Friday, July 17, 2015

മോളിക്കുട്ടീ..ഫുഡ്കോര്‍ട്ട് വിളിക്കുന്നു !

അനന്തപുരിയിലുണ്ടായിരുന്ന കാലം.

ഉച്ചഭക്ഷണം കഴിഞ്ഞ് ക്യുബിക്കളില്‍ വന്നിരുന്നു സിസ്റ്റം ഓണ്‍ ചെയ്തു.ഓഫീസ് കമ്മ്യൂണിക്കേറ്ററില്‍ ഒരു മെസേജ് വന്നു കിടക്കുന്നു.പണിയാവരുതെ എന്ന പ്രാര്‍ത്ഥനയോടെ വന്ന മെസേജില്‍ ക്ലിക്ക് ചെയ്തപ്പോള്‍ എന്റെ മറുപടിയ്ക്കായി കാത്തു നില്‍ക്കുന്ന ഒരു ഹായ് മാത്രം.പക്ഷേ അയച്ച ആളുടെ പേരു കണ്ടതും നെഞ്ചില്‍ ഒരു പെരുമ്പറ മുഴങ്ങി,നാടിഞരമ്പ് വലിഞ്ഞു മുറുകി,പേശികളാകെ ഉരുണ്ടു കയറി,ചങ്കിനകയ്ക്കത് തകിട തകിട താളമടിച്ചു,ഏ.സിയായിരുന്നിട്ടും നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു.

ആ മെസേജ് അയച്ച ആളെ നമുക്ക് തത്കാലം മോളിക്കുട്ടി എന്നു വിളിക്കാം.കഥാപാത്രത്തിന്റെ ഇന്റ്റോ ഫ്ലാഷ്ബാക്കിലാണു.അങ്ങോട്ടേയ്ക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു!

രണ്ടു മാസം മുന്‍പുളള അത്ര തണുപ്പില്ലാത്ത ഒരു വെളുപ്പാന്‍ കാലം.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഫുഡ് കോര്‍ട്ട് കമിറ്റിയില്‍ ഉളളതിന്റെ ഒരു അധികാരത്തില്‍ ബ്രേക്ക്ഫാസ്റ്റിനു പോയ ഞാന്‍ അതിനകത്തൂടെ തേരാ പാരാ നടന്നു വെന്‍ഡേഴ്സിനോട് സൊറ ഒക്കെ പറഞ്ഞ് നടക്കുന്നു.സൊറ പറച്ചില്‍ കൂടിയത് കൊണ്ടായിരിക്കണം ചോദിക്കാതെ തന്നെ ഫുഡ് കൂപ്പണ്‍ തന്നു മമ്മത കേറ്ററിംഗിലെ ഭായ് പയ്യെ സ്കൂട്ടായി.അതും കൊണ്ട് ഫുഡ് കൌണ്ടറിലേയ്ക്ക് നടക്കുന്ന വഴിയ്ക്ക്,പതിവുളള ഫേസ് സ്കാനിംഗിനിടെയാണു എന്റെ ടീം മേറ്റും നല്ലൊരു സുഹൃത്തുമായ ഒരു കുട്ടി - താത്കാലിക നാമം ഡുണ്ടുമോള്‍ -ഇരിക്കുന്നത് കണ്ടത്.കണ്ട സ്ഥിതിയ്ക്ക് ഒരു ഹായ് പറയാതിരിക്കുന്നത് മോശമല്ലേ എന്നു കരുതി അങ്ങോട്ടേയ്ക്ക് ഒന്നു ഫോക്കസ് ചെയ്തപ്പോഴാണു ഞാനാ കാഴച്ച കണ്ടത്.ഡുണ്ടുവിന്റെ തൊട്ടപ്പുറത്ത് ഒരാള്‍.വെളള സല്‍വാറില്‍ വലിയ കണ്ണുകളൊക്കെ ആയിട്ട്,കാണുമ്പോള്‍ ഒരുപാട് സന്തോഷം തരുന്നൊരു മുഖം.ചില സിനിമേലൊക്കെ കാണുന്ന പോലെ ചുറ്റുമുളളതൊക്കെ ഒരു സ്ലോമോഷനില്‍ പതിയെ പതിയെ ഔട്ട് ഓഫ് ഫോക്കസിലേയ്ക്ക് പോയി,ഫോക്കസില്‍ മോളിക്കുട്ടി മാത്രം.മൊത്തത്തില്‍ ഒരു കിളി പോയ അവസ്ഥ.

മനസ്സില്‍ ഒരു ലഡു പൊട്ടി എന്നൊന്നു കണ്‍ഫേം ചെയ്ത വന്നുപ്പോഴേയ്ക്കും ഞാന്‍ പോലുമറിയാതെ കാലുകള്‍ ഫുഡ് കൗണ്ടറിലെത്തിയിരുന്നു.കൂപ്പണ്‍ ദീജിയേ സര്‍ എന്നു കൗണ്ടറിലെ ഭായി പറഞ്ഞില്ലായിരുന്നെങ്കില്‍ ആ ഊളചിരിയും ചിരിച്ച് ഞാന്‍ അവിടെ നിന്നേനെ കുറേ നേരം കൂടി.മാന്യതയുടെ മൂടുപടം ഉളളത് കൊണ്ട് അവരിരിക്കുന്നതിനു എതിര്‍വശത്തുളള മേശയില്‍ പോയിരിക്കാതെ, കറക്റ്റ് വ്യൂവില്‍ മോളിക്കുട്ടിയുടെ മുഖം എനിക്ക് കാണാവുന്ന,എന്നെ അവര്‍ക്ക് കാണാന്‍ പറ്റാത്ത ഒരു സൈഡ് ടേബിളില്‍ പൂരിമസാല കഴിക്കുന്നു എന്ന വ്യാജേന ആ ചിരിയൊക്കെ കണ്ട് ഇങ്ങനെയിരുന്നു.

കട്ട് ട്ടു ക്യുബിക്കിള്‍ - ഞാന്‍ ഡുണ്ടു മോള്‍ടെ സീറ്റില്‍ ഒരു കസേര വലിച്ചിട്ട് ഇരുന്നു.

