Saturday, December 4, 2010

അവസാനിക്കുന്ന അവധിക്കാലം...

"അപ്പായിയേ...നാളെ പോണ്ടാ..."

പതിനഞ്ചു ദിവസങ്ങള്‍ക്ക്‌ ഇത്രയും വേഗം കാണുമോ.ആറ്റു നോറ്റിരുന്ന് വീടെത്തിയത്‌ ഇന്നലെയാണെന്നൊരു ചിന്തയാണു മനസ്സില്‍.അവിടം വിടുമ്പോള്‍ 2 വയസ്സായിരുന്ന മോള്‍ക്ക്‌ ഇപ്പോള്‍ വയസ്സ്‌ ഏഴ്‌.ഓര്‍മ്മ വയ്ക്കും മുന്‍പിറങ്ങിയ പോയ അച്ഛനെ പക്ഷേ അവള്‍ വെറുത്തില്ല.എന്നും കാണുന്ന അച്ഛനോടെന്ന പോലെ വാതോരാതെ അവള്‍ സംസാരിച്ചു,വാശി പിടിച്ചു,പിണങ്ങി,കരഞ്ഞു,ചിരിച്ചു.അമ്മ പഠിപ്പിച്ചതു പോലെ കൊഞ്ചലോടെ അപ്പായിയേ എന്നു വിളിച്ചു.വല്ലപ്പോഴും കിട്ടിയിരുന്ന പൊട്ടിച്ച കത്തുകളിലെ വാക്കുകളില്‍ നിന്നു മനസ്സില്‍ കോറിയിട്ടിരുന്ന രൂപത്തേക്കാള്‍ സുന്ദരിയായിരുന്നു എന്റെ ചിന്നു മോള്‍.മനസ്സു നിറയെ അവളുടെ അമ്മയെ പോലെ നന്മയും.

"അപ്പായിയേ,എന്നാ ഒന്നും മിണ്ടാത്തേ.."

ഇത്തവണയും തിരിച്ചു പറയാന്‍ ഒന്നുമില്ലായിരുന്നു,മൗനമല്ലാതെ.നാളെ എന്നല്ല ഒരിക്കലും തിരിച്ചു പോകണമെന്നില്ല മനസ്സില്‍.പക്ഷേ ആവേശത്തിന്റെ പുറത്ത്‌ ചെയ്തു പോകുന്ന കാര്യങ്ങള്‍ എളുപ്പം തിരുത്താന്‍ കഴിയില്ലല്ലോ.

"പോകണം മോളേ.അപ്പായി നാളെ തിരിച്ചു ചെന്നില്ലേല്‍,അപ്പായിനെ ജോലി സ്ഥലത്ത്‌ അന്വേഷിക്കും.എന്നാ തിരിച്ചു വരാത്തെ എന്നു ചോദിച്ച്‌ വഴക്ക്‌ പറയും.അതു കൊണ്ട്‌ അപ്പായി നാളെ പോയേച്ചു വേഗം വരാം"
.വേഗം വരാമെന്നു പറഞ്ഞത്‌ നുണയാണെങ്കിലും,അവളുടെ മുഖം കണ്ടപ്പോള്‍ അങ്ങനെ പറയനാണു തോന്നിയത്‌.

"എന്നാ,ഞാനും അമ്മേം വരാം അപ്പായിടെ ജോലി സ്ഥലത്തേയ്ക്ക്‌.എന്റെ ക്ലാസ്സിലെ ലൗലിമോളും അമ്മേം എല്ലാ അവധിയ്ക്കും അവള്‍ടെ അപ്പായിയുടെ കമ്പനി ഇരിക്കണ സ്ഥലത്ത്‌ പോകൂലോ..ചിന്നു മാത്രം എങ്ങും പോവൂലാ,ചിന്നൂനെ ആരും കൊണ്ടു പോകൂലാ.."

"അയ്യോ മോളേ,അപ്പായി പോകുന്ന സ്ഥലം ഒരുപാട്‌ ദൂരേയാ.പിന്നെ ചിന്നും അമ്മേം വന്നാല്‍ താമസിക്കാനുള്ള സ്ഥലമൊന്നും അപ്പായിയുടെ ജോലി സ്ഥലത്തില്ല.ഒരു കുഞ്ഞു മുറിയിലാ അപ്പായി താമസിക്കണ.ആ മുറിയില്‍ തന്നെ വേറെ രണ്ടു മാമന്മാരും ഉണ്ട്‌.അടുത്ത അവധിയ്കും അപ്പായി വന്നു ചിന്നു മോളെ കുറേ സ്ഥലത്തൊക്കെ കൊണ്ടു പോകാം."

"കടലു കാണിക്കാന്‍ കൊണ്ടോകാമോ??"
.കൊണ്ടു പോകാമെന്നു പറഞ്ഞപ്പോള്‍ അവള്‍ വീണ്ടും ചിരിച്ചു.ഒപ്പം കാണണ്ട സ്ഥലങ്ങളുടെ നീണ്ട ഒരു ലിസ്റ്റും.കപ്പല്‍ കാണിക്കണം,വിമാനത്താവളം കാണണം.ബിരിയാണി കഴിക്കണം.ഐസ്ക്രീം വേണം.നിര്‍ത്താതെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.ഒരോ അവധിക്കാലം കഴിഞ്ഞു വരുമ്പോഴും ഒപ്പം പഠിക്കുന്നവര്‍ പറഞ്ഞു കൊടുത്ത്‌ കൊതിപ്പിച്ചതാകാണം...പാവം.വെറുതെ മോഹിപ്പിക്കുകയാണു എന്നറിയാമെങ്കിലും,അവളുടെ സന്തോഷം കാണാന്‍ ഇതെല്ലാം അടുത്ത അവധിക്കാലത്തു സാധിച്ചു കൊടുക്കാമെന്നു അറിഞ്ഞു കൊണ്ടു കള്ളം പറഞ്ഞു.

"അപ്പായിയേ..."
എന്നു വിളിച്ചു ഒരുപിടി ചോദ്യങ്ങള്‍ ചോദിച്ചു അവള്‍ എപ്പോഴോ ഉറങ്ങി.അവളെ ഒരരികിലേയ്ക്ക്‌ കിടത്തി ഞാന്‍ എഴുന്നേറ്റ്‌ അടുക്കളയിലേയ്ക്കു പോയി.നാളെ പോകുമ്പോള്‍ തന്നു വിടാന്‍ വേണ്ടി മിനി എന്തൊക്കെയോ ഉണ്ടാകുന്നുണ്ട്‌.താമസസ്ഥലത്തിന്റെ അകത്തേയ്ക്ക്‌ പോലും അതൊന്നും കയറ്റി വിടാന്‍ സാദ്ധ്യതയില്ല.പക്ഷേ വേണ്ടാ എന്നു പറയാന്‍ തോന്നിയില്ല.എന്തെങ്കിലും ഒരു സന്തോഷം അവള്‍ക്കിതു കൊണ്ട്‌ കിട്ടുന്നെങ്കില്‍ ഞാനായിട്ട്‌ കളയണ്ട എന്നു കരുതി.വിശ്വസിച്ച്‌ ഇറങ്ങി വന്ന കാലം മുതല്‍ എനിക്കതു കൊടുക്കാന്‍ സാധിച്ചിട്ടില്ല.മുഖവും കൈയ്യുമൊക്കെ കരുവാളിച്ചു പാവത്തിന്റെ.ഞാനില്ലാതെ,ഒറ്റയ്ക്ക്‌ മോളെ വളര്‍ത്താന്‍ പാടു പെടുന്നതിന്റെ ശേഷിപ്പ്‌.ഒരിക്കലും കുടപ്പെടുത്തിയിട്ടില്ല അവളെന്നെ,ഒറ്റയ്ക്കാകിയതിനോ,വീട്ടില്‍ വരാത്തതിനോ,വിട്ടിലെ ബുദ്ധിമുട്ടുകള്‍ പറഞ്ഞോ,ഒന്നും.ഞാന്‍ ഒരിക്കലും കാണിക്കാത്ത കരുണ എന്നോടു കാണിക്കുന്നവരില്‍ ഒരാള്‍ കൂടി.

"അതിരാവിലെ പോകണോ..കഞ്ഞി കുടിച്ചിട്ട്‌ പോയാല്‍ പോരേ..."
.നാരങ്ങാ അച്ചാര്‍ കുപ്പിയില്‍ ആക്കികൊണ്ട്‌ അവള്‍ ചോദിച്ചു.

