റെ മുകളിലുള്ള ആ വലിയ ക്ലോക്ക്‌ ഉച്ചത്തില്‍ ഒരു മണി മുഴക്കി,വാച്ചില്‍ നോക്കിയപ്പോള്‍ സമയം പത്തായിരിക്കുന്നു.എല്ലാവരും വരുന്നതിനു മുന്‍പേ കോളേജ്‌ മുഴുവന്‍ കാണണം.നടത്തതിനു ഞാന്‍ വേഗത കൂട്ടി,കാലമേറെ കഴിഞ്ഞിട്ടും ഓര്‍മ്മയില്‍ നിന്നു മറയാന്‍ കൂട്ടാക്കത്ത സ്ഥലങ്ങള്‍,മുറികള്‍,എല്ലാം ഞാന്‍ മതി വരുവോളം വീണ്ടും കണ്ടു,ഓര്‍മ്മകളുടെ കൂടുകളാണു ഒരോ സ്ഥലവും.നാലവു വര്‍ഷങ്ങളില്‍ എപ്പോഴൊക്കൊയോ എന്നൊക്കെയോ ,കോളേജിന്റെ ഒരോ മുക്കും മൂലയും ജീവിതത്തിന്റെ പ്രധാനപ്പെട്ട പല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു.ആദ്യ ദിവസം വന്നു കയറിയ ക്ലാസ്‌ മുറി,ആദ്യത്തെ യൂണിവേഴ്സിറ്റി പരീക്ഷ എഴുതിയ ഹാള്‍,ക്യാമ്പസ്‌ ഉന്റര്‍വ്യൂ നടന്ന സ്ഥലം,സ്റ്റഡിലീവുകള്‍ ആഘോഷിച്ച ലൈബ്രറി,ഒരു പരിപ്പുവടയില്‍ മണിക്കൂറുകള്‍ തള്ളി നീക്കിയ ക്യാന്റീന്‍,എല്ലാം ഇന്നും എന്നും എന്റെ സ്വന്തമാണെന്നൊരു തോന്നല്‍ ,അഭിമാനം,അഹങ്കാരം...

ഓഡിറ്റോറിയത്തില്‍ നിന്നും ശബ്ദങ്ങള്‍ കേട്ടു തുടങ്ങിയപ്പോഴാണു ഇന്നത്തെ ചടങ്ങിനെ കുറിച്ചോര്‍ത്തതു തന്നെ.ഓര്‍മ്മകള്‍ മികച്ച സമയം കൊല്ലികളാണു.കഴിഞ്ഞ രണ്ടു മണിക്കൂറുകള്‍ കടന്നു പോയത്‌ ഒരു പാട്‌ വേഗത്തിലാണു.പത്തേ മുക്കാലായിരിക്കുന്നു.പരിപാടി തുടങ്ങിയിരിക്കണം.ഞാന്‍ അങ്ങോട്ടേയ്ക്കു നടന്നു,മുറ്റം നിറയെ കാറുകളുണ്ട്‌,സുഹൃത്തുകളുടേയും അദ്ധ്യാപകരുടേയും.ഓര്‍മ്മ വന്നത്‌ ലാലേട്ടന്റെ ചന്ദ്രോത്സവത്തിലെ സംഭഷാണമാണു."ദൈവമേ നീ എന്റെ സുഹൃത്തുകള്‍ക്കു സമൃദ്ധിയും ഐശ്വര്യവും നല്‍കിയല്ലോ..".അകത്തു മുഴങ്ങുന്ന ശബ്ദം..ഊചിച്ചതു തെറ്റിയില്ല,കണ്ണപ്പന്റേതു തന്നെയാണു,ഇരട്ടപ്പേരാണു,ഞങ്ങളുടെ സ്വന്തം കോര്‍ഡിനേറ്ററിന്റെ.ഞാന്‍ അകത്തേയ്ക്കു കയറി,അവസാന നിരയില്‍ ഇരിപ്പുറപ്പിച്ചു,ഒപ്പം സദസ്സിലൂടെ ഒരു സ്കാനിംഗും നടത്തി.എല്ലാവരും തന്നെയുണ്ട്‌.പെണ്‍കുട്ടികളില്‍ മിക്കവരുടേയും ഒപ്പം ഭര്‍ത്താവും കുട്ടികളും.ആണ്‍കുട്ടികളു മോശക്കാരല്ല,പലരും വിവാഹിതരായിരിക്കുന്നു.നല്ല പാതികളേയും കൊണ്ടാണു അവരും വന്നിരിക്കുന്നത്‌.ഞാന്‍ മുഖങ്ങളിലൂടെ കണ്ണോടിച്ചു,ചെന്നുടക്കിയത്‌ ശ്രീലുവിന്റെ മുഖത്താണു.ഒരനിയത്തിയെ പോലെ എനിക്കൊപ്പം ഉണ്ടായിരുന്നവള്‍.അവള്‍ക്കൊപ്പവുമുണ്ട്‌,സുന്ദരനായ ഒരു ഭര്‍ത്താവും,സുന്ദരിയായ ഒരു കൊച്ചു മിടുക്കിയും.ജീവിതത്തില്‍ അവളുടെ ഏറ്റവു വലിയ മൂന്നാഗ്രഹങ്ങളായിരുന്നു,ഉറങ്ങണം,ഭക്ഷണം കഴിക്കണം,കല്യാണം കഴിക്കണം എന്നിവ.ആദ്യ രണ്ടും അന്നേ നടന്നിരുന്നു,മൂന്നാമത്തേതും സമംഗളം നടന്നിരിക്കുന്നു.അവള്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞപ്പോള്‍ ഞാന്‍ കൈകള്‍ വീശി കാണിച്ചു,പക്ഷേ കണ്ടില്ലെന്നു തോന്നുന്നു..ഒരുമിച്ചായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ച ചിലരെ കണ്ടത്‌ ഒരുമിച്ചല്ല.ചെറിയൊരു വിഷമം തോന്നി അവര്‍ക്കൊപ്പം അപരിചിതരെ കണ്ടപ്പോള്‍.തീര്‍ത്തും ശരിയായ കാരണങ്ങളും,ന്യായങ്ങളും ഉണ്ടാകാം,സംഭവിച്ചതിനെല്ലാം.മനസ്സ്‌ പറയുന്നത്‌,അവര്‍ക്ക്‌ ആശംസകള്‍ നേരാനാണു,എല്ലാം നന്നായി വരട്ടെ.ചെറിയൊരു സന്തോഷം തോന്നി,ജെറിനൊപ്പം അവന്റെ പഴയ കൂട്ടുകാരിയെ തന്നെ കണ്ടപ്പോള്‍ .പലരുടേയും മുഖങ്ങള്‍ കാണുമ്പോള്‍ പലതും ഓര്‍മ്മ വരുന്നു,സൌഹൃദവും,പ്രണയവും,ദേഷ്യവും,സഹതാപവും,എന്നോടു തോന്നിയ,എനിക്കു തോന്നിയ ഒരുപാട്‌ മുഖങ്ങള്‍.എല്ലാവരും എന്നെ സ്വാധീനിച്ചവരാണു,ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എന്നെ രൂപപ്പെടുത്തിയവര്‍ .