"എന്താടി ഡുണ്ടുമോളേ, നിനക്കാകെ ക്ഷീണമാണല്ലോ.നീ നേരാം വണം ഭക്ഷണം ഒന്നും കഴിക്കുന്നില്ല കേട്ടോ.." . പറഞ്ഞു തീരണ്ട താമസം.

"പേര്‌ മോളിക്കുട്ടി,ഒരു കാഞ്ഞിരപ്പളളിക്കാരി അച്ചയാത്തിയാ"

കൂട്ടുകാരായാല്‍ ഇങ്ങനെ വേണം.കാള വാലു പൊക്കുന്നത് കണ്ടപ്പോഴേ അവള്‍ക്ക് കാര്യം മനസ്സിലായി.അച്ചായത്തിയാണെന്നു പറഞ്ഞെങ്കിലും ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു, ആര്‍.സി ആണല്ലോ അല്ലേ ?

ആണെന്നു അവള്‍ പറഞ്ഞതും,പൊട്ടാന്‍ ബാക്കിയുണ്ടായിരുന്ന ആ ഒരു ലഡു കൂടി അമിട്ട് പൊട്ടണ പോലെ അങ്ങ് പൊട്ടി.പിന്നെ യൂഷ്വല്‍ വയലിന്‍ വായന,പൂ വിരിയണ എഫക്ട്,കളം കളം എഫക്ട് അതൊക്കെ കൂടി അങ്ങ് വന്നു നിറഞ്ഞു.

ഡീറ്റയില്‍സ് ഒക്കെ കിട്ടിയ സ്ഥിതിയ്ക്ക്,കേരളത്തിലെ ആമ്പിള്ളേരുടെ ഇഷ്ടവിനോദമായ വണ്‍ വേ ലൈനടി അങ്ങു അഘോഷമായിട്ട് തുടങ്ങി.ലൈനടീന്നു പറഞ്ഞ നിരുപദ്രവകരമായ കാര്യങ്ങള്‍ മാത്രം,അതായത് ഉച്ചയ്ക്ക് കഴിക്കാന്‍ പോകുമ്പോ വായ്നോക്കാന്‍ പാകത്തിനു എവിടെലും ഇരിക്കുക,വൈകുന്നേരത്തെ ചായയ്ക്ക് അവരുടെ ഗ്യാംഗ് പോയി എന്നുറപ്പ് വന്നു കഴിയുമ്പോ ഒന്നും അറിയാത്ത പോലെ എന്റെ കൂട്ടുകാരെ നിര്‍ബന്ധിച്ച് ചായയ്ക്ക് ഇറക്കുക,ഒത്താല്‍ എതിര്‍ വശത്തുളള ടേബിളില്‍ ഇരിക്കുക,ചായ കുടിക്കുന്നതിനിടെ കണ്ണടയുടെ മുകളിലൂടെ ചുമ്മാ ഒരു ഒളികണ്ണെറിയുക,അവളിരിക്കുന്ന വിംഗില്‍ തന്നെ ഇരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഓഫീസിലേയ്ക്ക് ഇറങ്ങുന്നത് വരെ കൂടെയുണ്ടായിരുന്ന സഹമുറിയന്റെ സുഖവിവരം ഒന്നു വീതം മൂന്നു നേരം കണക്കില്‍ അവിടെ പോയി അന്വേഷിക്കുക തുടങ്ങിയ നിസ്സാരമായ ഐറ്റംസ്.ഡുണ്ടുമോള്‍ ഡീസന്റായത് കൊണ്ട് ഇതൊക്കെ കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു,ഒപ്പം മോളിക്കുട്ടിയോട് പറഞ്ഞ് എന്റെ മാന്യതയുടെ മൂടുപടം വലിച്ച് കീറിതുമില്ല.

ഇതെന്നേലും നേരെ ചൊവ്വെ ആകുവാണെ കുടുംബക്കാരുടെ ഭാഗത്തുന്നു പ്രശ്നമൊന്നുമുണ്ടാവില്ലാന്നുറപ്പാക്കാന്‍ അത്യാവശ്യം ഡാറ്റ ഒക്കെ കളക്ട് ചെയ്തു,ക്ലാസ്മേറ്റ്സില്‍ പറയുന്ന പോലെ അവളറിയാതെ ഞാന്‍ അവളെ ആത്മാര്‍ത്ഥമായി പ്രേമിച്ചിരുന്നു എന്ന ലൈനില്‍ കാര്യങ്ങള്‍ ഡീസന്റായി പോയ്കൊണ്ടിരിക്കുന്ന കാലത്താണു ഒരു ഇടിത്തീ പോലെ എന്റെ കമ്മ്യൂണിക്കേറ്ററില്‍ മോളിക്കുട്ടിയുടെ ഏറ്റവുമാദ്യം പറഞ്ഞ ഹായ് വന്നത്.

ഫ്ലാഷ് ബാക്ക് കഴിഞ്ഞു,ഇനി ലൈവ്.

ഹായ് കണ്ട് കമ്പ്ലീറ്റ് പകച്ച് പോയ ഞാന്‍ മറുപടി കൊടുക്കുന്നതിനു പകരം ആദ്യം തല പൊക്കി നോക്കിയത് ഡുണ്ടുമോള്‍ സീറ്റിലുണ്ടോ എന്നാണു.ഇനി അവളെങ്ങാനും മോളിക്കുട്ടിയുടെ സീറ്റില്‍ പോയി ഒപ്പിക്കുന്ന തമാശയാണൊ എന്നറിയില്ലല്ലോ.ഇമോഷന്‍സ് വച്ച് ടേബിള്‍ ടെന്നീസ് കളിക്കുക എന്നത് ഈ പെമ്പിള്ളേരുടെ ജന്മസഹജമായ ഒരു വാസനയല്ലേ,പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് ഡുണ്ടുമോള്‍ അവളുടെ സീറ്റില്‍ ഇരുന്നു ഏതോ ഡാറ്റാ ടേബിളിനോട് മസിലു പിടിക്കുന്നുണ്ട്.എന്നാലും ഒന്നുറപ്പിക്കുന്നതിനു വേണ്ടി ഞാന്‍ അവളുടെ സീറ്റില്‍ പോയി ചോദിച്ചു,മോളിക്കുട്ടിയുടെ സീറ്റില്‍ ആരെടി ഇരിക്കുന്നെ,നിങ്ങടെ പിള്ളേരാരെങ്കിലും ആണോ എന്നു.

