Friday, May 6, 2011

ബ്രിട്ടാസും കൈരളിയും പിന്നെ വി.എസും

ദുഖവെള്ളിയാഴ്ച്ച കാലത്തെ കേരളത്തില്‍ ഇറങ്ങുന്ന മിക്ക ദിനപത്രങ്ങളും കൗതുകരവും,മാദ്ധ്യമലോകവുമായി ബന്ധമുള്ളവര്‍ക്ക്‌ അല്‍പം ഞെട്ടലുള്ളവാക്കുന്നതുമായ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ മാനേജിംഗ്‌ ഡയറക്ടറും,കൈരളി ടിവിയുടെ ചീഫ്‌ എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ്‌ രാജി വച്ചു / രാജിയ്ക്കൊരുങ്ങുന്നു എന്നൊക്കെയായിരുന്നു ആ വാര്‍ത്തകള്‍.ഏറ്റവുമധികം വളര്‍ച്ച നേടി കൊണ്ടിരിക്കുന്ന ചാനല്‍ വ്യവസായവും.അതു കൊണ്ടു തന്നെ ഒരോ ദിവസവും പുതിയ ചാനലുകള്‍ ഉണ്ടായിക്കൊണ്ടുമിരിക്കുന്ന നമ്മുടെ നാട്ടില്‍ അത്‌ വലിയൊരു വാര്‍ത്തയാകേണ്ടതല്ല.കാരണം,കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക്‌ തന്നെ ഒരുപാട്‌ വ്യക്തികള്‍,ഒരുപാട്‌ മുഖങ്ങള്‍ ചാനലുകളില്‍ മാറി മാറി വരുന്ന കാഴച്ച നാം കണ്ടു കഴിഞ്ഞതാണു.പക്ഷേ ബ്രിട്ടാസിന്റെ രാജി കുറച്ചു കൂടി ശ്രദ്ധ പിടിച്ചു പറ്റി.കാരണങ്ങള്‍ പലതാണു,കഴിഞ്ഞ എട്ടു വര്‍ഷകാലങ്ങളായി കൈരളിയുടെ മുഖമാണു ബ്രിട്ടാസ്‌,സി.പി.ഐ(എം) പ്രൊമോട്ട്‌ ചെയ്യുന്ന ഒരു ചാനാലാണു കൈരളി,വിഭാഗീയത എന്ന കാന്‍സര്‍ ബാധിച്ച്‌ പാര്‍ട്ടി ഏറ്റവും തളര്‍ന്നിരിക്കുന്ന സമയം,ഇതൊക്കെയായിരിക്കാണം ആ കാരണങ്ങള്‍.ഊഹാപോഹങ്ങള്‍ ഒരുപാട്‌ വന്നു പോയി.ബ്രിട്ടാസ്‌ മാറുന്നത്‌ നികേഷിനൊപ്പം പുതിയ ചാനലിലേയ്ക്ക്‌,റൂപര്‍ട്ട്‌ മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പിലേയ്ക്ക്‌ എന്നിങ്ങനെ 1000 കോടി മുതല്‍മുടക്കില്‍ ആരംഭിക്കുന്ന പുതിയ ചാനലിന്റെ തലപ്പതേയ്ക്കാണു ബ്രിട്ടാസ്‌ പോകുന്നത്‌ എന്നു വരെയെത്തി ഊഹങ്ങളും വാര്‍ത്തകളും.ആദ്യ വാര്‍ത്ത വന്നു ഏകദേശം ഒരാഴച്ചയ്ക്കുള്ളില്‍ തന്നെ കാര്യങ്ങളുടെ വ്യക്തമായ ചിത്രം പുറത്തു വന്നു.ബ്രിട്ടാസ്‌ കൈരളിയില്‍ നിന്നു രാജി വച്ചു,കൈരളിയുടെ തലപ്പത്ത്‌ പുതിയ സാരഥികളെത്തി,മലയാള മാദ്ധ്യമലോകം ഒരിക്കലും കണ്ടിട്ടില്ലത്തതു പോലെയുള്ള ഹൃദ്യവും വികാരനിര്‍ഭരവുമായ ഒരു യാത്രയപ്പും ബ്രിട്ടസിനു കൈരളി നല്‍കി.അടുത്ത ദിവസങ്ങളില്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ സൗത്ത്‌ ഇന്ത്യ ബിസിനസ്സ്‌ ഹെഡ്‌ ആയി ബ്രിട്ടാസ്‌ ചുമതലയേല്‍ക്കുകയും ചെയ്തു.കേരളത്തില്‍ നിന്നുള്ള ഒരു മാദ്ധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം തികച്ചും സ്വപ്നതുല്യമായ ഒരു അംഗീകാരം.ബ്രിട്ടാസിന്റെ കഴിവുകളെ അടുത്തറിയാവുന്നവര്‍ പറയുന്നതു പോലെ,അര്‍ഹിക്കുന്ന സ്ഥാനത്തേയ്ക്ക്‌ തന്നെയാണു ബ്രിട്ടാസ്‌ പോയത്‌.കാര്യങ്ങള്‍ എല്ലാം ശുഭമായി അവസാനിച്ചിരിക്കുന്ന സമയത്താണു ബഹു.മുഖ്യമന്ത്രി ശ്രീ.വി.എസ്‌.അച്യുതനാന്ദനോട്‌ മാദ്ധ്യമപ്രവര്‍ത്തകര്‍ ഈ കാര്യത്തെ കുറിച്ചു ചോദിക്കുന്നതു.ബ്രിട്ടാസിനെതിരെയും ബ്രിട്ടാസിന്റെ തീരുമാനത്തിനെതിരെയും നിശിതമായ വിമര്‍ശനങ്ങളായിരുന്നു ശ്രീ വി.എസ്‌ തൊടുത്തു വിട്ടത്‌.വി.എസിനെ സംബന്ധിച്ചിടത്തോളം സ്വഭാവികമായ ഒരു പ്രതികരണം തന്നെയായിരുന്നു അത്‌.കാരണം രണ്ടാണു,തനിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു എന്നു വി.എസ്‌ തെറ്റിദ്ധരിക്കുന്നവരെ സമൂഹത്തില്‍ താറടിച്ചു കാണിക്കുക എന്നും,അവരുടെ പ്രവര്‍ത്തികളെ തികച്ചും നിലവാരം കുറഞ്ഞ ഭാഷ കൊണ്ട്‌ വിമര്‍ശിക്കുക എന്നതു അദ്ദേഹം പതിവായി ചെയ്യുന്ന കാര്യങ്ങളിലൊന്നാണു.മറ്റൊരു കാരണം പാര്‍ട്ടിയുടെ അപചയത്തിനു തന്നെ കാരണമായി കൊണ്ടിരിക്കുന്ന വിഭാഗീയത ഒന്നു കൂടി ഊട്ടിയുറപ്പിച്ച്‌ തന്റെ സ്ഥാനം കുറച്ചു കൂടി ബലപ്പെടുത്താന്‍ അദ്ദേഹത്തിനു ലഭിച്ച അവസരം,സാധാരണ ഭാഷയില്‍ "പുര കത്തുമ്പോള്‍ വാഴ വെട്ടുക" എന്നതു തന്നെ.ബ്രിട്ടാസ്‌ എന്ന സാധരണ ജേര്‍ണ്ണലിസ്റ്റില്‍ നിന്നും ഇന്നത്തെ അവസ്ഥയിലേയ്ക്കുള്ള ബ്രിട്ടാസിന്റെ വളര്‍ച്ചയിലും,നഷ്ടത്തിലായിരുന്ന മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ നേടിയ വളര്‍ച്ചയിലും അസ്വസ്ഥരായ്‌ ചില മാദ്ധ്യമസ്ഥാപനങ്ങളും,മാദ്ധ്യമപ്രവര്‍ത്തകരും ഈ സംഭവങ്ങള്‍ക്ക്‌ അല്‍പം എരിവു പകരുകയും ചെയ്തു.പക്ഷേ ഇത്രയേറെ വിമര്‍ശിക്കപ്പെടേണ്ട ഒരു വ്യക്തിയാണോ ബ്രിട്ടാസ്‌ എന്നതും,ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടേണ്ട ഒരു സംഭവമാണോ ഇത്‌ എന്നും,ഒരു പ്രൊഫഷണലിന്റെ കരിയറിലെ മാറ്റങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടേണ്ടതാണോ എന്നുമുള്ള ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു


ആരാണ്‌ ജോണ്‍ ബ്രിട്ടാസ്‌ ?



കണ്ണൂരിലെ യാതൊരു രാഷട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരു കുടിയേറ്റ കര്‍ഷക കുടുംബത്തില്‍ ജനനം.ഏഴു വയസ്സില്‍ പിതാവിനെ നഷടപ്പെട്ടു.പിന്നിടങ്ങോട്ട്‌ തികച്ചും സാധരണമായ ബാല്യം.കോളേജ്‌ വിദ്യഭ്യാസ കാലത്ത്‌ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ സജീവം.റാങ്കോടു കൂടി ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനു ശേഷം,ഭാരതത്തിലെ ഏറ്റവും Prestigious ആയ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴസിറ്റിയില്‍ നിന്നു M.Phil.ഇതിനു ശേഷമാണു ബ്രിട്ടാസ്‌ മാദ്ധ്യമപ്രവര്‍ത്തനത്തിലേയ്ക്കു തിരിയുന്നത്‌.ആദ്യം ദേശാഭിമാനി ഡല്‍ ഹി ബ്യൂറോയില്‍,പിന്നീട്‌ കൈരളി ആരംഭിച്ചപ്പോള്‍ പ്രിന്റ്‌ മീഡിയയില്‍ നിന്നും വിഷ്വല്‍ മീഡിയിലേയ്ക്ക്‌.ദേശാഭിമാനിയ്ക്കു വേണ്ടിയും കൈരളിയ്ക്ക്‌ വേണ്ടിയും ഒട്ടേറെ ശ്രദ്ധേയമായ റിപ്പ്പോര്‍ട്ടുകള്‍ ചെയ്ത ബ്രിട്ടാസ്‌ തികച്ചും ആക്സമികമായി ആണു മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ തലപ്പേത്തയ്കെത്തുന്നതു,അതും കൈരളി ആരംഭിച്ചതിന്റെ മൂന്നാം വര്‍ഷം,വെരും 38 വയസ്സുള്ളപ്പോള്‍.ആദ്യത്തെ വര്‍ഷങ്ങളില്‍ ബാലന്‍സ്‌ ഷീറ്റില്‍ നഷടങ്ങള്‍ മാത്രമായി,മാനേജിംഗ്‌ ഡയറക്ടേഴ്സായി വന്ന രണ്ടും പേരും ഒരു വര്‍ഷം പോലും തികയ്ക്കാതെ സ്ഥനങ്ങള്‍ ഒഴിഞ്ഞപ്പോഴാണു ബോര്‍ഡ്‌ ബ്രിട്ടാസിനെ തേടിയെത്തിയത്‌.കൈരളിയുടെ നഷ്ടം കുറയ്ക്കുക,കാഴച്ചകാരുടെ എണ്ണം കൂട്ടുക,എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെ,അഞ്ചു വര്‍ഷത്തെ ഒരു കരാറില്‍ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ മാനേജിംഗ്‌ ഡയറക്ടറായി ബ്രിട്ടാസ്‌ ചുമതലയേറ്റു.പിന്നിടങ്ങോട്ട്‌ നടന്നതെല്ലാം ചരിത്രമാണു.നഷടങ്ങളുടെ വലുപ്പം പതിയെ കുറഞ്ഞു,ലാഭത്തിന്റെ കണക്കുകള്‍ കൂടി,മലയാളത്തിലെ ഏറ്റവും മികച്ച ചാനല്‍ എന്ന പദവി,ബ്രിട്ടാസ്‌ അവതരിപ്പിച്ചിരുന്ന ക്രോസ്‌ ഫയറും,ക്വസ്റ്റ്യന്‍ ടൈമും ഏറെ ശ്രദ്ധിക്കപ്പെട്ടു,ചാനലുകളുടെ എണ്ണം ഒന്നില്‍ നിന്നു മൂന്നായി അവസാനം തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്‌,ചരിത്രമുറങ്ങുന്ന പാളയത്ത്‌ കൈരളിയ്ക്ക്‌ മനോഹരമായ ഒരു ആസ്ഥാന മന്ദിരവും.അഞ്ചു വര്‍ഷങ്ങളുടെ മിഷനുമായി എത്തിയ ബ്രിട്ടാസ്‌ അഞ്ചാം വര്‍ഷം കൈരളി വിടാനൊരുങ്ങിയപ്പോള്‍ ബോര്‍ഡ്‌ പിടിച്ചു നിര്‍ത്തി എന്നതു ലോകമറിയാത്ത മറ്റൊരു സത്യം.ഇങ്ങനെ തന്നോട്‌ അവശ്യപ്പെട്ടതും അതിലധികവും ചെയ്തു ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷമാണു ബ്രിട്ടാസ്‌ കൈരളി വിടുന്നത്‌.ഒരു പക്ഷേ ഇതില്‍ കൂടുതല്‍ ഒന്നും ബ്രിട്ടാസിനു കൈരളിയില്‍,കൈരളിയ്കു വേണ്ടി ചെയ്യാനില്ല എന്ന തിരിച്ചറിവായിരിക്കും,കുറച്ചു കൂടി വലിയൊരു ദൗത്യം ഏറ്റെടുക്കാന്‍ ബ്രിട്ടാസിനെ പ്രേരിപ്പിച്ചത്‌.മാദ്ധ്യമലോകത്തും മറ്റു എല്ലാ പ്രൊഫഷണല്‍ മേഖലകളിലും സ്ഥിരമായി നടന്നു വരുന്ന ഈ പ്രവര്‍ത്തി ജോണ്‍ ബ്രിട്ടാസ്‌ എന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ ചെയ്തപ്പോള്‍ മാത്രം എന്തിനു ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നു.ബ്രിട്ടാസ്‌ ഒരു ഇടതു പക്ഷ സഹയാത്രികന്‍ ആണു എന്നതാണു കാരണമെങ്കില്‍,താന്‍ എവിടെ,എന്തു ജോലി ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും,അവകാശവും അങ്ങനെയുള്ളവര്‍ക്കോ അവരുടെ കുടുംബാഗങ്ങള്‍ക്കോ പാടില്ല എന്നുണ്ടോ? സ്റ്റാര്‍ ഗ്രൂപിലേയ്ക്കല്ല,മറിച്ച്‌ ദേശാഭിമാനിയിലേയ്ക്കോ,ചിന്തയിലേയ്ക്കോ മറ്റോ ആയിരുന്നു ഈ മാറ്റമെങ്കില്‍ ഈ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉണ്ടാകുമായിരുന്നോ?ലോകമെമ്പാടുമായി എഴുപതിലേറെ ചാനലുകള്‍ സ്വന്തമായി ഉള്ള മര്‍ഡോക്കിന്റെ പങ്കാളിയായി അല്ല മറിച്ച്‌ തൊഴിലാളിയായി ആണു എന്നതു പല്ഴപ്പോഴും വിമര്‍ശകരും മാദ്ധ്യമസുഹൃത്തുകളും മറക്കുന്നതായി തോന്നുന്നു.ഇടതു പക്ഷ സഹയാത്രികരായ മാദ്ധ്യമപ്രവര്‍ത്തകള്‍ എക്കാലവും പാര്‍ട്ടി സ്ഥാപനങ്ങളില്‍ മാത്രമേ ജോലി ചെയ്യാവൂ എന്ന് അലിഖിതമായ ഒരു നിയമമുണ്ടോ?സി.പി.ഐ(എം) പോളിറ്റ്‌ ബ്യൂറോയിലെ ഒരു പ്രമുഖ അംഗത്തിന്റെ പത്നി ജോലി ചെയ്യുന്നത്‌,പാര്‍ട്ടി തന്നെ പലപ്പോഴും പരസ്യമായും രഹസ്യമായും കുത്തക എന്നു വിശേഷിപ്പിച്ചിട്ടുള്ള റിലയന്‍സ്‌ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ എക്സ്പ്രക്സില്‍ ആണു എന്നുള്ളത്‌ പലരും മറന്നതോ,മറന്നതായി അഭിനയിക്കുന്നതോ? കാലം മാറിയിരിക്കുന്നു,കാലതിനനുസൃതമായ മാറ്റങ്ങള്‍ ചിന്താഗതികളിലും വരുത്തേണ്ടിയിരിക്കുന്നു,ഇല്ലെങ്കില്‍ അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനം കൂടുതല്‍ തകര്‍ച്ചകളിലേയ്ക്ക്‌ പോകും എന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ട്ടി അനുഭാവികളോ അവരുടെ കുടുംബാഗങ്ങളോ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്‌ ഇതു നടാടെ അല്ല.കണക്കുകള്‍ പരിശോധിച്ചാന്‍ പാര്‍ട്ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാകും കുറവ്‌.അതു കൊണ്ടു തന്നെ വിമര്‍ശിക്കുന്നവര്‍ സ്വയം പരിശോധനയ്ക്കു വിധേയരാകുകയും,വ്യക്തികള്‍ എടുക്കുന്ന വ്യ്ക്തിപരമായ തീരുമാനങ്ങളെ ബഹുമാനിക്കുകയും ചെയ്താല്‍ പൊതു ജനമധ്യത്തില്‍ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വി.എസും,ബ്രിട്ടാസും പിന്നെ ഫാരിസും

വി.എസ്‌ വെറുക്കപ്പെട്ടവന്‍ എന്നു വിശേഷിപ്പിച്ച ഫാരിസ്‌ അബൂബക്കറിനെ ബ്രിട്ടാസ്‌ അഭിമുഖം ചെയ്തതു മുതലാണു ബ്രിട്ടാസ്‌ വി.എസിനു അനഭിമതനാകുന്നത്‌.ഇക്കഴിഞ്ഞ പത്രസമ്മേളനത്തില്‍ "വെറുക്കപ്പെട്ടവനെ മഹത്വപ്പെടുത്തിയ മാന്യന്‍" എന്നാണു ശ്രീ.വി.എസ്‌ , ബ്രിട്ടാസിനെ വിശേഷിപ്പിച്ചത്‌.ആ കാലഘട്ടത്തില്‍ മാധ്യമങ്ങളിലൂടെ വി.എസ്‌ ഉയര്‍ത്തിയ അതേ ചോദ്യങ്ങള്‍ തന്നെയാണു ബ്രിട്ടാസ്‌ അന്ന് ഫാരിസിനോട്‌ ചോദിച്ചത്‌.ഫാരിസ്‌ മഹത്വപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം വി.എസ്‌ അന്നുയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക്‌ ശക്തിയില്ലായിരുന്നു എന്നതു തന്നെയാണു.നിഗൂഡതയുടെ ആള്‍ രൂപമായി വി.എസും,മറ്റു മാധ്യമങ്ങളും വിശേഷിപ്പിച്ച്‌,ആ ദിവസങ്ങളിലെ ഏറ്റവും വില പിടിപ്പുള്ള ന്യൂസ്‌ ഐറ്റമായി മാറിയ ഫാരിസിനെ കണ്ടു പിടിച്ച്‌ അഭിമുഖം ചെയ്യുക എന്ന ഏറ്റവും അടിസ്ഥാനപരമായ മാദ്ധ്യമപ്രവര്‍ത്തനമാണു അന്നു ബ്രിട്ടാസ്‌ നടത്തിയത്‌ എന്നാണു ഞാനുള്‍പ്പെടെയുള്ള സാധരണകാരായ പ്രേക്ഷകര്‍ വിശ്വസിച്ചതും ഇന്നും വിശ്വസിക്കുന്നതും.വിമര്‍ശകര്‍ അതിനു വിഭാഗീയതുടെ നിറം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ബ്രിട്ടാസ്‌ ഇന്ത്യാവിഷന്‍ ചാനലിലെ ന്യൂസ്‌ നൈറ്റില്‍ നടത്തിയ ഒരു പരാമര്‍ശം ഈ അവസരത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു."കൈരളി ചാനലിന്റെ ലോഗോയോട്‌ കൂടിയ ദൃശ്യങ്ങള്‍ കേരളത്തിലെ എല്ലാ ചാനലുകളിലും പ്രൈം ടൈമില്‍ പ്രക്ഷേപണം ചെയ്യിപ്പിക്കാന്‍ എനിക്കു സാധിച്ചു എന്നതാണു എന്റെ വിജയം" എന്നായിരുന്നു ആ പരാമര്‍ശം.ഇനി വി.എസും,മറ്റു മാധ്യമപ്രവര്‍ത്തകരും പറഞ്ഞതു പോലെ അതു വിഭാഗീയതയുടെ ബാക്കി പത്രമാണു എന്ന തന്നെ വിശ്വസിക്കാം,പക്ഷേ ഫാരിസ്‌ ആ അഭിമുഖത്തില്‍ വി.എസിനെ വെല്ലുവിളിച്ചിരുന്നു,തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തെളിയിക്കാന്‍.പക്ഷേ നാളിതു വരെ വി.എസിനു അതിലൊന്നു പോലും തെളിയിക്കാനോ,ഫാരിസിനെതിരെ ഒരു കേസ്‌ എടുക്കാനോ കഴിഞ്ഞിട്ടില്ല എന്നതും വി.എസ്‌ ഇപ്പോള്‍ നടത്തിയ വിമര്‍ശനങ്ങളും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ എന്തു കൊണ്ടാണു ബ്രിട്ടാസ്‌ വി.എസിനാല്‍ ഇതയേറേ വിമര്‍ശിക്കപ്പെടുന്നത്‌ എന്നതു വ്യക്തമാകും.ഒരുപക്ഷേ ഫാരിസ്‌ ഉയര്‍ത്തിയ വെല്ലുവിളീ ജോലിത്തിരക്കിനിടയില്‍ വി.എസ്‌ മറന്നതാകും.തോമസ്‌ ഐസക്ക്‌ ധനമന്ത്രിയായ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി ഭരിച്ചപ്പോള്‍,വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മലപ്പുറം സമ്മേളനത്തിന്റെ സമയത്തൊക്കെ തോമസ്‌ ഐസക്കിനെ സി.ഐ.എ ചാരന്‍ എന്നു വിശേഷിപ്പിച്ചത്‌ അദ്ദേഹം മറന്നില്ലേ,വി.ഐ.പി എന്ന പദം അദ്ദേഹം മറന്നു,അങ്ങനെയുള്ള മറവികളുടെ കൂട്ടത്തില്‍ പെട്ടു പോയതാകും ഇത്‌.അതു പോലെ തന്നെ ഇകഴിഞ്ഞ വര്‍ഷങ്ങളില്‍ പലപ്പോഴും ബ്രിട്ടാസ്‌ തന്നെ വി.എസിനെ അഭിമുഖം ചെയ്യാന്‍ പലപ്പോഴും സമീപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതിനു തയ്യറായില്ല എന്നാണു കൈരളിയോടും വി.എസിനൊടും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൈരളിയുടെ കഴിഞ്ഞ പതിനൊന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍,തളര്‍ച്ചയിലും വളര്‍ച്ചയിലും ഒരിക്കല്‍ പോലും ഇടപെടാത്ത ഒരാളാണു വി.എസ്‌.തനിക്കു തീരെ താത്പര്യമില്ലാത്ത കാര്യം എന്ന രീതിയില്‍ വി.എസ്‌ കണ്ടിരുന്ന ചാനലിന്റെ കാര്യം വി.എസ്‌ ഇപ്പോള്‍ ഇത്രയും ശ്രദ്ധിക്കുമ്പോള്‍ മനസ്സില്ലാകുന്നത്‌ ,പാര്‍ട്ടിയിലെ വൃത്തികെട്ട വിഭാഗീയത വീണ്ടും സജീവമാകുന്നതിന്റെ ലക്ഷണങ്ങളാണു.ഇക്കുറി അതിന്റെ ഇരയാകുന്നതാകട്ടെ ഏറ്റവും Graceful ആയി ചാനലിനൊടു വിട പറഞ്ഞ ബ്രിട്ടാസും‌.ഏല്‍പിച്ച്‌ ചുമതലകള്‍ വൃത്തിയാറ്റി ചെയ്തതു ആരു എന്നു സ്വയം വിലയിരുത്തുന്നതു നല്ലതാണു,മുഖ്യമന്ത്രിയായ്‌ വി.എസോ,ചാനലിന്റെ തലപ്പത്തിരുന്ന ബ്രിട്ടാസോ ?

കൈരളിയും സ്റ്റാറും പിന്നെ ബ്രിട്ടാസും

കൈരളിയില്‍ നിന്നു മാറനുള്ള ബ്രിട്ടാസിന്റെ തീരുമാനം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല എന്നാണു മനസ്സില്ലാക്കാന്‍ കഴിയുന്നത്‌.ആദ്യം അഞ്ചു വര്‍ഷത്തെ കരാര്‍ അവസാനിച്ചപ്പോള്‍ മാറാന്‍ സന്നദ്ധനായ ബ്രിട്ടാസിനെ കൈരളിയില്‍ പിടിച്ചു നിര്‍ത്തിയത്‌ ഡയറക്ടര്‍ ബോര്‍ഡായിരുന്നു.മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം,തനിക്ക്‌ അവിടെ ഇനി കൂടുതലായി ഒന്നും ചെയ്യാനില്ല എന്നു തിരിച്ചറിഞ്ഞ ബ്രിട്ടാസ്‌ വീണ്ടും ബോര്‍ഡിനെ സമീപിച്ചു,ഇക്കുറി പോകാന്‍ ബോര്‍ഡ്‌ അനുവാദം നല്‍കി പക്ഷേ സാമ്പത്തിക വര്‍ഷം അവസാനിച്ചതിനു ശേഷമേ പോകാവൂ എന്ന നിബന്ധന വച്ചു.തന്റെ മാറ്റം തിരഞ്ഞെടുപ്പില്‍ ഒരു ആയുധമകേണ്ട എന്നു കരുതിയാവണം സാമ്പത്തികവര്‍ഷം അവസാനിച്ചു ഒരു മാസം കൂടി പിന്നിടതിനു ശേഷമാണു ബ്രിട്ടാസ്‌ രാജി വയ്ക്കുന്നതും,സ്റ്റാര്‍ ഗ്രൂപ്പിന്റെ ഭാഗമായ ഏഷ്യാനെറ്റില്‍ ബിസിനസ്സ്‌ ഹെഡ്‌ ആയി ചുമതലയേല്‍ക്കുന്നതും.കാര്യങ്ങള്‍ അവിടെ അവസാനിക്കേണ്ടതായിരുന്നു.പക്ഷേ അതുണ്ടായില്ല.


പുതിയ തസ്തികയില്‍ ബ്രിട്ടാസ്‌ ചുമതലയേറ്റു,കൈരളിയ്ക്കും പുതിയ സാരഥികള്‍ എത്തി.മലയാളം കമ്മ്യൂണീക്കേഷന്‍സും,സ്റ്റാര്‍ ഗ്രൂപ്പും രണ്ടു കോര്‍പറേറ്റ്‌ സ്ഥാപനങ്ങള്‍ തന്നെയാണു.ഇനിയും അവിടെ മാറ്റങ്ങള്‍ ഉണ്ടാകും,ഉണ്ടാകണം.പക്ഷേ മാറിയതിന്റെ പേരില്‍,മാറ്റങ്ങളൂടെ പേരില്‍ ഇനി ആരും ഇവിടെ ക്രൂശിക്കപ്പെടരുത്‌.കാരണം വളരെ നിസ്സാരമാണു കാലം മുന്നോട്ടാണു പോകുന്നത്‌,മാറ്റങ്ങളെ ആഗിരണം ചെയ്തു കൊണ്ടു തന്നെയാണു ജീവിതങ്ങളും,സ്ഥാപനങ്ങളും,വ്യവസായങ്ങളും മുന്നോട്ട്‌ പോകേണ്ടത്‌.കൈരളിയേയും സ്റ്റാറിനേയും ഒപ്പം ബ്രിട്ടാസിനേയും ഇനിയെങ്കിലും നമുക്ക്‌ വെറുതെ വിടാം.എല്ലാവര്‍ക്കും ശുഭാശംസകള്‍ നേരാം.

Saturday, December 4, 2010

അവസാനിക്കുന്ന അവധിക്കാലം...

"അപ്പായിയേ...നാളെ പോണ്ടാ..."

പതിനഞ്ചു ദിവസങ്ങള്‍ക്ക്‌ ഇത്രയും വേഗം കാണുമോ.ആറ്റു നോറ്റിരുന്ന് വീടെത്തിയത്‌ ഇന്നലെയാണെന്നൊരു ചിന്തയാണു മനസ്സില്‍.അവിടം വിടുമ്പോള്‍ 2 വയസ്സായിരുന്ന മോള്‍ക്ക്‌ ഇപ്പോള്‍ വയസ്സ്‌ ഏഴ്‌.ഓര്‍മ്മ വയ്ക്കും മുന്‍പിറങ്ങിയ പോയ അച്ഛനെ പക്ഷേ അവള്‍ വെറുത്തില്ല.എന്നും കാണുന്ന അച്ഛനോടെന്ന പോലെ വാതോരാതെ അവള്‍ സംസാരിച്ചു,വാശി പിടിച്ചു,പിണങ്ങി,കരഞ്ഞു,ചിരിച്ചു.അമ്മ പഠിപ്പിച്ചതു പോലെ കൊഞ്ചലോടെ അപ്പായിയേ എന്നു വിളിച്ചു.വല്ലപ്പോഴും കിട്ടിയിരുന്ന പൊട്ടിച്ച കത്തുകളിലെ വാക്കുകളില്‍ നിന്നു മനസ്സില്‍ കോറിയിട്ടിരുന്ന രൂപത്തേക്കാള്‍ സുന്ദരിയായിരുന്നു എന്റെ ചിന്നു മോള്‍.മനസ്സു നിറയെ അവളുടെ അമ്മയെ പോലെ നന്മയും.

