Wednesday, July 4, 2007

ഇന്നു ഞാന്‍..നാളെ നീ ..

നേരം വെളുത്തു വരുന്നു.കൃത്യം അഞ്ചിനു തന്നെ മൊബൈ‍ല് ശബ്ദിച്ചു.ഞാന്‍ എഴുന്നേറ്റു ജനാലയുടെ വിരി മാറ്റി പുറത്തേയ്ക്കു നോക്കി..ഇന്നലെ തുടങ്ങിയ മഴയാണു.ഇപ്പോഴും ഛന്നം പിന്നം പെയ്യുന്നുണ്ട്‌.പുതപ്പിന്റെ ചൂടിലേയ്ക്കു വീണ്ടും നൂണ്ടു കയറാന്‍ തോന്നി.നാട്ടിലെ പതിവ്‌ അതായിരുന്നല്ലൊ . നന്നേ പുലര്‍ച്ചേ, മഴയാണെങ്കില്‍,പുതപ്പിന്റെ ഉള്ളിലേയ്ക്കു വീണ്ടും ചുരുണ്ടു കൂടുന്നതിന്റെ സുഖം...ഇന്നതു സുഖമുള്ള ഒരോര്‍മ്മ മാത്രമായിരിക്കുന്നു.കഴിഞ്ഞ കാലം ഓര്‍ത്തിരിക്കാന്‍ സമയമില്ല.ഇന്നലെ മഴ കാരണം ഓഫീസില്‍ നിന്നു നേരത്തെ ഇറങ്ങിയതാണു,ആ പണി മുഴുവന്‍ ഇന്നു നേരത്തെ ചെന്നു വേണം തീര്‍ക്കാന്‍.എത്ര നേരത്തെ എത്തിയാലും തീരാത്ത അത്ര പണിയുണ്ടെന്നതു വേറൊരു വസ്തുത.പിന്നെ,വീട്ടില്‍ കാത്തിരിക്കാന്‍ ആരുമില്ലാത്തതു കൊണ്ടു അങ്ങനെയങ്ങു പണിയുന്നു.....

മഴയായിട്ടും റോഡില്‍ തിരക്കിനു യാതൊരു കുറവുമില്ല.കാറും സ്കൂട്ടറുമൊക്കെ ഇഷ്ടം പോലെ..കാല്‍നടക്കാരും കുറവല്ല.മഴയൊന്നും അര്‍ക്കും ഒരു പ്രശ്നമേയല്ല. ചൂടുന്ന കുടയ്ക്കു കീഴില്‍ സ്വന്തമായി ഒരു ലോകം ഉണ്ടാക്കി , അതിലാണു എല്ലാവരുടേയും നടപ്പ്‌ . പിറകെ നടക്കുന്നവരും , എതിരെ വരുന്നവരും ഒന്നും ആര്‍ക്കും പ്രശനമല്ല.എല്ലാവരും എല്ലാവരേയും അറിയുന്ന നാട്ടില്‍ നിന്നും , അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നവനെ പോലും അറിയാത്ത ഈ മഹാനഗരത്തിലേയ്ക്കുള്ള കൂടുമാറ്റം...ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു...ഞാന്‍ ഇങ്ങനെ മാറിയല്ലോ..എന്നും ക്ലാസ്സില്‍ എത്തുന്നതു വൈകിയായിരുന്നു..വരുന്ന വഴി മുഴുവന്‍ പരിചയക്കാരാണു..ചായക്കടയിലെ ഗോപാലന്‍ നായരും,ചെത്തുകാരന്‍ വാസുവും,മെംബറും , നാണിയമ്മൂമയും,വാര്യര്‍ സാറും അങ്ങനെ അങ്ങനെ..എല്ലാവരോടും കുശലം പറഞ്ഞു ക്ലാസ്സില്‍ എത്തുമ്പോഴേക്കും,പീരിയഡ്‌ പകുതിയായിട്ടുണ്ടാകും..ഓര്‍മ്മയുടെ വിദൂരതയില്‍ പോലും ഇവിടെ അങ്ങനെയൊരാളോട്‌ സംസാരിച്ചതായി ഓര്‍ക്കുന്നില്ല..പലപ്പോഴും ഞാന്‍ എന്നോട്‌ തന്നെ ചോദിച്ചിട്ടുണ്ട്‌,മനസ്സില്‍ എവിടെയെങ്കിലും ആ പഴയ നാട്ടിന്‍പുറത്തുകാരന്‍ ബാക്കിയുണ്ടോ എന്നു...ഇനിയും ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ചോദ്യം.