"വേണ്ടാ..രാവിലെ പോകണം.ആദ്യത്തെ ബസ്സ്‌ തന്നെ പിടിക്കണം."

അവള്‍ മറുത്തൊന്നും പറഞ്ഞില്ല,വേറൊന്നും ചോദിച്ചുമില്ല.വാക്കുകള്‍ക്ക്‌ വല്ലാത്ത ദാരിദ്യം തോന്നിയതു കൊണ്ട്‌,ഞാന്‍ അവിടെ നിന്നു പോയി കിടന്നു.പക്ഷേ ഉറങ്ങാന്‍ കഴിയുന്നില്ല.നന്നേ വൈകി അവളും വന്നു കിടന്നു ഒരരികില്‍.

"ഉറങ്ങിയില്ലേ..?"


ഞാന്‍ പതിയെ ഒന്നു മൂളി.

"എല്ലാം എടുത്തു വച്ചിട്ടുണ്ട്‌.ഇനി എന്നെങ്കിലും വേണോ?"

"ഒന്നും വേണ്ടാ,നീ ഉറങ്ങിക്കോ"

"എനിക്കും ഉറക്കം വരണില്ല.ഇനി എന്നാ വരുന്നേ ?"


അവളാ ചോദ്യം ചോദിക്കല്ലേ എന്നു എന്തു കൊണ്ടോ മനസ്സ്‌ ആഗ്രഹിച്ചിരുന്നു.പക്ഷേ..

"അറിയില്ല,മുകളില്‍ ഉള്ളവര്‍ തീരുമാനിക്കുമ്പോള്‍,എല്ലെങ്കില്‍ എല്ലാം തീര്‍ത്ത്‌ ഒരു ദിവസം"

"പോകാതിരുന്നു കൂടേ..."
എല്ലാം അറിയാമെങ്കിലും,ഒരു സാധാരണ ഭാര്യയെ പോലെ അവള്‍ ചോദിച്ചു

ഒന്നും ഞാന്‍ പറഞ്ഞില്ല,അവളും.ഇടയ്ക്കെപ്പോഴോ അടക്കി പിടിച്ച തേങ്ങലുകള്‍ മാത്രം കേട്ടു.

ഉറങ്ങാതിരുന്നതു കൊണ്ട്‌,ഇറങ്ങേണ്ട സമയത്തിനും ഒരുപാട്‌ മുന്‍പ്‌ ഞങ്ങള്‍ രണ്ടു പേരും എഴുന്നേറ്റു.മോളെ ഉണര്‍ത്താമെന്നു അവള്‍ പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല.പുറത്തു നല്ല മഴ പെയ്യുന്നുണ്ട്‌.വേണ്ടെന്നു പറഞ്ഞെങ്കിലും അവള്‍ ഒരു കട്ടന്‍ കാപ്പി ഇട്ടു തന്നു.അതും കുടിച്ച്‌,അവള്‍ നീട്ടിയ ബാഗും പിടിച്ച്‌,ഞാന്‍ ഉമ്മറത്തേയ്ക്ക്‌ ഇറങ്ങി.

"ഇറങ്ങട്ടെ."

മറുപടിയായി അവള്‍ ഒന്നും പറഞ്ഞില്ല,ഒന്നു കരഞ്ഞില്ല.പതിയെ ഒന്നു മൂളി.പറയാന്‍ എന്തൊക്കെയോ ബാക്കി നിര്‍ത്തി കൊണ്ട്‌ ഞാന്‍ ആ മഴയത്തേയ്ക്ക്‌ ഇറങ്ങി.മുറ്റത്തിന്റെ പടി കടക്കുമ്പോള്‍,അറിയാതെ മനസ്സ്‌ ഒന്നു പിടച്ചു,പോകാതിരുന്നാലോ??.പക്ഷേ,ഞാന്‍ എന്ന കുറ്റവാളിയ്ക്കു അനുവദിച്ചിരുന്ന പതിനഞ്ചു ദിവസത്തെ പരോള്‍ ഇന്നവസാനിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എന്നെ ശക്തിയായി പടിയ്ക്കു പുറത്തേയ്ക്കു തള്ളി.തിരിഞ്ഞു നോക്കാതെ മുന്നോട്ട്‌ നടക്കുകയേ എനിക്കു നിര്‍വ്വാഹമുണ്ടായിരുന്നുള്ളു.ഞാന്‍ നടന്നു,അടുത്ത പരോള്‍ മനസ്സില്‍ കണ്ടു കൊണ്ട്‌.

Saturday, June 19, 2010

വീണ്ടും ഞാന്‍ , എന്റെ ക്യാമ്പസില്‍ ......

ഈ കലാലയത്തിന്റെ കവാടം കടക്കുന്നത്‌ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു.അവസാനമായി എന്നായിരുന്നു.മറക്കാന്‍ കഴിയാത്ത ഒരു മിഴിവുള്ള ചിത്രമായി ആ ദിനം മനസ്സിലുണ്ട്‌.പഠനം കഴിഞ്ഞുള്ള ആദ്യ ഒത്തു ചേരല്‍,അവസാന പരീക്ഷയും കഴിഞ്ഞു ഒരു വര്‍ഷത്തിനു ശേഷമുള്ള ഒരു നനുത്ത ഡിസംബറില്‍,ഞങ്ങള്‍ അന്‍പതിയൊന്‍പതു പേരും ഒരുമിച്ചു കൂടിയിരുന്നു.ആ ഒരു വര്‍ഷത്തെ വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍,പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞു തീര്‍ക്കാന്‍,സൗഹൃദങ്ങള്‍ ഒരാഘോഷമാക്കാന്‍.പിന്നീടെല്ലാ വര്‍ഷവും ഒരുമിച്ചു കൂടണം എന്ന തീരുമാനവുമായി ആണു അന്നു പിരിഞ്ഞത്‌,പക്ഷേ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നാണു അതിനുള്ള ഒരവസരം ഒത്തു വന്നത്‌.വിദ്യാര്‍ത്ഥിയില്‍ നിന്നും,കുറച്ചു കൂടി ഉത്തരവാദിതങ്ങളിലേയ്ക്കുള്ള വേഷപ്പകര്‍ച്ചയില്‍ എല്ലാവരും തിരക്കുകളുടെ ലോകത്തായി,അല്ലെങ്കില്‍ ലോകം അവരിലേയ്ക്കും അവരുടെ കുടുംബങ്ങളിലേയ്ക്കും മാത്രമായി ഒതുങ്ങി.പക്ഷേ,എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും,കാരണങ്ങളുണ്ടെങ്കിലും,ഇന്നിവിടെ എത്താതിരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല,എനിക്കെന്നല്ല,ഞങ്ങളാര്‍ക്കും...ഞാനും എന്റെ സുഹൃത്തുകളും,എന്റെ ബാച്ചും,ഇന്നു ഈ കലാലയത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകും.എനിക്കു മുന്‍പേ കടന്നു പോയവരുടേയും,എനിക്കൊപ്പമുണ്ടായിരുന്നവരുടേയും,എനിക്കു ശേഷം വന്നവരുടേയും,വന്നു കൊണ്ടിരിക്കുന്നവരുടേയും ഓര്‍മ്മകളില്‍ I.T 2009 എന്ന ബാച്ച്‌ ഇനി എന്നും ജീവിക്കും.പിന്നെങ്ങെനെ എനിക്കു വരാതിരിക്കാന്‍ കഴിയും.

എ ബ്ലോക്കിലേയ്ക്കുള്ള കല്‍പ്പടവുകള്‍ കയറുമ്പോള്‍,ഞാന്‍ ആ വലിയ ക്ലോക്കിലേയ്ക്കു നോക്കി,സമയം ഒന്‍പതാകുന്നു.പത്തരയ്ക്കാണു ചടങ്ങുകള്‍ ആരംഭിക്കുക.ക്യാമ്പസ്‌ വിജനമാണു.പത്തു മണിയെങ്കിലും ആകാതെ ആരും വരില്ലെന്നു അറിയാമായിരുന്നു.ഒറ്റയ്ക്കു വീണ്ടും ഒരു ക്യാമ്പസ്‌ ടൂര്‍ നടത്താന്‍ വേണ്ടി തന്നെയാണു നേരത്തെ എത്തിയത്‌.

"ചേട്ടാ,ഒന്നു മാറിക്കേ,ക്ലാസിപ്പോ തുടങ്ങും" ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍,ഒരു പയ്യന്‍സ്‌ കോളേജ്‌ യൂണിഫോമില്‍,ഓടി നടകള്‍ കയറുന്നു.