"അല്ല,അവളു തന്നെയായിരിക്കും,എന്താ മൃദുലേട്ടാ?" നിഷകളങ്കതയുടെ പര്യായമായിട്ടാണു അവളത് പറഞ്ഞതെങ്കിലും ആ മുഖത്തു വിരിഞ്ഞ കളളച്ചിരി കണ്ടു പിടിക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല.അവളത് കാണിക്കാണ്ടിരിക്കാന്‍ ശ്രമിച്ചതുമില്ല എന്നതാണു ശരി.

എന്തോ പണി കിട്ടീട്ടുണ്ടെന്നുറപ്പായി.ചീത്ത വിളിക്കാനാവില്ല പിംഗ് ചെയ്തെന്നു മനസ്സില്‍ നൂറാവര്‍ത്തി പറഞ്ഞതെങ്കിലും എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു.നാളതു വരെ ഒരുപാട് പേരെ അവരറിയാതെ പ്രേമിച്ചിട്ടുണ്ടെങ്കിലും അവരതറിയാത്തത് കൊണ്ട് തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുമില്ല,ഡീസന്‍സിക്കൊരു കോട്ടവും തട്ടീട്ടില്ല.പക്ഷേ ഇതിപ്പോ,ഡുണ്ടുമോള്‍ ഉള്‍പ്പടെ മോളിക്കുട്ടീടെ കുട്ടത്തിലുളളവരൊക്കെ മറ്റേ നേരത്തെ പറഞ്ഞ ടേബിള്‍ ടെന്നീസിന്റെ കാര്യത്തില്‍ വലിയ മോശമല്ലാത്തതു കൊണ്ടും, മോളിക്കുട്ടീനെ കളിയാക്കാന്‍ വലിയ ആരോപണങ്ങള്‍ ഒന്നും അവരുടേ കൈയ്യില്‍ ഇല്ലാത്തത് കൊണ്ടും, എന്റെ പേരും പറഞ്ഞ് എന്തേലുമൊക്കെ പറഞ്ഞിട്ടുണ്ടാവന്‍ സാദ്ധ്യതയില്ലാതില്ല.ആദ്യത്തെ ഹായ് വന്നിട്ട് അരമണിക്കൂറാകുന്നു,ഇനിയെങ്കിലും റിപ്ലൈ കൊടുത്തില്ലേല്‍ മോശമാണു,അവള്‍ക്ക് സംശയം തോന്നാന്‍ സാദ്ധ്യതയുണ്ടെന്നു മനസ്സിനുളളില്‍ നിന്നു മറ്റേ ആള്‍,മറ്റേ മനസ്സാക്ഷി പറഞ്ഞു തുടങ്ങി.ഹാര്‍ട്ട് ബീറ്റ് ടോപ്പ് ഗീയറില്‍ കയറി ഒരുമാതിരി തോട്ടടുത്ത സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് കേള്‍ക്കാം എന്ന അവസ്ഥേല്‍ ആയപ്പോ (ഓവറാക്കീതാ,അത്രയ്ക്കൊന്നുമില്ലായിരുന്നു) രണ്ടും കല്പ്പിച്ച് ഞാനൊരു മറുപടി ഹായ് അങ്ങടിച്ചു.

വീണ്ടും നിശബ്ദത..ടക്..ടക്..ടക്..പെട്ടന്നു സ്ക്രീനില്‍ 'മോളിക്കുട്ടി ഈസ് ടൈംപ്പിംഗ്' എന്നു തെളിഞ്ഞു.വീണ്ടും ടെന്‍ഷന്‍,ആശുപ്രതി..ഡോക്ടര്‍മാര്‍..ഡോക്ടര്‍മാര്‍..ആശുപ്രതി...

മെസേജ് വന്നു,വീണ്ടും ഒരു ഹായ് ..പുല്ല്, ഇതൊരെണ്ണം പറഞ്ഞതല്ലേ എന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തതും,അടുത്തതും വന്നു 'ഹൗ ആര്‍ യൂ'- കട്ട ഫോര്‍മല്‍ അപ്പ്രോച്ച്,ചീത്ത ആണെങ്കിലും ഡീസന്റായിരിക്കാന്‍ സാദ്ധ്യതയുണ്ട്.ഇംഗ്ളീഷിന്റെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞു നിന്ന എലിസബത്ത് ടീച്ചറിനെ മനസ്സില്‍ ധ്യാനിച്ച് ഡീസന്റായി എങ്ങനെ ഉരുണ്ടു കളിക്കാം എന്ന ചിന്തകളിലേയ്ക്ക് ഞാന്‍ മനസ്സിനെ ഡൈവേര്‍ട്ട് ചെയ്തു കൊണ്ട് 'ഐ ആം ഫയനു,താങ്ക്യൂ" എന്നൊരു പാണ്ടിപ്പട സ്റ്റൈല്‍ മറുപടി കൊടുത്തു.

കൊള്ളാം ഐസ് ബ്രേക്കിംഗ് ഒക്കെ അറിയാം.കൊല്ലുവാണെങ്കിലും ഇങ്ങനെ വേണം,വെളളമൊക്കെ തന്നു,ഒരു പച്ച പ്ലാവില്ലയൊക്കെ വായിലേയ്ക്ക് വച്ച് തന്ന്‍.അടുത്ത മെസേജ് വരാന്‍ പഴയത് പോലെ താമസമുണ്ടായില്ല.

"സീ മൃദുല്‍,എനിക്കൊരു കാര്യം പറയാനുണ്ട്"

കിട്ടുണ്ണിയാണു ഉള്ളിലിരുന്നു ആത്മഗതം പറഞ്ഞത്..മ്മ്..കേട്ടിട്ടുണ്ട്..കേട്ടിട്ടുണ്ട്.ആ പറഞ്ഞ കാര്യം സ്ക്രീനില്‍ തെളിയുന്നതിനു മുന്‍പ് മനസ്സില്‍ ഒരു ചാറ്റ് തെളിഞ്ഞു വന്നു.