"അപ്പായിയേ,എന്നാ ഒന്നും മിണ്ടാത്തേ.."

ഇത്തവണയും തിരിച്ചു പറയാന്‍ ഒന്നുമില്ലായിരുന്നു,മൗനമല്ലാതെ.നാളെ എന്നല്ല ഒരിക്കലും തിരിച്ചു പോകണമെന്നില്ല മനസ്സില്‍.പക്ഷേ ആവേശത്തിന്റെ പുറത്ത്‌ ചെയ്തു പോകുന്ന കാര്യങ്ങള്‍ എളുപ്പം തിരുത്താന്‍ കഴിയില്ലല്ലോ.

"പോകണം മോളേ.അപ്പായി നാളെ തിരിച്ചു ചെന്നില്ലേല്‍,അപ്പായിനെ ജോലി സ്ഥലത്ത്‌ അന്വേഷിക്കും.എന്നാ തിരിച്ചു വരാത്തെ എന്നു ചോദിച്ച്‌ വഴക്ക്‌ പറയും.അതു കൊണ്ട്‌ അപ്പായി നാളെ പോയേച്ചു വേഗം വരാം"
.വേഗം വരാമെന്നു പറഞ്ഞത്‌ നുണയാണെങ്കിലും,അവളുടെ മുഖം കണ്ടപ്പോള്‍ അങ്ങനെ പറയനാണു തോന്നിയത്‌.

"എന്നാ,ഞാനും അമ്മേം വരാം അപ്പായിടെ ജോലി സ്ഥലത്തേയ്ക്ക്‌.എന്റെ ക്ലാസ്സിലെ ലൗലിമോളും അമ്മേം എല്ലാ അവധിയ്ക്കും അവള്‍ടെ അപ്പായിയുടെ കമ്പനി ഇരിക്കണ സ്ഥലത്ത്‌ പോകൂലോ..ചിന്നു മാത്രം എങ്ങും പോവൂലാ,ചിന്നൂനെ ആരും കൊണ്ടു പോകൂലാ.."

"അയ്യോ മോളേ,അപ്പായി പോകുന്ന സ്ഥലം ഒരുപാട്‌ ദൂരേയാ.പിന്നെ ചിന്നും അമ്മേം വന്നാല്‍ താമസിക്കാനുള്ള സ്ഥലമൊന്നും അപ്പായിയുടെ ജോലി സ്ഥലത്തില്ല.ഒരു കുഞ്ഞു മുറിയിലാ അപ്പായി താമസിക്കണ.ആ മുറിയില്‍ തന്നെ വേറെ രണ്ടു മാമന്മാരും ഉണ്ട്‌.അടുത്ത അവധിയ്കും അപ്പായി വന്നു ചിന്നു മോളെ കുറേ സ്ഥലത്തൊക്കെ കൊണ്ടു പോകാം."

"കടലു കാണിക്കാന്‍ കൊണ്ടോകാമോ??"
.കൊണ്ടു പോകാമെന്നു പറഞ്ഞപ്പോള്‍ അവള്‍ വീണ്ടും ചിരിച്ചു.ഒപ്പം കാണണ്ട സ്ഥലങ്ങളുടെ നീണ്ട ഒരു ലിസ്റ്റും.കപ്പല്‍ കാണിക്കണം,വിമാനത്താവളം കാണണം.ബിരിയാണി കഴിക്കണം.ഐസ്ക്രീം വേണം.നിര്‍ത്താതെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.ഒരോ അവധിക്കാലം കഴിഞ്ഞു വരുമ്പോഴും ഒപ്പം പഠിക്കുന്നവര്‍ പറഞ്ഞു കൊടുത്ത്‌ കൊതിപ്പിച്ചതാകാണം...പാവം.വെറുതെ മോഹിപ്പിക്കുകയാണു എന്നറിയാമെങ്കിലും,അവളുടെ സന്തോഷം കാണാന്‍ ഇതെല്ലാം അടുത്ത അവധിക്കാലത്തു സാധിച്ചു കൊടുക്കാമെന്നു അറിഞ്ഞു കൊണ്ടു കള്ളം പറഞ്ഞു.

"അപ്പായിയേ..."
എന്നു വിളിച്ചു ഒരുപിടി ചോദ്യങ്ങള്‍ ചോദിച്ചു അവള്‍ എപ്പോഴോ ഉറങ്ങി.അവളെ ഒരരികിലേയ്ക്ക്‌ കിടത്തി ഞാന്‍ എഴുന്നേറ്റ്‌ അടുക്കളയിലേയ്ക്കു പോയി.നാളെ പോകുമ്പോള്‍ തന്നു വിടാന്‍ വേണ്ടി മിനി എന്തൊക്കെയോ ഉണ്ടാകുന്നുണ്ട്‌.താമസസ്ഥലത്തിന്റെ അകത്തേയ്ക്ക്‌ പോലും അതൊന്നും കയറ്റി വിടാന്‍ സാദ്ധ്യതയില്ല.പക്ഷേ വേണ്ടാ എന്നു പറയാന്‍ തോന്നിയില്ല.എന്തെങ്കിലും ഒരു സന്തോഷം അവള്‍ക്കിതു കൊണ്ട്‌ കിട്ടുന്നെങ്കില്‍ ഞാനായിട്ട്‌ കളയണ്ട എന്നു കരുതി.വിശ്വസിച്ച്‌ ഇറങ്ങി വന്ന കാലം മുതല്‍ എനിക്കതു കൊടുക്കാന്‍ സാധിച്ചിട്ടില്ല.മുഖവും കൈയ്യുമൊക്കെ കരുവാളിച്ചു പാവത്തിന്റെ.ഞാനില്ലാതെ,ഒറ്റയ്ക്ക്‌ മോളെ വളര്‍ത്താന്‍ പാടു പെടുന്നതിന്റെ ശേഷിപ്പ്‌.ഒരിക്കലും കുടപ്പെടുത്തിയിട്ടില്ല അവളെന്നെ,ഒറ്റയ്ക്കാകിയതിനോ,വീട്ടില്‍ വരാത്തതിനോ,വിട്ടിലെ ബുദ്ധിമുട്ടുകള്‍ പറഞ്ഞോ,ഒന്നും.ഞാന്‍ ഒരിക്കലും കാണിക്കാത്ത കരുണ എന്നോടു കാണിക്കുന്നവരില്‍ ഒരാള്‍ കൂടി.

"അതിരാവിലെ പോകണോ..കഞ്ഞി കുടിച്ചിട്ട്‌ പോയാല്‍ പോരേ..."
.നാരങ്ങാ അച്ചാര്‍ കുപ്പിയില്‍ ആക്കികൊണ്ട്‌ അവള്‍ ചോദിച്ചു.

"വേണ്ടാ..രാവിലെ പോകണം.ആദ്യത്തെ ബസ്സ്‌ തന്നെ പിടിക്കണം."

അവള്‍ മറുത്തൊന്നും പറഞ്ഞില്ല,വേറൊന്നും ചോദിച്ചുമില്ല.വാക്കുകള്‍ക്ക്‌ വല്ലാത്ത ദാരിദ്യം തോന്നിയതു കൊണ്ട്‌,ഞാന്‍ അവിടെ നിന്നു പോയി കിടന്നു.പക്ഷേ ഉറങ്ങാന്‍ കഴിയുന്നില്ല.നന്നേ വൈകി അവളും വന്നു കിടന്നു ഒരരികില്‍.

"ഉറങ്ങിയില്ലേ..?"


ഞാന്‍ പതിയെ ഒന്നു മൂളി.

"എല്ലാം എടുത്തു വച്ചിട്ടുണ്ട്‌.ഇനി എന്നെങ്കിലും വേണോ?"

"ഒന്നും വേണ്ടാ,നീ ഉറങ്ങിക്കോ"

"എനിക്കും ഉറക്കം വരണില്ല.ഇനി എന്നാ വരുന്നേ ?"


അവളാ ചോദ്യം ചോദിക്കല്ലേ എന്നു എന്തു കൊണ്ടോ മനസ്സ്‌ ആഗ്രഹിച്ചിരുന്നു.പക്ഷേ..

"അറിയില്ല,മുകളില്‍ ഉള്ളവര്‍ തീരുമാനിക്കുമ്പോള്‍,എല്ലെങ്കില്‍ എല്ലാം തീര്‍ത്ത്‌ ഒരു ദിവസം"

"പോകാതിരുന്നു കൂടേ..."
എല്ലാം അറിയാമെങ്കിലും,ഒരു സാധാരണ ഭാര്യയെ പോലെ അവള്‍ ചോദിച്ചു

ഒന്നും ഞാന്‍ പറഞ്ഞില്ല,അവളും.ഇടയ്ക്കെപ്പോഴോ അടക്കി പിടിച്ച തേങ്ങലുകള്‍ മാത്രം കേട്ടു.

ഉറങ്ങാതിരുന്നതു കൊണ്ട്‌,ഇറങ്ങേണ്ട സമയത്തിനും ഒരുപാട്‌ മുന്‍പ്‌ ഞങ്ങള്‍ രണ്ടു പേരും എഴുന്നേറ്റു.മോളെ ഉണര്‍ത്താമെന്നു അവള്‍ പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല.പുറത്തു നല്ല മഴ പെയ്യുന്നുണ്ട്‌.വേണ്ടെന്നു പറഞ്ഞെങ്കിലും അവള്‍ ഒരു കട്ടന്‍ കാപ്പി ഇട്ടു തന്നു.അതും കുടിച്ച്‌,അവള്‍ നീട്ടിയ ബാഗും പിടിച്ച്‌,ഞാന്‍ ഉമ്മറത്തേയ്ക്ക്‌ ഇറങ്ങി.

"ഇറങ്ങട്ടെ."

മറുപടിയായി അവള്‍ ഒന്നും പറഞ്ഞില്ല,ഒന്നു കരഞ്ഞില്ല.പതിയെ ഒന്നു മൂളി.പറയാന്‍ എന്തൊക്കെയോ ബാക്കി നിര്‍ത്തി കൊണ്ട്‌ ഞാന്‍ ആ മഴയത്തേയ്ക്ക്‌ ഇറങ്ങി.മുറ്റത്തിന്റെ പടി കടക്കുമ്പോള്‍,അറിയാതെ മനസ്സ്‌ ഒന്നു പിടച്ചു,പോകാതിരുന്നാലോ??.പക്ഷേ,ഞാന്‍ എന്ന കുറ്റവാളിയ്ക്കു അനുവദിച്ചിരുന്ന പതിനഞ്ചു ദിവസത്തെ പരോള്‍ ഇന്നവസാനിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എന്നെ ശക്തിയായി പടിയ്ക്കു പുറത്തേയ്ക്കു തള്ളി.തിരിഞ്ഞു നോക്കാതെ മുന്നോട്ട്‌ നടക്കുകയേ എനിക്കു നിര്‍വ്വാഹമുണ്ടായിരുന്നുള്ളു.ഞാന്‍ നടന്നു,അടുത്ത പരോള്‍ മനസ്സില്‍ കണ്ടു കൊണ്ട്‌.

Saturday, June 19, 2010

വീണ്ടും ഞാന്‍ , എന്റെ ക്യാമ്പസില്‍ ......

ഈ കലാലയത്തിന്റെ കവാടം കടക്കുന്നത്‌ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു.അവസാനമായി എന്നായിരുന്നു.മറക്കാന്‍ കഴിയാത്ത ഒരു മിഴിവുള്ള ചിത്രമായി ആ ദിനം മനസ്സിലുണ്ട്‌.പഠനം കഴിഞ്ഞുള്ള ആദ്യ ഒത്തു ചേരല്‍,അവസാന പരീക്ഷയും കഴിഞ്ഞു ഒരു വര്‍ഷത്തിനു ശേഷമുള്ള ഒരു നനുത്ത ഡിസംബറില്‍,ഞങ്ങള്‍ അന്‍പതിയൊന്‍പതു പേരും ഒരുമിച്ചു കൂടിയിരുന്നു.ആ ഒരു വര്‍ഷത്തെ വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍,പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞു തീര്‍ക്കാന്‍,സൗഹൃദങ്ങള്‍ ഒരാഘോഷമാക്കാന്‍.പിന്നീടെല്ലാ വര്‍ഷവും ഒരുമിച്ചു കൂടണം എന്ന തീരുമാനവുമായി ആണു അന്നു പിരിഞ്ഞത്‌,പക്ഷേ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നാണു അതിനുള്ള ഒരവസരം ഒത്തു വന്നത്‌.വിദ്യാര്‍ത്ഥിയില്‍ നിന്നും,കുറച്ചു കൂടി ഉത്തരവാദിതങ്ങളിലേയ്ക്കുള്ള വേഷപ്പകര്‍ച്ചയില്‍ എല്ലാവരും തിരക്കുകളുടെ ലോകത്തായി,അല്ലെങ്കില്‍ ലോകം അവരിലേയ്ക്കും അവരുടെ കുടുംബങ്ങളിലേയ്ക്കും മാത്രമായി ഒതുങ്ങി.പക്ഷേ,എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും,കാരണങ്ങളുണ്ടെങ്കിലും,ഇന്നിവിടെ എത്താതിരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല,എനിക്കെന്നല്ല,ഞങ്ങളാര്‍ക്കും...ഞാനും എന്റെ സുഹൃത്തുകളും,എന്റെ ബാച്ചും,ഇന്നു ഈ കലാലയത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകും.എനിക്കു മുന്‍പേ കടന്നു പോയവരുടേയും,എനിക്കൊപ്പമുണ്ടായിരുന്നവരുടേയും,എനിക്കു ശേഷം വന്നവരുടേയും,വന്നു കൊണ്ടിരിക്കുന്നവരുടേയും ഓര്‍മ്മകളില്‍ I.T 2009 എന്ന ബാച്ച്‌ ഇനി എന്നും ജീവിക്കും.പിന്നെങ്ങെനെ എനിക്കു വരാതിരിക്കാന്‍ കഴിയും.

എ ബ്ലോക്കിലേയ്ക്കുള്ള കല്‍പ്പടവുകള്‍ കയറുമ്പോള്‍,ഞാന്‍ ആ വലിയ ക്ലോക്കിലേയ്ക്കു നോക്കി,സമയം ഒന്‍പതാകുന്നു.പത്തരയ്ക്കാണു ചടങ്ങുകള്‍ ആരംഭിക്കുക.ക്യാമ്പസ്‌ വിജനമാണു.പത്തു മണിയെങ്കിലും ആകാതെ ആരും വരില്ലെന്നു അറിയാമായിരുന്നു.ഒറ്റയ്ക്കു വീണ്ടും ഒരു ക്യാമ്പസ്‌ ടൂര്‍ നടത്താന്‍ വേണ്ടി തന്നെയാണു നേരത്തെ എത്തിയത്‌.

"ചേട്ടാ,ഒന്നു മാറിക്കേ,ക്ലാസിപ്പോ തുടങ്ങും" ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍,ഒരു പയ്യന്‍സ്‌ കോളേജ്‌ യൂണിഫോമില്‍,ഓടി നടകള്‍ കയറുന്നു.

പക്ഷേ,അവന്‍ അടുത്തു വന്നപ്പോള്‍,ഞാന്‍ കണ്ടത്‌ ആറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള എന്നെയാണു.എന്നെ നോക്കി ചിരിച്ചു കൊണ്ട്‌,അവന്‍,അല്ലാ,പഴയ ഞാന്‍,ആ കെട്ടിടത്തിനുള്ളിലേയ്ക്ക്‌ മറഞ്ഞു.കൃത്യം ഒന്‍പതു മണി കഴിഞ്ഞു മാത്രം ക്ലാസിലെത്തികൊണ്ടിരുന്ന ഞാന്‍.മനസ്സ്‌ ഓര്‍മ്മകളിലാണു,ആ ഓര്‍മ്മകളുടെ ഉണ്ടാക്കിയ ഒരു രൂപാമായിരുന്നു ഇപ്പോല്‍ കണ്മുന്നിലൂടെ നടന്നു നീങ്ങിയത്‌.പടികള്‍ കയറി എ ബ്ലോക്കില്‍ എത്തിയപ്പോഴേക്കും ക്ഷീണിച്ചു.അവിടെ ഇപ്പോഴും ഉണ്ട്‌ ഒരു ബ്ലൂസ്റ്റാര്‍ വാട്ടര്‍ കൂളര്‍,പുതുതായി ഉള്ളത്‌ വെള്ളം പാഴാക്കരുതെന്ന ഒരു അറിയിപ്പ്‌ മാത്രം.ആ കൂളറിനും പറയുനുണ്ടാകും,ഒരുപാട്‌ കഥകള്‍,ഓര്‍മ്മകള്‍.ഒരോ അവര്‍ കഴിഞ്ഞും,ബെല്ലടിക്കുമ്പോള്‍,ഒട്ടും ദാഹമില്ലെങ്കിലും,ക്ലാസ്‌ മുഴുവന്‍ ഒരു പ്രദക്ഷിണം പോലെ കൂളറിന്റെ അരികിലേയ്ക്ക്‌ നടക്കുന്നത്‌,ആകെയുള്ള രണ്ടു ഗ്ലാസുകള്‍ കൊണ്ട്‌,സമയമെടുത്ത്‌ എല്ലാവരും വെള്ളം കുടിക്കുന്നത്‌,അടുത്ത അവര്‍ എടുക്കുന്ന ടീച്ചര്‍ വന്ന് കന്നുകാലികളെ മേയ്ക്കുന്നതു പോലെ ഞങ്ങളെ ക്ലാസ്സിലേയ്ക്ക്‌ ഓടിക്കുന്നത്‌.ആ ഒരു രംഗം ഓര്‍ത്ത്‌ ഞാനുറക്കെ ചിരിച്ചു.ആരുമില്ലെങ്കിലും,ആരോ കൂടെ ചിരിച്ചതു പോലെ,ഒഴിഞ്ഞ ക്യാമ്പസിന്റെ ഭിത്തികളില്‍ തട്ടി അതു പ്രതിധ്വനിച്ചു.

ഇടനാഴികളിലൂടെ ഞാന്‍ നടന്നു നീങ്ങി.ആളും അരങ്ങുമില്ലെങ്കിലും,കണ്മുന്നില്‍ തെളിഞ്ഞു വന്നത്‌ ഞാനും എനിക്കൊപ്പമുള്ളവരുമാണു.പൊട്ടിചിരികള്‍,തേങ്ങലുകള്‍,വെട്ടി തിരിഞ്ഞുള്ള നോട്ടങ്ങള്‍,അടക്കിയ പുഞ്ചിരികള്‍,സൗഹൃദങ്ങള്‍,പ്രണയങ്ങള്‍,ഒളികണ്ണേറുകള്‍,എല്ലാം നിറഞ്ഞു നിന്ന ഇടനാഴികള്‍,പഠിക്കുന്ന കാലത്തും ആ നീണ്ട വരാന്തങ്ങളോട്‌ അടങ്ങാത്ത ഒരാവേശമായിരുന്നു.ഒരുപാട്‌ പേരുടെ സ്വപ്നങ്ങള്‍ക്കു ചിറകുകള്‍ വച്ചതും,ഉയരത്തില്‍ പറക്കാന്‍ ആഗ്രഹിച്ചവര്‍ എരിഞ്ഞൊടുങ്ങിയതും,പ്രതീക്ഷകള്‍ പങ്കു വച്ചതും നഷ്ടങ്ങള്‍ മനസ്സു കൊണ്ട്‌ കരഞ്ഞു തീര്‍ത്തതുമായ ഇടനാഴി.പരീക്ഷയ്ക്കും പരീക്ഷണങ്ങള്‍ക്കും മുന്‍പായിരുന്നു ഈ വരാന്തകള്‍ സജീവമായത്‌.ഒരു കുന്നു ഫോട്ടോകോപ്പികളുടെ നടുവില്‍,ഭാരമുള്ള പുസ്തകകളുമായി,അവസാന വട്ട ഒരുക്കങ്ങള്‍ നടത്തുമ്പോള്‍,യുദ്ധതന്ത്രങ്ങള്‍ ഉറപ്പിക്കുന്ന ഒരു യുദ്ധമുറി പോലെ ആയ്‌ ഇടനാഴി.ഈ ഇടനാഴിയുടെ ഒരരികിലായിരുന്നു എന്റെ ക്ലാസ്‌ മുറിയും.ഞാന്‍ അതിന്റെ വാതില്‍ക്കലേയ്ക്ക്‌ നടന്നു.പ്രതീക്ഷിച്ചതു പോലെ അതു പൂട്ടി കിടന്നിരുന്നി.ബ്രൗണ്‍ ചായം പൂശിയ ആ വാതിലിലൂടെ പക്ഷേ എനിക്കാ ക്ലാസ്‌ മുറിയുടെ ഉള്‍വശം കാണാമായിരുന്നു.ഓര്‍മ്മകള്‍ ഒരുക്കിയ മറ്റൊരു ഇന്ദ്രജാലം.ശരീരം പുറത്തും,മനസ്സ്‌ അകത്തുമായി,ഞാന്‍ ആ ക്ലാസ്‌ മുറിയിലൂടെ നടന്നു.ഒന്നും മാറിയിട്ടില്ല അവിടെ.എല്ലാം പഴയതു പോലെ തന്നെ.ഡസ്കുകളില്‍ ഞങ്ങള്‍ കോറിയിട്ട വാക്കുകള്‍ മായാതെ അവിടെ കിടന്നിരുന്നതു കണ്ടപ്പോള്‍ ഒരു സന്തോഷം.എന്റെയും ഒപ്പമുള്ളവരുടേയും പേരുകള്‍,ശരിയായതും വിളിച്ചു കൊണ്ടിരുന്നതും..ഒരു ഡസ്കില്‍ കണ്ടത്‌,വൈറ്റ്‌ മാര്‍ക്കര്‍ കൊണ്ടുള്ള ഒരു വാചകം."സാഗര്‍ എന്ന മിത്രത്തെയേ നിനക്കറിയൂ,ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല." താരാരാധനയുടെ പാരമ്യത്തില്‍ ആ വാക്കുകള്‍ അവിടെ കോറിയിട്ടത്‌,സാന്റിയോ സിപിയോ അങ്കുവോ.പഠിക്കുന്ന കാലത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രത്തിലെ സംഭാഷണം.ഞാന്‍ എന്റെ സ്വന്തം ബാക്ക്‌ ബഞ്ചിലേയ്ക്ക്‌ അരികിലേയ്ക്കു നടന്നു.ഭാഗ്യം ആ ഡസ്ക്‌ തന്നെയാണു.ഇപ്പോഴുമുണ്ട്‌,എന്റെയും എന്റെ ബെഞ്ച്‌ മേറ്റിന്റേയും പേര്‌.ഒട്ടും മായാതെ,തെളിഞ്ഞു തന്നെ.അവിടെയിരുന്ന് ഒപ്പിച്ചു കൂട്ടിയ കുസൃതികള്‍ക്കു കണക്കില്ല.സന്ദേശങ്ങള്‍ എഴുതിയ തുണ്ടുപേപ്പറുകള്‍,സഹപാഠികളെ നായകരാക്കി എഴുതിയ കഥകള്‍,കവിതകള്‍,പലപ്പോഴും ശബ്ദം കൂടി പോയ കമന്റുകള്‍...Truly,heaven was here...

കോളേജ്‌ കെട്ടിടത്തിന്റെ മുകളിലുള്ള ആ വലിയ ക്ലോക്ക്‌ ഉച്ചത്തില്‍ ഒരു മണി മുഴക്കി,വാച്ചില്‍ നോക്കിയപ്പോള്‍ സമയം പത്തായിരിക്കുന്നു.എല്ലാവരും വരുന്നതിനു മുന്‍പേ കോളേജ്‌ മുഴുവന്‍ കാണണം.നടത്തതിനു ഞാന്‍ വേഗത കൂട്ടി,കാലമേറെ കഴിഞ്ഞിട്ടും ഓര്‍മ്മയില്‍ നിന്നു മറയാന്‍ കൂട്ടാക്കത്ത സ്ഥലങ്ങള്‍,മുറികള്‍,എല്ലാം ഞാന്‍ മതി വരുവോളം വീണ്ടും കണ്ടു,ഓര്‍മ്മകളുടെ കൂടുകളാണു ഒരോ സ്ഥലവും.നാലവു വര്‍ഷങ്ങളില്‍ എപ്പോഴൊക്കൊയോ എന്നൊക്കെയോ ,കോളേജിന്റെ ഒരോ മുക്കും മൂലയും ജീവിതത്തിന്റെ പ്രധാനപ്പെട്ട പല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു.ആദ്യ ദിവസം വന്നു കയറിയ ക്ലാസ്‌ മുറി,ആദ്യത്തെ യൂണിവേഴ്സിറ്റി പരീക്ഷ എഴുതിയ ഹാള്‍,ക്യാമ്പസ്‌ ഉന്റര്‍വ്യൂ നടന്ന സ്ഥലം,സ്റ്റഡിലീവുകള്‍ ആഘോഷിച്ച ലൈബ്രറി,ഒരു പരിപ്പുവടയില്‍ മണിക്കൂറുകള്‍ തള്ളി നീക്കിയ ക്യാന്റീന്‍,എല്ലാം ഇന്നും എന്നും എന്റെ സ്വന്തമാണെന്നൊരു തോന്നല്‍ ,അഭിമാനം,അഹങ്കാരം...

ഓഡിറ്റോറിയത്തില്‍ നിന്നും ശബ്ദങ്ങള്‍ കേട്ടു തുടങ്ങിയപ്പോഴാണു ഇന്നത്തെ ചടങ്ങിനെ കുറിച്ചോര്‍ത്തതു തന്നെ.ഓര്‍മ്മകള്‍ മികച്ച സമയം കൊല്ലികളാണു.കഴിഞ്ഞ രണ്ടു മണിക്കൂറുകള്‍ കടന്നു പോയത്‌ ഒരു പാട്‌ വേഗത്തിലാണു.പത്തേ മുക്കാലായിരിക്കുന്നു.പരിപാടി തുടങ്ങിയിരിക്കണം.ഞാന്‍ അങ്ങോട്ടേയ്ക്കു നടന്നു,മുറ്റം നിറയെ കാറുകളുണ്ട്‌,സുഹൃത്തുകളുടേയും അദ്ധ്യാപകരുടേയും.ഓര്‍മ്മ വന്നത്‌ ലാലേട്ടന്റെ ചന്ദ്രോത്സവത്തിലെ സംഭഷാണമാണു."ദൈവമേ നീ എന്റെ സുഹൃത്തുകള്‍ക്കു സമൃദ്ധിയും ഐശ്വര്യവും നല്‍കിയല്ലോ..".അകത്തു മുഴങ്ങുന്ന ശബ്ദം..ഊചിച്ചതു തെറ്റിയില്ല,കണ്ണപ്പന്റേതു തന്നെയാണു,ഇരട്ടപ്പേരാണു,ഞങ്ങളുടെ സ്വന്തം കോര്‍ഡിനേറ്ററിന്റെ.ഞാന്‍ അകത്തേയ്ക്കു കയറി,അവസാന നിരയില്‍ ഇരിപ്പുറപ്പിച്ചു,ഒപ്പം സദസ്സിലൂടെ ഒരു സ്കാനിംഗും നടത്തി.എല്ലാവരും തന്നെയുണ്ട്‌.പെണ്‍കുട്ടികളില്‍ മിക്കവരുടേയും ഒപ്പം ഭര്‍ത്താവും കുട്ടികളും.ആണ്‍കുട്ടികളു മോശക്കാരല്ല,പലരും വിവാഹിതരായിരിക്കുന്നു.നല്ല പാതികളേയും കൊണ്ടാണു അവരും വന്നിരിക്കുന്നത്‌.ഞാന്‍ മുഖങ്ങളിലൂടെ കണ്ണോടിച്ചു,ചെന്നുടക്കിയത്‌ ശ്രീലുവിന്റെ മുഖത്താണു.ഒരനിയത്തിയെ പോലെ എനിക്കൊപ്പം ഉണ്ടായിരുന്നവള്‍.അവള്‍ക്കൊപ്പവുമുണ്ട്‌,സുന്ദരനായ ഒരു ഭര്‍ത്താവും,സുന്ദരിയായ ഒരു കൊച്ചു മിടുക്കിയും.ജീവിതത്തില്‍ അവളുടെ ഏറ്റവു വലിയ മൂന്നാഗ്രഹങ്ങളായിരുന്നു,ഉറങ്ങണം,ഭക്ഷണം കഴിക്കണം,കല്യാണം കഴിക്കണം എന്നിവ.ആദ്യ രണ്ടും അന്നേ നടന്നിരുന്നു,മൂന്നാമത്തേതും സമംഗളം നടന്നിരിക്കുന്നു.അവള്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞപ്പോള്‍ ഞാന്‍ കൈകള്‍ വീശി കാണിച്ചു,പക്ഷേ കണ്ടില്ലെന്നു തോന്നുന്നു..ഒരുമിച്ചായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ച ചിലരെ കണ്ടത്‌ ഒരുമിച്ചല്ല.ചെറിയൊരു വിഷമം തോന്നി അവര്‍ക്കൊപ്പം അപരിചിതരെ കണ്ടപ്പോള്‍.തീര്‍ത്തും ശരിയായ കാരണങ്ങളും,ന്യായങ്ങളും ഉണ്ടാകാം,സംഭവിച്ചതിനെല്ലാം.മനസ്സ്‌ പറയുന്നത്‌,അവര്‍ക്ക്‌ ആശംസകള്‍ നേരാനാണു,എല്ലാം നന്നായി വരട്ടെ.ചെറിയൊരു സന്തോഷം തോന്നി,ജെറിനൊപ്പം അവന്റെ പഴയ കൂട്ടുകാരിയെ തന്നെ കണ്ടപ്പോള്‍ .പലരുടേയും മുഖങ്ങള്‍ കാണുമ്പോള്‍ പലതും ഓര്‍മ്മ വരുന്നു,സൌഹൃദവും,പ്രണയവും,ദേഷ്യവും,സഹതാപവും,എന്നോടു തോന്നിയ,എനിക്കു തോന്നിയ ഒരുപാട്‌ മുഖങ്ങള്‍.എല്ലാവരും എന്നെ സ്വാധീനിച്ചവരാണു,ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എന്നെ രൂപപ്പെടുത്തിയവര്‍ .