പക്ഷേ,അവന്‍ അടുത്തു വന്നപ്പോള്‍,ഞാന്‍ കണ്ടത്‌ ആറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള എന്നെയാണു.എന്നെ നോക്കി ചിരിച്ചു കൊണ്ട്‌,അവന്‍,അല്ലാ,പഴയ ഞാന്‍,ആ കെട്ടിടത്തിനുള്ളിലേയ്ക്ക്‌ മറഞ്ഞു.കൃത്യം ഒന്‍പതു മണി കഴിഞ്ഞു മാത്രം ക്ലാസിലെത്തികൊണ്ടിരുന്ന ഞാന്‍.മനസ്സ്‌ ഓര്‍മ്മകളിലാണു,ആ ഓര്‍മ്മകളുടെ ഉണ്ടാക്കിയ ഒരു രൂപാമായിരുന്നു ഇപ്പോല്‍ കണ്മുന്നിലൂടെ നടന്നു നീങ്ങിയത്‌.പടികള്‍ കയറി എ ബ്ലോക്കില്‍ എത്തിയപ്പോഴേക്കും ക്ഷീണിച്ചു.അവിടെ ഇപ്പോഴും ഉണ്ട്‌ ഒരു ബ്ലൂസ്റ്റാര്‍ വാട്ടര്‍ കൂളര്‍,പുതുതായി ഉള്ളത്‌ വെള്ളം പാഴാക്കരുതെന്ന ഒരു അറിയിപ്പ്‌ മാത്രം.ആ കൂളറിനും പറയുനുണ്ടാകും,ഒരുപാട്‌ കഥകള്‍,ഓര്‍മ്മകള്‍.ഒരോ അവര്‍ കഴിഞ്ഞും,ബെല്ലടിക്കുമ്പോള്‍,ഒട്ടും ദാഹമില്ലെങ്കിലും,ക്ലാസ്‌ മുഴുവന്‍ ഒരു പ്രദക്ഷിണം പോലെ കൂളറിന്റെ അരികിലേയ്ക്ക്‌ നടക്കുന്നത്‌,ആകെയുള്ള രണ്ടു ഗ്ലാസുകള്‍ കൊണ്ട്‌,സമയമെടുത്ത്‌ എല്ലാവരും വെള്ളം കുടിക്കുന്നത്‌,അടുത്ത അവര്‍ എടുക്കുന്ന ടീച്ചര്‍ വന്ന് കന്നുകാലികളെ മേയ്ക്കുന്നതു പോലെ ഞങ്ങളെ ക്ലാസ്സിലേയ്ക്ക്‌ ഓടിക്കുന്നത്‌.ആ ഒരു രംഗം ഓര്‍ത്ത്‌ ഞാനുറക്കെ ചിരിച്ചു.ആരുമില്ലെങ്കിലും,ആരോ കൂടെ ചിരിച്ചതു പോലെ,ഒഴിഞ്ഞ ക്യാമ്പസിന്റെ ഭിത്തികളില്‍ തട്ടി അതു പ്രതിധ്വനിച്ചു.

ഇടനാഴികളിലൂടെ ഞാന്‍ നടന്നു നീങ്ങി.ആളും അരങ്ങുമില്ലെങ്കിലും,കണ്മുന്നില്‍ തെളിഞ്ഞു വന്നത്‌ ഞാനും എനിക്കൊപ്പമുള്ളവരുമാണു.പൊട്ടിചിരികള്‍,തേങ്ങലുകള്‍,വെട്ടി തിരിഞ്ഞുള്ള നോട്ടങ്ങള്‍,അടക്കിയ പുഞ്ചിരികള്‍,സൗഹൃദങ്ങള്‍,പ്രണയങ്ങള്‍,ഒളികണ്ണേറുകള്‍,എല്ലാം നിറഞ്ഞു നിന്ന ഇടനാഴികള്‍,പഠിക്കുന്ന കാലത്തും ആ നീണ്ട വരാന്തങ്ങളോട്‌ അടങ്ങാത്ത ഒരാവേശമായിരുന്നു.ഒരുപാട്‌ പേരുടെ സ്വപ്നങ്ങള്‍ക്കു ചിറകുകള്‍ വച്ചതും,ഉയരത്തില്‍ പറക്കാന്‍ ആഗ്രഹിച്ചവര്‍ എരിഞ്ഞൊടുങ്ങിയതും,പ്രതീക്ഷകള്‍ പങ്കു വച്ചതും നഷ്ടങ്ങള്‍ മനസ്സു കൊണ്ട്‌ കരഞ്ഞു തീര്‍ത്തതുമായ ഇടനാഴി.പരീക്ഷയ്ക്കും പരീക്ഷണങ്ങള്‍ക്കും മുന്‍പായിരുന്നു ഈ വരാന്തകള്‍ സജീവമായത്‌.ഒരു കുന്നു ഫോട്ടോകോപ്പികളുടെ നടുവില്‍,ഭാരമുള്ള പുസ്തകകളുമായി,അവസാന വട്ട ഒരുക്കങ്ങള്‍ നടത്തുമ്പോള്‍,യുദ്ധതന്ത്രങ്ങള്‍ ഉറപ്പിക്കുന്ന ഒരു യുദ്ധമുറി പോലെ ആയ്‌ ഇടനാഴി.ഈ ഇടനാഴിയുടെ ഒരരികിലായിരുന്നു എന്റെ ക്ലാസ്‌ മുറിയും.ഞാന്‍ അതിന്റെ വാതില്‍ക്കലേയ്ക്ക്‌ നടന്നു.പ്രതീക്ഷിച്ചതു പോലെ അതു പൂട്ടി കിടന്നിരുന്നി.ബ്രൗണ്‍ ചായം പൂശിയ ആ വാതിലിലൂടെ പക്ഷേ എനിക്കാ ക്ലാസ്‌ മുറിയുടെ ഉള്‍വശം കാണാമായിരുന്നു.ഓര്‍മ്മകള്‍ ഒരുക്കിയ മറ്റൊരു ഇന്ദ്രജാലം.ശരീരം പുറത്തും,മനസ്സ്‌ അകത്തുമായി,ഞാന്‍ ആ ക്ലാസ്‌ മുറിയിലൂടെ നടന്നു.ഒന്നും മാറിയിട്ടില്ല അവിടെ.എല്ലാം പഴയതു പോലെ തന്നെ.ഡസ്കുകളില്‍ ഞങ്ങള്‍ കോറിയിട്ട വാക്കുകള്‍ മായാതെ അവിടെ കിടന്നിരുന്നതു കണ്ടപ്പോള്‍ ഒരു സന്തോഷം.എന്റെയും ഒപ്പമുള്ളവരുടേയും പേരുകള്‍,ശരിയായതും വിളിച്ചു കൊണ്ടിരുന്നതും..ഒരു ഡസ്കില്‍ കണ്ടത്‌,വൈറ്റ്‌ മാര്‍ക്കര്‍ കൊണ്ടുള്ള ഒരു വാചകം."സാഗര്‍ എന്ന മിത്രത്തെയേ നിനക്കറിയൂ,ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല." താരാരാധനയുടെ പാരമ്യത്തില്‍ ആ വാക്കുകള്‍ അവിടെ കോറിയിട്ടത്‌,സാന്റിയോ സിപിയോ അങ്കുവോ.പഠിക്കുന്ന കാലത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രത്തിലെ സംഭാഷണം.ഞാന്‍ എന്റെ സ്വന്തം ബാക്ക്‌ ബഞ്ചിലേയ്ക്ക്‌ അരികിലേയ്ക്കു നടന്നു.ഭാഗ്യം ആ ഡസ്ക്‌ തന്നെയാണു.ഇപ്പോഴുമുണ്ട്‌,എന്റെയും എന്റെ ബെഞ്ച്‌ മേറ്റിന്റേയും പേര്‌.ഒട്ടും മായാതെ,തെളിഞ്ഞു തന്നെ.അവിടെയിരുന്ന് ഒപ്പിച്ചു കൂട്ടിയ കുസൃതികള്‍ക്കു കണക്കില്ല.സന്ദേശങ്ങള്‍ എഴുതിയ തുണ്ടുപേപ്പറുകള്‍,സഹപാഠികളെ നായകരാക്കി എഴുതിയ കഥകള്‍,കവിതകള്‍,പലപ്പോഴും ശബ്ദം കൂടി പോയ കമന്റുകള്‍...Truly,heaven was here...