കുറച്ച്‌ അപ്പുറത്ത്‌ മാറി അവര്‍ ഇരിക്കുന്നുണ്ടായിരുന്നു,എന്റെ അദ്ധ്യാപകര്‍ .അവരേയും കാലം മാറ്റിയിട്ടുണ്ട്‌,പക്ഷേ ഒരുപാടില്ല.എന്നെ ഞാനാക്കിയവര് ‍,അറിവു പകര്‍ന്നു തന്നവര്‍ ,തുണയായവര്‍ .അവരില്‍ പലരുമില്ലായിരുന്നെങ്കില് ‍,വാക്കുകളും ഓര്‍മ്മകളും മുറിഞ്ഞു പോകുന്നു.ഒരു അദ്ധ്യാപകനും അദ്ധ്യാപികയ്ക്കും അപ്പുറം,അവരില്‍ പലരും എന്റെ അച്ചനും അമ്മയും ചേട്ടനും ചേച്ചിയും സുഹൃത്തും ഒക്കെ ആയിരുന്നു,ഇപ്പോഴുമാണു.

ശ്രീലുവിന്റെ അടുത്തുള്ള കസേര ഒഴിഞ്ഞാണു കിടക്കുന്നത്‌.അതിനപ്പുറം അപരിചിതനായ ഒരു യുവാവ്‌.ഒഴിഞ്ഞ കസേര പ്രീതിയുടേതാകണം,ആ യുവാവ്‌ അവളുടെ ഭര്‍ത്താവും.പക്ഷേ അവളെവിടെ...കോളേജിലേയ്ക്കു ഒന്നാം റാങ്കിന്റെ തിളക്കം കൊണ്ടു വന്നവള്‍.അതിനെല്ലാം മേലെ,എന്റെ ഏറ്റവുമടുത്ത സുഹൃത്ത്‌,വഴികാട്ടി.ക്ഷമയോടെ എനിക്കു പാഠങ്ങള്‍ പറഞ്ഞു തന്നവള്‍ , തെറ്റുകള്‍ കാണിച്ചപ്പോള്‍ വഴക്കു പറഞ്ഞവള് ‍.സദസ്സിലെ മുഴുവന്‍ ആളുകളിലും അവളില്ലായിരുന്നു.പക്ഷേ വേദിയിലേയ്ക്ക്‌ നോക്കിയപ്പോള്‍ അവിടെ അവളുണ്ട്‌,അപ്പോഴാണോര്‍ത്തത്‌,ഇവിടെ അവള്‍ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിയും ഞങ്ങളുടെ സഹപാഠിയും മാത്രമല്ല,ജില്ല ഭരിക്കുന്നവള്‍ കൂടിയാണു.,കോളേജിന്റെ പെരുമ വീണ്ടും ഉയര്‍ത്തിയവള്‍ . .സദസ്സിലിരിക്കുന്ന എന്നെ അവള്‍ കണ്ടോ ആവോ..