കുട ചൂടിയിടുണ്ടെങ്കിലും, നന്നായി തന്നെ നനയുന്നുണ്ട്‌.ഒരോ തുള്ളി ദേഹത്തു വീഴുമ്പോഴും എന്തോ ഒരു അറപ്പ്‌ തോന്നുന്നു.നാട്ടില്‍ ആയിരുന്നപ്പോള്‍ ഒരോ മഴയും ഒരോ ആഘോഷമായിരുന്നു.മഴ പെയ്യുമന്ന് തോന്നിയാലും കുട എടുക്കാതെ പോകാനായിരുന്നു അന്നൊക്കെ താത്പര്യം.ആ മഴയുടെ ഭംഗിയൊന്നും ഈ മഹാനഗരത്തിലെ മഴയ്ക്കില്ല.ഒരു മഴ പെയതാല്‍ ഈ വഴികളിലൂടെ നടക്കാന്‍ അറയ്ക്കും. ചീഞ്ഞു നാറി..ഓര്‍ക്കുമ്പോള്‍ മഴയെ തന്നെ വെറുക്കാന്‍ തോന്നുന്നു..ഓര്‍മ്മകളിലൂടെ നടന്നതു കൊണ്ടാകണം സ്റ്റേഷന്‍ എത്തിയതു അറിഞ്ഞില്ല..പലപ്പോഴും തോന്നിയിട്ടുണ്ട്‌,ഏറ്റവും മികച്ച സമയം കൊല്ലി,ഓര്‍മ്മകളാണെന്നു..അതും നാടിനെ കുറിച്ച്...

സീസണ്‍ ടിക്കറ്റായതു കൊണ്ട്‌ ക്യൂവില്‍ നില്‍ക്കാതെ രക്ഷപ്പെട്ടു.ഇന്നു വൈകിട്ടു വരുന്ന വഴി വേണം ടിക്കറ്റ്‌ പുതുക്കാന്‍.എല്ലാ മാസവും ഒാര്‍ക്കും ഇതു അവസാനത്തെ സീസണ്‍ ടിക്കറ്റാകും എന്നു,അടുത്ത മാസം ഈ നഗരത്തോട്‌ തന്നെ വിട പറയണം എന്നു.പക്ഷേ കഴിഞ്ഞ നാലു വര്‍ഷമായി അതിനു കഴിഞ്ഞിട്ടില്ല...ശരിക്കും മടുത്തിരിക്കുന്നു ഈ ജീവിതം,മഹാനഗരത്തിന്റെ തിരക്കുകളില്‍,തികച്ചും ഒറ്റപ്പെട്ട്‌, ഇങ്ങനെ നടക്കുമ്പോള്‍ പേടി തോന്നിയിട്ടുണ്ട്‌ പലപ്പോഴു. ഈ തിരക്കുകളില്‍ പെട്ട്‌ അലിഞ്ഞില്ലാതെയായവരുടെ കൂട്ടത്തിലെ പുതിയ പേര്‌ എന്റെയാകുമോ എന്നോര്‍ത്തു...ഒരിക്കല്‍ അതും സംഭവിക്കും എനിക്കുറപ്പാണ്‌...

ഒരുപാട്‌ ലോക്കല്‍ ട്രെയിനുകള്‍ മുന്നിലൂടെ കടന്നു പോകുന്നു..എല്ലാം തിങ്ങിനിറഞ്ഞാണു പോകുന്നതു.ഇനി അതില്‍ എവിടെയാണു ആളുകള്‍ കയറുന്നതു എന്നാലോചിച്ചു നില്‍ക്കുമ്പോഴേക്കും,അതില്‍ ഉള്ള അത്രയും ആളുകള് തില്‍ പിന്നെയും കയറി കഴിഞ്ഞിരിക്കും..അവിടുത്തുകാര്‍ക്ക്‌ ഈ ട്രെയിനുകള്‍ അവരുടെ ജീവിതത്തിന്റെ , അല്ല സ്വന്തം ശരീരത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു.

എനിക്കുള്ള ട്രെയിന്‍ ഇനിയും എത്തിയിട്ടില്ല,..ആ ട്രെയിനിനു വേണ്ടി കാത്തു നില്‍ക്കുന്നവരുടെ എണ്ണം കൂടി കൂടി വരുന്നുണ്ട്‌...അവിടെ നില്‍ക്കുന്നവരില്‍ ഭൂരിഭാഗം ആളുകളേയും കഴിഞ്ഞ കുറേ കാലമായി കാണാറുണ്ട്‌..പക്ഷേ ഇന്നും അവര്‍ തികച്ചും അപരിചിതര്‍,മനസ്സ്‌ വീണ്ടും നാട്ടിലേയ്ക്കു പോയി, K.S.R.T.C ബസ്സില്‍ എന്നും ഒരുമിച്ചു യാത്ര ചെയ്യ്തു,അടുത്ത സുഹൃത്തുകളായി മാറിയ എത്രയോ അപരിചിതര്‍ . നാട്ടില്‍ ജോലി ചെയ്തിരുന്ന സ്ഥലത്തേയ്ക്കു ഒന്നര മണിക്കൂര്‍ യാത്രയുണ്ടായിരുന്നു...മിക്ക ദിവസവും സ്ഥിരം യാത്രക്കാര്‍..കാലത്തും വൈകിട്ടും ഒരുമിച്ചു..എത്രയെത്ര വിഷയങ്ങള്‍..സിനിമ മുതല്‍ രാഷ്ട്രീയം വരെ..ഇവിടെ നേരെ മറിച്ചാണു.ഒരോ വ്യക്തിയും ഒരോ ലോകം...ആ ലോകത്തു അവരും അവരുടെ പ്രശനങ്ങളും മാത്രം...