കോളേജ്‌ കെട്ടിടത്തിന്റെ മുകളിലുള്ള ആ വലിയ ക്ലോക്ക്‌ ഉച്ചത്തില്‍ ഒരു മണി മുഴക്കി,വാച്ചില്‍ നോക്കിയപ്പോള്‍ സമയം പത്തായിരിക്കുന്നു.എല്ലാവരും വരുന്നതിനു മുന്‍പേ കോളേജ്‌ മുഴുവന്‍ കാണണം.നടത്തതിനു ഞാന്‍ വേഗത കൂട്ടി,കാലമേറെ കഴിഞ്ഞിട്ടും ഓര്‍മ്മയില്‍ നിന്നു മറയാന്‍ കൂട്ടാക്കത്ത സ്ഥലങ്ങള്‍,മുറികള്‍,എല്ലാം ഞാന്‍ മതി വരുവോളം വീണ്ടും കണ്ടു,ഓര്‍മ്മകളുടെ കൂടുകളാണു ഒരോ സ്ഥലവും.നാലവു വര്‍ഷങ്ങളില്‍ എപ്പോഴൊക്കൊയോ എന്നൊക്കെയോ ,കോളേജിന്റെ ഒരോ മുക്കും മൂലയും ജീവിതത്തിന്റെ പ്രധാനപ്പെട്ട പല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു.ആദ്യ ദിവസം വന്നു കയറിയ ക്ലാസ്‌ മുറി,ആദ്യത്തെ യൂണിവേഴ്സിറ്റി പരീക്ഷ എഴുതിയ ഹാള്‍,ക്യാമ്പസ്‌ ഉന്റര്‍വ്യൂ നടന്ന സ്ഥലം,സ്റ്റഡിലീവുകള്‍ ആഘോഷിച്ച ലൈബ്രറി,ഒരു പരിപ്പുവടയില്‍ മണിക്കൂറുകള്‍ തള്ളി നീക്കിയ ക്യാന്റീന്‍,എല്ലാം ഇന്നും എന്നും എന്റെ സ്വന്തമാണെന്നൊരു തോന്നല്‍ ,അഭിമാനം,അഹങ്കാരം...

ഓഡിറ്റോറിയത്തില്‍ നിന്നും ശബ്ദങ്ങള്‍ കേട്ടു തുടങ്ങിയപ്പോഴാണു ഇന്നത്തെ ചടങ്ങിനെ കുറിച്ചോര്‍ത്തതു തന്നെ.ഓര്‍മ്മകള്‍ മികച്ച സമയം കൊല്ലികളാണു.കഴിഞ്ഞ രണ്ടു മണിക്കൂറുകള്‍ കടന്നു പോയത്‌ ഒരു പാട്‌ വേഗത്തിലാണു.പത്തേ മുക്കാലായിരിക്കുന്നു.പരിപാടി തുടങ്ങിയിരിക്കണം.ഞാന്‍ അങ്ങോട്ടേയ്ക്കു നടന്നു,മുറ്റം നിറയെ കാറുകളുണ്ട്‌,സുഹൃത്തുകളുടേയും അദ്ധ്യാപകരുടേയും.ഓര്‍മ്മ വന്നത്‌ ലാലേട്ടന്റെ ചന്ദ്രോത്സവത്തിലെ സംഭഷാണമാണു."ദൈവമേ നീ എന്റെ സുഹൃത്തുകള്‍ക്കു സമൃദ്ധിയും ഐശ്വര്യവും നല്‍കിയല്ലോ..".അകത്തു മുഴങ്ങുന്ന ശബ്ദം..ഊചിച്ചതു തെറ്റിയില്ല,കണ്ണപ്പന്റേതു തന്നെയാണു,ഇരട്ടപ്പേരാണു,ഞങ്ങളുടെ സ്വന്തം കോര്‍ഡിനേറ്ററിന്റെ.ഞാന്‍ അകത്തേയ്ക്കു കയറി,അവസാന നിരയില്‍ ഇരിപ്പുറപ്പിച്ചു,ഒപ്പം സദസ്സിലൂടെ ഒരു സ്കാനിംഗും നടത്തി.എല്ലാവരും തന്നെയുണ്ട്‌.പെണ്‍കുട്ടികളില്‍ മിക്കവരുടേയും ഒപ്പം ഭര്‍ത്താവും കുട്ടികളും.ആണ്‍കുട്ടികളു മോശക്കാരല്ല,പലരും വിവാഹിതരായിരിക്കുന്നു.നല്ല പാതികളേയും കൊണ്ടാണു അവരും വന്നിരിക്കുന്നത്‌.ഞാന്‍ മുഖങ്ങളിലൂടെ കണ്ണോടിച്ചു,ചെന്നുടക്കിയത്‌ ശ്രീലുവിന്റെ മുഖത്താണു.ഒരനിയത്തിയെ പോലെ എനിക്കൊപ്പം ഉണ്ടായിരുന്നവള്‍.അവള്‍ക്കൊപ്പവുമുണ്ട്‌,സുന്ദരനായ ഒരു ഭര്‍ത്താവും,സുന്ദരിയായ ഒരു കൊച്ചു മിടുക്കിയും.ജീവിതത്തില്‍ അവളുടെ ഏറ്റവു വലിയ മൂന്നാഗ്രഹങ്ങളായിരുന്നു,ഉറങ്ങണം,ഭക്ഷണം കഴിക്കണം,കല്യാണം കഴിക്കണം എന്നിവ.ആദ്യ രണ്ടും അന്നേ നടന്നിരുന്നു,മൂന്നാമത്തേതും സമംഗളം നടന്നിരിക്കുന്നു.അവള്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞപ്പോള്‍ ഞാന്‍ കൈകള്‍ വീശി കാണിച്ചു,പക്ഷേ കണ്ടില്ലെന്നു തോന്നുന്നു..ഒരുമിച്ചായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ച ചിലരെ കണ്ടത്‌ ഒരുമിച്ചല്ല.ചെറിയൊരു വിഷമം തോന്നി അവര്‍ക്കൊപ്പം അപരിചിതരെ കണ്ടപ്പോള്‍.തീര്‍ത്തും ശരിയായ കാരണങ്ങളും,ന്യായങ്ങളും ഉണ്ടാകാം,സംഭവിച്ചതിനെല്ലാം.മനസ്സ്‌ പറയുന്നത്‌,അവര്‍ക്ക്‌ ആശംസകള്‍ നേരാനാണു,എല്ലാം നന്നായി വരട്ടെ.ചെറിയൊരു സന്തോഷം തോന്നി,ജെറിനൊപ്പം അവന്റെ പഴയ കൂട്ടുകാരിയെ തന്നെ കണ്ടപ്പോള്‍ .പലരുടേയും മുഖങ്ങള്‍ കാണുമ്പോള്‍ പലതും ഓര്‍മ്മ വരുന്നു,സൌഹൃദവും,പ്രണയവും,ദേഷ്യവും,സഹതാപവും,എന്നോടു തോന്നിയ,എനിക്കു തോന്നിയ ഒരുപാട്‌ മുഖങ്ങള്‍.എല്ലാവരും എന്നെ സ്വാധീനിച്ചവരാണു,ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എന്നെ രൂപപ്പെടുത്തിയവര്‍ .

കുറച്ച്‌ അപ്പുറത്ത്‌ മാറി അവര്‍ ഇരിക്കുന്നുണ്ടായിരുന്നു,എന്റെ അദ്ധ്യാപകര്‍ .അവരേയും കാലം മാറ്റിയിട്ടുണ്ട്‌,പക്ഷേ ഒരുപാടില്ല.എന്നെ ഞാനാക്കിയവര് ‍,അറിവു പകര്‍ന്നു തന്നവര്‍ ,തുണയായവര്‍ .അവരില്‍ പലരുമില്ലായിരുന്നെങ്കില് ‍,വാക്കുകളും ഓര്‍മ്മകളും മുറിഞ്ഞു പോകുന്നു.ഒരു അദ്ധ്യാപകനും അദ്ധ്യാപികയ്ക്കും അപ്പുറം,അവരില്‍ പലരും എന്റെ അച്ചനും അമ്മയും ചേട്ടനും ചേച്ചിയും സുഹൃത്തും ഒക്കെ ആയിരുന്നു,ഇപ്പോഴുമാണു.