കുറച്ച്‌ അപ്പുറത്ത്‌ മാറി അവര്‍ ഇരിക്കുന്നുണ്ടായിരുന്നു,എന്റെ അദ്ധ്യാപകര്‍ .അവരേയും കാലം മാറ്റിയിട്ടുണ്ട്‌,പക്ഷേ ഒരുപാടില്ല.എന്നെ ഞാനാക്കിയവര് ‍,അറിവു പകര്‍ന്നു തന്നവര്‍ ,തുണയായവര്‍ .അവരില്‍ പലരുമില്ലായിരുന്നെങ്കില് ‍,വാക്കുകളും ഓര്‍മ്മകളും മുറിഞ്ഞു പോകുന്നു.ഒരു അദ്ധ്യാപകനും അദ്ധ്യാപികയ്ക്കും അപ്പുറം,അവരില്‍ പലരും എന്റെ അച്ചനും അമ്മയും ചേട്ടനും ചേച്ചിയും സുഹൃത്തും ഒക്കെ ആയിരുന്നു,ഇപ്പോഴുമാണു.

ശ്രീലുവിന്റെ അടുത്തുള്ള കസേര ഒഴിഞ്ഞാണു കിടക്കുന്നത്‌.അതിനപ്പുറം അപരിചിതനായ ഒരു യുവാവ്‌.ഒഴിഞ്ഞ കസേര പ്രീതിയുടേതാകണം,ആ യുവാവ്‌ അവളുടെ ഭര്‍ത്താവും.പക്ഷേ അവളെവിടെ...കോളേജിലേയ്ക്കു ഒന്നാം റാങ്കിന്റെ തിളക്കം കൊണ്ടു വന്നവള്‍.അതിനെല്ലാം മേലെ,എന്റെ ഏറ്റവുമടുത്ത സുഹൃത്ത്‌,വഴികാട്ടി.ക്ഷമയോടെ എനിക്കു പാഠങ്ങള്‍ പറഞ്ഞു തന്നവള്‍ , തെറ്റുകള്‍ കാണിച്ചപ്പോള്‍ വഴക്കു പറഞ്ഞവള് ‍.സദസ്സിലെ മുഴുവന്‍ ആളുകളിലും അവളില്ലായിരുന്നു.പക്ഷേ വേദിയിലേയ്ക്ക്‌ നോക്കിയപ്പോള്‍ അവിടെ അവളുണ്ട്‌,അപ്പോഴാണോര്‍ത്തത്‌,ഇവിടെ അവള്‍ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിയും ഞങ്ങളുടെ സഹപാഠിയും മാത്രമല്ല,ജില്ല ഭരിക്കുന്നവള്‍ കൂടിയാണു.,കോളേജിന്റെ പെരുമ വീണ്ടും ഉയര്‍ത്തിയവള്‍ . .സദസ്സിലിരിക്കുന്ന എന്നെ അവള്‍ കണ്ടോ ആവോ..

"നമ്മളൊന്നും വെറുതെയങ്ങു പഠിച്ചു പാസായി പോയാല്‍ പോരാ,ഈ കോളേജിന്റെ ചരിത്രത്തിന്റെ ഭാഗമാകണം,ചരിത്രം സൃഷ്ടിക്കണം,ഇവിടെ വരുന്നവരും പോകുന്നവരും,എന്നെയും നിങ്ങളെയുമൊക്കെ ഓര്‍ക്കണം..ഇതെന്റെ വാക്കുകളല്ല,ഇതവന്‍ പറഞ്ഞതാണു"

കണ്ണപ്പന്റെ ഈ വാക്കുകള്‍ കേട്ടാണു ഞാന്‍ പ്രസംഗം ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌.

"വീണ്ടും ഒരുമിച്ചു കൂടാന്‍ ഞങ്ങള്‍ക്കു അഞ്ചു വര്‍ഷങ്ങള്‍ വേണ്ടി വന്നു.അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌,ഇതു പോലെയൊരു ഒത്തു ചേരലിനു ശേഷമുള്ള യാത്രയിലാണു അവന്‍ നമ്മളെ വിട്ടു പോയത്‌.ഇനി കൂടുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം അവനുണ്ടാകില്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം,എല്ലറ്റിനും തുണയായി എനിക്കൊപ്പം അവനുണ്ടാകില്ല എന്ന തിരിച്ചറിവ്‌,ധൈര്യമില്ലായിരുന്നു എനിക്ക്‌,ഞങ്ങള്‍ക്കു വീണ്ടും ഒരിക്കല്‍ കൂടി ഒരുമിക്കാന്‍."

"അവനാഗ്രഹിച്ചതു പോലെ,അവനും ഞങ്ങളും,ഞങ്ങളുടെ ബാച്ചും,ഈ കോളേജിന്റെ ചരിത്രത്തിന്റെ ഭാഗമാകുന്നു.അതിനു അവന്‍ ഒരു കാരണമാകുന്നു.ഇനി ഈ ഓഡിറ്റോറിയത്തില്‍ അവനുണ്ടാകും എന്നും,ജീവനുള്ള ഒരു ചിത്രമായി.ഒപ്പം അവന്‍ പേരിട്ട,ദൃശ്യ എന്ന കോളേജ്‌ ആര്‍ട്ട്സ്‌ ഫെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റസ്‌ നേടുന്ന ഒരു വിദ്യാര്‍ത്ഥിക്കും,വിദ്യാര്‍ത്ഥിനിക്കും,ഞങ്ങളുടെ ബാച്ചിന്റെ പേരില്‍,അവന്റെ പേരില്‍ ഒരോ സ്വര്‍ണ്ണമെഡലും.അവന്റെ ഛായചിത്രത്തിന്റെ അനാച്ഛാദനം നിര്‍വഹിക്കുന്നത്‌ വിശിഷ്ടാത്ഥികള്‍ അല്ല.ഞങ്ങളെല്ലാവരു ചേര്‍ന്നാണു.അതിനു വേണ്ടി I.T 2009 ബാച്ചിലെ എന്റെ എല്ലാ പ്രിയപ്പെട്ടവരേയും വേദിയിലേയ്ക്കു ക്ഷണിക്കുന്നു."

ഒരു നിമിഷത്തെ നിശബ്ദതയ്ക്കും,നെടുവീര്‍പ്പിനും ശേഷം എല്ലാവരും എഴുന്നേറ്റു വേദിയിലേയ്ക്ക്‌ നടന്നു.

58 പേരേയും ഒരുമിച്ച്‌ ആ വേദിയില്‍ കണ്‍നിറയെ കണ്ടു ഞാന്‍ ‍.അവര്‍ക്കൊപ്പം അന്‍പതിയൊന്‍പതാമനായി അവര്‍ അനാച്ഛാദനം ചെയ്ത എന്റെ ചിത്രവും.

"എടാ പൊട്ടന്‍ കണ്ണപ്പാ,ഞാനുണ്ടടാ ഇവിടെ.നിങ്ങളെല്ലാവരും ഇവിടെ ഒരുമിച്ചു കൂടുമ്പോള്‍,എനിക്കു വരാതെയിരിക്കാന്‍ പറ്റുവോ" .സദസ്സിന്റെ പിന്‍ നിരയിലിരുന്ന് ഞാന്‍ വിളിച്ചു കൂവി.പക്ഷേ ആരും കേട്ടില്ല.

ഞാന്‍ ,ഞങ്ങള്‍ ഈ കലാലയത്തിന്റെ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു.ഇനിയും ഇവര്‍ ഇവിടെ ഒരുമിച്ചു കൂടും,ഇവര്‍ക്കൊപ്പം എന്നും ഇവരറിയാതെ ഞാനുമുണ്ടാകും.കാരണം ഞാന്‍ സ്നേഹിക്കുന്നവരും,എന്നെ സ്നേഹിക്കുന്നവരും ഒരുമിച്ചു കൂടുമ്പോള്‍ ഞാന്‍ എങ്ങനെയാ വരാതെയിരിക്കുന്നേ...


കുറിപ്പ്:ഞാന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രം.

Sunday, February 21, 2010

കോഫീ @ ബാല്‍ക്കണി.

Build Successful,0 Errors

സ്ക്രീനില്‍ തെളിഞ്ഞു വന്ന ഈ വാചകം തന്ന ആശ്വാസം ചെറുതല്ല.മൂന്നു ദിവസമായി ഈ ഒരു സന്ദേശം കാണാന്‍ കൊതിക്കുന്നു.സിസ്റ്റം ക്ലോക്കില്‍ അപ്പോള്‍ സമയം 2.30 A.M.ഞാന്‍ മോണിട്ടര്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ സീറ്റില്‍ നിന്നു എഴുന്നേറ്റു.കോഫീ മഗുമായി പാന്റ്രിയിലേയ്ക്കു നടന്നു.അപ്പോഴാണു ആ യാഥാര്‍ത്ഥ്യം മനസ്സില്ലായതു.എന്റെ വിംഗ്‌ വിജനമാണു.എല്ലാവരും തന്നെ പല സമയത്തായി തങ്ങളുടെ ജോലികള്‍ തീര്‍ത്തു വീടണഞ്ഞിരിക്കുന്നു.കാത്തിരിക്കാന്‍ വീട്ടില്‍ ആരുമില്ലാത്തതു കൊണ്ടാകണം,നേരത്തേ ഓഫീസില്‍ നിന്നിറങ്ങണമെന്നോ,വീട്ടിലെത്തണമെന്നോ തോന്നാത്തത്‌.

വെന്‍ഡിംഗ്‌ മെഷിനില്‍ നിന്നു കാപ്പിയും എടുത്തു ഞാന്‍ ബാല്‍ക്കണിയിലേയ്ക്കു നടന്നു.പത്തൊന്‍പതാമെത്തെ നിലയില്‍ നിന്നും,രാത്രിയില്‍ ഉറങ്ങുന്ന നഗരത്തെ കാണുന്നത്‌ ഒരു പ്രത്യേക രസമാണു.ഒപ്പം തണുത്ത നനുത്ത കാറ്റും,ആവി പറക്കുന്ന കാപ്പിയും.ഉറങ്ങുന്ന നഗരം എന്നു പറഞ്ഞു കൂടാ,ഇപ്പോഴും കാണാം നഗരവീഥികളില്‍ ആളനക്കങ്ങള്‍.നേരം കെട്ട നേരത്തു,നഗരത്തില്‍ വന്നിറങ്ങിയ യാത്രക്കാര്‍,അത്തരത്തിലുള്ളവരെ പ്രതീക്ഷിച്ചു നില്‍ക്കുന്ന ഓട്ടോറിക്ഷകള്‍,തട്ടുകടകള്‍,ലഹരിയുടെ നിറവില്‍ ഉറക്കെ ബൈക്കു റേസു ചെയ്തു പോകുന്ന ചെത്തു പയ്യന്മാര്‍,ഈ കെട്ടിടത്തിലെ തന്നെ മറ്റു സ്ഥാപനങ്ങളില്‍ നിന്നു നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു പോകുന്നവര്‍.അങ്ങനെ പലരും.നിശബ്ദമായ നഗരം,വിജനമായ നഗരം എന്നതൊക്കെ ഇന്നലെകളുടെ ഓര്‍മ്മകള്‍ മാത്രമായെന്നു തോന്നുന്നു.ചിന്തകളുടെ അകമ്പടിയോടെ കുടിച്ചതു കൊണ്ടാകണം കാപ്പി പെട്ടന്നു തീര്‍ന്നു.വീണ്ടും ഒന്നു കുൂടി എടുക്കുന്നതിനു വേണ്ടി ഞാന്‍ പ്രാന്റ്രിയിലേയ്ക്കു പോയി.തിരിച്ചു വന്നപ്പോള്‍ ഞാന്‍ നിന്നിരുന്ന സ്ഥലത്ത്‌ മറ്റൊരാള്‍,ഒരു പെണ്‍കുട്ടി.മുഖം കാണാന്‍ വയ്യാത്തതു കൊണ്ട്‌ ആരാണെന്നു മനസ്സില്ലായില്ല.കണ്ടാലും മനസ്സില്ലാകണമെന്നില്ല.ഈ ഒരു കെട്ടിടത്തില്‍ മാത്രം ഏകദേശം രണ്ടായിരത്തിനടുത്തു ആളുകള്‍ ജോലി ചെയ്യുന്നുണ്ട്‌.പക്ഷെ പത്തൊന്‍പതാമത്തെ നിലയില്‍ എന്റെ സ്ഥാപനം മാത്രമാണുള്ളത്‌,അപ്പോള്‍ സഹപ്രവര്‍ത്തക തന്നെയായിരിക്കണം.പക്ഷേ ഇവിടെയും ഉണ്ട്‌ മുന്നൂറിനടുത്ത്‌ ആളുകള്‍.പണ്ടത്തെ ഞാനായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ മുന്നൂറു പേരേയും പരിചയമുണ്ടായിരുന്നേനെ.ആ എന്നെ ഞാന്‍ തന്നെ മറന്നു.എന്റെ മൊബെയില്‍ അവിടെ വച്ചിരുന്നതു കൊണ്ട്‌ അതെടുക്കുന്നതിനു വേണ്ടി ഞാന്‍ അവരുടെ അടുത്തേയ്ക്ക്‌ ചെന്നു.

"Excuse me,That's my mobile."

"I didnt say that it's mine." ഇതായിരുന്നു അവരുടെ മറുപടി.ഒപ്പം ഒരു പുഞ്ചിരിയും.

ചിരിച്ചു കൊണ്ടു ഞാന്‍ എന്റെ ഫോണ്‍ എടുത്തു വേറെ ഒരു കസേരയിലേയ്ക്കു നടന്നു.

"Are you a malayalee".അവളുടെ ചോദ്യം കേട്ട്‌ ഞാന്‍ തിരിഞ്ഞു നോക്കി.

"Yes,I'm"

"ആശ്വാസമായി,ഇവിടെ ഒരു മലയാളിയെ കണ്ട കാലം മറന്നു.അതു കൊണ്ടു തന്നെ മലയാളവും മറന്നു എന്നൊരു തോന്നല്‍ "

അവരിതു പറഞ്ഞപ്പോഴാണു ആ മുഖത്തേയ്ക്കു നോക്കിയത്‌.ഒരു മലയാളിയാണെന്നു ഒറ്റ നോട്ടത്തില്‍ പറയില്ല.സുന്ദരിയാണു,ഒരു ക്യൂട്ട്‌ മുഖം.ചിരിക്കുമ്പോള്‍ തെളിയുന്ന നുണക്കുഴികള്‍.എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ.

"എവിടെയോ കണ്ടിട്ടുണ്ടല്ലോ,നമ്മള്‍ തമ്മില്‍ പരിചയമുണ്ടെന്നു തോന്നുന്നു." ഞാന്‍ ചോദിച്ചു.

"പിന്നെ ചോദിക്കാനുണ്ടോ,വിടു മാഷേ.ഈ ചോദ്യം കുറേ കേട്ടതാ കോളേജില്‍ പഠിക്കുന്ന സമയത്തു." ചിരിച്ചു കൊണ്ടാണു അവള്‍ മറുപടി പറഞ്ഞത്‌.നുണക്കുഴികള്‍ക്കു കുറച്ചു കൂടി ആഴം വച്ചതു പോലെ.മറുപടി കേട്ട്‌ ഒരു ചമ്മല്‍ തോന്നിയെങ്കിലും,ഒരു രസം.അവളെ കുറ്റം പറയാന്‍ പറ്റില്ല,അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ കുറേ കേട്ടിടുള്ള ഒരു ചോദ്യം തന്നെയാണു ഞാന്‍ ചോദിച്ചത്‌.

"പരിചയമില്ലെങ്കില്‍,ഇപ്പോള്‍ പരിചയപ്പെടാം.ഞാന്‍ റോയി,റോയി തോമസ്‌.നാട്‌ കോട്ടയം.ഇവിടെ InFlex Technologies ല്‍ ജോലി ചെയ്യുന്നു."

"ആഹാ,ഞാനും അവിടെ തന്നെയാണല്ലോ.പേര്‌ ആഗ്നസ്‌ മാത്യു.വീട്‌ ആലുവാ."

"എന്റെ തീരെ ചെറുപ്പത്തില്‍,ഞാന്‍ അവിടെയുണ്ടായിരുന്നു കുറച്ചു നാള്‍.വലിയ ഓര്‍മ്മയൊന്നുമില്ല.അപ്പന്‍ ഒരു വര്‍ഷം അവിടെ ജോലി ചെയ്തിട്ടുണ്ട്‌." ഞാന്‍ പറഞ്ഞു.

"ആലുവയില്‍ എവിടെയായിരുന്നു എന്നറിയുവോ.?"

"ഒരോര്‍മ്മയുമില്ല..ടൗണ്‍ ഒന്നുമായിരുന്നില്ലായെന്നു തോന്നുന്നു."

അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.പല വിംഗുകളിലായിരുന്നതു കൊണ്ട്‌ പകലുകളില്‍ തമ്മില്‍ കാണല്‍ കുറവായിരുന്നു.കണ്ടിട്ടേയില്ല എന്നു തന്നെ പറയാം.അതിനുള്ള ഒരു കാരണം അവള്‍ സ്ഥിരമായി എടുക്കുന്ന നൈറ്റു ഷിഫ്റ്റുകളായിരുന്നു. പക്ഷേ ഇതു പോലെ വൈകി ഇരിക്കുന്ന ദിവസങ്ങളില്‍,അവളെ പലപ്പോഴും കണ്ടു.ഇതേ ബാല്‍ക്കണിയില്‍.ഒരു കപ്പ്പ്‌ കാപ്പിയുമായി,ഉണര്‍ന്നിരിക്കുന്ന നഗരത്തെ കണ്ട്‌,ഒരുപാട്‌ സംസാരിച്ചു.

പ്രത്യേകതകള്‍ ഒരുപാടുണ്ടായിരുന്നു അവള്‍ക്ക്‌.എല്ലാവരും ഉറങ്ങുമ്പോള്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെട്ടവള്‍,നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തെ നോക്കി,ഒരു കപ്പു കാപ്പിയും നുണഞ്ഞ്‌,ജഗ്ജീത്‌ സിംഗിന്റെ ഗസലുകള്‍ മൂളിയിരുന്നവള്‍,അതേ ആവേശത്തോടെ ഡപ്പാം കൂത്ത്‌ തമിഴ്‌ പാട്ടുകള്‍ കേട്ടിരുന്നവള്‍,ക്ലാസ്സിക്ക്‌ സിനിമകളെ കുറിച്ചും,ലാലേട്ടന്റെ നരസിംഹത്തെ കുറിച്ചും ഒരേ താത്പര്യത്തോടെ സംസാരിച്ചിരുന്നവള്‍.കുടൂതല്‍ അടുക്കന്തോറും,പരിചയപ്പെടുന്തോറും അവള്‍ എന്നെയും മാറ്റുകയായിരുന്നു.വിദ്യാര്‍ത്ഥിയില്‍ നിന്നും ഉദ്യോഗസ്ഥനിലേയ്ക്കുള്ള വേഷപ്പകര്‍ച്ചയില്‍ ഞാന്‍ എവിടെയോ കൈവിട്ട എഴുത്തും വായനയും സിനിമകളും ചിന്തകളും എല്ലാം എന്നിലേയ്ക്കു അവള്‍ തിരിച്ചു കൊണ്ടു വന്നു.പക്ഷേ,ഇപ്പോഴും ആ ഒരു തോന്നല്‍ എന്നെ അലട്ടി കൊണ്ടിരുന്നു.ഇവളെ എനിക്കറിയാം,എവിടെയോ ഞാന്‍ കണ്ടിട്ടുണ്ട്‌.ഒരു പക്ഷേ അതൊരു വെറും തോന്നല്‍ മാത്രമാകാം എന്നു മനസ്സിനെ വിശ്വസിപ്പിക്കാന്‍ ആയിരുന്നു എന്റെ ശ്രമം.

ക്രിസ്തുമസിനു ലീവെടുത്തു പത്തു ദിവസം നാട്ടിലേയ്ക്കു പോകുന്നു എന്നു പറഞ്ഞപ്പോള്‍ പാതി തമാശയായും കാര്യമായും എന്നെ ഒറ്റക്കിട്ടേച്ചു പോകുവാലേ എന്ന അവളുടെ ചോദ്യം ചെറിയൊരു വിഷമമുണ്ടാക്കി.നാട്ടിലേയ്ക്കുള്ള അടുത്ത യാത്ര ഒരുമിച്ചാക്കാം എന്നവള്‍ക്ക്‌ ഉറപ്പും കൊടുത്തു.യാത്രയ്ക്കു മുന്‍പ്‌ ഒരു കാര്യം അവള്‍ ആവശ്യപ്പെട്ടു.ആ അവശ്യം എന്നെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.നഷടപ്പെട്ട സൗഹൃദങ്ങള്‍ തിരിച്ചു നേടണം.എന്നോ ഒരിക്കല്‍ സംസാരത്തിനിടയ്ക്ക്‌ ഞാന്‍ പറഞ്ഞിരുന്നു അവളോട്‌,ഇവിടെ വന്നു കഴിഞ്ഞു പഴയ സുഹൃത്തുകളെ ആരേയും വിളിച്ചിട്ടില്ല,ആരുമായും കോണ്ടാക്റ്റ്‌ ഇല്ല എന്നൊക്കെ.അതു കൊണ്ടായിരിക്കണം ഇങ്ങനെ ഒരാവശ്യം.ഇവള്‍ എന്നെ വീണ്ടും അതുഭുതപ്പെടുത്തുന്നു.അല്ല,എനിക്കായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

നാട്ടിലെത്തി കഴിഞ്ഞു ആഗ്നസിനെ അധികം ഓര്‍ത്തില്ല,പക്ഷേ അവള്‍ക്കു കൊടുത്ത വാക്കു മറന്നില്ല.എല്ലാവരെയും വിളിച്ചു പലരെയും കണ്ടു.ചിലര്‍ കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചു,മറ്റു ചിലരുടെ കണ്ണുകള്‍ നിറഞ്ഞു.യാത്രയില്‍ എവിടെയോ ഞാന്‍ മറന്ന ആ പഴയ ഞാന്‍ വീണ്ടും തിരിച്ചു വന്നതു പോലെ ഒരു തോന്നല്‍.ഒരു നിറഞ്ഞ സന്തോഷം മനസ്സു നിറയെ.ക്രിസ്തുമസ്സിന്റെ തലേന്നു എങ്ങും പോകാതെ വീട്ടില്‍ തന്നെയിരുന്നു.ചെറിയ അടുക്കി പെറുക്കലുകളുമൊക്കെയായി.അമ്മയുമുണ്ട്‌ ഒപ്പം.പഴയ ഡയറികളും,ഫയലുകളും,ഷെല്‍ഫില്‍ ഇനി സ്ഥലം ബാക്കിയില്ലാതായിരിക്കുന്നു.കളയാന്‍ വേണ്ടി ഇട്ടിരുന്ന സാധനങ്ങള്‍ അമ്മ വീണ്ടും എടുത്ത്‌ നോക്കുന്നുണ്ട്‌.ചിലതൊക്കെ മാറ്റി വയ്ക്കുന്നുമുണ്ട്‌.

"എടാ,ദേ നിന്റെ നേഴസറിയിലെ ഫോട്ടോ.."

കീറി പറിഞ്ഞ ഒരാല്‍ബത്തില്‍ നിന്നു അമ്മ ആ ഫോട്ടൊയെടുത്തു എന്റെ നേരേ നീട്ടി.ഒരു കൗതുകത്തോടെ ഞാനതു വാങ്ങി നോക്കി.ചിരി വന്നു എനിക്കെനെ കണ്ടിട്ട്‌.കവിളൊക്കെ ചാടിയ ഒരു ഗുണ്ടുമണി.എന്റെ കൈ പിടിച്ചു തൊട്ടപ്പറുത്തു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത്‌ എന്റെ കണ്ണുകളുടക്കി,ഒപ്പം ആ മുഖത്തു തെളിഞ്ഞു നിന്നിരുന്ന നുണക്കുഴികളിലും.

"ഇതാരാണെന്നു ഓര്‍മ്മയുണ്ടൊ അമ്മേ.." ആ മുഖം ചൂണ്ടി കാണിച്ചു കൊണ്ട്‌ ഞാന്‍ ചോദിച്ചു.

"ഇതു റേച്ചല്‍ അല്ലേ,നിന്റെ ആദ്യത്തെ ഗേള്‍ ഫ്രണ്ട്‌.നിനക്കോര്‍മ്മയില്ലേ അവളെ.അപ്പന്റെ ഫ്രണ്ട്‌ ജോര്‍ജങ്കളിന്റെ മോള്‌.ആലുവയില്‍ അവരുടെ വീടിന്റെ അടുത്തായിരുന്നു നമ്മള്‍ താമസിച്ചിരുന്നേ.ഇതു പോലെ ഒരുമിച്ചല്ലാതെ നിങ്ങളെ അന്നു കണ്ടിട്ടേയില്ല.നീ ഓര്‍ക്കുന്നില്ലേ,നമ്മള്‍ അവിടുന്നു പോരുന്ന നേരം,കരഞ്ഞോണ്ട്‌ അവള്‍ നമ്മുടെ വണ്ടിയുടെ പിറകേ ഓടിയത്‌.ചാടി ഇറങ്ങാന്‍ തുടങ്ങിയ നിന്നെ പിടിച്ചു വണ്ടിയില്‍ ഇരുത്താന്‍ പെട്ട പാട്‌ എനിക്കറിയാം."

റേച്ചല്‍,ജോര്‍ജ്ജങ്കിള്‍,ആലുവാ,അവ്യക്തമായ ഏതോക്കെയോ മുഖങ്ങള്‍ തെളിഞ്ഞു വരുന്നുണ്ട്‌ മനസ്സില്‍.ഞാന്‍ ആ ഫോട്ടോയിലേയ്ക്കു ഒന്നു കൂടി നോക്കി.ആ നുണക്കുഴികള്‍,മനസ്സില്‍ ഇപ്പോള്‍ തെളിയുന്നത്‌ ആഗ്ന്‍സിന്റെ മുഖമാണു.ആഗ്നസ്‌ തന്നെയായിരിക്കുമോ എന്റെ പഴയ കളിക്കൂട്ടുകാരി റേച്ചല്‍.അറിയാമെന്നും,പരിചയമുണ്ടെന്നും എനിക്കുണ്ടായ തോന്നലുകള്‍.പക്ഷേ,ആഗ്ന്‍സ്‌ എങ്ങനെ റേച്ചലാകും.

"നീ എന്താ ആലോചിക്കുന്നേ.." അമ്മയുടെ ചോദ്യമാണു തിരിച്ചെന്നെ ബോധത്തിലേയ്കെത്തിച്ചത്‌.

"ഇതു പോലെയൊരു കുട്ടി എന്റെ ഓഫീസിലുണ്ട്‌.പക്ഷേ പേര്‌ ആഗ്ന്‍സ്‌ എന്നാ.നാടു ആലുവാ തന്നെയാ..."

"എടാ പൊട്ടാ,നിനക്കൊരോര്‍മ്മയുമില്ല,അവളുടെ മുഴുവന്‍ പേര്‌ അതായിരുന്നു ആഗ്ണസ്‌ റേച്ചള്‍ ജോര്‍ജ്ജ്‌."

