Wednesday, July 4, 2007

ഇന്നു ഞാന്‍..നാളെ നീ ..

നേരം വെളുത്തു വരുന്നു.കൃത്യം അഞ്ചിനു തന്നെ മൊബൈ‍ല് ശബ്ദിച്ചു.ഞാന്‍ എഴുന്നേറ്റു ജനാലയുടെ വിരി മാറ്റി പുറത്തേയ്ക്കു നോക്കി..ഇന്നലെ തുടങ്ങിയ മഴയാണു.ഇപ്പോഴും ഛന്നം പിന്നം പെയ്യുന്നുണ്ട്‌.പുതപ്പിന്റെ ചൂടിലേയ്ക്കു വീണ്ടും നൂണ്ടു കയറാന്‍ തോന്നി.നാട്ടിലെ പതിവ്‌ അതായിരുന്നല്ലൊ . നന്നേ പുലര്‍ച്ചേ, മഴയാണെങ്കില്‍,പുതപ്പിന്റെ ഉള്ളിലേയ്ക്കു വീണ്ടും ചുരുണ്ടു കൂടുന്നതിന്റെ സുഖം...ഇന്നതു സുഖമുള്ള ഒരോര്‍മ്മ മാത്രമായിരിക്കുന്നു.കഴിഞ്ഞ കാലം ഓര്‍ത്തിരിക്കാന്‍ സമയമില്ല.ഇന്നലെ മഴ കാരണം ഓഫീസില്‍ നിന്നു നേരത്തെ ഇറങ്ങിയതാണു,ആ പണി മുഴുവന്‍ ഇന്നു നേരത്തെ ചെന്നു വേണം തീര്‍ക്കാന്‍.എത്ര നേരത്തെ എത്തിയാലും തീരാത്ത അത്ര പണിയുണ്ടെന്നതു വേറൊരു വസ്തുത.പിന്നെ,വീട്ടില്‍ കാത്തിരിക്കാന്‍ ആരുമില്ലാത്തതു കൊണ്ടു അങ്ങനെയങ്ങു പണിയുന്നു.....

മഴയായിട്ടും റോഡില്‍ തിരക്കിനു യാതൊരു കുറവുമില്ല.കാറും സ്കൂട്ടറുമൊക്കെ ഇഷ്ടം പോലെ..കാല്‍നടക്കാരും കുറവല്ല.മഴയൊന്നും അര്‍ക്കും ഒരു പ്രശ്നമേയല്ല. ചൂടുന്ന കുടയ്ക്കു കീഴില്‍ സ്വന്തമായി ഒരു ലോകം ഉണ്ടാക്കി , അതിലാണു എല്ലാവരുടേയും നടപ്പ്‌ . പിറകെ നടക്കുന്നവരും , എതിരെ വരുന്നവരും ഒന്നും ആര്‍ക്കും പ്രശനമല്ല.എല്ലാവരും എല്ലാവരേയും അറിയുന്ന നാട്ടില്‍ നിന്നും , അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നവനെ പോലും അറിയാത്ത ഈ മഹാനഗരത്തിലേയ്ക്കുള്ള കൂടുമാറ്റം...ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു...ഞാന്‍ ഇങ്ങനെ മാറിയല്ലോ..എന്നും ക്ലാസ്സില്‍ എത്തുന്നതു വൈകിയായിരുന്നു..വരുന്ന വഴി മുഴുവന്‍ പരിചയക്കാരാണു..ചായക്കടയിലെ ഗോപാലന്‍ നായരും,ചെത്തുകാരന്‍ വാസുവും,മെംബറും , നാണിയമ്മൂമയും,വാര്യര്‍ സാറും അങ്ങനെ അങ്ങനെ..എല്ലാവരോടും കുശലം പറഞ്ഞു ക്ലാസ്സില്‍ എത്തുമ്പോഴേക്കും,പീരിയഡ്‌ പകുതിയായിട്ടുണ്ടാകും..ഓര്‍മ്മയുടെ വിദൂരതയില്‍ പോലും ഇവിടെ അങ്ങനെയൊരാളോട്‌ സംസാരിച്ചതായി ഓര്‍ക്കുന്നില്ല..പലപ്പോഴും ഞാന്‍ എന്നോട്‌ തന്നെ ചോദിച്ചിട്ടുണ്ട്‌,മനസ്സില്‍ എവിടെയെങ്കിലും ആ പഴയ നാട്ടിന്‍പുറത്തുകാരന്‍ ബാക്കിയുണ്ടോ എന്നു...ഇനിയും ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ചോദ്യം.