"ഇയാള്‍ക്ക് വേറെ പണിയൊന്നുമില്ലെ.എവിടെ പോയാലും,എപ്പോ നോക്കിയാലും വായും പൊളിച്ച് മുന്നില്‍ കാണും.നാണമില്ലേ തനിക്ക്,ഒന്നുമിലേലും ഇത്രേം പ്രായമായില്ലേ.എടോ തടിയാ,താനെന്നെങ്കിലും കണ്ണാടീല്‍ നോക്കിട്ടുണ്ടോ.അതോ ഒരു കണ്ണാടീല്‍ ഒതുങ്ങാറില്ലേ ? ചുമ്മാ ആളുകളെ കൊണ്ട് പറയിപ്പിക്കാനായിട്ട്.ഇനി മേലാല്‍ എന്റെ പിറകെ നടന്നാല്‍ ഞാന്‍ എച്ച്.ആറില്‍ കമ്പ്ലൈന്റ് ചെയ്യും."

ഇതോ,അല്ലെങ്കില്‍ ഇതിന്റെ ഒരു വേരിയന്റോ മുന്നിലെ സ്ക്രീനില്‍ കാണാന്‍ ഞാന്‍ മനസ്സ് കൊണ്ട് തയ്യാറെടുത്ത് ഇരിക്കുമ്പോള്‍ ആ മെസേജ് വന്നു.

"ദക്കാനി ദേഗിലെ ഇന്നത്തെ വെജിറ്റിബിള്‍ ബിരിയാണി ചീത്തയായിരുന്നു"

മനസ്സില്‍ വന്നത് "ആരാ.." എന്നൊരു അലര്‍ച്ചയായിരുന്നു.കിട്ടിയ ഷോക്ക് പുറത്ത് കാണിക്കാതെ
"ഓ..ആണോ" എന്നൊരു മറുപടി ഞാന്‍ അയച്ചു.

"ആ അതെ,ഡുണ്ടുമോളാണു പറഞ്ഞത് മൃദുല്‍ ഫുഡ് കമിറ്റിയില്‍ ഉണ്ട്,പറഞ്ഞാ മതിയെന്നു.തീരെ മോശമായിരുന്നു.അതിലെ വെജിറ്റബിള്‍സ് ഒന്നും വെന്തിട്ടില്ലായിരുന്നു.കുടെ കീട്ടിയ റൈത്തയ്ക്ക് ഉപ്പും ഇല്ലായിരുന്നു." . ഒട്ടും അമാന്തമില്ലാതെ അവള്‍ പറഞ്ഞു.

ഇല്ല,കാണില്ല എന്നൊരു മറുപടിയാണു മനസ്സില്‍ വന്നതെങ്കിലും "ഓ ആയിക്കോട്ടെ, ഞാന്‍ വേണ്ടത് ചെയ്തോളാം" എന്നാണു ടൈപ്പ് ചെയ്തതു

"അപ്പോ ശരി,ബൈ,താങ്ക്സ്" എന്നും പറഞ്ഞ് മോളിക്കുട്ടിയങ്ങ് പോയി.

ആരും കണ്ടില്ലല്ലോ എന്നുറപ്പ് വരുത്താന്‍ തിരിഞ്ഞ് നോക്കിയപ്പോ തൊട്ട് പുറകില്‍ അവളുണ്ട് ഡുണ്ടുമോള്‍ , ഒരവിഞ്ഞ,വളരെ വൃത്തിക്കെട്ട,ആക്കിയ ചിരി ചിരിച്ചു കൊണ്ട് !! കൂടെ ഒരു ചോദ്യവും, "മോളിക്കുട്ടി എന്തു പറഞ്ഞു ചേട്ടാ.."

*ഒരു ഔപചാരികതയ്ക്കു വേണ്ടി‌-കഥയും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും അത്ര സാങ്കല്പികം അല്ല.ഞാന്‍ കമ്പനി വിട്ടു.മോളിക്കുട്ടി എവിടെയുണ്ടെന്നറിയില്ല.ഞാനിപ്പോഴും സിംഗിളാണു !

Saturday, February 7, 2015

ഫുള്‍ ബാക്ക്

തുണിത്തരങ്ങള്‍ വച്ചിരുന്ന പെട്ടിയിലേയ്ക്ക് കടലാസിട്ട് പൊതിഞ്ഞ്,അതിന്റെ മേലെ ഷിമ്മി കൂടും റബര്‍ ബാന്റും ഇട്ടുറപ്പിച്ച മീന്‍ അച്ചാറിന്റെ പൊതി വയ്ക്കാന്‍ നേരത്ത് ,അതില്‍ നിന്നു എണ്ണ ഒലിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഉമ്മച്ചി ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.പക്ഷേ അസിയുടെ ശ്രദ്ധയും അവന്റെ കണ്ണുകളും പടിക്കലാണു.അതിനിടയില്‍ കൈയില്‍ തടയുന്നതൊക്കെ യാന്ത്രികമായി അവന്‍ പെട്ടിയിലേയ്ക്ക് എടുത്തു വയ്ക്കുന്നുണ്ട്.

"ന്റെ അസി,യിതെന്താലോചിച്ചാ നിക്കണേ?"

"ചെക്കനു നാളെ പോണെനെക്കുറിച്ചല്ലല്ലോ ബേജാറ്,വൈകിട്ടത്തെ കളീനെ പറ്റിയല്ലേ,അപ്പോ പിന്നെ ആലോചനേം അതന്നെയാവും.അള്ളാണെ,ഇന്നു ഈ പടി കെടന്നാ ഒത്ത ചെക്കനാന്നൊന്നും നോക്കൂല,ചെള്ള അടിച്ച് പൊന്നാക്കും പറഞ്ഞേക്കാം"

ഉമ്മച്ചിയുടെ ചോദ്യത്തിനു മറുപടി ഉമ്മറത്ത് നിന്നു ഉപ്പയാണു കൊടുത്തത്.അതു കേട്ട് അവരുടെ മുഖം ഒന്നും വാടിയെങ്കിലും,അസി ഒന്നു ചിരിച്ചു.ഖാദര്‍ സുലൈമാന്‍ എന്ന ഉത്തരവാദിത്തമുള്ള ഉപ്പയാണു അതു പറഞ്ഞതെന്നും,ആ നാട് കണ്ടിട്ടുള്ള ഏറ്റവും മികച്ച ഫുള്‍ ബാക്ക്,നാട്ടുകാരുടെ 'സാന്റോസ്' ഖാദര്‍ വേറെയെന്തിനു തടഞ്ഞാലും കളിക്കാന്‍ പോകുന്നതില്‍ നിന്നു അവനെ തടയില്ലെന്നും അവനു നല്ല ഉറപ്പാണു.