എന്റെ ട്രെയിനിനുള്ള അറിയിപ്പെത്തി...പ്രതീക്ഷിച്ച പോലെ തന്നെ സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥ,എങ്കിലും മുന്നില്‍ വന്നു നിന്ന വാതിലിനടുത്തേയ്ക്കു ഞാന്‍ ഒാടി..തള്ളി തള്ളി വാതിലിന്റെ മുന്നില്‍ എത്തിയപ്പ്പ്പോഴേക്കും,ട്രെയിന്‍ നീങ്ങി തുടങ്ങി..എങ്കിലും പിറകില്‍ നിന്നുള്ള തള്ളിനു യാതൊരു കുറവുമില്ല...കയറാന്‍ പറ്റാത്ത അകലത്തേയ്ക്കു ട്രെയിന്‍ നീങ്ങി കഴിഞ്ഞിരുന്നു..സാധാരണ ട്രെയിന്‍ മിസ്സ്‌ ചെയ്യുമ്പോള്‍ തോന്നുന്ന ദേഷ്യവും സങ്കടവുമൊന്നും ഇന്നു മനസ്സില്‍ തോന്നുന്നില്ല..വല്ലാത്ത ഒരു ശാന്തത..സുഖമുള്ള ഒരു തണുപ്പ്‌...ഞാന്‍ അടുത്ത ട്രെയിനും കാത്തു അപ്പുറത്തേയ്ക്ക് മാറിനിന്നു.

"ട്രാക്ക്‌ മേം കോയി ഗിര്‍ പഠാ ഹെ".(ട്രാക്കില്‍ ആരോ വീണു കിടക്കുന്നു) ആരോ വിളിച്ചു കൂവുന്നതു കേട്ടു.

ഒരു പറ്റം ആളുകള്‍ ട്രാക്കില്‍ നിന്നു ഒരാളെയും പൊക്കിയെടുത്തു വരുന്നുണ്ട്‌. മുഖം കാണാന്‍ വയ്യ..മരിച്ചു കഴിഞ്ഞു അതുറപ്പാണു. .ഞാന്‍ കയറാന്‍ ശ്രമിച്ച വാതിലിന്റെ ഭാഗത്തു നിന്നുമാണ് ബഹളം. ആ തിരക്കില്‍ വീണു പോയതാകണം.ഇതിവിടെ ഒരു സ്ഥിരം സംഭവമാണു.ആദ്യത്തെ ആ ഒച്ചപ്പാടിനും ബഹളത്തിനും ശേഷം രംഗം വീണ്ടും ശാന്തമായി.സ്റ്റേഷന്‍ മാസ്റ്ററുടെ ഒാഫീസിനു മുന്നില്‍ തുണി പുതപ്പിച്ചു കിടത്തിയിരിക്കുകയാണു ആ മൃതദേഹം .രണ്ടു പണിക്കാര്‍ വന്നു ,പുതപ്പിച്ചിരുന്ന തുണി ഒരു മറയാക്കി പിടിച്ചു..പോലീസുകാര്‍ക്ക്‌ ഇങ്ക്വസ്റ്റ്‌ തയ്യറാക്കാന്‍ വേണ്ടിയാണു..സ്റ്റേഷനില്‍ നില്‍ക്കുന്ന ഒരു മനുഷ്യന്റെ മുഖത്തു പോലും ,കണ്മുന്നില്‍ ഒരു മരണം സംഭവിച്ചതിന്റെ പകപ്പൊന്നുമില്ല..എല്ലാം സര്‍വ്വ സാധാരണം പോലെ..പോലീസുകാര്‍ ആ ശവം അരിച്ചു പെറുക്കുന്നുണ്ട്‌ , തിരിച്ചറിയാനുള്ള എന്തെങ്കിലും തെളിവിനായി..അവരുടെ ഒരു അവസ്ഥയേ,എന്തൊക്കെ കാണണം,എന്തൊക്കെ ചെയ്യണം.???

"പ്രതിഭാ അപ്പാര്‍ട്ടമെന്റു സേ കോയി ഹേ??"(പ്രതിഭാ അപ്പാര്‍ട്ടമെന്റില്‍ നിന്നുള്ള ആരെങ്കിലും ഉണ്ടോ?? അയാളുടെ പോക്കറ്റില്‍ നിന്നെടുത്ത കുറിപ്പില്‍ നോക്കി ഒരു പോലീസുകാരന്‍ വിളിച്ചു ചോദിച്ചു.