അമ്മ അതു കഴിഞ്ഞു പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.ഇതു വരെ തിരിച്ചറിയാതെ പോയതിന്റെ സങ്കടവും,അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞതിന്റെ സന്തോഷവും ഒക്കെ ചേര്‍ന്ന് വല്ലാത്ത ഒരവസ്ഥയിലായിരുന്നു മനസ്സപ്പോള്‍.ഞാന്‍ ഫോണെടുത്തു അവളുടെ നംബര്‍ ഡയല്‍ ചെയ്തു.പക്ഷേ..നംബര്‍ നിലവില്‍ ഇല്ല എന്നായിരുന്നു മറുപടി.പറഞ്ഞിട്ടു കാര്യമില്ല,നംബര്‍ തന്നെങ്കിലും ഇതു വരെ വിളിച്ചിട്ടില്ല.ഫോണില്‍ സംസാരിക്കുന്നതില്ലും രസം നേരിട്ടും സംസാരിക്കാനാ എന്നതായിരുന്നു അവളുടെ വാദം.നോട്ട്‌ ചെയ്തപ്പോള്‍ തെറ്റി കാണും..പിന്നെ എനിക്കു തോന്നി,ഒരഞ്ചു ദിവസം കൂടി കഴിഞ്ഞാല്‍ ഈ വാര്‍ത്ത നേരിട്ടവളോടു പറയാം,ആ റിയാക്ഷന്‍ നേരിട്ടു കാണാം എന്നൊക്കെ.ആദ്യമായി,നാട്ടില്‍ നിന്നു നേരത്തേ തിരിച്ചു പോകാന്‍ തോന്നിയെനിക്ക്‌.അഞ്ചു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചുള്ള യാത്രയില്‍ ട്രെയിനിനു വേഗം പോരാ എന്നു വരെ തോന്നി.

പുതുവര്‍ഷത്തില്‍ ഓഫീസില്‍ വന്നു ആദ്യം ചെയ്തത്‌,കമ്പനി ഡയറക്ടിറിയില്‍ നിന്നും അവളുടെ നംബര്‍ തപ്പുകയായിരുന്നു.ആഗ്നസ്‌ ജോര്‍ജ്ജ്‌ എന്ന പേര്‌ കൊടുത്തപ്പോള്‍,No Results Found എന്നായിരുന്നു സന്ദേശം,ആഗ്നസ്‌ റേച്ചല്‍ ജോര്‍ജ്ജ്‌ എന്ന കൊടുത്തപ്പോഴും ഫലം തഥൈവ.സ്പെലിംഗ്‌ ആയിരിക്കും പ്രശ്നം,നേരിട്ടു കാണാന്‍ ഞാനവളുടെ വിംഗിലേയ്ക്ക്‌ ചെന്നു.പക്ഷേ അവളെ കണ്ടില്ല അവിടെ.ഇന്നും നൈറ്റ്‌ ഷിഫ്റ്റായിരിക്കും.ഇനി രാത്രി വരെ കാത്തിരിക്കണം.വിഷമം തോന്നി...

പ്രത്യേകിച്ചു ജോലികള്‍ ഇല്ലായിരുന്നെങ്കിലും,രാത്രി വരെ ഞാനവിടെയിരുന്നു.നൈറ്റ്‌ ഷിഫ്റ്റ്‌ തുടങ്ങുന്ന സമയത്ത്‌ ഞാന്‍ വീണ്ടും അവളുടെ വിംഗിലേയ്ക്ക്‌ പോയി.പക്ഷേ അവളെ കണ്ടില്ല.മനസ്സില്‍ വല്ലാത്ത ഒരു അസ്വസ്ഥത തോന്നി.

"Is Agnes Mathew on leave today?" ഞാന്‍ അവിടെയിരുന്ന ഒരാളോട്‌ ചോദിച്ചു.

"Who?"

"Agnes Rachel Mathew,From Kerala"

"Sorry,I don't know her.Are you sure that she's working here"

"Yeah,I'm.I used to meet her regularly."

"Alright,let me ask someone". അയാള്‍ അവിടെ നിന്നേഴുന്നേറ്റ്‌ മറ്റൊരാളോട്‌ ചോദിക്കാന്‍ വേണ്ടി പോയി.മനസ്സ്‌ വീണ്ടും അസ്വസ്ഥമാകുകയായിരുന്നു.

"I'm sorry,I was mistaken.There's one Agnes Mathew here.She's sitting right over there.Infact i came recently only.So i dont know everyone here"

ഇതും പറഞ്ഞു അയാള്‍ ആ വിംഗിന്റെ മറ്റൊരു സ്ഥലത്തേയ്ക്ക്‌ കൈ ചൂണ്ടി.

അവിടെ ഒരു ക്യുബിക്കിളില്‍,മോണിട്ടറിന്റെ സ്ക്രീനില്‍ നോക്കി അവള്‍ ഇരിക്കുന്നുണ്ടായിരുന്നു.ഞാന്‍ അങ്ങോട്ടേയ്ക്ക്‌ ചെന്നു.എന്റെ സാന്നിദ്ധ്യം അവള്‍ അറിഞ്ഞില്ലെന്നു തോന്നി.

"ആഗ്ന്‍സ്‌.." വിളി കേട്ടു അവള്‍ തിരിഞ്ഞു.പക്ഷേ,അതവളായിരുന്നില്ല.

"പക്ഷേ , I'm looking for another Agnes Mathew"

"ഓ മലയാളിയാണല്ലേ,ഇവിടെ ഞാനല്ലാതെ വേറൊരു ആഗ്ന്‍സ്‌ മാത്യു ഇല്ലല്ലോ.അങ്ങനെ തന്നെയാണു പേരെന്നു ഉറപ്പാണോ"

"ആഗ്നസ്‌ റേച്ചല്‍ മാത്യു?"

"ഇല്ല,നമ്മുടെ ഈ ബ്രാഞ്ചില്‍ ആഗ്നസ്‌ ഞാന്‍ മാത്രമേയുള്ളു."

പിന്നീട്‌ അവര്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.തരിച്ചു പോയി ഞാന്‍ ആ വെളിപ്പെടുത്തലുകള്‍ കേട്ട്‌.ഞങ്ങള്‍ സ്ഥിരമായി കണ്ടിരുന്ന ആ ബാല്‍ക്കണിയില്‍ പോയിരുന്നു ഞാന്‍.അവള്‍ ആരായിരുന്നു.എന്നോടൊപ്പം ഇവിടെയിരുന്ന് കപ്പി കുടിച്ചവള്‍,എന്റെ ഏകാന്തതയില്‍ എനിക്കു കൂട്ടായവള്‍,എന്നിലെ ഞാന്‍ മറന്ന എന്നെ തിരിച്ചറിയാന്‍ സഹായിച്ചവള്‍,നുണക്കുഴികള്‍ കാട്ടി ഒരു നിറപുഞ്ചിരി എനിക്കു സമ്മാനിച്ചിരുന്നവള്‍,നിറം മങ്ങിയ ആ ഫോട്ടോയില്‍,എന്റെ കൈ പിടിച്ചു നിന്നിരുന്ന എന്റെ കളിക്കൂട്ടുകാരി...

ഒറ്റപ്പെട്ടലിന്റെ ആഴങ്ങളില്‍ നിറം മങ്ങിയ ഓര്‍മ്മകളില്‍ നിന്നു ഞാനറിയാതെ എന്റെ മനസ്സ്‌ കല്‍പിച്ചുണ്ടാക്കിയ ഒരു രൂപമോ,അതോ എവിടെയോ ഇരുന്നു ,തന്റെ കളിക്കൂട്ടുകാരന്‍ വിഷമിക്കുന്നു എന്നറിഞ്ഞു എന്റെ അടുക്കലേയ്ക്കു വന്ന എന്റെ ബാല്യകാലസുഹൃത്തിന്റെ മനസ്സോ...

Sunday, November 22, 2009

സൈനോജിനു ആദരാഞ്ജലികള്‍...




സൈനോജ്...

പിന്നിട്ട വഴികളില്‍ ഒരിക്കല്‍ നമ്മള്‍ പരിചയപ്പെട്ടിരുന്നു.

അന്നു കൈമാറിയ വളരെ കുറച്ചു വാക്കുകള്‍...ആ ചെറുപുഞ്ചിരി...

കൈരളിയുടെ പുതുവര്‍ഷവേദിയില്‍ ഒരുമിച്ചു ചിലവഴിച്ച ആ കുറച്ചു നിമിഷങ്ങള്‍

മറക്കിലൊരിക്കല്ലും...

ഒരുപാട് പരിചയപ്പെടാനും,അടുക്കാനും കഴിഞ്ഞില്ലെങ്കിലും,ഈ യാഥാര്‍ത്ഥ്യം വല്ലാതെ വേദനിപ്പിക്കുന്നു...

ഒരുപാട് പാട്ടുകള്‍ പാടാന്‍ ബാക്കി വച്ചു കടന്നു പോയ,സൈനോജിനു ആദരാഞ്ജലികള്‍...

ചിത്രം:മാതൃഭൂമി

Saturday, May 23, 2009

1707077 അഥവാ ചാനലിലെ ഒരു ദിവസം

"ആരുമെത്തിയില്ല ക്രിസ്റ്റി..." .കാലത്തെ ഫ്രഷായിട്ട്‌ കൊടുത്ത ഗുഡ്മോര്‍ണിംഗിനും ഒരു പുഞ്ചിരിയ്ക്കുമുള്ള റിസ്പ്ഷനിലെ ഹരിയേട്ടന്റെ മറുപടിയായിരുന്നു ഇത്‌.ക്യാബിന്റെ കീ നീട്ടിയാണു ഹരിയേട്ടന്‍ ഇതു പറഞ്ഞത്‌.അതു വാങ്ങാതെ ഞാന്‍ അവിടെയിട്ടിരുന്ന സോഫയില്‍ പോയിരുന്നു.ഞാന്‍ ചെന്നു തുറന്നു കയറിയാല്‍ അവിടെ വെറുതെയിരിക്കേണ്ടി വരും അര മണിക്കൂര്‍.ഇതാകുമ്പോള്‍ ടി.വി എങ്കിലും കാണാം.ചാനല്‍ റിസ്പഷനിലെ ടിവിയ്ക്കു ഒരു പ്രത്യേകതയുണ്ട്‌,എന്താണേലും നമ്മുടെ ചാനലുകളേ കാണൂ.ഇന്നലത്തെ ലൈവ്‌ ഫോണ്‍ ഇനിന്റെ റിപ്പീറ്റാണു.ഞാനതും കണ്ടു അവിടെയിരുന്നു.ഇതാദ്യമല്ല ഈ കാത്തിരിപ്പ്‌.മിക്കവാറും ഇതു തന്നെയാ സംഭവിക്കാറുള്ളത്‌.

"കാലത്തെ ഏഴരയ്ക്ക്‌ ഷൂട്ട്‌,ഏഴിനു നീ മേക്കപ്പ്‌ റൂമിലുണ്ടാകണം."എല്ലാ തവണയും വരുന്നതിന്റെ തലേന്ന് പ്രൊഡ്യൂസര്‍ ചേട്ടായി വിളിച്ചു പറയും.ഞാന്‍ കാലത്തെ കസിന്‍ ചേട്ടനെയും കുത്തിപ്പൊക്കി അവിടെയെത്തുമ്പോള്‍,പ്രൊഡ്യൂസറുമുണ്ടാകില്ല,മേക്കപ്പ്‌ മാനും കാണില്ല.ക്യാമറമാന്‍ ജോയി ചേട്ടന്‍ മാത്രം കൃത്യസമയത്ത്‌ അവിടെ കാണും.

ടിവിയില്‍ രഞ്ജിയുടെ ചളുകള്‍ നിര്‍ബാധം തുടരുന്നുണ്ട്‌.എത്ര പറഞ്ഞാലും ആ ചെക്കന്‍ അതു മാത്രം കുറയ്കില്ല.പറഞ്ഞിട്ടു കാര്യമില്ല,ആരാധകരുണ്ടേ അതിനും.ഞാന്‍ പതിയെ മയങ്ങി തുടങ്ങി.ഇന്നലെ രാത്രിയാ നാട്ടില്‍ നിന്നു തിരുവനന്തപുരം എത്തിയത്‌.കസിനുമായി കത്തി വച്ച്‌ കിടന്നത്‌ ഒന്നരയ്ക്ക്‌,എഴുന്നേറ്റത്‌ അഞ്ചരയ്ക്ക്‌.തീരാത്ത ഉറക്കം മുഴുവന്‍ കണ്ണില്‍ തൂങ്ങി നില്‍ക്കുന്നുണ്ട്‌.

"എന്തുവാടേ വന്നിരുന്നു ഉറങ്ങുന്നേ?".പ്രൊഡ്യൂസര്‍ ചേട്ടായിയുടെ ശബ്ദം കേട്ടാണു ഞെട്ടിയെഴുന്നേറ്റത്‌.കണ്ണു തുറന്നപ്പോള്‍ മുന്നില്‍ നില്‍ക്കുന്നു രഞ്ജിത്ത്‌ മേനോന്‍ എന്ന സുമുഖനും സുന്ദരനുമായ എന്റെ പ്രൊഡ്യൂസര്‍.

"ഞാന്‍ പല തവണ പറഞ്ഞിട്ടുണ്ട്‌,വരുന്ന സമയമേ പറയാവൂ എന്നു.ഇതെന്തു കഷ്ടമാന്നേ,എന്നും ഞാനാദ്യം വരണം.എന്നിട്ട്‌ ഇവിടെയിരുന്നുറങ്ങണം.ഈ പരിപാടി ശരിയാവത്തില്ല..."

"നീ ചീത്ത മുഴുവന്‍ ഒരുമിച്ചു വിളിക്കല്ലേ,ഒരു കാര്യം കൂടി പറയട്ടെ,അതു കഴിഞ്ഞു ബാക്കി വിളിച്ചാല്‍ മതി." എന്നെ പറഞ്ഞു മുഴുവനാക്കാന്‍ സമ്മതിക്കാതെ രഞ്ജിത്ത്‌ ചേട്ടന്‍ പറഞ്ഞു.

"നമ്മുടെ ഷൂട്ട്‌,ഒന്‍പതരയ്ക്കത്തേയ്ക്ക്‌ മാറ്റി.ന്യൂസുകാരുടെ ഒരു സ്പെഷ്യല്‍ പ്രോഗ്രാമിനു ഫ്ലോര്‍ വേണമെന്ന് രാത്രിയാണു ശേഖര്‍ സാറു വിളിച്ചു പറഞ്ഞത്‌.നിന്നെ വിളിക്കാന്‍ നോക്കിയപ്പോള്‍ ഔട്ട്‌ ഒഫ്‌ റേഞ്ച്‌.പിന്നെ വിളിക്കാമെന്നു വിചാരിച്ചിരുന്നത,പക്ഷേ ഇന്നലെ ഫ്ലാറ്റില്‍ അബിയുടെ ട്രീറ്റ്‌ ആയിരുന്നു.അവസ്ഥ എന്തായിരിക്കുമെന്നു നിനക്ക്‌ ഊഹിക്കാലോ.." എന്നിട്ട്‌ ജഗതി സ്റ്റ്യിലില്‍ ഒരു ഡയലോഗും പ്ലീസ്‌ ഡോണ്ട്‌ മിസ്ണ്ഡര്‍സ്റ്റാന്റ്‌ മീ..ഓകെ.

ഞങ്ങള്‍ രണ്ടു പേരും അകത്തേയ്ക്ക്‌ പോയി യൂത്ത്‌ ചാനലിന്റെ ക്യാബിന്‍ തുറന്നു ഇരിപ്പായി.മണി ഏഴരയാകുന്നേയുള്ളു.ഇനിയുമുണ്ട്‌ രണ്ടു മണിക്കൂര്‍.എനിക്കാണേല്‍ പതിവില്ലാത്ത പോലെ ഉറക്കവും വരുന്നുണ്ട്‌.എങ്ങനെയെങ്കിലും ഷൂട്ട്‌ തീരുവാരുന്നേല്‍ പോകുന്ന വഴി ട്രെയിനില്‍ ഇരുന്ന് ഉറങ്ങാമായിരുന്നു.കാര്യം ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയുമെങ്കിലും ഷൂട്ട്‌ കഴിഞ്ഞാല്‍ അവിടെ നിന്നു പോരാന്‍ മടിയാണു.മാസത്തിലൊരിക്കല്‍ മാത്രം ചെല്ലുന്നതു കൊണ്ടാകും.കഴിഞ്ഞ തവണ ഷൂട്ട്‌ കഴിഞ്ഞു,എഡിറ്റിനും കൂടെയിരുന്നിട്ടാണു പോയത്‌.ഞങ്ങളുടെ ചാനലിന്റെ ഇന്‍ ചാര്‍ജ്‌ ജ്യോതി ചേച്ചി അന്നു കളിയാക്കുകയും ചെയ്തു "ഇവനു വരാന്‍ ഭയങ്കര മടി,വന്നാല്‍ പോകാന്‍ അതിലേറെ മടി."

മയക്കം തെളിഞ്ഞ്‌ വാച്ചില്‍ നോക്കിയപ്പോള്‍ മണി ഒന്‍പതാകുന്നു.ഞാന്‍ എഴുന്നേറ്റ്‌ ക്യാന്റീനിലേയ്ക്ക്‌ പോയി.രെഞ്ജിത്ത്‌ അവിടെയിരിക്കുന്നുണ്ട്‌.ഒരു ഗ്ലാസില്‍ ചായയും എടുത്ത്‌ ഞാനും ഇരുന്നു ഒപ്പം.

"എടാ,നമുക്ക്‌ ഇതിന്റെ രൂപം ഒന്നു മാറ്റണം"

"എന്തിന്റെ,ചായ ഗ്ലാസിന്റേയോ" ഞാന്‍ ചോദിച്ചു.

"അല്ലടാ മണ്ടാ,നമ്മുടെ പ്രോഗ്രാമിന്റെ.രണ്ടു മൂന്നു പ്രൊമോ ഒക്കെ ചെയ്യണം."രഞ്ജിത്ത്‌ അപ്പോള്‍ സീരിയസാണു.ഞങ്ങള്‍ കുറച്ചു നേരം അവിടെയിരുന്നു അതിനെക്കുറിച്ചൊക്കെ പറഞ്ഞു.

"ഗുഡ്‌ മോര്‍ണിംഗുണ്ട്‌.." ജ്യോതി ചേച്ചിയാണു."എന്താണു പ്രൊഡ്യൂസറും ആങ്കറും കൂടെ ഒരു കൊച്ചു വര്‍ത്തമാനം?" ചേച്ചി ചോദിച്ചു.

"ചേച്ചി എന്താ നേരത്തെ..ന്യൂസുണ്ടോ കാലത്തെ? "

"ഉണ്ട്‌,പത്തിനു.മണി ഒന്‍പതു കഴിഞ്ഞല്ലോ,നീ മേക്കപ്പ്‌ ചെയ്തില്ലേ." ചേച്ചി പറഞ്ഞപ്പോഴാണു ഞാനതോര്‍ത്തത്‌.ഞാന്‍ നേരെ മേക്കപ്പിലേയ്ക്കോടി.അവിടെ ചെന്നപ്പോള്‍ മേക്കപ്പ്‌ മാന്‍ ചേട്ടനില്ല.പിന്നെ അവിടെയുള്ള സംഭവങ്ങളൊക്കെ വച്ച്‌ ഞാനൊരു അലക്ക്‌ അലക്കി താഴെ ഫ്ലോറിലെത്തി.എനിക്ക്‌ ഇഷ്ടമുള്ള ഒരു പരിപാടിയാണു ഫ്ലോറിലെ ഷൂട്ട്‌.എന്റെ ഷോയ്ടെ കുറേ എപ്പിസോഡുകള്‍ ഔട്ട്‌ ഡോറായിരുന്നു.സംഭവം രസമാണെങ്കിലും മടുത്തു പോകുമായിരുന്നു.നാലു എപ്പിസോഡ്‌ എടുക്കാന്‍ ഏകദേശം ഒരു 3-4 മണിക്കൂര്‍ എന്താണെങ്കിലും ആകും.ഇതാണേല്‍ ഏറിപ്പോയാല്‍ ഒന്നര-രണ്ടു മണിക്കൂര്‍.പിന്നെ വേറൊരു ഗുണമെന്താന്നു വച്ചാല്‍ ചെയ്യുന്നതു മുന്നില്‍ ഇരിക്കുന്ന സ്ക്രീനില്‍ കാണുകയും ചെയ്യാം.ഇരിപ്പിലോ,നോട്ടത്തിലോ എന്തേലും വൃത്തിക്കേട്‌ ഉണ്ടെങ്കില്‍ പെട്ടന്നു കണ്ടു പിടിക്കാം.മാത്രമല്ല,എ.സിയുമാണു.സുഖവഴി.

ഷൂട്ട്‌ തുടങ്ങി.സ്വന്തം സ്ക്രിപ്റ്റ്‌ തന്നെ ആയതു കൊണ്ട്‌ അധികം നേരമെടുത്തില്ല.രണ്ടു മണിക്കൂറില്‍ നാലു എപ്പിസോഡ്‌ തീര്‍ത്തു,മണി പന്ത്രണ്ട്‌ ആകുന്നതേയുള്ളു.ഇപ്പോള്‍ പിടിച്ചാല്‍ പ്ന്ത്രണ്ടേ മുക്കാലിന്റെ ബാംഗ്ലൂര്‍ എക്സ്പ്രസ്‌ കിട്ടും.വല്ലാത്ത ക്ഷീണവുമുണ്ട്‌,അല്ലെങ്കില്‍ വൈകുന്നേരം പോയാല്‍ മതിയായിരുന്നു.ഞാന്‍ മേക്കപ്പ്‌ റിമൂവ്‌ ചെയ്തു,ബാഗെടുക്കാന്‍ ക്യാബിനിലെത്തി.

"എടാ,നിനക്ക്‌ പോയിട്ട്‌ തിരക്കുണ്ടോ?" ജ്യോതി ചേച്ചിയാണു.

"പ്രത്യേകിച്ച്‌ തിരക്കൊന്നുമില്ല.പക്ഷേ നല്ല ഉറക്കം വരുന്നുണ്ട്‌.അതാ പോകാമെന്നു വച്ചത്‌.എന്താ ചേച്ചി?" ഞാന്‍ ചോദിച്ചു.

"നമ്മുടെ രഞ്ജിയ്ക്ക്‌ വരാന്‍ പറ്റില്ലെന്നു പറഞ്ഞു ഇപ്പോള്‍ വിളിച്ചു.ഒരു മണിയ്ക്ക്‌ ലൈവ്‌ ഉള്ളതാ.കാലത്തെ പറഞ്ഞിരുന്നെങ്കില്‍ ആശയെയോ,ലെനയെയോ വിളിക്കാമായിരുന്നു.ഇപ്പോള്‍ വിളിച്ചപ്പോല്‍ അവരൊക്കെ കോളേജിലാ.നീ ഫ്രീയാണെങ്കില്‍ അതൊന്നു ചെയ്തിട്ട്‌ പോകാമോ..."

"ലൈവോ ..ഞാനോ.അതും രഞ്ജിയുടേയും ആശയുടേയും ഒക്കെ പ്രോഗ്രാം.നല്ല രസായിരിക്കും."

"അതൊന്നും കുഴപ്പമില്ലെടാ.നീ തന്നെ ചെയ്താ മതി.ഇതാ ഇന്നു വായിക്കാനുള്ള മെയില്‍സ്‌.കാള്‍ എടുക്കണ്ട പരിപാടിയൊക്കെ ഞാന്‍ പറഞ്ഞു തരാം." എനിക്ക്‌ ഒന്നു തര്‍ക്കിക്കാന്‍ പോലുമുള്ള അവസാരം തരാതെ ചേച്ചി അത്‌ എന്റെ തലയി്ലാക്കി.

ഞാന്‍ അവിടെയിരുന്നു മെയില്‍ ഒരോന്ന് വായിച്ചു നോക്കി.ഈ ലൈവ്‌ പരിപാടി ഞാന്‍ ചെയ്തിട്ടില്ലെങ്കിലും രസമുള്ള ഒരേര്‍പാടാ.ശരിക്കും ഒരാങ്കറിന്റെ യഥാര്‍ത്ഥ മെറ്റല്‍ കാണാനും കാണിക്കാനും പറ്റുന്ന സംഭവം.അതിന്റെ ഒരു ടെന്‍ഷന്‍ കൊണ്ടാണെന്നു തോന്നുന്നു,ഉറക്കം ഒക്കെ പോയ വഴി പോയി.

ഒന്നാകാന്‍ പത്തു മിനിട്ട്‌ ഉളപ്പോള്‍ ഞാന്‍ ഫ്ലോറില്‍ കയറി.ക്യാമറ പരിപാടികളൊക്കെ എന്റെ ഷോയുടേതു പോലെ തന്നെ.ഒരു വത്യാസമുള്ളത്‌ സാധരണം ലേപല്‍ മൈക്ക്‌ * മാത്രമേ ഉണ്ടാകാറുള്ളു.ഇതൊരു ഇയര്‍ പീസ്‌* കൂടിയുണ്ട്‌.അതു വച്ചു കഴിഞ്ഞപ്പോള്‍ തന്നെ മനസ്സില്ലായി സംഭവം എന്തിനാണെന്നു.അതിനകത്തൂടെ ജ്യോതി ചേച്ചിയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്‌.

"എടാ,നിനക്കു കേള്‍ക്കാമോ?" ചേച്ചി ചോദിച്ചു.

"കേള്‍ക്കാം."ലൈവിന്റെ ഒരു പിരിമുറുക്കം കൊണ്ടാണെന്നു തോന്നുന്നു,ശബ്ദം ഒന്നും അങ്ങനെ പുറത്തേയ്ക്ക്‌ വരണില്ല.

"ക്രിസ്റ്റി,നീ പേടിക്കണ്ടാ.കാര്യങ്ങളൊക്കെ ഞാന്‍ ഇതിലൂടെ പറഞ്ഞേക്കാം.നീ ഒന്നു ഉറക്കെ സംസാരിക്കണേ.സാധരണ നീ ഫോണില്‍ ഒരാളോട്‌ പറയുന്ന പോലെ പറഞ്ഞാല്‍ മതി.ബീ കൂള്‍.നിന്റെ താഴെ വച്ചിരിക്കുന്ന കണ്‍സോളില്‍ കോള്‍ ഉളപ്പോള്‍ ചുവന്ന ലൈറ്റ്‌ തെളിയും.കോള്‍ എടുക്കാന്‍ ഞാന്‍ പറയുമ്പോള്‍ മാത്രം അതിലെ ബട്ടന്‍ അമര്‍ത്തിയിട്ട്‌ സംസാരിച്ചാല്‍ മതി.അല്ലാത്ത സമയം,മെയില്‍ വായിക്കണം,ഇന്റ്രോയൊക്കെ അറിയാമല്ലോ..ഫോണ്‍ നമ്പര്‍,0471-1707077.അതോര്‍ത്തു ടെന്‍ഷന്‍ അടിക്കണ്ടാ.അതു മുന്നിലെ സ്ക്രീനില്‍ വരും.പിന്നെ കോളേഴ്സിനോട്‌ ടിവിൂടെ വോളിയം കുറച്ചു വച്ചു സംസാരിക്കാന്‍ പറയണേ..അപ്പോള്‍ ശരി.ഓള്‍ ദ്‌ ബെസ്റ്റ്‌.".ഒറ്റശ്വാസത്തിലാണു ചേച്ചി ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്‌.പതിയെ പറഞ്ഞിരുന്നെങ്കിലും കാര്യമുണ്ടാകത്തില്ലായിരുന്നു.പറഞ്ഞ അത്രയും കാര്യങ്ങള്‍ ഞാന്‍ മറന്നു കഴിഞ്ഞു.ക്യാമറ സെറ്റ്‌ ചെയ്തിട്ട്‌ ജോയി ചേട്ടനും പുറത്തേയ്ക്ക്‌ പോയി.ഫ്ലോറില്‍ ഞാന്‍ മാത്രം.

മുന്നിലിരിക്കുന്ന ടി.വിയില്‍ ഷോയുടെ മൊണ്ടാഷ്‌ കാണിച്ചു തുടങ്ങി.അതു തീരുന്ന സമയം കാതില്‍ ചേച്ചിയുടെ ശബ്ദമെത്തി"ക്രിസ്റ്റി,യൂ ആര്‍ ഓണ്‍ എയര്‍"

"ഹല്ലോ,ഹായി ഫ്രണ്‍സ്‌.വെല്‍ക്കം ടു യെറ്റ്‌ അനദര്‍ ബ്രാന്റ്‌ ന്യൂ എപ്പിസോഡ്‌ ഓഫ്‌ ഫ്രീക്ക്‌ ഔട്ട്‌.സ്ഥിരം കാണുന്ന മുഖങ്ങള്‍ക്കു പകരം,എന്താ ഒരു പുതിയ മുഖം എന്നാലോചിച്ചു ഇരിക്കണ്ടാ.അതിന്റെ കഥ വഴിയേ പറയാം.ഇന്നും നിങ്ങള്‍ക്കു വേണ്ടി ഒരുപാട്‌ നല്ല പാട്ടുകള്‍ ഇവിടെ റെഡിയാണു.നിങ്ങള്‍ അയച്ച കുറേ മെയില്‍സ്‌ ഇവിടെയുണ്ട്‌.അപ്പോള്‍ പെട്ടന്ന് എല്ലാവരും ഫോണ്‍ എടുത്ത്‌ വിളിച്ചേ..വിളിക്കണ്ട നമ്പര്‍:0471 1707077.നമുക്ക്‌ ആദ്യം ഒരു മെയിലിലേയ്ക്ക്‌ പോകാം." ഒറ്റശ്വാസത്തിലാണു പറഞ്ഞു നിര്‍ത്തിയത്‌.ഇയര്‍ പീസിലൂടെ ചേച്ചി,സ്പീഡ്‌ കുറയ്ക്കാന്‍ പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല.ഞാന്‍ ആദ്യത്തെ മെയില്‍ എടുത്തു വായിച്ചു തുടങ്ങി..വായിച്ചു പകുതിയായപ്പോഴേക്കും കോളുണ്ടെന്ന അറിയിപ്പ്‌ വന്നു.എന്താണെന്നു അറിയില്ല,അതു കേട്ടപ്പോള്‍ നെഞ്ചിടിപ്പിന്റെ സ്പീഡ്‌ ഇരട്ടിയായ പോലെ.