അറുപതുകളുടെ അവസാനവും എഴുപതുകളിലുമൊക്കെ കേരളത്തിലെ സെവന്‍സ് ഫുട്ബോള്‍ മൈതാനങ്ങളിലെ ഒരു താരമായിരുന്നു ഖാദര്‍,എന്തിനും പോന്ന ഒരു ഫുള്‍ ബാക്ക്.പായുന്ന പന്തിനെ,അതിലും വേഗത്തില്‍ ഓടുന്ന സ്ട്രൈക്കറുടെ കാലില്‍ നിന്നും,അയാളെ ഒന്നു വേദനിപ്പിക്കാതെ, ഒരു മിന്നായം പോലെ കവര്‍ന്നെടുത്ത് മിഡ്ഫീല്‍ഡിലേയ്ക്ക് മറിക്കുന്ന ഖാദറിനെ ആദ്യം ബ്രസീലിന്റെ എക്കാലത്തെയും മിക്കച്ച ഡിഫന്‍ഡര്‍ നില്‍ട്ടണ്‍ സാന്റോസിന്റെ പേര് ചേര്‍ത്തു വിളിച്ചത് മലപ്പുറത്തെ ഏതോ സംഘാടകരാണു.പിന്നെ അതു കളിപ്രേമികള്‍ ഏറ്റെടുത്തു,അവസാനം സ്വന്തം പേരിന്റെ ഭാഗമായി.സെവന്‍സ് മൈതാനങ്ങളില്‍ ഒടുങ്ങി പോയ ഒട്ടനേകം പ്രതിഭാധനരായ കളിക്കാരില്‍ ഒരു പേരു മാത്രമല്ല 'സാന്റോസ്' ഖാദര്‍,എതിര്‍ വശത്തെ വല കുലുക്കിയവരെ കളിപ്രേമികള്‍ തോളത്തെടുത്ത് ആഘോഷിക്കുമ്പോള്‍,സ്വന്തം വലയുടെ വലയത്തിലേയ്ക്ക് ആരെയും നുഴഞ്ഞു കയറാനുവദിക്കാതെ കോട്ടയായി നിലകൊണ്ടവരെ ഓര്‍ക്കാന്‍ മറക്കുന്നതിനൊരുദാഹരണം കൂടിയാണു.

"അസിയേ" എന്നു നീട്ടിയുള്ളൊരു വിളിയും,ബൈക്കിന്റെ ഹോണും കേട്ടപ്പാടെ കട്ടിലിന്റെ അടിയില്‍ നിന്നും ജെഴ്സിയും ബൂട്ടും ഇട്ടു വച്ചിരിക്കുന്ന കൂടെടുത്ത് അസി ഉമ്മറത്തെത്തി.

'ഫൈനല്‍ അല്ലെടാ.. ?". പത്രം മുഖത്തു നിന്നും മാറ്റാതെയാണു ഉപ്പ ചോദിച്ചത്.വായനയില്‍ മുഴുകിയിരിക്കുന്നതു കൊണ്ടൊന്നുമല്ല, ഗൊഉരവത്തിനു കുറവ് വന്നത് മോനെ കാണിക്കാതെയിരിക്കാന്‍,രണ്ടു പേരും അറിഞ്ഞു കൊണ്ടുള്ള ഒരു ശ്രമം.

"അതെയുപ്പാ,ഫൈനല്‍ മാച്ചാ,എന്റേം ടൂര്‍ണ്ണമെന്റിന്റേം" .മനപ്പൂര്‍വമല്ലെങ്കിലും ഒരു വിഷാദച്ഛായ ഉണ്ടായിരുന്നു അവന്റെ മറുപടിയില്‍.

"ഫുട്ബോളില്ലാത്ത നാട്ടിലേയ്ക്കൊന്നും അല്ലാല്ലോ,എണ്‍പതാണു യു.എ.ഈടെ ഫിഫാ റാങ്ക്,നമ്മളെക്കാളും ഭേദാ."

മറുപടിയായി അസി ഒന്നു മൂളി.അതിനിടെ അനൂപിന്റെ വിളി വീണ്ടും വന്നു.

"അസി, സെവന്‍സില്‍ ഫുള്‍ ബാക്കാണു ടീമിന്റെ ചങ്ക്.പന്തു നിന്നെ കടന്നാ,ഗോള്‍ വീണാലും ഇല്ലേലും നീ തോറ്റു.പക്ഷേ മത്സരം പന്തുമായിട്ടാ,കളിക്കാരുമായിട്ടല്ല.അതീ മറക്കരുത്.പിന്നെ കാലീ കിട്ടണ ബോള്‌ അപ്പോ മറിച്ചോണം,കൈയ്യടി കേക്കുമ്പോ കേറി പോയി ഗോളടിക്കാന്‍ തോന്നും,അതന്റെ പണിയല്ല."

പന്ത്രണ്ടു വര്‍ഷത്തെ കരിയറില്‍ സാന്റോസ് ഖാദറിനു കിട്ടിയ കാര്‍ഡുകളുടെ എണ്ണവും,അടിച്ച് ഗോളുകളുടെ എണ്ണവും പൂജ്യമാണു.അയാള്‍ക്ക് ഇങ്ങനെയെ അസിയെ ഉപദേശിക്കാന്‍ കഴിയൂ.മാറിയ കേളീശൈലിയുടെ സാങ്കേതികതകള്‍ പറഞ്ഞ് ഉപ്പയുമായി തര്‍ക്കിക്കാറുണ്ടെങ്കിലും മൈതാനത്തില്‍ അവന്‍ ഉപ്പയുടെ മകനാണു,പൂജ്യം കാര്‍ഡുകള്‍,പൂജ്യം ഗോളുകള്‍.

അനൂപിന്റെ ബൈക്കില്‍ കയറാന്‍ തുടങ്ങുമ്പോ പത്രത്തില്‍ നിന്നും മുഖം മാറ്റി ഉപ്പ വിളിച്ചു പറഞ്ഞു.