ശ്രീലുവിന്റെ അടുത്തുള്ള കസേര ഒഴിഞ്ഞാണു കിടക്കുന്നത്‌.അതിനപ്പുറം അപരിചിതനായ ഒരു യുവാവ്‌.ഒഴിഞ്ഞ കസേര പ്രീതിയുടേതാകണം,ആ യുവാവ്‌ അവളുടെ ഭര്‍ത്താവും.പക്ഷേ അവളെവിടെ...കോളേജിലേയ്ക്കു ഒന്നാം റാങ്കിന്റെ തിളക്കം കൊണ്ടു വന്നവള്‍.അതിനെല്ലാം മേലെ,എന്റെ ഏറ്റവുമടുത്ത സുഹൃത്ത്‌,വഴികാട്ടി.ക്ഷമയോടെ എനിക്കു പാഠങ്ങള്‍ പറഞ്ഞു തന്നവള്‍ , തെറ്റുകള്‍ കാണിച്ചപ്പോള്‍ വഴക്കു പറഞ്ഞവള് ‍.സദസ്സിലെ മുഴുവന്‍ ആളുകളിലും അവളില്ലായിരുന്നു.പക്ഷേ വേദിയിലേയ്ക്ക്‌ നോക്കിയപ്പോള്‍ അവിടെ അവളുണ്ട്‌,അപ്പോഴാണോര്‍ത്തത്‌,ഇവിടെ അവള്‍ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിയും ഞങ്ങളുടെ സഹപാഠിയും മാത്രമല്ല,ജില്ല ഭരിക്കുന്നവള്‍ കൂടിയാണു.,കോളേജിന്റെ പെരുമ വീണ്ടും ഉയര്‍ത്തിയവള്‍ . .സദസ്സിലിരിക്കുന്ന എന്നെ അവള്‍ കണ്ടോ ആവോ..

"നമ്മളൊന്നും വെറുതെയങ്ങു പഠിച്ചു പാസായി പോയാല്‍ പോരാ,ഈ കോളേജിന്റെ ചരിത്രത്തിന്റെ ഭാഗമാകണം,ചരിത്രം സൃഷ്ടിക്കണം,ഇവിടെ വരുന്നവരും പോകുന്നവരും,എന്നെയും നിങ്ങളെയുമൊക്കെ ഓര്‍ക്കണം..ഇതെന്റെ വാക്കുകളല്ല,ഇതവന്‍ പറഞ്ഞതാണു"

കണ്ണപ്പന്റെ ഈ വാക്കുകള്‍ കേട്ടാണു ഞാന്‍ പ്രസംഗം ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌.

"വീണ്ടും ഒരുമിച്ചു കൂടാന്‍ ഞങ്ങള്‍ക്കു അഞ്ചു വര്‍ഷങ്ങള്‍ വേണ്ടി വന്നു.അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌,ഇതു പോലെയൊരു ഒത്തു ചേരലിനു ശേഷമുള്ള യാത്രയിലാണു അവന്‍ നമ്മളെ വിട്ടു പോയത്‌.ഇനി കൂടുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം അവനുണ്ടാകില്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം,എല്ലറ്റിനും തുണയായി എനിക്കൊപ്പം അവനുണ്ടാകില്ല എന്ന തിരിച്ചറിവ്‌,ധൈര്യമില്ലായിരുന്നു എനിക്ക്‌,ഞങ്ങള്‍ക്കു വീണ്ടും ഒരിക്കല്‍ കൂടി ഒരുമിക്കാന്‍."

"അവനാഗ്രഹിച്ചതു പോലെ,അവനും ഞങ്ങളും,ഞങ്ങളുടെ ബാച്ചും,ഈ കോളേജിന്റെ ചരിത്രത്തിന്റെ ഭാഗമാകുന്നു.അതിനു അവന്‍ ഒരു കാരണമാകുന്നു.ഇനി ഈ ഓഡിറ്റോറിയത്തില്‍ അവനുണ്ടാകും എന്നും,ജീവനുള്ള ഒരു ചിത്രമായി.ഒപ്പം അവന്‍ പേരിട്ട,ദൃശ്യ എന്ന കോളേജ്‌ ആര്‍ട്ട്സ്‌ ഫെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റസ്‌ നേടുന്ന ഒരു വിദ്യാര്‍ത്ഥിക്കും,വിദ്യാര്‍ത്ഥിനിക്കും,ഞങ്ങളുടെ ബാച്ചിന്റെ പേരില്‍,അവന്റെ പേരില്‍ ഒരോ സ്വര്‍ണ്ണമെഡലും.അവന്റെ ഛായചിത്രത്തിന്റെ അനാച്ഛാദനം നിര്‍വഹിക്കുന്നത്‌ വിശിഷ്ടാത്ഥികള്‍ അല്ല.ഞങ്ങളെല്ലാവരു ചേര്‍ന്നാണു.അതിനു വേണ്ടി I.T 2009 ബാച്ചിലെ എന്റെ എല്ലാ പ്രിയപ്പെട്ടവരേയും വേദിയിലേയ്ക്കു ക്ഷണിക്കുന്നു."

ഒരു നിമിഷത്തെ നിശബ്ദതയ്ക്കും,നെടുവീര്‍പ്പിനും ശേഷം എല്ലാവരും എഴുന്നേറ്റു വേദിയിലേയ്ക്ക്‌ നടന്നു.

58 പേരേയും ഒരുമിച്ച്‌ ആ വേദിയില്‍ കണ്‍നിറയെ കണ്ടു ഞാന്‍ ‍.അവര്‍ക്കൊപ്പം അന്‍പതിയൊന്‍പതാമനായി അവര്‍ അനാച്ഛാദനം ചെയ്ത എന്റെ ചിത്രവും.

"എടാ പൊട്ടന്‍ കണ്ണപ്പാ,ഞാനുണ്ടടാ ഇവിടെ.നിങ്ങളെല്ലാവരും ഇവിടെ ഒരുമിച്ചു കൂടുമ്പോള്‍,എനിക്കു വരാതെയിരിക്കാന്‍ പറ്റുവോ" .സദസ്സിന്റെ പിന്‍ നിരയിലിരുന്ന് ഞാന്‍ വിളിച്ചു കൂവി.പക്ഷേ ആരും കേട്ടില്ല.

ഞാന്‍ ,ഞങ്ങള്‍ ഈ കലാലയത്തിന്റെ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു.ഇനിയും ഇവര്‍ ഇവിടെ ഒരുമിച്ചു കൂടും,ഇവര്‍ക്കൊപ്പം എന്നും ഇവരറിയാതെ ഞാനുമുണ്ടാകും.കാരണം ഞാന്‍ സ്നേഹിക്കുന്നവരും,എന്നെ സ്നേഹിക്കുന്നവരും ഒരുമിച്ചു കൂടുമ്പോള്‍ ഞാന്‍ എങ്ങനെയാ വരാതെയിരിക്കുന്നേ...


കുറിപ്പ്:ഞാന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രം.

Sunday, February 21, 2010

കോഫീ @ ബാല്‍ക്കണി.

Build Successful,0 Errors

സ്ക്രീനില്‍ തെളിഞ്ഞു വന്ന ഈ വാചകം തന്ന ആശ്വാസം ചെറുതല്ല.മൂന്നു ദിവസമായി ഈ ഒരു സന്ദേശം കാണാന്‍ കൊതിക്കുന്നു.സിസ്റ്റം ക്ലോക്കില്‍ അപ്പോള്‍ സമയം 2.30 A.M.ഞാന്‍ മോണിട്ടര്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ സീറ്റില്‍ നിന്നു എഴുന്നേറ്റു.കോഫീ മഗുമായി പാന്റ്രിയിലേയ്ക്കു നടന്നു.അപ്പോഴാണു ആ യാഥാര്‍ത്ഥ്യം മനസ്സില്ലായതു.എന്റെ വിംഗ്‌ വിജനമാണു.എല്ലാവരും തന്നെ പല സമയത്തായി തങ്ങളുടെ ജോലികള്‍ തീര്‍ത്തു വീടണഞ്ഞിരിക്കുന്നു.കാത്തിരിക്കാന്‍ വീട്ടില്‍ ആരുമില്ലാത്തതു കൊണ്ടാകണം,നേരത്തേ ഓഫീസില്‍ നിന്നിറങ്ങണമെന്നോ,വീട്ടിലെത്തണമെന്നോ തോന്നാത്തത്‌.