കുട ചൂടിയിടുണ്ടെങ്കിലും, നന്നായി തന്നെ നനയുന്നുണ്ട്‌.ഒരോ തുള്ളി ദേഹത്തു വീഴുമ്പോഴും എന്തോ ഒരു അറപ്പ്‌ തോന്നുന്നു.നാട്ടില്‍ ആയിരുന്നപ്പോള്‍ ഒരോ മഴയും ഒരോ ആഘോഷമായിരുന്നു.മഴ പെയ്യുമന്ന് തോന്നിയാലും കുട എടുക്കാതെ പോകാനായിരുന്നു അന്നൊക്കെ താത്പര്യം.ആ മഴയുടെ ഭംഗിയൊന്നും ഈ മഹാനഗരത്തിലെ മഴയ്ക്കില്ല.ഒരു മഴ പെയതാല്‍ ഈ വഴികളിലൂടെ നടക്കാന്‍ അറയ്ക്കും. ചീഞ്ഞു നാറി..ഓര്‍ക്കുമ്പോള്‍ മഴയെ തന്നെ വെറുക്കാന്‍ തോന്നുന്നു..ഓര്‍മ്മകളിലൂടെ നടന്നതു കൊണ്ടാകണം സ്റ്റേഷന്‍ എത്തിയതു അറിഞ്ഞില്ല..പലപ്പോഴും തോന്നിയിട്ടുണ്ട്‌,ഏറ്റവും മികച്ച സമയം കൊല്ലി,ഓര്‍മ്മകളാണെന്നു..അതും നാടിനെ കുറിച്ച്...

സീസണ്‍ ടിക്കറ്റായതു കൊണ്ട്‌ ക്യൂവില്‍ നില്‍ക്കാതെ രക്ഷപ്പെട്ടു.ഇന്നു വൈകിട്ടു വരുന്ന വഴി വേണം ടിക്കറ്റ്‌ പുതുക്കാന്‍.എല്ലാ മാസവും ഒാര്‍ക്കും ഇതു അവസാനത്തെ സീസണ്‍ ടിക്കറ്റാകും എന്നു,അടുത്ത മാസം ഈ നഗരത്തോട്‌ തന്നെ വിട പറയണം എന്നു.പക്ഷേ കഴിഞ്ഞ നാലു വര്‍ഷമായി അതിനു കഴിഞ്ഞിട്ടില്ല...ശരിക്കും മടുത്തിരിക്കുന്നു ഈ ജീവിതം,മഹാനഗരത്തിന്റെ തിരക്കുകളില്‍,തികച്ചും ഒറ്റപ്പെട്ട്‌, ഇങ്ങനെ നടക്കുമ്പോള്‍ പേടി തോന്നിയിട്ടുണ്ട്‌ പലപ്പോഴു. ഈ തിരക്കുകളില്‍ പെട്ട്‌ അലിഞ്ഞില്ലാതെയായവരുടെ കൂട്ടത്തിലെ പുതിയ പേര്‌ എന്റെയാകുമോ എന്നോര്‍ത്തു...ഒരിക്കല്‍ അതും സംഭവിക്കും എനിക്കുറപ്പാണ്‌...

ഒരുപാട്‌ ലോക്കല്‍ ട്രെയിനുകള്‍ മുന്നിലൂടെ കടന്നു പോകുന്നു..എല്ലാം തിങ്ങിനിറഞ്ഞാണു പോകുന്നതു.ഇനി അതില്‍ എവിടെയാണു ആളുകള്‍ കയറുന്നതു എന്നാലോചിച്ചു നില്‍ക്കുമ്പോഴേക്കും,അതില്‍ ഉള്ള അത്രയും ആളുകള് തില്‍ പിന്നെയും കയറി കഴിഞ്ഞിരിക്കും..അവിടുത്തുകാര്‍ക്ക്‌ ഈ ട്രെയിനുകള്‍ അവരുടെ ജീവിതത്തിന്റെ , അല്ല സ്വന്തം ശരീരത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു.

എനിക്കുള്ള ട്രെയിന്‍ ഇനിയും എത്തിയിട്ടില്ല,..ആ ട്രെയിനിനു വേണ്ടി കാത്തു നില്‍ക്കുന്നവരുടെ എണ്ണം കൂടി കൂടി വരുന്നുണ്ട്‌...അവിടെ നില്‍ക്കുന്നവരില്‍ ഭൂരിഭാഗം ആളുകളേയും കഴിഞ്ഞ കുറേ കാലമായി കാണാറുണ്ട്‌..പക്ഷേ ഇന്നും അവര്‍ തികച്ചും അപരിചിതര്‍,മനസ്സ്‌ വീണ്ടും നാട്ടിലേയ്ക്കു പോയി, K.S.R.T.C ബസ്സില്‍ എന്നും ഒരുമിച്ചു യാത്ര ചെയ്യ്തു,അടുത്ത സുഹൃത്തുകളായി മാറിയ എത്രയോ അപരിചിതര്‍ . നാട്ടില്‍ ജോലി ചെയ്തിരുന്ന സ്ഥലത്തേയ്ക്കു ഒന്നര മണിക്കൂര്‍ യാത്രയുണ്ടായിരുന്നു...മിക്ക ദിവസവും സ്ഥിരം യാത്രക്കാര്‍..കാലത്തും വൈകിട്ടും ഒരുമിച്ചു..എത്രയെത്ര വിഷയങ്ങള്‍..സിനിമ മുതല്‍ രാഷ്ട്രീയം വരെ..ഇവിടെ നേരെ മറിച്ചാണു.ഒരോ വ്യക്തിയും ഒരോ ലോകം...ആ ലോകത്തു അവരും അവരുടെ പ്രശനങ്ങളും മാത്രം...