"ഇങ്ങളിന്നും ഒപ്പോസിറ്റല്ലേ ? വിസില്‍ അടിച്ചാ പിന്നെ ടീം മാത്രേയുണ്ടാകാവുള്ളു,കൂട്ടും കൂട്ടാരുമൊക്കെ സൈഡ് ലൈനിനു പുറത്ത്.അതോര്‍മ്മ വേണം രണ്ടിനും."

അസിയും അനൂപും അയല്‍ക്കാരാണു,ഓര്‍മ്മയുടെ ആദ്യചിത്രങ്ങള്‍ മുതല്‍ ഒരുമിച്ചുള്ള കൂട്ടുകാരും.അനൂപിന്റെ വീടിനു പിന്‍വശത്തുള്ള കോണ്‍ക്രീറ്റ് കളത്തിലാണു ഇരുവരും ആദ്യം പന്തു തട്ടി തുടങ്ങിയത്.പിന്നീടത് കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലേയ്ക്കും,മോഡല്‍ ഹൈസ്കൂളിന്റെ മൈതാനത്തേയ്ക്കും മാറി.അവിടെ നിന്നു താല്‍ക്കാലിക ഗ്യാലറികള്‍ അതിരു വരച്ച സെവന്‍സ് സ്റ്റേഡിയങ്ങളിലേയ്ക്ക് കളി വളര്‍ന്നപ്പോള്‍ കാലം ഒരു ചെറിയ കുസൃതി അവര്‍ക്കു വേണ്ടി ഒരുക്കി വച്ചിരുന്നു.അനൂപ് ബേസ് ക്ലബിന്റെ ഒന്നാം ഗോളിയായി,അസിയാകട്ടെ ഖാദറിക്ക കളിച്ചു വളര്‍ന്ന ലക്കി സ്റ്റാര്‍ എഫ്.സിയില്‍ ഉപ്പയുടെ സ്ഥാനം ഏറ്റെടുത്തു.ക്ലബുകള്‍ തമ്മില്‍ മത്സരങ്ങള്‍ പതിവാണെങ്കിലും,മൈതാനത്തിന്റെ രണ്ടറ്റത്തു നിന്നു കളിക്കുന്നവരായത് കൊണ്ട്,ഒരിക്കലും അവര്‍ക്ക് പരസ്പരം ഒരു ബലപരീക്ഷണം വേണ്ടി വന്നിട്ടില്ല.

അനൂപിനെ ഒറ്റയ്ക്കാക്കി അസി പോകുന്നതു കൊണ്ടായിരിക്കണം , മൈതാനത്തേയ്ക്കുള്ള അന്നത്തെ യാത്രയില്‍ അവരുടെ ഇടയില്‍ പതിവില്ലാത്ത ഒരു നിശബ്ദതയുണ്ടായിരുന്നു.'വല്ലരി കൊച്ചാപ്പ് മെമ്മോറിയല്‍ അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണ്ണമെന്റ്' സീസണിലെ അവസാനത്തെ ടൂര്‍ണ്ണമെന്റാണു.പേരിലൊരു അഖിലേന്ത്യമൊക്കെയുണ്ടെങ്കിലും,ഇപ്പോ കുറേ വര്‍ഷങ്ങളായി ലോക്കല്‍ ടീമുകള്‍ മാത്രമേയുള്ളു ടൂര്‍ണമെന്റില്‍.

"നാളെ എപ്പോഴാടാ പോണ്ടെ ? " അനൂപിന്റെ ചോദ്യമാണു നിശബ്ദത അവസാനിപ്പിച്ചത്.

"വൈകിട്ട് അഞ്ചരയ്ക്കാ ഫ്ലൈറ്റിന്റെ സമയം,കാലത്തത്തെ കാപ്പി കഴിഞ്ഞ് ഇറങ്ങും,നീ വരില്ലേ ?"

അനൂപ് മറുപടിയൊന്നും പറഞ്ഞില്ല.അസി ചോദ്യം ആവര്‍ത്തിച്ചതുമില്ല.

ഗോളൊന്നും വഴങ്ങാതെയാണു ബേസ് ഫൈനലു വരെയത്തിയത്.അസിയുടെ ലക്കി സ്റ്റാര്‍ രണ്ടെണ്ണം വഴങ്ങിയിട്ടുണ്ട് ഇതു വരെ.അറ്റസ്റ്റ് ചെയ്ത് എംബസീന്ന് വന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അസി നോര്‍ക്കയില്‍ പോയ അന്നാണു ആ രണ്ടു ഗോളും വീണത്.അന്ന്‍ നിവൃത്തിയുണ്ടായിരുന്നെങ്കില്‍ അസി വേറെയാരെയെങ്കിലും വിട്ടേനെ,നേരിട്ട് ചെല്ലണമെന്ന് ഏജന്‍സീന്നു വിളിച്ചു പറഞ്ഞതാണു പറ്റിയത്.അനൂപിനെ മറികടന്ന്‍ ഒരു ഗോളടിക്കാന്‍ ഇതു വരെ ഈ ടൂര്‍ണമെന്റില്‍ ഒരു കളിക്കാരനു പറ്റിയിട്ടില്ല.അതിനു പറ്റുന്ന ആള്‍ക്കായിരിക്കും ഇന്നത്തെ ട്രോഫി.

താല്‍ക്കാലിക ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലേയ്ക്കുള്ള വഴിയിലേയ്ക്ക്  തിരിഞ്ഞ അവരുടെ ബൈക്കിനെ തിരക്കിട്ട് മൈതാനത്തേയ്ക്ക് നടക്കുന്ന കാണികളില്‍ ചിലര്‍ കൈ വീശി കാണിക്കുന്നുണ്ട്.അവരെ അറിയുന്നവരും,അവര്‍ക്കറിയാവുന്നവരുമാണു അവിടുത്തെ കളിപ്രേമികളില്‍ മിക്കവരും.ബൈക്ക് പാര്‍ക്ക് ചെയ്തു ചെയര്‍ പാസിന്റെ കവാടത്തിലൂടെ അവരിരുവരും അകത്തേയ്ക്ക് നടന്നു.ഗ്യാലറിയുടെ പിന്നില്‍ നിന്നു അവരവരുടെ ജേഴ്സികളിലേയ്ക്ക് വേഷം മാറി ടീമിനൊപ്പം ചേരാന്‍ രണ്ടു വശങ്ങളിലേയ്ക്ക് മാറുന്ന നേരത്ത്, അസി അനൂപിന്റെ  ചെവിയോട് ചേര്‍ന്ന്, അവര്‍ക്ക് കേള്‍ക്കാന്‍ മാത്രമായി മനസ്സില്‍ ഒതുക്കി വച്ചത് അവനോട് പറഞ്ഞു.