വെന്‍ഡിംഗ്‌ മെഷിനില്‍ നിന്നു കാപ്പിയും എടുത്തു ഞാന്‍ ബാല്‍ക്കണിയിലേയ്ക്കു നടന്നു.പത്തൊന്‍പതാമെത്തെ നിലയില്‍ നിന്നും,രാത്രിയില്‍ ഉറങ്ങുന്ന നഗരത്തെ കാണുന്നത്‌ ഒരു പ്രത്യേക രസമാണു.ഒപ്പം തണുത്ത നനുത്ത കാറ്റും,ആവി പറക്കുന്ന കാപ്പിയും.ഉറങ്ങുന്ന നഗരം എന്നു പറഞ്ഞു കൂടാ,ഇപ്പോഴും കാണാം നഗരവീഥികളില്‍ ആളനക്കങ്ങള്‍.നേരം കെട്ട നേരത്തു,നഗരത്തില്‍ വന്നിറങ്ങിയ യാത്രക്കാര്‍,അത്തരത്തിലുള്ളവരെ പ്രതീക്ഷിച്ചു നില്‍ക്കുന്ന ഓട്ടോറിക്ഷകള്‍,തട്ടുകടകള്‍,ലഹരിയുടെ നിറവില്‍ ഉറക്കെ ബൈക്കു റേസു ചെയ്തു പോകുന്ന ചെത്തു പയ്യന്മാര്‍,ഈ കെട്ടിടത്തിലെ തന്നെ മറ്റു സ്ഥാപനങ്ങളില്‍ നിന്നു നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു പോകുന്നവര്‍.അങ്ങനെ പലരും.നിശബ്ദമായ നഗരം,വിജനമായ നഗരം എന്നതൊക്കെ ഇന്നലെകളുടെ ഓര്‍മ്മകള്‍ മാത്രമായെന്നു തോന്നുന്നു.ചിന്തകളുടെ അകമ്പടിയോടെ കുടിച്ചതു കൊണ്ടാകണം കാപ്പി പെട്ടന്നു തീര്‍ന്നു.വീണ്ടും ഒന്നു കുൂടി എടുക്കുന്നതിനു വേണ്ടി ഞാന്‍ പ്രാന്റ്രിയിലേയ്ക്കു പോയി.തിരിച്ചു വന്നപ്പോള്‍ ഞാന്‍ നിന്നിരുന്ന സ്ഥലത്ത്‌ മറ്റൊരാള്‍,ഒരു പെണ്‍കുട്ടി.മുഖം കാണാന്‍ വയ്യാത്തതു കൊണ്ട്‌ ആരാണെന്നു മനസ്സില്ലായില്ല.കണ്ടാലും മനസ്സില്ലാകണമെന്നില്ല.ഈ ഒരു കെട്ടിടത്തില്‍ മാത്രം ഏകദേശം രണ്ടായിരത്തിനടുത്തു ആളുകള്‍ ജോലി ചെയ്യുന്നുണ്ട്‌.പക്ഷെ പത്തൊന്‍പതാമത്തെ നിലയില്‍ എന്റെ സ്ഥാപനം മാത്രമാണുള്ളത്‌,അപ്പോള്‍ സഹപ്രവര്‍ത്തക തന്നെയായിരിക്കണം.പക്ഷേ ഇവിടെയും ഉണ്ട്‌ മുന്നൂറിനടുത്ത്‌ ആളുകള്‍.പണ്ടത്തെ ഞാനായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ മുന്നൂറു പേരേയും പരിചയമുണ്ടായിരുന്നേനെ.ആ എന്നെ ഞാന്‍ തന്നെ മറന്നു.എന്റെ മൊബെയില്‍ അവിടെ വച്ചിരുന്നതു കൊണ്ട്‌ അതെടുക്കുന്നതിനു വേണ്ടി ഞാന്‍ അവരുടെ അടുത്തേയ്ക്ക്‌ ചെന്നു.

"Excuse me,That's my mobile."

"I didnt say that it's mine." ഇതായിരുന്നു അവരുടെ മറുപടി.ഒപ്പം ഒരു പുഞ്ചിരിയും.

ചിരിച്ചു കൊണ്ടു ഞാന്‍ എന്റെ ഫോണ്‍ എടുത്തു വേറെ ഒരു കസേരയിലേയ്ക്കു നടന്നു.

"Are you a malayalee".അവളുടെ ചോദ്യം കേട്ട്‌ ഞാന്‍ തിരിഞ്ഞു നോക്കി.

"Yes,I'm"

"ആശ്വാസമായി,ഇവിടെ ഒരു മലയാളിയെ കണ്ട കാലം മറന്നു.അതു കൊണ്ടു തന്നെ മലയാളവും മറന്നു എന്നൊരു തോന്നല്‍ "

അവരിതു പറഞ്ഞപ്പോഴാണു ആ മുഖത്തേയ്ക്കു നോക്കിയത്‌.ഒരു മലയാളിയാണെന്നു ഒറ്റ നോട്ടത്തില്‍ പറയില്ല.സുന്ദരിയാണു,ഒരു ക്യൂട്ട്‌ മുഖം.ചിരിക്കുമ്പോള്‍ തെളിയുന്ന നുണക്കുഴികള്‍.എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ.

"എവിടെയോ കണ്ടിട്ടുണ്ടല്ലോ,നമ്മള്‍ തമ്മില്‍ പരിചയമുണ്ടെന്നു തോന്നുന്നു." ഞാന്‍ ചോദിച്ചു.

"പിന്നെ ചോദിക്കാനുണ്ടോ,വിടു മാഷേ.ഈ ചോദ്യം കുറേ കേട്ടതാ കോളേജില്‍ പഠിക്കുന്ന സമയത്തു." ചിരിച്ചു കൊണ്ടാണു അവള്‍ മറുപടി പറഞ്ഞത്‌.നുണക്കുഴികള്‍ക്കു കുറച്ചു കൂടി ആഴം വച്ചതു പോലെ.മറുപടി കേട്ട്‌ ഒരു ചമ്മല്‍ തോന്നിയെങ്കിലും,ഒരു രസം.അവളെ കുറ്റം പറയാന്‍ പറ്റില്ല,അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ കുറേ കേട്ടിടുള്ള ഒരു ചോദ്യം തന്നെയാണു ഞാന്‍ ചോദിച്ചത്‌.

"പരിചയമില്ലെങ്കില്‍,ഇപ്പോള്‍ പരിചയപ്പെടാം.ഞാന്‍ റോയി,റോയി തോമസ്‌.നാട്‌ കോട്ടയം.ഇവിടെ InFlex Technologies ല്‍ ജോലി ചെയ്യുന്നു."

"ആഹാ,ഞാനും അവിടെ തന്നെയാണല്ലോ.പേര്‌ ആഗ്നസ്‌ മാത്യു.വീട്‌ ആലുവാ."

"എന്റെ തീരെ ചെറുപ്പത്തില്‍,ഞാന്‍ അവിടെയുണ്ടായിരുന്നു കുറച്ചു നാള്‍.വലിയ ഓര്‍മ്മയൊന്നുമില്ല.അപ്പന്‍ ഒരു വര്‍ഷം അവിടെ ജോലി ചെയ്തിട്ടുണ്ട്‌." ഞാന്‍ പറഞ്ഞു.

"ആലുവയില്‍ എവിടെയായിരുന്നു എന്നറിയുവോ.?"

"ഒരോര്‍മ്മയുമില്ല..ടൗണ്‍ ഒന്നുമായിരുന്നില്ലായെന്നു തോന്നുന്നു."

അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.പല വിംഗുകളിലായിരുന്നതു കൊണ്ട്‌ പകലുകളില്‍ തമ്മില്‍ കാണല്‍ കുറവായിരുന്നു.കണ്ടിട്ടേയില്ല എന്നു തന്നെ പറയാം.അതിനുള്ള ഒരു കാരണം അവള്‍ സ്ഥിരമായി എടുക്കുന്ന നൈറ്റു ഷിഫ്റ്റുകളായിരുന്നു. പക്ഷേ ഇതു പോലെ വൈകി ഇരിക്കുന്ന ദിവസങ്ങളില്‍,അവളെ പലപ്പോഴും കണ്ടു.ഇതേ ബാല്‍ക്കണിയില്‍.ഒരു കപ്പ്പ്‌ കാപ്പിയുമായി,ഉണര്‍ന്നിരിക്കുന്ന നഗരത്തെ കണ്ട്‌,ഒരുപാട്‌ സംസാരിച്ചു.