ആ പേരു കേട്ട്‌ ഞാനൊന്നു ഞെട്ടി..കാരണം ഞാന്‍ താമസിക്കുന്ന കെട്ടിടമാണതു.പക്ഷേ അങ്ങോട്ടു ചെല്ലാന്‍ തോന്നിയില്ല .കാരണം രണ്ടാണു.ഒന്നാമതു എനിക്ക്‌ അവിടെ താമസിക്കുന്ന മറ്റാരേയും തന്നെ അറിഞ്ഞു കൂടാ..രണ്ടാമത്‌,കാണേണ്ടി വരിക,ട്രെയിന്‍ കയറി അരഞ്ഞ ഒരു ശവമാണു,തീര്‍ത്തു അസുഖകരമായ കാഴ്ച്ച.ഞാന്‍ ഈ നാട്ടുകാരന്‍ അല്ല എന്ന മട്ടില്‍ അവിടെ തന്നെ നിന്നു.എങ്കിലും അതാരാകും,അധികം ആരെയും അറിയില്ലെങ്കിലും ,പരിചിതമായ മുഖങ്ങളിലൂടെ ഞാന്‍ ഒരു ഓട്ട പ്രദക്ഷിണം നടത്തി...അതിര്‍വശത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന തടിയന്‍ മാര്‍വാഡി...പക്ഷേ,അയാള്‍ കുറേ ദിവസമായി അവിടെയില്ലെന്നു തോന്നുന്നു,കാരണം ഉണ്ടെങ്കില്‍ മിക്ക ദിവസവും ഭാര്യയുമായി ഒച്ച വയ്ക്കുന്നതു കേള്‍ക്കാം...അയാളല്ലെങ്കില്‍,പിന്നെ അങ്കിള്‍ വില്യം ആകുമോ...കക്ഷിയെ കാലത്തെ കണ്ടതാണു,ഞാന്‍ ഇറങ്ങുന്ന നേരത്തു താഴെ കുട്ടികളുമായി കളിച്ചു കൊണ്ടു നില്‍ക്കുന്നതു..എന്റെ മുന്നില്‍ നടന്നു നീങ്ങിയ ആ ഗുജറാത്തി പട്ടേല്‍ ആകും..ചിലപ്പോള്‍ ഇവരാരുമാകില്ല,മറ്റാരുടെയെങ്കിലും വിലാസമാണു ആ മൃതദേഹത്തിന്‍റെ പോക്കറ്റില്‍ നിന്നു കിട്ടിയതെങ്കിലോ?? അല്ലെങ്കിലും ആരായാലെന്താ...ആരുമായും ഒരിക്കലും പിരിയാന്‍ കഴിയാത്ത ഒരു ആത്മബന്ധമൊന്നുമില്ലല്ലോ അവിടെ..പിന്നെ സംഭവിച്ചതു ഒരു മരണമാണല്ലോ,ആ ആത്മാവിനു ശാന്തി ലഭിക്കട്ടെ..ഞാനും ഒരു നഗരജീവി ആകുകായാണു..ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

ആ മൃതദേഹം അവിടെ നിന്നു കൊണ്ടു പോകാനുള്ള ഒരുക്കമാണു..എന്റെ ട്രെയിന്‍ വന്നു..തിരക്കിനു യാതൊരു കുറവുമില്ല..ഇത്തവണ കയറിയേ പറ്റൂ,..ഒരു തരത്തില്‍ അതിന്റെ അകത്തു കയറി നിന്നു ഞാന്‍ പുറത്തേയ്ക്കു നോക്കി...എന്റെ വാതിലിന്റെ മുന്നിലൂടെ ആ ശരീരവും കൊണ്ടു പോലീസുകാര്‍ നീങ്ങി..ട്രെയിന്‍ നീങ്ങുന്ന കാറ്റില്‍,അതിന്റെ മുഖത്തു നിന്നു മൂടിയിരുന്ന തുണി പറന്നു ...അതിന്റെ മുഖം..അതു ഞാനായിരുന്നു....അപ്പോഴേക്കും ട്രെയിന്‍ അകലേയ്ക്കു നീങ്ങിത്തുടങ്ങിയിരുന്നു...

28 Comments:

Unknown said...

നഗരങ്ങള്‍ ആധുനിക ശവപ്പറമ്പുകളാകുമ്പോള്‍,മരിച്ചു വീഴുന്നതു,മണ്ണിനേയും മനുഷ്യനേയും സ്നേഹിച്ച ഒരു കൂട്ടം പച്ച മനുഷ്യരാണു...

ആ മഹാനഗരത്തിലൂടെ ശവതാളത്തില്‍ ഞാന്‍ ഏകനായി നടന്നു നീങ്ങി...അകലേയ്ക്ക്...

Rasheed Chalil said...