"ഹല്ലോ..നമസ്കാരം.വെല്‍ക്കം ടു ഫ്രീക്ക്‌ ഔട്ട്‌."

"നമോവാകം".സ്ത്രീ ശബ്ദമാണു.മാത്രമല്ല സ്മാര്‍ട്ട്‌ മറുപടിയും.പണിയായെന്ന തോന്നുന്നേ...

"ആഹാ,ആരാണിത്‌?"

"ഞാന്‍,അഞ്ജു."

ഇത്രയുമായപ്പോഴേയ്ക്കും ഞാന്‍ ഏകദേശം ഒക്കെയായി.പിന്നെ സാധാരണം പോലെ സംസാരിച്ചു തുടങ്ങി.പക്ഷേ ആ കുട്ടി നല്ല സ്മാര്‍ട്ടായിരുന്നു.അത്യാവശ്യം നന്നായി തന്നെ സംസാരിച്ചു.ഡെഡിക്കേഷന്‍ ഒക്കെ പറഞ്ഞ്‌ പാട്ട്‌ പ്ലേ ചെയ്തു തുടങ്ങിയതും,ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു.

"ഗുഡ്‌ വര്‍ക്ക്‌ ക്രിസ്റ്റി."ഇയര്‍ പീസിലൂടെ ചേച്ചി പറഞ്ഞു..ഒപ്പം അകത്തു നിന്നു എല്ലാവരും.എനിക്കും ആശ്വാസമായായിരുന്നു.ഇതു വലിയ പ്രശ്നമില്ല എന്നൊരു തോന്നല്‍.ഞാന്‍ കണ്ണടച്ചു അവിടെയിട്ടിരുന്ന കസേരയിലിരുന്നു പാട്ടു തീരാന്‍ വെയ്റ്റ്‌ ചെയ്തു.ഇയര്‍ പീസിലൂടെ പ്രത്യേകിച്ചു ഒന്നും കേള്‍ക്കുന്നുമില്ല.

"എത്ര കോള്‍സ്‌ കാണും ചേച്ചി."ഞാന്‍ മൈക്കിലൂടെ ചോദിച്ചു.തിരിച്ചു ഒന്നും കേട്ടില്ല.ഞാന്‍ ഉറക്കെ ഒന്നു കൂടി ചോദിച്ചു..നിശബ്ദത മാത്രം.എനിക്കെന്തോ ചെറിയ ഒരു പേടി തോന്നി തുടങ്ങി.പെട്ടന്ന് ഇയര്‍ പീസിലൂടെ വലിയ ബഹളവും കൂട്ടക്കരച്ചിലും കേട്ടു.അവ്യക്തമായ ശബ്ദങ്ങള്‍,എന്തോക്കെയോ താഴെ വീഴുന്നതു പോലെയും,തല്ലി തകര്‍ക്കുന്നതു പോലെയുമൊക്കെ..ഞാന്‍ ലേപല്‍ മൈക്ക്‌ ഊരാന്‍ തുടങ്ങുന്ന നേരം,അകത്തു നിന്നുള്ള വാതില്‍ തുറന്നു.തുറക്കുന്ന വാതിലിന്റെ വിടവിലൂടെ കണ്ട കാഴച്ച ഞെട്ടിക്കുന്നതായിരുന്നു.തകര്‍ന്നു കിടക്കുന്ന പി.സി.ആര്‍* റൂം.അവിടെയും ഇവിടെയുമൊക്കെ തെറിച്ചു കിടക്കുന്ന ചോരപ്പാടുകള്‍.ആരെയും കാണാന്‍ കഴിയുന്നില്ല.തുറക്കുന്ന വാതിലിലൂടെ ഒരാള്‍ ഫ്ലോറിലേയ്ക്ക്‌ കയറി വന്നു.മുഖം മറച്ചു കൈയ്യില്‍ A.K 47ഉം പിടിച്ചാണു അയാള്‍ വന്നത്‌.രൂപത്തില്‍ നിന്നു വലിയ പ്രായം ഉള്ളതായി തോന്നുന്നില്ല.ഈ രംഗങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലേയ്ക്ക്‌ ഓടി വന്നത്‌ 26/11 ആണു.മുംബൈയിലെ ഭീകരാക്രമണം.പക്ഷേ ഇവിടെ,കേരളത്തില്‍.????അയാള്‍ എന്റെ അടുത്തേയ്ക്ക്‌ നടന്നു വന്നു. എന്റെ സകല ധൈര്യവും ചോര്‍ന്നു പോകുന്നതു പോലെ തോന്നി.

"യെ ലൈവ്‌ ഷോ ഹെ ക്യാ?"

അതെയെന്നു പറയണെമെന്നുണ്ടായിരുന്നെങ്കിലും ശബ്ദമൊന്നും പുറത്തേയ്ക്കു വരുന്നുണ്ടായിരുന്നില്ല.ഉത്തരം കിട്ടാത്തതു കൊണ്ടാകാണം,അയാള്‍ ചോദ്യം ആവര്‍ത്തിച്ചു,ഇക്കുറി കുറച്ചു കൂടി ഉച്ചത്തില്‍ ആയിരുന്നു.

"അബേ ബോല്‍,യെ ലൈവ്‌ ഷോ ഹെ ക്യാ?".ഞാന്‍ അതെയെന്നു തല കുലുക്കി.മുന്നിലെ ടിവിയില്‍ അപ്പോഴേക്കും പാട്ടു തീര്‍ന്നിരുന്നു.അയാള്‍ എന്റെ അരികില്‍ വന്നു നിന്നു.മൊണ്ടാഷ്‌ കഴിഞ്ഞപ്പോള്‍ സ്ക്രീനില്‍ കാണിച്ചത്‌ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു നില്‍ക്കുന്നതാണു.എന്തു പറയണമെന്നു അറിയാതെ ഞാന്‍ അയാളുടെ മുഖത്തേയ്ക്ക്‌ നോക്കി.മൂടാത്ത കണ്ണുകളില്‍ ഭീകരത മാത്രം.

"ഞങ്ങള്‍ ലഷ്കര്‍-ഇ-തൊയിബയിലെ മുജാഹിദുകളാണു.".അയാളുടെ മലയാളം കേട്ട്‌ ഞാന്‍ ശരിക്കും ഞെട്ടി.യാതൊരു ഭാവമാറ്റവും ഇല്ലാതെ അയാള്‍ തുടര്‍ന്നു.

"ഈ ചാനലിന്റെ ഓഫീസും,ഇതിലെ ആളുകളും ഇപ്പോള്‍ ഞങ്ങളുടെ നിയന്ത്രണത്തിലാണു.എതിര്‍ക്കാന്‍ ശ്രമിച്ച കുറച്ചു പേരോട്‌ ഞങ്ങള്‍ക്ക്‌ മോശമായി പെരുമാറേണ്ടി വന്നു.ബാകിയുള്ളവര്‍ സുരക്ഷിതരാണു.പക്ഷേ എത്ര നേരത്തേയ്ക്കു കൂടി അവര്‍ അങ്ങനെയായിരിക്കും എന്നു ഞങ്ങള്‍ക്കറിഞ്ഞു കൂടാ.അധികാരികള്‍ ഒരു അതി സാമര്‍ത്ഥ്യത്തിനു മുതിരരുതെന്നു എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.ഇതിനികം ഈ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചു കഴിഞ്ഞു.ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന പക്ഷം കീഴടങ്ങാന്‍ ഞങ്ങള്‍ തയ്യറാണു.ഞങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചറിയാന്‍ അധികാരികള്‍ ഇങ്ങോട്ട്‌,ഈ പ്രോഗ്രാമിലേയ്ക്ക്‌ വിളിക്കുക.വിളിക്കേണ്ട നമ്പര്‍:".ഇത്രയും പറഞ്ഞ്‌ അയാള്‍ എന്റെ മുഖത്തേയ്ക്ക്‌ നോക്കി.നമ്പര്‍ പറയാന്‍ മുഖം കൊണ്ട്‌ ആംഗ്യം കാണിച്ചു.

04..7..1.1.7..070..77.ഒരു രീതിയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.പറഞ്ഞു കഴിഞ്ഞതും എങ്ങനെയെന്നറിയില്ല,സ്ക്രീനില്‍ അടുത്ത പാട്ടെത്തി.

"എന്താ തന്റെ പേര്‌,?" അയാള്‍ ചോദിച്ചു.

"ക്രി..സ്റ്റി.."

"പേടിക്കെണ്ടെടൊ,നിങ്ങളെ ഭരിക്കുന്നവരു മര്യാദയ്ക്ക്‌ ആണെങ്കില്‍ നിങ്ങളു ജീവിക്കും.ഇല്ലെങ്കില്‍ നിങ്ങളു മരിക്കും,ഞങ്ങളും .അത്രെയെയുള്ളു .ഇതേത്‌ സിനിമയിലെ പാട്ടാ.." പുള്ളിക്കാരന്‍ സ്ക്രീനിലേയ്ക്ക്‌ നോക്കി കൊണ്ടു ചോദിച്ചു.എനിക്ക്‌ അതിലേയ്ക്ക്‌ നോക്കിയിട്ട്‌ ഒന്നും ഓര്‍മ്മ വരുന്നില്ലാ.ഞാന്‍ മിണ്ടാതെ നിന്നു.പിന്നെ പാട്ടു തീരുന്ന വരെ അയാള്‍ ഒന്നും മിണ്ടിയില്ല.പാട്ടു തീര്‍ന്നതും,സ്ക്രീനില്‍ ഞങ്ങളുടെ രൂപം തെളിഞ്ഞു.ഒപ്പം താഴത്തെ കണ്‍സോളില്‍ ചുവന്ന വെളിച്ചവും.

"കോള്‍ ഉണ്ടെന്നു തോന്നുന്നു..എടുക്ക്‌" .അയാള്‍ പറഞ്ഞു.പക്ഷേ എന്റെ കൈയും കാലുമൊന്നും അനങ്ങുന്നുണ്ടായിരുന്നില്ല.ഞാന്‍ നിന്ന പോലെ തന്നെ അവിടെ നിന്നു.

"കോള്‍ എടുക്ക്‌.." അയാള്‍ കുറച്ചു കൂടി ഉച്ചത്തിലാണു ഇക്കുറി പറഞ്ഞത്‌.ആഗ്രഹമില്ലാഞ്ഞിട്ടല്ല ചേട്ടാ,കൈയും കാലും സത്യമായും അനക്കാന്‍ പറ്റുന്നില്ല എന്നു പറയണമെന്നുണ്ടായിരുന്നു.പക്ഷേ ശബ്ദവും തഥൈവ.എന്നെ കൊണ്ടു എടുപ്പിക്കാന്‍ നോക്കുന്ന നേരത്ത്‌ ഇയാള്‍ക്ക്‌ തന്നെ എടുത്തു കൂടെ,ഞാന്‍ മനസ്സിലോര്‍ത്തു.പക്ഷേ എന്നെ കൊണ്ട്‌ തന്നെ എടുപ്പിക്കണെമെന്നു അയാള്‍ക്ക്‌ എന്തോ വാശി പോലെ.

"കോള്‍ എടുക്ക്‌..."അയാള്‍ അലറി.ഒപ്പം എന്റെ നേരെ തോക്കും നീട്ടി.ഇതാണു അവസാനം എന്നെനിക്കു മനസ്സില്‍ തോന്നി തുടങ്ങി.ഞാന്‍ പതിയെ കണ്ണുകളടച്ചു.അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാ തെറ്റുകുറ്റങ്ങള്‍ക്കും മനസ്സു കൊണ്ടു മാപ്പു പറഞ്ഞു.എല്ലാവരുടെയും മുഖങ്ങള്‍ മനസ്സിലൂടെ ഓര്‍ത്തു..അപ്പന്‍,അമ്മ,ചേട്ടന്‍..

"കോള്‍ എടുക്ക്‌".അയാള്‍ വീണ്ടും അലറി...അയാളുടെ വിരല്‍ ട്രിഗറില്‍ അമരുന്ന ശബ്ദം ഞാന്‍ കേട്ടു..എല്ലാം പൂര്‍ത്തിയായി...നീണ്ട വെടിയൊച്ചയുടെ തുടക്കം മാത്രം ഞാന്‍ കേട്ടു.വേദനയില്‍ കണ്ണുകള്‍ അവസാനമായി അടയുമ്പോള്‍ ഞാന്‍ കണ്ടത്‌ തെറിക്കുന്ന എന്റെ രക്ത തുള്ളികളായിരുന്നു..നീണ്ട നിശബ്ദത.ജോലി ചെയ്യുന്ന ചാനലില്‍,ജോലിയ്കിടെ ആ ഫ്ലോറില്‍ മരണത്തിലേയ്ക്ക്‌ ഞാന്‍....

"കോള്‍ എടുക്കടാ പൊട്ടാ..." ..ഇയാള്‍ക്കിനിയും മതിയായില്ലെ.ഞാന്‍ കണ്ണു തുറന്നു നോക്കി.മുന്നിലെ സ്ക്രീനില്‍ എന്റെ രൂപം,ദേഹത്തു വെടിയുണ്ടകളില്ല.താഴത്തെ കണ്‍സോളില്‍ ചുവന്ന വെളിച്ചം..ഇയര്‍ പീസില്‍ ജ്യോതി ചേച്ചിയുടെ അലര്‍ച്ച..."കോള്‍ എടുക്കടാാാ...."

പെട്ടന്ന് സ്ഥലകാലബോധം വീണ്ടെടുത്ത്‌ ഞാന്‍ കോളെടുത്തു.ഹലോ,ആരാണു എന്നു ചോദിക്കുന്നതിനു പകരം ഞാന്‍ കോളറോടു ചോദിചതു ഇങ്ങനെയായിരുന്നു

"ഹലോ,നിങ്ങള്‍ സ്വപ്നം കാണാറുണ്ടോ..??????"
----------------------------------------------------------
*ലേപല്‍ മൈക്ക്:ഷര്‍ട്ടില്‍ കുത്തിവയ്ക്കാവുന്ന രീതിയിലുള്ള മൈക്ക്.ചാനല്‍ അവതാരകരും ന്യൂസ് റീഡേഴ്സും കൂടുതലായി ഉപയോഗിക്കുന്നു

*ഇയര്‍പീസ്:ചെവിയില്‍ വയ്ക്കാവുന്ന ഒരു സ്പീക്കര്‍.മൊബൈലിന്റെ ഹാന്റ്സ് ഫ്രീ പോലെ ഒന്ന്.പി.സി.ആറില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അവതാരകര്‍ക്ക് കിട്ടുന്നത് ഇതിലൂടെയാണു.

*പി.സി.ആര്‍:പ്രൊഡക്ഷന്‍ കണ്ട്രോള്‍ റൂം.സ്റ്റുഡിയോ ഫ്ലോറിനോട് ചേര്‍ന്നുള്ള ഒരു മുറി.ഇവിടെയിരുന്നാണു ആ ഫ്ലോറില്‍ നടക്കുന്ന ഷൂട്ടിനെ നിയന്ത്രിക്കുന്നത്.

Tuesday, April 7, 2009

റസൂലേ,നിന്‍ കനിവാലേ ! റസൂല്‍ പൂക്കുട്ടിയുമായി അഭിമുഖം-ഭാഗം രണ്ട്


ചോ:ആ ഒരു തീരുമാനം എടുത്തുകഴിഞ്ഞ്‌ എങ്ങനെയാണു Film Institue എന്ന ഒരു തീരുമാനത്തിലേയ്ക്കെത്തുന്നത്‌.ഞാന്‍ ഉദ്ദേശിച്ചത്‌ ആ ഒരു ഇന്‍ഫര്‍മേഷനൊക്കെ ലഭിച്ചത്‌ എങ്ങനെയാണു?

ഉ:ഫിലിം ഇന്‍സ്റ്റിട്യൂടിനെ കുറിച്ച്‌ എനിക്ക്‌ നേരത്തേ അറിയാമായിരുന്നു.അതിനു പ്രധാന കാരണം ജോണ്‍ എബ്രാഹമും അതു പോലെയുള്ള മറ്റു ഫിലിം മേക്കേഴ്സിനെ കുറിച്ചും അവരുടെ വര്‍ക്കുകളെ കുറിച്ചുള്ള അറിവുമൊക്കെയാണു.അപ്പോള്‍ ഫിലിം ഇന്‍സ്റ്റിട്യൂടിനെ പറ്റി എനിക്കു സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു.

ചോ:സിനിമ ജീവിതമാണെന്നു തീരുമാനിച്ചു എന്നു പറഞ്ഞു,പക്ഷേ എന്തു കൊണ്ടാണു ശബ്ദം എന്ന ഈ ഒരു മേഖല തിരഞ്ഞെടുക്കാന്‍ കാരണം?

ഉ:അതങ്ങനെയല്ല.അവിടെ എത്തിപ്പെടുന്ന രീതി വേറെയാണു.ഞാന്‍ B.Sc Physics കഴിഞ്ഞ്‌ Law യ്ക്കു ചേരുന്നതിനു മുന്‍പ്‌,വെറുതെ ഒരു പണിയൊന്നുമില്ലാതെ നില്‍ക്കുമ്പോഴാണു M.Scയ്ക്കു അപ്ലൈ ചെയ്യുന്നത്‌.അന്ന് ബാപ്പയുടെ ഒരു തീരുമാനം എന്നു വച്ചാല്‍ Donation കൊടുത്തു എങ്ങും ഒരു അഡ്മിഷന്‍ എടുക്കുന്നില്ല.എനിക്കും താത്പര്യമില്ലായിരുന്നു.ഞാന്‍ ഒരു വലിയ പ്രിന്‍സിപ്പളായി തന്നെ കൊണ്ടു നടന്നിരുന്ന ഒന്നാണത്‌.ബാപ്പയുടെ ഒരു വാല്യൂ സിസ്റ്റത്തിനെ Admire ചെയ്തിരുന്ന,ചെയ്യുന്ന ഒരാളാണു ഞാന്‍.150 വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ പല യൂണിവേഴസിറ്റികളില്‍ നിന്നായി പഠിച്ചിറങ്ങുന്നുണ്ടായിരുന്നു.കേരളാ യൂണിവേഴ്സിറ്റിയില്‍ M.Scയ്ക്കുള്ളത്‌ പത്തു സീറ്റു മാത്രം.M.Scയ്ക്കു പഠിക്കാന്‍ പറ്റാതെ നില്‍ക്കുന്ന ആ സമയത്ത്‌ പത്രത്തില്‍ പരസ്യം കാണുന്നു,ഫിലിം ഇന്‍സ്റ്റിട്യൂടില്‍ B.Sc Physics Or Electronics Degree Base ചെയ്തുള്ള സൗണ്ട്‌ എഞ്ചിനീയറിംഗ്‌ കോഴ്സ്‌ ഉണ്ടെന്നറിഞ്ഞു ഞങ്ങള്‍ കുറച്ചു സുഹൃത്തുകള്‍ ചേര്‍ന്നു ഇതിനു അപ്ലൈ ചെയ്യുകയാണു ചെയ്തത്‌.All India Entrance ഉണ്ടായിരുന്നു,അതെനിക്കു മാത്രമേ കിട്ടിയുള്ളു.അപ്പോള്‍ ഞാന്‍ Already Lawയ്കു ജോയിന്‍ ചെയ്തു കഴിഞ്ഞിരുന്നു.കാരണം ഫിലിം ഇന്‍സ്റ്റിട്യൂടിലെ ടൈമിംഗ്‌ Different ആണു.അങ്ങനെ ഞാന്‍ ഫിലിം ഇന്‍സ്റ്റിട്യൂടിലെത്തുന്നു.എത്തിക്കഴിഞ്ഞ്‌ പക്ഷേ ആദ്യ തവണ എനിക്ക്‌ അഡ്മിഷന്‍ കിട്ടിയില്ല.

ചോ:എന്തായിരുന്നു ആ സമയത്തെ ഒരു റിയാക്ഷന്‍?

ഉ:First Time അവിടെ എത്തുന്ന സമയത്ത്‌,ഒരു എഞ്ചിനീയറിംഗ്‌ കോഴ്സ്‌ ആണെന്നു പറഞ്ഞാണു പോകുന്നത്‌.അവിടെ ചെന്നു കഴിയുമ്പോള്‍ സിനിമയെ പറ്റി ഒരാഴച്ചത്തെ കോഴസ്‌ തരും.സെലക്ഷന്‍ Procedureന്റെ ഒരു ഭാഗമാണത്‌.ഫിലിം ഇന്‍സ്റ്റിട്യൂടിന്റെ ഒരു വലിയ ഫിലോസഫിയാണത്‌.നമ്മള്‍ ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ നിന്നായിരിക്കും വരുന്നത്‌.വേറൊരാള്‍ ഇന്ത്യയിലെ ഒരു മെട്രോപൊളിറ്റന്‍ സിറ്റിയില്‍ നിന്നായിരിക്കും വരുന്നത്‌.ഇവര്‍ക്കു രണ്ടു പേര്‍ക്കും കിട്ടിയിരിക്കുന്ന Exposure ഒരേ പോലെയായിരിക്കണം എന്നില്ല.ഇവര്‍ക്കു കോമണ്‍ ആയ ഒരു Exposure കൊടുക്കുക.അതു Base ചെയ്ത്‌ നിങ്ങളുടെ ഉള്ളില്‍ ഒരു വിഷ്വല്‍ ആര്‍ട്ടിസ്റ്റോ അല്ലെങ്കില്‍ ഒരു സിനിമാറ്റോഗ്രാഫറോ ഉണ്ടായിരിക്കും,അതിനെയാണു നമ്മള്‍ ടാപ്പ്‌ ചെയ്യേണ്ടത്‌.ഞാന്‍ നേരത്തെ പറഞ്ഞ Information & Knowledge Difference വരുന്നത്‌ ഇവിടെയാണു.അപ്പോള്‍ ഇങ്ങനെ അവിടെ 6-7 ദിവസം താമസിച്ച്‌,കോഴ്സില്‍ പങ്കെടുത്ത്‌,അതിനു ശേഷം അതു base ചെയ്ത്‌ ഒരു Written Test,Interview ഒക്കെയാണു.അപ്പോഴാണു ഞാന്‍ പഠിക്കാന്‍ വന്നത്‌ ഒരു എഞ്ചീനിയറിംഗ്‌ കോഴ്സല്ല.Cinema As An Artful Medium എന്നു പഠിക്കുകയാണു.അതിന്റെ ക്രാഫ്റ്റ്‌ ആണു Sound Recording.അപ്പോള്‍ അതിനു Technical ആയി പഠിക്കണം.അതു പോലെ Aesthetics.സിനിമയില്‍ സൗണ്ട്‌ എന്നത്‌ Its An Artistic Blend Of Aesthetics And Technology..അപ്പോള്‍ ഒരു കാര്യം ചെയ്യാന്‍ ഒരു ടെക്നോളജി നമ്മള്‍ അറിഞ്ഞിരിക്കണം.ഒരു Equipment ഉപയോഗിക്കുന്ന രീതി നമ്മള്‍ അറിഞ്ഞിരിക്കണം.ഇപ്പ്പ്പോള്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതണമെങ്കില്‍ നിങ്ങള്‍ വേറെയൊരു ലാംഗ്വേജ്‌ അറിഞ്ഞിരിക്കണമല്ലോ.അപ്പോള്‍ ഇതു ഒരു സയന്‍സ്‌ Student എന്ന നിലയില്‍ എന്നെ Satisfy ചെയ്ത സംഭവം,ഒരു ആര്‍ട്ടിസ്റ്റ്‌ എന്ന നിലയില്‍ എന്നെ Satisfy ചെയ്തം സംഭവം.ഇതു രണ്ടും പെര്‍ഫെക്ട്‌ ആയി ബ്ലെന്‍ഡ്‌ ആകുന്ന ഒരു സംഭവമായിയാണു ഞാന്‍ Sound Recording നെ കണ്ടത്‌.അപ്പോള്‍ ആദ്യത്തെ വര്‍ഷം അഡ്മിഷന്‍ കിട്ടിയില്ല.ഭയങ്കര വിഷമമായി പോയി.പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ അഡ്മിഷന്‍ കിട്ടാതെയിരുന്നത്‌ വളരെ നന്നായി എന്നെനിക്കു തോന്നി.കാരണം ഫിലിമിനെ പറ്റി ആധികാരികമായി പഠിക്കാന്‍ കഴിഞ്ഞു പിന്നീടുള്ള ഒരു വര്‍ഷം.എന്താണു ചെയ്യേണ്ടതെന്നു കൃത്യമായി മനസ്സില്ലായി.Prepare ചെയ്തു.രണ്ടാമത്‌ Appear ചെയ്തു ,First റാങ്കോടു കൂടിയാണു ഞാന്‍ അഡ്മിഷന്‍ നേടുന്നത്‌.

ചോ:ഞാന്‍ ഒരു Film Institute Student ആണെന്ന ഒരു സത്യം,Did You Feel It As A Miracle.വിളക്കുപാടം പോലെയൊരു കൊച്ചു ഗ്രാമത്തില്‍ നിന്നും,ഇങ്ങനെയൊരു സ്ഥലത്ത്‌ വന്നു പഠിക്കുക.

ഉ:അതു വലിയൊരു അഭിമാനം തോന്നിയിട്ടുണ്ട്‌.അതു പോലെയൊരു സ്ഥലത്ത്‌ അഡ്മിഷന്‍ കിട്ടുക എന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമാണു.സ്വയം Elite ആയി ഒക്കെ തോന്നിയിട്ടുണ്ട്‌.പിന്നെ നമ്മള്‍ അവിടെ Cinema As An Art എന്നു പഠിക്കുന്ന നേരത്ത്‌,ഇതില്‍ ഒരുപാട്‌ Intricites ഉണ്ട്‌.Intricate ആയ കാര്യങ്ങള്‍.നമ്മള്‍ വിശ്വോത്തര സിനിമകള്‍ ഒക്കെ കണ്ട്‌,റോഡിലൂടെ ഒക്കെ നടക്കുമ്പോള്‍,ആളുകളെ കാണുമ്പോള്‍,നമ്മള്‍ എന്താണു കണ്ടത്‌,നമ്മള്‍ എന്താണു അറിഞ്ഞത്‌,ഇതൊന്നും ഇവരറിയുന്നില്ലല്ലോ എന്നൊരു തോന്നല്‍ ഉണ്ടായിട്ടുണ്ട്‌.ഇതു തന്നെ Physics പഠിക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്‌.ഗഹനമായ കാര്യങ്ങള്‍ ഒക്കെ പഠിക്കുമ്പോള്‍,ഇതൊന്നും സാധാരണക്കാര്‍ക്കു മനസ്സിലാവുന്നില്ലല്ലോ എന്നൊക്കെ വിചാരിക്കാറുണ്ടായിരുന്നു.നമ്മള്‍ ഒരു വിദ്യാര്‍ത്ഥി ആയിരിക്കുന്ന സമയത്ത്‌ നമ്മള്‍ പറയുന്നതൊന്നും മറ്റുള്ളവര്‍ക്ക്‌ മനസ്സില്ലാവുന്നില്ല എന്നൊരു Phase ലൂടെ കടന്നു പോകുമല്ലോ.നമ്മള്‍ അച്ചനേയും അമ്മയേയും ഒക്കെ Neglect ചെയ്യുന്ന ഒരു Phase ഉണ്ടല്ലോ.നമ്മള്‍ പറയുന്നതൊന്നും അവര്‍ക്ക്‌ മനസ്സില്ലാവില്ല എന്നു കരുതുന്ന യൂത്തിന്റെ ഒരു സംഭവമുണ്ടല്ലോ.ആ ഒരു അവസ്ഥ ആയിരുന്നു ഞാന്‍ Institute ലൂടെ പോകുന്ന സമയത്ത്‌.ശരിക്കും Lifeന്റെ ഒരു ഫോര്‍മേഷന്‍ സംഭവമായിരുന്നു അത്‌.