പ്രത്യേകതകള്‍ ഒരുപാടുണ്ടായിരുന്നു അവള്‍ക്ക്‌.എല്ലാവരും ഉറങ്ങുമ്പോള്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെട്ടവള്‍,നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തെ നോക്കി,ഒരു കപ്പു കാപ്പിയും നുണഞ്ഞ്‌,ജഗ്ജീത്‌ സിംഗിന്റെ ഗസലുകള്‍ മൂളിയിരുന്നവള്‍,അതേ ആവേശത്തോടെ ഡപ്പാം കൂത്ത്‌ തമിഴ്‌ പാട്ടുകള്‍ കേട്ടിരുന്നവള്‍,ക്ലാസ്സിക്ക്‌ സിനിമകളെ കുറിച്ചും,ലാലേട്ടന്റെ നരസിംഹത്തെ കുറിച്ചും ഒരേ താത്പര്യത്തോടെ സംസാരിച്ചിരുന്നവള്‍.കുടൂതല്‍ അടുക്കന്തോറും,പരിചയപ്പെടുന്തോറും അവള്‍ എന്നെയും മാറ്റുകയായിരുന്നു.വിദ്യാര്‍ത്ഥിയില്‍ നിന്നും ഉദ്യോഗസ്ഥനിലേയ്ക്കുള്ള വേഷപ്പകര്‍ച്ചയില്‍ ഞാന്‍ എവിടെയോ കൈവിട്ട എഴുത്തും വായനയും സിനിമകളും ചിന്തകളും എല്ലാം എന്നിലേയ്ക്കു അവള്‍ തിരിച്ചു കൊണ്ടു വന്നു.പക്ഷേ,ഇപ്പോഴും ആ ഒരു തോന്നല്‍ എന്നെ അലട്ടി കൊണ്ടിരുന്നു.ഇവളെ എനിക്കറിയാം,എവിടെയോ ഞാന്‍ കണ്ടിട്ടുണ്ട്‌.ഒരു പക്ഷേ അതൊരു വെറും തോന്നല്‍ മാത്രമാകാം എന്നു മനസ്സിനെ വിശ്വസിപ്പിക്കാന്‍ ആയിരുന്നു എന്റെ ശ്രമം.

ക്രിസ്തുമസിനു ലീവെടുത്തു പത്തു ദിവസം നാട്ടിലേയ്ക്കു പോകുന്നു എന്നു പറഞ്ഞപ്പോള്‍ പാതി തമാശയായും കാര്യമായും എന്നെ ഒറ്റക്കിട്ടേച്ചു പോകുവാലേ എന്ന അവളുടെ ചോദ്യം ചെറിയൊരു വിഷമമുണ്ടാക്കി.നാട്ടിലേയ്ക്കുള്ള അടുത്ത യാത്ര ഒരുമിച്ചാക്കാം എന്നവള്‍ക്ക്‌ ഉറപ്പും കൊടുത്തു.യാത്രയ്ക്കു മുന്‍പ്‌ ഒരു കാര്യം അവള്‍ ആവശ്യപ്പെട്ടു.ആ അവശ്യം എന്നെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.നഷടപ്പെട്ട സൗഹൃദങ്ങള്‍ തിരിച്ചു നേടണം.എന്നോ ഒരിക്കല്‍ സംസാരത്തിനിടയ്ക്ക്‌ ഞാന്‍ പറഞ്ഞിരുന്നു അവളോട്‌,ഇവിടെ വന്നു കഴിഞ്ഞു പഴയ സുഹൃത്തുകളെ ആരേയും വിളിച്ചിട്ടില്ല,ആരുമായും കോണ്ടാക്റ്റ്‌ ഇല്ല എന്നൊക്കെ.അതു കൊണ്ടായിരിക്കണം ഇങ്ങനെ ഒരാവശ്യം.ഇവള്‍ എന്നെ വീണ്ടും അതുഭുതപ്പെടുത്തുന്നു.അല്ല,എനിക്കായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

നാട്ടിലെത്തി കഴിഞ്ഞു ആഗ്നസിനെ അധികം ഓര്‍ത്തില്ല,പക്ഷേ അവള്‍ക്കു കൊടുത്ത വാക്കു മറന്നില്ല.എല്ലാവരെയും വിളിച്ചു പലരെയും കണ്ടു.ചിലര്‍ കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചു,മറ്റു ചിലരുടെ കണ്ണുകള്‍ നിറഞ്ഞു.യാത്രയില്‍ എവിടെയോ ഞാന്‍ മറന്ന ആ പഴയ ഞാന്‍ വീണ്ടും തിരിച്ചു വന്നതു പോലെ ഒരു തോന്നല്‍.ഒരു നിറഞ്ഞ സന്തോഷം മനസ്സു നിറയെ.ക്രിസ്തുമസ്സിന്റെ തലേന്നു എങ്ങും പോകാതെ വീട്ടില്‍ തന്നെയിരുന്നു.ചെറിയ അടുക്കി പെറുക്കലുകളുമൊക്കെയായി.അമ്മയുമുണ്ട്‌ ഒപ്പം.പഴയ ഡയറികളും,ഫയലുകളും,ഷെല്‍ഫില്‍ ഇനി സ്ഥലം ബാക്കിയില്ലാതായിരിക്കുന്നു.കളയാന്‍ വേണ്ടി ഇട്ടിരുന്ന സാധനങ്ങള്‍ അമ്മ വീണ്ടും എടുത്ത്‌ നോക്കുന്നുണ്ട്‌.ചിലതൊക്കെ മാറ്റി വയ്ക്കുന്നുമുണ്ട്‌.

"എടാ,ദേ നിന്റെ നേഴസറിയിലെ ഫോട്ടോ.."

കീറി പറിഞ്ഞ ഒരാല്‍ബത്തില്‍ നിന്നു അമ്മ ആ ഫോട്ടൊയെടുത്തു എന്റെ നേരേ നീട്ടി.ഒരു കൗതുകത്തോടെ ഞാനതു വാങ്ങി നോക്കി.ചിരി വന്നു എനിക്കെനെ കണ്ടിട്ട്‌.കവിളൊക്കെ ചാടിയ ഒരു ഗുണ്ടുമണി.എന്റെ കൈ പിടിച്ചു തൊട്ടപ്പറുത്തു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത്‌ എന്റെ കണ്ണുകളുടക്കി,ഒപ്പം ആ മുഖത്തു തെളിഞ്ഞു നിന്നിരുന്ന നുണക്കുഴികളിലും.

"ഇതാരാണെന്നു ഓര്‍മ്മയുണ്ടൊ അമ്മേ.." ആ മുഖം ചൂണ്ടി കാണിച്ചു കൊണ്ട്‌ ഞാന്‍ ചോദിച്ചു.

"ഇതു റേച്ചല്‍ അല്ലേ,നിന്റെ ആദ്യത്തെ ഗേള്‍ ഫ്രണ്ട്‌.നിനക്കോര്‍മ്മയില്ലേ അവളെ.അപ്പന്റെ ഫ്രണ്ട്‌ ജോര്‍ജങ്കളിന്റെ മോള്‌.ആലുവയില്‍ അവരുടെ വീടിന്റെ അടുത്തായിരുന്നു നമ്മള്‍ താമസിച്ചിരുന്നേ.ഇതു പോലെ ഒരുമിച്ചല്ലാതെ നിങ്ങളെ അന്നു കണ്ടിട്ടേയില്ല.നീ ഓര്‍ക്കുന്നില്ലേ,നമ്മള്‍ അവിടുന്നു പോരുന്ന നേരം,കരഞ്ഞോണ്ട്‌ അവള്‍ നമ്മുടെ വണ്ടിയുടെ പിറകേ ഓടിയത്‌.ചാടി ഇറങ്ങാന്‍ തുടങ്ങിയ നിന്നെ പിടിച്ചു വണ്ടിയില്‍ ഇരുത്താന്‍ പെട്ട പാട്‌ എനിക്കറിയാം."

റേച്ചല്‍,ജോര്‍ജ്ജങ്കിള്‍,ആലുവാ,അവ്യക്തമായ ഏതോക്കെയോ മുഖങ്ങള്‍ തെളിഞ്ഞു വരുന്നുണ്ട്‌ മനസ്സില്‍.ഞാന്‍ ആ ഫോട്ടോയിലേയ്ക്കു ഒന്നു കൂടി നോക്കി.ആ നുണക്കുഴികള്‍,മനസ്സില്‍ ഇപ്പോള്‍ തെളിയുന്നത്‌ ആഗ്ന്‍സിന്റെ മുഖമാണു.ആഗ്നസ്‌ തന്നെയായിരിക്കുമോ എന്റെ പഴയ കളിക്കൂട്ടുകാരി റേച്ചല്‍.അറിയാമെന്നും,പരിചയമുണ്ടെന്നും എനിക്കുണ്ടായ തോന്നലുകള്‍.പക്ഷേ,ആഗ്ന്‍സ്‌ എങ്ങനെ റേച്ചലാകും.