വായിച്ചപ്പോള്‍ ഗുലാം അലിയ്ടെ ഒരു ഗസലാണ് ആദ്യം മനസ്സിലെത്തിയത്... അനവധി പേരുടെ അടുത്ത് ജീവിക്കുമ്പോഴും ഒറ്റപ്പെടുന്ന നഗര ജീവിതം നന്നായി വായിക്കാനാവുന്നു താങ്കളുടെ വരികളില്‍.

ഈയുള്ളവന്‍ said...

മൃദുല്‍,
മാസം ആയിരം കിട്ടുന്നവനും പതിനായിരമോ ലക്ഷമോ കിട്ടുന്നവനും തരക്കേടില്ലാതെ ജീവിച്ചുപോകാവുന്ന മുംബൈയുടെ തിരക്കുകളിലേക്ക് വളരെ നന്നായി വായനക്കാരനെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. പിന്നെ, അയല്‍‌പക്കക്കാരനെ അറിയാതിരിക്കുന്ന അവസ്ഥ ഇപ്പോള്‍ എറണാകുളത്തും തിരുവനന്തപുരത്തുമൊക്കെയുള്ള പല ഫ്ലാറ്റുകളിലും അപ്പാര്‍ട്ടുമെന്റിലുമൊക്കെ ഉണ്ടല്ലോ. അവസാനഭാഗം വായിച്ചപ്പോള്‍ യാദൃശ്‌ചികമായിരിക്കാം, മൂന്നാമതൊരാള്‍ സിനിമ ഓര്‍മ്മവന്നു..

കൊള്ളാം, നന്നായി എഴുതിയിട്ടുണ്ട്... ഇനിയും എഴുതുക..

Unknown said...

ചില കാരണങ്ങളാല്‍ ഈ കഥയുടെ പേരു ഞാന്‍ മാറ്റുകയാണു..സാഹചര്യങ്ങള്‍ക്കു കൂടുതല്‍ യോജിക്കുക ഇതാണെന്നു തോന്നുന്നു...

“ഇന്നു ഞാന്‍... നാളെ നീ...”

VIJU ALEX said...

അതേ മുംബായ് ഇങ്ങനൊക്കെത്തന്നെയാണ്‍...ഞാന്‍ കണ്ടതാണ്‍ ഈ രംഗങ്ങളൊക്കെത്തന്നെ....അനുമോദനങ്ങ്ള്‍...‌വിജു

asdfasdf asfdasdf said...

മുംബെയില്‍ ഇത് ഇടയ്ക്കിടെ കാണുന്നതാണ്. എനിക്ക് പലപ്പോഴും മനസ്സിലാവാത്ത ഒരു നഗരമാണ്. എല്ലാം പെട്ടന്ന് മറക്കാനുള്ള ത്വര. കടിഞ്ഞാണില്ലാത്ത കുതിര..
91 ലെ ഒരു വേനല്‍ക്കാല സന്ധ്യക്ക് ലോവര്‍ പരേല് ബ്രിഡ്ജിലൂടെ നടന്നുവരുമ്പോഴാണ്‍ പെട്ടന്ന് ഞാനത് ശ്രദ്ധിച്ചത്. താഴെ റെയില്വേ ട്രാക്കില്‍ സ്റ്റേഷനുതൊട്ടു മുന്‍പ് വെച്ച് ഒരു ട്രെയിന്‍ നിത്തിയിട്ടിരിക്കുന്നു. ഡ്രൈവര്‍ ഹോണ്‍ മുഴക്കുന്നുണ്ട്. പിന്നീടാണ് ഞാന്‍ കണ്ടത് ട്രെയിനിനു മുന്നില്‍ ഉടല്‍ വേര്‍പ്പെട്ട തല. വശങ്ങളിലായി ചതഞ്ഞരഞ്ഞ മാംസക്കഷണങ്ങള്‍. യാത്രക്കാരോ സ്റ്റേഷനില്‍ നില്‍ക്കുന്നവരോ ആരും തന്നെ അടുത്തേക്ക് പോകുന്നില്ല. അങ്ങനെ എത്രയെത്ര കാഴ്ചകള്‍. മഹാനഗരത്തിന്റെ ശവതാളങ്ങള്‍ ..

Unknown said...

നന്നായിരിക്കുന്നു. ഇനിയും എഴുതൂ.

sandoz said...