ചോ:സാറിന്റെ ഒരു കരിയര്‍ ആരംഭിക്കുന്നത്‌ 1997ല്‍ ആണു.ആ വര്‍ഷമാണു,Private Detective എന്ന ആദ്യ സിനിമ വരുന്നത്‌.പക്ഷേ റസൂല്‍ പൂക്കുട്ടി എന്ന ഒരു Sound Recordist ബോളിവുഡില്‍ ഉണ്ടെന്നു അറിയുന്നത്‌,2004ല്‍ ബ്ലാക്ക്‌ എന്ന സിനിമ വരുമ്പോഴാണു.ആ ഒരു Span Of Time, എന്തായിരുന്നു Experience

ഉ:Actually ഞാന്‍ 1995 മുതല്‍ ഫീല്‍ഡിലുണ്ട്‌.ഈ ഒരു മൂവിയുടെ വര്‍ക്ക്‌ ഞാന്‍ 1995ല്‍ ചെയ്തതാണു.അതു സെന്‍സര്‍ ചെയ്തത്‌ 1997ല്‍ ആണെന്നു മാത്രം.

ഞാന്‍ Instituteല്‍ നിന്നിറങ്ങുന്നതേ പ്രത്യേകതയുള്ള എന്തെങ്കിലും സംഭവം ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണു.അ സമയത്ത്‌ Sync Sound എന്ന ടെക്നിക്ക്‌ ഇന്ത്യന്‍ സിനിമയില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.1995-2004 വരെയുള്ള പത്തു വര്‍ഷം ഞാന്‍ ഒരുപാട്‌ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്‌.Equally Important ആയ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്‌.പക്ഷേ അതൊന്നും വലിയൊരു ഹിറ്റായോ,Public Recognize ചെയ്യുന്ന വലിയൊരു ഈവന്റ്‌ ആയോ മാറിയിട്ടില്ല എന്നതാണു.ബ്ലാക്ക്‌ എന്ന ഒരു വര്‍ക്ക്‌ ചെയ്യണമെങ്കില്‍ അതിലേയ്ക്ക്‌ നയിക്കുന്ന കുറേ വര്‍ക്കുകള്‍ ഉണ്ടാകണമല്ലോ,അതായിരുന്നു ആ പത്തു വര്‍ഷങ്ങളില്‍ നടന്നു കൊണ്ടിരുന്നിരുന്നത്‌.I've Done Very Serious,Competitive Work

ചോ:എങ്ങനെയാണു സ്ലം ഡോഗ്‌ മില്ലെനിയര്‍ എന്ന ചിത്രത്തിലേയ്ക്ക്‌ വരുന്നത്‌.

ഉ:ആ സിനിമയുടെ ഇന്ത്യന്‍ ലൈന്‍ പ്രൊഡ്യൂസേഴസാണു എന്നെ ആദ്യം ആ ചിത്രത്തിലേയ്ക്കു വിളിക്കുന്നത്‌.ഞാന്‍ സാവരിയ ചെയ്തു കൊണ്ടിരുന്ന സമയം ആയിരുന്നു അത്‌.ഞാന്‍ അവരൊടൊപ്പം കുറച്ച്‌ Commercials ചെയ്തിട്ടുണ്ടായിരുന്നു.


ചോ:സ്ലം ഡോഗില്‍ എന്തായിരുന്നു സാറിന്റെ ജോലി,What Did You Do In Slumdog Millionaire?

ഉ:Basically I Did,Live Sound Recording In Slum Dog Millionaire.ഷൂട്ട്‌ നടക്കുന്ന സമയത്ത്‌ തന്നെ സൗണ്ട്‌ റെക്കോര്‍ഡ്‌ ചെയ്യുകയായിരുന്നു.

ചോ:പലയിടത്തും വായിച്ചിട്ടുണ്ട്‌,സ്ലം ഡോഗിന്റെ ഷൂട്ട്‌ നടക്കുന്ന സമയത്ത്‌ സെറ്റില്‍ നിന്ന് റസൂല്‍ ഇറങ്ങി പോയ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നു.എന്തായിരുന്നു അവിടെ സംഭവിച്ചത്‌?

ഉ:നമ്മള്‍ ഒരു പ്രൊഫഷണല്‍ ആയതു കൊണ്ടാണല്ലോ,നമ്മളെ ഒരു പ്രോജക്ടിലേയ്ക്ക്‌ Hire ചെയ്യുന്നത്‌.അപ്പോള്‍ നമ്മള്‍ പറയുന്നതു കേള്‍ക്കാതെ വരുമ്പോള്‍ പിന്നെ ഒരു പ്രൊഫഷണല്‍ ആയി അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ

ചോ:ആ ഒരു സെറ്റിലെ Experience എങ്ങനെയായിരുന്നു.?

ഉ:അതു ശരിക്കും Explain ചെയ്യാന്‍ പറ്റാത്ത ഒന്നാണു.ഡാനി ബോയ്‌ലും അതിന്റെ ക്യാമറാമാനുമൊക്കെ ലോകത്തിലെ അറിയപ്പെടുന്ന ടെക്നീഷ്യന്‍സ്‌ ആണു.അവരോടൊപ്പം വര്‍ക്ക്‌ ചെയ്യാന്‍ പറ്റുക എന്ന വലിയൊരു സംഭവമായി ആണു ഞാന്‍ ആ സിനിമയെ കണ്ടിട്ടുള്ളത്‌.പക്ഷേ അതേ സമയം തന്നെ നമുക്ക്‌ പ്രൊഫഷണല്‍ ഒപ്പീനിയന്‍സ്‌ ഉണ്ട്‌.അതു കൃത്യമായി പാലിക്കപ്പെടണം നമ്മള്‍ അവിടെ വര്‍ക്ക്‌ ചെയ്യുന്ന സമയത്ത്‌.

ചോ:സാറിന്റെ ഒരു വര്‍ക്ക്‌ ഓസ്കാറിനു നോമിനേറ്റഡ്‌ ആയി എന്നറിഞ്ഞ ആ ഒരു നിമിഷം എങ്ങനെയായിരുന്നു.?

ഉ:SHOCKING !!!

ചോ:ഇനി ചോദിക്കാനുള്ളത്‌,ഓസ്കാര്‍ ഈവില്‍ നടത്തിയ പ്രസംഗത്തെ കുറിച്ചാണു.
സാറു വരുന്നത്‌ വളരെ സാധാരണമായ ഒരു പശ്ചാത്തലത്തില്‍ നിന്നുമാണു.മലയാളം മീഡിയം സ്കൂളില്‍ പഠിച്ചു വളര്‍ന്നു.പക്ഷെ The Speech You Made There Was Selected As The Most Elequoent Speech Of The Evening.Was That Pre Planned.അതായത്‌ എനിക്ക്‌ ഓസ്കാര്‍ കിട്ടിയാല്‍ ഞാന്‍ ഇതെല്ലാം പറയുമെന്നു നേരത്തേ തീരുമാനിച്ചിരുന്നോ?

ഉ:തീര്‍ച്ചയായിട്ടും.അതിന്റെ പറ്റി ഞാന്‍ ആലോചിച്ചിരുന്നു,ഓമിനെ കുറിച്ചു പറയണമെന്നു തീരുമാനിച്ചിരുന്നു.ശരിക്കും അതൊരു Pre Decided സംഭവമായിരുന്നു.The Way It Came And I Spoke Was Part Of The Moment.But I Had A Clear Vision What I'm Going To Speak

ചോ:Will Smith,Oscar Announce ചെയ്ത ആ ഒരു മൊമന്റ്‌.ഓസ്കാര്‍ ഗോസ്‌ ടു സ്ലം ഡോഗ്‌ മില്ലെനിയര്‍.How Did It Feel?

ഉ:അതു ശരിക്കും ഞാന്‍ മരിച്ച്‌ സ്വര്‍ഗ്ഗത്തില്‍ പോയി തിരിച്ചു വന്നതു പോലെയാണു എനിക്കു തോന്നിയത്‌..

ചോ:How Life Has Changed,Before Oscar And After Oscar?

ഉ:For Me,Personally Nothing Have Changed.Professionaly,Not Much Have Changed.Socially,You People Are Calling Me,Thats The Change.

ചോ:ഇന്നു സാറ്‌ ഒരു ഗ്ലോബല്‍ മലയാളിയാണു.ലോകം ഇന്നു താങ്കളെ അറിയും.മനസ്സു കൊണ്ടു റസൂല്‍ ഇന്നു എത്ര മാത്രം ഒരു മലയാളിയാണു?

ഉ:I'm a malayalee,Completely.ഞാനിപ്പോഴും എന്റെ കുട്ടികളുടെ കൂടെ യാത്ര ചെയ്യുന്നുണ്ട്‌ പുറത്തു പോകുന്നുണ്ട്‌.ഞാന്‍ ഇപ്പോഴും എല്ലാ അര്‍ത്ഥത്തിലും ഒരു മലയാളി തന്നെയാണു.

ചോ:സാറിന്റെ ഒരു അനുഭവത്തില്‍,ഒരു മലയാളിയെ എങ്ങനെ വിലയിരുത്തുന്നു.How Do You Evaluate A Malayalee?

ഉ:Very Big Social Hiprocrat

ചോ:Whats Next?എന്താണു കരിയറിലെ അടുത്ത പ്ലാന്‍?

ഉ:ഞാന്‍ ഒരിക്കലും എന്റെ ജീവിതവും കരിയറും പ്ലാന്‍ ചെയ്തിട്ടില്ല.Everything Was Happening To Me

ചോ:സിനിമ സംവിധാനം ചെയ്യുക എന്നൊരു ആഗ്രഹമുണ്ടെന്നു എവിടെയോ വായിച്ചു.എന്നാണു Direction & Sound Mixing-Rasool Pookutty എന്ന ഒരു ടൈറ്റില്‍ കാണാന്‍ കഴിയുക.?

ഉ:സിനിമാ ഫീല്‍ഡില്‍ ഉള്ള എല്ലാവരുടേയും ആഗ്രഹമാണു ഒരു സിനിമ ചെയ്യുക എന്നത്‌.ഒരു സിനിമ ചെയ്യാന്‍,ഞാന്‍ പ്ലാന്‍ ചെയ്ത പോലെയുള്ള ഒരു സിനിമ ചെയ്യണമെങ്കില്‍ ഇനിയും ഞാന്‍ Mature ആകേണ്ടതുണ്ട്‌.ആ Maturity വന്നു കഴിയുമ്പോള്‍ തീര്‍ച്ചയായും ഒരു സിനിമ ചെയ്യുന്നതായിരിക്കും.

ചോ:ഞങ്ങള്‍ക്ക്‌ മലയാളത്തില്‍ സാറിന്റെ പേര്‌ ടൈറ്റില്‍സില്‍ ഉടനെ തന്നെ കാണാന്‍ കഴിയുമോ?

ഉ:തീര്‍ച്ചയായും.

ചോ:സാറിന്റെ ഒരു Perspectiveല്‍ എന്താണു Malayalam Film Industry ഇന്നു Lack ചെയ്യുന്നത്‌?

ഉ:മലയാളം Industry എന്നു മാത്രമല്ല മൊത്തത്തില്‍ ഇന്ത്യന്‍ സിനിമ Industryയില്‍ Lack ചെയ്യുന്ന ഒരു സംഭവം എന്നു വച്ചാല്‍ Screen Writing എന്ന ഒരു ഫാക്കല്‍റ്റി Develop ആകുന്നില്ല.അതിന്റെ Rigorus ആയ ഒരു Practice ആയി ഇന്ത്യന്‍ സിനിമ കാണുന്നില്ല.അതു തന്നെയാണു ഏറ്റവും വലിയ ഒരു പോരായ്മയും.

ചോ:ഓസ്കാര്‍ കഴിഞ്ഞു നടന്ന ഫിലിംഫെയര്‍ അവാര്‍ഡ്‌ നിശയില്‍ A.R Rahman ആദരിക്കപ്പെടുകയുണ്ടായി.പക്ഷേ റസൂല്‍ പൂക്കുട്ടിയെ അവിടെ കണ്ടില്ല.എന്തു കൊണ്ട്‌?

ഉ:That You Should Ask Filmfare People

ചോ:ഒരു മലയാളിയാണെന്ന ഐഡന്റിറ്റി,എപ്പോഴെങ്കിലും ബോളിവുഡില്‍ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടോ?

ഉ:ഇല്ല , ഒരിക്കലുമില്ല.എങ്ങനെ ഒരു Discrimination ഉണ്ടായിട്ടില്ല.അതൊരു തെറ്റായ ചിന്താഗതിയാണു .അങ്ങനെയാണെങ്കില്‍ റഹ്മാന്‍ Outsider ആണു. ചെന്നൈയില്‍ നിന്നല്ലേ.അതൊന്നുമില്ല.മറ്റന്തെങ്കിലും Politics ഉണ്ടാകാം.{I'വെ ണെവെര്‍ Bഈന്‍ A Pഅര്‍റ്റ്‌ ഓf ഠറ്റ്‌ Pഒലിറ്റിcസ്‌ Aന്ദ്‌ I ഡൊന്റ്‌ Wഅന്റ്‌ ടൊ Bഎ A Pഅര്‍റ്റ്‌ ഓf ഠറ്റ്‌ Pഒലിറ്റിcസ്‌.}


ചോ:There Is A Student Community In Kerala Who Is Looking Upto Rasool Pookutty,അവര്‍ക്കുള്ള ഒരു മെസേജ്‌ എന്താണു?

ഉ:Looking Upto Rasool Pookutti Is Very Dangerous..I'm Just Joking.What To Say?Rather Than Looking Upto Rasool Pookutti,You Should Develop Your Own Identity,Like I'm Mridul.പിന്നെ എനിക്ക്‌ തരാന്‍ ഒരു ഉപദേശം ഇല്ല,ഉപദേശം നല്‍കാന്‍ എനിക്കു ഇഷ്ടവുമല്ല,I Would Say,Follow Your Heart.Thats It.

Saturday, March 28, 2009

റസൂലേ,നിന്‍ കനിവാലേ ! റസൂല്‍ പൂക്കുട്ടിയുമായി അഭിമുഖം-ഭാഗം ഒന്ന്.



‘ഓസ്കാര്‍‘ മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയത് കൊല്ലം ജിലയിലെ വിളക്കുപാറ എന്ന ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന റസൂല്‍ പൂക്കുട്ടി എന്ന യുവാവിലൂടെയാണു.കോളേജ് മാഗസിനിലേയ്ക് ആരുടെയെങ്കിലും ഒരു അഭിമുഖം തയ്യറാക്കണം എന്ന് മാഗസിന്‍ എഡിറ്റര്‍ ആവശ്യപ്പെട്ടപ്പോള്‍,ഒരിക്കലും കരുതിയില്ല,പ്രതീക്ഷിച്ചില്ല അതു റസൂലിന്റെ അഭിമുഖമാകുമെന്നു.ഓസ്കാര്‍ സ്വീകരിച്ചു കൊണ്ടു റസൂല്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതു പോലെ,ഇതു കേവലം ഒരു അഭിമുഖം അല്ല എന്നെ സംബന്ധിച്ചിടത്തോളം ചരിത്രമാണു.

ആദ്യം ഫോണ്‍ ചെയ്തപ്പോള്‍ തന്നെ വളരെ അടുപ്പത്തോടെ സംസാരിക്കുകയും.ചോദ്യങ്ങള്‍ മെയില്‍ ചെയ്യാം എന്നു പറഞ്ഞപ്പോള്‍,അതിനുള്ള ഉത്തരങ്ങള്‍ ഞാന്‍ തന്നെ എഴുതണ്ടേ എന്നു നിഷകളങ്കമായി വിഷമത്തോടെ ചോദിക്കുകയും ചെയ്ത റസൂലിനെ കുറിച്ച്,കേവലം കുറച്ചു മണിക്കൂറുകള്‍ മാത്രമുള്ള ഒരു പരിചയം കൊണ്ടു ഞാന്‍ പറയട്ടെ,ഓസ്കാര്‍ ഈ മലയാളിയെ ഒരു രീതിയിലും ബാധിച്ചിട്ടില്ല. തിരക്കുകള്‍ ഉണ്ടായിട്ടും ഒരു മടിയും കൂടാതെ ഒരു ടെലിഫോണ്‍ അഭിമുഖത്തിനു സമ്മതിച്ച റസൂലിനു ഹൃദയം നിറഞ്ഞ നന്ദി !! ഭാരതത്തിന്റെ അഭിമാനമായ റസൂല്‍ പൂക്കുട്ടിയുമായി നടത്തിയ ടെലിഫോണ്‍ അഭിമുഖത്തിന്റെ ആദ്യ ഭാഗം.



ചോ:റസൂല്‍ പൂക്കുട്ടിയാണോ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി?

ഉ:I Dont Think So...Happiness എന്നു പറയുന്നത്‌ റിലേറ്റിവ്‌ ആയ ഒരു കാര്യമല്ലേ.എനിക്കു തോന്നുന്നില്ല ഞാന്‍ എന്തെങ്കിലും വലിയ സംഭവം ചെയ്തു എന്ന്.ശരിയാണു,ആ ഒരു അവാര്‍ഡ്‌ കിട്ടിയപ്പോള്‍ തോന്നിയിരുന്നു അതൊരു വലിയ സംഭവമാണെന്നു,നോമിനേഷന്‍ കിട്ടിയപ്പോള്‍ തോന്നിയിരുന്നു വലിയ ഒരു സംഭവമാണെന്നു.പക്ഷേ അതു കഴിഞ്ഞു,അതിന്റെ ഒരു ഷൈന്‍ ഒക്കെ കഴിഞ്ഞു.

ചോ:റസൂല്‍ വരുന്നത്‌,അംഗബലം വച്ചു നോക്കുമ്പോള്‍ ഒരുപാട്‌ പേരുള്ള ഒരു വലിയ കുടുംബത്തില്‍ നിന്നാണു .ഞങ്ങളുടെ ഒരു ജനറേഷനില്‍ അധികം കാണാന്‍ കഴിയാത്ത ഒന്നാണത്‌,കൂടിപ്പോയാല്‍ 2 അല്ലെങ്കില്‍ 3.ആ ഒരു കുടുംബപശ്ചാത്തലത്തില്‍ നിന്നു വരുന്നതിന്റെ Advantages എന്തൊക്കെയാണു.?

ഉ:തീര്‍ച്ചയായും ഒരുപാട്‌ Advantages ഉണ്ട്‌.നമ്മള്‍ ഇന്ത്യാക്കാരുടെ ഏറ്റവും വലിയ Strength എന്നു പറയുന്നത്‌ നമ്മുടെ Family Tie Ups ആണു.ഒരുപാട്‌ സഹോദരങ്ങള്‍ ഉണ്ടായിരിക്കുക എന്നു പറഞ്ഞാന്‍ അതു വലിയ ഒരു Strength തന്നെയാണു..നമുക്ക്‌ പണമല്ല വലുത്‌,ബന്ധങ്ങളാണു.നമുക്ക്‌ ഒരു Crisis ഉണ്ടാകുമ്പോള്‍ എല്ലാവരും ഓടിയെത്തുക,എല്ലാവരുടെയും Support ലഭിക്കുക.പിന്നെ നമുക്ക്‌ 4-5 സഹോദരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അഞ്ചു സഹോദരങ്ങള്‍ക്കും അഞ്ചു ബന്ധങ്ങള്‍ ആണുള്ളത്‌.പിന്നെ അവരോരുത്തര്‍ക്കും അവരവരുടെ സുഹൃത്തുബന്ധങ്ങളുണ്ട്‌.അപ്പോള്‍ നിങ്ങള്‍ക്ക്‌ ഒരു പ്രോബ്ലം വന്നാല്‍ അച്ചനും അമ്മയും മാത്രമല്ല,നിങ്ങളുടെ സുഹൃത്തുകള്‍ മാത്രമല്ല,നിങ്ങളുടെ ബന്ധുക്കള്‍ മാത്രമല്ല.ഈ അഞ്ച്‌ അല്ലെങ്കില്‍ എട്ടു പേരുടെ ബന്ധത്തിലുള്ള ഒരു കൂട്ടം ആളുകളാണു നിങ്ങള്‍ക്കു Strength ആയി നില്‍ക്കുന്നത്‌.ഒരു വലിയ സമൂഹമാണു.അങ്ങനെ സാമൂഹികപരമായി വലിയ ഒരു Strength ഉള്ള സംഭവമായി ആണു ഞാനിതിനെ കാണുന്നത്‌.ഒരു വലിയ Social Event.

തീര്‍ച്ചയായും എനിക്കതിന്റെ Advantages ഉണ്ടായിട്ടുണ്ട്‌.തളര്‍ന്നു പോകുന്ന രീതിയില്‍ ഉള്ള Crisis ഉണ്ടായപ്പോഴൊക്കെ നമ്മുടെ സഹോദരങ്ങളും ബന്ധുകളും അവരുടെ സുഹൃത്തുബന്ധങ്ങളുമൊക്കെയാണു നമ്മുടെ Strength.പണം ഇന്നു വരും നാളെ പോകും.ഞാന്‍ ഇവിടെ വരെയെത്തിയതില്‍ My Family Has Played A Great Great Role.

ചോ:റസൂലിന്റെ സ്കൂള്‍ ലൈഫ്‌ എങ്ങനെയായിരുന്നു.അതിന്റെ ഒരു Experience ഒന്നു പറയാമോ?

ഉ:സ്കൂളില്‍ പഠിക്കാന്‍ വേണ്ടി പോയതായിട്ട്‌ എനിക്ക്‌ യാതൊരു ഓര്‍മ്മയുമില്ല.ഞാന്‍ സ്കൂളില്‍ പോകുന്നത്‌ കളിക്കാന്‍ വേണ്ടിയാണെന്നുള്ള ഒരോര്‍മ്മയാണു എനിക്കുള്ളത്‌.അപ്പോള്‍ സ്കൂളിനെ കുറിച്ചു മൊത്തത്തില്‍ കളിച്ച്‌ വളര്‍ന്ന ഒരു സ്ഥലമായിട്ടാണു മനസിലുള്ളത്‌.നമ്മുടെ ഒരു Social & Mental Development ന്റെ ഭാഗമാണു സ്കൂള്‍.പിന്നെ എനിക്ക്‌ ഓര്‍മ്മയുള്ള ഒരു സംഭവം അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്‌,എപ്പോഴോ ഒരിക്കല്‍ മലയാള പാഠപുസ്തകം ഉറക്കെ വായിക്കുന്ന ഒരു സംഭവമുണ്ട്‌.ടീച്ചര്‍ ക്ലാസ്സില്‍ വായിക്കാന്‍ പറയുന്ന നേരത്ത്‌ ഒന്നുകില്‍ വായിക്കില്ല,അല്ലെങ്കില്‍ മനസ്സില്‍ വായിക്കും.ആ മനസ്സിലെ വായനയില്‍ നിന്നും ഉറക്കെ വായിക്കാനുള്ള ഒരു ധൈര്യത്തിലേയ്ക്ക്‌ വരുന്നത്‌ അപ്പോഴാണു.അതു പോലെ വെള്ളിയാഴച്ചകളില്‍ ആര്‍ട്ട്‌ പീരിയഡ്‌ എന്ന ഒരു കാര്യമുണ്ട്‌.പൂക്കള്‍ ഒക്കെ പറിച്ചു കൊണ്ട്‌ വന്നു,എല്ലാവരുടേയും മുന്നില്‍ പാട്ടു പാടുകയും കവിത ചൊല്ലുകയും ഒക്കെ ചെയ്യുന്ന ഒരു പീരിയഡ്‌.അപ്പോള്‍ അവിടെ വച്ച്‌ ആദ്യമായി എല്ലാവരുടേയും മുന്നില്‍ വച്ച്‌ പാട്ട്‌ പാടിയ സംഭവം,മലയാള പാഠപുസ്തകം ഉറക്കെ വായിച്ച സംഭവം,ഇതൊക്കെയാണു ഒരു സ്റ്റുഡന്റ്‌ എന്ന നിലയില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന സംഭവങ്ങള്‍.അപ്പോളങ്ങനെയൊരു Mental Developement ഉണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ഒരു Courage ഉണ്ടല്ലോ,എന്തും ചെയ്യാം,എന്തിനേയും Face ചെയ്യാം എന്നൊരു Courage.ഈ പറഞ്ഞ ഒരു Courage ഉണ്ടാക്കി തന്ന രണ്ടു Incidents ആണു ഇതു രണ്ടും.അപ്പോള്‍ സ്കൂള്‍ എന്നു പറയുന്നത്‌,എന്നെ സംബന്ധിച്ചിടത്തോളം മൊത്തത്തില്‍ മാനസികമായ,വൈകാരികമായ ഒരു Developement ന്റെ ഭാഗമാണു.എനിക്കു തോന്നുന്നില്ല സ്കൂളില്‍ ഒരുപാടൊക്കെ പഠിച്ചിട്ടുണ്ടെന്നു.

ഇന്നത്തെ ഒരു Competitive Atmosphereല്‍ കുട്ടികളെ നമ്മള്‍ ഉന്തി തള്ളി പഠിപ്പിക്കുമ്പോള്‍ അതിനു ഒരുപാട്‌ Dangers ഉണ്ട്‌.സമൂഹത്തോട്‌ വിമുഖരായി നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിസമൂഹത്തെയാണു അതു ഉണ്ടാകുന്നത്‌.

ചോ:ഒറ്റവാക്കില്‍ ,റസൂല്‍ പൂക്കുട്ടിയ്ക്ക്‌ സ്കൂള്‍ എന്താണു?

ഉ:Beautiful Memories Of My Childhood

ചോ:എങ്ങനെയുള്ള ഒരു Student ആയിരുന്നു സാറ്‌.ഞങ്ങളുടെ Vocabulary ഉപയോഗിക്കുകയാണെങ്കില്‍ ഒരു പഠിപ്പിസ്റ്റായിരുന്നൊ?

ഉ:ഞാന്‍ വളരെ ആക്ടീവ്‌ ആയ,ജോവിയല്‍ ആയ,എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരു സ്റ്റുഡന്റ്‌ ആയിരുന്നു.

പിന്നെ ഞാന്‍ പറഞ്ഞല്ലോ അങ്ങനെ പഠിക്കുന്നതായി എനിക്ക്‌ ഒരു ഓര്‍മ്മയൊന്നുമില്ല.പരീക്ഷകള്‍ക്ക്‌ എങ്ങനെയൊക്കെയോ മാര്‍ക്കുകള്‍ കിട്ടും.അതെങ്ങനെയെന്നു ഇന്നും എനിക്കറിയില്ല.ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത്‌,പത്താം ക്ലാസ്സില്‍ ക്രിസ്തുമസ്‌ പരീക്ഷ വരെ പഠിക്കുന്നതായി എനിക്കോര്‍മ്മയില്ല.അതിനു ശേഷമാണു സയന്‍സ്‌ ഒരു Interesting സംഭവമായി തോന്നുന്നതും,ഞാന്‍ കെമിസ്ട്രിയും ഫിസിക്സും ഒക്കെ പഠിക്കാന്‍ തുടങ്ങുന്നതും.കണക്കിന്റെ കാര്യം പറഞ്ഞാല്‍,എനിക്ക്‌ ഓണപരീക്ഷയ്ക്കു കിട്ടുന്ന മാര്‍ക്ക്‌ രണ്ട്‌,ക്രിസ്തുമസ്‌ പരീക്ഷയ്ക്‌ എട്ട്‌.പക്ഷേ പത്താം ക്ലാസ്സില്‍ പാസാകുന്നത്‌ 1st ക്ലാസ്സില്‍,നാനൂറിനു മുകളില്‍ മാര്‍ക്ക്‌ മേടിച്ച്‌.അതാണു പഠിത്തത്തെ കുറിച്ചുള്ള ഓര്‍മ്മ.അല്ലാതെ ഞാന്‍ ഒരു പഠിപ്പിസ്റ്റല്ലായിരുന്നു.ഞാന്‍ Jovial ആയ ഒരു സ്റ്റുഡന്റായിരുന്നു.കലാപരമായ കാര്യങ്ങളില്‍ Involved ആയ ഒരു സ്റ്റുഡന്റായിരുന്നു.എല്ലാവര്‍ക്കും അറിയാമായിരുന്നു അന്നു.

ചോ:ഞങ്ങളുടെ ഒരു വിദ്യാഭ്യാസ രീതിയില്‍ ലഭിക്കുന്ന ട്രെയിനിംഗ്‌ ഒക്കെ,ഒരു ലക്ഷ്യം തീരുമാനിച്ച്‌ അതിനു വേണ്ടി അദ്ധ്വാനിക്കുക എന്ന രീതിയിലാണു.പക്ഷേ നിങ്ങളുടെ ഒരു കാലഘട്ടത്തില്‍ അങ്ങനെയൊന്നുമായിരുന്നില്ലല്ലോ.എങ്കിലും എന്തായിരുന്നു അന്നൊക്കെ മനസ്സില്‍?