"നീ എന്താ ആലോചിക്കുന്നേ.." അമ്മയുടെ ചോദ്യമാണു തിരിച്ചെന്നെ ബോധത്തിലേയ്കെത്തിച്ചത്‌.

"ഇതു പോലെയൊരു കുട്ടി എന്റെ ഓഫീസിലുണ്ട്‌.പക്ഷേ പേര്‌ ആഗ്ന്‍സ്‌ എന്നാ.നാടു ആലുവാ തന്നെയാ..."

"എടാ പൊട്ടാ,നിനക്കൊരോര്‍മ്മയുമില്ല,അവളുടെ മുഴുവന്‍ പേര്‌ അതായിരുന്നു ആഗ്ണസ്‌ റേച്ചള്‍ ജോര്‍ജ്ജ്‌."

അമ്മ അതു കഴിഞ്ഞു പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.ഇതു വരെ തിരിച്ചറിയാതെ പോയതിന്റെ സങ്കടവും,അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞതിന്റെ സന്തോഷവും ഒക്കെ ചേര്‍ന്ന് വല്ലാത്ത ഒരവസ്ഥയിലായിരുന്നു മനസ്സപ്പോള്‍.ഞാന്‍ ഫോണെടുത്തു അവളുടെ നംബര്‍ ഡയല്‍ ചെയ്തു.പക്ഷേ..നംബര്‍ നിലവില്‍ ഇല്ല എന്നായിരുന്നു മറുപടി.പറഞ്ഞിട്ടു കാര്യമില്ല,നംബര്‍ തന്നെങ്കിലും ഇതു വരെ വിളിച്ചിട്ടില്ല.ഫോണില്‍ സംസാരിക്കുന്നതില്ലും രസം നേരിട്ടും സംസാരിക്കാനാ എന്നതായിരുന്നു അവളുടെ വാദം.നോട്ട്‌ ചെയ്തപ്പോള്‍ തെറ്റി കാണും..പിന്നെ എനിക്കു തോന്നി,ഒരഞ്ചു ദിവസം കൂടി കഴിഞ്ഞാല്‍ ഈ വാര്‍ത്ത നേരിട്ടവളോടു പറയാം,ആ റിയാക്ഷന്‍ നേരിട്ടു കാണാം എന്നൊക്കെ.ആദ്യമായി,നാട്ടില്‍ നിന്നു നേരത്തേ തിരിച്ചു പോകാന്‍ തോന്നിയെനിക്ക്‌.അഞ്ചു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചുള്ള യാത്രയില്‍ ട്രെയിനിനു വേഗം പോരാ എന്നു വരെ തോന്നി.

പുതുവര്‍ഷത്തില്‍ ഓഫീസില്‍ വന്നു ആദ്യം ചെയ്തത്‌,കമ്പനി ഡയറക്ടിറിയില്‍ നിന്നും അവളുടെ നംബര്‍ തപ്പുകയായിരുന്നു.ആഗ്നസ്‌ ജോര്‍ജ്ജ്‌ എന്ന പേര്‌ കൊടുത്തപ്പോള്‍,No Results Found എന്നായിരുന്നു സന്ദേശം,ആഗ്നസ്‌ റേച്ചല്‍ ജോര്‍ജ്ജ്‌ എന്ന കൊടുത്തപ്പോഴും ഫലം തഥൈവ.സ്പെലിംഗ്‌ ആയിരിക്കും പ്രശ്നം,നേരിട്ടു കാണാന്‍ ഞാനവളുടെ വിംഗിലേയ്ക്ക്‌ ചെന്നു.പക്ഷേ അവളെ കണ്ടില്ല അവിടെ.ഇന്നും നൈറ്റ്‌ ഷിഫ്റ്റായിരിക്കും.ഇനി രാത്രി വരെ കാത്തിരിക്കണം.വിഷമം തോന്നി...

പ്രത്യേകിച്ചു ജോലികള്‍ ഇല്ലായിരുന്നെങ്കിലും,രാത്രി വരെ ഞാനവിടെയിരുന്നു.നൈറ്റ്‌ ഷിഫ്റ്റ്‌ തുടങ്ങുന്ന സമയത്ത്‌ ഞാന്‍ വീണ്ടും അവളുടെ വിംഗിലേയ്ക്ക്‌ പോയി.പക്ഷേ അവളെ കണ്ടില്ല.മനസ്സില്‍ വല്ലാത്ത ഒരു അസ്വസ്ഥത തോന്നി.

"Is Agnes Mathew on leave today?" ഞാന്‍ അവിടെയിരുന്ന ഒരാളോട്‌ ചോദിച്ചു.

"Who?"

"Agnes Rachel Mathew,From Kerala"

"Sorry,I don't know her.Are you sure that she's working here"

"Yeah,I'm.I used to meet her regularly."

"Alright,let me ask someone". അയാള്‍ അവിടെ നിന്നേഴുന്നേറ്റ്‌ മറ്റൊരാളോട്‌ ചോദിക്കാന്‍ വേണ്ടി പോയി.മനസ്സ്‌ വീണ്ടും അസ്വസ്ഥമാകുകയായിരുന്നു.

"I'm sorry,I was mistaken.There's one Agnes Mathew here.She's sitting right over there.Infact i came recently only.So i dont know everyone here"

ഇതും പറഞ്ഞു അയാള്‍ ആ വിംഗിന്റെ മറ്റൊരു സ്ഥലത്തേയ്ക്ക്‌ കൈ ചൂണ്ടി.

അവിടെ ഒരു ക്യുബിക്കിളില്‍,മോണിട്ടറിന്റെ സ്ക്രീനില്‍ നോക്കി അവള്‍ ഇരിക്കുന്നുണ്ടായിരുന്നു.ഞാന്‍ അങ്ങോട്ടേയ്ക്ക്‌ ചെന്നു.എന്റെ സാന്നിദ്ധ്യം അവള്‍ അറിഞ്ഞില്ലെന്നു തോന്നി.

"ആഗ്ന്‍സ്‌.." വിളി കേട്ടു അവള്‍ തിരിഞ്ഞു.പക്ഷേ,അതവളായിരുന്നില്ല.

"പക്ഷേ , I'm looking for another Agnes Mathew"

"ഓ മലയാളിയാണല്ലേ,ഇവിടെ ഞാനല്ലാതെ വേറൊരു ആഗ്ന്‍സ്‌ മാത്യു ഇല്ലല്ലോ.അങ്ങനെ തന്നെയാണു പേരെന്നു ഉറപ്പാണോ"

"ആഗ്നസ്‌ റേച്ചല്‍ മാത്യു?"

"ഇല്ല,നമ്മുടെ ഈ ബ്രാഞ്ചില്‍ ആഗ്നസ്‌ ഞാന്‍ മാത്രമേയുള്ളു."

പിന്നീട്‌ അവര്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.തരിച്ചു പോയി ഞാന്‍ ആ വെളിപ്പെടുത്തലുകള്‍ കേട്ട്‌.ഞങ്ങള്‍ സ്ഥിരമായി കണ്ടിരുന്ന ആ ബാല്‍ക്കണിയില്‍ പോയിരുന്നു ഞാന്‍.അവള്‍ ആരായിരുന്നു.എന്നോടൊപ്പം ഇവിടെയിരുന്ന് കപ്പി കുടിച്ചവള്‍,എന്റെ ഏകാന്തതയില്‍ എനിക്കു കൂട്ടായവള്‍,എന്നിലെ ഞാന്‍ മറന്ന എന്നെ തിരിച്ചറിയാന്‍ സഹായിച്ചവള്‍,നുണക്കുഴികള്‍ കാട്ടി ഒരു നിറപുഞ്ചിരി എനിക്കു സമ്മാനിച്ചിരുന്നവള്‍,നിറം മങ്ങിയ ആ ഫോട്ടോയില്‍,എന്റെ കൈ പിടിച്ചു നിന്നിരുന്ന എന്റെ കളിക്കൂട്ടുകാരി...

ഒറ്റപ്പെട്ടലിന്റെ ആഴങ്ങളില്‍ നിറം മങ്ങിയ ഓര്‍മ്മകളില്‍ നിന്നു ഞാനറിയാതെ എന്റെ മനസ്സ്‌ കല്‍പിച്ചുണ്ടാക്കിയ ഒരു രൂപമോ,അതോ എവിടെയോ ഇരുന്നു ,തന്റെ കളിക്കൂട്ടുകാരന്‍ വിഷമിക്കുന്നു എന്നറിഞ്ഞു എന്റെ അടുക്കലേയ്ക്കു വന്ന എന്റെ ബാല്യകാലസുഹൃത്തിന്റെ മനസ്സോ...