മുംബയ്‌ സബര്‍ബന്‍ വിഭാഗത്തിന്‌ ശവം പെറുക്കാന്‍[തെറ്റിയിട്ടില്ലാ....പെറുക്കാന്‍ എന്ന് തന്നെ....അതില്‍ കൂടുതല്‍ ബഹുമാനമൊന്നും അവിടെ ആ മൃതദേഹത്തിന്‌ ലഭികുന്നില്ല]ദിവസക്കൂലിക്ക്‌ ആളുണ്ട്‌....
പലപ്പോഴും കണ്ടിട്ടുണ്ട്‌,ലോക്കല്‍ സ്റ്റേഷനുകളുടെ ഇടക്ക്‌ നടക്കുന്ന അപകടങ്ങളുടെ ഇരകളെ ഹൊയ്‌...ഹൊയ്‌..എന്ന് ശബ്ദമുണ്ടാക്കികൊണ്ട്‌ തുണിയിലോ കടലാസ്സ്‌ കൊണ്ടോ മറച്ച്‌ തൂക്കിക്കൊണ്ട്‌ വരുന്നത്‌.എന്നിട്ട്‌ അടുത്ത്‌ വരുന്ന ട്രെയിനിലെ പാര്‍സല്‍ ബോഗിയില്‍ കേറ്റി ദാദറിലോ കുര്‍ളയിലോ ഇറക്കാന്‍ കൊണ്ട്‌ പോകുന്നത്‌....
ജനം വെറുതേ നോക്കി നില്‍ക്കും..ഒരമ്പരപ്പോ....എന്താണ്‌...ഏതാണ്‌..ആരാണ്‌ എന്നറിയാനുള്ള ഒരു ത്വരയോ ആരും അവിടെ പ്രകടിപ്പിച്ച്‌ കണ്ടിട്ടില്ലാ...

മഹാനഗരം....അവിടെ ജീവിതമില്ല...വേറെ എവിടെയോ പോയി സ്വസ്ഥമായി ജീവിക്കാം എന്ന് സ്വപ്നം കണ്ട്‌ നടത്തുന്ന സൊരുക്കൂട്ടല്‍ മാത്രം...

മൃദുല്‍....നന്നായി എഴുതിയിട്ടുണ്ട്....ഫീല്‍‍ ഉണ്ട്..

SUNISH THOMAS said...

മൃദുല്‍...
യൂ ആര്‍ റൈറ്റ്. അതു ഞാന്‍ തന്നെയായിരുന്നു എന്ന തിരിച്ചറിവ് മുംബൈയില്‍ ആര്‍ക്കുമുണ്ടാവില്ല.

ഞാനും കണ്ടിട്ടുണ്ട് ഇതേപോലൊരു രംഗം. മുംബൈയില്‍നിന്നു തന്നെ. അവിടെ മരണം ഒരു സംഭവമേയല്ലല്ലോ... നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അയല്‍പക്കത്തു പുതിയതായി താമസിക്കാന്‍ വന്ന വീട്ടിലെ അമ്മ എന്നോടു പറഞ്ഞു. ഞങ്ങടെ ഇളയമകന്‍ കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ വച്ചാണു മരിച്ചത്. മെട്രോ ട്രെയിനില്‍നിന്നു വീണ്!!!
റിയലി ടച്ചിങ്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മൃദുലേ ആ രണ്ടാമത്തേം മൂന്നാമത്തേം പാരഗ്രാഫ് ഇങ്ങെടുക്കുവാട്ടോ. ഇനി വല്ലവരുടെം ആത്മകഥേല്‍ ഇതിലെ വരികള്‍ കണ്ടാല്‍ കോപ്പീറൈറ്റ് കേസും കൊണ്ട് വരരുത്.:)

നന്നായി എഴുതിയിരിക്കുന്നു. ഹൃദയത്തില്‍ നിന്ന്...

Kaithamullu said...

മൃദുല്‍,

നന്നായി എഴുതിയിരിക്കുന്നു.ഒരു എക്സ് മുംബായിവാലയായതിനാല്‍ കൂടുതലിഷ്ടായി.

അവസാനം അത് താന്‍ തന്നെയെന്ന തിറിച്ചറിയല്‍ ഒന്നുകൂടി ‘ഡ്രമാറ്റിക്’ ആക്കാമായിരുന്നെന്ന് തോന്നി.

.... said...

മൃദുല്‍...മഹാനഗരങ്ങളിലെ ജീവിതങ്ങളുടെ ഒറ്റപ്പെടലുകളെ വളര ഹൃദയസ്പര്‍ശിയായി വരച്ച് കാട്ടിയിരിക്കുന്നു...അഭിനന്ദനങ്ങള്‍.

Dandy said...

മൃദുലേ, കഥ ഇപ്പോഴാണ് വായിക്കാന്‍ സമയം കിട്ടിയത്. വളരെ നന്നായിട്ടുണ്ട്. അയല്‍ക്കാരന്‍ ആരെന്നറിയാതെയുള്ള മനുഷ്യന്റെ ജീവിതമോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. ഈ അവസ്ഥയ്ക്ക് കാരണക്കാര്‍ ടി.വി യും ഇന്റര്‍നെറ്റുമൊക്കെ തന്നെ.

ഡാന്റിസ്

ഷിജോ ജേക്കബ് said...