"നമ്മളൊന്നും വെറുതെയങ്ങു പഠിച്ചു പാസായി പോയാല്‍ പോരാ,ഈ കോളേജിന്റെ ചരിത്രത്തിന്റെ ഭാഗമാകണം,ചരിത്രം സൃഷ്ടിക്കണം,ഇവിടെ വരുന്നവരും പോകുന്നവരും,എന്നെയും നിങ്ങളെയുമൊക്കെ ഓര്‍ക്കണം..ഇതെന്റെ വാക്കുകളല്ല,ഇതവന്‍ പറഞ്ഞതാണു"

കണ്ണപ്പന്റെ ഈ വാക്കുകള്‍ കേട്ടാണു ഞാന്‍ പ്രസംഗം ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌.

"വീണ്ടും ഒരുമിച്ചു കൂടാന്‍ ഞങ്ങള്‍ക്കു അഞ്ചു വര്‍ഷങ്ങള്‍ വേണ്ടി വന്നു.അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌,ഇതു പോലെയൊരു ഒത്തു ചേരലിനു ശേഷമുള്ള യാത്രയിലാണു അവന്‍ നമ്മളെ വിട്ടു പോയത്‌.ഇനി കൂടുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം അവനുണ്ടാകില്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം,എല്ലറ്റിനും തുണയായി എനിക്കൊപ്പം അവനുണ്ടാകില്ല എന്ന തിരിച്ചറിവ്‌,ധൈര്യമില്ലായിരുന്നു എനിക്ക്‌,ഞങ്ങള്‍ക്കു വീണ്ടും ഒരിക്കല്‍ കൂടി ഒരുമിക്കാന്‍."

"അവനാഗ്രഹിച്ചതു പോലെ,അവനും ഞങ്ങളും,ഞങ്ങളുടെ ബാച്ചും,ഈ കോളേജിന്റെ ചരിത്രത്തിന്റെ ഭാഗമാകുന്നു.അതിനു അവന്‍ ഒരു കാരണമാകുന്നു.ഇനി ഈ ഓഡിറ്റോറിയത്തില്‍ അവനുണ്ടാകും എന്നും,ജീവനുള്ള ഒരു ചിത്രമായി.ഒപ്പം അവന്‍ പേരിട്ട,ദൃശ്യ എന്ന കോളേജ്‌ ആര്‍ട്ട്സ്‌ ഫെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റസ്‌ നേടുന്ന ഒരു വിദ്യാര്‍ത്ഥിക്കും,വിദ്യാര്‍ത്ഥിനിക്കും,ഞങ്ങളുടെ ബാച്ചിന്റെ പേരില്‍,അവന്റെ പേരില്‍ ഒരോ സ്വര്‍ണ്ണമെഡലും.അവന്റെ ഛായചിത്രത്തിന്റെ അനാച്ഛാദനം നിര്‍വഹിക്കുന്നത്‌ വിശിഷ്ടാത്ഥികള്‍ അല്ല.ഞങ്ങളെല്ലാവരു ചേര്‍ന്നാണു.അതിനു വേണ്ടി I.T 2009 ബാച്ചിലെ എന്റെ എല്ലാ പ്രിയപ്പെട്ടവരേയും വേദിയിലേയ്ക്കു ക്ഷണിക്കുന്നു."

ഒരു നിമിഷത്തെ നിശബ്ദതയ്ക്കും,നെടുവീര്‍പ്പിനും ശേഷം എല്ലാവരും എഴുന്നേറ്റു വേദിയിലേയ്ക്ക്‌ നടന്നു.

58 പേരേയും ഒരുമിച്ച്‌ ആ വേദിയില്‍ കണ്‍നിറയെ കണ്ടു ഞാന്‍ ‍.അവര്‍ക്കൊപ്പം അന്‍പതിയൊന്‍പതാമനായി അവര്‍ അനാച്ഛാദനം ചെയ്ത എന്റെ ചിത്രവും.

"എടാ പൊട്ടന്‍ കണ്ണപ്പാ,ഞാനുണ്ടടാ ഇവിടെ.നിങ്ങളെല്ലാവരും ഇവിടെ ഒരുമിച്ചു കൂടുമ്പോള്‍,എനിക്കു വരാതെയിരിക്കാന്‍ പറ്റുവോ" .സദസ്സിന്റെ പിന്‍ നിരയിലിരുന്ന് ഞാന്‍ വിളിച്ചു കൂവി.പക്ഷേ ആരും കേട്ടില്ല.

ഞാന്‍ ,ഞങ്ങള്‍ ഈ കലാലയത്തിന്റെ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു.ഇനിയും ഇവര്‍ ഇവിടെ ഒരുമിച്ചു കൂടും,ഇവര്‍ക്കൊപ്പം എന്നും ഇവരറിയാതെ ഞാനുമുണ്ടാകും.കാരണം ഞാന്‍ സ്നേഹിക്കുന്നവരും,എന്നെ സ്നേഹിക്കുന്നവരും ഒരുമിച്ചു കൂടുമ്പോള്‍ ഞാന്‍ എങ്ങനെയാ വരാതെയിരിക്കുന്നേ...


കുറിപ്പ്:ഞാന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രം.