"ഈ ടൂര്‍ണമെന്റിലു നീ വഴങ്ങാന്‍ പോണ ആദ്യത്തെ ഗോള്‌ എന്റേതായിരിക്കും. ഇനി കളിക്കാമ്പറ്റുവോന്നറിയില്ല,നിക്കൊരു ഗോളടിക്കണം ഇന്ന്.ഈ വന്നേക്കണോരു എന്നെ ഓര്‍ക്കണേല്‍ ഒരു ഗോളു വേണം, സാന്റോസ് ഖാദറിനെ പൊക്കി നടന്നവരുടെ കാലം കഴിഞ്ഞു, ഗോളടിക്കണവരേ ഇനിയുളള ആളോള് ഓര്‍ക്കൂ"

പെട്ടന്ന് പ്രതീക്ഷിക്കാത്തത് കേട്ട അനൂപ് ഒന്നു പകച്ചു.പക്ഷേ അത്പുറത്തു കാണിക്കാതെ അവനൊന്നു ചിരിച്ചു കൊണ്ട് അസിയോട് പറഞ്ഞു.

"ഞാന്‍ കാവലു നിക്കണ പോസ്റ്റിലേയ്ക്ക് നിന്റെ ഗോളു കേറണേല്‍ ഞാന്‍ ചാവണം.കൊല്ലാന്‍ നീ ശ്രമിച്ചോ,പക്ഷേ ചാവണേല്‍ ഞാന്‍ വിചാരിക്കണം.എന്റെ പോസ്റ്റില്‍ നിന്റെ ഗോളു കേറില്ല അസീ"

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ഫൈനലിലെ മുഖ്യാത്ഥി.കളിക്കാരെ പരിചയപ്പെടുന്നതിനിടെ അസിയോട് പ്രസിഡന്റ് ഉപ്പായെ കുറിച്ചു ചോദിച്ചു.മൂപ്പര്‌ സാന്റോസിന്റെ ഫാന്‍ ആയിരുന്നത്രേ.

വിസില്‍ മുഴങ്ങി.തിങ്ങി നിറഞ്ഞ മുളഗ്യാലറികളെ സാക്ഷിയാക്കി കളി തുടങ്ങി.

സെമിയില്‍ നിറുത്തിയിടത്ത് നിന്നാണു ഇരു ടീമുകളും കളി തുടര്‍ന്നത്.ലക്കി സ്റ്റാറിന്റെ നീക്കങ്ങള്‍ അനൂപ് എന്ന മതിലില്‍ ഇടിച്ചു നിന്നപ്പോള്‍,ബേസിന്റെ നീക്കങ്ങളൊന്നും പെനാല്‍റ്റി ബോക്സിനകം എത്താതെ അസിയുടെ കാലുകളിലൊതുങ്ങി.ഗോളടിക്കണമെന്ന ആഗ്രഹം അസിയെ ഇടയ്ക്കൊക്കെ ബോളു കൊണ്ട് മുന്നോട്ട് കുതിപ്പിച്ചു.പക്ഷേ ചെറുപ്പം മുതല്‍ ഉപ്പ പറയാറുള്ളത് ഓര്‍ത്തിട്ടാവണം അവന്‍ പന്തു മിഡ്ഫീല്‍ഡിലേയ്ക്ക് മറിച്ചു.

ഗോളൊന്നും വീഴാതെ,കാണികളെ രസിപ്പിച്ച് ആദ്യത്തെ മുപ്പത് മിനിറ്റുകള്‍ കഴിഞ്ഞു.റഫറി ഹാഫ് ടൈം വിളിച്ചു.

തണുത്ത സോഡ പൊട്ടിച്ച് മുഖത്ത് ഒഴിക്കുന്ന നേരത്ത് അസിയുടെ തോളില്‍ ഒരു കൈ വീണു.സാന്റോസ് ഖാദറാണു,കളി കാണാന്‍ അയാള്‍ വരുമെന്നു അവനറിയാമായിരുന്നു.ചുറ്റുവട്ടത്ത് നടക്കുന്ന അസീടെ കളികളൊന്നും അയാള്‍ ഇതു വരെ ഒഴിവാക്കിയിട്ടില്ല.

"അസി,പന്തു കൊണ്ടും പോയി ഗോളടിക്കാന്‍ അനക്ക് തോന്നുന്നുണ്ടല്ലേ.അടിക്കാന്‍ പറ്റണ ഗോളു വേണ്ടാന്നും വച്ച് പന്ത് മിഡ് ലേയ്ക്ക് മറിച്ച് സ്വന്തം പെനാല്‍റ്റി ഏരിയാ കാക്കണേല്‍ ആണെടാ മക്കളെ ഒരു ബാക്കിന്റെ ജയം."

മറുപടിയായി അവന്‍ പതിവു പോലെ ഒന്നു മൂളി.പക്ഷേ അവന്റെ മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ അയാള്‍,തന്റെ തരക്കാര്‍ ഇരുന്ന ഗ്യാലറിലേയ്ക്ക് പോയി.

രണ്ടാം പകുതി തുടങ്ങി.കളി തീരാനും,അസിയ്ക്ക് തന്റെ ആദ്യത്തെയും അവസാനത്തെയും ഗോളടിക്കാനും ഇനി ബാക്കിയുള്ളത് മുപ്പത് മിനിറ്റുകളാണു,അനൂപിനു സ്വയം ചാവാതെയിരിക്കാനും.ആദ്യ പകുതിയുടെ,കുറച്ചു കൂടി തീവ്രമായ ആവര്‍ത്തനമായിരുന്നു രണ്ടാം പകുതി.കളി പലപ്പോഴും പരുക്കനായി,പക്ഷേ അസിയുടെ യുദ്ധം ഉപ്പ പറഞ്ഞു കൊടുത്ത പോലെ പന്തിനോടു മാത്രമായിരുന്നു.അതുമായി തന്റെ അടുത്തേയ്ക്ക് വന്ന കളിക്കാരെ അവന്‍ പതിവു പോലെ വെറുതെ വിട്ടു കൊണ്ടിരുന്നു.