മൃദുല്‍ വളരെ നന്നായി എഴുതിയിരിക്കുന്നു...
മഹാനഗരത്തിലെ ജീവിതം ഇങ്ങനെയൊക്കെയാണ് ആര്‍ക്കും ആരേയും അറിയില്ല(അറിയേണ്ട)
ഞാന്‍ കണ്ടിട്ടില്ലെങ്കിലും, കേട്ടിട്ടുള്ള മുംബൈയേ വളരെ മനോഹരമായി വായനക്കാര്‍ക്ക് കാണിച്ചുതന്നിരിക്കുന്നു
ഇനിയും എഴുതൂ :-)

Haree said...

എന്തായിരുന്നു കഥയുടെ പഴയ പേര്?

അവസാനം വരെയും കാര്യമായൊന്നും ഞാനിതില്‍ കണ്ടില്ല. തിരക്കുകളുടെ ഒരു ദൃക്‌സാക്ഷി വിവരണം മാത്രം. പക്ഷെ, അവസാനം എനിക്കിഷ്ടമായിത്. ശ്യാമളന്റെ സിക്ത് സെന്‍സ്, ഗോസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രം ഒക്കെയിലും ഞാന്‍ കണ്ടിട്ടുള്ളതു തന്നെ ഇതിലെ ആശയം; പക്ഷെ അങ്ങിനെയൊരു തോന്നല്‍ അവസാനത്തെ വരി വായിക്കും വരെയും എനിക്കുണ്ടായില്ല. അങ്ങിനെയല്ലാതെ സിംബോളിക്കായും കഥയിലെ ‘എന്റെ’ മരണത്തെ കാണാം, ഏതു രീതിയില്‍ നോക്കിയാലും നന്നായിട്ടുണ്ട് ‘ഇന്നു ഞാന്‍..നാളെ നീ.. :)
--

കുറുമാന്‍ said...

മൃദുല്‍ വളരെ നന്നായി എഴുതിയിരിക്കുന്നു......ഓരോ തവണയും എഴുത്ത് മെച്ചപെട്ടു വരുന്നു.

ജോസ്‌മോന്‍ വാഴയില്‍ said...

മുംബയിലെ ട്രയിന്‍ തിരക്കുകളില്‍... അതിന്റെ ആരേയും കൂസാത്ത ഓട്ടപ്പാചിലിനിടയില്‍ മരണത്തെ രണ്ടു വട്ടം മുഖാമുഖം കണ്ട ഞാന്‍... ഇത് വായിച്ചത്... ഇത് എന്റെ കഥയാണല്ലോ എന്നോര്‍ത്തുകൊണ്ടാണ്..!!!മരണം.. അതെന്നെ കവര്‍ന്നെടുക്കൂമെന്ന് ഉറപ്പായ നിമിഷങ്ങള്‍... ജനിപ്പിച്ചവര്‍ മുതല്‍... - മൃദുല്‍ പറഞ്ഞ അയല്‍‌വക്കത്ത് താമസിക്കുന്ന - അപരിചിതര്‍ വരെയുള്ളവരെ മനസാ ഓര്‍ത്ത്... ജീവിതം ഇവിടെ പൂര്‍ണ്ണമാകുന്നത് അടുത്തറിഞ്ഞ എനിക്ക്... ഇത് എന്റെ കഥയാണ്...!!! ശരിയാണ് മൃദുല്‍... “നാളെ ഞാന്‍...” തന്നെ...!! ചിലപ്പോള്‍ ഇന്ന്..!!!

ജോസ്‌മോന്‍ വാഴയില്‍ said...

അസ്സലായിരിക്കുന്നു... മൃദുല്‍...!!! ഇനിയും എഴുതുക...!!!

Unknown said...

ഇത്തിരിവെട്ടം:
:)

ഈയുള്ളവന്‍:
ഭായി..ഇവിടെയൊക്കെ ആ അവസ്ഥ വരുന്നല്ലേയുള്ളു..പക്ഷേ അവിടെ,അയല്‍പക്കം ഇല്ലാതെ നമുക്കെന്താഘോഷം !.പിന്നെ മൂന്നമതൊരാളിന്റെ കാ‍ര്യം ഭായി പറഞ്ഞപ്പോഴാ ഞാനും ശ്രദ്ധിച്ചേ.. :)

നന്ദി വിജു.

കുട്ടമ്മേനൊന്‍:
ശരിയാണു..ഇതിലും ഭീകരമായ എത്രയോ കാഴച്ചകള്‍..നന്ദി.

ദില്‍ബാസുരന്‍:
നന്ദി ദില്‍...