ഉ:എന്നെ സംബന്ധിച്ചിടത്തോളം ഈ Single Aim Attain ചെയ്യാന്‍ പോകുമ്പോള്‍,ആ ഒരു എയിം നടക്കാതെ പോകുമ്പോള്‍ നിങ്ങള്‍ പെട്ടന്ന് Depressed ആയി പോകും.Single Aim ന്റെ ഒരു പ്രശ്നമതാണു.പിന്നെ,അതു ഭയങ്കരമായി Specialized ആയ ഒരു സമൂഹത്തെയാണു സൃഷ്ടിക്കുന്നത്‌.മെഡിക്കല്‍ ഫീല്‍ഡ്‌ നോക്കുവാണേല്‍ speciality ആണു.ഒന്നില്‍ Specialise ചെയ്യുന്ന ആള്‍ക്ക്‌ മറ്റൊന്നിനേയും കുറിച്ചു അറിയത്തില്ല. ഇപ്പോള്‍ ഒരു Neuro Surgeon നു കാര്യങ്ങള്‍ ചെയ്യാന്‍ ഒരു Anesthesist അല്ലെങ്കില്‍ മറ്റൊരു Specialist ന്റെ ആവശ്യമുണ്ട്‌.ഒരാള്‍ക്കു തന്നെ എല്ലാം ചെയ്യാന്‍ കഴിയുന്ന ഒരു സമൂഹത്തിലേയ്ക്കല്ല,Highly Specialized ആയ ഒരു സമൂഹത്തിലേയ്ക്കാണു നമ്മള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്‌.ഞങ്ങള്‍ പഠിച്ചിരുന്ന സമയത്ത്‌ ഞങ്ങള്‍ക്കങ്ങനെ പ്രത്യേകിച്ച്‌ ഉദ്ദേശമൊന്നുമില്ല.ഒരോ കാലഘട്ടത്തിലും ഞാന്‍ ഇന്നത്‌ ആകണമെന്നു എന്ന് ആഗ്രഹിച്ചത്‌ ഒരോ Phase ലും എനിക്ക്‌ കിട്ടിയ അവയര്‍നെസ്സില്‍ നിന്നാണു.പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്ത്‌ Detective നോവല്‍ ഒക്കെ വായിച്ച്‌ എനിക്ക്‌ ഒരു I.P.S ഓഫീസര്‍ ആകണമെന്നായിരുന്നു ആഗ്രഹം.പിന്നെ അതു മാറി,സയന്‍സ്‌ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോല്‍ ഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം.പിന്നീട്‌ അതു മാറി Physicist ആകണമെന്നായിരുന്നു ആഗ്രഹം.അതു കഴിഞ്ഞു സൊസൈറ്റിക്ക്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന ഒരു ജഡ്ജ്‌ ആകുക,അല്ലെങ്കില്‍ ഒരു I.A.S ഓഫീസര്‍ ആകുക എന്നതായിരുന്നു ആഗ്രഹം.

ചോ:അതു കഴിഞ്ഞു സാറിന്റെ ക്യാമ്പസ്‌ ലൈഫ്‌ ആരംഭിക്കുകയാണു.ഇന്നത്തെ ഞങ്ങളുടെ ക്യാമ്പസ്‌ പോലെ ഒരു Stressed ആയ ലൈഫ്‌ ആയിരുന്നില്ലല്ലോ നിങ്ങളുടേത്‌.ആ ഒരു ക്യാമ്പസ്‌ ലൈഫിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്തൊക്കെയാണു?

ഉ:സീരിയസായി എന്റെ പഠനം തുടങ്ങുന്നത്‌ പ്രീ ഡിഗ്രി സമയത്താണു.സ്കൂളില്‍ നിന്നു കോളേജിലേയ്ക്ക്‌ വരുന്ന ഒരു സമയമാണത്‌.അപ്പോള്‍ നമുക്ക്‌ കോളേജിനെ കുറിച്ചുള്ള ഒരു വിചാരം,എന്നും ക്ലാസ്സില്‍ പോകണ്ടാ,എല്ലാ പുസ്തകങ്ങളും കൊണ്ടു പോകണ്ടാ എന്നൊക്കെയാണു.അപ്പോള്‍ ആദ്യമായിട്ട്‌ പഠനം ഒരു ശീലമായി കാണുന്ന ഒരു സമയമാണു കോളേജ്‌ ലൈഫ്‌.എത്രത്തോളം നന്നായി പഠിക്കാന്‍ കഴിയും അത്രയും നന്നായി പഠിക്കുക എന്നത്‌ ഒരു Individual ലക്ഷ്യം ആകുന്നത്‌ അപ്പോഴാണു.

ഇന്ത്യയില്‍ താമസിച്ചു പഠിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിയുടേയും പ്രധാനമായൊരു തത്ത്വം എന്നു പറയുന്നത്‌,In India,Quality Is An Individual Persuation,അതായാത്‌,You Can Be Good As Much As You Want To Be Good എന്നതാണു And You Are Good As Good As You Are Good.അതു കൊണ്ടാണു ഒരേ ക്ലാസ്സില്‍ തന്നെ ചിലര്‍ വളരെ Eminent ആയി മാറുകയും ചിലര്‍ അങ്ങനെയല്ലാതാവുകയും ചെയ്യുന്നത്‌.ഒരു Common Agenda ഇല്ലാതെയാണു ഞങ്ങള്‍ പഠിച്ചു വന്ന രീതിയും,Setup ഉം ഒക്കെ.എന്നെ സംബന്ധിച്ചിടത്തോളം കോളേജ്‌ ഒരുപാട്‌ മാനസികമായ Developmentഉണ്ടാകുന്ന ഒരു സ്ഥലമാണു.നിങ്ങളെ Competetive ആക്കുക എന്നുള്ളതല്ലാതെ,നിങ്ങളെ ഒരു യഥാര്‍ത്ഥ മനുഷ്യനാക്കുക എന്നതാണു Sub Conscious ആയിട്ട്‌ എന്റെ സമയത്തുള്ള College Education In Totality ചെയ്തു കൊണ്ടിരുന്നത്‌.And I Want To Look Up Education In That Angle Only.പ്രത്യേകിച്ച്‌ ഇന്നത്തെ ഒരു കാലഘട്ടത്തില്‍ To Be Able To Be A Student,Is Extremely Difficult To Position.Today Is A Time Of Information Influx.ഇന്നു ശരിക്കും നമ്മള്‍ ക്ലാസ്സുകളിലേയ്ക്ക്‌ പോകണ്ട കാര്യമില്ല,ഒരു ബട്ടണ്‍ ക്ലിക്കില്‍ അറിവ്‌ ഇന്നു ലഭ്യമാണു

We Dont Need Any Teacehrs.But My Point Is That,We Need Teachers.We Need Very Highly Evolved Teacehrs,To Guide You & Show You What Is Information And What Is Knowledge And Objective Of Education SHould Be To Find Real Knowledge.I Sympathise The Students Of My Younger Generation,Especially Students Of This Time That My Dear Students,You Are Going Through A Very Very Difficult Time.You Have To Keep Your Sanity Intact,You Have To Respect Your Teachers,You Have To Make Yourself Evolved So That You Are Guided To Real Knowledge.

ചോ:പിന്നീട്‌ താങ്കള്‍ career course ആയി തിരഞ്ഞെടുത്തത്‌ ലോ ആണു.എന്തായിരുന്നു ആ തീരുമാനത്തിന്റെ പിന്നില്‍?

ഉ:ലോ എന്നത്‌ വളരെ ഉദാത്തമായ ഒരു Profession ആണു.നമ്മുടെ ഒരു Social Life ന്റെ ഏറ്റവും വലിയ ഒരു കാര്യം എന്നു വച്ചാല്‍ You Get Equal Right,You Get Equal Justice എന്നതാണു.ഒരു Legislature അല്ലെങ്കില്‍ ഒരു Executive പൊസിഷന്‍ അല്ല നമ്മളെ Socially Drive ചെയ്യുന്ന സംഭവം.നമ്മളെ Socially Drive ചെയ്യുന്ന സംഭവം Sense Of Equality & Sense Of Justice ആണു.അപ്പോള്‍ അതു സാധാരണ ജനങ്ങളിലേയ്ക്കെത്തിക്കുന്ന വളരെ ഉദാത്തമായ ഒരു Profession ആയി ആണു ഞാന്‍ ലോയെ കണ്ടിട്ടുള്ളത്‌.ഞാന്‍ Law Associate ചെയ്യുന്നത്‌ ഗാന്ധിജി,എബ്രാഹം ലിങ്കണ്‍ തുടങ്ങിയവരുമായിയാണു.

അതിന്റെ വേറൊരു വശം പറയം.ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള എന്റെ ഒരു റീഡിംഗ്‌,ഇന്ത്യന്‍ ജനാധിപത്യത്തില്‍,സാധാരണക്കാരായ ആളുകള്‍ക്ക്‌ ഒരേയൊരു അത്താണി മാത്രമേയുള്ളു.അതു ഇന്ത്യന്‍ ജസ്റ്റീസ്‌ സിസ്റ്റം മാത്രമാണു.നിങ്ങള്‍ക്ക്‌ എവിടെയൊക്കെ പോകേണ്ടി വന്നാലും,At Last, നിങ്ങള്‍ക്കു ജസ്റ്റീസ്‌ കിട്ടും.നമ്മുടെ സിസ്റ്റത്തില്‍ വേറെ പ്രോബ്ലംസ്‌ ഉണ്ട്‌.അതു വേറെ ഇഷ്യൂ.സാനിറ്റിയുള്ള ഒരേയൊരു Stream In Goverenence Is Judiciary and That Is Our Ultimate Point.അവിടെ നിന്നു മാത്രമേ എന്തെങ്കിലും നമ്മുക്ക്‌ നേരെചൊവ്വെ ചെയ്തു കിട്ടൂ.കാരണം Legislative Is Politics And Politics Is Corrupt,Police System Is Corrupt,Everything Is Corrupted.Even In Judiciary There Is Corruption,Still At A Higher Level,You Still Get Justice.Indian Democracyയുടെ ഒരു ഫൈനല്‍ ഹോപാണു ജ്യുഡീഷ്യറി.അതു കൊണ്ടാണു എനിക്കതിനോട്‌ താത്പര്യം തോന്നാന്‍ കാരണം

ചോ:ആ ഒരു ലൈനില്‍ നിന്നു എപ്പോഴാണു സിനിമ മനസ്സിലേയ്ക്ക്‌ വരുന്നത്‌?

ഉ:നമ്മള്‍ ലോ പഠിക്കുമ്പോള്‍ പ്രധാനമായും പഠിക്കുന്നത്‌ Relationship നെ പറ്റിയുള്ള പ്രശ്നങ്ങളാണു.ഇപ്പോള്‍ ക്രിമിനോളജി പഠിക്കുമ്പോള്‍ ഏറ്റവും വലിയ പ്രശനങ്ങള്‍ Human Relationshipല്‍ ഉള്ള പ്രശ്നങ്ങളാണു.ജീവിതത്തെ പറ്റി ഞാന്‍ ഏറ്റവും കൂടുതല്‍ അടുത്തറിയുന്നത്‌ ലോ പഠിക്കുമ്പോഴാണു.ഞാന്‍ സിനിമ കാണുമ്പോള്‍,സിനിമയെകുറിച്ചു പഠിക്കുമ്പോള്‍ ഞാന്‍ ലോയില്‍ പഠിച്ച,കേട്ടറിഞ്ഞതും,കണ്ടറിഞ്ഞതുമായ ജീവിത സാഹചര്യങ്ങളും അതിന്റെ Penaltiesഉം ഒക്കെ ഒരു Depiction ആയി ഞാന്‍ കണ്ട Immediate ആര്‍ട്ട്‌ ഫോം സിനിമയാണു.അപ്പോള്‍ പണ്ടു മുതല്‍ കലാരംഗവുമായി ഒരു ബന്ധം മനസ്സില്‍ കിടക്കുന്നതു കൊണ്ടും,പിന്നെ ഈ Depicition ഉം ഒക്കെ കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ തീരുമാനിച്ചു ഇനി സിനിമ തന്നെ എന്റെ ജീവിതമെന്നു.

Friday, January 23, 2009

പേരിടാത്ത നാടകം (REJECTED !)

ഒരു നാടകത്തിന്റെ തിരക്കഥയാണു താഴെ ചേര്‍ത്തിരിക്കുന്നത്.ഞങ്ങളുടെ കോളേജില്‍ അടുത്ത ആഴച്ച നടക്കാന്‍ പോകുന്ന ദൃശ്യാ-2009 എന്ന അര്‍ട്ട്സ് ഫെസ്റ്റിനു വേണ്ടിയാണു ഇതെഴുതിയത്.അവതരിപ്പിക്കാന്‍ പോകുന്ന നാടകം,ആദ്യം ജൂറിയെ കാണിച്ച് അനുമതി കിട്ടിയാല്‍ മാത്രമേ അവതരിപ്പിക്കാന്‍ കഴിയൂ.ഇന്ന് ഈ നാടകം,ഞങ്ങള്‍ അനുമതിയ്ക്കായി നല്‍കി.കോളേജിന്റെ സംസ്കാരത്തിനും സഭ്യതയ്ക്കും എതിരായതു കൊണ്ട് റിജക്റ്റ് ചെയ്യുന്നു എന്ന അറിയിപ്പാണു വൈകുന്നേരം ഞങ്ങള്‍ക്ക് ലഭിച്ചത്.VULGARITY എന്ന കാരണവും പറഞ്ഞു.

ഈ നാടകത്തിന്റെ തിരക്കഥ പ്രബുദ്ധരാ‍യ ബൂലോഗവാസികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു.ഒരു പ്രൊഫഷണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത എന്തു അശ്ലീലമാണു ഇതിലുള്ളതെന്നും പറഞ്ഞു തരിക.സമൂഹത്തില്‍ ചുറ്റും കാണുന്നതിന്റെ പ്രതിഫലനമാകണം കല എന്നായിരുന്നു എന്റെ വിശ്വാസം,എന്നാണു ഇപ്പോഴും എന്റെ വിശ്വാസം..അങ്ങനെയല്ലേ???


(സമയം,രാത്രിയുടെ അന്ത്യ യാമങ്ങളിലൊന്ന്.എറണാകുളം സൗത്ത്‌ പാലത്തിനു കീഴിലുള്ള ഒരു ബെഞ്ചില്‍ ഇരുന്നുറങ്ങുന്ന നളിനി,നാല്‍പതു വയസ്സിനു മുകളില്‍ പ്രായം,വില കുറഞ്ഞ,ഒരു മുഷിഞ്ഞ സാരിയാണു വേഷം.അവര്‍ ഇരിക്കുന്ന ബെഞ്ചിന്റെ അരികിലേയ്ക്‌ ഒരു ചെറുപ്പക്കാരന്‍ നടന്നു വരുന്നു.ഒരു തോള്‍സഞ്ചി,കഴുത്തില്‍ ഒരു ക്യാമറ)

ആനന്ദ്‌:ചേച്ചി..നളിനിയേച്ചി..

നളിനി:(കണ്ണു തുറക്കാതെ,ഉറക്കത്തില്‍ തന്നെ) എന്നെ കൊണ്ടെങ്ങും വയ്യ,അപ്പുറത്തെങ്ങാനും പോയി വേറെ ആരെയെങ്കിലും നോക്ക്‌.

ആനന്ദ്‌:ചേച്ചി..നളിനിയേച്ചി.

നളിനി:(ഞെട്ടിയെഴുന്നേറ്റ്‌ ദേഷ്യത്തോടെ)പഫാ..ഏതു മോനാടാ അതു.നിനക്കൊന്നും പറഞ്ഞാല്‍ മനസ്സില്ലാകില്ലേ.(ആനന്ദിന്റെ നേരെ നോക്കി).പ്രായത്തെയെങ്കിലും ബഹുമാനിക്കടാ,ഒന്നുമില്ലേലും നിന്റെയൊക്കെ അമ്മയാകാനുള്ള പ്രായമില്ലെയെനിക്ക്‌.പോയി ഒപ്പത്തിനുള്ള ആരെയേലും നോക്കടാ.നളിനി ഈ പണി നിര്‍ത്തിയിട്ട്‌ നാളു കുറച്ചായി.

ആനന്ദ്‌:(ഒരല്‍പം ഭയത്തോടെ)ചേച്ചി,ഞാന്‍ അതിനു വന്നതല്ല.ഞാന്‍ ഒരു പത്രപ്രവര്‍ത്തകനാണു.

നളിനി:ആരായാലും എനിക്കെന്നാ.പറ്റില്ലെന്നു പറഞ്ഞാല്‍ പറ്റില്ല.

ആനന്ദ്‌:എനിക്ക്‌ ചേച്ചിയോടൊന്നു സംസാരിച്ചാല്‍ മതി.

നളിനി:(അവഞ്ജയോടെ)സംസാരിക്കാനോ,എന്തോന്ന്?

ആനന്ദ്‌:എനിക്ക്‌ ചേച്ചിയെ കുറിച്ച്‌ ഒരു ഫീച്ചര്‍ ചെയ്താകൊള്ളാമെന്നുണ്ട്‌.ചേച്ചിയുടെ കഥ,ജീവിതം.

നളിനി.:ഓ,അപ്പോള്‍ അതാണു കാര്യം.ഇപ്പോള്‍ ഇതു പോലെയുള്ള കഥയ്കൊക്കെയാണല്ലോ മാര്‍ക്കറ്റ്‌.ഞങ്ങടെ കൂട്ടത്തിലൊരുത്തി വലിയ എഴുത്തുകാരിയായില്ലേ.ജീവിക്കാന്‍ വേണ്ടിയാടാ ഞാനൊക്കെ ഇങ്ങനെയായത്‌.എന്റെ കഥ കൊണ്ടു പോയി എഴുതി നീ അങ്ങനെ വലിയ ആളാകണ്ടാ.

ആനന്ദ്‌:ചേച്ചി പറഞ്ഞ ഒരു കാര്യം ശരിയാ,ഇപ്പ്പ്പോ ഇതു പോലുള്ള കാര്യങ്ങള്‍ക്കു തന്നെയാ മാര്‍ക്കറ്റ്‌,പക്ഷേ ഞാനിതെഴുന്നതു വലിയ ആളാവാന്‍ വേണ്ടിയല്ല.ചേച്ചി മുന്നേ പറഞ്ഞില്ലേ,ജീവിക്കാന്‍ വേണ്ടിയാണെന്നു.ഞാനും അതിനു വേണ്ടി തന്നാ ചേച്ചി എഴുതുന്നേ.ജീവിക്കാന്‍ വേണ്ടി,ഒപ്പമുള്ള മൂന്നു പേരെ ജീവിപ്പിക്കാന്‍ വേണ്ടി.ചേച്ചിക്ക്‌ പറയാന്‍ താത്പര്യമില്ലെങ്കില്‍,ഞാന്‍ പോയേക്കാം...(എഴുന്നേല്‍ക്കുന്നു)

നളിനി:ഇരിയടാ അവിടെ,നട്ടപ്പാതിരായ്ക്ക്‌ ഉറക്കോം കളഞ്ഞിട്ട്‌.ഇനി നീ കഥ മുഴുവന്‍ കേട്ടിട്ട്‌ പോയാ മതി.സ്വന്തം ജീവിതം കൈവിട്ടു കളഞ്ഞ ഞാനായിട്ട്‌ ഇനി ആരുടേയും ജീവിതം നശിപ്പിച്ചു എന്നു വേണ്ടാ.നിനക്കെന്നാ അറിയണ്ടെ,ചോദിക്ക്‌.

ആനന്ദ്‌:ചോദ്യം ഒന്നേയുള്ളു ചേച്ചി.എങ്ങനെയാ,എന്തിനാ?

നളിനി:ഹം,എങ്ങനെയാ?എന്തിനാ? ഞാനുള്‍പ്പെടെ ഞങ്ങളെ കൂട്ടത്തിലുള്ള ഒരാളും ആഗ്രഹിച്ചത്‌ വരുന്നതല്ല ഈ അഴുക്കുചാലില്‍..എനിക്കുമുണ്ടായിരുന്നു ഒരു നല്ല കാലം.ഒരു പ്രണയകാലം...

(നളിനിയും ആനന്ദും പിറകിലെ ബഞ്ചില്‍ സംസാരം തുടരുന്നു.അവരുടേ മുന്നില്‍ നളിനിയുടെ ചെറുപ്പം അവതരിപ്പിക്കപ്പെടുന്നു.ചെറുപ്പക്കാരിയായ നളിനിയും,രണ്ടു കൂട്ടുകാരികളും നടന്നു വരുന്നു.എതിരെ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു.മുഖത്ത്‌ ചെറിയ ഒരു ചമ്മല്‍..)

കൂട്ടുകാരികളിലൊരാള്‍:ദേടി നളിനി നിന്റെ ആളു നില്‍ക്കുന്നു.വര്‍ത്തമാനമൊക്കെ കഴിഞ്ഞ്‌ അങ്ങെത്തിയേരെ.(നളിനി പതിയെ നില്‍ക്കുന്നു.കൂട്ടുകാരികള്‍ നടന്നു പോകുന്നു.ചെറുപ്പക്കാരന്‍ നളിനിയിടെ അടുക്കലേയ്ക്ക്‌ വരുന്നു.)

ചെറുപ്പക്കാരന്‍:നിന്നെ ഒന്നു കാണാന്‍ എത്ര നേരമായി ഞാനിവിടെ നില്‍ക്കുന്നു.

നളിനി:ഞാന്‍ പറഞ്ഞിട്ടില്ലേ,ഇങ്ങനെ വഴിയില്‍ വച്ചു സംസാരിക്കാന്‍ ശ്രമിക്കരുതെന്ന്.ആരെങ്കിലും കണ്ടാല്ലോ.ഇവിടെയാണെങ്കില്‍ അച്ചന്റെ പരിചയക്കാര്‍ നിറയെ ഉള്ള സ്ഥലമാ.

ചെറുപ്പക്കാരന്‍:നിന്നോട്‌ ഒരു കാര്യം പറയാനുണ്ടായിരുന്നു.എനിക്ക്‌ കോയമ്പത്തൂരില്‍ ജോലി ശരിയായി.ഇനി ഒന്നും പേടിക്കാനില്ല.ഇന്നു രാത്രി തന്നെ തിരിക്കണം.നീയും...നീയും എന്റെ കൂടെ വരണം.

നളിനി(ഞെട്ടലോടെ):വരാനോ..ഞാനോ..അയ്യോ.

ചെറുപ്പക്കാരന്‍:(അല്‍പം ഉറച്ച സ്വരത്തില്‍)അല്ലാതെ പിന്നെ.എന്താണെങ്കിലും നിന്റെ വീട്ടുകാര്‍ നമ്മുടെ കല്യാണത്തിനു സമ്മതിക്കില്ല.എനിക്കാണെങ്കില്‍ പോയാല്‍ പിന്നെ മൂന്നു മാസം കഴിയാതെ വരാനും പറ്റില്ല.അതിനിടയ്ക്ക്‌ നിന്റെ വിവാഹം എങ്ങാനും നടത്തിയാല്ലോ...നീയില്ലാതെ ഞാന്‍ പിന്നെ ജീവിച്ചിരിക്കില്ല.നിനക്കെന്താ എന്റെ കൂടെ വരാന്‍ ധൈര്യമില്ലേ..എന്നെ വിശ്വാസമില്ലേ..

നളിനി:അതൊന്നുമല്ല ഹരിയേട്ടാ..അന്നാലും..

ചെറുപ്പക്കാരന്‍:ഒരെന്നാലും ഇല്ല.ഇന്നു രാത്രി പതിനൊന്നരയ്ക്ക്‌ ഞാന്‍ കാറുമായി നിന്റെ വീടിന്റെ മുന്നിലെത്തും.നീ ഇറങ്ങി വരണം. ത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രം എടുത്താല്‍ മതി.

നളിനി:അത്‌..

ചെറുപ്പക്കാരന്‍:ഒന്നുമില്ല.രാത്രി കൃത്യം പതിനൊന്നരയ്ക്ക്‌.

(രണ്ടു പേരും സ്റ്റേജിന്റെ രണ്ടു വശങ്ങളിലേയ്ക്ക്‌ നടന്നു പോകുന്നു.ആനന്ദനും നളിനിയും തമ്മിലുള്ള സംസാരം പുനരാരംഭിക്കുന്നു.)

ആനന്ദ്‌:അന്നു രാത്രി എന്താ സംഭവിച്ചത്‌.?അയാള്‍ വന്നില്ലേ?

നളിനി:അന്നു രാത്രി പറഞ്ഞ സമയത്ത്‌ തന്നെ അയാളെത്തി.ഞാന്‍ വീട്ടു വിട്ടിറങ്ങുകയും ചെയ്തു.പക്ഷേ..

ആനന്ദ്‌:എന്തു പറ്റി?എന്തെങ്കിലും അപകടം...?

നളിനി:അപകടം...അതേ..ഒരപകടം പറ്റി.അയാള്‍ക്കല്ല,എനിക്ക്‌.ഈ ജോലിയ്ക്കുള്ള ആദ്യത്തെ പരീക്ഷ അന്നു ഞാന്‍ പാസായി.

ആനന്ദ്‌:മനസ്സില്ലായില്ല..

നളിനി:അയാള്‍ പറഞ്ഞതു ശരിയായിരുന്നു.അന്നു മുതല്‍ അയാള്‍ ഒരു ജോലിക്കാരനായി.വിശ്വസിച്ച്‌ കൂടെയിറങ്ങിയ എന്നെ വില്‍ക്കുകയായിരുന്നു ആ ജോലി.എത്ര നാളെന്നെനിക്കോര്‍മ്മയില്ല..ആരൊക്കെ എന്നും ഓര്‍മ്മയില്ല..ഏതോക്കെയോ സ്ഥലങ്ങളില്‍..വെളിച്ചം കടക്കാത്ത മുറികളില്‍...മുഖമില്ലാത്ത ഒരുപാട്‌ പേര്‍...ഇതിനിടയില്‍ ആരുടേയോ ഒരു കുഞ്ഞിനു ഞാന്‍ ജന്മം നല്‍കി..ഇനൊയൊന്നും കിട്ടില്ല എന്നു തോന്നിയതു കൊണ്ടാകണം എന്നെയും കുഞ്ഞിനെയും അയാള്‍ ഈ തെരുവിലേയ്ക്ക്‌ വലിച്ചെറിഞ്ഞെങ്ങോട്ടോ പോയി.

ആനന്ദ്‌:തിരിച്ച്‌,വീട്ടിലേയ്ക്ക്‌ പോയില്ലേ...

നളിനി.പോയി..പക്ഷേ...

(സ്റ്റേജിന്റെ ഒരറ്റത്തു നിന്നു നളിനിയും കൈക്കുഞ്ഞും നടന്നു വരുന്നു..മറു ഭാഗത്തു,ഒരു ചെറുപ്പക്കാരന്‍..നളിനിയുടെ ആങ്ങള..)

ആങ്ങള:(ദേഷ്യത്തോടെ) എന്താ..എങ്ങോട്ടാ?

നളിനി:എടാ ഞാന്‍..

അങ്ങള:ശബ്ദിക്കരുത്‌.കടന്നു പൊയ്ക്കോണം ഇവിടുന്നു.ഒരു കയറില്‍ അച്ചനും അമ്മയും തൂങ്ങി നില്‍ക്കുന്നത്‌ കണ്ടവനാ ഞാന്‍(നളിനി ഞെട്ടുന്നു).അതും നീ കാരണം...കൊല്ലുന്നില്ല നിന്നെ,സ്നേഹം കൊണ്ടല്ല..അറച്ചിട്ട..തേവിടിശ്ശി..കടന്നു പോടി എന്റെ മുന്നീന്ന്...(അയാള്‍ അകത്തേയ്ക്ക്‌ കയറി പോകുന്നു)

(ഞെട്ടിത്തരിച്ച്‌ നളിനിയും അകത്തേയ്ക്ക്‌ മാറുന്നു..)

നളിനി:അന്നിറങ്ങി വീട്ടീല്‍ നിന്ന്.വിഷമമൊന്നും തോന്നിയില്ല.കാരണം ഞാനതര്‍ഹിക്കുന്നുണ്ടായിരുന്നു.ഇരുപതു വര്‍ഷം വളര്‍ത്തിയവരെ വിട്ട്‌ ഇന്നലെ കണ്ടവന്റെ കൂടെ പോയതല്ലേ..എനിക്കിതു തന്നെ കിട്ടണമായിരുന്നു.

ആനന്ദ്‌:പിന്നീട്‌ എന്താ സംഭവിച്ചത്‌..?

നളിനി:പിന്നീട്‌ എന്തു സംഭവിക്കാന്‍.ആണ്‍തുണയില്ലാതെ,അച്ചനില്ലാത്ത ഒരു കുഞ്ഞുമായി തെരുവിലേയ്ക്കിറങ്ങുന്ന ഏതൊരു പെണ്ണിനും സംഭവിക്കുന്നതു തന്നെ എനിക്കും സംഭവിച്ചു.ആദ്യമായി സ്നേഹിച്ച പുരുഷന്‍ കാണിച്ചു തന്ന വഴിയിലൂടെ തന്നെ നടന്നു ഞാന്‍.നഗരം ഉറങ്ങുന്ന നേരങ്ങളിലൊക്കെ ഞാന്‍ ഉണര്‍ന്നിരുന്നു.രാത്രിയുടെ കൂട്ടുകാരിയായി.ആരുടേയ്ക്കോ കുറച്ചു നേരത്തേ സ്നേഹിതയായി..കുറ്റിക്കാടുകളില്‍,വെയ്റ്റിംഗ്‌ ഷെഡുകളില്‍,ലോഡ്ജ്‌ മുറികളില്‍,..ഒരുപാട്‌ പേരെ കണ്ടു.ആരുടേയു മുഖം ഇന്നോര്‍മ്മയില്ല..നോട്ടു കെട്ടുകള്‍ സമ്മാനമായി തന്നവര്‍..എന്റെ ശരീരത്തിനു വില പേശിയവര്‍..കടം പറഞ്ഞു മടങ്ങിയവര്‍...