നാല്പ്പത്തിയാറാം മിനിറ്റിലാണു അസിയ്ക്കു മാത്രം കഴിയുന്ന ഒരു ടാക്കിളിലൂടെ ബേസിന്റെ സ്ട്രൈക്കറുടെ കാലില്‍ നിന്നും ഒരു മിന്നായം പോലെ അസി പന്തു തന്റെ കാലിലേയ്ക്കു മാറ്റിയത്.മിഡ്ഫീല്‍ഡില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുന്ന തന്റെ ടീമിലെ കളിക്കാരനെ അവന്‍ കണ്ടു.അസി പന്തു അങ്ങോട്ടേയ്ക്ക് മറിക്കുന്നത് മുന്നില്‍ കണ്ട് ബേസിന്റെ റൈറ്റ് ബാക്ക് അങ്ങോട്ടേയ്ക്ക് പാഞ്ഞെത്തി.പക്ഷേ എല്ലാവരെയും ഞെട്ടിച്ച് അസി പന്തും കൊണ്ട് ഇടതു വശത്തോടെ മുന്നോട്ട് കുതിച്ചു.എതിര്‍ ടീമിന്റെ മിഡ്ഫീല്‍ഡെറെയും,ലെഫ്റ്റ് ബാക്കിനെയും ഡ്രിബിള്‍ ചെയ്ത് അസി ബേസിന്റെ ഡിയിലെത്തി.മുന്നില്‍ അനൂപുണ്ട്,ഒപ്പം അസിയുടെ നേര്‍ക്ക് പാഞ്ഞു വരുന്ന ബേസിന്റെ ഫുൾ ബാക്കും.തന്റെ കുതിപ്പിനൊരല്പ്പം വേഗത് കുറച്ച് അസി പെനാല്‍റ്റ് ഏരിയായിലേയ്ക്ക് കയറി.അനൂപ് മുന്നിലേയ്ക്ക് കയറി വന്നു.

പെട്ടന്നാണു പിന്നില്‍ നിന്നു വന്ന ഒരു സ്ലൈഡിംഗ് ടാക്കിളില്‍ അസി വീണത്.ടാക്കിള്‍ ചെയ്ത ഡിഫന്‍ഡറുടെ കാല്‍ അവസാനിച്ചത് മുന്നോട്ട് കയറി വന്നിരുന്ന അനൂപിന്റെ കാല്‍മുട്ടില്‍.അസിക്കൊപ്പം അനൂപും വീണു.ഒരു നിമിഷത്തേയ്ക്ക്   ഗ്യാലറി നിശബ്ദം.ബോക്സിനകത്തേയ്ക്ക് റഫറി വിരല്‍ ചൂണ്ടിയതും,നിശബ്ദതയെ ഭേദിച്ച് ലക്കി സ്റ്റാറിന്റെ ആരാധകര്‍ ആര്‍പ്പു വിളിച്ചു.പിന്നില്‍ നിന്നു ടാക്കിള്‍ ചെയ്ത ബേസിന്റെ ഡിഫന്‍ഡര്‍ക്ക് റെഡ് കാര്‍ഡ്.പെനാല്‍റ്റിയെടുക്കാന്‍ വേണ്ടി ലക്കിസ്റ്റാറിന്റെ ക്യാപ്റ്റന്‍ പന്ത് അസിയ്ക്ക് കൊടുത്തു.വല കാക്കാന്‍ റിസര്വ് ഗോളിയെത്തി.കളിക്കാരുടെ തോളില്‍ കൈയിട്ട് ടീം ബെഞ്ചിലേയ്ക്ക് അനൂപ് മുടന്തി നടക്കവേ അസിയെ അടുത്ത് വിളിച്ച് പറഞ്ഞു.

"ഇനി നീ അടിച്ചോ നിന്റെ ഗോള്‌".

വിസില്‍ മുഴങ്ങി.വല കുലുക്കി കൊണ്ട് എണ്‍പതാം മിനിറ്റില്‍ ലക്കി സ്റ്റാറിന്റെ ആദ്യ ഗോളു വീണു.ഗാലറികള്‍ ഇളകി മറിഞ്ഞു.

"നീയെന്താ പെനാല്‍റ്റിയെടുക്കാതെ കേറി പോന്നേ?"

സൈഡ് ലൈനിന്റെ പുറത്തിരുന്നിരുന്ന അനൂപ് അടുത്തിരുന്ന അസിയോട് ചോദിച്ചു.

"ഒന്നേ അടിക്കണൊള്ളേലും അത് ആണുങ്ങളെ പോലെ അടിക്കണ്ടേടാ,ഒരോത്തന്റെ ഹറാം പെറപ്പോണ്ട് കിട്ട്ണ പെനാല്‍റ്റി അടിച്ചിട്ട് എന്നെ നാട്ടാരു ഓര്‍ക്കണ്ട.ഞാനേ സാന്റോസ് ഖാദറിന്റെ ചെക്കനാ..പിന്നെ നീയൊള്ള പോസ്റ്റില്‍ അടിച്ചു കേറ്റണേല്‍ അല്ലേ അതിന്റെ ഒരു ഇത്"

ആര്‍ത്തിരമ്പുന്ന ഗ്യാലറികളുടെ ആരവത്തില്‍ മുങ്ങിപ്പോയ അവരുടെ ആ ചിരി നോക്കി,ഗ്യാലറിയില്‍ അയാള്‍ ഇരിക്കുന്നുണ്ടായിരുന്നു,മറ്റൊരു ചെറുപുഞ്ചിരിയോടെ.

കാലം ആ ഉപ്പയേയും മകനെയും ഇങ്ങനെ അടയാളപ്പെടുത്തട്ടെ.

'സാന്റോസ്' ഖാദര്‍ സുലൈമാന്‍ - ഫുള്‍ ബാക്ക് - അടിച്ച ഗോളുകള്‍-0 - കിട്ടിയ കാര്‍ഡുകള്‍ - 0

അസീസ് ഖാദര്‍ - ഫുള്‍ ബാക്ക് - അടിച്ച ഗോളുകള്‍-0 - കിട്ടിയ കാര്‍ഡുകള്‍ - 0