സാന്റോസ്:
മഹാനഗരത്തിനു എല്ലാം പെട്ടന്നു മറക്കാന്‍ കഴിയുന്നുണ്ട്..അതു നല്ലതോ ചീത്തയോ??ആര്‍ക്കറിയാം.ഞാന്‍ ഒരിക്കല്‍ താനെ സ്റ്റേഷനില്‍ ഇതു പോലൊരു കാഴച്ച കണ്ടിരുന്നു.പക്ഷേ,നാട്ടിലെ പോലെ ഒരു അമ്പരപ്പോ,പകപ്പോ ഒന്നും അവിടെ നിന്നിരുന്ന ആളുകളുടെ മുഖത്തു കാണാന്‍ കഴിഞ്ഞില്ല..പിന്നെയും അതു കണ്ടതു അവിടെയുണ്ടായിരുന്ന കുറച്ച് മലയാളികളുടെ മുഖത്താണു..ഇതാകും അവര്‍ പറയുന്ന Sprit Of Mumbaikkars... വായിച്ചതിനു ഒരുപാട് നന്ദി...

സുനീഷ്:
അങ്ങനെയൊരു തിരിച്ചറിവ് ഇല്ലാതെ പോകുന്നതിനു അവിടുത്തുകാരെ പറഞ്ഞിട്ടു കാര്യമുണ്ടോ..ആ നഗരം അവരെ അങ്ങനെയാക്കുന്നതല്ലേ.. :)

കുട്ടിച്ചാത്തന്‍:
ഞാന്‍ ഒരു കേസിനുമില്ലേ...നന്ദി ചാത്താ

കൈതമുള്ള്,തുഷാരം,ഡാന്റിസ്,ഷിജോ:
ഒരുപാട് നന്ദി... :)

ഹരി:
ഇതു തിരക്കുകളുടെ ഒരു ദൃക്സാക്ഷി വിവരണമല്ല...ഇതാണു ആ നഗരത്തിന്റെ ജീവിതം..ആദ്യത്തെ പേര് ശവതാളം എന്നായിരുന്നു ഹരീ..

അഭിപ്രായത്തിനു ഒരുപാട് നന്ദി ഹരി..

കുറുമാന്‍:
നിങ്ങളെപ്പോലുള്ള പുലികള്‍ അല്ലേ കമ്പനി,അതിന്റെ മെച്ചമാ...നന്ദി...

ജോസ് :
എല്ലാ ‘മുംബൈക്കര്‍ക്കും’ ഉണ്ടാകുമല്ലേ ഇങ്ങനെയൊരു അനുഭവം.കേരളത്തിനു പുറത്തു ഞാന്‍ ഏറ്റവും കൂടുതല്‍ തവണ പോയിട്ടുള്ള ഒരു സ്ഥലമാണു മുംബൈ..എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടൂള്ള മഹാനഗരം..

അഭിപ്രായത്തിനു വളരെ നന്ദി...

വാണി said...

മൃദുല്‍...എന്നത്തെയും പോലെ തന്നെ മനസ്സില്‍ തട്ടുന്ന എഴുത്ത്!!!
ആള്‍ക്കൂട്ടത്തിനിടയിലും ഒറ്റപ്പെടുന്ന അവസ്ഥ നന്നായി പകര്‍ത്തിയിരിക്കുന്നു....

Unknown said...

എന്റെ കിറുക്കുകള്‍:

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി...

:)

ബാജി ഓടംവേലി said...

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ നല്ല കഥ
വിശദമായ അഭിപ്രായം പിന്നീട്‌ എഴുതാം
ബാജി

മയൂര said...

മനസ്സില്‍ തട്ടിയ എഴുത്ത്.. നന്നായിരിക്കുന്നു ..അഭിനന്ദനങ്ങള്‍.

കൈലാസി: മണി,വാതുക്കോടം said...

മഹാനഗരത്തിലെ കാലികമായ കാഴ്ച്ചകള്‍ അവതരിപ്പിച്ചുകൊണ്ട് നല്ലരീതിയില്‍ എഴുതിയിരിക്കുന്നു.

Unknown said...

ബാജി:
മാഷേ..അഭിപ്രായത്തിനു നന്ദി..

മയൂര,മണി:
നന്ദി.. :)

ഹരിയണ്ണന്‍@Hariyannan said...

മൃദുല്‍..
മൂന്നമതൊരാള്‍,സിക്സ്ത്‌സെന്‍സ് എന്നീ ചിത്രങ്ങളില്‍ ഇതേ രീതിയിലുള്ള ആശയമാണ് അവതരിപ്പിക്കപ്പെട്ടതെങ്കിലും വ്യത്യസ്ഥമായ അവതരണരീതിയും എഴുത്തിന്റെ ശൈലിയും നന്നായിരിക്കുന്നു.കുറേ കബന്ധങ്ങള്‍ നടന്നു നീങ്ങുന്ന നഗര(നരക)ത്തെ നീ നന്നായി വരച്ചുകാട്ടി...!!

Unknown said...

ഹരിയണ്ണാ നന്ദി...നരകം എന്നു ഞാന്‍ പറയുന്നില്ല..എന്തായാലും സ്വര്‍ഗ്ഗമല്ല...

ശ്രീ said...

നന്നായിരിക്കുന്നു, മൃദുല്‍‌...
:)