ആനന്ദ്‌:കുഞ്ഞ്‌...?

നളിനി:അവള്‍...അവള്‍....

(സ്റ്റേജിന്റെ സൈഡില്‍ നിന്നു കുഞ്ഞിനെ തോളത്തിട്ടുറക്കി നളിനി നടന്നു വരുന്നു.കുഞ്ഞിനെ സ്റ്റേജില്‍ കിടത്തി..മറുവശത്ത്‌ നിന്നു ഒരു പോലീസുകാരന്‍ നടന്നു വരുന്നു.നിലത്തു കിടക്കുന്ന നളിനിയെ അയാള്‍ ലാത്തി കൊണ്ട്‌ വിളിച്ചുണര്‍ത്തി)

നളിനി:(എഴുന്നേറ്റു കൊണ്ട്‌) എന്താ സാറെ..?

പോലീസ്‌:നീയൊന്നെഴുന്നെറ്റിങ്ങു വന്നേ..നമുക്കിപ്പോ വരാം..

നളിനി:അയ്യോ സാറേ..ഇന്നു വേണ്ടാ..മോള്‍ക്ക്‌ നല്ല സുഖമില്ല.

പോലീസ്‌:നീ വലിയ അമ്മ കളിക്കല്ലേ.അവളവിടെ കിടന്നുറങ്ങട്ടെ.നമുക്ക്‌ പോയിട്ട്‌ ഇപ്പ വരാമെന്നേ..

നളിനി:സാറെ..അത്‌...

പോലീസ്‌:പഫാ..എഴുന്നേറ്റ്‌ വാടി ചൂലേ..അതോ പൊക്കിയെടുത്തു സ്റ്റേഷനില്‍ കൊണ്ടു പോകണോ..

(നളിനി മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ്‌ അയാളൊടൊപ്പം പുറത്തേയ്ക്ക്‌ പോകുന്നു.ഈ സമയം രണ്ടു പേര്‍ മറുവശത്തു നിന്നു നടന്നു വരുന്നു.കുഞ്ഞ്‌ കിടക്കുന്ന അവിടെ വന്നു നിന്നു പരിസരം വീക്ഷിക്കുന്നു.കുഞ്ഞ്‌ കിടക്കുന്ന ബെഞ്ചോടെ പൊക്കിയെടുത്ത്‌ അവര്‍ പുറത്തേയ്ക്ക്‌ കൊണ്ടു പോകുന്നു...അകത്തു നിന്നു കുഞ്ഞിന്റെ നിലവിളി..അമ്മേ...അമ്മേ....കരച്ചിലൊനൊടുവില്‍ നളിനി മുടി കെട്ടി കൊണ്ടു കടന്നു വരുന്നു..കുഞ്ഞു കിടന്നിരുന്ന സ്ഥലത്തെത്തി..കുഞ്ഞിനെ കാണാതെ അവള്‍ പരിഭ്രമിച്ചു.)

നളിനി:മോളെ..കുഞ്ഞിമോളെ..അയ്യോ എന്റെ മോളെവിടെ പോയി...(സ്റ്റേജിന്റെ എല്ലാ വശങ്ങളിലേയ്ക്കും പോകുന്നു..) മോളേ...മോളേ...

(സ്റ്റേജിന്റെ ഒരു വശത്തേയ്ക്ക്‌ ചെന്നു നോക്കുന്ന നളിനി ഞെട്ടുന്നു...നിലവിളിക്കുന്നു.."മോളേ....." .)

(അകത്തേയ്ക്ക്‌ നടന്നു പോകുന്ന നളിനി തിരിച്ചിറങ്ങി വരുന്നത്‌,കീറിപ്പറിഞ്ഞ മകളുടെ വസ്ത്രവും കൊണ്ടാണു...അതും നെഞ്ചോടു ചേര്‍ത്ത്‌ പിടിച്ച്‌ നിലവിളിച്ചു കൊണ്ട്‌ നളിനി സ്റ്റേജ്‌ വിടുന്നു)

(ആനന്ദിനോട്‌ സംസാരിക്കുന്ന നളിനി,മുഖ പൊത്തി കരയുന്നു..)

ആനന്ദ്‌:ചേച്ചി..

നളിനി:(കരഞ്ഞു കൊണ്ട്‌) ഞാന്‍ കാരണം എത്ര പേരുടെ ജീവിതം നശിച്ചു...അച്ചന്‍,അമ്മ,അനിയന്‍..എന്റെ..എന്റെ കുഞ്ഞുമോള്‍..എന്തു തെറ്റാടാ ഞാനീ സമൂഹത്തോടു ചെയ്തത്‌..സ്നേഹിച്ച പുരുഷനെ ആത്മാര്‍ത്ഥമായി വിശ്വസിച്ചതോ..കൈക്കുഞ്ഞിനെ കൊന്നു ആത്മഹത്യ ചെയ്യാത്തതോ..ഞാനെല്ലാം അനുഭവിക്കണം..ജനിപ്പിച്ചവരെ കൊലയ്ക്ക്‌ കൊടുത്തവളാ ഞാന്‍..പക്ഷേ എന്റെ മോള്‍..അവളെന്താ ചെയ്തേ..എങ്ങനെ തോന്നി അവര്‍ക്ക്‌,ആ കുഞ്ഞിനെ പിച്ചി ചീന്താന്‍....(പൊട്ടിക്കരയുന്നു)

ആനന്ദ്‌:ചേച്ചി...ചില ചോദ്യങ്ങള്‍ക്കുത്തരമില്ല..ഇതു ദൈവത്തിന്റെ സ്വന്തം നാടല്ലേ..ചിലപ്പോള്‍ ദൈവത്തിന്റെ വികൃതികളാകും ഇതൊക്കെ..ഉണ്ടാകും ചേച്ചിയ്ക്കും ഒരു നല്ല കാലം..

നളിനി:ഹും...നല്ല കാലം..എനിക്കിനി ഒന്നുമില്ല..ഒന്നുമുണ്ടാകുകയും വേണ്ടാ..ഞാനിങ്ങനെ ഒടുങ്ങണം..ഈ നഗരത്തില്‍..നേരം വെളുക്കുമ്പോള്‍ കാണുന്ന ഒരഞ്ജാത ശവമായി..പറഞ്ഞ പോലെ നേരം വെളുക്കാറായി..നീയെഴുന്നേറ്റു പോവാന്‍ നോക്ക്‌.എന്റെ കൂടെ ഇരിക്കുന്നത്‌ കണ്ട്‌ ഇനി നിന്റെയും ജീവിതം നശിക്കണ്ടാ..ചിലറയുണ്ടെങ്കില്‍ ഒരു പത്തു രൂപ ചായ കുടിക്കാന്‍ തന്നേച്ച്‌ പോ..

(ആനന്ദ്‌ രൂപയെടുത്തു നീട്ടുന്നു.നളിനി ഒരു ഭാവമാറ്റവുമില്ലാതെ അതു വാങ്ങുന്നു.ആനന്ദ്‌,തിരിച്ചു നടക്കുന്നു..)

നളിനി:എടാ...നീ എഴുതുന്നതൊക്കെ കൊള്ളാം..എന്റെ പേരൊന്നും വച്ചേക്കരുത്‌..ഒരു പട്ടിയും നാളെ സഹതാപോം കാണിച്ചോണ്ട്‌ ഇങ്ങു വന്നേക്കരുത്‌ ..പറഞ്ഞേക്കാം...ദൈവത്തിന്റെ സ്വന്തം നാട്‌...


----യവനിക------

Monday, November 24, 2008

അവന്‍ രാഹുല്‍,രാഹുല്‍ രാജ്

ഓടി കിതച്ച്‌ സ്റ്റേഷനിലെത്തിയപ്പോഴേക്കും മണി പതിനൊന്ന്.ട്രെയിന്‍ എത്തുന്നതേയുള്ളു.വൈശാലിയിലെ കാഴച്ചകള്‍ കണ്ട്‌ കഴിഞ്ഞ്‌ ഇന്നലെ പാറ്റ്നയില്‍ തിരിച്ചെത്തിയപ്പോ നന്നെ വൈകിയിരുന്നു.അതു കൊണ്ട്‌ തന്നെ കാലത്തേ എഴുന്നേല്‍ക്കാനും വൈകി.രാജേന്ദ്രനഗര്‍-LTT സൂപ്പര്‍ എക്സ്പ്രസ്‌,അതിലാണു പോകേണ്ടത്‌.ഏതു പ്ലാറ്റ്‌ ഫോമിലേക്കാണു വരുന്നത്‌ എന്നു നോക്കിയപ്പോഴേക്കും അനൗണ്‍സ്മെന്റെത്തി,"രാജേന്ദ്രനഗര്‍ സേ ഹോകര്‍ മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസ്‌ തക്ക്‌ ജാനേവാലി ട്രെയിന്‍ നംബര്‍ 2142 രാജേന്ദ്രനഗര്‍-LTT സൂപ്പര്‍ എക്സ്പ്രസ്‌ പ്ലാറ്റ്ഫോം നംബര്‍ ഏക്‌ മേം ആ രഹി ഹേ".ഭാഗ്യം ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ തന്നെയാണു.ലഗേജും കൊണ്ട്‌ നടക്കേണ്ടി വരുമോ എന്ന ടെന്‍ഷനിലായിരുന്നു.അനൗണ്‍സ്‌മന്റ്‌ വന്നതിന്റെയാണെന്നു തോന്നുന്നു പെട്ടന്ന് ഒരു ഒച്ചപ്പാടും ബഹളവുമൊക്കെ.ഞാന്‍ ചുറ്റും നോക്കി,നല്ല തിരക്കുണ്ട്‌.

പതിനൊന്നേകാലോടെ ട്രെയിന്‍ എത്തി.എന്റെ കോച്ച്‌ കുറച്ചു പിന്നിലാണു നിര്‍ത്തിയത്‌.ഞാന്‍ പെട്ടിയും പിടിച്ച്‌ നടന്നു.ഇപ്പോ തട്ടി വീഴ്ത്തും എന്ന മട്ടില്‍ ആളുകള്‍ ചുറ്റും ഓടുന്നുണ്ട്‌.പത്തു മിനിറ്റുണ്ടിവിടെ,പക്ഷേ അതൊന്നും ആരും നോക്കുന്നില്ല.എല്ലാവരും ട്രെയിനില്‍ കയറി പറ്റാനുള്ള തിരക്കിലാണു.എസ്‌ 5-43,സൈഡ്‌ സീറ്റാണു,അപ്പര്‍ ബര്‍ത്തും.രണ്ടും എനിക്കു സന്തോഷമുള്ള കാര്യമാണു.ഞാന്‍ പെട്ടിയൊക്കെ ഒതുക്കി വച്ചു സീറ്റില്‍ ഇരുന്നപ്പോഴേക്കും ട്രെയിന്‍ പതിയെ അനങ്ങി തുടങ്ങി.അങ്ങനെ ഏകദേശം പതിനൊന്നരയോടെ 4 ദിവസത്തെ എന്റെ ബീഹാര്‍ പര്യടനം അവസാനിച്ചു.

വീട്ടില്‍ നിന്നു യാത്ര തിരിച്ചിട്ട്‌ ദിവസം കുറച്ചായി.ഒറ്റയ്ക്കൊരു,Unplanned ഇന്ത്യാ പര്യടനം.കുറേ നാളായി കൊണ്ടു നടക്കുന്ന സ്വപന്മായിരുന്നു.പഠനം കഴിഞ്ഞുള്ള ബ്രേക്കിലേയ്ക്ക്‌ മാറ്റി വച്ചിരിക്കുകയായിരുന്നു.നോര്‍ത്ത്‌ ഈസ്റ്റില്‍ നിന്നാണു തുടങ്ങിയത്‌,മേഘാലയ,മണിപ്പൂര്‍ ,അവിടെ നിന്നു കൊല്‍ക്കത്ത,പിന്നെ ബീഹാര്‍.യാത്രയ്ക്ക്‌ ഒരു ഇടവേള വേണം,അതാണു മുംബൈയ്ക്ക്‌ പോകാമെന്നു വച്ചത്‌,അവിടെയുള്ള ചേട്ടനും കുടുംബത്തോടുമൊപ്പം ഒരാഴച്ച.വീണ്ടും യാത്ര.ഇതാണു ഇപ്പ്പ്പൊഴത്തെ പദ്ധതി.ട്രെയിന്‍ പാറ്റ്നയുടെ നഗരകാഴച്ചകള്‍ വിട്ട്‌,ബീഹാറിന്റെ ഗ്രാമങ്ങളിലേക്ക്‌ കയറി.നമ്മുടെ നാട്‌ ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാണെന്നു തോന്നുന്നത്‌ ഈ കാഴച്ചകള്‍ കാണുമ്പോഴാണു.വികസനം എന്തെന്നു കൂടി അറിഞ്ഞിടില്ലാത്ത ഗ്രാമങ്ങള്‍.വരണ്ട കൃഷി സ്ഥലങ്ങള്‍,പൊടി പറക്കുന്ന ചെമ്മണ്‍ പാതകള്‍,കുടിലുകള്‍..പുറത്തെ കാഴച്ചകള്‍ മനം മടുപ്പിച്ചു തുടങ്ങി.വായിക്കാമെന്നു കരുതി,മുന്നിലെ ട്രേയില്‍ വച്ചിരുന്ന പുസ്തകം നോക്കിയപ്പോള്‍ അതവിടെയില്ല.സാധനം അതാം എന്റെ എതിര്‍വശത്തിരിക്കുന്ന യാത്രക്കാരന്റെ കൈയ്യിലിരിക്കുന്നു.

"എക്സ്ക്യുസ്‌ മീ" ഞാന്‍ അയാളെ ഒന്നു തോണ്ടി.

പുസ്തകം മുഖത്ത്‌ നിന്നു മാറ്റി അയാള്‍ എന്നെ നോക്കി.ബുക്കിനായി ഞാന്‍ ആഗ്യം കാണിച്ചപ്പോള്‍ ഒരു ക്ഷമാപണത്തൊടെ അയാള്‍ അതു തിരിച്ചു നല്‍കി.പുസ്തകം വാങ്ങി കൊണ്ട്‌ ഞാന്‍ അയാളെ ഒന്നു നോക്കി.നന്നായി വേഷം ധരിച്ച സുമുഖനായ ഒരു ചെറുപ്പക്കാരന്‍,കണ്ടാല്‍ അറിയാം പഠിച്ച ആളാണെന്നു.കൂടിയാല്‍ ഒരു ഇരുപത്തിയഞ്ചു വയസ്സ്‌.ഞാന്‍ അയാളെ നോക്കി ഒന്നു ചിരിച്ചു,തിരിച്ചയാളും.ട്രെയിനില്‍ വച്ച സൗഹൃദങ്ങള്‍ പാടില്ലയെന്നാണു എല്ലാവരും പറയുന്നതെങ്കിലും,ഞാന്‍ നേരെ തിരിച്ചാണു.കാരണം ട്രെയിനിലെ സൗഹൃദങ്ങള്‍ എനിക്കെന്നും നന്മ മാത്രമേ സമ്മാനിച്ചിട്ടുള്ളു.ഇയാളെയും പരിചയപ്പെടണമെന്നു തോന്നി.

"ഗോയിംഗ്‌ റ്റു മുംബൈ?" ഞാന്‍ അയാളോട്‌ ചോദിച്ചു.

"യേസ്‌ ബ്രോ,ഹാവ്‌ റ്റു സേര്‍ച്ച്‌ ഫോര്‍ ഏ ജോബ്‌"

ഇതായിരുന്നു ഞങ്ങള്‍ തമ്മില്‍ കൈമാറിയ ആദ്യ വാചകങ്ങള്‍.സുഖകരമായ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്‌.പിന്നീട്‌ ഒരുപാട്‌ നേരം ഞങ്ങള്‍ സംസാരിച്ചു.എവിടെയൊക്കെയോ അയാളില്‍ എനിക്ക്‌ എന്നെ കാണാന്‍ കഴിയുന്നുണ്ടായിരുന്നു.ഏകദേശം ഒരേ പ്രായം,വിദ്യാഭ്യാസം,നാടിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഉയര്‍ന്ന പ്രതീക്ഷകള്‍ സ്വപനങ്ങള്‍.യുവത്വം ചിന്തിക്കുന്നത്‌ ഒരു പോലെയാണെന്നെനിക്ക്‌ വെറുതെ തോന്നി.

അവന്‍ രാഹുല്‍,രാഹുല്‍ രാജ്‌.ജനിച്ചതും വളര്‍ന്നതും പാറ്റ്നയിലെ ഒരു ഇടത്തരം കുടുംബത്തില്‍.അവിടെയുള്ള ഒട്ടു മിക്ക എല്ലാ യുവാക്കളേയും പോലെ തന്റെ നാടിന്റെ അവസ്ഥയില്‍ അവനും ദുഖിച്ചിരുന്നു.അഴിമതിയില്‍ നിന്നും കെടുകാര്യസ്ഥതയില്‍ നിന്നും തന്റെ നാടും ഒരു നാള്‍ രക്ഷപ്പേടുമെന്നു അവന്‍ സ്വപനം കണ്ടിരുന്നു.വീടിനേയും വീട്ടുകാരേയും ഒരുപാട്‌ സ്നേഹിച്ചിരുന്നു.നല്ല ഒരു ജോലി നേടി അഛ്കനും അമ്മയ്ക്കും സഹോദരിക്കും കുറച്ചു കൂടി നല്ല സൗകര്യങ്ങള്‍ നല്‍കണമെന്നതായിരുന്നു അവന്റെ ആഗ്രഹം.അതു കോണ്ടു തന്നെയാണു ഡിപ്ലോമ പൂര്‍ത്തിയാക്കിയുടനെ തന്റെ സ്വപനങ്ങള്‍ പൂര്‍ത്തീകരിക്കാനായി അവന്‍ സ്വപനങ്ങളുടെ നഗരത്തിലേയ്ക്ക്‌ പോകാന്‍ തീരുമാനിച്ചതും.

രാത്രി ഒരുപാട്‌ വൈകും വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു.ജീവിതത്തെക്കുറിച്ചു,സ്വപനങ്ങളെക്കുറിച്ചു.ഞാന്‍ കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ പിന്നെ സംസാരം ഇവിടുത്തെ കാര്യങ്ങളെക്കുറിച്ചായി.കേരളം കാണണമെന്നും,ഇവിടെ താമസിക്കണെമെന്നുമൊക്കെ പറഞ്ഞു പറഞ്ഞു എപ്പോഴോ ഞങ്ങള്‍ ഉറങ്ങി.പതിവു പോലെ ഞാന്‍ വൈകിയാണെഴുന്നേറ്റത്‌.ട്രെയിന്‍ മഹാരാഷ്ടയിലൂടെ ആയിരുന്നു ഓടി കൊണ്ടിരുന്നത്‌.ഞാന്‍ ബെര്‍ത്തില്‍ നിന്നിറങ്ങി താഴെയിറങ്ങിയപ്പോള്‍ രാഹുലിനെ കണ്ടില്ല.കുറച്ചു കഴിഞ്ഞ്‌ ആളൊരു പത്രവും പിടിച്ചു കൊണ്ട്‌ അങ്ങോട്ടേയ്ക്ക്‌ വന്നു.ഇന്നലെ കണ്ട രാഹുലായിരുന്നില്ല അത്‌.മുഖത്ത്‌ വല്ലാത്ത ഒരു മ്ലാനത.ഒന്നും മിണ്ടാതെ അവന്‍ എന്റെ എതിര്‍വശത്തു വന്നിരുന്നു.

"ക്യാ ഹുവാ ഭായി?" ഞാന്‍ ചോദിച്ചു.

ഒന്നും മിണ്ടാതെ അവന്‍ ആ പത്രം എന്റെ നേര്‍ക്ക്‌ നീട്ടി.

RAJ ARRESTED,MUMBAI BURNS. ഇതായിരുന്നു ആ പത്രത്തിലെ തലക്കെട്ട്‌.മണ്ണിന്റെ മക്കള്‍ പ്രശ്നത്തില്‍ മഹാരാഷട്രാ നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ്‌ താക്കറയെ അറസ്റ്റ്‌ ചെയ്തതും,അതേ തുടര്‍ന്ന് അയാളുടെ അനുയായികള്‍ അഴിച്ചു വിട്ട അക്രമത്തെ കുറിച്ചും മറ്റുമുള്ള വാര്‍ത്തകളായിരുന്നു ആ പത്രം മുഴുവന്‍.അകത്തേ പേജില്‍ അയാള്‍ നടത്തിയ പ്രസ്താവനകളുമുണ്ടായിരുന്നു.പലതും ബീഹാറികള്‍ക്കെതിരായിരുന്നു.അവരുടെ ആചാരങ്ങളേയും,രീതികളേയും ഒക്കെ അപമാനിക്കുന്ന തരത്തിലൂള്ളത്‌.മാത്രമല്ല,എല്ലാത്തിന്റേയും തന്നെ അര്‍ത്ഥം ഒന്നു തന്നെയായിരുന്നു ബീഹാറികള്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യക്കാരെ മുംബൈയില്‍ നിന്നു ഓടിക്കുക.ഈ വാര്‍ത്തകളാണു രാഹുലിന്റെ മ്ലാനതയ്ക്കു പിന്നില്‍.

"ശവം,മുംബൈ എന്താ ഇവന്റെ തറവാട്ട്‌ സ്വത്തോ?" എന്റെ ആത്മഗതം കുറച്ചു ഉച്ചത്തിലായി.

"ക്യാ കഹാ?" ഞാന്‍ പറഞ്ഞതു കേട്ട്‌ അവന്‍ ചോദിച്ചു.

"കുച്ച്‌ നഹിം.തൂ ഫികര്‍ മത്ത്‌ കര്‍.Everything Will Be Alright"

എനിക്കറിയാമായിരുന്നു ഒന്നും നേരെയാകില്ലെന്നു.രാജ്‌ താക്കറെയും ,മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും.പ്രശ്സ്തിക്കും,മാദ്ധ്യമശ്രദ്ധയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തികള്‍,പ്രസ്താവനകള്‍.ഒരു നേരത്തെ ആഹാരത്തിനു വേണ്ടി,നാടും വീടും വിട്ട്‌ വന്നു കൂലിപ്പണി എടുക്കുന്നവന്റെ നേര്‍ക്ക്‌ ഭാഷയുടേയും സംസ്കാരത്തിന്റേയും പേര്‌ പറഞ്ഞ്‌ അക്രമം അഴിച്ചു വിടുന്ന ഭീരുക്കള്‍.ഭാരതം ഒന്നാണെന്നു എല്ലാവര്‍ക്കും പറഞ്ഞു കൊടുക്കേണ്ട നേതാവ്‌ തന്നെ ഇവിടെ ഐക്യത്തിന്റെ,അഖണ്ഡതയുടെ ആരാച്ചാരാക്കുന്നു.കഷ്ടം. !

പിന്നീട്‌ യാത്ര തീരുന്ന വരെ രാഹുല്‍ അധികം ഒന്നും മിണ്ടിയില്ല.മുംബൈ അടുക്കുന്തോറും അക്രമത്തിന്റെ കൂടുതല്‍ കൂടുതല്‍ വാര്‍ത്തകള്‍ വന്നു കൊണ്ടിരുന്നു.അതു രാഹുലിനെ അസ്വസ്ഥനാക്കുകയായിരുന്നു.പലരുടേയും സ്വപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ഈ നഗരം അവനെ വെറും കൈയ്യോടെ തിരിച്ചയക്കുമോ എന്ന ഭയം അവന്റെ മുഖത്ത്‌ നിഴലിച്ചിരുന്നതു പോലെ എനിക്കു തോന്നി.പുതിയ പുതിയ വാര്‍ത്തകള്‍ എത്തുമ്പോഴെല്ലാം അവന്‍ ആരോടെന്നില്ലാതെ ചോദിക്കുന്നുണ്ടായിരുന്നു.

"ക്യൂ കോയി കുച്ച്‌ നഹിം കര്‍ത്താ,Why No One Is Responding Against This?"

ഉത്തരം നല്‍കാന്‍ എനിക്കറിഞ്ഞു കൂടായിരുന്നു.സമയം മൂന്നു മണിയോടടുത്തു.താനെ സ്റ്റേഷന്‍ അടുക്കറായി.ഞാന്‍ അവിടെയാണിറങ്ങുന്നത്‌.ഞാന്‍ വേണ്ടെന്നു പറഞ്ഞിട്ടും അവനാണു എന്റെ ലഗേജ്‌ വാതില്‍ വരെയെത്തിച്ചത്‌.

"I'll be here for one week.Call me for any help and do call me once you get a job.Next time see you in Kerala".

ഞാന്‍ എന്റെ ഫോണ്‍ നംബര്‍ അവനു നല്‍കികൊണ്ട്‌ പറഞ്ഞു.

അവന്‍ മറുപടി ഒരു ചെറുപ്പുഞ്ചിരിയിലൊതുക്കി.കൂടുതല്‍ ഒന്നും പറയാതെ ഞാന്‍ ട്രെയിനില്‍ നിന്നിറങ്ങി നടന്നു.മനസ്സിന്റെ ഒരു കോണില്‍ ഒരു വേദനയായി മാറിയിരുന്നു അപ്പോഴേക്കും രാഹുല്‍.

മൂന്നു ദിവസങ്ങള്‍ക്കു ശേഷം....

രാഹുലിനെ ഞാന്‍ പതിയെ മറന്നു തുടങ്ങിയിരുന്നു.അവനു ഒരു ജോലി കിട്ടി കാണും എന്ന പ്രതീക്ഷയില്‍ ഞാന്‍ തല്‍ക്കാലത്തേയ്ക്ക്‌ അവനെ മറന്നു എന്നതായിരുന്നു സത്യം.ചേട്ടനും ചേട്ടത്തിയും കാലത്തെ തന്നെ ഓഫിസിലേയ്ക്ക്‌ പോയി.അവരുടെ രണ്ടരവയസ്സുകാരി ദിയക്കുട്ടി പ്ലേസ്കൂളിലേക്കും.ഞാന്‍ ടിവിയുടെ മുന്നില്‍ തന്നെ ചടഞ്ഞു കൂടി.ചാനലുകള്‍ മാറ്റുന്നതിനിടയിലാണു ശ്രദ്ധിച്ചത്‌,എല്ലാം ന്യൂസ്‌ ചാനലുകളിലും ഭയങ്കര ഒച്ചപ്പാടും ബഹളവും.എന്തൊക്കെയോ ഫ്ലാഷ്‌ ന്യൂസുകള്‍.വ്യ്ക്തതയില്ലാത്ത ദൃശ്യങ്ങള്‍.

"രാജ്‌ താക്കറെയെ കൊല്ലും എന്നു ഭീഷണിപ്പെടുത്തി,ബെസ്റ്റ്‌ ബസ്‌ റാഞ്ചിയ ബീഹാറി യുവാവിനെ പോലീസ്‌ വെടി വച്ചു കൊന്നു എന്ന വാര്‍ത്തയായിരുന്നു ചാനലുകള്‍ ആഘോഷിച്ചു കൊണ്ടിരുന്നിരുന്നത്‌.

അവ്യക്തമായ ദൃശ്യങ്ങളിലൂടെ ഞാന്‍ ആ മുഖം കണ്ടു.ഇരുപതിനാലു മണിക്കൂര്‍ എന്റെയൊപ്പം യാത്ര ചെയ്തവന്‍,നിഷകളങ്കമായ ഒരു ചെറുപ്പുഞ്ചിരി എനിക്കു സമ്മാനിച്ചു എന്നെ യാത്രയാക്കിയവന്‍.ഈ സ്വപനനഗരത്തില്‍,തന്റെ സ്വപനങ്ങള്‍ ബാക്കി വച്ചു കൊണ്ട്‌ അവന്‍ യാത്രയായി എന്നെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ എനിക്കു കുറച്ച്‌ സമയമെടുത്തു.

"ക്യൂ കോയി കുച്ച്‌ നഹിം കര്‍ത്താ,Why No One Is Responding Against This?"

ഇതവന്റെ ചോദ്യമായിരുന്നു.അവന്‍ തന്നെ ഈ ചോദ്യത്തിനു ഒരുത്തരമായി.തന്റെ സ്വപനങ്ങളെക്കുറിച്ചു പറഞ്ഞ കൂട്ടത്തില്‍ അവന്‍ പറഞ്ഞ ഒരു വാചകം ഞാന്‍ ഓര്‍ത്തു.

"Its Easy To Become An Unmentioned Part Of History.But Its Difficult To Create History & To Change The World..."

അതെ രാഹുല്‍,ഒരുപക്ഷേ,നിന്റെ ജീവന്‍ ഒരു മാറ്റത്തിനു കാരണമായേക്കാം.

P.S:ഇതില്‍ 'ഞാന്‍' ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രം.