എന്റെ ട്രെയിനിനുള്ള അറിയിപ്പെത്തി...പ്രതീക്ഷിച്ച പോലെ തന്നെ സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥ,എങ്കിലും മുന്നില്‍ വന്നു നിന്ന വാതിലിനടുത്തേയ്ക്കു ഞാന്‍ ഒാടി..തള്ളി തള്ളി വാതിലിന്റെ മുന്നില്‍ എത്തിയപ്പ്പ്പോഴേക്കും,ട്രെയിന്‍ നീങ്ങി തുടങ്ങി..എങ്കിലും പിറകില്‍ നിന്നുള്ള തള്ളിനു യാതൊരു കുറവുമില്ല...കയറാന്‍ പറ്റാത്ത അകലത്തേയ്ക്കു ട്രെയിന്‍ നീങ്ങി കഴിഞ്ഞിരുന്നു..സാധാരണ ട്രെയിന്‍ മിസ്സ്‌ ചെയ്യുമ്പോള്‍ തോന്നുന്ന ദേഷ്യവും സങ്കടവുമൊന്നും ഇന്നു മനസ്സില്‍ തോന്നുന്നില്ല..വല്ലാത്ത ഒരു ശാന്തത..സുഖമുള്ള ഒരു തണുപ്പ്‌...ഞാന്‍ അടുത്ത ട്രെയിനും കാത്തു അപ്പുറത്തേയ്ക്ക് മാറിനിന്നു.

"ട്രാക്ക്‌ മേം കോയി ഗിര്‍ പഠാ ഹെ".(ട്രാക്കില്‍ ആരോ വീണു കിടക്കുന്നു) ആരോ വിളിച്ചു കൂവുന്നതു കേട്ടു.

ഒരു പറ്റം ആളുകള്‍ ട്രാക്കില്‍ നിന്നു ഒരാളെയും പൊക്കിയെടുത്തു വരുന്നുണ്ട്‌. മുഖം കാണാന്‍ വയ്യ..മരിച്ചു കഴിഞ്ഞു അതുറപ്പാണു. .ഞാന്‍ കയറാന്‍ ശ്രമിച്ച വാതിലിന്റെ ഭാഗത്തു നിന്നുമാണ് ബഹളം. ആ തിരക്കില്‍ വീണു പോയതാകണം.ഇതിവിടെ ഒരു സ്ഥിരം സംഭവമാണു.ആദ്യത്തെ ആ ഒച്ചപ്പാടിനും ബഹളത്തിനും ശേഷം രംഗം വീണ്ടും ശാന്തമായി.സ്റ്റേഷന്‍ മാസ്റ്ററുടെ ഒാഫീസിനു മുന്നില്‍ തുണി പുതപ്പിച്ചു കിടത്തിയിരിക്കുകയാണു ആ മൃതദേഹം .രണ്ടു പണിക്കാര്‍ വന്നു ,പുതപ്പിച്ചിരുന്ന തുണി ഒരു മറയാക്കി പിടിച്ചു..പോലീസുകാര്‍ക്ക്‌ ഇങ്ക്വസ്റ്റ്‌ തയ്യറാക്കാന്‍ വേണ്ടിയാണു..സ്റ്റേഷനില്‍ നില്‍ക്കുന്ന ഒരു മനുഷ്യന്റെ മുഖത്തു പോലും ,കണ്മുന്നില്‍ ഒരു മരണം സംഭവിച്ചതിന്റെ പകപ്പൊന്നുമില്ല..എല്ലാം സര്‍വ്വ സാധാരണം പോലെ..പോലീസുകാര്‍ ആ ശവം അരിച്ചു പെറുക്കുന്നുണ്ട്‌ , തിരിച്ചറിയാനുള്ള എന്തെങ്കിലും തെളിവിനായി..അവരുടെ ഒരു അവസ്ഥയേ,എന്തൊക്കെ കാണണം,എന്തൊക്കെ ചെയ്യണം.???

"പ്രതിഭാ അപ്പാര്‍ട്ടമെന്റു സേ കോയി ഹേ??"(പ്രതിഭാ അപ്പാര്‍ട്ടമെന്റില്‍ നിന്നുള്ള ആരെങ്കിലും ഉണ്ടോ?? അയാളുടെ പോക്കറ്റില്‍ നിന്നെടുത്ത കുറിപ്പില്‍ നോക്കി ഒരു പോലീസുകാരന്‍ വിളിച്ചു ചോദിച്ചു.

ആ പേരു കേട്ട്‌ ഞാനൊന്നു ഞെട്ടി..കാരണം ഞാന്‍ താമസിക്കുന്ന കെട്ടിടമാണതു.പക്ഷേ അങ്ങോട്ടു ചെല്ലാന്‍ തോന്നിയില്ല .കാരണം രണ്ടാണു.ഒന്നാമതു എനിക്ക്‌ അവിടെ താമസിക്കുന്ന മറ്റാരേയും തന്നെ അറിഞ്ഞു കൂടാ..രണ്ടാമത്‌,കാണേണ്ടി വരിക,ട്രെയിന്‍ കയറി അരഞ്ഞ ഒരു ശവമാണു,തീര്‍ത്തു അസുഖകരമായ കാഴ്ച്ച.ഞാന്‍ ഈ നാട്ടുകാരന്‍ അല്ല എന്ന മട്ടില്‍ അവിടെ തന്നെ നിന്നു.എങ്കിലും അതാരാകും,അധികം ആരെയും അറിയില്ലെങ്കിലും ,പരിചിതമായ മുഖങ്ങളിലൂടെ ഞാന്‍ ഒരു ഓട്ട പ്രദക്ഷിണം നടത്തി...അതിര്‍വശത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന തടിയന്‍ മാര്‍വാഡി...പക്ഷേ,അയാള്‍ കുറേ ദിവസമായി അവിടെയില്ലെന്നു തോന്നുന്നു,കാരണം ഉണ്ടെങ്കില്‍ മിക്ക ദിവസവും ഭാര്യയുമായി ഒച്ച വയ്ക്കുന്നതു കേള്‍ക്കാം...അയാളല്ലെങ്കില്‍,പിന്നെ അങ്കിള്‍ വില്യം ആകുമോ...കക്ഷിയെ കാലത്തെ കണ്ടതാണു,ഞാന്‍ ഇറങ്ങുന്ന നേരത്തു താഴെ കുട്ടികളുമായി കളിച്ചു കൊണ്ടു നില്‍ക്കുന്നതു..എന്റെ മുന്നില്‍ നടന്നു നീങ്ങിയ ആ ഗുജറാത്തി പട്ടേല്‍ ആകും..ചിലപ്പോള്‍ ഇവരാരുമാകില്ല,മറ്റാരുടെയെങ്കിലും വിലാസമാണു ആ മൃതദേഹത്തിന്‍റെ പോക്കറ്റില്‍ നിന്നു കിട്ടിയതെങ്കിലോ?? അല്ലെങ്കിലും ആരായാലെന്താ...ആരുമായും ഒരിക്കലും പിരിയാന്‍ കഴിയാത്ത ഒരു ആത്മബന്ധമൊന്നുമില്ലല്ലോ അവിടെ..പിന്നെ സംഭവിച്ചതു ഒരു മരണമാണല്ലോ,ആ ആത്മാവിനു ശാന്തി ലഭിക്കട്ടെ..ഞാനും ഒരു നഗരജീവി ആകുകായാണു..ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

ആ മൃതദേഹം അവിടെ നിന്നു കൊണ്ടു പോകാനുള്ള ഒരുക്കമാണു..എന്റെ ട്രെയിന്‍ വന്നു..തിരക്കിനു യാതൊരു കുറവുമില്ല..ഇത്തവണ കയറിയേ പറ്റൂ,..ഒരു തരത്തില്‍ അതിന്റെ അകത്തു കയറി നിന്നു ഞാന്‍ പുറത്തേയ്ക്കു നോക്കി...എന്റെ വാതിലിന്റെ മുന്നിലൂടെ ആ ശരീരവും കൊണ്ടു പോലീസുകാര്‍ നീങ്ങി..ട്രെയിന്‍ നീങ്ങുന്ന കാറ്റില്‍,അതിന്റെ മുഖത്തു നിന്നു മൂടിയിരുന്ന തുണി പറന്നു ...അതിന്റെ മുഖം..അതു ഞാനായിരുന്നു....അപ്പോഴേക്കും ട്രെയിന്‍ അകലേയ്ക്കു നീങ്ങിത്തുടങ്ങിയിരുന്നു...